Tuesday, November 10, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഗവേഷണരംഗം
..സി രാജ്യങ്ങളിലെ ശാസ്ത്രരംഗത്തെ വിലയിരുത്തിക്കൊണ്ട് 2006 നവംബര്‍ 2- ല്‍ നേച്ചര്‍ മാസിക ഒരു സ്പെഷ്യല്‍ എഡിഷന്‍ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ശാസ്ത്രഗവേഷണരംഗത്തെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഗവേഷണപ്രബന്ധങ്ങള്‍, ഗവേഷണത്തിനായുള്ള ധനവിനിയോഗം, പേറ്റന്റുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഉണ്ടായിരുന്നു. പല ഇസ്ലാമിക് രാജ്യങ്ങളും ഗവേഷണപ്രബന്ധങ്ങളുടെയും ഗവേഷണവിനിയോഗത്തിന്റെയും പേറ്റന്റുകളുടെയും, കാര്യത്തില്‍ പാപ്പരാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. (ചിത്രങ്ങള്‍ രണ്ട്, മൂന്ന്, നാല്. ചിത്രങ്ങളില്‍ ഞെക്കിയാല്‍ വലുതാക്കി കാണാം).













(ചിത്രം രണ്ട്: ശാസ്ത്ര ലേഖനങ്ങള്‍ )















(ചിത്രം മൂന്ന്: ..സി. രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രലേഖനങ്ങള്‍ )

ചിത്രം മൂന്നില്‍ നിന്നും ഇസ്ലാമിക രാജ്യങ്ങളില്‍ വെച്ച് ഏറ്റവും സെക്കുലര്‍ ആയിട്ടുള്ള ടര്‍ക്കിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ റിസര്‍ച്ച് പേപ്പറുകള്‍ വന്നിട്ടുള്ളത്‌. പൊതുധാരണയ്ക്ക് വിപരീതമായി ഇറാന്‍ രാജ്യങ്ങളില്‍ വെച്ചു മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു എന്നും നമുക്കു കാണാന്‍ കഴിയും. ധനികരും, എന്നാല്‍ സെക്കുലര്‍ സ്വഭാവം തീരെ ഇല്ലാത്തതുമായ ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ഏറിയ പങ്കും ശാസ്ത്രം മുരടിച്ചു തന്നെ നില്‍ക്കുന്നു എന്നതിന് വ്യക്തമായ തെളിവാണിത്. ടോപ് റേറ്റഡ് സയന്റിഫിക്‍ ജേണലുകളില്‍ ശാസ്ത്രഗവേഷണലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലുള്ള ചില്ലറ പൊളിറ്റിക്സിനെക്കുറിച്ചും, നെപ്പോട്ടിസത്തെക്കുറിച്ചും ബോധവാനായിരിക്കെ തന്നെ അത്തരം കാരണങ്ങള്‍ കൊണ്ടു മാത്രം ഇസ്ലാമിക് രാജ്യങ്ങളുടെ അവസ്ഥയെ ന്യായീകരിക്കാനാവില്ല.

പേറ്റന്റുകള്‍
ഒരു രാജ്യത്തിന്റെ ബൌദ്ധികസ്വത്തവകാശസംരക്ഷണത്തില്‍ ‍ നിര്‍ണായക ഘടകമാണ് പേറ്റന്റുകള്‍. 1977-2008 കാലയളവില്‍ നല്‍കപെട്ട പേറ്റന്റു‌കളുടെ കണക്കുകള്‍ ഒന്ന് പരിശോധിക്കാം (ചിത്രം:നാല്‌).












(ചിത്രം നാല് ‌: പേറ്റന്റുകള്‍ )

57 ഓ.ഐ.സി അംഗങ്ങളുടെ പേറ്റന്റുകള്‍ 2545. ഇത് ആകെ മൊത്തം പേറ്റന്റു‌കളുടെ വെറും 0.07% മാത്രം (ഓ.ഐ.സി.രാജ്യങ്ങളില്‍ നിന്ന് തന്നെ വിദേശികള്‍ നേടിയ പേറ്റന്റുകളും ഇതിലുള്‍പ്പെടും). പാക്കിസ്ഥാന്‍ ഇക്കാലയളവില്‍ നേടിയത് വെറും 44 പേറ്റന്റുകള്‍. അതില്‍ തന്നെ പകുതിയലിധകിവും കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ലഭിച്ചത്. ജിന്നുകളുടെ ഊര്‍ജ്ജം ഊറ്റാന്‍ ഖുറാനില്‍ മുങ്ങി തപ്പി നടന്ന 80-90 കാലഘട്ടത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1995-നു മുന്‍പ് വരെ പാകിസ്ഥാന് ഉണ്ടായിരുന്നത് വെറും 8 പേറ്റന്റുകള്‍!

ഇന്ന് ഇസ്ലാമിക്‌ രാജ്യങ്ങള്‍ എടുത്തണിയുന്ന സമ്പന്നതയുടെ ആടയാഭരണങ്ങളായ അംബരചുംബികളും, ഹൈവേകളും, കാറുകളും, ഇന്റര്‍നെറ്റും ഒക്കെ പടിഞ്ഞാറന്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ ഇറക്കുമതികളാണ്. എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യയും അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് മുന്‍പ് തന്നെ സൂചിപ്പിച്ചു.. അതായത് ഇസ്ലാമിക രാജ്യങ്ങള്‍ മുഖ്യമായും ടെക്നോളജി ഇറക്കുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

ഔഷധനിര്‍മ്മാണവിതരണരംഗം
ടെക്നോളജിയ്ക്കൊപ്പം, കോടിക്കണക്കിനു വരുന്ന മുസ്ലിം ജനതയുടെ രോഗനിവാരണത്തിനുതകുന്ന മരുന്നുകളും, ഉപകരണങ്ങളും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട് (ചിത്രം:അഞ്ച് ). ഔഷധനിര്‍മ്മാണരംഗത്തിനു വിദഗ്ദ്ധപരിശീലനമാര്‍ജ്ജിച്ച സയന്റിസ്റ്റുകള്‍‍, ഫാര്‍മസിസ്റ്റുകള്‍, ബയോളജിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ് എന്നിവരുടെ സേവനം അത്യന്താപേക്ഷിതമാണു. അടിസ്ഥാനവിദ്യാഭ്യാസത്തില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിലും, ഗവേഷണ രംഗത്തും എല്ലാം കെമിസ്ട്രി, ബയോളജി, മെഡിസിന്‍, മറ്റു അനുബന്ധ ശാസ്ത്രവിഷയങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കാതെ ഈ രംഗത്ത് വിദഗ്ധരെ സൃഷ്ടിച്ചെടുക്കുവാന്‍ ഓ ഐ.സി രാജ്യങ്ങള്‍ക്ക് കഴിയുകയില്ല. ഇതിനു മറ്റു കുറുക്കുവഴികളൊന്നുമില്ല. ഖുറാന്‍ താളുകളെ എത്ര വ്യാഖ്യാനിച്ചാലും പാരസെറ്റമോള്‍ ഉണ്ടാക്കാനുള്ള വിദ്യ കിട്ടില്ല!













(ചിത്രം അഞ്ച്: മരുന്നുകളുടെ കയറ്റുമതിയും ഇറക്കുമതിയും)

നിക്ഷേപരാഹിത്യം
1996-2003- കാലയളവില്‍ ഇരുപതു OIC രാജ്യങ്ങള്‍ ശാസ്ത്രഗവേഷണത്തിനായി ചിലവഴിച്ചത്‌ ജി.ഡി.പിയുടെ 0.34% ശതമാനം മാത്രമാണ്. ഗ്ലോബല്‍ ആവറേജിനെക്കാള്‍ (2.34%) വളരെക്കുറവാണിത്. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നാകുന്ന ഗവേഷണങ്ങള്‍ക്ക്, വിശാലമായ ലോകവീക്ഷണവും, ക്രിയാത്മകമായി ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യവും, തുറന്ന കാഴ്ചപ്പാടുകളും, സഹകരണ മനോഭാവവും, ധനനിക്ഷേപവും എല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന അനുകൂലസാഹചര്യം അത്യാവശ്യമാണു. പ്രതിലോമരാഷ്ട്രീയം സൃഷ്ടിക്കുന്ന മതില്ക്കെട്ടുകള്‍ക്കു പുറമേ, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നിക്ഷേപരാഹിത്യവും അറബ് രാജ്യങ്ങളുടെ ബൗദ്ധിക പുരോഗതിക്ക് വിഘാതമാകുന്നതായി അറബ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്ട്ടുകള് (2002 മുതല്‍ 2009-വരെ) കണ്ടെത്തുന്നു. തദ്ദേശ ശാസ്ത്രവിജ്ഞാന രംഗത്ത്‌ വേണ്ടത്ര ധനം നിക്ഷേപിച്ചും, വികസിത രാജ്യങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളും, സര്‍‌വ്വകലാശാലകളുമായി സഹകരിച്ച് അറബ് ശാസ്ത്രജ്ഞര്‍ക്ക് വിദഗ്ദ പരിശീലനം നേടിക്കൊടുത്തും, സ്വന്തമായി ഒരു നൂതന ശാസ്ത്രപാരമ്പര്യം സൃഷ്ടിക്കാതെ, ശാസ്ത്രോല്പ്പന്നങ്ങള്‍ ഇറക്കുമതി മാത്രം ചെയ്ത്, ജ്ഞാനസമ്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാമെന്ന അബദ്ധധാരണ ഈ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത് എന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും അറബ് രാജ്യങ്ങള്‍‍ നടത്തിയ പരീക്ഷണങ്ങള്‍, വേണ്ടത്ര സാങ്കേതിക മുന്നേറ്റമോ, നിക്ഷേപത്തില്‍ ആകര്‍ഷണീയമായ നേട്ടമോ ഉണ്ടാക്കിയില്ല. സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്തതല്ലാതെ, നൂതനമായ സാങ്കേതികവിദ്യകള്‍ തനതായി രൂപപ്പെടുത്തുന്നതിനാവശ്യമായ അറിവിനോ, ഇന്‍ഫ്രാസ്ട്രക്‌ച്ചറിനോ മുസ്ലീം സമൂഹം പ്രാധാന്യം കൊടുക്കുന്നില്ല. ആള്‍ട്ടര്‍നേറ്റ് ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനായി വിവിധരാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വിദൂരഭാവിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. അത്തരം കണ്ടുപിടുത്തങ്ങള്‍ എണ്ണപ്പണം മാത്രം അടിസ്ഥാനമാക്കിയുള്ള മുസ്ലിം രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വിദ്യാഭ്യാസം
നിലവിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, അറബ് കുടുംബങ്ങളില്‍ കുട്ടികളെ വളര്‍ത്തുന്നത് തികച്ചും സ്വേഛാധിപത്യപരമായ സമീപനത്തിലൂന്നിയാണ്. ഇത് കുട്ടികളുടെ ചിന്താരീതികളെ പ്രതിലോമകരമായി ബാധിക്കുകയും, അവരിലെ അന്വേഷണത്വര ഇല്ലാതാക്കി ഒരുതരം നിഷ്ക്രിയമനോഭാവം വളര്‍ത്തുകയും ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി സര്‍വ്വകലാശാല വരെയുള്ള വിദ്യാഭ്യാസത്തില്‍ കുട്ടികളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ ആവശ്യമായ പാഠ്യപദ്ധതികളുടെ അഭാവം ശ്രദ്ധേയമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെ പണം മുടക്കാന്‍ പിശുക്കു കാണിക്കുന്നത് ഏറ്റവും ധനികരായ മുസ്ലിംരാജ്യങ്ങളാണു. അതേ സമയം "ആയുധംവാങ്ങല്‍" എന്ന ധൂര്‍ത്തില്‍ ലോകത്തെ ഏറ്റവും മുന്തിയ പത്തു രാജ്യങ്ങളില്‍ ആറും ഈ ധനികരാജ്യങ്ങളാണു.ഒരു സര്‍വ്വകലാശാല ജനിച്ച ശേഷം, സെന്റര്‍ ഓഫ് എക്സലന്‍സ്‌ ആയി വളരുന്നത് നിരവധി വര്‍ഷത്തെ തീവ്രപ്രയത്നം കൊണ്ടാണ്. അറബ് ലോകത്തെ യൂണിവേഴ്സിറ്റികളില്‍ മുക്കാലും കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ തുടങ്ങിയതാണ്‌. അതില്‍ തന്നെ 57%-നും 15 വയസ്സ് മാത്രം പ്രായം. സൂപ്പര്‍സോണിക് സ്പീഡില്‍ പോകുന്ന ആധുനികശാസ്ത്രത്തെ ഒട്ടകപ്പുറത്ത് ചേസു ചെയ്യുന്ന അവസ്ഥയാണിപ്പോള്‍.

2008-ല്‍ പുറത്തുവിട്ട ലോക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ ടോപ്‌ 500-ല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും ഒരൊറ്റ യൂണിവേഴ്സിറ്റി മാത്രമാണുള്ളത്. അതും ടര്‍ക്കിയില്‍ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് ഇസ്താന്‍ബുള്‍. യുറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള മോഹം കാത്തുസൂക്ഷിക്കുന്ന ടര്‍ക്കി, "ശരിയ" നിയമം പിന്‍‌തുടരുന്നില്ലാത്തതു കൊണ്ട് ടെക്‌നിക്കലി ഇസ്ലാമിക് രാജ്യം എന്നു വിശേഷിപ്പിക്കാനാവില്ല എന്നാണു പണ്ഡിതമതം! മറ്റൊരര്‍ത്ഥത്തില്‍ ഇന്ന് മുസ്ലിം ശാസ്ത്രസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, പേരിനെങ്കിലും മതേതരസ്വഭാവം സൂക്ഷിച്ചിരുന്ന ഭരണകൂടങ്ങളെയും, മൊണാര്‍ക്കുകളെയും ചൊല്‍പ്പടിക്ക് നിര്‍ത്തി അധികാരം നുണയുന്ന തീവ്രമതവാദികളാണു.

മാധ്യമങ്ങള്‍
വിജ്ഞാന വിതരണ-പ്രചാരണത്തിനു അത്യന്താപേക്ഷിതമായ മാധ്യമങ്ങള്‍ക്ക്‌, അഭിപ്രായ സ്വാതന്ത്ര്യത്തിലും, ആശയ പ്രകടനത്തിനും, മിക്ക അറബ് രാജ്യങ്ങളിലും, അങ്ങേയറ്റം നിയന്ത്രണങ്ങളാണ് നിലവിലുള്ളത്‌. മിക്കവാറും മാധ്യമ സ്ഥാപനങ്ങള്‍ സ്റ്റേറ്റ് ഉടമസ്ഥതയിലാണു താനും. പലപ്പോഴും ജേണലിസ്റ്റുകള്‍ നിയമവിരുദ്ധമായ പീഢനം, ശാരീരികവും, മാനസികവുമായ അക്രമഭീഷണികള്‍, കടുത്ത സെന്‍സര്‍ഷിപ്, എന്നിവ നേരിടുന്നു. ഈജിപ്തിലെ അല്‍-മനാറ സയന്‍സ് ചാനലിനു 40 ഫുള്‍-ടൈം സ്റ്റാഫുകള്‍ ഉള്ളപ്പോള്‍, അറബ് മാധ്യമ ഭീമനായ അല്‍-ജസീറയ്ക്ക് ഒരു ഫുള്‍-ടൈം സയന്‍സ് റിപ്പോര്‍ട്ടര്‍ പോലുമില്ല. ജേണലിസ്റ്റുകള്‍ക്ക് മുന്നില്‍ അറബ് സയന്‍സ് സ്ഥാപനങ്ങള്‍ താരതമ്യേന അടഞ്ഞു തന്നെ കിടക്കുന്നു. കെയ്റോയിലെ തന്റെ ഡെസ്കിലിരുന്നു, തെട്ടെതിരെയുള്ള സ്ട്രീറ്റിലെ ഈജിപ്ത്‌സ് നാഷണല്‍ റിസര്‍ച്ച് സെന്ററിന്റെ മതിലുകള്‍ക്കുള്ളിലെ കാര്യങ്ങള്‍ അറിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ കഴിയുമെന്നാണ് അറബ് സയന്‍സ് ജേണലിസ്റ്റു അസോസിയേഷന്റെ സ്ഥാപകനേതാവും പ്രസിഡന്റും ഒക്കെ ആയിരുന്ന നാദിയ എല്‍-അവാദി നേച്ചര്‍ മാസികയിലെ ലേഖനത്തില്‍ എഴുതിയത്.

ഈ ലേഖനത്തില്‍ മുന്‍പ് സൂചിപ്പിച്ചതരത്തിലുള്ള കണക്കുകള്‍ പല മുസ്ലീം രാജ്യങ്ങളില്‍ നിന്നും ലഭ്യമല്ല. മുസ്ലീം രാജ്യങ്ങളിലെ ശാസ്ത്രഗവേഷണരംഗം വിലയിരുത്തുവാനും മൂല്യനിര്‍ണയം നടത്തുവാനും ഉതകുന്ന തരത്തില്‍ ഇറാന്‍ ആസ്ഥാനമാക്കി ഒരു ഇസ്ലാമിക്‌ സയന്‍സ് സൈറ്റേഷന്‍ സെന്റര്‍ തുടങ്ങുവാന്‍ 2008-ഒക്റ്റോബറില്‍ ഓ.ഐ.സി അനുമതി നല്‍കുകയുണ്ടായി. ഭാവിയില്‍ എല്ലാ ഇസ്ലാമിക്‌ രാജ്യങ്ങളില്‍ നിന്നുമുള്ള ശാസ്ത്ര വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ഭാഷകളുടെ അപര്യാപ്തത
അറബി, പേര്‍ഷ്യന്‍, ഉര്‍ദു എന്നിങ്ങനെ പ്രാദേശിക ഭാഷകളുടെ അപര്യാപ്തതയും ശാസ്ത്രവളര്‍ച്ചയുടെ തടസ്സത്തിനു വിഘാതമായി സൂചിപ്പിക്കുന്നുണ്ട്. ഏകദേശം എണ്‍പതു ശതമാനം ശാസ്ത്രവിവരങ്ങള്‍ ഇംഗ്ലീഷില്‍ ആണ് അച്ചടിക്കപ്പെടുന്നത്. രണ്ടായിരത്തിരണ്ടിലെ യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം, അറബ് ലോകമാകെ വര്‍ഷത്തില്‍ വെറും മുന്നൂറ്റി മുപ്പതു പുസ്തകങ്ങള്‍ ആണ് പരിഭാഷ ചെയ്യുന്നത്. കഴിഞ്ഞ ആയിരം വര്‍ഷത്തിനുള്ളില്‍, അറബ് ലോകം പരിഭാഷ ചെയ്തത് സ്പെയ്ന്‍ ഒരൊറ്റ വര്‍ഷത്തില്‍ പരിഭാഷ ചെയ്ത ബുക്കുകള്‍ക്ക് തുല്യമാണെന്ന് കൂടി ഈ റിപ്പോര്‍ട്ട് പറയുന്നു. അറബ് ബുക് മാര്‍ക്കറ്റില്‍ ഇന്ന് മതപരമായ പുസ്തങ്ങള്‍ കുന്നുകൂടുമ്പോഴും, ശാസ്ത്രവിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ താരതമ്യേന ദുര്‍ലഭമാകുന്നു. മൊത്തം പുസ്തകങ്ങളുടെ പതിനേഴു ശതമാനം വരും മതസംബന്ധിയായ പുസ്തകങ്ങള്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആകെ അഞ്ചു ശതമാനം മാത്രമാണു മതസംബന്ധിയായ പുസ്തകങ്ങള് ഇറങ്ങുന്നത്‍. പാകിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ഖ്വയിദ്‌-ഇ-ആസാം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ മൂന്നു മോസ്കുകള്‍ ഉണ്ട്. എന്നാല്‍ ഒരൊറ്റ ബുക്ക്‌ സ്റ്റോറുപോലും ഇല്ല എന്ന് അവിടുത്തെ തന്നെ അധ്യാപകനായ പര്‍വേസ്‌ ഹൂദ്‌ ഭോയ്‌ പറയുന്നു!

ശാസ്ത്രജ്ഞര്‍
മുസ്ലിം രാജ്യങ്ങളിലെ ഏതാണ്ട് ഒന്നര ബില്ല്യണോളം വരുന്ന ജനതയ്ക്ക് അഭിമാനത്തോടെ ആധുനികലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രജ്ഞന്മാരോ, കണ്ടുപിടുത്തങ്ങളോ ഇല്ലായെന്നതു തികച്ചും നിര്‍ഭാഗ്യകരമായ വസ്തുതയാണ്. എണ്ണമറ്റ ഇസ്ലാമിക് വെബ് സൈറ്റുകളില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ശാസ്ത്രജ്ഞന്മാരുടെയും (പ്രത്യേകിച്ചും പാശ്ചാത്യരുടെ ‍) മറ്റു വ്യക്തികളുടെയും കാറ്റലോഗ് സൂക്ഷിക്കുന്നതും, അതൊരു പ്രൊപഗാന്‍ഡയായി കൊണ്ടുനടക്കുന്നതുമെല്ലാം ഈ ഇല്ലായ്മയ്ക്ക് പകരം വെയ്ക്കലിന്റെ ഭാഗമായി കാണാവുന്നതാണ്.

ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ചരിത്രത്തില്‍ ഇതുവരെ രണ്ടു മുസ്ലീങ്ങള്‍ മാത്രം ആണുള്ളത്. പാകിസ്ഥാനില്‍ ജനിച്ച്, ലണ്ടണിലും, അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍‌ത്തിയാക്കി, 1979-ല്‍ ഫിസിക്സില്‍ നോബല്‍ സമ്മാനം നേടിയ അബ്ദുസ് സലാമും, ഈജിപ്റ്റിലെ ഒരു ഗ്രാമത്തില് നിന്നും, അമേരിക്കയിലെത്തി, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ (ഫിലഡെല്ഫിയ) ഗവേഷണം തുടങ്ങി, കാല്‍‌ടെക്കിലെ (കാലിഫോര്‍‌ണിയ) ഫാക്കല്‍‌റ്റിയാവുകയും പിന്നീട് കെമിസ്ട്രിയില് 1999-ല്‍ നോബല് സമ്മാനം നേടുകയും ചെയ്ത അഹമദ് സെവൈല്‍‍. ഇവര്‍ രണ്ടു പേരും തങ്ങളുടെ ഗവേഷണം പടിഞ്ഞാറന്‍ ദേശങ്ങളിലേക്ക്‌ പറിച്ചു നട്ടവരാണെന്നതു യാദൃശ്ചികമല്ല.

നോബല്‍ സമ്മാനിതനായ അബ്ദുസ് സലാമിനു സ്വന്തം ജന്മനാടായ പാകിസ്ഥാനില്‍ നിന്നും വളരെ ക്രൂരമായ വിവേചനം ആണ് നേരിടേണ്ടി വന്നത്. അവിടുത്തെ ഒരു യൂണിവേഴ്സിറ്റിയില്‍ പോലും കാലുകുത്തുവാനോ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുവാനോ, വിദ്യാര്‍ഥികളുമായി ഇടപഴകുവാനോ, അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. പാകിസ്ഥാനില്‍ ഫിസിക്സ്‌ ഗവേഷണത്തിന് ഒരു മികച്ച ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനാഗ്രഹിച്ച അദ്ദേഹത്തിന് അവിടെ ഗതിയില്ലാതെ ഇറ്റലിയില്‍ പോയി തുടങ്ങേണ്ടി വന്നു. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്‌ എന്ന മികച്ച ഫിസിക്സ്‌ ഗവേഷണ കേന്ദ്രം അങ്ങനെ ഇറ്റലിയിലെ ട്രീസ്റ്റില്‍ ജന്മം കൊണ്ടു. പിന്നീട് സൗദി അറേബ്യയിലെ കിംഗ്‌ ഫഹദ്‌ യൂണിവേഴ്സിറ്റി, ഐ.സി.റ്റി.പി- യുമായി ഗവേഷണസഹകരണത്തിന് ശ്രമിച്ചപ്പോള്‍, അബ്ദുസ് സലാമിന് അയിത്തം കല്‍പ്പിച്ച "ഉന്നതങ്ങളില്‍" നിന്നുള്ള ഇടപെടലാല്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഇതിനെല്ലാമുപരി, ഹജ്ജിനു പോകുവാനും, ഉമ്ര ചെയ്യുവാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം "പരിശുദ്ധ ഇസ്ലാമിന്റെ" വക്താക്കളായ സൗദി അറേബ്യ നിഷ്കരുണം തള്ളിക്കളയുകയാണു ചെയ്തത് . ഇതിനെല്ലാം കാരണമോ, അബ്ദുസ് സലാം അഹ്മദി സെക്ടില്‍ ഉള്‍പ്പെട്ടയാളായിരുന്നു എന്നതാണു. പാകിസ്താന്‍ ഗവണ്മെന്റ് ഔദ്യോഗികമായി അഹ്മദി സെക്റ്റിനെ നാസ്തികരായി (heretic) പ്രഖ്യാപിച്ചിരുന്നു. വെറും മതവിശ്വാസത്തിന്റെ പേരിലാണ് ഒരു നോബല്‍ ജേതാവിന് ഇത്തരം വിവേചനം സ്വന്തം നാട്ടിലും, മുസ്ലിം സമൂഹത്തിലും അനുഭവിക്കേണ്ടി വന്നത്. ആധുനികശാസ്ത്രം മുന്നോട്ടു വെയ്ക്കുന്ന വികസനോന്മുഖമായ മാനുഷികമൂല്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇസ്ലാം മതത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല, അതിനെതിരെ അധികാരമുപയോഗിച്ച് പുകമറയും പ്രതിരോധവും സൃഷ്ടിച്ചു ജനങ്ങളെ കൂടുതല്‍ വലയ്ക്കുവാനാണ് ശ്രമിക്കുന്നത്. .

പ്രതിരോധങ്ങളിലെ ഇരട്ടത്താപ്പുകള്‍
ലോകത്ത് എല്ലാ ശാസ്ത്രജ്ഞന്മാരും അവിശ്വാസികളും, യുക്തിവാദികളുമല്ല (അങ്ങിനെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!). വ്യക്തിതലത്തില്‍ പല ശാസ്ത്രജ്ഞന്മാരും തങ്ങളുടെ മതവിശ്വാസവുമായി സംഘര്‍ഷത്തിലേര്‍പ്പെടാതെ തന്നെ അവരുടെ തൊഴില്‍ ഭംഗിയായി ചെയ്യുന്നവരാണു. പരീക്ഷണശാലയില്‍ p-Aminophenol-ഉം Acetic Anhydride-ഉം കൂട്ടിച്ചേര്‍ത്ത് Acetaminophen (Paracetamol)- ഉണ്ടാക്കുമ്പോള്‍ ഒരു ഓര്‍ഗാനിക്‌ കെമിസ്റ്റിനു അവന്റെ ദൈവത്തിനെയോ, വിശ്വാസത്തെയോ ഓര്‍ത്തു പനിക്കേണ്ട കാര്യമില്ല!.

ക്രിസ്തുമതത്തിലെ "പോപ്പു"മതഭ്രാന്തന്മാര്‍ പോലും ഇന്നു ശാസ്ത്രവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്, പരിണാമം, എംബ്രിയോണിക് സ്റ്റെംസെല്‍ ഗവേഷണം, അബോര്‍ഷന്‍, പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച പഠനങ്ങള്‍ എന്നിങ്ങനെ ചുരുക്കം ചില സ്പെഷ്യലൈസ്ഡ് മേഘലകളെയാണു. ഇവയാകട്ടെ ജനശ്രദ്ധയാകര്‍ഷിക്കുന്ന പോപ്പുലര്‍ വിഷയങ്ങളുമാണു. അതേ സമയം ജനകീയമായ പുതിയ സാങ്കേതികവിദ്യകളോടും, ടെക്നിക്കല്‍ ഗാഡ്ജെറ്റുകളോടും ഇവര്‍ക്ക് യാതൊരു വിരോധവുമില്ല എന്ന് മാത്രമല്ല അതിനെയെല്ലാം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. കെമിസ്ട്രിയിലും, ബയോളജിയിലും, വൈദ്യശാസ്ത്രരംഗത്തും, മറ്റു എഞ്ചിനീയറിംഗ് വിഷയങ്ങളിലും നടക്കുന്ന നിരവധി ഗവേഷണപരീക്ഷണങ്ങളോടു പോപ്പും കൂട്ടരും യാതൊരു വിരോധവും പ്രത്യക്ഷത്തില്‍ കാണിക്കുന്നില്ല. ഇതിനെ നമുക്ക് സെലകറ്റീവ് റെസിസ്റ്റന്‍സ് എന്നു വിളിക്കാം. എംബ്രിയോണിക് സ്റ്റെംസെല്‍ ഗവേഷണത്തിലൂടെ വിദൂരഭാവിയില്‍ ക്യാന്‍സറുകള്‍ ചികില്‍സിച്ചു ഭേദപ്പെടുത്തുമ്പോള്‍ "പോപ്പുമതക്കാര്‍" കളം മാറ്റിച്ചവിട്ടും. അന്നു ശാസ്ത്രം വെട്ടിത്തുറന്നേക്കാവുന്ന പുതിയ ഏതെങ്കിലും വഴികളിലേക്ക് പ്രതിരോധങ്ങളെ കണ്ണു കെട്ടിച്ച് വിടും. അവസരം നോക്കി ശാസ്ത്രത്തെ അഡാപ്റ്റ്‌ ചെയ്തും, തള്ളിപ്പറഞ്ഞും ഒക്കെയുള്ള ഈ കണ്ണുപൊത്തിക്കളി പോപ്പുമതത്തിന്റെ വികാസപരിണാമത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഘടകമാണിന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇസ്ലാമിക രാജ്യങ്ങളില്‍ സ്ഥിതി ഇതല്ല. അടിസ്ഥാന വിദ്യാഭ്യാസത്തില്‍ തുടങ്ങി എല്ലാത്തരം ശാസ്ത്രവിഷയങ്ങളോടും സമ്പൂര്‍ണ്ണ കണ്ണുകെട്ടിക്കളിയാണു ഇസ്ലാം കാണിച്ചു വരുന്നത്. പഠിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിച്ചാല്‍, ഒന്നുമില്ല. അതുകൊണ്ടു തന്നെ അല്ലാഹുവില്‍ തുടങ്ങി ഖുറാനില്‍ അവസാനിക്കുന്ന ഇസ്ലാമെന്ന വന്‍മതിലിനപ്പുറം കാഴ്ചയെത്താത്ത തലമുറകളെ വാര്‍ത്തെടുക്കുന്നതിനേ ഇത്തരം വിദ്യാഭ്യാസത്തിനു കഴിഞ്ഞിട്ടുള്ളൂ. സ്വാഭാവികമായും അവര്‍ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ നിന്നും ഏറെ ദൂരം പിന്നോട്ടു പോയി.

നിര്‍ദ്ദേശങ്ങള്‍, പ്രതിവിധികള്‍
അച്ചടിച്ചു പോയ മതഗ്രന്ഥങ്ങളെ ഇനി തിരുത്താനാവില്ല. പക്ഷെ അതിനെ പൊതുസമൂഹത്തിലേക്ക്‌ വ്യാഖ്യാനം ചെയ്തു നിയമങ്ങളാക്കുന്നവരെയും, അത്തരം നിയമങ്ങളില്‍ ജനവിരുദ്ധവും പുരോഗമനവിരുദ്ധവുമെന്നു തോന്നിക്കുന്നതൊക്കെയും തിരുത്താനുള്ള ഇഛാശക്തി മുസ്ലിംജനതയ്ക്കും അവരെ നയിക്കുന്ന ഭരണാധികാരികള്‍ക്കും ഉണ്ടാകണം. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ വേരോടിക്കുന്ന ഒരു മതമെന്ന നിലയില്‍ ഇസ്ലാമിന്റെ പെരുമാറ്റശൈലിയില്‍ റാഡിക്കലായിട്ടുള്ള മാറ്റങ്ങള്‍ വരുത്താതെ ഇതിനൊരു പരിഹാരമുണ്ടാകുമെന്നും തോന്നുന്നില്ല. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് അല്ലാഹുവിനെ ഉപേക്ഷിച്ചു ശാസ്ത്രം സ്വീകരിക്കൂ എന്ന് പറയുന്നതു ഒരിക്കലും പ്രായോഗികമല്ല. എന്നാല്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടു തന്നെ അവര്‍ക്ക് ശരീരവും, മനസ്സും, ശാസ്ത്രത്തിലര്‍പ്പിക്കുവാന്‍ കഴിയണം. ആത്മീയ പുരോഗതി കൊണ്ടു വിശപ്പ്‌ മാറുകയില്ല. അതിനു ഭൌതീക രംഗത്ത് തന്നെ പുരോഗതി ഉണ്ടാകണം. ശാസ്ത്രം അതിനു ഒഴിച്ചു കൂടാനാവാത്ത ഘടകമാണു. .

തങ്ങളുടെ പൌരാണിക ശാസ്ത്രപാരമ്പര്യത്തോട് മുസ്ലിം സമൂഹത്തിനു കടുത്ത വൈകാരികബന്ധമുണ്ട്. എന്നാല്‍ സമകാലീന മുസ്ലിം സമൂഹത്തിനു മണ്മറഞ്ഞു പോയ ഒരു സുവര്‍ണകാലഘട്ടത്തിന്റെ ഗൃഹാതുരമാര്‍ന്ന ഗരിമ മാത്രം മതിയാകുകയില്ല. അവര്‍ക്ക് കൈമോശം വന്ന വിമര്‍ശനാത്മക ചിന്താധാരകളെ പുനരുജീവിപ്പിക്കുവാനും, സമകാലികലോകവുമായി സമരസപ്പെട്ടു കൊണ്ട് നൂതനമായ ശാസ്ത്രപദ്ധതികള്‍ക്ക് രൂപം നല്കുകുവാനും കഴിയണം. തൊട്ടതിനും പിടിച്ചതിനുമെല്ലാം കൊളോണിയലിസത്തെയും, പാശ്ചാത്യരെയും പഴിചാരുന്നത് കൊണ്ട് മുസ്ലിങ്ങള്‍ക്ക്‌ യാതൊരു ഗുണവുമില്ല എന്ന് രണ്ടായിരത്തി മൂന്നിലെ അറബ് ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് (ജ്ഞാന സമൂഹത്തിന്റെ നിര്‍മ്മാണം) റിപ്പോര്‍ട്ട് തുറന്നു സമ്മതിക്കുന്നുണ്ട്. സ്വേഛാധിപത്യ ചിന്തകളും, സ്വാതന്ത്ര്യമില്ലായ്മയും, സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നിഷേധിക്കുന്നതും, ലബോറട്ടറികളുടെയും, ലൈബ്രറികളുടെയും ശോചനീയാവസ്ഥ , ഫണ്ടിങ്ങിന്റെ പോരായ്മ എന്നീ കാരണങ്ങളാണു ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നത്. ഓ.ഐ.സി രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ പുതിയ വെളിച്ചം എത്തിക്കുന്നതിലെക്ക് പ്രതിജ്ഞാബദ്ധരാകണമെന്നും ഈ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുകയുണ്ടായി.

സ്റ്റേറ്റിനെ മതത്തില്‍ നിന്നും വേര്‍തിരിക്കുന്നതുപോലെ റാഡിക്കലായിട്ടുള്ള മാറ്റങ്ങളൊന്നും ഇസ്ലാമിക രാജ്യങ്ങളുടെ ഈ കൂട്ടായ്മ മുന്നോട്ടു വെച്ചിട്ടില്ല. എങ്കിലും ശാസ്ത്രബോധത്തിലൂന്നിയ അടിസ്ഥാനവിദ്യാഭ്യാസം, ശാസ്ത്രരംഗത്ത്‌ ധനനിക്ഷേപം മാധ്യമസ്വാതന്ത്ര്യം, അന്താരാഷ്ട്രസഹകരണം, എന്നിങ്ങനെ ചില വെള്ളിരേഖകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. അത് എത്രത്തോളം ഓരോ അംഗരാജ്യങ്ങളും പ്രായോഗികമാക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയില്‍ ഈ രാജ്യങ്ങളിലെ ശാസ്ത്ര പുരോഗതി. രണ്ടായിരത്തിഒന്‍പതിലെ മനുഷ്യ സുരക്ഷിതത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലും, മുന്‍ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ വീണ്ടും അടിവരയിട്ടു സൂചിപ്പിക്കുന്നു. ഒന്നുകില്‍ അറബ് ഹ്യൂമന്‍ ഡവലപ്പ്മെന്റ് റിപ്പോര്‍ട്ടുകളൊന്നും അറബ് ലോകത്തിന്റെ ഭരണാധികാരികളിലും, അവരുടെ ഭരണരീതികളിലും, പ്രത്യേകിച്ചു യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. അല്ലെങ്കില്‍, അവര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഫലം കണ്ടു തുടങ്ങിയിട്ടില്ല എന്ന് വേണം കരുതാന്‍.

മാറുന്ന സമവാക്യങ്ങള്‍
ശാസ്ത്രപുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പിന്തുണയും, സഹകരണവും ഇസ്ലാമിക്‌ രാജ്യങ്ങളുടെ ശാസ്ത്രപുരോഗതിക്ക് ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളാണ്. മുസ്ലിം ഗവേഷകര്‍ക്ക്‌ മികച്ച പരിശീലനവും അനുഭവസമ്പത്തും നേടിക്കൊടുക്കുന്നതില്‍ വിദേശ സര്‍വ്വകലാശാലകള്‍ക്ക് വലിയൊരു പങ്കു വഹിക്കുവാനാകും. ന്യൂയോര്‍ക്കിലെ 9/11- ഭീകരാക്രമണം "ഞങ്ങള്‍ക്കൊപ്പം-ഞങ്ങള്‍ക്കെതിരെ" എന്ന പുതിയ ഒരു ലോകക്രമം സൃഷ്ടിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ക്കും മുസ്ലിം രാജ്യങ്ങള്‍ക്കുമിടയില്‍ അന്താരാഷ്ട്ര സഹകരണരംഗത്ത് സംശയത്തിന്റെയും, വെറുപ്പിന്റെയും പുതിയ വന്മതിലുകള്‍ ഉയര്‍ന്നു വന്നു. 9/11-നെ തുടര്‍ന്ന്‍ അമേരിക്കയില്‍ നിന്നും നിരവധി മുസ്ലിം വിദ്യാര്ഥികള്‍ അവരുടെ നാടുകളിലേക്ക് തിരിച്ചു പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1999-ല്‍ സൗദി അറേബ്യയില്‍ നിന്നും 5,156 വിദ്യാര്ഥികള്‍ അമേരിക്കയിലുണ്ടായിരുന്നത് 2002/2003 ആയപ്പോഴേക്കും 3,581 ആയി കുറഞ്ഞു (31% കുറവ്). ഇവരില്‍ ചിലര്‍ സ്വമേധയാ പോയതാണെങ്കില്‍, മറ്റുചിലര്‍ പോകാന്‍ നിര്‍ബന്ധിതരായതായിരിക്കും. ഇതിന് പുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മുസ്ലിങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ സഞ്ചാര/വിസ നിയന്ത്രണവും, റേഷ്യല്‍ പ്രൊഫൈലിങ്ങും നിരവധി വിദ്യാര്ഥികളുടെ ഭാവിയെ കൂടുതല്‍ ഇരുട്ടിലാക്കുമെന്നത് വ്യക്തം. പക്ഷെ ഇതിനെയൊക്കെ അതിജീവിക്കുവാന്‍ മുസ്ലീംവിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞേ തീരു‌. അവരുടെ നിരാശയെ എളുപ്പം മുതലെടുക്കുവാന്‍ കഴിയുന്ന ശക്തികള്‍ കഴുകന്‍ കണ്ണുകളുമായി അവര്‍ക്ക് ചുറ്റിലും ഉണ്ട്. അത്തരം കഴുകന്മാര്‍ക്ക് ശാസ്ത്രത്തിന്റെ പുത്തന്‍ വാഗ്ദാനങ്ങളെ എറിഞ്ഞു കൊടുക്കുന്നത് ആത്മഹത്യാപരമാണ്. ഒരു ഭീകരാക്രമണം സൃഷ്ടിച്ച വൈകാരിക പുകപടലങ്ങള്‍ സാവധാനമെങ്കിലും നീങ്ങുമ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, ഒപ്പം മുസ്ലിങ്ങള്‍ക്കും, ലോകസമൂഹത്തിനും മേല്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് കോപ്പ് കൂട്ടുന്ന മതാന്ധത ബാധിച്ച ഭ്രാന്തന്മാരെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകസമൂഹത്തിനു കഴിയുമെന്നും നമുക്കു പ്രാത്യാശിക്കാം. ലോകമെങ്ങും വെളിച്ചം പരത്തി ശാസ്ത്രം കുതിച്ചു പായുമ്പോള്‍ ഒരു പറ്റം ജനത ഇരുട്ടിലായിപ്പോകുന്നത് മതത്തിന്റെ പേരിലായാലും, തീവ്രവാദത്തിന്റെ പേരിലായാലും ലോകമനസാക്ഷിക്ക് കണ്ടില്ലെന്നു നടിക്കുവാനാവില്ല.

References:

1. Nature Vol. 444, 2 November 2006 (Special Edition)
2. Nature Vol. 432 16 December 2004 p794-795
3. Nature Vol. 432 18 November 2004 p273-274
4. Nature Vol. 441 29 June 2006 p1027
5. Nature Vol. 416 14 March 2002 p109
6. Nature Vol. 416 14 March 2002 p120-122
7. Nature Vol. 422 13 March 2003 p101-102
8. Nature Vol. 433 3 February 2005 p452-453
9. Nature Vol. 441 11 May 2006 p132-133
10. Nature Vol. 441 29 June 2006 p1036-1037
11. Nature Vol. 422 13 March 2003 p99
12. Nature Vol. 459 25 June 2009 p1057
13. Nature Vol. 448 12 Juy 2007 p131-133
14. Nature Vol. 461 3 September 2009 p38-39
15. Nature Vol. 440 20 April 2006 p997
16. Science Vol. 322 12 December 2008 p1637-1638
17. Academic Ranking of World Universities 2008, Center for World-Class Universities, Shanghai Jiao Tong University
18. Pharmaceutical Industries in OIC countries:Prospects and Challenges, OIC Outlook 15 April 2009
19. General Road Map for Achieving Excellence in Science and Technology Higher Education: Islamic Development Bank September 2009
20. National Science Board. 2006. Science and Engineering Indicators 2006. Two volumes. Arlington, VA: National Science Foundation (volume 1, NSB 06-01; volume 2, NSB 06-01A).
21. Arab Human Development Reports 2002-2009
22. The Statistical, Economic and Social Research and Training Centre for Islamic Countries (SESRTCIC) www.sesrtcic.org/statistics/bycountry.php
23. UNESCO Statistics Division http://stats.uis.unesco.org/ReportFolders/reportfolders.aspx
24.World Development Indicators (WDI), 2006 http://devdata.worldbank.org/wdi2006/contents/index2.htm


148 comments:

ബിന്‍ ലാദന്‍ said...

നല്ല പോസ്റ്റ്... :)

ഓഫ്: ഇസ്ലാമിനെ തെറി വിളിക്കുന്നവര്‍ വേഗം വരീ.... വിളി തുടങ്ങട്ടെയ്..

Unknown said...

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. രണ്ടാം ഭാഗം.

മിസ്റ്റര്‍ ബിന്‍ ലാദന്‍,

നന്ദി.

ഓണ്‍ യുവര്‍ ഓഫ്: ഇസ്ലാമിനെ തെറി വിളിക്കാന്‍ താങ്കളുടെ സ്വന്തം ഗുഹയിലേക്ക് ആളുകളെ ക്ഷണിക്കുന്നതല്ലേ അതിന്റെ ശരി. :)

ബിന്‍ ലാദന്‍ said...

പോസ്റ്റില്‍ ഇസ്ലാം എന്ന പേര്‍ കണ്ടാല്‍ കലി കയറുന്ന ബ്ലോഗേര്‍സിനാണുദ്ദേശിച്ചത്.

Ashly said...

വളരെ അധികം ഹോം വര്‍ക്ക്‌ ചെയ്ത ഒരു നല്ല പോസ്റ്റ്‌. Good work!

ramachandran said...

അഭിനന്ദനങ്ങൾ

Calvin H said...

കഴിഞ്ഞ പോസ്റ്റിൽ ഒരു ചർച്ച നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു സത്യായിട്ടും... കൂടുതൽ ആധികാരികമായി പോസ്റ്റ് എഴുതിയാൽ ഫണ്ടമെന്റലിസ്റ്റുകളെ ആ വഴി കാണില്ല എന്നാരോ പറഞ്ഞത് വളരെ ശരി തന്നെ...

വളരെയധികം കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചു, ഈ പോസ്റ്റുകൾ

ബീഫ് ഫ്രൈ||b33f fry said...

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കാതോര്‍ക്കുന്നു...

ചിന്തകന്‍ said...

പ്രിയ യാത്രമൊഴി.
ആത്മാര്‍ത്ഥമായ താങ്കളുടെ ഈ ശ്രമത്തെ ശ്ലാഘിക്കുന്നു. തികച്ചും നിഷ്പക്ഷമാണെന്നു തോന്നുന്ന തരത്തില്‍ അവതരിപ്പിക്കുന്ന ഈ പോസ്റ്റ് ഒരു പക്ഷേ താങ്കളുടെ ആത്മാര്‍ത്ഥത കൊണ്ട് തന്നെയാവാം.

ശാസ്ത്ര സാങ്കേതിത രംഗങ്ങളില്‍ മുസ് ലീം രാജ്യങ്ങള്‍ വളരെ പിന്നിലാണെന്ന് തന്നെ പറയാം. ആര്‍ക്കും വിയോജിപ്പുണ്ടാവാന്‍ സാധ്യതയില്ലാത്ത ഒരു കാര്യമാണിത്.

എന്നാല്‍ അതിന് താങ്കള്‍ മനസ്സിലാക്കിയ കാരണങ്ങളില്‍ അടിസ്ഥാന പരമായ ചില പിശകുകളുണ്ട്.

ഇസ് ലാം ഒരിക്കലും ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് തടസ്സമല്ല/തടസ്സമാകാന്‍ കഴിയില്ല. അത് ഖുര്‍ ആന്റെ തന്നെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരാണ്.

മുസ് ലീങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പിന്നോക്കവസ്ഥയിലാവാന്‍ മതപരം എന്നതിനേക്കാള്‍ ‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുന്‍ വിധികളൊഴിവാക്കി ചരിത്രത്തെ ഒന്ന് വിലയിരുത്തി പഠിച്ചാല്‍ കാര്യങ്ങളെല്ലാം വളരെ വ്യക്തമാകും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്....

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതും കലക്കി

Umesh Pilicode said...

നമിച്ചു മാഷെ ..............

നന്നായി പണിയെടുത്തു അല്ലെ

ബയാന്‍ said...

ലേഖനത്തിലെ ഹൃദയസ്പൃക്കായ ചില സ്നേഹത്തിന്റെ തലോടലുകള്‍ ആശ്ചര്യപ്പെടുത്തുന്നു.

നമിക്കട്ടെ.


|||||||||||||
ചിന്തകന്റെ ഇനിയും വ്യക്തത വന്നില്ല എന്ന കാണുന്നതില്‍ സഹതപിച്ചിട്ട് കാര്യമില്ല.
|||||||||||||

Anonymous said...

ഇത്രയും വ്യക്തമായിട്ടെഴുതിയിട്ടും മനസ്സിലാവത്ത ചിന്തകന്റെ തല ഉപ്പിലിട്ട് വെക്കണം.

ടിണ്ടണേയ്..

Anonymous said...

ഹെന്റെ റബ്ബേ..... വാചകം എത്ര തരത്തില്‍ വ്യാഖ്യാനിക്കാം?


'തികച്ചും നിഷ്പക്ഷമാണെന്നു തോന്നുന്ന തരത്തില്‍' അതായത് നിഷ്പക്ഷമല്ലെന്ന്.

'ഈ പോസ്റ്റ് ഒരു പക്ഷേ താങ്കളുടെ ആത്മാര്‍ത്ഥത കൊണ്ട് തന്നെയാവാം' എന്നുവച്ചാല്‍ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ടെന്ന് മറ്റാര്‍ക്കും തോന്നാത്തവിധം സ്വയം സമാധാനിക്കുന്നു എന്ന്.

യെന്തരടേയ് ലിത്? തെറ്റുണ്ട് എന്ന് സമ്മതിക്കുന്നത് തോല്‍വിയല്ല വിജയത്തിലേക്കുള്ള യാത്രയുടെ ആദ്യ പടിയാണ്.തിരിച്ചറിവില്‍ നിന്നാണ് മനുഷ്യന്‍ സ്വാതന്ത്ര്യത്തിലേക്കും വിജയത്തിലേക്കും സഞ്ചരിക്കുന്നത്.


യെവടെ!!!!....

ചിന്തകന്‍ said...

പ്രിയ യരലവ, അനോണി സുഹൃത്തുക്കളെ...

ശാസ്ത്ര സാങ്കേതിക രംഗത്ത് മുസ് ലീങ്ങള്‍ പിന്നോക്കമായതിന്റെ കാരണമായി യാത്രമൊഴി പറഞ്ഞതില്‍ പിശകുകളുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതും ഉദ്ദേശിച്ചതും എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായി.. അത് കൊണ്ട് തന്നെയാ പിശകുണ്ടെന്ന് പറഞ്ഞത്.

യാത്രാമൊഴിയുടെ വിവരണത്തില്‍ നിങ്ങളൊക്കെ സന്തോഷിക്കുന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോഴേ അറിയാലോ നിങ്ങള്‍ക്ക് വേണ്ടതാണ് അദ്ദേഹം പറഞ്ഞതെന്ന്.

ഈ തല ഉപ്പിലിട്ടാല്‍ ഇതെല്ലാം ശരിയാകുമെന്ന് പറയാന്‍ വേണ്ടി മാത്രമാണോ അനോണിയായി വന്നത്? :)

Melethil said...
This comment has been removed by the author.
ലത said...

ഓ.ഐ.സി രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം മതവും നിര്‍ണ്ണയശക്തിയുള്ള രാഷ്ട്രീയവും ഒന്നുതന്നെയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. യാത്രാമൊഴിയുടെ ലേഖനത്തോട് പൊതുവേ വിയോജിപ്പാണുള്ളതെങ്കിലും ശാസ്ത്രപുരോഗതിയ്ക്ക് തടസ്സം നില്കുന്നത് രാഷ്ട്രീയമാണെന്ന കമന്റുകളില്‍ കാണുന്ന നിഗമനത്തോടും യോജിക്കാനാവുന്നില്ല. ആ നിഗമനം അവസാനം എത്തിയ്ക്കുന്നത് യാത്രാമൊഴിയുടെ കണ്ടെത്തലില്‍ തന്നെയാവും.

(ഇസ്ലാം എന്ന മതത്തെപ്പറ്റിയും ശാസ്ത്രം എന്ന വിജ്ഞാനമേഖലയെപ്പറ്റിയും വളരെക്കുറിച്ചുമാത്രം അറിവുള്ള ഒരാളാണ് ഞാന്‍. പക്ഷെ രാഷ്ട്രീയത്തെപ്പറ്റി കമന്റുകളില്‍ പരാമര്‍ശമുണ്‍റ്റായപ്പോള്‍ അതെന്റെ സ്വന്തം കളരി എന്ന തിരിച്ചറിവില്‍ വന്നതാണ്)

ചിന്തകന്‍ said...

പ്രിയ Melethil
താങ്കള്‍ പറഞ്ഞത് ശരിയാണ്. എക്കാലവും ഇത് പറഞ്ഞിരിക്കണമെന്ന അഭിപ്രായക്കാരനല്ല ഞാനും. മുസ്ലീം സമുദാ‍യത്തില്‍ അതിനുള്ള ശ്രമങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പിന്നോക്കാവസ്ഥക്കുള്ള ചരിത്രപരമായ കാരണങ്ങളെ വിലയിരുത്തുമ്പോള്‍ ഇത്തരം എഴുത്തുകാര്‍ പലപ്പോഴും ഇസ് ലാമിനെ തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ഇസ് ലാം തന്നെയാണ് ഒരു സമൂഹത്തെ സമസ്ത മേഖലകളിലും ഏതാണ്ട് 1000 വര്‍ഷത്തോളം ലോകത്തിന്റെ ഉന്നതിയില്‍ നിര്‍ത്തിയത് എന്നകാര്യം ഇവര്‍ മറന്നു പോകുന്നു. അന്നു യൂറോപ് ഇരുണ്ട യുഗത്തിലായിരുന്നു.

രാഷ്ട്രീയമായ കാരണം എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത് കേവലം ഇപ്പോള്‍ അറബ് നാടുകള്‍ ഭരിക്കുന്ന അമേരിക്കന്‍ പവകളെ ഉദ്ദേശിച്ചല്ല. കൊളോണിയല്‍ ഭീകരതയില്‍ തകര്‍ന്നടിഞ്ഞു പോയ മുസ്ലീം രാഷ്ട്രീയ ശക്തിക്ക് പിന്നാലെ മുസ് ലീങ്ങള്‍ പടുത്തുയര്‍ത്തിയ വിജ്ഞാന മേഖലകള്‍ പാശ്ചാത്യര്‍ ആര്‍ജ്ജിക്കുകയും അത് മൂലം അവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും, മുസ് ലീംകളെ പിന്നോക്കവസ്ഥയില്‍ പിന്നോക്കാവസ്ഥയിലേക്ക് തള്ളാന്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയുംചെയ്തു എന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിജ്ഞാനങ്ങളുടെ ശേഖരങ്ങള്‍ തന്നെയുണ്ടായിരുന്ന മുസ്ലീം സ്പെയിനിന്റെ തകര്‍ച്ചയാണ്. ഇന്നും ‘ സംസ്കാരങ്ങളുടെ സംഘട്ടനം’ എന്നപേരില്‍ ഇസ് ലാമോ ഫോബിയ വളര്‍ത്തി, മുസ് ലീങ്ങളെ ഭീകരരും ജിഹാദികളുമായി ചിത്രീകരിച്ച് പരമാവധി അന്യവത്ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്യം നാം വിസ്മരിച്ച് പോകരുത്. ബ്രിട്ടീഷുകാര്‍ സ്വതന്ത്ര്യം നല്‍കിയപ്പോള്‍ പ്രതിഷ്ടിച്ച ഹമീദ് കര്‍സമായിമാരും ഇയാദ് അല്ലാവി മാരും മുസ് ലീം രാജ്യങ്ങള്‍ ഭരിച്ചത്/ഭരിക്കുന്നത് പാശ്ചാത്യ ശക്തികളുടെ ഗൂഡാലോചനയുടെ ഭാഗമായിതന്നെ. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവരുടെ സ്ഥിതി നാം നേരിട്ട് കാണുന്നുണ്ട്.

ഇന്ത്യയിലെ ഉദാഹരണം തന്നെയെടുത്താല്‍ 600-700 വര്‍ഷത്തോളം ഇന്ത്യ ഭരിച്ചത് മുസ് ലീങ്ങളായിരുന്നു. രാഷ്ട്രീയമായെന്ന പോലെ മറ്റെല്ലാം മേഖലകളിലും മുസ് ലീങ്ങള്‍ തന്നെയാണ് ഇക്കാലങ്ങളില്‍ മുന്‍ പന്തിയില്‍ നിന്നിരുന്നത്.ഈ അവസ്ഥയില്‍ ബ്രിട്ടീഷുകാരുടെ പ്രധാന രാഷ്ട്രീയ എതിരാളികള്‍ സ്വാഭാവികമായും മുസ് ലീംകളായിരുന്നു. അത് കൊണ്ട് എല്ലാ നിലക്കും മുസ് ലീങ്ങളെ പിന്നിലാക്കുക എന്നത് അവരുടെ രാഷ്ട്രീയമായ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്രിട്ടീഷുകാരോട് ഒട്ടിനിന്ന കൃസ്ത്യന്‍ സമൂഹങ്ങള്‍ കൂടുതല്‍ ഉന്നതിയില്‍ എത്തിയതിന് കാരണവും മറ്റൊന്നല്ല.

ഇത്തരം വസ്തുതകളൊക്കെ തന്നെ മനപൂര്‍വ്വമായോ/ അല്ലാതെയോ വിസ്മരിച്ച് എല്ലാം ഇസ് ലാമിന്റെ മേല്‍ കെട്ടിയേല്പിക്കാന്‍ നടക്കുന്നവരുടെ ഉള്ളിരിപ്പും ഇത് തന്നെയാണ്. മുസ് ലീം മനസ്സുകളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയതിന് ശേഷം അവരെക്കൊണ്ട് മതത്തെ തള്ളിപറയിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുക എന്ന പാശ്ചാത്യ/കുരിശ് കുതന്ത്രത്തിന്റെ ഭാഗം തന്നെയാണ്.

എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍, കാര്യങ്ങളെ കുറച്ച് കൂടി യാഥാര്‍ഥ്യബോധത്തോടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരു തലത്തിലേക്ക് മുസ് ലീങ്ങളില്‍ ചിലരെങ്കിലും എത്തിയിട്ടുണ്ട് എന്ന യാഥാര്‍ഥ്യം, ഇത്തരക്കാര്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

അനോണി ഒന്നാമൻ said...

പിന്നല്ല, നമുക്ക് വേണ്ടതാണ് യാത്രാമൊഴി പറഞ്ഞതെന്ന് എങ്ങനെ ചിന്തകനു മനസ്സിലായി?

ഉപ്പിലിട്ട് വെക്കാൻ പറഞ്ഞത്,വരും തലമുറകൾക്ക് ഇങ്ങനെയൊരു തല ഇവിടെ ബ്ലോഗോസ്ഫിയറിൽ ജീവിച്ചിരുന്നൂന്ന് മനസ്സിലാക്കാനല്ലെ. ചിന്തകൻ അതിനെ ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്താലൊ..

ഡിങ് ഡിങ് ഡീങ്...

ബയാന്‍ said...

അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടു തന്നെ അവര്‍ക്ക് ശരീരവും, മനസ്സും, ശാസ്ത്രത്തിലര്‍പ്പിക്കുവാന്‍ കഴിയണം. - എന്നു യാത്രാമൊഴി.

ഇസ് ലാം ഒരിക്കലും ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് തടസ്സമല്ല/തടസ്സമാകാന്‍ കഴിയില്ല. അത് ഖുര്‍ ആന്റെ തന്നെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരാണ്. - എന്ന് ചിന്തകന്‍.

ഇതിലെവിടെയാ തര്‍ക്കം, രണ്ടാളും കാണാന്‍പോയത് ആനയെ തന്നെയല്ലെ ?

ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. - ജബ്ബാര്‍മാഷ് ഇങ്ങിനേയും.

Anonymous said...

അരുൺഷൂറി പണ്ട് കൃസ്റ്റ്യാനികളെ താറടിക്കൻ ലേഖനമെഴുതിയപ്പോളും ഒരുപറ്റം ഷണ്ഡന്മാർ ‘ആധികാരികം’‘കെങ്കേമം’ എന്നൊക്കെ പറയുന്നുണ്ടാ‍ായിരുന്നു.

നൂറിലധികം നിലകളുള്ള അംബരചുംബികൾ അമേരിക്കക്കാർക്കു ഉണ്ടാക്കാനുള്ള ഐഡിയ ഉണ്ടാക്കിക്കൊടുത്തതാരാണെന്നറിയുമോ?അതു കൃസ്ത്യാനികളല്ല. സാധാരണ സ്ട്രക്റ്റ്ചറൽ സിസ്റ്റം കൺസെപ്റ്റുകളൊന്നും അംബരചുംബികളെ ഉണ്ടാക്കാൻ പറ്റില്ലെന്നറിഞ്ഞു അതിനു പറ്റിയ അനാ‍ലിസിസ് +ഡിസൈൻ മെതേഡ്, കമ്പൂട്ടർ പ്രചുരപ്രചാരത്തിൽ വരുന്നതിനു മുൻപേ കണ്ടെത്തിയവരിൽ പ്രധാനികൾ രണ്ട് ഇന്ത്യക്കാരാണു.വിഭജനപൂർവ ഇന്ത്യയിൽ ജനീച്ച്, ബങ്ഗാൾ എഞ്ജിനീരരിങ് കോളെജിൽ പഠിച്ച് അമേരിക്കക്കു ഉപരിപഠനത്തിനുപോയി , കിഴക്കൻ പാക്കിസ്താനോട് പടിഞ്ഞറൻ പാക്കിസ്താൻ കാണിച്ച ദ്രോഹത്തെ ഉറക്കെ വിമർശിച്ച്- 60 വയസ്സാകും മുമ്പേ മരിച്ച് ഒരു ഫസലുർ റഹമാൻ. പിന്നെ ഒരു ബാൽ അയ്യങ്കാർ. ഇയാൾ ഇന്ത്യയിൽ ബുദ്ധിയുള്ളവർക്കു അവസരമില്ല്; അതെല്ലാം റാഷ്ട്രീയക്കാരന്റെ ചെരിപ്പുനക്കികൾക്കുള്ളതാണീന്നു മനസ്സിലാക്കീഅമേരിക്കയിലേക്കു കുടിയേറി അമേരിക്കക്കാരനായി ജീവിക്കുന്ന ആളാണു- പേരിലുള്ള സവർണ്ണഹിന്ദുത്വമൊന്നും അയാൾക്കില്ല്ല;
അല്ല; മുസ്ലീങ്ങൾ മോശക്കാരെന്നു ബുഷും മോദിയും പറയുന്നപോലെ യാത്രാമൊഴി പറയുമ്പോൾ, അതങ്ങു കേട്ട് ഒന്നും മിണ്ടാതെ പോകാൻ പറ്റില്ല്ല.
സംശയമുണ്ടെങ്കിൽ- ഹിന്ദുവായ ഉമേഷ്ജി(ഗുരുകുലം)യോടു ചോദിക്കു- ആരാണു ഗ്രഹണം സൂര്യനെ പാമ്പു വിഴുങ്ങലാണെന്നു കരുതിയ ഇന്ത്യകാരെ കണക്കു പഠിപ്പിച്ചതെന്നു? ഇന്നും നാം ഉപയോഗിക്കുന്ന സംഖ്യകൾ ഇസ്ലാമിന്റെ സംഭാവനയാണു എന്നറിയില്ലേ? യുനാനിയിൽ നിന്നാണു ആയുർവേദം ഉണ്ടായതെന്നു ആരും പറയാത്ത വാസ്തവം
ഇതരമതങ്ങളിലെ അശാസ്ത്രീയതകൾകൂടി എഴുതുന്നതു വരെ ഞാൻ യാത്രാമൊഴിയുടെ ഉദ്ദേശശുദ്ധി സംശയിക്കുന്നു.

Anonymous said...

ഫസലുർ റഹമാൻ ഒരു ബങ്ഗ്ലാദേശി ഇസ്ലാമാണ്.മെക്കയിലെ ഹജ്ജ് സെന്ററ് ഡിസൈൻ ചെയ്തതും അദ്ദേഹമാണു.
അയ്യങ്കാരുടെ പേറ് ഹൽ(HAL)അയ്യങ്കാറ് എന്നാണു. എന്ന്നാൽ അതുകേട്ട് ഹിന്ദു വർഗ്ഗീയറ് സുഖിക്കേണ്ട്. അയ്യങ്കാറ് ഒരു പാശ്ചാത്യനായാണു ജീവിക്കുന്നത്.

Melethil said...
This comment has been removed by the author.
അശാന്തം said...

കൊള്ളാം, ബാക്കി എവിടെ?
സമത ശ്രദ്ധിച്ചോ? പര്‍വേസ് പറഞ്ഞു നിര്‍ത്തുന്നത് “മനസ്സിലാകാത്തവരെ പറഞ്ഞു മനസ്സിലാക്കുക എന്ന ദൌത്യം” എന്നിടത്താണ്. “ഞാന്‍ നന്നായി ചെയ്താല്‍, സഹായിക്കുക. തെറ്റിയാല്‍ തിരുത്തുക” എന്ന ഒന്നാം ഖലീഫയുടെ നയം തന്നെയാണ് ഇസ്ലാമിന്റെ നയം. ബാലന്‍സ് (മുമ്പ് പറഞ്ഞ ബാക്കി, മഷിതണ്ട് പറ്റിച്ചതാ) നിലനിര്‍ത്താമായിരുന്നു.

ഭാസ്‌കരപട്ടേലർ said...

ലത പറഞ്ഞു:
ഇസ്ലാം എന്ന മതത്തെപ്പറ്റിയും ശാസ്ത്രം എന്ന വിജ്ഞാനമേഖലയെപ്പറ്റിയും വളരെക്കുറിച്ചുമാത്രം അറിവുള്ള ഒരാളാണ് ഞാന്‍

വളരെക്കുറച്ച് മാത്രം അറിയുള്ളൂ എങ്കിൽ എങ്ങിനെയാണ് യാത്രാമൊഴിയുടെ ലേഖനത്തോട് വിയോജിക്കുന്നത് എന്ന് പറയാമോ ലതേ..തേ ..തേ..

ഇതു രണ്ടും പഠിച്ച ശേഷം അഭിപ്രായം പറയുന്നതല്ലേ അതിന്റെ ശരി? ഇതിൽ ശാസ്ത്രം പഠിക്കാൻ ജപ്പാനിൽ പോയാൽ മതി...

ചിന്തകൻ,
വസ്തുതകളുടെ പിൻ‌ബലത്തോടെ എഴുതിയ ഒരു പോസ്റ്റിൽ വിയോജനക്കുറിപ്പ് എഴുതുമ്പോൾ അതും വസ്തുതകളുടെ പിൻ‌ബലത്തോടെ ആവുന്നതല്ലേ നല്ലത്? വൈകാരികപ്രകടനങ്ങൾ കൊണ്ട് പ്രയോജനമൊന്നുമില്ല.

ചിന്തകന്‍ said...

പ്രിയ മീലെതില്‍

ഞാന്‍ പറയുന്നതല്ല താങ്കള്‍ മനസ്സിലാക്കുന്നത്. ‘ഗ്രന്ഥം കെട്ടിപിടിച്ചിരിക്കുന്നതാണ്‘ മുസ് ലീങ്ങളുടെ പിന്നോക്കാവസ്ഥയിലായത് എന്ന ജബ്ബാറിയന്‍ പഴം പുരാണത്തില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പു പോലുമില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഗ്രന്ഥത്തെ വിമര്‍ശകരില്‍ നിന്നല്ലാതെ, ഒരിക്കല്‍ പോലുന്‍ നേരിട്ട് മനസ്സിലാക്കാന്‍ ശ്രമിക്കാത്ത നേരമ്പോക്കികള്‍ പറയുന്ന ശുദ്ധ മണ്ടത്തരങ്ങളെ വെളിപെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. യാഥാര്‍ഥ്യങ്ങളെ പഴം പുരാണങ്ങളാക്കിയത് കൊണ്ടായില്ല. സത്യത്തില്‍ ആ ഗ്രന്ഥത്തെ ശരിക്കു ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തതാണ് മുസ് ലീം നാമധാരികളുടെ ഏറ്റവും വലിയ പ്രശ്നം. എന്ന് അവര്‍ ഗ്രന്ഥത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഉള്‍ക്കൊണ്ടുവോ അന്ന് അവര്‍ ലോകത്തിന്റെ ഉന്നതിയിലായിരുന്നു. അന്നവര്‍ക്ക് ഇന്ന് കാണുന്ന എണ്ണപണത്തിന്റെ സുഖലോലുപതയും ആലസ്യമോ ഇല്ലായിരുന്നു. തലതിരിഞ്ഞ രൂപത്തില്‍ ഇസ് ലാമിനെ നടപ്പാക്കുന്ന സൌദിയെയോ പാക്കിസ്ഥാനെയോ നോക്കി ഇതാണെന്ന് ഇസ് ലാമെന്ന് പഠിച്ചവര്‍ ഇങ്ങനെയെ പറയൂ.

ഷാബാനു ബാബറി പ്രശ്നങ്ങള്‍ക്ക് മുസ്ലീങ്ങള്‍ രാഷ്ട്രീയമായ പരിഹാരത്തിന് മുതിര്‍ന്നില്ല എന്നതില്‍നിന്ന് ഈ സന്ദര്‍ഭത്തില്‍ എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

താങ്കള്‍ പഴമ്പുരാണങ്ങളാണെന്ന് പറയുന്ന കാര്യങ്ങളില്‍ യാഥാര്‍ഥ്യങ്ങളാണെന്നത് പലരെയും അലോസരപെടുത്തുന്നുണ്ടാവാ‍ം. ഇത് പറയുന്നത് മുസ്ലീങ്ങളെ ഒരു പീഡിത സമൂഹമാണെന്ന മാലോകരെ അറിയിക്കാനല്ല. മറിച്ച് പിന്നിട്ട വഴികളിലെ പോരോയ്മകള്‍ നികത്തികൊണ്ട് മാത്രമേ ഏതൊരു സമൂഹത്തിനും മുന്നോട്ട് പോകാനാവൂ. ഒരാള്‍ തനിക്ക് പറ്റിയ അബദ്ധങ്ങളെന്തെന്ന് തിരിച്ചറിയുകയും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നത് എതിര്‍ഭാഗത്തിന് എപ്പോഴും അലോസരമുണ്ടാക്കുന്നത് തന്നെയാണ്. എതിര്‍ഭാ‍ഗം തന്നെ ചൂണ്ടികാണിച്ച് തരുന്ന പരിഹാരങ്ങളിള്‍ അഭയം തേടാന്‍ ശ്രമിക്കുന്നത് അമേരിക്ക ഇറാഖിലും,അഫ്ഗാനിലും ജനാധിപത്യം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പോലെ മാത്രമേ ആവുകയുള്ളൂ.

വിദ്യാഭ്യാസ പരവും സാമൂഹിക രാഷ്ട്രീയവുമായ ഉന്നമനത്തിനുള്ള എല്ലാശ്രമങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്ത് തരം ശ്രമങ്ങളാണ് സമുദായത്തില്‍, താങ്കളുടെ അഭിപ്രയത്തില്‍, നടക്കേണ്ടിയിരുന്നത്.?

സ്വമതത്തിന്റെ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ മാത്രമേ കുട്ടികളെ പഠിപിക്കാവൂ എന്നാരെങ്കിലും പറഞ്ഞോ. അങ്ങിനെ ഒരഭിപ്രായവും ഏതായാലും എനിക്കില്ല. സീരിയസായി നടക്കുന്ന ചര്‍ച്ചകളില്‍ ഇത്തരം ബാലിശമായ ‘വാത‘ങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലായില്ല.

ചിന്തകന്‍ said...

പ്രിയ ഭാസ്കര പട്ടേലരെ

വസ്തുതകളെ അംഗീകരിച്ചുകൊണ്ടും അല്ലാത്തതിനെ തള്ളി കളഞ്ഞു കൊണ്ടുമാണ് ഞാന്‍ അഭിപ്രയം അറിയിച്ചത്. താങ്കള്‍ക്ക് ഇത് വൈകാരികമായെന്ന് തോന്നുന്നെങ്കില്‍ എന്റെ കുഴപ്പമല്ല എന്ന് വിനയപൂര്‍വം അറിയിക്കട്ടെ :)

ചില നേരത്ത്.. said...

വളരെ ഹൃദ്യമായ പരിശ്രമം. എല്ലാ സ്നേഹാദരവുകളും അർപ്പിക്കുന്നു.
സസ്നേഹം
ഇബ്രു

Melethil said...

ഇവിടെ ഇട്ട കമന്റുകള്‍ പിന്‍വലിയ്ക്കുന്നു

Shaf said...

Read once ...
but will come back for a study..
Tracking..

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

നല്ല ലേഖനം.
പ്രതി വിധികൾ എന്ന ഖണ്ഡികയിൽ ഒരു സമൂഹമെന്ന നിലയിൽ മുസ്ലീംങ്ങൾ ഈ യുഗത്തോടൊപ്പം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ആത്മാർഥമായി വാചാലനാകുന്നത് ഈ ലേഖനത്തിന്റെ മിഴിവ് കൂട്ടുന്നു. ഒരു മതസമൂഹമെന്ന നിലയിൽ മുസ്ലീം ലോകത്തിന്റെ ഘടനയെ അവസാനമെങ്കിലും ലേഖകൻ തിരിച്ചറിയുന്നതിൽ ആനന്ദം.
സുവർണ കാലഘട്ടത്തെ ഓർമകൾ അയവിറക്കിമാത്രം ഒരു സമൂഹത്തിന് എങ്ങനെ മുന്നോട്ടു പോകാനാവും?
ഒരു യാഥാർത്ഥ്യം ചരിത്രത്തോടൊപ്പം എന്നുമുണ്ടായിരുന്നു. ഒരോ ജനതക്കും അവരുടേതായ കാലഘട്ടം ഉണ്ടായിരുന്നു എന്നത്. ഇസ്ലാമിനും അങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ ചരിത്രത്തെ കൈക്കലാക്കിയിരിക്കുന്നത് പാശ്ചാത്യരാണെന്നു മാത്രം. ഇസ്ലാമിന് പണ്ടൊരു സുവർണ്ണ കാലഘട്ടം ഉണ്ടായിരുന്നതു എന്നതു കൊണ്ട് ഇനിയും ആവർത്തിക്കപ്പെടില്ല എന്നൊന്നുമില്ല.

കഴിഞ്ഞ ഭാഗത്തിൽ താങ്കൾ പറഞ്ഞു :
“ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!.“ എന്ന്.

ഇങ്ങനെ എന്തെങ്കിലും ചേർന്നിരുന്നുവെങ്കിൽ ഇസ്ലാമിൽ ശാസ്ത്രം എന്ന ഒരു ചർച്ചയേ ഉണ്ടാകുമായിരുന്നില്ല. ഒരു സുവർണ്ണ കാലഘട്ടവും എത്തിനോക്കില്ലായിരുന്നു.

നൂറുകോടിയിലധികം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ നിന്ന് കാലൂക്കുള്ള വെറും പതിനൊന്ന് ഫുട്ബാൾ പ്ലേയേഴ്സ് ഉയർന്നു വരാത്തത് അവർ വിശ്വസിക്കുന്ന മതത്തിന്റേയോ ഇന്ത്യൻ ഭരണ ഘടനയിലോ എന്തോ അലിഞ്ഞു ചേർന്നതു കൊണ്ടാണെന്നു പറയുന്നതു പോലെയുള്ള ഒരു മണ്ടത്തരമാവും അത്. 20 കോടിയോളം സെമിറ്റിക് വിശ്വാസികളെ ഒഴിച്ചു നിർത്തിയാൽ ബാക്കി 80 കോടിയോളം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് മതപരമായ ഒരു നിയന്ത്രണങ്ങളും അവർക്കില്ലാതിരിക്കെ ശാസ്ത്രത്തിന് എടുത്തു പറയത്തക്ക സംഭാവനകളൊന്നും നൽകാനാവാത്തതെന്തുകൊണ്ടാണ്? ശാസ്ത്രത്തിനുള്ള എത്ര നോബൽ സമ്മാനങ്ങൾ ഇന്ത്യയെ തേടി വന്നിട്ടുണ്ട്? കാര്യങ്ങളെ വർഗീയവത്കരിച്ചു കാണുവാനല്ല ഇത്രയും പറഞ്ഞത്. മതത്തിന് ഈ പിന്നാക്കാവസ്ഥയിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന ഒരു പുനർവിചിന്തനം ആവശ്യമായതുകൊണ്ടാണ്.

അപ്പോൾ ശാസ്ത്രത്തിൽ നിന്ന് ഇന്നത്തെ മുസ്ലിം ലോകത്തെ പിന്നോട്ടടിച്ചത് ചരിത്രപരവും വർത്തമാനപരവുമായ ചില കാരണങ്ങൾകൊണ്ടാണെന്നു കാണാൻ ഒരു പ്രയാസവുമില്ല. പാശ്ചാത്യൻ അധിനിവേശങ്ങളെയും കൊളോണിയലിസത്തെയും അങ്ങനെ അങ്ങ് ചെറുതായി കാണാൻ കഴിയില്ല.
എന്തെങ്കിലുമൊക്കെ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്ന, ഭൂവിസ്തൃതി കൊണ്ടും മാനുഷിക വിഭവ ശേഷികൊണ്ടും വിശാലമായ രാജ്യങ്ങളെയൊക്കെ തുണ്ടം തുണ്ടമാക്കി. ഏറ്റവും ഒടുവിലെ ഇരയാണ് ഇറാഖ്. ഇറാനു വേണ്ടി ചൂണ്ടലിട്ട് കാത്തിരിക്കുന്നു. എന്നും മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാ‍വസ്ഥക്ക് കാരണം. ശാസ്ത്രത്തെക്കാളധികം നിലനിൽ‌പ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ച ചെയ്യുവാൻ നിർബന്ധിതരായ വർഗം. ഇത് ഇസ്ലാമിക ലോകത്തെ ഒരു വശത്തെ കാഴ്ചയാണ്.
ഇസ്ലാമിക ലോകത്തിന്റെ മറ്റേ വശം മറ്റൊരു കാരണത്തെ പേറുന്നു.
എണ്ണപ്പണത്തിന്റെ തിളക്കം തന്നെയാണത്. ‘ആവശ്യമാണല്ലോ എപ്പോഴും നിർമാണത്തിന്റെ മാതാവ്’. കാശു കൊടുത്താൽ മറ്റുള്ളവർ തങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കുമെങ്കിൽ പിന്നെയെന്തിന് നാം ബൌദ്ധിക വ്യായാമങ്ങൾ നടത്തണമെന്ന ചിന്തയുടെ ഫലമായുണ്ടാകുന്ന അലസത. യൂറോപ്യൻ രാജ്യങ്ങളുടെ നിലനിൽ‌പ്പു തന്നെ ശാസ്ത്ര- സാങ്കേതിക വിദ്യകളുടെ വികസിപ്പിക്കലിലാണ്. അപ്പോൾ ആ വൃത്തി വൃത്തിയായിത്തന്നെ നിർവഹിക്കുവാൻ അവർ നിർബന്ധിതരായിത്തീരുന്നു. അമേരിക്കയിലും മറ്റും പഠിച്ചു വരുന്ന അറബികൾ സ്വന്തം നാട്ടിലെത്തി വീണ്ടും ബിസിനസ്സിലേക്ക് തന്നെ തിരിയുന്നതായാണ് പൊതുവെ കണ്ടു വരുന്നത്.
‘ ആവശ്യമാണ് എപ്പോഴും നിർമ്മാണത്തിന്റെ മാതാവ്”

ലേഖനത്തിലെ പല ഭാഗങ്ങളോടും വിയോജിപ്പുണ്ട്.
കൂടുതൽ ചർച്ച നടക്കട്ടെ.

ഓഫ്: ചൊറിച്ചിലിന്റെ ഒരു കലാശക്കൊട്ടാവും രണ്ടാം ഭാഗം എന്നു കരുതിയിരുന്നവർക്ക് ലേഖനങ്ങൾ എങ്ങനെ അവസാനിപ്പിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കുന്നതായിരുന്നു ഈ പോസ്റ്റ്

Unknown said...

Quantum Physics Confirms Islam! എന്നൊക്കെ വിളിച്ച്‌ കൂവാൻ ആൾക്കാരുള്ളപ്പോൾ നമ്മളെന്തോ പറയ്യാൻ!! quantum mechanics ഒക്കെ അത്യാവശ്യം അറിയുന്നവരു തല്ലാൻ വന്നാ മതി..കാരണം ഞാൻ ചെലപ്പോ ഇലക്ട്രോണിനെ പോല്യാ..ഒരു പ്രോബബലിറ്റി കളി അങ്ങട്‌ കളിക്കും... :)

Kaippally said...

Tracking Wonly, but also the reading

മുഫ്താഹ് അൽ ഉലൂം said...

‌നിങ്ങൾക്ക് ഈ കണക്കുകൾ എവിടെ നിന്നും കിട്ടി? ലോകത്തിലെ ഏറ്റവും സമ്പന്നന്നരായ രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളാണ് എന്ന് എല്ലാവർക്കും അറിയാവുന്നതല്ലെ. അവർ നേരായ മാർഗ്ഗത്തിൽ സഞ്ചരിച്ചതുകൊണ്ടല്ലേ അവർക്ക് അല്ലാഹു ഇതെല്ലാം കൊടുത്തതു്.

ചില മുസ്ലീം രാഷ്ട്രങ്ങൾ ഈ വിധത്തിൽ ആയതിന്റെ പ്രധാനകാരണം ഷെയതാന്റെ ഭാഷ കുട്ടികളെ പഠിപ്പിച്ചതുകൊണ്ട് മാത്രമാണ്. പെണ്ണിനെ പഠിച്ചത് മുതൽ പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും നാശം ആരംഭിച്ചു. നമ്മൾ വിശുദ്ധ ഖുർ-ആൻ മാത്രം മനസിരുത്തി പഠിച്ചാൽ അതിൽ എല്ല വിജ്ഞാനങ്ങളും പടച്ച തമ്പുരാൻ വിശതീകരിച്ചിട്ടുണ്ട്.
ഉമ്മത്തുൽ ഇസ്ലാം വരണമെങ്കിൽ ഖുർ ആനിൽ പറയുന്ന നിയമങ്ങൾ അനുസരിക്കുക:
മുസ്ലീമുകൾ അമുസ്ലീം വിധ്യാഭ്യാസ സ്ഥാപനങ്ങൾ ബഹിഷ്കരിക്കുക.
ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും കാഫിറും, മുഷ്രിക്കും പുറത്തു പോവുക.
സ്ത്രീയും പുരുഷനും തുല്യരല്ല. പക്ഷെ അവളെ സമ്രക്ഷിക്കേണ്ട കടമ പുരുഷനുണ്ടു്. അപ്പോൾ അവർക്ക് തുല്യാവകാശങ്ങൾ അവശ്യമില്ല.
ഷരീയത്തു നടപ്പാക്കുക.

Kaippally said...
This comment has been removed by the author.
Kaippally said...

Philosphyയിൽ Diterminism എന്നും Fatalism എന്നും രണ്ടു വിപരീത ചിന്താശാഖകൾ നിലവിലുണ്ടു്.

താങ്കളുടെ അഭിപ്രായം വായിക്കുന്നവർ (എല്ലാ പ്രശ്നങ്ങളുടെ പിന്നിലും ഒരു cause ഉണ്ടു് എന്ന ധാരണ) തങ്കളുടെ നിലപാടു് Diterministic ആണെന്നു കരുതും. എല്ലാ സംഭവങ്ങളുടേയും പിന്നില് ഒരു കാരണം ഉണ്ടാകും, അതിന്റെ പിന്നിൽ മറ്റൊന്ന്, അങ്ങനെ പുറകോട്ട് പുറകോട്ട് പോയി പ്രപഞ്ചത്തിന്റെ ആരംഭത്തിലേക്ക് ചെന്നെത്തുക.
അങ്ങനെ ചിന്തിച്ചു നോക്കിയാൽ ഒരു പ്രശ്നത്തിനും ആരും ഉത്തരവാദികൾ അല്ലാതാകും. എല്ലാം ഒരു butterfly effectന്റെ പരിണിത ഫലം. മനുഷ്യന്റെ തീരുമാനങ്ങൾ പോലും ചില hormonesന്റേയും chemicalsന്റേയും ഇടപെടലുകൾ കൊണ്ടുണ്ടാകുന്ന ഒരു പ്രക്രീയ

ആർക്കും ആരെ വേണമെങ്കിലും കൊലപ്പെടുത്താം. എല്ലാത്തിന്റെ പിന്നിലും കാരണങ്ങൾ ഉണ്ടല്ലോ.

ഈ ചിന്തയുടെ നേരെ എതിർ ആശയമാണു് Fatalism.
ഇവിടേയാണു Fate വരുന്നതു്. എല്ലാം നേരത്തെ തീരുമാനിച്ച പ്രവർത്തനങ്ങൾ ആണെന്നും മാറ്റാൻ കഴിയില്ലെന്നും ഈ വിധത്തിൽ ചിന്തിച്ചാലും ആരും കുറ്റക്കാരല്ല.
So മനുഷ്യനു Free will ഇല്ല. അവിടെയും മുസ്ലീമുകൾ കുറ്റ വിമുക്തർ ആകുന്നു.

എങ്ങനെ നോക്കിയാലും മുസ്ലീമുകൾ കുറ്റവിമുക്തരാണു്. അല്ലെ ചിന്തക.


ഇവിടെ ദൈവം എന്ന കഥാപാത്രം വെറും ഒരു നോക്കു് കുത്തിയാവുകയാണു് കേട്ടോ.
മനുഷ്യന്റെ എല്ലാ തീരുമാനങ്ങളും നിയന്ത്രിക്കുമ്പോൾ എന്തുകൊണ്ടു ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടികളായ ജനങ്ങൾ ഈ വിധത്തിൽ "രാഷ്ട്രീയ കുതന്ത്രങ്ങൾ മുഖാന്തരം" പറ്റിക്കപെടുന്നു? എന്ന ചോദ്യം ആരും ചോദിക്കരുതു് please.

Anonymous said...

ഡിയര് പള്ളിക്കുളം : ഒന്നാംഭാഗത്തില് തുടക്കത്തില് ചരിത്രാരംഭം പരാമറ്ശിക്കുന്നിടം ഗ്രീക്കു വിഞ്ജാനം കോപ്പിയടിച്ചിട്ടാണ് ഇസ്ലാമിക ശാസ്ത്രത്തിന്റെ തുടങ്ങിയതെന്നു പറയുന്നത് കണ്ടിരുന്നോ ? റ്റൈപിസ്റ്റ്

പള്ളിക്കുളം.. said...
This comment has been removed by the author.
ഷൈജൻ കാക്കര said...

ഇസ്ലാം മതത്തിന്റെ (നടത്തിപ്പുകാരുടെ) കെട്ടുപാടുകൾ പലപ്പോഴും ശാസ്ത്ര പുരോഗതിക്ക്‌ തടസമായേക്കാം. അതു കൂടതെ, രാഷ്ട്രിയ കാരണങ്ങളൊടൊപ്പം ചരിത്രപരവും സാമുഹികവും ഭുമിശാസ്ത്രപരവും ആയ കാരണങ്ങളും വളർച്ചക്ക്‌ തടസമല്ലേ? ഈ പറയുന്ന ഇസ്ലാമിക രാജ്യങ്ങൾ എവിടെ സ്ഥിതി ചെയ്യുന്നു, അതും ഒരു കാരണമല്ലേ? അവിടെയുള്ള ക്രിസ്ത്യൻ ജനത ഉന്നതിയിൽ ആണോ? എണ്ണ രാജ്യങ്ങളെ മാറ്റി നിറുത്തിയാൽ ബാക്കിയുള്ള ഇസ്ലാമിക രാജ്യങ്ങളെല്ലാം, നേപാളിനെ പോലെയല്ലേ?

ഇന്ത്യയിൽ ജനിക്കുകയും ഇന്ത്യയിൽ പഠിക്കുകയും ഇന്ത്യയിൽ പരീക്ഷണം നടത്തുകയും ചെയ്ത ഒരുപാട്‌ പേർക്ക്‌ കിട്ടിയിട്ടുണ്ടൊ ഈ നോബൽ. (ഈ കുന്ത്രാണ്ടം അല്ലേ സ്വപ്നം കണ്ടതിന്‌ ഒബാമ സഖാവിന്‌ കിട്ടിയത്‌) എന്തിന്‌ അച്ചായന്മാരും കമ്മ്യൂണിസ്റ്റ്കാരും പിന്നെ യതൊരു കെട്ടുപാടുകളും ഇല്ലാത്ത ഹിന്ദുക്കളും കൂടി നോക്കിയിട്ട്‌ കേരളത്തിന്‌ ഒരെണ്ണം, ചില്ലിറ്റു വെയ്ക്കാനെങ്ങിലും!

യൂണിവേർസിറ്റികളുടെ കണക്ക്‌ പറഞ്ഞാൽ, നമ്മുക്കും ഇല്ലേ നാണക്കേടിന്റെ കണക്ക്‌. 2009-ലെ കണക്ക്‌ പ്രകാരം 100 എണ്ണത്തിൽ ഇന്ത്യയിൽ നിന്ന്‌ ഒരെണ്ണമ്പ്പോലുമില്ല, നമ്മൾ ആരാ മോൻ എന്ന്‌ അറിയില്ലേ? അറ്റംബൊംബും ഉണ്ടാക്കി, ചന്ദ്രനിൽ വെള്ളം തട്ടി തെറിപ്പിച്ചു കളിക്കുന്ന...

പള്ളിക്കുളം.. said...

ഓ അങ്ങനെ!
മൈ ഡിയർ അനോണീ..
വാദത്തിനു വേണ്ടി കോപ്പിയടി എന്ന വാദത്തെ അംഗീകരിച്ചാൽ തന്നെ ഇസ്ലാമിക ശാസ്ത്രയുഗത്തിന്റെ മാറ്റു കുറയുന്നില്ല. AD 610വരെ ഒരു രംഗത്തും ഒന്നുമല്ലാത്തവരായിരുന്നു അറബികൾ എന്ന് ലേഖനം തന്നെ പറയുന്നു. അങ്ങനെയുള്ള അറബികളെ ശാസ്ത്ര ഗ്രന്ഥങ്ങളുടെ പകർത്തുകാരാക്കിയത് ഇസ്ലാമാണെന്നു പറയുമ്പോൾ തന്നെ ഇസ്ലാമിന്റ്റെ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം എന്താണെന്ന് വ്യക്തമാകുന്നുണ്ട്. നമ്മുടെ രാമായണം പോലും വിവർത്തനം ചെയ്തിട്ടുണ്ട് അറബികൾ. ചിത്ര സഹിതം. അതിന്റെ ഒരു കോപ്പി ഒമാനിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ ചിത്രം ഒരു ബ്ലോഗർ ഈയിടെ പോസ്റ്റിയിരുന്നു. ശാസ്ത്രത്തിന് എന്തെങ്കിലും സംഭാവന അർപ്പിക്കണമെങ്കിൽ അതിന്റെ അബാക്കസ് മണികളിൽ നിന്ന് തുടങ്ങണം എന്ന് പറയുന്നത് വിഡ്ഢിത്തമല്ലേ?

ഇനി മറ്റൊന്ന്,
ഇങ്ങനെയുള്ള പകർത്തിയെഴുതലുകളുടെയും പകർന്നു കൊടുക്കലുകളുടെയും നൈരന്തര്യമാണ് ശാസ്ത്രത്തിന്റെ ആത്മാവ്. അതിലൂടെയാണ് ശാസ്ത്രം വളരുന്നത്. നിലനിൽക്കുന്ന വിവരങ്ങളിൽ നിന്നു വേണം തുടരാൻ. അത് ലോകം ഉണ്ടായതു മുതൽ തുടർന്നു വരുന്നതാണ്. അല്ലാതെ പാശ്ചാത്യർ രണ്ടു നൂറ്റാണ്ടു മുമ്പ് തേങ്ങയടിച്ച് ഉത്ഘാടനം ചെയ്തതല്ല ശാസ്ത്രം. നൈലിന്റെയും യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും സിന്ധുവിന്റെയും നദീതടങ്ങളിലെ നാഗരികതകൾ സായിപ്പന്മാർ വന്ന് ശിലാസ്ഥാപനം നടത്തിയവയല്ല. ഓരോവട്ടവും ഓരോ ഘട്ടവും ഓരോ ജനതകൾ. അവർ മാറി മറിഞ്ഞു വന്നു. അത്ര തന്നെ. അതിന് രാഷ്ട്രീയമായ കാരണങ്ങളാണ് ഏറെയും.

Anonymous said...

ഓട്ടോമന്‍ ജിഹാദിസ്റ്റ്:

ചിന്തകന്‍, പള്ളിക്കുളം; ഇസ്ലാമിന് രാഷ്ട്രീയമായി മേല്‍കോയ്മ നഷ്ടപ്പെട്ടതാ എല്ലാറ്റിനും കാരണം. അതായത് ഇസ്ലാമീക രാഷ്ട്രീയ സംവിധാ‍നത്തുനുള്ളിലേ ഇസ്ലാമിക ശാസ്ത്രം വളരൂ എന്നര്‍ത്ഥം,വെറുതെയല്ല തീവ്ര വിശ്വാസികള്‍ തീവ്ര വാദികളാവുന്നത്. :(

ഇസ്ലാമീക ഭരണം വന്നാല്‍ ബാക്കിയുള്ളവരുടെ കാര്യത്തിലും ഒരു തീരുമാനമായെങ്കില്‍, അതിനു ആരും ബാക്കിയാവില്ലല്ലോ, അന്നേരം ബുഷ് പറഞ്ഞപോലെ ഒന്നുകില്‍ നമ്മളെകൂടെ നിക്കീന്‍ അല്ലെങ്കില്‍ പോയി മയ്യത്താക്, എന്നാകും. ഹ ഹ :)

Kaippally said...

ഇസ്ലാമിന്റെ നയതന്ത്രങ്ങൾ അനുസരിച്ച് രണ്ടു ഗൃഹങ്ങളാണുള്ളതു്: ദാർ-അൽ-ഇസ്ലാം (دار الإسلا) എന്നാൽ House of Islam, അല്ലാഹു എന്ന ദൈവത്തിൽ വിശ്വസിച്ചു മുഹമദ് അവസാനത്തെ നബിയായി സക്ഷ്യപെടുത്തുന്നവരുടെ ഗൃഹം.

മറ്റൊന്നുള്ളതു് (دار الحرب ) ദാർ-അൽ-ഹർബ് എന്നാൽ House of war. ഇസ്ലാമിന്റെ അധീനതയുടേ പരിധികൾക്കപ്പുറമുള്ള പ്രദേശങ്ങൾ. ഇവരുമായി നിരന്തരം ജിഹാദ് ചെയ്തു കീഴ്പെടുത്തകയാണു് ഇസ്ലാമിന്റെ ധർമ്മം. പഠിപ്പിക്കുന്നതു്.

So you are either with us or against us എന്നു Geroge W. Bush പറഞ്ഞതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതപെട്ട പ്രത്യേശാസ്ത്രമാണിതു് എന്നു മനസിലാക്കണം.

പള്ളിക്കുളം.. said...

ഹഹ..
ചിരിപ്പിക്കാനാണെങ്കിൽ വേണ്ട.
ഞാൻ വാഴക്കോടന്റെ പോസ്റ്റ് വായിച്ചോളാം. :)
ശാസ്ത്രം മാത്രമല്ല. എന്തും രാഷ്ട്രീയത്തിനുള്ളിലേ വളരൂ..
നമ്മുടെ പിള്ളേരുപോലും. :)

പിന്നെ,
ഇസ്ലാമിക ഭരണം- ബാക്കിയുള്ളവർ- തീരുമാനം..
ഇതു ഒരു ഓഫ് ടോപിക്കാണ്.
എങ്കിലും ...
വംശഹത്യയുടെ പാരമ്പര്യം അതിനില്ല.
നൂറ്റാണ്ടുകളോളം ലോകത്തിന്റെ പകുതിയിലധികവും അതിന്റെ ഭരണത്തിൻ കീഴിലായിരുന്നു. ഒരു വർഗത്തിനും വംശനാശ ഭീഷണി നേരിട്ടിട്ടില്ല.
ഇസ്രയേലിന്റെ കൊടിയ ശത്രുവായ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിൽ വെറും 25000 ജൂതന്മാർ സമാധാനത്തോടെ കിടന്നുറങ്ങുന്നു. ഉറങ്ങിയെണീറ്റപ്പോൾ ലക്ഷക്കണക്കിന് ജൂതന്മാരെ കാണാതായ ജർമനി നമ്മുടെ മുന്നിലുണ്ട്. ഓർക്കണം. കണ്ടാൽ മറ്റുള്ളവന്റെ കഴുത്തറുത്തുകളയും എന്ന് പ്രചരിപ്പിക്കപ്പെടുന്ന സൌദി അറേബ്യയിൽ ന്യൂനാൽ ന്യൂനപക്ഷം വരുന്ന ക്രിസ്ത്യൻ സമൂഹം ആത്മാഭിമാനത്തോടെ സഹസ്രാബ്ദങ്ങളായി ജീവിക്കുന്നു.
ഇതൊക്കെ കാണണമെങ്കിൽ അനോണിയായാൽ സാധിക്കില്ല. സനോണിയാകണം. സനോണി.
ഉദാഹരണങ്ങൾ നൂറുകണക്കിനുണ്ട്. ഓഫായതുകൊണ്ട് വിട്ടുകളയുന്നു.

Kaippally said...
This comment has been removed by the author.
പള്ളിക്കുളം.. said...

ഇസ്ലാമിനെതിരെയുള്ള ഓഫ് പോസ്റ്റുകൾ നാട്ടാൻ തുടങ്ങി.
ഇനി ഈ ഗ്രൌണ്ട് മുഴുവൻ ഗോൾ പോസ്റ്റുകളായിരിക്കും.
എവിടെ വേണമെങ്കിലും അടിക്കാം.
ശാസ്ത്രത്തിൽ തുടങ്ങി ഇപ്പോൾ ദാറുൽ ഹർബ് വരെ എത്തി. ഇനി, ജിഹാദ്, മൊഴിചൊല്ലൽ, പർദ്ദ, പാദസരം അങ്ങനെ പോകും.
കൈപ്പള്ളിക്കെങ്കിലും സംയമനം പാലിക്കാമായിരുന്നു.
:)

Kaippally said...

ബഹുമാനപ്പെട്ട സുഹൃത്ത് പള്ളികുളം
എന്റെ രണ്ടു commentകളിൽ സംയമനം പാലിക്കാത്ത comment ചൂണ്ടിക്കാണിച്ചാൽ ഞാൻ അതു് നീക്കം ചെയ്യാം.

ദാർ-അൽ-ഇസ്ലാമിനെ കുറിച്ചും ദാർ-അൽ-ഹർബനെ കുറിച്ചും ഞാൻ എഴുതിയതിൽ തെറ്റുണ്ടോ?

അതു് ഇവിടേ Off Topic ആണോ?

വിവരമുള്ളവർ ദയവായി തിരുത്തിതരുമൽലലോ

Unknown said...

മറുപടി വൈകിയതില്‍ ക്ഷമാപണം. തിരക്കു കാരണം വീക്കെന്‍ഡിലേ എന്തെങ്കിലും എഴുതാനാവൂ. ബ്ലോഗര്‍ ലിമിറ്റ് ഉള്ളതിനാല്‍ കമന്റ് പലതായി മുറിച്ചിടുന്നു.

വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ഓരൊരുത്തര്‍ക്കും പേരെടുത്ത് മറുപടി പറയാന്‍ തിരക്കനുവദിക്കുന്നില്ല.

എല്ലാവരോടുമായി ചില കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാം.
ഈ രണ്ട് ലേഖനങ്ങളില്‍ ഒരിടത്തും ഖുറാന്‍ മോശമാണെന്നോ, മുസ്ലിങ്ങള്‍ മോശമാണെന്നോ എഴുതിയിട്ടില്ല. ഖുറാനില്‍ നിന്നും കടഞ്ഞെടുക്കപ്പെട്ട സാമൂഹ്യനിയമങ്ങള്‍ കാലാനുസൃതമായി നവീകരിക്കാത്തതിന്റെയും, ഫണ്ടമെന്റലിസ്റ്റ് ആശയങ്ങളുടെ മേല്‍ക്കോയ്മയും, അധികാരവര്‍ഗം അതൊരു ചൂഷണോപാധിയാക്കുന്നതിന്റെയും ഒക്കെ ഫലമായി ശാസ്ത്രബോധവും ശാസ്ത്രപുരോഗതിയും കൈവിട്ടുപോകുന്നു എന്ന് ചൂണ്ടിക്കാണിക്കുകയാണു ചെയ്തത്. ചരിത്രം, പാശ്ചാത്യര്‍ എന്നൊക്കെ എക്കാലവും പതം പറഞ്ഞ്
പൊതുസമൂഹത്തിന്റെ ഊര്‍ജ്ജം ചാലുകീറി തങ്ങളുടെ വരമ്പുകളിലേക്ക് ഒഴുക്കുന്ന അധികാര/പണ്ഡിതവര്‍ഗത്തെ തിരിച്ചറിയണം എന്നും സൂചിപ്പിച്ചു. ഈ നിഗമനങ്ങളോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്.

മാത്രമല്ല ഇവിടെ എഴുതിയിരിക്കുന്നതു ഞാന്‍ പുതുതായി "കണ്ടുപിടിച്ചതൊന്നും" അല്ല.
ഓ.ഐ.സി രാജ്യങ്ങളില്‍ ശാസ്ത്രസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരും, മാധ്യമപ്രവര്‍ത്തകരും ഒക്കെ എഴുതിയതിനെ അടിസ്ഥാനമാക്കിയാണു ഞാന്‍ എഴുതിയത്.

സര്‍ക്കാര്‍ തലത്തില്‍ വരെ കാര്യങ്ങള്‍ ഈ വിധമൊക്കെ ആണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ട പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ തീരുമാനമെടുത്തിട്ടുണ്ട് എന്ന് നിങ്ങളോട് പറയുമ്പോള്‍ അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പോസിറ്റീവ് ചര്‍ച്ച മുസ്ലിം സമൂഹത്തില്‍ ഉരുത്തിരിയണം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. അതിനുപകരം, ഇതൊക്കെ പറയാന്‍ നീയാരടേയ്, ഞങ്ങടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം, അവിടെയുള്ളതെല്ലാം ബ്രിട്ടീഷ്‌കാരുടെ പപ്പറ്റ് ഭരണമാണെന്നൊക്കെ വെറുതെ വിളിച്ചു പറഞ്ഞ് സ്വയം അപഹാസ്യരാകാതെ നോക്കുക.

ചിന്തകന്‍,

താങ്കള്‍ ഇസ്ലാമിക് രാജ്യങ്ങളില്‍ ശാസ്ത്രം മുരടിച്ചു എന്നത് സമ്മതിച്ചുവല്ലോ. അത് തന്നെ നല്ല തുടക്കമാണു. അതിനു രാഷ്ട്രീയമാണു കാരണമെന്ന് താങ്കള്‍ ആദ്യം സൂചിപ്പിച്ചതിലെ പിശക് ലത ചൂണ്ടിക്കാണിച്ചു. ഇസ്ലാമിക് രാജ്യങ്ങളിലെ രാഷ്ട്രീയം ഇസ്ലാം തന്നെയാണു! അപ്പോള്‍ ഇസ്ലാം തന്നെയാണു പ്രശ്നമെന്ന് അറിയാതെയാണെങ്കിലും താങ്കള്‍ തന്നെ എഴുതി. പിന്നീട് അതില്‍ നിന്നും പുറത്തുചാടി മലക്കം മറിയാനുള്ള ശ്രമം നടത്തുന്നത് സാരമില്ല. പ്രശ്നങ്ങളെ താങ്കള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ ആന്തരികവും, ബാഹ്യവുമായ ചില പ്രതിരോധശക്തികേന്ദ്രങ്ങള്‍ താങ്കളെക്കൊണ്ട് മറിച്ച് പറയിപ്പിക്കുന്നതാവാം. ഈ വിഷയത്തില്‍ അത് തികച്ചും സ്വാഭാവികം.
ഒരു ചര്‍ച്ചയ്ക്കും ഇടകൊടുക്കാത്ത രീതിയില്‍ സ്വയം അടഞ്ഞുകിടക്കുന്നവര്‍ക്ക് ഇത്രയും പോലും പറ്റില്ല എന്ന് ഞാന്‍ കരുതുന്നു.

അനോണിമസ്,

ഫസലുര്‍ റഹ്മാന്റെയും ഹാല്‍ അയ്യങ്കാരുടെയും കാര്യം സൂചിപ്പിച്ചത് നന്നായി. അത് എനിക്ക് പുതിയ അറിവായിരുന്നു. നന്ദി. പക്ഷെ ഒന്നോര്‍ക്കുക, ഫസലുര്‍ റഹ്മാന്‍ ഉപരിപഠനത്തിനു പോയത് സൗദി അറേബ്യയിലേക്കല്ല! അല്ലെങ്കില്‍ ഇവിടെ സൂചിപ്പിച്ച അന്‍പത്തിയേഴു രാജ്യങ്ങളില്‍ ഒന്നിലേക്കുമല്ല. എന്താ അങ്ങോട്ട് പോകാതെ നേരെ അമേരിക്കയിലേക്ക് പോയത്?. അദ്ദേഹത്തെയോ, അതുപോലെ മറ്റു നിരവധി മുസ്ലിം ശാസ്ത്രപ്രതിഭകളെയോ ഈ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനു ആകര്‍ഷിക്കാന്‍ കഴിയാതെ പോകുന്നതിന്റെ പൊരുള്‍ എന്തെന്ന് ആ രാജ്യങ്ങളില്‍ നിന്നുതന്നെയുള്ള പ്രഗല്‍ഭരായ മുസ്ലിങ്ങള്‍ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടുകളെക്കുറിച്ചാണു ഇവിടെ ഞാന്‍ എഴുതിയിരിക്കുന്നത്. ആവേശം മൂത്ത് ബുഷും മോഡിയും പറഞ്ഞിട്ടാണു അവരൊക്കെ ഈ റിപ്പോര്‍ട്ടുകള്‍ എഴുതിയതെന്ന മട്ടില്‍ താങ്കള്‍ നിലവിളിക്കുമ്പോള്‍ താങ്കള്‍ ആരായി?

മേലെതില്‍,
കമന്റുകള്‍ പിന്‍‌വലിക്കുന്നതില്‍ കുഴപ്പമില്ല. താങ്കള്‍ക്ക് കുഴപ്പമൊന്നുമുണ്ടാകാതെയിരിക്കട്ടെ!
സമുദായം എന്തു ചെയ്തു? എന്ന ചെറിയ (വലിയ) ചോദ്യത്തിനു മറുപടിയായി ഒരു തെരുവുഗുണ്ടയെപ്പോലെ വെട്ടുകത്തിയുമായി വീട്ടിലെത്തുന്ന സമുദായം പരിഷ്കൃതസമൂഹത്തിനു എന്നും വെല്ലുവിളിയാണു. ഇത് നിങ്ങളുടെ മാത്രം അനുഭവമല്ല. അവിസീന മുതല്‍ അബ്ദുസ് സലാം വരെയുള്ളവര്‍ക്കു പോലും ഈ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. എതിരൊഴുക്കിന്റെ നേര്‍ത്ത നിഴലാട്ടം പോലും ഭയപ്പാടോടെ കാണുന്ന, ആന്തരിക നവീകരണത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന, സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തെ തല്ലിക്കെടുത്തുന്ന ഒരു ടിപ്പിക്കല്‍ ഫാസിസ്റ്റ് സമൂഹം (ന്യൂനപക്ഷമാണെങ്കില്‍ തന്നെയും) നിലനില്‍ക്കുന്നതിന്റെ ലക്ഷണമാണത്. "ഞങ്ങള്‍ക്കൊപ്പം-ഞങ്ങള്‍ക്കെതിരെ" എന്ന മുദ്രാവാക്യം ബുഷ് മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ കടമെടുത്തതാണെന്ന് തോന്നുന്നു! (ഇതെഴുതിക്കഴിഞ്ഞപ്പോഴാണു കൈപ്പള്ളിയുടെ കമന്റ് കണ്ടത്. അപ്പോള്‍ ബുഷിന്റെ ഗുരു ആരായി?)

Unknown said...

പള്ളിക്കുളം,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഇസ്ലാമില്‍ എന്തോ അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നത് ചരിത്രകാരന്മാര്‍ മുന്നോട്ടു വെച്ചിട്ടുള്ള തിയറി ആണെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. മൂന്നു വ്യത്യസ്തചരിത്രവീക്ഷണങ്ങളുടെ സംഗ്രഹമായിരുന്നു ഞാന്‍ എഴുതിയ ചരിത്രഭാഗം. "പ്രത്യക്ഷത്തില്‍ വളരെ വൈരുധ്യം തോന്നിക്കുന്ന ആശയമാണിത്" എന്ന് അതിന്റെ തൊട്ടടുത്ത് തന്നെ റിബട്ടലും കൊടുത്തിരുന്നു. അതിനെ തുടര്‍ന്ന് ഇപ്പോഴത്തെ അവസ്ഥയിലേക്കുള്ള ഒരു ചൂണ്ടുപലകയും വെച്ചിരുന്നു.

ഇസ്ലാമിക് നിയമം പിന്തുടരുന്ന അന്‍പത്തിയേഴു ഇസ്ലാമിക് രാജ്യങ്ങളിലെ മുരടിച്ചു പോയ ശാസ്ത്രവളര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍, അതിനെ ഘണ്ഡിക്കുവാനായി ഇന്‍ഡ്യയിലെ പതിനൊന്നു ഫുട്ബോള്‍ കളിക്കാരെ വിളിച്ചു വരുത്തുന്നതിലുള്ള മണ്ടത്തരം താങ്കള്‍ക്ക് തന്നെ മനസ്സിലായ സ്ഥിതിക്ക് അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ പറയുന്നില്ല.

ഓ.ഐ.സി രാജ്യങ്ങളെക്കുറിച്ചുള്ള ഈ ലേഖനം ശ്രദ്ധിച്ചു വായിച്ചിരുന്നുവെങ്കില്‍ ഇന്‍ഡ്യയുമായുള്ള ഒരു താരതമ്യമല്ല എന്റെ ഉദ്ദേശം എന്ന് താങ്കള്‍ക്ക് മനസ്സിലാകുമായിരുന്നു. അത്തരം ഒരു കമ്പാരിസണ്‍ ഈ ലേഖനത്തിന്റെ ലക്ഷ്യത്തെ ഹൈജാക്ക് ചെയ്ത് കൊണ്ടെത്തിച്ചേക്കാവുന്ന വഴികളെക്കുറിച്ച് ഉത്തമബോധ്യമുള്ളതുകൊണ്ടാണു അത് ശ്രദ്ധാപൂര്‍‌വ്വം ഒഴിവാക്കിയത്. മാത്രമല്ല അത് മറ്റൊരു പോസ്റ്റ് ആയി എഴുതുവാന്‍ പ്ലാനുണ്ട്. ഗ്രഹിണി പിടിച്ച പൈതല്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ ഒരനോണി ഹിന്ദു-ഗ്രഹണം എന്നൊക്കെ പറഞ്ഞതൊഴിച്ചാല്‍ ഇവിടെ കമന്റിയവരും ചോദിക്കാതെ വിട്ട ചോദ്യമാണു താങ്കള്‍ എടുത്തിടുന്നത്. മുസ്ലിം രാജ്യങ്ങളെക്കുറിച്ച് എന്തെഴുതിയാലും അതിനൊപ്പം ഇന്‍ഡ്യയെക്കുറിച്ചും എഴുതണം എന്ന് ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണു?

താങ്കള്‍ ചോദിച്ച സ്ഥിതിക്ക് ഈ ലേഖനത്തില്‍ സൂചിപ്പിച്ച സൂചികകളില്‍ ഇന്‍ഡ്യ എവിടെ നില്‍ക്കുന്നു എന്ന് മാത്രം ചുരുക്കി പറയാം.
ഒരു പറ്റം അധികാരവര്‍ഗം അറിവു പൂഴ്ത്തിവെച്ച ഒരിരുണ്ടകാലഘട്ടം കടന്നുവരുന്ന (പട്ടിണിപ്പാവങ്ങളുടെ എന്ന ഇമേജ് പൂഴ്ത്തിവെയ്ക്കാന്‍ വെമ്പുന്ന) ഇന്‍ഡ്യയുടെ ഇന്നത്തെ ശാസ്ത്രപുരോഗതി പല ഇസ്ലാമിക് രാജ്യങ്ങളെക്കാളും ഭേദപ്പെട്ട നിലയിലാണു. ഇവിടെ സൂചിപ്പിച്ച കാലയളവില്‍ ഓ.ഐ.സി രാജ്യങ്ങളെക്കാള്‍ കൂടുതല്‍ ശാസ്ത്രഗവേഷണ ലേഖനങ്ങള്‍ ഇന്‍ഡ്യയുടേതായിട്ടുണ്ട്. ടര്‍ക്കിയുള്‍പ്പെടെ മൊത്തം ഓ.ഐ.സി രാജ്യങ്ങളെക്കാള്‍ (2545) കൂടുതല്‍ പേറ്റന്റുകളും ഇന്‍ഡ്യയ്ക്കുണ്ട് (4082).

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (ബാംഗളൂര്‍), ഐ.ഐ.ടി.(ഖരക്‌പൂര്‍)-ഉം ടോപ് 300-നും 400-നും ഇടയില്‍ റാങ്ക് ചെയ്യപ്പെടുന്നു.

1998-നും 2009-നും ഇടയ്ക്ക് ഇന്‍ഡ്യ ശാസ്ത്രപുരോഗതിയില്‍ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തും ഇന്‍ഡ്യയുടെ സ്ഥിതി മെച്ചപ്പെട്ടു തന്നെ നില്‍ക്കുന്നു. ലോകത്തെ ബിഗ് ഫാര്‍മകളുടെ പല ബ്ലോക് ബസ്റ്റര്‍ ഡ്രഗ്ഗുകളുടെയും പേറ്റന്റുകള്‍ ഈ അടുത്ത കാലത്തായി എക്സ്പയര്‍ ആകും. അപ്പോഴേക്കും അതിന്റെയെല്ലാം ജെനറിക് ഡ്രഗ്സ് മാര്‍ക്കറ്റിലേക്ക് ഇറക്കിവിടാനായി തയ്യാറെടുത്തിരിക്കുകയാണു ഇന്‍ഡ്യയും ചൈനയും. ഇത് ബിഗ് ഫാര്‍മകള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. യു.എസിനു പുറത്ത് എഫ്.ഡി.എ അംഗീകാരം നല്‍കിയ മരുന്നുല്പാദന കേന്ദ്രങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഇന്‍ഡ്യയിലാണു. വരും‌കാലങ്ങളില്‍ ഇന്‍ഡ്യയിലും ചൈനയിലും ഒക്കെ ഉല്പ്പാദിപ്പിക്കുന്ന വില കുറഞ്ഞ മരുന്നുകള്‍ ലോകാരോഗ്യരംഗത്ത് ചിലവുകുറയ്ക്കലിനിടയാകുമെന്നും കണക്കാക്കപ്പെടുന്നു. ഈ പുരോഗതിയ്ക്കൊക്കെ കാരണം, ശാസ്ത്രഗവേഷണരംഗത്ത് ഇന്‍ഡ്യ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ ഇന്‍‌വെസ്റ്റ്മെന്റുകളും (സര്‍ക്കാര്‍/സ്വകാര്യ നിക്ഷേപങ്ങള്‍), എല്ലാറ്റിനുമുപരി, ശാസ്ത്രബോധത്തിലൂന്നിയ അടിസ്ഥാനവിദ്യാഭ്യാസം സൃഷ്ടിക്കുന്ന ചിന്താശേഷിയുള്ള സ്കില്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ആണു. 1980-നു ശേഷം ഇന്‍ഡ്യ ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്! രാജ്യം ആവശ്യപ്പെടുന്നതില്‍ എഴുപത് ശതമാനം മരുന്നുകളും ഉല്പാദിപ്പിക്കുന്നത് ഇന്‍ഡ്യയില്‍ തന്നെയാണു. പേറ്റന്റു നിയമത്തില്‍ വരുത്തിയ ചില ഭേദഗതികളും, റിവേഴ്സ് എഞ്ചിനീയറിങ്ങിലെ വൈദഗ്ദ്യവും, മുന്‍പ് പറഞ്ഞ സ്കില്‍ഡ് ഹ്യൂമന്‍ റിസോഴ്സുകളും മരുന്നുകള്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാനുള്ള വേദിയൊരുക്കി.

ഇന്‍ഡ്യ ഒരു വികസ്വര രാജ്യമാണു. പക്ഷെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ബൗദ്ധീക ഇന്‍ഫ്രാസ്ട്രച്ചറിന്റെ കാര്യത്തില്‍ ഇന്‍ഡ്യ വികസിതരാജ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടാണു ജി.ഇ. പോലെയുള്ള കുത്തകഭീമന്മാര്‍ അവരുടെ ഏറ്റവും വലിയ ആര്‍&ഡി സൗകര്യം ഇന്‍ഡ്യയില്‍ തുടങ്ങിവെച്ചത്.

Unknown said...

ശാസ്ത്രരംഗത്ത് ഇന്‍ഡ്യയില്‍ ജനിച്ച് നോബല്‍ ജേതാക്കളായവര്‍ ഇനിപ്പറയുന്നവരാണു

സി.വി.രാമന്‍ (1930)-ഇന്‍ഡ്യന്‍ പൗരന്‍. നോബല്‍ അര്‍ഹമായ വര്‍ക്ക് ഇന്‍ഡ്യയില്‍ തന്നെ ചെയ്തു.
എസ്.ചന്ദ്രശേഖര്‍ (1983)-ബ്രിട്ടീഷ്-ഇന്‍ഡ്യയില്‍ ജനിച്ചു. നോബല്‍ ലഭിക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍.
ഹര്‍ഗോബിന്ദ് ഖുറാന (1968)- നോബല്‍ സമ്മാനത്തിനു ശേഷം 1970-ല്‍ അമേരിക്കന്‍ പൗരനായി.
വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍.(2009)-ഇന്‍ഡ്യയില്‍ ജനിച്ചു, അമേരിക്കയില്‍ ഉപരിപഠനം. ലണ്ടണില്‍ ജോലി. നോബല്‍ ലഭിക്കുമ്പോള്‍ അമേരിക്കന്‍ പൗരന്‍.

ഇവരുടെ മതം എങ്ങിനെ വായിച്ചെടുത്താലും, അബ്ദുസ് സലാമിനു മുസ്ലിം സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്നതുപോലെ ദുരനുഭവം ഇവര്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ല. നേരെ മറിച്ച് അമിത സ്നേഹാദരവു കൊണ്ട് ശല്യമുണ്ടായതായി "ഡോ.വെങ്കിക്ക്" പത്രക്കുറിപ്പിറക്കേണ്ടി വന്നു. ഇന്‍ഡ്യന്‍ നോബല്‍ ജേതാക്കളെക്കുറിച്ച് തികച്ചും പുച്ഛത്തോടെ വെല്ലുവിളി നടത്തിയ നിങ്ങള്‍ അബ്ദുസ് സലാമിന്റെ കാര്യത്തില്‍ നാവടക്കി മൗനമായിപ്പോയതെന്തേ എന്ന് ഞാന്‍ അതിശയിക്കുന്നു.

താങ്കള്‍ സൂചിപ്പിച്ച മറ്റുകാര്യങ്ങള്‍ ഞാന്‍ ലേഖനത്തില്‍ അഡ്രസ്സ് ചെയ്തിട്ടുള്ളത് തന്നെയാണു.

"അമേരിക്കയിലും മറ്റും പഠിച്ചു വരുന്ന അറബികൾ സ്വന്തം നാട്ടിലെത്തി വീണ്ടും ബിസിനസ്സിലേക്ക് തന്നെ തിരിയുന്നതായാണ് പൊതുവെ കണ്ടു വരുന്നത്."

ഇതിന്റെ കാരണമല്ലേ അന്വേഷിക്കുന്നത്. അതോ അത്തരം അന്വേഷണം ഒന്നും വേണ്ട എന്നാണോ?. ബിസിനസ്സ് ചെയ്യുന്നത് മോശമൊന്നുമല്ല. പഠിച്ച രംഗത്താണു ബിസിനസ്സെങ്കില്‍ അത് വളരെ നല്ലതാണു താനും. പക്ഷെ, പഠിച്ചു വരുന്ന അറബിക്ക് പഠിച്ച വിദ്യ പ്രയോഗിക്കാന്‍ അവസരം/സൗകര്യം ഇല്ലാതെ ഇതര രംഗത്തേക്ക് പറിച്ചുനടാന്‍ നിര്‍ബന്ധിതരാകുന്നെങ്കില്‍, എന്തോ കുഴപ്പമുണ്ടെന്ന് തന്നെ മനസ്സിലാക്കുന്നതാണു ശരിയായ സമീപനം.

അമേരിക്കയിലും മറ്റും പഠിച്ച് ഇന്‍ഡ്യയിലേക്ക് തിരിച്ചു പോയി ഐ.ഐ.ടികളിലും, ഐ.ഐ.എസ്.സി.യിലും, എന്‍.ഐ.ഐ.യിലും, എന്‍.സി.ബി.എസിലും, സി.എസ്.ഐ.ആര്‍ ലാബുകളിലും, യൂണിവേഴ്സിറ്റികളിലും ഒക്കെ ജോയിന്‍ ചെയ്ത് ഗവേഷണം തുടരുന്ന നിരവധി പേരെ എനിക്കറിയാം!

താങ്കള്‍ക്ക് പോയിന്റ് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

കൈപ്പള്ളിയുടെ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍മാത്രം ചൂണ്ടയിട്ടു വരുന്ന ചില അനോണികള്‍ക്ക് (പ്രത്യേകിച്ചും അല്‍ ഉലൂം പോലെയുള്ളവര്‍ക്ക്) മറുപടി എഴുതി സമയം പാഴാക്കാതെ, ചര്‍ച്ച ക്രിയാത്മകമായി തന്നെ മുന്നോട്ട് പോകുമെന്ന് കരുതുന്നു.

Anonymous said...

പള്ളിക്കുളം:
ഖുറാന്‍ താളുകള്‍ എത്ര വ്യാഖാനിച്ചാലും പാരസെറ്റമോള്‍ ഉണ്ടാക്കാനുള്ള വിദ്യ കിട്ടാത്തത് കൊണ്ടല്ലേ കോപ്പിയടിക്കാന്‍ പോയത്, നാല് ആയത്തുല്‍ ഖുര്‍സി ഓതി മന്ത്രിക്കുകയോ, നബി ചെയ്തപോലെ തുപ്പല് പുരട്ടിയോ പനിമാറ്റലായിരുന്നു ഇതിലും നല്ലത്.

റ്റൈപിസ്റ്റ്.

ചിന്തകന്‍ said...

യാത്രമോഴി

ലത പറഞ്ഞതിനെ ഞാന്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ആ പ്രസ്താവന അതിന്റെ പൂര്‍ണ്ണാര്‍ത്ഥതില്‍ ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. കേവലമായ ഒരു സാധാരണ മതം എന്നതിലുപരി ഇസ്ലാം ഒരു ജീവിത പദ്ധതിയാണ്. അത് കൊണ്ട് തന്നെ രാഷ്ടീയ വ്യവസ്ഥയില്ലാത്ത ഒരു ജീവിത പദ്ധതിയല്ല ഇസ് ലാം എന്നത് തര്‍ക്കമറ്റ കാര്യം തന്നെയാണ്. ഇസ് ലാമിന്റെ രാഷ്ട്രീയവശമാണ് ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് തടസ്സമായി നിന്നത് എന്ന് ഞാന്‍ എവിടെയും സമ്മതിച്ചിട്ടില്ല. ഇസ് ലാമിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ വീക്ഷണം അവതരിക്കപ്പെട്ട സമയം ഇസ് ലാമിന്റെ സുവര്‍ണകാലമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഇന്ന് ഓ.ഐ.സി രാജ്യങ്ങള്‍ ഭരിക്കുന്ന അമേരിക്കന്‍ സ്പോണ്‍സേര്‍ഡ് ഇയാദ് അല്ലാവിമാരും കര്‍സാമായിമാരും നടപ്പാക്കുന്നത് ഇസ് ലാമിന്റെ രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ എന്താണ് ഇസ് ലാമിന്റെ രാഷ്ട്രീയം എന്ന് മനസ്സിലാക്കാത്തവര്‍ മാത്രമാണ്.

മുസ് ലീങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുരോഗതിയുണ്ടാവത്തതിന് കാരണം ഇസ് ലാമിന്റെ രാഷ്ട്രീയ കാഴ്ചപാടാണെന്ന് സ്ഥാപിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതെങ്കില്‍ അതിനോട് എനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയ പരമായ കാരണങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞതെന്താണെന്ന് ലതയുടെ കമന്റിനെ തുടര്‍ന്ന് ഞാന്‍ നല്‍കിയ കമന്റുകളില്‍ വ്യക്തമാക്കിയതാണ്.

കൈപള്ളി: താങ്കള്‍ ജബ്ബാര്‍ മാഷുമാര്‍ പറഞ്ഞത് വീണ്ടും വിണ്ടും ആവര്‍ത്തിക്കുന്നതനപ്പുറത്തേക്ക് യാഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുന്നില്ല. ദാറുല്‍ ഹര്‍ബ്, ദാറുല്‍ ഇസ് ലാം എന്ന പദങ്ങളിലൂടെ താങ്കള്‍ നല്‍കാന്‍ ഉദ്ദേശിച്ച സന്ദേശവും,ബുഷ് പറഞ്ഞതും ഇതുമായുള്ള ബന്ധവും എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല.

Unknown said...

പ്രിയ യാത്രാമൊഴി,

ഒരു ഓഫ്‌ പോലുള്ള ടോപ്പിക്‌,ഇത്‌ ഉചിതമല്ലെന്നും അതെ പോലെ ലിങ്കുകൾ കൊടുത്തത്‌ ഒരു ശരിയായ നടപടിയല്ലെന്നും തോന്നുകയാണെങ്കിൽ അങ്ങേയ്ക്കീ കമന്റ്‌ ഡെലീറ്റ്‌ ചെയ്യാവുന്നതാണ്‌..

യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ പറഞ്ഞല്ലോ IIT kgp 400 ൽ പെടും എന്നു..ആ യൂണിവേഴ്സിറ്റി രാങ്കിംഗ്‌ എന്നു പറയുന്നത്‌ എല്ലാ മേഖലകളും ഒരുമിചെടുത്താണ്‌i mean it includes arts,science technology-everything together..ഹവാർഡ്‌,സ്റ്റാൻഫോർഡ്‌ പോലുള്ളവ അപ്പോൾ മുന്നിലെത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ..എന്നാൽ ഒരോന്നായി എടുത്താൽ കാണാം ഏതാണ്ടെല്ലാ IITകളും Technologyവിഭാഗത്തിൽ 100 ൽ പെടും എന്നു..
ഇവിടെ കാണാം ..
ഇനി സയൻസ്‌ ഗവേഷണം പറയുവാണെങ്കിൽ, ഇന്ത്യയിലെ TIFR, NCBS(bio) ഇവ രണ്ടും ലോകത്തിലെ ഏതു ഗവേഷണ ഇൻസ്റ്റിയുമായും കിടപിടിക്കുന്നതാണ്‌..മറ്റുള്ള പല ഇൻസ്റ്റികളിലേയും മിക്ക ഗ്രൂപ്പുക്കളും അതേ...ചുരുങ്ങിയ റിസർച്ച്‌ ഫീൽഡുകളായതിനാൽ ഇവയൊന്നും മഷിയിട്ടു(അശാസ്ത്രീയം കാച്ചിയതിന്‌ ക്ഷമി..) നോക്കിയാലും റാങ്കിങ്ങിൽ കാണില്ല.ഒരു വികസ്വര രാഷ്ട്രത്തിന്റെ പരിമിതികൾ കൂടി ഓർത്തു കൊണ്ട്‌ ഇതിനെ വായിക്കുക..മാത്രമല്ല വെളിയിൽ പലയിടത്തും വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ നമുക്കാവുന്നുണ്ടെന്നത്‌ നമ്മുടെ പ്രതിഭശേഷി ആണ്‌ തെളിയിക്കുന്നത്‌..

മറ്റൊരു ഓഫൂടെ..രണ്ട്‌ വട്ടം നോബൽ വഴുതിപ്പോയ ഒരു മലയാളി ഭൗതികശാസ്ത്രഞ്ജ്ൻ ഉണ്ട്‌, ECG Sudarshan..അതിനെപ്പറ്റി എന്റെ ഈ ലേഖനത്തിന്റെ അവസാന ഭാഗങ്ങളിൽ വായിക്കാം..ഒന്നു കൂടി പറഞ്ഞോട്ടെ ടാക്കിയോണിന്റെ എക്സിസ്റ്റൻസ്‌ പ്രൂവ്‌ ചെയ്തു കഴിഞ്ഞാൽ ഒരു നോബൽ അദ്ദേഹതിനു ലഭിക്കും..(ഇനി അതിനും അവസാന നിമിഷം വല്ല പാരയും വരുമോ എന്നറിയില്ല..)
സുചാന്ദ്‌

Rajeeve Chelanat said...

യാത്രാമൊഴി,

വളരെ വിശദമായ പോസ്റ്റ് തയ്യാറാക്കിയതിനു നന്ദി. എങ്കിലും വിഷയത്തിലൂന്നിയ ചര്‍ച്ച അത്രക്കൊന്നും നടക്കാന്‍ ഇടയില്ല എന്ന് ആദ്യമേ തോന്നിയിരുന്നു. ആ തോന്നലിനെ ഇവിടെ വന്ന കമന്റുകള്‍ നല്ലൊരുപരിധിവരെ ശരിവെക്കുകയും ചെയ്യുന്നു.

ഏഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ഇസ്ലാമിന്റേതായ സാമൂഹ്യവീക്ഷണങ്ങളെല്ലാം, ഇപ്പോഴും ശരിയാണെന്നു വാദിക്കുന്ന ബുദ്ധിശൂന്യതയെ എന്നാണോ ഇസ്ലാം തിരിച്ചറിയുന്നത് അന്നേ യാത്രാമൊഴി സൂചിപ്പിക്കുന്ന രീതിയിലുള്ള ഒരു മുന്നോട്ടുപോക്ക് സാധ്യമാകൂ. അപൂര്‍വ്വമായിട്ടാണെങ്കിലും ചിലരും, ചില രാജ്യങ്ങളും അത് തിരിച്ചറിയുന്നുമുണ്ട്.

ഇസ്ലാമിക് രാജ്യങ്ങളിലെ രാഷ്ട്രീയം ഇസ്ലാം തന്നെയാണ് എന്ന (കമന്റിലെ) നിരീക്ഷണം അത്രയ്ക്ക്ക് ശരിയാണെന്നു തോ‍ന്നുന്നില്ല. ഇസ്ലാം അതില്‍ (രാഷ്ട്രീയത്തില്‍) ഒരു ഘടകമാണെന്നു വേണമെങ്കില്‍ സമ്മതിക്കാമെന്നേയുള്ളു. മിക്കയിടങ്ങളിലും, പിന്തുടര്‍ച്ചാവകാശവും, സ്വേച്ഛാധിപത്യവുമാണ് അതാതിടങ്ങളിലെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. അതു തന്നെയാണ് അവരുടെ രാഷ്ട്രീയവും.

ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന സ്ഥിതിവിവരക്കണക്കുകളേക്കാള്‍ ഹൃദ്യമായി തോന്നിയത്, ഈ ലേഖനത്തില്‍ ഉടനീളം പുലര്‍ത്തിയിട്ടുള്ള ആ സഹിഷ്ണുതയുടെ ഭാഷയാണ്. മുഫ്താഹ് അല്‍ ഉലൂമിനെപ്പോലെയുള്ള ബുദ്ധിശൂന്യനും പ്രാകൃതനുമായ ഒരാളോട് ഇടപെഴകുമ്പോള്‍ പോലും, എങ്ങിനെ ഈ സംവാദരീതി നിലനിര്‍ത്താന്‍ കഴിയുന്നു എന്നോര്‍ത്ത് അസൂയയും അത്ഭുതവും. ആ വിഷവുമായി താരതമ്യം ചെയ്യുമ്പോള്‍, ചിന്തകനെയും പള്ളിക്കുളത്തെയുമൊക്കെ പുരോഗമനവാദികളെന്നു വിളിച്ചാലും അത് തെറ്റാവില്ല.

അഭിവാദ്യങ്ങളോടെ

Anonymous said...

കണ്ടോ, കണ്ടോ, ആ പറഞ്ഞത് കണ്ടോ....ചിന്തകനെയും പള്ളിക്കുളത്തെയുമൊക്കെ പുരോഗമനവാദികളെന്നു വിളിച്ചാലും അത് തെറ്റാവില്ല എന്ന്. ഇവിടാരുല്ലേ. ചോദിക്കാനും പറയാനും.

ea jabbar said...

ഒക്കെ ഗ്രന്ഥം ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാ...!
ആര്‍ക്കും ശരിയായി മനസ്സിലാക്കാന്‍ പറ്റാത്ത ഒരു ഗ്രന്ഥം ഉണ്ടാക്കിക്കൊടുത്ത് ദൈവം [അതോ പിശാചോ?] പറ്റിച്ച പണിയാ...!!

:)

Shaf said...

പ്രിയപെട്ട മാഷെ,

ഈ ലേഖനവും തുടർന്നു നടക്കുന്ന ചർച്ചയും സസൂക്ഷമം വീക്ഷിക്കുകയും പഠിക്കുകയും ചെയുന്ന എന്നെ പോലെയുള്ളവർക്ക് താങ്കളുടെ എങ്ങോട്ടും നയിക്കാത്ത ഈ വിഡ്ഡിത്തരങ്ങൾ ഒരു ബുദ്ധിമുട്ടായിരിക്കും ..

മനസ്സിലാക്കുമല്ലോ...നന്ദി

സസ്നേഹം..

ea jabbar said...

മുസ് ലീങ്ങള്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പിന്നോക്കവസ്ഥയിലാവാന്‍ രാഷ്ട്രീയം എന്നതിനേക്കാള്‍ ‍ മതപരമായ കാരണങ്ങളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുന്‍ വിധികളൊഴിവാക്കി ഇസ്ലാമിന്റെ ചരിത്രത്തെ ഒന്ന് വിലയിരുത്തി പഠിച്ചാല്‍ കാര്യങ്ങളെല്ലാം വളരെ വ്യക്തമാകും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്....

ബയാന്‍ said...

പ്രിയ ഷാഫ്: ഈ ലേഖനത്തില്‍ പ്രതിസ്ഥാനത്ത് ഖുറാനാണെന്നു ഏതു പൊട്ടനും തിരിയുന്ന രീതിയില്‍ വ്യക്തമാക്കിട്ടുണ്ട്. സസൂഷ്മം വായിച്ചിട്ടും താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അതു താങ്കളുടെ മാത്രം ബുദ്ധിമുട്ടായി കണ്ടാല്‍ മതി, വിളിച്ച് കൂവേണ്ട. തന്റെ കൂടെയുള്ള വിശ്വാസി സമൂഹം നല്‍കുന്ന പൌരുഷത്തില്‍ ജബ്ബാര്‍മാഷിന്റെ നേര്‍ക്കുള്ള ഭീഷണസ്വരം അങ്ങ് വാങ്ങിവെക്കുന്നതായിരിക്കും നല്ലത്.

മനസ്സിലാക്കുമല്ലോ. മനസ്സിലായാല്‍ നന്ന്.

ലേഖനത്തില്‍ നിന്നും ഈ വരികള്‍ ഇനിയും വായിക്കുക; ശേഷം വുളു എടുത്ത് രണ്ട് രകത്ത് നിസ്കരിക്കുക.
“ അച്ചടിച്ചു പോയ മതഗ്രന്ഥങ്ങളെ ഇനി തിരുത്താനാവില്ല.“

“അതുകൊണ്ടു തന്നെ അല്ലാഹുവില്‍ തുടങ്ങി ഖുറാനില്‍ അവസാനിക്കുന്ന ഇസ്ലാമെന്ന വന്‍മതിലിനപ്പുറം കാഴ്ചയെത്താത്ത തലമുറകളെ വാര്‍ത്തെടുക്കുന്നതിനേ ഇത്തരം വിദ്യാഭ്യാസത്തിനു കഴിഞ്ഞിട്ടുള്ളൂ. “

“ഖുറാന്‍ താളുകളെ എത്ര വ്യാഖ്യാനിച്ചാലും പാരസെറ്റമോള്‍ ഉണ്ടാക്കാനുള്ള വിദ്യ കിട്ടില്ല!“

Shaf said...

ഡിയർ യരലവ,
ക്ഷോഭിക്കാൻ മാത്രം ഒന്നും ഞാൻ പറഞ്ഞ്ഞിട്ടില്ല..!!
മാഷിന്റെ ആ കമന്റും സ്മൈലിയും ഒരു ചർച്ചക്കിടയിൽ എങ്ങോട്ടൂം ലീഡ് ചെയുന്നില്ല എന്നു മാത്രമെ ഞാൻ പറഞ്ഞിട്ടുള്ളൂ...അതിനുശേഷം കമന്റിട്ട മാഷ് ഇക്കാര്യ്ത്തിൽ ഒന്നും പറഞ്ഞുമില്ല..ഭംഗിയോ‍ടെ അദ്ദേഹത്തിന്റെ പോ‍ായിന്റ് പറയുകയും ചെയ്തു,..

“തന്റെ കൂടെയുള്ള വിശ്വാസി സമൂഹം നല്‍കുന്ന പൌരുഷത്തില്‍ ജബ്ബാര്‍മാഷിന്റെ നേര്‍ക്കുള്ള ഭീഷണസ്വരം അങ്ങ് വാങ്ങിവെക്കുന്നതായിരിക്കും നല്ലത്.

ദയവ് ചെയ്ത് വികാരഭരിതമായ/വിഷയവുമായി ബന്ധ്മില്ലാത്ത കാര്യങ്ങൾ ഉയർത്തിക്കാട്ടി ഈ ലേഖനം കൈകാര്യം ചെയുന്ന പ്രസക്തിയും വിലയും കളയരുത്..നമ്മളായിട്ടെന്തിനാ..

നന്ദി
(ഈ കാരയ്‌വുമായി ബ്ബന്ധപെട്ട് ഇനി ഈ പടി കയാ‍റാൻ അഗ്രഹിക്കുന്നില്ലെ..)

സാഗര്‍ said...

എടോ യരലവേ നീ എന്തോ ചെയ്യും ഇവിടെ... വെറുതെ ഞ്ഞാഞ്ഞൂല്‍ കാട്ടി പേടിപ്പിക്കല്ലേ..

പോഡേയ്.. മെനക്കെടുത്താതെ.

സി കുഞ്ഞിക്കണ്ണന്‍. said...

ആരേടേയ് ഈ ജബ്ബാറ്..അവനെന്താ രണ്ട് കൊമ്പുണ്ടോ

കെ.ആര്‍. സോമശേഖരന്‍ said...

ഓ ജബ്ബാറിനെ അറിയില്ലേ..ഭൂലോക പുലി.. മതങ്ങളെ സോറി ഇസ്ലാമിനെ തെറി വിളിച്ച് നടക്കുന്ന ഒരു ബുദ്ദിജീവി നാട്യക്കാരന്‍. അത്രേയുള്ളൂ

സ്വന്തം,
കെ.ആര്‍. സോമശേഖരന്‍

Kaippally said...

[Shaf]
താങ്കളുടേ കമന്റു കണ്ടിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്നതു് ശരിയല്ല. ജബാർ മാഷിനെ പോലൊരു വ്യക്തി "വിഡ്ഡിത്തരങ്ങൾ" എഴുതുന്നു എന്നു താങ്കൾ പറയണമെങ്കിൽ, അതിനുള്ള കാർഅണങ്ങൾ എഴുതണം. അതു് ഇവിടെ നിന്നു വിശതീകരിക്കാനുള്ള അറിവും പക്വതയും ആദ്യം കൈവരിക്കുക.

പിന്നെ എന്തെങ്കിലും ആരെങ്കിലും ബലപ്പിച്ചു ഈ വിഷയത്തിൽ ചോദിച്ചാൽ സ്ഥിരം ഏർപ്പാടാണല്ലോ കൊഞ്ഞണംകുത്തിയിട്ട് ഒളിച്ചോടി പോക്ക്. അതു തന്നെ താങ്കളും കാണിച്ചു. അത്ഭതപ്പെടുന്നുമില്ല.

Kaippally said...

ദാണ്ടെ വർമ്മമാർ ഇറങ്ങി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.

Anonymous said...

[Shaf]

ഈ പണി മോശമാണു് കുട്ട

കെ.ആര്‍. സോമശേഖരന്‍ said...

ഒരു കാര്യം വിട്ടു. പിന്നെ പുതിയ ഒരു പുലി ഇറങ്ങിയിരിക്കുന്നു. യരലവ. അതെന്താ എന്നോട് ചോദിക്കരുത്. മാങ്ങാത്തോലി, തേങ്ങാക്കൊല എന്നൊക്കൊ പറയില്ലേ ... അക്കൂട്ടത്തിലെ വേറോന്ന് യരലവ.

സ്വന്തം,
കെ.ആര്‍. സോമശേഖരന്‍

അനുരഞ്ജ വര്‍മ്മ said...

കൈപ്പള്ളി ദയവായി മാറി നില്‍ക്കണം. ഇനി ഇതൊന്ന് മൂലയിലാക്കിയിട്ട് തന്നെ കാര്യം.

ബയാന്‍ said...

comment tracking.

പള്ളിക്കുളം.. said...

യാത്രാമൊഴീ, ഞാൻ പറഞ്ഞതിൽ ചില കാര്യങ്ങളെങ്കിലും താങ്കൾ തെറ്റിദ്ധരിച്ചു. “ഇന്ഡ്യന് നോബല് ജേതാക്കളെക്കുറിച്ച് തികച്ചും പുച്ഛത്തോടെ വെല്ലുവിളി നടത്തിയ നിങ്ങള് അബ്ദുസ് സലാമിന്റെ കാര്യത്തില് നാവടക്കി മൗനമായിപ്പോയതെന്തേ എന്ന് ഞാന് അതിശയിക്കുന്നു.“- എന്ന് താങ്കൾ പറഞ്ഞപ്പോൾ അല്പം ദു:ഖവും തോന്നി. ഇന്ത്യൻ നോബൽ ജേതാക്കളെ ഞാൻ വെല്ലുവിളിച്ചിട്ടില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം മുസ്ലീംങ്ങളിൽ നിന്നു ഉണ്ടാകുന്നില്ല എന്നരീതിയിലുള്ള പ്രസ്താവനകളുടെ ഒരു മറുവശം ചൂണ്ടിക്കാട്ടുവാൻ മാത്രമാണു ഒരു കമ്പാരിസണിനു തുനിഞ്ഞത്. സ്വതന്ത്ര ഇന്ത്യ അറുപത്തി രണ്ട് വർഷം പിന്നിടുമ്പോഴും 4 നോബൽ ജേതാക്കളെ മാത്രമാണു കോടികളിൽ നിന്ന് നമുക്ക് ഉയർത്തിക്കാട്ടാനാവുന്നത്. മുസ്ലിംങ്ങൾ മതത്തിന്റെ പിടിയിലായതിനാൽ അവർക്കൊന്നും ചെയ്യാനായില്ല എന്നു സമ്മതിച്ചാൽ തന്നെ ബാക്കി വരുന്ന സർവ സ്വതന്ത്രരായ കോടാനു കോടി ആളുകൾ എന്തു ചെയ്യുകയായിരുന്നു എന്നുമത്രമാണു ഞാൻ അതിശയിച്ചത്. അപ്പോൾ പ്രശ്നം മറ്റെന്തോ ആയിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ വളർച്ചാ ഘട്ടത്തിൽ ലോകത്തിന്റെ ഒട്ടു മുക്കാലും അധിനിവേശകരുടെ കയ്യിലായിരുന്നു. അധിനിവേശകരായിരുന്നല്ലോ സംഭാവനകൾ നൽകിയിരുന്നത്. അന്ന്, (എന്നു പറഞ്ഞാൽ പത്തറുപത് വർഷം മുമ്പു വരെ) തൊലി വെളുക്കാത്ത ഏതാണ്ടെല്ലാ ജനതയും കാലു കുത്താൻ നിലത്തിനു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ഒരേ മതത്തിലും ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യത്തും ജീവിക്കുന്ന കറുത്തവർഗക്കാരിൽ നിന്ന് ശാസ്ത്രജ്ഞന്മാരുടെ ആരുടെയും പേര് ഞാൻ ഇതുവരെ കേട്ടിട്ടില്ല. അവരുടെ കഴിഞ്ഞകാല ചരിത്രവും രാഷ്ട്രീയവുമല്ലേ ഏറ്റവും വലിയ കാരണങ്ങൾ.
ആരെയെങ്കിലും വെല്ലുവിളിക്കാനോ അടിച്ചിരുത്താനോ അല്ല ബൂലോകത്ത് കറങ്ങി നടക്കുന്നതും ഇതുപോലെയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നതും. കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും ഉൾക്കാഴ്ച ലഭിക്കുവാനും ആഗ്രഹിക്കുന്നതുകൊണ്ടാണ്. തീർച്ചയായും ശാസ്ത്ര സാങ്കേതിക മേഖലകളിൽ മുസ്ലിം ലോകം വളരെ പിന്നിലാണെന്ന കാര്യം വളരെയധികം ഖേദകരം തന്നെ. അതിൽ മതത്തിന്റെ റോൾ ഞാൻ കാണുന്നത്, കാക്കര എന്ന ഒരു സഹോദരൻ ഇവിടെ ബ്രാക്കറ്റിലിട്ടിരുന്ന ഒരു വർഗമുണ്ട്. ഇസ്ലാമിന്റെ നടത്തിപ്പ് സ്വയം ഏറ്റെടുത്ത പരിഷകളായ പുരോഹിത വർഗം. വേണ്ടത്ര ഉൾക്കാഴ്ചയോ ദീർഘ വീക്ഷണമോ ഇല്ലാത്ത ഒരു ഖിലാഫത്തിന്റെ അഭാവവും മുസ്ലിംങ്ങളെ പിന്നോട്ടടിച്ചു. വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ മതത്തെ ജീർണ്ണതയിലേക്ക് തള്ളിവിട്ടു. സമ്പന്ന മുസ്ലിം രാജ്യങ്ങളിലെ രാജാക്കന്മാർ സമുദ്രങ്ങൾ നികത്തി ആകാശം കുത്തിക്കിഴിച്ച് വൻകെട്ടിടങ്ങൾ നിർമിക്കുമ്പോൾ, ശാസ്ത്രവും ഗവേഷണവും വിരിച്ച തോർത്തിൽ എന്തെങ്കിലും നക്കാപ്പിച്ച എറിഞ്ഞു കൊടുത്തിരുന്നെങ്കിൽ ഓരോ മുസ്ലിമിനും പറഞ്ഞു നിൽക്കുകയെങ്കിലും ചെയ്യാമായിരുന്നു.

അബൂസലാമിന്റെ കാര്യത്തിൽ നാവടക്കിയതിനെ സംബന്ധിച്ച് :
പാകിസ്ഥാനോ ബംഗ്ലാദേശോ സൌദിഅറേബ്യയോ കാട്ടിക്കൂട്ടുന്ന വിവരക്കേടുകൾക്കു നേരേ എന്തു പറയാൻ?. “ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ വിദ്യ അഭ്യസിക്കണം” എന്നു പറഞ്ഞ പ്രവാചക മതത്തെയാണു ഞാൻ ഇഷ്ടപ്പെടുന്നത്.(ചൈനയിൽ എന്തായാലും മൌലൂദ് അല്ലല്ലോ പഠിപ്പിക്കുക )
പത്തുപേരെ അക്ഷരം പഠിപ്പിച്ചാൽ വെറുതെ വിട്ടയക്കാം എന്ന് യുദ്ധത്തടവുകാരോടു പറഞ്ഞ പ്രവാചകൻ....

Shaf said...

Dearss..

8.00 pm vare officil undayirunnullu veetilanel net connection illa ,,oru important mail check cheyan vendy cafe yil kayariyapozhaa ithellm kandath...
Mashinodu valare aadrapooravame prathikarichitulluuu athum thanne subjuct neyum comment nodum athra mathram athmarthath pularthiyath kondanu...

kaipaly sir nte abiprayathe respect cheyunnu...
അതു് ഇവിടെ നിന്നു വിശതീകരിക്കാനുള്ള അറിവും പക്വതയും ആദ്യം കൈവരിക്കുക.
theerchayaum ..sramikunnu..

പിന്നെ എന്തെങ്കിലും ആരെങ്കിലും ബലപ്പിച്ചു ഈ വിഷയത്തിൽ ചോദിച്ചാൽ സ്ഥിരം ഏർപ്പാടാണല്ലോ കൊഞ്ഞണംകുത്തിയിട്ട് ഒളിച്ചോടി പോക്ക്. അതു തന്നെ താങ്കളും കാണിച്ചു. അത്ഭതപ്പെടുന്നുമില്ല.

reply illatha karanam nnjan pranju
manasilakumallo ...

sassneham

വെളുമ്പിച്ചാത്തന്‍ said...

കാള വാലു പൊക്കുന്നതു എന്തിനാണേന്നുള്ള സാമാന്യ
ബുദ്ധി ഉള്ളതു കൊണ്ട് പറയുകയാണ്‍ ഇസ്ലാം വിമര്‍ശകരോട് എന്തു തെളിവുകള്‍ നിരത്തിയാലും
ഇതു ഞങള്‍ കുറെ കേട്ടിട്ടുന്ടു എന്ന നിഷേധം
അതില്‍ ഞന്‍ അത്ഭുതപ്പെടുന്നില്ല

Anonymous said...

സമ്പന്ന മുസ്ലിം രാജ്യങ്ങളിലെ രാജാക്കന്മാർ സമുദ്രങ്ങൾ നികത്തി ആകാശം കുത്തിക്കിഴിച്ച് വൻകെട്ടിടങ്ങൾ നിർമിക്കുമ്പോൾ, ശാസ്ത്രവും ഗവേഷണവും വിരിച്ച തോർത്തിൽ എന്തെങ്കിലും നക്കാപ്പിച്ച എറിഞ്ഞു കൊടുത്തിരുന്നെങ്കിൽ ഓരോ മുസ്ലിമിനും പറഞ്ഞു നിൽക്കുകയെങ്കിലും ചെയ്യാമായിരുന്നു.

നീയെന്തിനാ പള്ളിക്കുളം വിഷമിക്കുന്നത്. മുസ്ളീം രാഷ്ട്രങ്ങള്‍‌‌ നിന്റെ രാജ്യത്തേക്കാള്‍‌‌ പുറകിലാണെന്നല്ലേ യാത്രാമൊഴി പറഞ്ഞുള്ളൂ. മുസ്ലീമായിട്ട് പറഞ്ഞ് നില്‍‌‌ക്കാന്‍ നോക്കാതെ ഇന്‍ഡ്യാക്കാരനായിട്ട് പറഞ്ഞ് നില്‍‌‌ക്കാന്‍ നോക്ക്.

ചിന്തകന്‍ said...

ഏഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ഇസ്ലാമിന്റേതായ സാമൂഹ്യവീക്ഷണങ്ങളെല്ലാം, ഇപ്പോഴും ശരിയാണെന്നു വാദിക്കുന്ന ബുദ്ധിശൂന്യതയെ എന്നാണോ ഇസ്ലാം തിരിച്ചറിയുന്നത് അന്നേ യാത്രാമൊഴി സൂചിപ്പിക്കുന്ന രീതിയിലുള്ള ഒരു മുന്നോട്ടുപോക്ക് സാധ്യമാകൂ.

രാജീവ് ചേലനാട്ട്

മുസ് ലീങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ പുരോഗതിയുണ്ടായി കാണാനുള്ള താങ്കളുടെയും യാത്രമൊഴിയുടെയും ആത്മാര്‍ഥതയെ ഞാന്‍ മാനിക്കുന്നു. ഏഴു ആറും നൂറ്റാണ്ടുകളിലെ ഇസ് ലാമിന്റെ സാമൂഹ്യവീഷണങ്ങള്‍എന്ന് താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കാമോ? അതില്‍ ഏതാണ് മുസ്ലീങ്ങളുടെ ഇപ്പോഴത്തെ ശാസ്ത്ര സാങ്കേതിക പുരോഗതികള്‍ക്ക് തടസ്സമായി വര്‍ത്തിക്കുന്നത് എന്ന് കൂടി മനസ്സിലാക്കുന്നത് ഈ ചര്‍ച്ച മുന്നോ‍ട്ട് കൊണ്ട് പോകുന്നതിന് സഹായകമാകും.

യാത്രമൊഴിയുടെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണെങ്കില്‍ യാത്രമൊഴി പറഞ്ഞത് ഞാന്‍ താഴെ ക്വോട്ട് ചെയ്യാം.

ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ വേരോടിക്കുന്ന ഒരു മതമെന്ന നിലയില്‍ ഇസ്ലാമിന്റെ പെരുമാറ്റശൈലിയില്‍ റാഡിക്കലായിട്ടുള്ള മാറ്റങ്ങള്‍ വരുത്താതെ ഇതിനൊരു പരിഹാരമുണ്ടാകുമെന്നും തോന്നുന്നില്ല. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് അല്ലാഹുവിനെ ഉപേക്ഷിച്ചു ശാസ്ത്രം സ്വീകരിക്കൂ എന്ന് പറയുന്നതു ഒരിക്കലും പ്രായോഗികമല്ല.

ഇവിടെ യാത്രമൊഴി പറയുന്ന ഇസ് ലാമിന്റെ പെരുമാറ്റ ശൈലികളില്‍ റാഡിക്കലായുള്ള മാറ്റങ്ങള്‍ വരുത്തണം എന്നിടത്ത് ‘മുസ് ലീങ്ങളുടെ പെരുമാറ്റ ശൈലികളില്‍‘ എന്നാണെങ്കില്‍ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ ഞാന്‍ യോജിക്കുമായിരുന്നു. ഇസ് ലാമിന്റെ പെരുമാറ്റ ശൈലികളില്‍ എന്താണ് ശാസ്ത്ര പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകം എന്ന് വ്യക്തമാക്കേണ്ടത് താങ്കളുടെ അല്ലെങ്കില്‍ യാത്രമൊഴിയുടെ ബാധ്യതയാണ്.

ഇസ് ലാം മുന്നോട്ട് വെക്കുന്ന സാമൂഹ്യ വീഷണം നീതിയും അവസര സമത്വവുമാണ്. അബൂബക്കര്‍ ഖലീഫയായ സമയത്ത് പ്രഖ്യാപിച്ച ഒരു കാര്യം മാത്രം ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നു.

“ നിങ്ങളില്‍ ശക്തന്‍ എനിക്കേറ്റവും ദുര്‍ബലനാണ് നിങ്ങളില്‍ ദുര്‍ബലന്‍ എനിക്കേറ്റവും ശക്തനാണ്”.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് ഇസ് ലാം നിലകൊള്ളുന്നു എന്നാല്‍ എല്ലാ
മുസ് ലീം ഭരണാധികാരികള്‍ ഭൂരിപക്ഷവും അത്തരക്കാരാണെന്ന് അഭിപ്രാ‍യം എനിക്കില്ല.

വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. തിരയാനുള്ളിടത്തൊക്കെ തിരഞ്ഞാലും അത് നേടിയെടുക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.

കമ്മ്യൂണിസം ഒരു പരാജയമായതിന്റെ കാരണം അടിസ്ഥാന പരമായി തന്നെ അതിന്റെ സിദ്ധാന്തങ്ങള്‍ തെറ്റായത് കൊണ്ടാണെന്ന് ഇന്നേവര്‍ക്കുമറിയാം. കമ്മ്യൂണിസം പരാജയപ്പെട്ടതിന് അവര്‍ കുറ്റപെടുത്തുന്നത് അമേരിക്കയെയാണെങ്കിലും സത്യം എന്താണ് ഏതൊരു കുട്ടിക്കും ഇന്ന് പകല്‍പോലെ വ്യക്തമാണ്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവിശേഷങ്ങളെ മനസ്സിലാക്കുന്നതില്‍ അത് പരാജയപ്പെട്ടത് കൊണ്ടാണത്. മാത്രമല്ല സമൂഹത്തില്‍ എപ്പോഴും ഉള്ളവന്‍ ഇല്ലാത്തവന്റെ ശത്രുവാണെന്ന് അവര്‍ പഠിപ്പിച്ചു. ഈ അര്‍ത്ഥത്തില്‍, ഇന്നത്തെ അവസ്ഥയില്‍, സ്വന്തം നേതാക്കന്‍മാര്‍ തന്നെയാണ് തങ്ങളുടെ ശത്രു എന്ന് അണികള്‍ മനസ്സിലാക്കികൊണ്ടിരിക്കുന്നു. ഈ വൈരുദ്ധ്യത്തെ എത്രകാലം അതിജീവിക്കാന്‍ പാ‍ര്‍ട്ടിക്ക് കഴിയും എന്ന് കണ്ട് തന്നെ അറിയണം.

ഞാന്‍ ഇതിവിടെ സൂചിപ്പിച്ചത് ഇസ് ലാം ഇത് പോലുള്ള ഒരു പ്രത്യയ ശാസ്ത്ര വൈരുദ്ധ്യത്തെയോ പരാജയത്തെയോ അഭിമുഖീകരിക്കുന്നില്ല എന്ന് ബോധ്യപെടുത്താനാണ്.


ഷഫ്: ജബ്ബാര്‍ മാഷ് എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതല്ലെ. മാഷിനെ അദ്ദേഹത്തിന്റെ വഴിക്ക് വിട്ടേക്കുക. മാഷിന്റെ കമന്റുകളെ അവമതിക്കുന്നത് ഒരു പക്ഷേ അദ്ദേഹത്തിന്റെ ‘ആരാധകര്‍ക്ക്‘ പ്രയാസം സൃഷിടിച്ചേക്കും. മറ്റുള്ളവര്‍ക്ക് ആരാധ്യമായതിനെ അവമതിക്കാന്‍ പാടില്ലാത്തതാ‍ണെന്ന് താങ്കള്‍ക്കറിയില്ലെന്നുണ്ടോ?

മുകളില്‍ രാജീവ് ചേലനാട്ട് ഏഴാം നൂറ്റാണ്ടിലെ മതം പിന്തുടരന്ന നമ്മളെല്ലാം ബുദ്ധിശൂന്യരാണെന്ന് പറഞ്ഞത് കൊണ്ട് നമ്മളാരെങ്കിലും അദ്ദേഹത്തോട് കെറ്വിച്ചോ? ഇല്ലല്ലോ :)

അനോണികളായി വരുന്നവര്‍ ആരായാലും അവരോട് എനിക്ക് വിനീതമായി പറയാനുള്ളത് ഇത് പോലുള്ള ഒരു ചര്‍ച്ചയില്‍ സനോണികളായി പങ്കെടുത്ത് തങ്ങള്‍ക്ക് പറയാനുള്ളത് മാന്യമായി അവതരിപ്പിക്കണം എന്നാണ്.

ബയാന്‍ said...

പ്രമുഖ ഇസ്ലാമിക ചിന്തകനും പണ്ഢിത ശിരോമണിയുമായ ശ്രീ ചിന്തകന്‍ അവര്‍കളെ: ഏഴാംനുറ്റാണ്ടില്‍ അടപ്പിട്ട ഗോത്രവര്‍ഗ്ഗ നീതിശാസ്ത്രം ‘ ചിന്തകള്‍’ എന്ന ലേബലില്‍ ചര്‍വിതചര്‍വണം നടത്തുന്നത് കൊണ്ട് താന്കള്‍ ഒരു ഊശാന്താടി ചിന്തകനായി പോയി എന്ന തോന്നലുണ്ടായതായിരിക്കാം ജബ്ബാറ് മാഷിനെ വിട്ടുകളയാന്‍ ആഞ്ജാപിക്കുന്നത്. ഖുറാനിനോ, നബിവചനങ്ങള്‍ക്കോ അപ്പുറം ബുദ്ധിവികാസം നിഷേധിക്കപ്പെട്ട താങ്കള്‍ കാര്യഗൌരവത്തോടെ അവതരിപ്പിക്കപ്പെട്ട വിഷയങ്ങളില്‍ ചാടി വീണ് താങ്കളുടെ ഫലിതബിന്ദുക്കള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പറമ്പ് കിളക്കാന്‍ പോകുന്നതാ.

പെറ്റ് വീണമുതല്‍ മസ്തികപ്രക്ഷാളനം വഴി മുസ്ലിം ആയ താങ്കളെ പോലെയുള്ളവരെ ജബ്ബാര്‍മാഷിന്റെ ചോദ്യങ്ങള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് ഉത്തരം കണ്ടെത്തുകയാണ് ലോകവസാനം വരെ മാര്‍ഗ്ഗദര്‍ശനം നല്‍കപ്പെട്ട പൊത്തകത്തിന്റെ വായിച്ച് ചെയ്യേണ്ടത്. അല്ലാതെ ഒളിച്ചോട്ടക്കാരന്റെ മാന്യതപോലും കാണിക്കാതെ പല്ലിളിക്കുകയല്ല.


?വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. തിരയാനുള്ളിടത്തൊക്കെ തിരഞ്ഞാലും അത് നേടിയെടുക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്.


ചിരിപ്പിക്കല്ലെ, മാഷെ, അപ്പോ അറിയാ അല്ലെ, കളഞ്ഞുപോയി എന്ന്.
ഇനി എവിടെ തിരയണം എന്നറിയാന്‍ ജബ്ബാര്‍മാഷിനോട് ചോദിച്ച് നോക്ക്, അങ്ങേരൊരധ്യാപകനാ.

sHihab mOgraL said...

"ഇസ് ലാമിന്റെ പെരുമാറ്റ ശൈലികളില്‍ എന്താണ് ശാസ്ത്ര പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകം എന്ന് വ്യക്തമാക്കേണ്ടത് താങ്കളുടെ അല്ലെങ്കില്‍ യാത്രമൊഴിയുടെ ബാധ്യതയാണ്."

ചിന്തകന്‍ കോട്ട് ചെയ്ത മാന്യമായ ആവശ്യത്തിന്‌ പ്രതികരിക്കുന്ന യരലവ യുടെ ഭാഷ തീര്‍ത്തും അസഹിഷ്ണുതാപരമാണെന്ന് സൂചിപ്പിക്കട്ടെ. മാന്യമായി ഇടപെടുന്നതല്ലേ സന്തോഷം.. :)

പിന്നെ
"ദാർ-അൽ-ഇസ്ലാമിനെ കുറിച്ചും ദാർ-അൽ-ഹർബനെ കുറിച്ചും ഞാൻ എഴുതിയതിൽ തെറ്റുണ്ടോ? " എന്ന ചോദ്യത്തിന്‌ അതില്‍ എവിടെയാണ്‌ ഇസ്‌ലാമികമായ ശരി എന്ന് തിരിച്ചു ചോദിക്കട്ടെ.. ? ഇസ്‌ലാമിക നിയമപ്രകാരം അങ്ങനെയൊരു വേര്‍‌തിരിവിന്റെ സൂചനകള്‍ എവിടെയാണെന്ന് ഉദ്ധരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

ബയാന്‍ said...

"ഇസ് ലാമിന്റെ പെരുമാറ്റ ശൈലികളില്‍ എന്താണ് ശാസ്ത്ര പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകം എന്ന് വ്യക്തമാക്കേണ്ടത് താങ്കളുടെ അല്ലെങ്കില്‍ യാത്രമൊഴിയുടെ ബാധ്യതയാണ്."

ഈ ക്വോട്ടില്‍ ‘താന്കളുടെ’ എന്ന് ‘ചിന്തകന്‍’ അഭിസംബോധന ചെയ്യുന്നത് രാജീവ് ചേലനാട്ടിനെയാണ്.

എന്റെ പ്രതികരണം ജബ്ബാറ്മാഷിനെതിരെയുള്ള ഷാഫിന്റെ കമെന്റിനും അതിനു ചൂട്ടുപിടിച്ച ചിന്തകനോടും ആണ്.
(യാത്രാമൊഴി, വിഷയസംബന്ധിയല്ലാത്ത കമെന്റിടുന്നതില്‍ വിഷമമുണ്ട്)

Anonymous said...

(യാത്രാമൊഴി, വിഷയസംബന്ധിയല്ലാത്ത കമെന്റിടുന്നതില്‍ വിഷമമുണ്ട്)

ഹ ഹ ഹ ... ഇതാരുടെ ബ്ലോഗ്
1. യാത്രാമൊഴി
2. യരലവ

അണ്ണൻ വിഷമിക്കല്ലേ... വിഷമിച്ചാൽ കരച്ചിൽ വരും... പിന്നെ കൂട്ടക്കരച്ചിൽ ആകും.

ബയാന്‍ said...

അനോണി : വെറുതെ പണിയുണ്ടാക്കാതെ ചക്കരേ.

chithrakaran:ചിത്രകാരന്‍ said...

യാത്രാമൊഴി വീണ്ടും ഗംഭീരമായി ഇസ്ലാം മതവിശ്വാസികളുടെ ശാസ്ത്ര-സാംസ്ക്കാരിക ഷണ്ഡത്വത്തിന്റെ കാരണങ്ങള്‍ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു !!!!
സാംസ്ക്കാരിക ഷണ്ഡത്വവും അടിമത്വവും അപമാനകരമാണെന്ന് തിരിച്ചറിവുളള്അവര്‍ക്ക് മനസ്സിലാകുന്ന ഭാഷ. വളരെ ഹൃദ്യമായി,പ്രതിപക്ഷ ബഹുമാനത്തോടെ....:)

ഖുറാന്‍ പേജുകളില്‍ നിന്നും പാരസിറ്റമോളെ ഉണ്ടാക്കുന്ന വിദ്യ കലക്കി .

സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു വളര്‍ന്ന നമ്മുടെ നാട്ടിലെ നാടന്‍ തീവ്രവാദികാക്കപ്പട ഇത്രയും ബുദ്ധിമാന്ദ്യത്തോടെ ഈ പോസ്റ്റിനു നേരേ പ്രതികരിക്കുംബോള്‍ അസ്സല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ജനിച്ച ഇസ്ലാം മത വിശ്വാസിയുടെ
മനസ്സിന്റെ ഇടുക്കവും,വന്യതയും എന്തായിരിക്കുമെന്നാണ് ചിന്തിച്ചുപോകുന്നത് !!!

ഇസ്ലാം മതത്തിന്റെ ഗുണം കൊണ്ടല്ല നമ്മുടെ നാട്ടുകാരായ മുസ്ലീം മത വിശ്വാസികളായ സുഹൃത്തുക്കള്‍ നന്മയുള്ളവരായിരിക്കുന്നത്.
അവരുടെ അച്ചനമ്മമാരുടെ സുകൃതം കൊണ്ടു മാത്രമാണെന്ന് തീര്‍ച്ച.നമ്മടെ പഴേ നന്മനിറഞ്ഞ ബുദ്ധമതത്തിന്റെ ആള്‍ക്കാരല്ലെ ഇന്നത്തെ ഇസ്ലാമീങ്ങള്‍... ആ പൈതൃകത്തിന്റെ വറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം ഇനി എത്രനാള്‍ എന്നാണ് ഭീതിപ്പെടുത്തുന്നത് !

അന്തര്‍ദ്ദേശീയ വര്‍ഗ്ഗീയ വേരുകളുള്ള ആ മതത്തിലേക്ക് നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ എത്ര അടുക്കുന്നുവോ അത്രക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നു എന്നത് കേരളീയന്‍ ഇന്ന് വേദനയോടെ മനസ്സിലാക്കുന്നുണ്ട്.

ഒരിക്കലും അടപ്പു തുറക്കാത്ത കുപ്പിക്കകത്ത് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ഇസ്ലാം മത വിശ്വാസികളോടുള്ള മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍. മതമൌലീകത കാരണമുണ്ടാകുന്ന ഭീകരമായ ബുദ്ധിമാന്ദ്യം !!!

പ്രതിപക്ഷ ബഹുമാനമില്ലാത്ത ചിത്രകാര വചനങ്ങള്‍ തല്‍ക്കാലം ഇത്രമതി:) എല്ലാരും പൊറുക്കുക.

പള്ളിക്കുളം.. said...

പറഞ്ഞത് ചിത്രകാരനായതു കൊണ്ട് മിക്കവരും പൊറുത്തുതരും. വെള്ളമടിച്ചവരും ചിത്രകാരനും എത്ര തെറി വിളിച്ചാലും പൊറുക്കാതെ തരമില്ലല്ലോ ജീ.

“ഇസ്ലാം മതത്തിന്റെ ഗുണം കൊണ്ടല്ല നമ്മുടെ നാട്ടുകാരായ മുസ്ലീം മത വിശ്വാസികളായ സുഹൃത്തുക്കള്‍ നന്മയുള്ളവരായിരിക്കുന്നത്.
അവരുടെ അച്ചനമ്മമാരുടെ സുകൃതം കൊണ്ടു മാത്രമാണെന്ന് തീര്‍ച്ച.നമ്മടെ പഴേ നന്മനിറഞ്ഞ ബുദ്ധമതത്തിന്റെ ആള്‍ക്കാരല്ലെ ഇന്നത്തെ ഇസ്ലാമീങ്ങള്‍... “

ഹോ ഹൊഹൊഹൊഹൊ... എന്തൊരു വിജ്ഞാനം .. എന്തൊരു വിജ്ഞാനം..

വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇന്നും തമ്പ്രാൻ കൊടുത്തിട്ടില്ല. ആ തമ്പ്രാക്കന്മാരും ബുദ്ധമതത്തീന്ന് തന്നെ വന്നതല്ല എന്നുണ്ടോ? അങ്ങനെ തമ്പ്രാക്കന്മാരുടെ കുല മഹിമയിൽ നിന്ന് കോരിയെടുത്തതാ മുസ്ലീങ്ങളിൽ കാണുന്നതൊക്കെ.
ഒന്നു പോണം മിസ്റ്റർ.
ഭൂരിഭാഗം വരുന്ന കീഴാള ജനതക്ക് സ്വാതന്ത്രബോധം ഉണ്ടായത് വിദേശത്തുന്ന് മേത്തന്മാരും അച്ചായന്മാരും പരപ്പനങ്ങാടി മാർക്കറ്റിൽ കാലുകുത്തിയ ശേഷമാ.. അതുകൊണ്ടാണല്ലോ അവരൊക്കെ കൂട്ടത്തോടെ ‘ വിദേശ മതങ്ങളിലേക്ക് ചേക്കേറിയത്. സംസ്കാരമെന്നു പറയുന്നത് കൊടുത്തും വാങ്ങിയും ഉണ്ടാകുന്നതാ. പോസ്റ്റുമായിട്ട് പുലബന്ധമില്ലാതെ എന്തെങ്കിലും വന്നു കീച്ചിയിട്ടു പോകലാണല്ലോ ചിത്രകാരന്റെ സ്ഥിരം തൊഴിൽ. യാത്രാമൊഴീ.. എന്നോടും പൊറുക്കുക. താങ്കൾ സ്ഥലത്തില്ലാത്തതാണല്ലോ ഇതിനെല്ലാം കാരണം.

sHihab mOgraL said...

ഇസ്ലാം മതത്തിന്റെ ഗുണം കൊണ്ടല്ല നമ്മുടെ നാട്ടുകാരായ മുസ്ലീം മത വിശ്വാസികളായ സുഹൃത്തുക്കള്‍ നന്മയുള്ളവരായിരിക്കുന്നത്. അവരുടെ അച്ചനമ്മമാരുടെ സുകൃതം കൊണ്ടു മാത്രമാണെന്ന് തീര്‍ച്ച.നമ്മടെ പഴേ നന്മനിറഞ്ഞ ബുദ്ധമതത്തിന്റെ ആള്‍ക്കാരല്ലെ ഇന്നത്തെ ഇസ്ലാമീങ്ങള്‍... ആ പൈതൃകത്തിന്റെ വറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം ഇനി എത്രനാള്‍ എന്നാണ് ഭീതിപ്പെടുത്തുന്നത് !

പ്രതിപക്ഷ ബഹുമാനമില്ലാത്ത ചിത്രകാര വചനങ്ങള്‍ തല്‍ക്കാലം ഇത്രമതി:) എല്ലാരും പൊറുക്കുക.

ചിത്രകാരന്ന് അനുഗ്രഹിച്ച് നല്‍കപ്പെട്ട ഈ നന്മ ഏത് സംസ്ക്കാരത്തില്‍ നിന്ന് ലഭിച്ചതാണെന്ന് ഒന്ന് വ്യക്തമാക്കാമോ ? പ്ലീസ്.

ചിന്തകന്‍ said...

ഓഫിന്റെ കൂടെ എന്റെ കൂടി ഒരു ചെറിയ ഓഫ്: :)

നാസ്തിക ഭൌതിക വാദികളുടെ സംസ്കാര സമ്പനതയുടേ ഒരു ഒബ്ജക്റ്റ് ക്ലാസാണ് ചിത്രകാരനനിലൂടെ നാം കണ്ടത്. ഒരു സംഗതി പറഞ്ഞ് മനസ്സിലാക്കികൊടുക്കാന്‍ ഒരു പാട് ബുദ്ധിട്ടണം. എന്നാല്‍ ഇത്രവ്യക്തമായി, ഇത്- ഇങ്ങനെ- ചിത്രീകരിച്ച് കാണിച്ചതിന് പ്രത്യേക നന്ദിയുണ്ട് ചിത്രകാരാ :)

ചിത്രകോരൻ said...

ചിത്രകാരാ നീ പോയി നായന്മാരെ തെറി വിളിക്ക്. ബ്ലോഗിൽ കുറെ കാലം അതായിരുന്നല്ലോ പണി. നിന്റെ ബ്ലോഗ് ഹിസ്റ്ററി അറിയാവുന്നത് കൊണ്ട് കൂടുതൽ പറയുന്നില്ല.

ബ്ലോഗ് അക്കാഡമിയിലും ഈ നിലവാരത്തിലാണോ പെർഫോരമൻസ് ചിത്രകാരാ.

Kaippally said...

കാര്യമായിട്ട് കുറച്ചു research ഒക്കെ ചെയ്തിട്ട് ഒന്നു comment എന്നു കരുതി ഇങ്ങോട്ടു വന്നപ്പോഴാണു് ദാണ്ടെ കിടക്കുന്നു ഒരു മാരാണം. നല്ല രീതിയിൽ ഒരു ചർച്ച നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതു് ഇനി നടക്കും എന്നു് തോന്നുന്നില്ല.

Anonymous said...

അടിമക്കണ്ണന്‍:

പള്ളിക്കുളം : ഭൂരിഭാഗം വരുന്ന കീഴാള ജനതക്ക് സ്വാതന്ത്രബോധം ഉണ്ടായത് വിദേശത്തുന്ന് മേത്തന്മാരും അച്ചായന്മാരും പരപ്പനങ്ങാടി മാർക്കറ്റിൽ കാലുകുത്തിയ ശേഷമാ..

ഈ മേത്തന്മാരുടെ ജാതി ഈ ലിങ്കിലുണ്ട് http://abdul-shafeeq.blogspot.com/2009/01/blog-post.html

പള്ളിക്കുളം.. said...
This comment has been removed by the author.
Anonymous said...

അടിമത്തം പര്‍ദ്ദക്കുള്ളിലും അതിന് എസ്കോര്‍ട്ട് പോകുന്നവന്റെ കൂടെയുമായി, മലവെള്ളപ്പാച്ചില് പോലെ ലോകം മാറുകയല്ലെ, ഇസ്ലാം തന്നെ ഇനിയെത്രകാലം കാണും.

ഈ സ്പോണ്‍സര്‍ഷിപ്പ് എന്നാല്‍ അഭിനവ അടിമത്തം തന്നെയല്ലെ.

Anonymous said...

ഈ അനോണിക്കിതെന്നാ പറ്റി..
ഒരുപാട് പർദ്ദ പോസ്റ്റും അടിമപ്പോസ്റ്റും ബ്ലോഗിലുണ്ടനിയാ..
അവിടെപ്പോയിപ്പറ ഇതൊക്കെ. ഇവിടെ വിഷയം വേറെയാടോ.
ഒരു അനോണിയായതിൽ ഞാൻ ലജ്ജിക്കുന്നു.

കെ said...

ട്രാക്കിംഗ്............

പിള്ളക്കുളം said...

1990ലെ ഇസ്ലാമിക മനുഷ്യാവകാശം എന്ന കെയ്റോ പ്രഖ്യാപനം വരെ ഇസ്ലാം ഒരു മതം എന്ന നിലയ്ക്ക് അടിമത്തത്തെ മനുഷ്യാവകാശ ലംഘനമായി അംഗീകരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ സൗദി അടക്കം അറബ് രാഷ്ട്രങ്ങള്‍ ആയിരത്തി തൊള്ളായിരത്തി അമ്പതു മുതല്‍ അറുപതു വരെയുള്ള കാലത്ത് അടിമക്കച്ചവടം നിര്‍ത്താന്‍ നിയമം പാസ്സാക്കി (ക്യാമല്‍ ജോക്കിയായി ശിശുക്കളെ വാങ്ങുന്നത് ഈയിടെ വരെ തുടര്‍ന്നിരുന്നത് ഫലത്തില്‍ അടിമക്കച്ചവടം ആയിരുന്നെങ്കിലും) അറേബ്യയില്‍ അടിമത്തം അവസാനിപ്പിച്ചത് ബ്രിട്ടീഷുകാരാണ്‌. ബ്രിട്ടണ്‍ അടിമത്തത്തിനെതിരേ തിരിഞ്ഞത് ആഫ്രിക്കയില്‍ ആയിരുന്നു. പക്ഷേ ആഫ്രിക്കയില്‍ നിന്ന് വന്‍‌തോതില്‍ അടിമകളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കുത്തക അടിമ ഡീലര്‍മാരായ ഇബ്ന്‍ സൗദും മറ്റു രാജാക്കന്മാരും ഇതു നിറുത്തിയില്ലെങ്കില്‍ ആഫ്രിക്കയില്‍ പുരോഗതി ഉണ്ടാകിലെന്ന് അവര്‍ വേഗം മനസ്സിലാക്കി. ആയിരത്തി തൊള്ളായിരത്തി മുപ്പതിലെ അന്താരാഷ്ട്ര അടിമക്കച്ചവട നിവാരണ ലീഗില്‍ ഇത് ബ്രിട്ടണ്‍ ഉന്നയിച്ചതുമാണ്‌. ജിദ്ദയിലെ ബ്രിട്ടീഷ് ഓഫീസ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഇതില്‍ നിന്ന് ഉണ്ടാകുന്ന നഷ്ടം മുഴുവന്‍ ബ്രിട്ടണ്‍ ഏറ്റെടുക്കുമെങ്കില്‍ ആലോചിക്കാം എന്നായിരുന്നു സൗദിന്റെ മറുപടി. പണം പോകുന്ന പരിഷ്കാരം വേണ്ടെന്ന് ബ്രിട്ടനും കരുതി. എന്നാല്‍ ജിദ്ദ ട്രീറ്റി പ്രകാരം അറേബ്യയുടെ രാജാവായി ബ്രിട്ടീഷ് കോണ്‍സുലേറ്റ് സൗദിനെ അംഗീകരിക്കുന്ന ഉടമ്പടിയില്‍ ഒരു ആര്‍ട്ടിക്കിള്‍ ആയി അടിമക്കച്ചവടം നിര്‍ത്തല്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍ ഇക്കാര്യം സാധിച്ചെടുത്തു. മുകളില്‍ ഒരാള്‍ ചോദിക്കുന്നു, അറേബ്യയില്‍ എബ്രഹാം ലിങ്കണ്‍ ആണോ അടിമക്കച്ചവടം നിറുത്തിയതെന്ന്, അല്ല, എബ് ഒന്നും അതിനു വേണ്ടി ചെയ്തില്ല- ചെയ്തവരില്‍ പ്രധാനി സര്‍ ബോണ്ട് എന്നൊരു ജെയിംസ് ബോണ്ട് ആണ്‌. അറേബ്യയെ സൗദി അറേബ്യ ആക്കി ഇബ്ന്‍ സൗദ് വാണിട്ടും പക്ഷേ ഉടമ്പടി പ്രകാരം അടിമക്കച്ചവടം നിര്‍ത്തിയില്ല, കുപിതനായ സൗദി കോണ്‍സുലര്‍ ബ്രിട്ടീഷ് പാര്‍ലിമെന്റിനു കത്തുകള്‍ എഴുതിയെങ്കിലും സൗദ് രാജാവിനെ പുറത്താക്കുന്നത് ബ്രിട്ടന്റെ അന്നത്തെ താല്പ്പര്യങ്ങള്‍ക്ക് യോജിക്കുന്നത് അല്ലായിരുന്നു എന്നതിനാല്‍ ഫലം ഉണ്ടായില്ല. തുടര്‍ന്ന് ഫ്രാന്‍സ്, ഡച്ച് രാജ്യങ്ങള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അടിമത്തം നിര്‍ത്താത്ത രാജ്യങ്ങളെ എല്ലാം നിഷേധിക്കുമെന്ന് ഭീഷണിയും ഉയര്‍ത്തി. ഫലമില്ല. ഇടയ്ക്ക് മഹായുദ്ധവുമായി സകലരും അടിമകളെ ഒക്കെ മറന്ന് അവനവന്റെ കാര്യം നോക്കി. ശേഷം ആഫ്രിക്കന്‍ തീരത്ത് ബ്രിട്ടീഷ് ഫ്രെഞ്ച് ഡച്ച് പടക്കപ്പലുകള്‍ അറേബ്യന്‍ ഉരുക്കള്‍ തടഞ്ഞു നിര്‍ത്തി അടിമകള്‍ ഉണ്ടെങ്കില്‍ അവരെ ആഫ്രിക്കക്ക് മടക്കി വിടുന്ന കര്‍ശന നടപടി തുടങ്ങി. അതോടെ സൗദിനു നിവൃത്തിയില്ലാതെയായി. ലോകം മുഴുവന്‍ പുരോഗമിച്ചു, യന്ത്രങ്ങളും കാറുകളും അറേബ്യയിലും എത്തിയതോടെ പഴയതുപോലെ അടിമക്കച്ചവടം വന്‍ ലാഭവും അല്ലാതെയായി. യുണൈറ്റഡ് നേഷന്‍സ് ഫോം ചെയ്തപ്പോല്‍ അത് ആദ്യം ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു അടിമക്കച്ചവടം ഇല്ലാതെയാക്കല്‍. അത് പാലിച്ചില്ലെങ്കില്‍ തങ്ങള്‍ ഭരണരഹിതര്‍ ആകുമെന്ന് ഭയന്ന് അറേബ്യയുടെ മിക്ക രാജാക്കന്മാരും പേരിനൊരു അടിമത്ത നിരോധന നിയമം കൊണ്ടു വന്നു. ശേഷം അറുപതുകളില്‍ ഹജ്ജിനെന്ന പേരില്‍ ബലൂചിസ്ഥാനില്‍ നിന്നും മറ്റും അറേബ്യക്ക് കടത്തി അടിമകളാക്കി വില്‍ക്കുന്ന രീതിയെക്കുറിച്ച് ബ്രിട്ടീഷ് ജേര്‍ണലിസ്റ്റുകള്‍ സചിത്ര വിവരണം നല്‍കിയപ്പോള്‍ വീണ്ടും യൂ എന്‍ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ ഇറക്കി. ആയിടെയാണ്‌ യെമെന്‍ സിവില്‍ വാര്‍ ഉണ്ടാകുന്നതും ഇബ്ന്‍ ന്റെ കയ്യില്‍ നിന്നും ഫൈസല്‍ ഭരണം ഏല്‍ക്കുന്നതും. യെമനി പ്രശ്നത്തില്‍ മുതല്‍ ഭാവിയില്‍ യു എന്‍ അംഗീകാരം ഇല്ലാതെ മുന്നോട്ട് പോകുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കിയ ഫൈസല്‍ സ്വന്തം വീട്ടിലേതടക്കം സൗദി അറേബ്യയിലെ അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി അന്താരാഷ്ട്ര ഇമേജ് നിലനിര്‍ത്തി

Anonymous said...

http://www.nature.com/nature/journal/v461/n7266/full/461874c.html

ഫൈസല്‍ ബിന്‍ അഹ്മദ് അല്‍ ഏഷ്യാനെറ്റ് said...

ങ്ങളെ നമ്മളെ ഇനിയും നാറ്റിക്കും, അഞ്ച് വഖ്ത് നിസ്കരിച്ച് നമ്മ ജീവിച്ചുപോയ്ക്കൂട്ടെ മന്‍സാ, അല്ലെങ്കില്‍ ഈ പുള്ളേറ് പറയുന്നതിനൊക്കെ കിതാബും നീര്‍ത്തിവെച്ചു ഒരോന്നോരോന്നയി പറഞ്ഞ്കൊട്,നമ്മളേ കിത്താബില്‍ ഇല്ലാത്തതെന്തെങ്കിലുമുണ്ടോ..

ഇതൊരു ബെല്ലാത്ത ചെയ്തായിപ്പോയി. ഇങ്ങനെ പോയാല്‍ നമ്മളെ പെണ്ണിനെ കെട്ടിച്ച് വിടാന്‍ ആളില്ലാണ്ടായിപ്പോകും. ജ്ജ് ഒരു കാര്യം ചെയ്.. ഗൂഗ്ലിനോട് പറഞ്ഞ് ഈ ലിങ്ക് കിട്ടാതാക്കാന്‍ വല്ല ബയ്യൂമൊണ്ടോന്ന് നോക്ക്.

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

അടിമത്തം ഇല്ലായ്മചെയ്യാൻ ഇസ്ലാം കൈക്കൊണ്ട കൈകൊണ്ട നടപടികള്‍ : (ജെയിംസ് ബോണ്ട് ജനിക്കുന്നതിനു 1400 വർഷം മുമ്പാണെന്നോർക്കണം. അടിമത്തം സാമൂഹിക വ്യവസ്ഥയിൽ അതിശക്തമായിരുന്ന കാലത്ത്.
1. അടിമ മോചനത്തിന് വമ്പിച്ച പ്രധാന്യം നല്‍കുകയും പുണ്യകരമായ ഒരു പ്രവര്‍ത്തിയായി നിശ്ചയിക്കുകയും ചെയ്തു.
2. സക്കാത്തിന്റെ ഒരോഹരി അടിമ മോചനത്തിനായി നീക്കിവെച്ചു.
3. പല പാപങ്ങള്‍ക്കും പ്രായശ്ചിത്തമായി അടിമ മോചനം നിയമമാക്കി.
4. 10 പേര്‍ക്ക് എഴുതും വായനയും പഠിപ്പിക്കുന്ന അടിമകളെ മോചിപ്പിക്കുന്ന മാര്‍ഗം സ്വീകരിച്ചു.
5. മോചനപത്രമെഴുതി സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏത് അടിമക്കും മോചിതനാകാനുള്ള അവസരമൊരുക്കി. അടിമ സന്നദ്ധമായാല്‍ യജമാനന് അംഗീകരിക്കാതിരിക്കാനാവില്ല. അന്ന് മുതല്‍ അവന്റെ യജമാനുള്ള ജോലി ഒരു കൂലിക്കാരന്റെതിന് തുല്യമായിരിക്കും കരാര്‍ പത്രത്തിനനുസരിച്ച് സംഖ്യ ആയികഴിഞ്ഞാല്‍ അവന്‍ പൂര്‍ണസ്വതന്ത്രനായി. യൂറോപ്പില്‍ ഈ വ്യവസ്ഥ നിലവില്‍ വന്നത് 14ാം നൂറ്റാണ്ടിലാണെന്ന് അറിയുമ്പോഴെ ഇസ്‌ലാം ഇക്കാര്യത്തില്‍ എത്രമാത്രം വിപ്ലവകരമായ മാര്‍ഗമാണ് കൈകൊണ്ടത് എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
6. അടിമസ്ത്രീയില്‍ യജമാനന് ഉണ്ടാകുന്ന കൂട്ടികള്‍ സ്വതന്ത്രരായിരിക്കും. യജമാനന്റെ മരണത്തോടെ ആ സ്ത്രീ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യും.
7. യുദ്ധത്തിലൂടെയല്ലാതെ അടിമകളാക്കുന്ന സമ്പ്രദായം കര്‍ശനമായി വിലക്കി. (മുസ്‌ലിം പക്ഷത്തുള്ളവര്‍ യുദ്ധത്തില്‍ പിടിക്കപ്പെടുമ്പോള്‍ അവര്‍ അടിമകളാക്കപ്പെടുകയും മറുപക്ഷത്തുള്ളവരെ വെറുതെ വിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടാകും. അതുകൊണ്ട്.)

അടിമത്തം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ഊടു പടലെ അതു തുടങ്ങി വെച്ച വെള്ളക്കാർക്ക് എഴുതി വെക്കണോ? അവര് മുതുകിൽ ചവിട്ടി ഇറങ്ങിയതിന്റെ ഊരവേദന മാറിയെങ്കിലും കാൽ‌പ്പാട് ഇപ്പഴും അവിടെത്തന്നെയുണ്ട്. വർണ്ണ വിവേചനത്തിന്റെ ബീജം വളർന്നാണ് ഈ സമ്പ്രദായം ഉണ്ടായത്. ഇസ്ലാം കടക്കൽ കത്തിവെക്കുന്നവയിൽ അതും പെടും. ഇസ്ലാമെന്നാൽ സൌദി അറേബ്യയല്ല എന്നറിയുക.
മുകളിൽ നമ്പറിട്ടു കൊടുത്തത്
ഈ പോസ്റ്റിൽ നിന്നാണ്
. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് അവിടെ ചർച്ച തുടരാമല്ലോ.. എന്തിനു ചുമ്മാ ഓഫുകൾ ക്ഷണിച്ചു വരുത്തുന്നു?

പിന്നെ, പിള്ളക്കുളം, താങ്കളുടെ മറുപടി എനിക്കിഷ്ടപ്പെട്ടു. :) അല്പം കാര്യങ്ങൾകൂടി അറിയാൻ പറ്റി.

ഇനി നമ്മുടെ ചർച്ച നടക്കട്ടെ..

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ ആണ് കാര്യങ്ങള്‍.
രണ്ടാം ഭാഗം വൈകിയാണ് വായിച്ചത്.
അനോണി വിളയാട്ടം അനുവദിക്കുന്നതെന്തിന് ,യാത്രാമൊഴി,
പ്രത്യേകിച്ച് ഇസ്ലാം സംബന്ധിയായ പോസ്റ്റുകളില്‍?
ഏതായാലും ചര്‍ച്ചകള്‍ പതിവു ട്രാക്കുകളില്‍ തന്നെ പോകുന്നു.

ഇസ്ലാമിക് രാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന മിഡിലീസ്റ്റില്‍ ചില കൊച്ചു രാഷ്ട്രങ്ങളാണ് ലോക ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നതെന്നൊരു ധ്വനി പോസ്റ്റിലുണ്ട്. രാഷ്ട്രം എന്ന നിലയില്‍ അത് ഒരു പക്ഷെ ശരിയായിരിക്കാം, പക്ഷെ ഇസ്ലാം ജനത അതില്‍ കൂടുതല്‍ മറ്റ് ഭാഗങ്ങളില്‍ അധിവസിക്കുന്നുണ്ടല്ലോ. ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാരുടെ കാര്യം താങ്കള്‍ തന്നെ സൂചിപ്പിച്ചല്ലോ, ഖുറാനിനു പുറത്തേക്ക് ചിന്തിക്കാന്‍ സൌകര്യമുള്ള രാജ്യങ്ങളില്‍ ഒരാള്‍ക്ക് അതിന് അവസരം ലഭിക്കുന്നുണ്ടെന്നതാണതിനര്‍ത്ഥം. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളില്‍ അവര്‍ക്കതിന്റെ ആവശ്യകത തോന്നുന്നുണ്ടാവില്ല എന്ന് വിലയിരുത്തുന്നതാവും ശരി. പണം കൊണ്ട് എന്തും വാങ്ങാന്‍ കിട്ടുന്ന ഈ കാലത്ത് ആവശ്യമുള്ളത് തങ്ങള്‍ക്ക് വാങ്ങാം എന്ന് ആ രാഷ്ട്രങ്ങള്‍ ധരിക്കുന്നു. ജീവിതം ഉണ്ടും ഉറങ്ങിയും അങ്ങു കഴിക്കാം എന്ന് തീരുമാനിക്കുന്നു എന്ന് ചുരുക്കം.

ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ ലോകം മുഴുവനും ഉള്ള മുസ്ലീം ജനതയെ കണക്കിലെടുത്ത് ചാര്‍ട്ടുകള്‍ തയ്യാറാക്കിയാല്‍ കണക്കുകള്‍ വ്യത്യാസം വരാം.

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
പള്ളിക്കുളം.. said...

മിഡിൽ ഈസ്റ്റിനെ സംബന്ധിച്ച് അനിലിന്റെ വീക്ഷണമാണ് എനിക്കും.
‘ഖുർ‌ആനിനു മുകളിലേക്ക് ചിന്തിക്കാൻ സൌകര്യമുള്ള രാജ്യങ്ങളിൽ’ എന്ന പ്രയോഗം എന്തിനാണെന്നാണ് മനസ്സിലാകാത്തത്. വിശ്വാസ സംഹിതകളുമായി ഏറ്റുമുട്ടാൻ സാധ്യതയുള്ള ശാസ്ത്ര ശാഖകളിൽ ഇപ്പറയുന്നത് അംഗീകരിച്ചാലും, മറ്റു ശാസ്ത്ര മേഖലകളും ഉണ്ടല്ലോ. (യാത്രാമൊഴി ഇതിനെപ്പറ്റി കൃസ്തു മതത്തെപ്പറ്റി പറയുന്നിടത്ത് സൂചിപ്പിക്കുന്നുണ്ട്.) ഏറ്റവും കുറഞ്ഞത് സാങ്കേതിക രംഗത്തെങ്കിലും ഒരു മാറ്റം സാധ്യമാവാത്തത് മതത്തിന്റെ കുഴപ്പം കൊണ്ടാണോ. അരകല്ലിന്റെ ആയാസത്തിൽ നിന്ന് മിക്സിയുടെ ആയാസ രാഹിത്യത്തിലേക്കുള്ള പാതയിൽ ഏതെങ്കിലും വിശ്വാസ സംഹിത തടസ്സമാകുമോ?

ആരായാലെന്ത്? said...

അനിൽ,

മതം അധികാരത്തിൽ നേരിട്ടിട പെടുമ്പോൾ ശാസ്ത്രപുരോഗതിയ്ക്ക് എന്തു സംഭവിക്കുന്നു എന്നതാണ് ഇവിടെ പ്രതിപാദ്യവിഷയം. അല്ലാതെ ഇസ്ലാം മതവിശ്വാസമുള്ളവർക്ക് ശാസ്ത്രജ്ഞരാവാൻ കഴിയില്ലെന്നും മറ്റുമല്ല. ചർച്ചയെ വഴിതെറ്റിക്കുന്നതാണ് (മനഃപൂർവമല്ലാത്ത ) താങ്കളുടെ കമന്റ്.

അതുകൊണ്ടാണ് ഇസ്ലാം മതവിശ്വാസികളുടെ ശാസ്ത്രനേട്ടങ്ങളേക്കാൾ ഇസ്ലം രാഷ്ട്രങ്ങളുടെ ശാസ്ത്രപുരോഗതിയെ പോസ്റ്റിൽ വിലയിരുത്തുന്നത്.

പള്ളിക്കുളത്തെപ്പോലെ കാര്യത്തിൽ നിന്നും വിട്ടു സംസാരിക്കുന്നത് അനിലിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.

qw_er_ty

അനില്‍@ബ്ലോഗ് // anil said...

ആരായാലെന്താ, പറഞ്ഞത് മുഖവിലക്കെടുക്കുന്നു. പക്ഷെ പോസ്റ്റിന്റെ ആ ലക്ഷ്യത്തിന്‍ വലിയ അര്‍ത്ഥം കണ്ടെത്താനാവുന്നില്ലെന്നാണ് ഞാന്‍ സൂചിപ്പിച്ചത്.ഒരു ചെറു പ്രദേശം,എണ്ണപ്പണത്തിന്റ്റെ ഊക്കില്‍ മറ്റൊന്നിനെക്കുറിച്ചും അവര്‍ ഗഹനമായി ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. മതം ഭരിച്ചാലും രാജാവ് ഭരിച്ചാലും തിന്നണം ഉറങ്ങണം, അത്രതന്നെ.പഠനമാവട്ടെ ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ പോലെയുള്ള മാനേജ്മെന്റ് കാര്യങ്ങള്‍.

ഈ സോ കോള്‍ഡ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ കണ്‍സോളിഡേഷന്‍ വരാത്തത് തന്നെ ഭരണപരമോ സമാനമായ മറ്റു വിഷയങ്ങളിലോ മതം എത്ര അപ്രസക്തമായ സ്വാധീനമാണ് ചെലുത്തുന്നതെന്നതിന് ഉദാഹരണമാണ്. ടൊപ്പിക്കില്‍ നിന്നും അല്പം മാറി എന്ന് അറിയാമെങ്കിലും ഈ വസ്തുത ഒഴിച്ചു നിര്‍ത്തിയാല്‍ അത് പോസ്റ്റുന്റെ ഉദ്ദേശത്തെ സാധൂകരിക്കില്ലെന്ന തോന്നലുകാരണം പറഞ്ഞതാണ്.

chithrakaran:ചിത്രകാരന്‍ said...

കാര്യമായി ഗവേഷണമൊക്കെ നടത്തി,ഒരു കമന്റും പൊക്കിപ്പിടിച്ച് വിശുദ്ധ പണ്ഢിത സഭയുടെ സംഘത്തോടുകൂടി ഇവിടേക്ക് എഴുന്നള്ളാന്‍ മൂത്രശങ്ക അനുഭവപ്പെട്ടുനിന്ന ഒരു നിരീശ്വര കാക്കക്ക് വഴിമദ്ധ്യേ
അപശകുനം കണ്ടതിനാല്‍ തിരിച്ചുപോകേണ്ടി വന്നതിനാല്‍ യാത്രാമൊഴിയുടെ ഈ പോസ്റ്റ് നിഷ്ഫലമാകുമെന്ന് തോന്നുന്നു. ബുജികാക്കയുടെ രതിഭംഗത്തിനു കാരണക്കാരനായ ചിത്രകാരന്‍ അതിയായി വ്യസനിക്കുന്നു !

യാത്രാമൊഴിയുടെ ഈ പോസ്റ്റ് മാത്രമല്ല, മഹനീയമെന്ന് വിശ്വസിക്കപ്പെടുന്ന എന്തുവസ്തുവും,ആശയവും,ഭാഷയും,മൂല്യബോധവും ചന്തയിലിട്ടു തറകളെന്നു കരുതപ്പെടുന്ന നല്ലമനുഷ്യരെക്കൊണ്ട് തട്ടിക്കളിക്കണമെന്നാണ് ... അതിന്റെ യഥാര്‍ത്ഥ മൂല്യനിര്‍ണ്ണയത്തിനും,ജനകീയ പ്രസരണത്തിനും,സാമൂഹ്യ നീതിക്കും അവശ്യം വേണ്ടതെന്ന കാഴ്ച്ചപ്പാടാണ് ചിത്രകാരനുള്ളത്.
ക്ലാസ്സുകളുടെ മാന്യത പങ്കുവക്കുന്ന പാണ്ഡിത്യകൂട്ടങ്ങളെയും ദന്തഗോപുരങ്ങളില്‍ നിന്നും വാലില്‍ തൂക്കിയെടുത്ത് തെരണ്ടി മുറിക്കുന്നതുപോലെ ഭംഗിയായി ചെറുകഷണാങ്ങളായി ഈ ചന്തയില്‍ അരിഞ്ഞുകൊടുക്കാനും,പട്ടികള്‍ക്കും കാക്കക്കും എറിഞ്ഞുകൊടുക്കാനും ചിത്രകാരന് അശേഷം മനുഷ്യപറ്റില്ല.

സൌകര്യമുണ്ടെങ്കില്‍ തലക്കകത്തുള്ളത് പറഞ്ഞു പോകുക.കമന്റെഴുതാന്‍ വന്നവരുടെ കുലിന ക്ലാസ്സ് നോക്കി കമന്റെഴുതുന്ന ആഢ്യന്മാരുടെ നല്ല യുഗമൊക്കെ ബ്ലോഗില്‍ അവസാനിച്ചിരിക്കുന്നു:)
ച്ഛേ...പാണ്ഡിത്യം പ്രകടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ അടച്ചീട്ട ബ്ലോഗുകളില്‍ യഥേഷ്ടം നടത്താനുള്ള സൌകര്യമുള്ളപ്പോള്‍ വെറുതെയെന്തിനു മനുഷ്യന്റെ സമയം മിനക്കെടുത്തുന്നു ഈ പണ്ഢിതര്‍ ???

ഈ ഓഫ് കമന്റ് നീക്കം ചെയ്യുന്നതില്‍
ഖേദമില്ല എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഈ കമന്റുമായുള്ള പ്രതികരണങ്ങളില്‍ ചിത്രകാരനു താല്‍പ്പര്യമില്ല. മറുപടി പ്രതീക്ഷിക്കരുത്.ബൈ :)

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

മതം അധികാരത്തിൽ നേരിട്ടിട പെടുമ്പോൾ ശാസ്ത്രപുരോഗതിയ്ക്ക് എന്തു സംഭവിക്കുന്നു എന്നതാണ് ഇവിടെ പ്രതിപാദ്യവിഷയം.


‘ആരായാലെന്ത്‘ പറഞ്ഞതാണ് കാര്യം. ഈ പോസ്റ്റിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അത് തന്നെയാണ്. എന്നാല്‍ ഇസ്ലാമിന്റെ കാര്യത്തില്‍ സത്യം നേര്‍ വിപരീതമാണെന്ന് മാത്രം. മുസ് ലീം സമൂഹത്തിന്റെ ഓരത്ത് കൂടി സഞ്ചരിച്ചാല്‍‍, യഥാര്‍ത്ഥ ഇസ് ലാമിക രാഷ്ട്രീയം എന്ന് കൈവിട്ടു പോയോ അന്നു മുതലാണ് ഈ സമൂഹത്തില്‍ നിന്ന് ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ വേരറ്റു പോയതെന്ന് പറയുന്നതാവും കൂടുതല്‍ ശരി. മതത്തെ സംബന്ധിച്ച പരമ്പരാഗത വീക്ഷണ കോണിലൂടെ ഇസ് ലാമിനെ വീക്ഷിക്കുമ്പോള്‍ ആര്‍ക്കും പറ്റുന്ന ഒരബദ്ധമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. കുറേ കണക്കുകള്‍ അവതരിപ്പിച്ച് ലക്ഷ്യം നേടാനുള്ള ഒരു എളിയ ശ്രമം.

ഇസ് ലാം ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ഏങ്ങനെയാണ് വിഘാതമായി നിന്നത്/നില്‍ക്കുന്നത് എന്ന് വിവരിക്കേണ്ട ബാധ്യത ഈ ആരോപണം ഉന്നയിച്ചവര്‍ക്കുണ്ട് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപെടുത്തുന്നു.

തറവാടി said...

>>ഇസ് ലാം ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ഏങ്ങനെയാണ് വിഘാതമായി നിന്നത്/നില്‍ക്കുന്നത് എന്ന് വിവരിക്കേണ്ട ബാധ്യത ഈ ആരോപണം ഉന്നയിച്ചവര്‍ക്കുണ്ട് <<

കാത്തിരിക്കുന്ന വിവരണം.

പോസ്റ്റ് നന്നായി, രീതിയും;
എന്നാല്‍ ഉദ്ദേശ ശുദ്ധിയില്‍ സംശയം നിലനില്‍ക്കുന്നു.

നിസ്സഹായന്‍ said...

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു. പ്രൌഢഗംഭീരമായ ലേഖനം ! അഭിനന്ദനങ്ങള്‍ !!
വര്‍ത്തമാന കാലത്ത് ആഗോളതലത്തില്‍ മുസ്ലിംങ്ങളും ഇസ്ലാമിക സംസ്ക്കാരവും
അപകര്‍ഷബോധം അനുഭവിക്കുന്നു. ഇന്ത്യയില്‍ ബ്രാഹ്മണികസംസ്ക്കാരാത്തിന്റെ
അധീശത്വത്തിന്‍ കീഴില്‍, ചാതുര്‍വര്‍ണ്യപ്രത്യയശാസ്ത്രം ഉപയോഗിച്ച്
ബഹുഭൂരിപക്ഷത്തെ അധികാരത്തില്‍ നിന്നും അവകാശങ്ങളില്‍ നിന്നും
സഹസ്രാബ്ദങ്ങളോളം ആട്ടിയകറ്റി നിറുത്താന്‍ കഴിഞ്ഞത് ചാതുര്‍വര്‍ണ്യം
ദൈവസൃഷ്ടമാണെന്നുള്ള പ്രചരണത്തിലൂടെയായിരുന്നു. ആധുനിക കാലഘട്ടത്തില്‍
ജനാധിപത്യത്തിന്‍ കീഴിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി ദളിതരും പിന്നാക്കക്കാരും
അവശേഷിക്കുമ്പോള്‍ കൂട്ടിനു മുസ്ലിംങ്ങളും വന്നുചേരുന്നു. ഹൈന്ദവ അടിമകള്‍ക്ക്
ബ്രാഹ്മണ്യം ജ്ഞാനം നിഷേധിക്കുമ്പോള്‍, സ്വന്തം മതഗ്രന്ഥത്തിന്റെ
ആന്തരികവൈകല്യങ്ങള്‍ മുസ്ലിംങ്ങളെ വിജ്ഞാനത്തോടു പുറം തിരിഞ്ഞു നില്‍ക്കാന്‍
പ്രേരിപ്പിക്കുന്നു. താങ്കള്‍ പറഞ്ഞപോലെ സര്‍വ്വശാസ്ത്രവിജ്ഞാനത്തിന്റേയും ഉള്ളടക്കം ഖുറാനിലാണെന്നു തെറ്റിദ്ധരിപ്പിച്ച് യൂറോപ്യന്‍ശക്തികള്‍ അവരെ
കെണിയിലകപ്പെടുത്തി. അതുകൊണ്ടു തന്നെ ഇല്ലാത്ത ഭൂതകാലമാഹാത്മ്യത്തിന്റെ
തടവറയില്‍ ദിവാസ്വപ്നം കാണുകയും ആന്തരികമായ എല്ലാ നവോത്ഥാനശ്രമങ്ങളോടും
മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.
ഭൌതികവും സാംസ്ക്കാരികവുമായ ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളില്‍ മതത്തെയും
വിശ്വാസത്തേയും അതിവൈകാരികമായി പുല്‍കുന്നതിനാല്‍ മാത്രം പിന്നാക്കം വീണുപോകുന്ന മുസ്ലിംജനത എവിടെയും ഒറ്റപ്പെട്ടും അപഹാസ്യരായും, നഷ്ടപ്പെടുത്തുന്ന ഭൌതിക ജീവിതത്തേക്കാല്‍ വേവലാതിപ്പെടുന്നത് ദൈവത്തിന്റെ വാഗ്ദത്തഭൂമിയായ
സ്വര്‍ഗ്ഗത്തെക്കുറിച്ചാണ്. ആ‍ത്മീയപ്രത്യയശാസ്ത്രം അബോധമായി രക്തത്തിലലിയിച്ചു ചേര്‍ത്തിരിക്കുന്ന
അപകര്‍ഷബോധത്തിന്റെയും, അതിന്റെ പ്രതികരണമെന്ന നിലയില്‍ ഉയര്‍ന്നുവരുന്ന
പ്രതിരോധശ്രമത്തില്‍ നിന്നുമാണു സര്‍വ്വനാശത്തിനുപോലും മടിക്കാത്ത മതമൌലിക-മതതീവ്രവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. മതങ്ങളെയാകെ
പരിശോധിക്കുമ്പോള്‍ അവ നീളവ്യത്യാസങ്ങള്‍ മാത്രമുള്ള ചങ്ങലകളാണെന്നു കാണാം. ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’എന്ന നിലനില്പിനാധാരമായ സമവാക്യസൂത്രത്തിലെത്താന്‍ ക്രൈസ്തവര്‍ കാണിക്കുന്ന അതിവിദഗ്ദ്ധതന്ത്രം ശാസ്ത്രവും ആത്മീയതയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അതിജീവനത്തിന് അവരെ പ്രാപ്തരാക്കുന്നത് മുസ്ലിംങ്ങള്‍ അസൂയയോടെ തന്നെ കാണേണ്ടതാണ്.

ചിന്തകന്‍ said...

പ്രിയ നിസ്സഹായാ... മുകളിലുള്ള കമന്റുകളുകളൊന്നും വായിക്കാതെ പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നതിലെന്തുകാര്യം. മുസ് ലീങ്ങള്‍ക്ക് യാതൊരു അപകര്‍ഷതാ ബോധവുമില്ല. മറിച്ച് അഭിമാനം മാത്രമേ ഉള്ളൂ. അത്തരം ബോധമുള്ളവരൊക്കെ അതില്‍ നിന്ന് പുറത്ത് പോയി യുക്തിവാദികളോ നിരീശ്വരവാദികളോ ഒക്കെ ആയിട്ടുണ്ട്. മുസ് ലീങ്ങളില്‍ അപകര്‍ഷതാ ബോധമുണ്ടാക്കാമെന്ന ബോധത്തോട് കൂടി തന്നെയാണ് തത്പര കഷികള്‍ ഇത്തരം പോസ്റ്റുകള്‍ ഇടുന്നത് എന്ന് ഞാന്‍ നേരെത്തെ സൂചിപ്പിച്ചതാണ്.

ഖുര്‍ ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമാണെന്ന് ഏതെങ്കിലും മുസ് ലീങ്ങള്‍ അവകാശപെടുന്നില്ല. ഖുര്‍ആനിലുള്ളതെല്ലാം തങ്ങളുടെ ശാസ്ത്രപ്രകാരം തെറ്റാണെന്ന് തെളിയിക്കാനാണ് പലരും നടക്കുന്നത്. എല്ലാം ദൈവം സൃഷ്ടിച്ചതാണെന്ന് അവകാശപെടുന്ന ഖുര്‍ആന്‍, സൃഷ്ടികളെ കുറിച്ച് പഠിക്കാന്‍ പാടില്ല എന്നോ, ഇനിമേലാല്‍ പ്രപഞ്ചത്തെകുറിച്ചോ പുതിയ സൌകര്യങ്ങള്‍ക്ക് വികസിപ്പിക്കുന്നതിനോ കുറിച്ചോ പഠനഗവേഷണങ്ങള്‍ പാടില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല അത്തരം എല്ലാ പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

മുന്നോ നാലോ ശാസ്ത്രജ്ഞേര്‍ മുസ്ലീം സമൂഹത്തില്‍ നിന്നുണ്ടായാലോ ചിലകണ്ടുപിടുത്തങ്ങള്‍ നടത്തിയാലോ മുസ് ലീങ്ങലെല്ലാവരും പുരോഗതി കൈവരിക്കും എന്ന് പറയുന്നതിനോളം വിഡ്ഡിത്തം മറ്റെന്താണുള്ളത്. ഇന്ത്യയിലെ കേരളമൊഴിച്ചുള്ള(കേരളം അത്പം മെച്ചപെട്ടത് ഗള്‍ഫ് കൊണ്ട് മാത്രം) സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ പിന്നോക്കമായത് മുസ്ലീങ്ങളില്‍ ശാസ്ത്രജ്ഞന്മാരില്ലാത്തതും ഖുര്‍ ആനെ പിന്‍പറ്റുന്നതുമാണെന്ന് കണ്ടുപിടിക്കാന്‍ നടക്കുന്ന വിദ്വാന്‍മാരെകുറിച്ച് എന്താ പറയുക.

സീസര്‍ക്കുള്ളതും സീസര്‍ക്കും ദൈവത്തിനുള്ളതും ദൈവത്തിനും എന്ന് പറഞ്ഞവര്‍ക്ക് സ്വാതര്‍ന്ത്ര്യത്തിന് വേണ്ടിയും പൊരുതേണ്ടിവന്നിട്ടില്ല. അവര്‍ക്കാരായാലും കുഴപ്പമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരുടെ നടത്തിപ്പുകാരായ അവര്‍ പില്‍ക്കാലത്ത് പുരോഗതി പ്രപിച്ചതില്‍ അല്‍ഭുതപെടാന്നുമില്ല. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഏര്‍പ്പാട് കൊണ്ട് പുരോഗതിയുണ്ടാക്കേണ്ട ഗതിഗേട് മുസ് ലീം സമുദായത്തിന് ഉണ്ടായിട്ടുമില്ല.

യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ച് പിടിച്ച് അസത്യവാദങ്ങള്‍ ഉന്നയിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിയെകുറിച്ച് നല്ല ബോധം ഇന്നത്തെ മുസ്ലിം സമൂഹത്തിനുണ്ട് എന്ന് വിണ്ടും ഞാനെന്റെ പ്രിയ സുഹൃത്തുക്കളെ വിനീതമായി ഓര്‍മ്മപെടുത്തുകയാണ്‍്‍.

പള്ളിക്കുളം.. said...

നിസ്സഹായൻ കണ്ണു തുറന്നു നോക്കുകയും ചിന്തകന്റെ കമന്റിനോട് ചേർത്തു വായിക്കുകയും ചെയ്യേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.
കേരളത്തിൽ വിദ്യാഭ്യാസത്തിൽ ഇന്ന് മുസ്ലീങ്ങൾ വളരെയധികം മുന്നേറിയിട്ടുണ്ട് എന്ന വസ്തുതയാണത്. ഈ കുട്ടികളിൽ മത മൂല്യ ബോധം വളരെ നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നുമുണ്ട്.
ചരിത്രപരമായ കാരണങ്ങൾ കൊണ്ട് പിന്നോട്ടു പോയ സമൂഹത്തെ ഈ മുന്നേറ്റത്തിന് സഹായിച്ചുകൊണ്ടിരിക്കുന്നത് ഇസ്ല്ലാമിക പ്രസ്ഥാനങ്ങളാണെന്നും കാണാം.
ചിലരെയെങ്കിലും ഇതു വിഷമിപ്പിക്കുന്നുണ്ട്.
കേരളത്തിലെ ഏറ്റവും യാഥാസ്ഥിതിക പ്രസ്ഥാനങ്ങൾ പോലും സ്കൂളുകളും കോളേജുകളും നടത്തുന്നുണ്ട്. എന്നാൽ ഇത്തരം പ്രസ്ഥാനങ്ങളെയൊക്കെ തീവ്രവാദ പ്രസ്ഥാനങ്ങളായി ചിത്രീകരിച്ച് മൂലക്കിരുത്തുകയും മുസ്ലിം സമൂഹത്തിന്റെ വളർച്ച മുരടിപ്പിക്കുകയുമാണ് ചിലരുടെ ലക്ഷ്യം. പൊതു സമൂഹം വളരെ വ്യക്തമായി ഇതു തിരിച്ചറിയേണ്ടതുണ്ട്.
ഹൈദരാബാദിൽ ഐ.ടി രംഗത്ത് മുസ്ലിം യുവാക്കാൾ മുന്നേറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ സ്ഫോടന പരമ്പരകൾ അരങ്ങേറുകയും മുസ്ലിം യുവാക്കളെ അപ്പാടെ തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം ആർജ്ജിച്ചവർ, അവർ സോഫ്റ്റ് വെയർ വിദഗ്ധനോ എഞ്ജിനീയറോ ഡോക്ടറോ ആരുമായിക്കോട്ടെ വിദ്യാഭാസം കൂടുന്നതനുസരിച്ച് കൂടുതൽ അപകടകാരികളാണ് എന്നരീതിയിൽ വളരെ നീചമായി മാധ്യമങ്ങളും തല്പരകക്ഷികളും ചേർന്ന് വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മുഖ്യധാരയിൽ നിന്ന് അവരെ മന:പൂർവം ഒഴിവാക്കാൻ ശ്രമിച്ചു.
ശ്രമിച്ചുകൊണ്ടിരിക്കുന്നു. (അന്വേഷണം അല്പം നേരാം വണ്ണം നടന്നതുകൊണ്ട് ചില തീവ്രസന്യാസിനികളുടെയും അനുയായികളുടെയും രൂപം തെളുഞ്ഞു വന്നു. പക്ഷേ, ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിം തീവ്രവാദി യുവാവിന്റെ ഫോട്ടോ പൊതു മനസ്സിൽ നിന്ന് ഇളക്കിമാറ്റാൻ അതു സ്ഥാപിച്ചവരാരും മെനക്കെട്ടില്ല. അവരുടെ മുഖത്ത് നിരാശയായിരുന്നു നിഴലിച്ചിരുന്നത്. കഷ്ടം!)
ലൌ ജിഹാദ് വിവാദത്തിലൂടെ തല്പര കക്ഷികൾ വിളിച്ചോതാൻ ശ്രമിക്കുന്നതെന്താണ്? ഇസ്ലാമിലെ തീവ്രവാദികൾ മദ്രസകളിലല്ല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് എന്നല്ലേ?
ഒരു സ്വസ്ഥതയും തരാത്ത ഇത്തരം വർത്തമാന സാഹചര്യങ്ങളിൽ നിന്നു വേണം ഒരു മുസ്ലിം ഉയർന്നു വരാൻ.
ലോക സാഹചര്യവും മറ്റൊന്നല്ല എന്ന് മനസ്സിലാക്കണം.
ഈ സാഹചര്യത്തിൽനിന്ന് ഒരു ‘കമ്പോണ്ടർ’ ഉണ്ടായാൽ ഞാൻ അവനെ ഒരു ഡോക്ടറേക്കാൾ വിലമതിക്കും. തീർച്ച!

നിസ്സഹായന്റെ വാക്കുകൾ വെറും സാഹിത്യം മാത്രം.!

ചിന്തകന്‍ said...

പ്രിയ യാത്രമൊഴി
താങ്കളുടെ പോസ്റ്റിലെ കമന്റുകള്‍ മോഡറേറ്റ് ചെയ്യാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. രാജീവ് ചേലനാട്ടിനുള്ള എന്റെ ഒരു മറുപടികമന്റും ഡിലീറ്റ് ചെയ്തതായി കാണുന്നു. വിശദീകരണം നല്‍കുമല്ലോ. സസ്നേഹം..

Unknown said...

എല്ലാ കമന്റുകളും വിശദമായി വായിക്കാനും, വിലയിരുത്താനും മറുപടി എഴുതാനുമൊന്നും തീരെ സമയമില്ലാത്ത ഒരു സാഹചര്യത്തിലാണിപ്പോള്‍. ഇവിടെ കമന്റ് മോഡറേഷന്‍ ഒന്നുമില്ല എന്നും, ചിന്തകന്റെ കമന്റ് ഞാന്‍ നീക്കം ചെയ്തിട്ടില്ല എന്നും അറിയിക്കാന്‍ മാത്രമാണീ കമന്റ്. രാജീവിന്റെ കമന്റിനു മറുപടിയായി ചിന്തകന്റെ ഒരു കമന്റ് കാണുന്നുമുണ്ട്.
തത്ക്കാലം വിഷയത്തില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ച തുടരും എന്നാഗ്രഹിക്കുന്നു.
വിശദമായി പിന്നീട് എഴുതാം.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

ചിന്തകന്‍ said...

പ്രിയ യാത്രാമൊഴി

ദയവായി ക്ഷമിക്കുക. ഇന്ന് രാവിലെ ഞാന്‍ കമന്റ് ബോക്സ് ഓപണാക്കിയപ്പോള്‍ പല കമന്റുകള്‍ മിസ്സായതായി കണ്ടു. 105 കമന്റ് എന്ന് അവസാനമായി ഞാന്‍ കണ്ടത് 95 മാത്രമെ ഉണ്ടായിരുന്നുള്ളൂ. കമന്റുകള്‍ കാണാതായത് അവസാനത്തില്‍ നിന്ന് മാത്രമല്ല. ഇടയില്‍ നിന്നുമായിരുന്നു. ഞാന്‍ ബ്രോസര്‍ CTRL+F5 അടിച്ച് റിഫ്രഷ് ചെയ്തപ്പോഴും 95 കമന്റു മാത്രമേ ഉള്ളൂ... എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.

ഇപ്പോള്‍ എല്ലാകമന്റുകളും കാണുന്നുണ്ട്. വളരെ നന്ദി..

chithrakaran:ചിത്രകാരന്‍ said...

"മുസ് ലീങ്ങള്‍ക്ക് യാതൊരു അപകര്‍ഷതാ ബോധവുമില്ല. മറിച്ച് അഭിമാനം മാത്രമേ ഉള്ളൂ."

അപകര്‍ഷത മനുഷ്യ വ്യക്തിത്വത്തിലുണ്ടാകുന്ന ഓട്ടയാണ്.
കുപ്പിയുടെ അടപ്പഴിക്കാന്‍ സ്വമേധയ കഴിയാത്തവര്‍ക്ക് അന്യ പരിഷ്ക്ര്ത സമൂഹങ്ങളെ കാണുംബോള്‍ മനസ്സിനുണ്ടാകുന്ന ഓട്ടയാണ് അപകര്‍ഷത. അതിലൂടെയെങ്കിലും കുറച്ച വെളിച്ചം കയറിയാല്‍,ശുദ്ധവായു ശ്വസിച്ചാല്‍ കുറച്ചെങ്കിലും മനുഷ്യ സ്വഭാവം ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടാകുമായിരുന്നു.
എന്നാല്‍ അതിനു പകരം ആ ഓട്ട മുട്ടുന്യായങ്ങള്‍ കൊണ്ടും കള്ളക്കഥകള്‍ കൊണ്ടും,കള്ള വ്യാഖ്യാനങ്ങള്‍ കൊണ്ടും (ഇവക്ക് മൊത്തമായി പരയ്യുന്ന പദമാണ് ദുരഭിമാനം,വേശ്യാ ചരിത്രത്തെ ബ്രാഹ്മണ്യ കള്ളക്കഥകൊണ്ട് അടക്കുന്ന നായന്മാരുടെ ദുരഭിമാന ബോധമില്ലേ...അതുതന്നെ സംഗതി ! )
അടച്ച് പൂര്‍വ്വസ്ഥിതി നിലനിര്‍ത്തുന്ന ലോകത്തെ ഓന്നാം നംബര്‍ വിഢികളാണ് ഇസ്ലാം മത വിശ്വാസികള്‍ എന്ന് ചിത്രകാരന് മാനുഷിക സ്നേഹത്തിന്റേ പേരില്‍ അഭിപ്രായപ്പെടേണ്ടി വന്നിരിക്കുന്നു:)

അപകര്‍ഷത എന്നത് അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെടുന്നതിന്റെ ആദ്യ ലക്ഷണമാണു സുഹൃത്തേ...!!! അതുണ്ടെന്ന് സമ്മതിച്ചാലേ സാംസ്ക്കാരികമായി ക്രിയാത്മകമായ ഒരു സ്റ്റെപ്പുപോലും മുന്നോട്ടു വക്കാനാകു.

ചിന്തകന്‍ said...

ചിത്രകാരന്‍:

മനുഷ്യനെ പരിഷ്കൃതനാക്കുന്നതിന്റെ പ്രാഥമിക കാര്യങ്ങളില്‍ പെട്ട ചിലതാണ് അവന് തന്റെ സഹജീവികളോടുള്ള പെരുമാറ്റശൈലിയും എതിരഭിപ്രായക്കാരനോടുള്ള മാന്യമായ ഭാഷയും. സര്‍വ്വ തെറിഭാക്ഷയും പ്രയോഗിച്ച് മറ്റുള്ളവരെ പരിക്ഷ്കാരം പഠിപ്പിക്കാന്‍ ഇറങ്ങാനുള്ള ഒരു തൊലിക്കട്ടിയുണ്ടല്ലോ! ആ‍ തൊലിക്കട്ടിയെ കുറിച്ചല്ല ഞാന്‍ അഭിമാന ബോധം എന്ന് സൂചിപ്പിച്ചത് എന്ന് പ്രിയ ചിത്രകാരന്‍ മനസ്സിലാക്കണം. പരിക്ഷ്കാരം എന്ന് കരുതി താങ്കളെ പോലുള്ളവര്‍ അടപ്പിട്ട് സൂക്ഷിക്കുന്ന ഇത്തരം വന്യ സംസ്കാരം ഇസ് ലാമിനെ സംബന്ധിച്ച് അന്യമാണ്. ഈ ലോകത്ത് ഒരാള്‍ മറ്റൊരാളെ വിഡ്ഢിയെന്ന് വിളിക്കുന്നെങ്കില്‍ അത് വിളിക്കുന്നവന്റെ അപകര്‍ഷതാബോധത്തെ വെളിപെടുത്തുന്നു.

വിഷയം ഓഫായത് കൊണ്ട്, തത്ക്കാലം ചിന്തിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ ഇത് ധാരാളം. :)

നിസ്സഹായന്‍ said...

പ്രിയപ്പെട്ട ചിന്തകാ,
മുന്നോ നാലോ ശാസ്ത്രജ്ഞേര്‍ മുസ്ലീം സമൂഹത്തില്‍ നിന്നുണ്ടായാലോ ചിലകണ്ടുപിടുത്തങ്ങള്‍ നടത്തിയാലോ മുസ് ലീങ്ങലെല്ലാവരും പുരോഗതി കൈവരിക്കും എന്ന് പറയുന്നതിനോളം വിഡ്ഡിത്തം മറ്റെന്താണുള്ളത്.

ആഗോളതലത്തില്‍ ഇസ്ലാം ജനത മറ്റ്ജനവിഭാഗങ്ങളേക്കാള്‍ ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും പിന്നോക്കം നില്‍ക്കുന്നു. ഇതിനുള്ള ജൈവപരമായ അനേക കാരണങ്ങളില്‍, ഒരു സൂചകം എന്ന നിലയില്‍, ശാസ്ത്രത്തിന്റെ മേഖലയില്‍ മുസ്ലിം ജനവിഭാഗത്തിന്റെ പങ്കാളിത്തവും സംഭാവനയും പരിതാപകാരമാകാനുള്ള കാരണങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ളതാണ് ലേഖനം എന്ന് ഈയുള്ളവന്‍ വിലയിരുത്തുന്നു. അതിലെ സ്റ്റാറ്റിസ്റ്റിക്കല്‍ പഠനം നടത്തിയിരിക്കുന്നത് മുസ്ലിം പണ്ഡിതന്മാര്‍ തന്നെയാണെന്നതും വിസ്മരിക്കരുത്. അവര്‍ കണ്ണു തുറന്നിരിക്കുന്നത് സ്വന്തം സമുദായത്തെ ആക്ഷേപിക്കാനല്ല, രോഗം തിരിച്ചറിഞ്ഞ് കണ്ണു തുറപ്പിക്കാനാണ്.
വിജ്ഞാനം ആര്‍ജ്ജിക്കാനും അത് പരിപോഷിപ്പിക്കാനുമുള്ള വിദ്യാഭ്യാസത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇസ്ലാമിലെ പൌരോഹിത്യം അതിന്റെ അനുയായികളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നുള്ള ചരിത്രസത്യം താങ്കള്‍ നിഷേധിക്കുന്നെങ്കില്‍ എനിക്കൊന്നും പറയാനില്ല. വിദ്യാഭ്യാസത്തിലെ ശാസ്ത്രമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അനിസ്ലാമികമാണെന്ന വിലയിരുത്തലും, അറിവാര്‍ജ്ജിക്കുന്ന അനുയായികള്‍ മതവിമര്‍ശനത്തിന് മുതിരുമെന്നുള്ള ഭയവുമായിരിക്കണം പൌരോഹിത്യത്തെ വേട്ടയാടിയത്. അതുപോലെ പെണ്‍കുട്ടികളെ അതിദീര്‍ഘകാലം വിദ്യാവിഹീനരാക്കിയത് മതത്തിന്റെ സ്ത്രീവിരുദ്ധതയും പുരുഷാധിപത്യപ്രവണതയും മൂലമാണ്. ഇന്ന്ഇത്തരം പരിക്കുകള്‍ പരിഹരിക്കുവനായി, കേന്ദ്രസര്‍ക്കാര്‍ സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും കേരളത്തില്‍ പാലൊളികമ്മിറ്റി അതിനേക്കാള്‍ വാശിയോടെ മദ്രസ്സാധ്യാപര്‍ക്ക് 4000/- പെന്‍ഷന്‍വരെ നല്‍കാന്‍ തുനിയുന്നതും ഒരുപക്ഷേ വോടുബാങ്കു പ്രീണനം കൊണ്ടു കൂടിയായിരിക്കാം. കാരണം അതിനേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന ആദിവാസികളും ഹിന്ദുക്കളിലെ ചില അവര്‍ണ്ണ ജാതികളും വോട്ടു ബാങ്കുകളല്ല എന്നതാണ് സത്യം. ഹിന്ദുക്കളെ സംബന്ധിച്ച് ബ്രഹ്മണ്യം ബഹുഭൂരിപക്ഷത്തിനും വിദ്യ നിഷേധിക്കുന്ന സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക സഹചര്യം നിമിത്തമായിരുന്നെങ്കില്‍ മുസ്ലിംങ്ങള്‍ അതു സ്വയം നിഷേധിക്കുകയായിരുന്നു.
ഇന്ത്യയിലെ സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ ഇസ്ലാമിനെ കോര്‍ണ്ണര്‍ ചെയ്യുകയും ഭീകരവാദ-തിവ്രവാദ ഗൂഢാലോചനകളിലൂടെ മുസ്ലിംങ്ങളെ വേട്ടയാടുകയും ചെയ്യുന്നത് കണ്ണു തുറന്നു കാണുകയും അതിശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന സെക്യൂലറിസ്റ്റ്-മതവിശ്വാസികളും മത/ദൈവവിരുദ്ധരുമടങ്ങിയ ജനാധിപത്യവിശ്വാസികളുമുണ്ടെന്ന കാര്യം മറക്കരുത്. കേരളത്തിലെങ്കിലും അവര്‍ ഭൂരിപക്ഷമാണെന്ന കാര്യം ഓര്‍ക്കുക. മതവിശ്വാസം നഷ്ടപ്പെടുത്താതെ അവരുടെ ചേരിയിലണിനിരക്കുക എന്ന കടമയാണ് ഇസ്ലാം ചെയ്യേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് ഇസ്ലാമിസത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പേടുത്തി സാമൂഹിക-സാംസ്ക്കാരിക-വിദ്യാഭ്യാസ ജീവിതത്തില്‍ മതേതരമായ ഒരു പൊതു സ്ഥലി നിര്‍മ്മിക്കുവാന്‍ കൂട്ടുചേരുകയുമാണ് ഇസ്ലാമിന്റെ കടമ. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുവാന്‍ മതത്തെ വ്യക്തിപരമായ വിശ്വാസമായി പുനര്‍നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു.

ആരായാലെന്ത്? said...

ചിന്തകൻ ഉവാച:
“ഇസ് ലാം ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് ഏങ്ങനെയാണ് വിഘാതമായി നിന്നത്/നില്‍ക്കുന്നത് എന്ന് വിവരിക്കേണ്ട ബാധ്യത ഈ ആരോപണം ഉന്നയിച്ചവര്‍ക്കുണ്ട്”

ഈ ലേഖനത്തിൽ ആകമാനം പ്രതിപാദിച്ചിരിക്കുന്നത് തന്നെ അതാണ്. രാമായണം മുഴുവൻ പടിത്ത ശേഷം രാമൻ സീതക്ക് എപ്പടി എന്നു ചോദിക്കും പോലെ ആയിപ്പോയി.

ചിന്തകൻ,
ഈ ലേഖനത്തിൽ തന്നെ ആവശ്യത്തിൽ കൂടുതൽ സ്വയം വിചിന്തനത്തിനുള്ള മൂലകങ്ങൾ നൽകിയിട്ടുണ്ട്. അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് താങ്കൾ ഉൾപ്പെടുന്ന സമുദായം തിരുത്തിച്ചിന്തിക്കാൻ തയ്യാറായാൽ (ഖുർ-ആനിൽ ശാസ്ത്രസത്യങ്ങൾ ഉണ്ടെന്നും ഖുർ-ആൻ പൂർണമാണെന്നും ഉള്ള പ്രചരണം ഇസ്ലാം മതക്കാരെ വഴി തെറ്റിക്കാൻ ഉള്ളതാണെന്നത് പോലെ ഉള്ളവ) അതിന്റെ ഗുണഫലം താങ്കൾ ഇവിടെ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനു തന്നെയാണ്. അങ്ങിനെ ചെയ്തില്ലെങ്കിൽ നഷ്ടപ്പെടാനും മറ്റുള്ളവർക്ക് ഒന്നും ഇല്ല എന്നും ഓർക്കുക്ക. ഇവിടെ തർക്കിക്കാൻ വേണ്ടി താങ്കൾക്ക് മതത്തെ ന്യായത്തിൽ എടുത്തുകൊണ്ടേയിരിക്കാം. ഈ പിടിവാശിയിൽ തോറ്റുപോവുന്നത് താങ്കളുടെ സമുദായം മാത്രമായിരിക്കും എന്ന് ഓർമയിരിക്കട്ടെ.

ചിത്രകാരൻ,
അപകർഷതാബോധം ഉള്ളിൽ കൊണ്ടുനടക്കുന്ന സമൂഹമാണ് ഇസ്ലാം എന്ന് താങ്കളെ ആരാണ് പഠിപ്പിച്ചത്? തങ്ങളുടെ വിശ്വാസവും ആചാ‍രങ്ങളും മറ്റുള്ളവരുടേതിനേക്കാൾ ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്നവരാണ് ഇസ്ല്ലാം മതവിശ്വാസികൾ. ഇസ്ലാം രാഷ്ട്രങ്ങളിലെ ശാസ്ത്രപുർഗതിക്ക് വിഘാതമായതിൽ പ്രധാനം ഉള്ളിൽ നിന്നുള്ള കുഴപ്പങ്ങളാണെന്ന് മനസിലാക്കാൻ പോലും അത്തരം സുപ്പീര്യോറിറ്റി കോമ്പ്ലക്സ് കാരണം അവർക്ക് മനസിലാവുന്നില്ല എന്നതാണ് കൂടുതൽ ശരി

qw_er_ty

ചിന്തകന്‍ said...

പ്രിയ നിസ്സഹായന്‍, ആരായാലെന്ത്:

ആവര്‍ത്തന വിരസത ഒഴിവാക്കുന്നു. ഈ കമന്റു ഒരു തവണകൂടി വായിക്കുക.

നിസ്സഹായന്‍ said...

പ്രിയപ്പെട്ട ചിന്തകന്‍ ,
താങ്കള്‍ ഇട്ട ലിങ്ക് വര്‍ക്കു ചെയ്യുന്നില്ല.

ചിന്തകന്‍ said...

പ്രിയ നിസ്സഹായന്‍
കമന്റിലേക്കുള്ള ലിങ്ക് ഈ പോസ്റ്റില്‍ വര്‍ക്കാവുന്നില്ലെന്ന് തോന്നുന്നുന്നു. ലിങ്കില്‍ കമന്റ് ഐഡിയുണ്ട്.

രാജീവ് ചേലനാട്ടിനുള്ള മറുപടികമന്റാണ് ഞാന്‍ ഉദ്ദേശിച്ചത്.‍

ബയാന്‍ said...

ശാസ്ത്രത്തിനു വളരാന് ഇടം കൊടുക്കാത്ത രീതിയില് എന്തോ ഒന്ന് ഇസ്ലാം മതത്തില് അലിഞ്ഞു ചേര്ന്നിരിക്കുന്നു!.

ഈ ചര്‍ച്ചയുടെ ആകെത്തുക ഈ വരികളിലാണ്.

ഇസ്ലാമിന്റെ ഭൂമിക ഈ ഭൂമിയിലൊന്നുമല്ല ; പിന്നെയെന്തിനു ശാസ്ത്ര-മാനവ പുരോഗതിയുടെ മാനം ഇസ്ലാമിലന്വേഷിക്കണം. !

പാമരന്‍ said...

ഇപ്പോഴാണു രണ്ടു പോസ്റ്റും വായിച്ചത്‌. ഈ എഫര്‍ട്ടിന്‌ ഒരു സലാം.

എല്ലാവരും പറഞ്ഞതുപോലെ ഭാഷയിലെ മൃദുത്വത്തിനും പ്രതിപക്ഷ ബഹുമാനത്തിനും ഹാറ്റ്സ്‌ ഓഫ്‌. അതുകൊണ്ടുതന്നെ കമന്‍റുകളിലെ ചെറുചൊറിച്ചിലുകളില്‍ കയറിപ്പിടിക്കേണ്ടിവന്നു ചിന്തകര്‍ക്ക്‌. പോസ്റ്റിനൊരു മറുപടിയുമില്ല!

കാട്ടിപ്പരുത്തി said...

എന്റെ ഒരിടപെടലുണ്ട്- വായിക്കുവാന്‍ ഇവിടം വരെ ഒന്നു വരിക


ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി

Baiju Elikkattoor said...

tracking

ചിന്തകന്‍ said...

പ്രിയ യാത്രമൊഴി.
വീണ്ടും പല കമന്റുകളും മിസ്സായതായികാണുന്നു. വീട്ടിലും ഓഫീസിലും തഥൈവ. ബ്രോസറിന്റെ കുഴപ്പമായിരിക്കുമോ?

Anonymous said...

ചിന്തകൻ

ഖുർ-ആൻ സ്ത്രീകളെ സംരക്ഷിക്കാൻ പഠിപ്പിക്കുന്നു. പക്ഷെ മുസ്ലിം രാഷ്ട്രങ്ങളിൽ ജീവിക്കുന്ന സ്ത്രീകളെ മുസ്ലിമുകൾ എങ്ങനെ സംരക്ഷിക്കുന്നു എന്നു നോക്കു

Unknown said...

കാട്ടിപ്പരുത്തിക്ക്,

എം.എന്‍ റോയിയുടെ പുസ്തകം (ഇംഗ്ലിഷ് വേര്‍ഷന്‍) വായിച്ചിട്ടുണ്ട്.
മോണോതീയിസ്റ്റ് റിലീജിയണ്‍ ആയതുകൊണ്ട് ഇസ്ലാമിനോട് റോയിക്ക് പ്രത്യേക മമത ഉള്ളതായി തോന്നുകയും ചെയ്തു. റോയി എപ്പോഴോ മുഹമ്മദ്‌ എന്ന പേര് സ്വീകരിച്ചു എന്നും ചില പരാമര്‍ശങ്ങള്‍ നെറ്റില്‍ കണ്ടു. ശരിയാണോ എന്നുറപ്പില്ല. കാര്യം അതൊന്നുമല്ല. റോയി ഇസ്ലാമിനെക്കുറിച്ച് നല്ലതെഴുതിയതില്‍ എനിക്ക് യാതൊരു പരാതിയുമില്ല. റോയി നിഷ്പക്ഷനും, കമ്മ്യൂണിസ്റ്റും, ഹ്യുമനിസ്റ്റും ഒക്കെ ആയിരുന്നത് കൊണ്ട് റോയി എഴുതിയതിനു പ്രത്യേക പരിഗണന താങ്കള്‍ കൊടുക്കുന്നതില്‍ സന്തോഷം.

പക്ഷെ (ഒരു വലിയ പക്ഷെ),

അതേ പുസ്തകത്തില്‍ തന്നെ മുഹമ്മദിനു Psycho-Pathological condition (സൈക്കോപാത്ത്) ആയിരുന്നെന്നും റോയി എഴുതിയിട്ടുണ്ട്. അത് കാട്ടിപ്പരുത്തി മന:പൂര്‍വ്വം വിഴുങ്ങിയാതാണോ. :)
റോയി എഴുതി- വര്‍ഗീസ്‌ പരിഭാഷപ്പെടുത്തി- കാട്ടിപ്പരുത്തി വായിച്ച്, ഇവിടെ എടുത്തെഴുതിയ ഭാഗങ്ങള്‍ താങ്കള്‍ സ്വയം അംഗീകരിക്കുന്നുവോ എന്ന് വ്യക്തമായി എഴുതിയിട്ടില്ല എങ്കിലും അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ മുഹമ്മദ്‌ സൈക്കോ ആണെന്ന് റോയി എഴുതിയതും അംഗീകരിക്കുമല്ലോ അല്ലേ? ഇനി ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തിയപ്പോള്‍ ഈ സൈക്കോ വിഷയം വര്‍ഗീസ് വിട്ടുപോയതാണെങ്കില്‍, അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ നെറ്റില്‍ കിട്ടും, താങ്കള്‍ തീര്‍ച്ചയായും വായിക്കണം.
അങ്ങനെയല്ലെങ്കില്‍, "ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കു താത്പര്യമുള്ള രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം" താങ്കള്‍ നടത്തുന്നു എന്നത് വളരെ വ്യക്തം. അറിയുമ്പോള്‍ വായനക്കാര്‍ എല്ലാം അറിയണമല്ലോ.

Unknown said...

കാട്ടിപ്പരുത്തിക്കുള്ള മറുപടി തുടര്‍ച്ച, (ബ്ലോഗ്ഗര്‍ വലിയ കമന്റ് അനുവദിക്കുന്നില്ല)


ഇതിലൊക്കെ രസകരം, കാട്ടിപ്പരുത്തി റോയിയുടെ വേര്‍ഷന്‍ എന്നും പറഞ്ഞു അവതരിപ്പിക്കുന്നതെല്ലാം റോയി മറ്റൊരു പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചിട്ടുള്ളതാണ്. John William Draper-ന്റെ A History of The Intellectual Development of Europe- എന്ന പുസ്തകമാണ് റോയിയുടെ പുസ്തകത്തിലെ മിക്ക വചനങ്ങളുടേയും മൂലാധാരം. ഈ പുസ്തകത്തില്‍ മുഹമ്മദ്‌ Cerebral delusion-ന്റെ ഇരയായിരുന്നുവെന്നു പറയുന്നത് Cerebral disorder -എന്നാക്കിയിട്ടുണ്ട് റോയി.
[Disclaimer: Professor Draper-ഉം ഞാനും തമ്മില്‍ ഒരു alumni കണക്ഷന്‍ ഉണ്ട് . പക്ഷെ അതുകൊണ്ട് ഞാന്‍ മൂപ്പരുടെ ഭാഗം പിടിക്കുന്നു എന്നൊന്നും ആരോപിക്കരുത് പ്ലീസ്. :) ]

എന്റെ പോസ്റ്റില്‍ ഞാന്‍ പള്ളിക്കുളത്തിനും മറ്റുള്ളവര്‍ക്കുമായി നല്‍കിയ മറുപടിയില്‍ ഇസ്ലാമില്‍ അലിഞ്ഞു ചേര്‍ന്നതായി പറഞ്ഞിരിക്കുന്നത് ചരിത്രകാരന്മാരുടെ (ഞാന്‍ അത്തരക്കാരന്‍ അല്ല) അഭിപ്രായമാണെന്നു വ്യക്തമായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിച്ചില്ല എന്ന് കരുതുന്നു. അത് വായിക്കാന്‍ താത്പര്യപ്പെടുന്നു.

മറ്റുള്ളവരുടെ കമന്റുകള്‍ക്ക് മറുപടി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ് കാട്ടിപ്പരുത്തിയുടെ ആരോപണം. എന്നാല്‍ പിന്നെ അതിനു തന്നെ ആദ്യം മറുപടി ആകാമെന്ന് കരുതി. കിട്ടിയ സമയം തീര്‍ന്നു. ഇനി ബാക്കി പിന്നീട്.

നാച്ചുറല്‍ മാഗസിന്‍ എന്നൊന്നുണ്ടോ എന്നറിയില്ല. ഞാന്‍ ഉദ്ദേശിച്ചത് നേച്ചര്‍ (Nature) മാഗസിന്‍ ആണ്. :)

കാട്ടിപ്പരുത്തി said...

റോയ് പറഞ്ഞതില്‍ വിഷയവുമായി ബന്ധമുള്ള കാര്യങ്ങളാണു ഞാന്‍ കൊടുത്തത്.

ചില ചരിത്രകാരന്മാരുടെ അഭിപ്രായം മാത്രമായി എടുത്ത് കൊടുത്ത് തന്റെ ചില കമെന്റുകളും അനുബന്ധമായി കൂട്ടി ചേര്‍ത്ത് അവക്കൊന്നും ഞാനുമായി ബന്ധമില്ലേ എന്നു പറയുന്നത് നല്ല യുക്തി തന്നെ.

നേച്ചുറല്‍ എന്നത് നേച്ചര്‍ എന്നാക്കി തിരുത്താം - അത് കൊണ്ട് തീരുന്ന ഒരു പിശകാകുമല്ലോ?

മുഫ്താഹ് അൽ ഉലൂം said...

യാ അയ്യുഹൽ കാഫിറൂൻ !!!!
ഇത്ര ബാലിശമായ വിഡ്ഢിത്തരങ്ങൾ എഴുതരുതു്. ഇസ്ലാമിന്റെ വിശുധ ഗ്രന്ഥം ആദ്യം പോയി വായിക്കു. Nature ആയാലും Natural ആയാലും നിങ്ങൾ എല്ലാം ഇസ്ലാമിന്റെ കാര്യം ചർച്ച ചെയ്യാൻ യോഗനല്ല Mr. യാത്രമൊഴി. അതിനു കുർ-ആൻ പഠിക്കണം. ഈ ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ പരിശുദ്ധ ഗ്രന്ഥം കുർ-ആൻ മാത്രമാണു്. മറ്റുള്ളതെല്ലാം ഷൈതാൻ സൃഷ്ടിക്കുന്ന അഭ്യാസങ്ങളാണു്. അത് തിരിച്ചറിയാൻ ഒരു യാധാർത്ഥ ഇസ്ലാമിനു് മാത്രമെ കഴിയു. ഇസ്ലാമിന്റെ Nature ആദ്യം പഠിക്കു എന്നിട്ട് Natural Magazine പഠിക്കു.

Unknown said...

റോയ് പറഞ്ഞതില്‍ വിഷയവുമായി ബന്ധമുള്ള കാര്യങ്ങളാണു ഞാന്‍ കൊടുത്തത്.


മുഹമ്മദിനു ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നതാണിപ്പോള്‍ ഏറ്റവും നല്ല യുക്തി! :)

പ്ലീസ് കണ്ടിന്യൂ...

കാട്ടിപ്പരുത്തി said...

ചരിത്രക്കുറിപ്പുകള്‍ റോയിയില്‍ നിന്നെടുത്താല്‍ അതിന്നര്‍ത്ഥം ഇസ്ലമിനെ കുറിച്ച് റോയ് പറഞ്ഞതെല്ലാം വിഴുങ്ങണമെന്നര്‍ത്ഥം കൊടുക്കുന്ന യാത്രാമൊഴിയുടെ യുക്തി മനസ്സിലാക്കാന്‍ കുറച്ചു പ്രയാസം തന്നെയുണ്ട്.

നടക്കട്ടെ

ചിന്തകന്‍ said...

യാത്രമൊഴി
ഇത് കൊള്ളാമല്ലോ. നല്ല ലോജിക്:)

ഇസ് ലാമിനെ കുറിച്ച് നാച്ചര്‍ മാഗസിന്‍ പുറത്ത് വിട്ട മണ്ടത്തരങ്ങളെല്ലാം അപ്പടി വിഴുങ്ങാം. എന്നാല്‍ റോയ് ഒരു തികഞ്ഞ ഇസ് ലാമിക ഫന്‍ഡമെന്റെലിറ്റായിരുന്നു. അത് കൊണ്ട് പുള്ളി പറഞ്ഞതെല്ലാം കള്ളമാണ്. എന്നാല്‍ ഈ ഫന്‍ഡമെന്റെലിസ്റ്റ് തന്നെ പറയായുവാ മുഹമ്മദിന് Cerebral disorder ആയിരുന്നു എന്ന് . എന്തൊരു വിരോധാഭാസം.

കാര്യമിതാണ് മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ ഒരിക്കലും റോയ് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഒരു ചരിത്രകാരന്‍ എന്ന നിലക്ക് ചരിത്ര വസ്തുതകളെ അദ്ദേഹം വളച്ചു കെട്ടില്ലാതെ അവതരിപ്പിച്ചു.

ഏതായാലും ചോദ്യം കൊള്ളാം ഇതംഗീകരിച്ചാല്‍ അതും അങ്ങീകരിക്കാത്തതെന്തേ എന്ന്? എന്നാല്‍ അതേ ചോദ്യം തന്നെ യാത്രാമൊഴിയോട് തിരിച്ചും ചോദിക്കാമല്ലോ. മുഹമ്മദിന് Cerebral disorder/Cerebral delusion ആയിരുന്നു എന്ന റോയിയുടെ വാദം അംഗീകരിക്കുന്ന ഒരാള്‍ക്ക് അയാളുടെ മറ്റു വിശകലനങ്ങളും അംഗീകരിക്കുന്നതിന് താങ്കള്‍ നിരത്തിയ യുക്തി തന്നെ മതിയാവുമല്ലോ അല്ലേ? :)

കമന്റ്കള്‍ വീണ്ടും മിസ്സായതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല :)

ഗുരുനാനാക്ക് said...

ചിന്തകന്മാരുടെയും പരുത്തിമാരുടെയും ഉരുണ്ടുകളി അതിരസം.

മുഹമ്മദിനു ഡെലൂഷനല്‍ ഡിസോഡറുണ്ടെന്ന് റോയി പറഞ്ഞിട്ടുണ്ടെന്നല്ലേ യാത്രാമൊഴി പറഞ്ഞുള്ളൂ. റോയ് പറഞ്ഞത് അംഗീകരിക്കുന്നെന്നോ തള്ളിക്കളയുന്നെന്നോ യാത്രാമൊഴി പറഞ്ഞില്ലല്ലോ. ആവശ്യമുള്ള ഭാഗം മാത്രം എടുത്ത്, റോയിച്ചന് നിഷ്പക്ഷവിശുദ്ധലേബലും കൊടുത്ത് കൊട്ടേഷനടിച്ചിറക്കുമ്പോള്‍ ഇങ്ങനെയൊക്കെ കൂടി റോയിച്ചന്‍ എഴുതീട്ടുണ്ടെന്ന് യാത്രാമൊഴി നിങ്ങളെ ഓര്‍മ്മിപ്പിച്ചതല്ലേ സാറമ്മാരേ. അതിനി വീണത് വിദ്യയാക്കി ഉരുളണോ ?

റോയിയുടെ പുസ്തകം വായിച്ചിട്ടല്ല എവുടുന്നോ കിട്ടിയ മുക്കും മുറിയും അടിച്ചുമാറ്റി കീച്ചിയതാണെന്ന് മൂന്നരത്തരം. മിക്കവാറും വല്ല വെബ്സൈറ്റില്‍ നിന്നും കിട്ടിയതായിരിക്കും.

sHihab mOgraL said...

ചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകള്‍ നിരത്തി താങ്കള്‍ അവതരിപ്പിച്ച പോസ്റ്റില്‍ കാണാതെയും, പരിഗണിക്കപ്പെടാതെയും പോയ വിഷയങ്ങള്‍, ചരിത്രം പരാമര്‍ശിക്കപ്പെട്ടിടങ്ങളില്‍ നിന്നു തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ അവിടെ മുഹമ്മദിന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട വിഷയം എടുത്തിടുന്നത് മനഃപൂര്‍‌വ്വമായിരിക്കണം. അപഹസിക്കാനാഗ്രഹിക്കുന്ന ഒരു ലക്ഷ്യത്തിലേക്കുള്ള പുതിയൊരു പാത. കമന്റുകളില്‍ പലരും സൂചിപ്പിച്ച പോസ്റ്റിന്റെ ഉദ്ദേശ്യ ശുദ്ധി മറ നീക്കി പുറത്തു വരുന്നുണ്ട്, യാത്രാമൊഴി

Anonymous said...

ശിഹാബ്മൊഗ്രാല്‍ : മുഹമ്മദിന്റെ വ്യക്തിത്വത്തിന് എന്താ കുഴപ്പം ? !

Anonymous said...

ശിഹാബ്മൊഗ്രാല്‍ : മുഹമ്മദിന്റെ വ്യക്തിത്വത്തിന് എന്താ കുഴപ്പം ? !

CKLatheef said...

കലിമത്തുഹഖിന്‍ യുരീദു ബിഹാല്‍ ബാത്വില്‍

Unknown said...

ചിന്തകന്‍,

ഇസ്ലാമിക ശാസ്ത്രത്തിനു ഒരു സുവര്‍ണകാലഘട്ടം ഉണ്ടായിരുന്നു എന്നത് ഒന്നാം ഭാഗത്ത് ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു. ആ കാലഘട്ടത്തിലെ പ്രതിഭകളെയും അവരുടെ സംഭാവനകളുടെയും രത്നച്ചുരുക്കവും കൊടുത്തിട്ടുണ്ട്‌. അതായത് ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വീകാര്യനായ റോയി പറഞ്ഞ നല്ല കാര്യങ്ങള്‍ (അതൊക്കെ റോയിക്കും മുന്നേ പലരും പറഞ്ഞിട്ടുള്ളതാണ്) ചുരുക്കിയാണെങ്കിലും ഞാന്‍ എടുത്തു പറഞ്ഞു കഴിഞ്ഞു. ആയിരം പേജുള്ള ചരിത്രപുസ്തകം ഒന്നുമല്ല ഞാന്‍ ഇവിടെ എഴുതിയിരിക്കുന്നത് . മറിച്ച് ഒരു ചെറിയ ലേഖനമാണ്. അതില്‍ റോയിയെപ്പോലെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ എഴുതിയതെല്ലാം വള്ളിപുള്ളി വിടാതെ കാണണം എന്ന്‍ വാശി പിടിക്കുന്നത് ബാലിശമാണ്.

അയ്യോ "റോയിയെപ്പോലെ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ" നല്ല വചനങ്ങള്‍ എല്ലാം ഉള്‍പെടുത്തിയില്ലേ... എന്ന് പറയുന്ന നിങ്ങള്‍ പ്രവാചകനെക്കുറിച്ചുള്ള റോയിയുടെയും മറ്റുള്ളവരുടെയും വചനങ്ങള്‍ ഞാന്‍ എന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്താതെ പോയതെന്തേ എന്ന് തിരക്കുന്നില്ല. ഇതില്‍ ഒരു വൈരുദ്ധ്യം ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു എന്റെ ഉദ്ദേശം.

Unknown said...
This comment has been removed by the author.
Unknown said...

(ചിന്തകനുള്ള കമന്റ് തുടര്‍ച്ച)

കുറച്ചു കൂടി തെളിച്ചു പറയാം. നിങ്ങള്‍ക്ക് റോയിയില്‍ നിന്നും സ്വീകരിക്കാവുന്നതിനു ഒരു നിശ്ചിത പരിധിയുണ്ട്. അത് നിങ്ങളുടെ മതവിശ്വാസം സൃഷ്ടിച്ചിരിക്കുന്ന പരിധിയാണ്. ഉദാഹരണത്തിന് മുഹമ്മദ്‌ സൈക്കൊപാത്ത് ആയിരുന്നു എന്ന്‍ റോയി എഴുതിയത് നിങ്ങള്‍ക്ക് നിങ്ങളുടെ മതവിശ്വാസത്തിനുള്ളില്‍ നിന്നുകൊണ്ട് ഒരിക്കലും സ്വീകരിക്കാന്‍ കഴിയുകയില്ല. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് രണ്ടാമതൊന്നു ആലോചിക്കുക പോലും വേണ്ടി വരില്ല. ഒരു മതത്തിന്റെയും പരിധിയില്‍ നിന്ന് ചിന്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ടും, സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നതുകൊണ്ടും ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ധര്‍മ്മസങ്കടം (Dilemma) എനിക്കുണ്ടാകുന്നില്ല. നിങ്ങളുടെ ഈ നിസ്സഹായതയെ ചൂണ്ടിക്കാണിക്കുക എന്നല്ലാതെ അതിനെ മുതലെടുക്കണം എന്നോ, അപഹസിക്കണം എന്നോ എന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല. അങ്ങിനെ നിങ്ങള്‍ക്ക് തോന്നാനിടയായെങ്കില്‍ ഞാന്‍ ഖേദിക്കുന്നു.

കമന്റുകള്‍ കാണാതെ പോകുന്നത് ബ്ലോഗറിലെ ബഗ് ആണെന്ന് തോന്നുന്നു.
ഇവിടെ നോക്കിയാല്‍ പരാതികളുടെ ഒരു കൂമ്പാരം തന്നെ കാണാം.
ഇപ്പോള്‍ ഒരു വിധം നീളമുള്ള ഒരു കമന്റു ഇടാന്‍ നോക്കിയാലും എറര്‍ വരും.
കമന്റു മുറിച്ചു എന്റെ കൈ കുഴയുന്ന ലക്ഷണമാണ്. :)

Unknown said...

ശിഹാബ് മൊഗ്രാല്‍,

മുഹമ്മദിനെയോ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയോ ഈ രണ്ട് പോസ്റ്റുകളിലോ കമന്റുകളിലോ ഞാന്‍ അനാവശ്യമായി പരാമര്‍ശിച്ചിട്ടില്ല. അത്തരം റഫറന്‍സുകള്‍ കണ്ടിട്ടും ഒഴിവാക്കുക തന്നെയാണ് ചെയ്തതും. പക്ഷെ റോയിയുടെ പുസ്തകത്തില്‍ നിന്നും തനിക്ക് സ്വീകാര്യമായത്‌ മാത്രം തിരഞ്ഞെടുത്തു ഒരാള്‍ ഞാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിക്കുമ്പോള്‍, മുസ്ലിങ്ങളുടെ മതവികാരത്തെ തിരിഞ്ഞു കൊത്തുന്ന ചില പാമ്പുകളും ആ പുസ്തകത്തിലുണ്ട് എന്ന് അയാളോട് സൂചിപ്പിച്ചു എന്ന് മാത്രം. അല്ലാതെ ഇക്കാര്യത്തില്‍ ബ്ലോഗുകളിലും നെറ്റിലും ഒക്കെ കണ്ടുവരുന്ന പതിവ് വിവാദ ട്രാക്കിലൂടെ ഈ ചര്‍ച്ചയെ തെളിച്ചു വിടുവാന്‍ എനിക്ക് തീരെ താത്പര്യമില്ല.

sHihab mOgraL said...

യാത്രാമൊഴിക്ക്,
പക്ഷെ റോയിയുടെ പുസ്തകത്തില്‍ നിന്നും തനിക്ക് സ്വീകാര്യമായത്‌ മാത്രം തിരഞ്ഞെടുത്തു ഒരാള്‍ ഞാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിക്കുമ്പോള്‍, മുസ്ലിങ്ങളുടെ മതവികാരത്തെ തിരിഞ്ഞു കൊത്തുന്ന ചില പാമ്പുകളും ആ പുസ്തകത്തിലുണ്ട് എന്ന് അയാളോട് സൂചിപ്പിച്ചു എന്ന് മാത്രം.

താങ്കളുടെ പോസ്റ്റിന്റെ ഉദ്ദേശ്യം, ഇസ്ലാമിക സമൂഹങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഉയര്‍ന്നു വരാനോ, ഇതരവിഭാവങ്ങള്‍ ചെയ്തതു പോലെ സംഭാവനയര്‍പ്പിക്കാനോ സാധിച്ചില്ലെന്ന് സ്ഥാപിക്കുകയാണെന്ന് പ്രത്യക്ഷത്തില്‍ കാണുന്നു.

എന്നാല്‍, താങ്കളുടെ വീക്ഷണങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന് സൂചിപ്പിക്കുകയാണ്‌ "കാട്ടിപ്പരുത്തി" തന്റെ പോസ്റ്റിലൂടെ ചെയ്യുന്നത്. അതില്‍ താങ്കള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനുണ്ടെങ്കില്‍ അവിടെ തന്നെ അത് ബോധിപ്പിക്കാനുള്ള ശ്രമവും ഉണ്ടാവണം.

തനിക്ക് സൂചിപ്പാനുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനു മുമ്പ് തന്നെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചിരിക്കാന്‍ സാധ്യതയുള്ള (ഇസ്‌ലാമിസ്റ്റല്ലാത്ത) എം. എന്‍. റോയ് എഴുതിയ പുസ്തകത്തില്‍ ഉണ്ടെന്നതിനാല്‍, മുമ്പ് തന്നെ ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠിക്കുകയും, എഴുതപ്പെടുകയും ചെയ്തിട്ടുണ്ടെന്ന സൂചനയാണ്‌ അദ്ദേഹം നല്‍കുന്നത്. അതിന്റെ അര്‍ത്ഥം എം. എന്‍. റോയ് എഴുതിയതു മുഴുവന്‍ വേദവാക്യമാണെന്ന വിശ്വാസം അദ്ദേഹത്തിനോ, വായിക്കുന്നവര്‍ക്കോ ഉണ്ടെന്നാണോ ?

എം. എന്‍. റോയ്, മുസ്‌ലിം വികാരങ്ങളെ തിരിഞ്ഞു കൊത്തുന്ന പാമ്പുകളെക്കൂടി പുസ്തകത്തില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ടെന്ന് മറുപടിയില്‍ ഓര്‍മ്മിപ്പിക്കേണ്ട ആവശ്യകതയെന്താണ്‌.. ?

sHihab mOgraL said...

Continues...

ഇവിടെയാണ്‌ താങ്കളുടെ പരോക്ഷമായ ഉദ്ദേശ്യത്തെക്കുറിച്ച് സൂചിപ്പിക്കേണ്ടി വരുന്നത്.

ഇനി, വേണ്ടാത്തതെല്ലാമൊഴിവാക്കി ആവശ്യമുള്ളവ സ്വീകരിക്കുക എന്നതാണ്‌ ആരോപണമെങ്കില്‍ അതെത്ര ബാലിശമാണെന്നോര്‍ക്കുക. അങ്ങനെയെങ്കില്‍, നേച്ചര്‍ മാഗസിന്‍ പറയുന്നതെല്ലാം എപ്പോഴും താങ്കള്‍ക്ക് സ്വീകാര്യമാണോ . .?

ഒരു തത്വചിന്തകന്റെ വാചകം എടുത്തുദ്ധരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുഴുവന്‍ വാദങ്ങള്‍ക്കും കീഴടങ്ങിയ ശേഷമേ അത് ചെയ്യാവൂ എന്ന് നിബന്ധനയുണ്ടോ. .?

ഭൂതത്താന്‍ said...

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Unknown said...

സുഹൃത്തുക്കളെ,

ഇസ്ലാമിക് ശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പി.ഡി.എഫ് പതിപ്പ് ഇവിടുന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതാണു. പി.ഡി.എഫ് തയ്യാറാക്കിയ ഉമേഷ്ജിക്ക് പെരുത്ത നന്ദി അറിയിച്ചുകൊള്ളുന്നു.

പള്ളിക്കുളം.. said...
This comment has been removed by the author.
പള്ളിക്കുളം.. said...

Iranian nuclear scientist ‘assassinated by Mossad

2007 feb. 4

A PRIZE-WINNING Iranian nuclear scientist has died in mysterious circumstances, according to Radio Farda, which is funded by the US State Department and broadcasts to Iran.

An intelligence source suggested that Ardeshire Hassanpour, 44, a nuclear physicist, had been assassinated by Mossad, the Israeli security service.

2010-Jan-14

Iranian nuclear physics scientist Dr. Massoud Ali-Mohammadi was killed in a remote-controlled bomb attack in the Iranian capital on Tuesday

പുന്നകാടൻ said...

പ്രിയ സുഹ്രുത്തുക്കളെ,പുതിയ ബ്ലോഗരാനു ഞാൻ ഇപ്പൊഴാന്നു ഈ പോസ്റ്റർ കാണുന്നതു.വായിച്ചു യാത്രാമൊഴിയുടെ അഭിപ്രായത്തെ മാനിക്കുന്നു.ഞാൻ ഇസ്ലാമിക വിഷയങ്ങളെകുറിച്ചുള്ള കമന്റ്‌ കൽ ഞാൻ പല ബ്ലോഗുഗലിലും നോക്കരുണ്ടു.പലതിലും ക്ല്മ്മെറ്റുകൾ ഇട്ടട്ടുണ്ടു. സഹകരണം പ്രെതീക്ഷിക്കുന്നു.

vinod1377 said...

ഇത്തിരി താമയിച്ചു പോയി വരാന്‍ എന്നാലും ലേറ്റസ്റ്റ്‌ ആയി തന്നെ യാണ്.
മുസ്ലിങ്ങളുടെയും ഒപക് രാജ്യങ്ങളുടെയും തന്തക്ക് വിളിച്ചു പെളിയാട്ടിയ സഹോദരന്മാര്‍ക്ക് വണക്കം. നിങ്ങളൊക്കെ ഭാരതീയര്‍ തന്നെ യാണല്ലോ അല്ലെ. നമ്മള്‍ ഒരു വട്ടപ്പൂജ്യം("0 zero") അല്ലാതെ എന്ത് കുന്തമാണ് പോലും ശാസ്ത്രത്തിനു നല്കിയെക്കുന്ന സംഭാവന. നമ്മുടെ നാട്ടില്‍ മുസ്ലിമും ക്രിസ്ത്യാനിയും ഒക്കെ വന്നിട്ട് അധികം നാലായില്ലല്ലോ. ഉണ്ണുക ഉറങ്ങുക ഉണ്ണിയെ ഉണ്ടാക്കുക എന്നമട്ടില്‍ ജീവിച്ച നമ്മുടെ ആട്യപൂര്‍വികര്‍ കുറെ ആട്ടവും പാട്ടും അല്ലാതെ വേറൊന്നും തന്നിട്ടില്ല മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കത്തക്കതായ ഒരു സാമൂഹിക വ്യവസ്ഥിതി കൂടി ഈ മക്കള്‍ ഉണ്ടാക്കി വച്ച് എന്നുത് ഓര്‍ത്തിട്ടു എങ്ങനെ യാണ് ചേട്ടന്‍ മാരെ മറ്റു മതങ്ങളെയും സംസ്കാരട്ട്തെയും വിമര്‍ശിക്കാന്‍ തോന്നുന്നത്.

Anonymous said...

പ്രിയരേ... എപ്പോഴും ഉണ്ടാകുന്നതുപോലെ തെറിയും മലക്കം മറിച്ചിലും... ഇതാണോ വേണ്ടത്?