Thursday, November 05, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍.

(ഭാഗം ഒന്ന് )

ആമുഖം

ഭരണകൂടഭീകരതയും, മതതീവ്രവാദവുമൊക്കെ എന്നും സാഹിത്യത്തിനു വളക്കൂറുള്ള മണ്ണാണു. നേരെ മറിച്ച് ശാസ്ത്രപുരോഗതിക്ക് അത് പലപ്പോഴും ദുരന്തം വിതയ്ക്കുന്ന മൈന്‍‌ഫീല്‍‌ഡ് ആണു. ശാസ്ത്രത്തിന്റെ ജീവവായു സ്വാതന്ത്ര്യമാണു. കൂച്ചുവിലങ്ങുകളില്ലാത്ത ഒരു സ്വതന്ത്രസമൂഹത്തിലേ ശാസ്ത്രവും ശാസ്ത്രബോധവും നേരാംവണ്ണം വേരോടിക്കുകയുള്ളൂ. ശാസ്ത്രചരിത്രത്തിലുടനീളം മതവും, അതിന്റെ അധികാരസ്ഥാപനങ്ങളും ശാസ്ത്രത്തെയും, അത് മുന്നോട്ട് വെയ്ക്കുന്ന സ്വതന്ത്രചിന്തയെയും നേരിട്ടും, അല്ലാതെയും എതിര്‍ത്ത് പോന്നിട്ടുണ്ട്. എങ്കിലും, അതിനെയെല്ലാം അതിജീവിക്കുവാനും, മാനവരാശിയെ തിരിച്ചറിവിന്റെ വഴിത്താരയിലൂടെ പുരോഗതിയിലേക്ക് നയിക്കുവാനും ശാസ്ത്രത്തിനു കഴിയുന്നത്, സ്വാതന്ത്ര്യവാഞ്ഛ കൈമോശം വരാത്ത‌, ബുദ്ധിയും പ്രജ്ഞയും മതഗ്രന്ഥങ്ങള്‍ക്ക് തീറെഴുതി വെയ്ക്കാത്ത ധിഷണാശാലികളായ കുറെ മനുഷ്യര്‍ നടത്തിവരുന്ന അക്ഷീണപ്രയത്നം കൊണ്ടാണ്. ഈ ആധുനിക കാലത്തും പ്രാണവായുവിനെക്കാള്‍ പ്രാധാന്യം മതത്തിനു കല്‍‌പ്പിച്ചുപോരുന്ന ഒരു കൂട്ടം രാജ്യങ്ങളില്‍ ശാസ്ത്രം ജീവവായു കിട്ടാതെ പിടയുകയാണ്. ഒപ്പം ആ രാജ്യങ്ങളിലെ മാനുഷികവികസന സൂചികകള്‍ കാട്ടിത്തരുന്ന ചിത്രം ദയനീയമാണ്. ശാസ്ത്രപുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന "ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്ലാമിക്‌ കോണ്‍ഫറന്‍സ്-ല്‍ (ഓ.ഐ.സി) ഉള്‍പ്പെട്ട 57 രാജ്യങ്ങളെ കുറിച്ചുള്ള ചില പഠനങ്ങളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണു ഈ കുറിപ്പിനു പിന്നില്‍. എഴുതി വന്നപ്പോള്‍ വിപുലമായിപ്പോയതിനാല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗം ചരിത്രാന്വേഷണം.

ചരിത്രാരംഭം
ഇസ്ലാമിന്റെ രൂപീകരണത്തിന്റെ (610 CE) ആദ്യകാലങ്ങളില്‍ അറബിക് സംസ്കാരത്തില്‍ ശാസ്ത്രത്തിനു സ്ഥാനം ഉണ്ടായിരുന്നില്ല. രൂപീകരണത്തെ തുടര്‍ന്ന് അന്നും ഇന്നും ഖുറാന്‍ എന്ന പുസ്തകത്തിന്റെയും ചില അനുബന്ധകൃതികളുടെയും സാക്ഷരതായജ്ഞത്തിലൂന്നിയാണ് ഇസ്ലാമിന്റെ നിലനില്‍പ്പ്‌. ഇസ്ലാമിക്‌ സമൂഹത്തില്‍ ശാസ്ത്രം ഒരു ചിന്താപദ്ധതിയായി രൂപമെടുക്കുന്നതിന് മുന്നേ മതപരമായ ചിന്താപദ്ധതിയിലൂന്നിയ നിശിതമായ സാമൂഹ്യപെരുമാറ്റ നിയമസംഹിതകള്‍ക്ക് ഇസ്ലാം രൂപം കൊടുത്തിരുന്നു. ഈ നിയമസംഹിതകളെ സമൂഹത്തിന്റെ നിത്യവൃത്തികളിലേക്ക് വ്യാഖ്യാനം ചെയ്യുന്നതിനായി നിയമപണ്ഡിതരുടെ കൂട്ടായ്മയും രൂപം കൊണ്ടു. അവിടുന്നിങ്ങോട്ട് ഇക്കൂട്ടരുടെ ശ്വാസഗതിയ്ക്കനുസരിച്ചായിരുന്നു ഇസ്ലാമിക്‌ സമൂഹത്തിലെ ഓരോ ഇലയനക്കവും!. നയപരമായ ചില ചാഞ്ചാട്ടങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളെപ്പോലെ തന്നെ "പുസ്തകമതക്കാരായ" ക്രിസ്ത്യാനികളോടും, ജൂതരോടും ഇസ്ലാം സഹിഷ്ണത കാണിച്ചിരുന്നു. രാഷ്ട്രീയവും, സൈനീകപരവും, സാമൂഹ്യവുമായ നീക്കങ്ങളിലൂടെ ഒരു നൂറ്റാണ്ടിനുള്ളില്‍ ഇസ്ലാം അതിന്റെ ഭൂപ്രദേശം വികസിപ്പിച്ചു. ഒരു യുദ്ധം ആവശ്യപ്പെടുന്ന നശീകരണങ്ങള്‍ക്കുമപ്പുറം മുസ്ലീങ്ങള്‍ അവര്‍ വാളുകൊണ്ട് കീഴടക്കിയ ഉന്നതസംസ്കാരങ്ങളുമായി മനസ്സുകൊണ്ട് സമരസപ്പെട്ടും, സ്വാംശീകരിച്ചുമാണ് തങ്ങളുടെ സാമ്രാജ്യം രൂപപ്പെടുത്തിയത്. പുതുതായി രൂപം കൊണ്ട തങ്ങളുടെ മതത്തിനു, കൂടുതല്‍ വികസിതമായിരുന്ന മറ്റു മതങ്ങള്‍ക്കും, അതാതു നാടുകളില്‍ നിലവിലിരുന്ന വിമര്‍ശനാത്മകമായ ബൌദ്ധിക ചിന്താപദ്ധതികള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി, ആദ്യകാല മുസ്ലിം ഭരണകര്‍ത്താക്കള്‍ ഗ്രീക്ക്‌ ഫിലോസഫി, സയന്‍സ് എന്നിവയുള്‍പ്പെടെ തങ്ങള്‍ നേരിട്ട ദേശങ്ങളിലെ ശാസ്ത്രസാംസ്കാരിക പാരമ്പര്യങ്ങളില്‍ വൈദഗ്ദ്യം നേടുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗ്രീക്കുവിജ്ഞാനത്തിന്റെ നിധികള്‍ കണ്ടെത്തിയ ചില ഖലീഫമാര്‍ നിരവധി പണ്ഡിതന്മാരെ നിയമിച്ചു ഗ്രീക്ക് വിജ്ഞാനത്തെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതോടെ ഇസ്ലാമിക് രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ തിരി തെളിയുവാന്‍ തുടങ്ങുന്നു. തല്‍ഫലമായി മധ്യകാല ഇസ്ലാം പ്രാചീന ഗ്രീക്ക് ശാസ്ത്രത്തിന്റെ മുഖ്യ അവകാശികളാകുകയും, തുടര്‍ന്ന് വന്ന അഞ്ചു നൂറ്റാണ്ടുകളോളം (800-1300 CE ) അന്നത്തെ നിലയില്‍ മിക്ക ശാസ്ത്രമേഖലകളിലും നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ കാലഘട്ടത്തെയാണ് ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നതു (എത്ര മാത്രം സുവര്‍ണമായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, തമ്മില്‍ ഭേദം ഈ കാലഘട്ടം തന്നെയായിരുന്നു എന്നു കരുതാനേ നിവൃത്തിയുള്ളൂ. ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിക്കിയില്‍ വായിക്കാം). ഇങ്ങനെയെല്ലാമായിരുന്നിട്ടും, ലോകമെങ്ങും വിപ്ലവകരമായ മാറ്റത്തിന് ഹേതുവായ ആധുനികശാസ്ത്രവിപ്ലവത്തിന് ഉദയം കുറിച്ചത് ഇസ്ലാമിക്‌ രാജ്യങ്ങളിലായിരുന്നില്ല മറിച്ച് യൂറോപ്പിലായിരുന്നു. സുവര്‍ണ കാലത്തിനു ശേഷം ഈ രാജ്യങ്ങളില്‍ ശാസ്ത്രം പടിപടിയായി ഇരുട്ടിലേക്ക് നടന്നു കയറുകയായിരുന്നു. അല്ലെങ്കില്‍ ഇരുട്ടിലേക്ക്‌ ആട്ടിയകറ്റുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ? ഇസ്ലാമിക്‌ രാജ്യങ്ങളുടെ മഹത്തായ ശാസ്ത്രപാമ്പര്യത്തെക്കുറിച്ചും അതിന്റെ പില്‍ക്കാല പതനത്തെക്കുറിച്ചും അന്വേഷിക്കുന്ന ചരിത്രകാരന്മാരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. ചോദ്യത്തിന് എല്ലാവര്‍ക്കും തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തിയിട്ടില്ല എന്ന് വേണം വിവിധ ചരിത്രകാരന്മാരുടെ കൃതികളില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇസ്ലാമിക രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ ചരിത്രാന്വേഷകര്‍ പ്രധാനമായും മൂന്നു വിഭാഗക്കാരാണ്.

യൂറോപ്യന്‍ ചരിത്രകാരന്മാര്‍- സ്വന്തം സംസ്കാരമാണ് ലോകത്തെ ഏറ്റവും ശ്രേഷ്ടമായതെന്നു രഹസ്യമായും പരസ്യമായും അഹങ്കരിക്കുന്ന ഇവര്‍, കൈവെച്ച അന്യദേശചരിത്രങ്ങളെയെല്ലാം തങ്ങളുടെ സ്വന്തം സംസ്കാരത്തിന്റെ കാല്‍ച്ചുവട്ടില്‍ കെട്ടിയിട്ടു എന്നത് പരക്കെ അറിയപ്പെടുന്ന സത്യമാണ്. അച്ചടിക്കപ്പെട്ട ചരിത്രപുസ്തകങ്ങളില്‍ എറിയപങ്കിന്റെയും കര്‍ത്താക്കള്‍ ഇവരായിരുന്നു. ജനിച്ചു വീണത്‌ മുതല്‍ ലോകസംസ്കാരങ്ങളെയെല്ലാം ഊട്ടിയും, അപ്പി കോരിയും, കുളിപ്പിച്ചും, ഉറക്കിയും വളര്‍ത്തിയെടുത്തത് ഈ ചരിത്രകാരന്മാരായിരുന്നു. ഇവരുടെ കണ്ണുകളിലൂടെയാണ് നാം ലോകചരിത്രത്തെ കണ്ടത്. തിരിച്ചറിഞ്ഞത്. തെറ്റായും... ശരിയായും... ചരിത്രത്തിന്റെ ഈ ചരിത്രത്തില്‍ മറ്റൊരന്വേഷണത്തിനുള്ള വകയുണ്ട്.

മുസ്ലിം ചരിത്രകാരന്മാര്‍- സ്വന്തം മതമാണ്‌ ലോകത്തിലെ ഏറ്റവും കുറ്റമറ്റ മതം എന്ന് അടിയുറച്ചു വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും സ്വീകരിച്ച രീതികള്‍ ചരിത്രമെഴുത്തിലും നിശിതമായി പിന്തുടരുന്ന ഇവരില്‍ പലരും ഇസ്ലാമിക്‌ ശാസ്ത്രചരിത്രം എഴുതുവാന്‍ തുനിഞ്ഞത് തന്നെ യൂറോപ്യന്മാരുടെ എഴുത്തിനു ശേഷം അതിനെയെല്ലാം ഘണ്ഡിക്കുവാനായിരുന്നു. "അല്ലാഹുവില്‍ നിന്ന് വേര്‍പെട്ടു ഇസ്ലാമിക്‌ ശാസ്ത്രത്തിനു ചരിത്രത്തില്‍ നിലനില്‍പ്പില്ല" എന്നാണ് ഇവരുടെ വിലയിരുത്തല്‍. പില്‍ക്കാലത്ത് ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ ഖബറെഴുത്തായി ഈ വിലയിരുത്തല്‍.

നിഷ്പക്ഷ ചരിത്രകാരന്മാര്‍- മുന്‍പ് പ്രതിപാദിച്ച രണ്ടു കൂട്ടരില്‍ നിന്നും വേറിട്ട്‌ നിഷ്പക്ഷമായ ഒരു സമവായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരില്‍ കൂടുതലും യൂറോപ്യന്‍സ്‌ തന്നെയാണ്. ഇസ്ലാമിക്‌ ശാസ്ത്രചരിത്രത്തെ ഒരുവിധം സത്യസന്ധമായി സമീപിച്ചവര്‍ക്കും ധാരാളം എതിര്‍പ്പുകള്‍ മൌലീകവാദികളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഈ മൂന്നു കൂട്ടരും മുന്നോട്ടു വെച്ചിരിക്കുന്ന നിരവധി വാദപ്രതിവാദങ്ങളുടെ ഏകദേശസമന്വയം വരച്ചിടാന്‍ ശ്രമിക്കാം.

അപചയം
ഇസ്ലാമിക ശാസ്ത്രത്തിന്റെ തുടക്കം മുഖ്യമായും ഗ്രീക്ക് കൃതികളുടെ അറബിയിലേക്കുള്ള വിപുലമായ തര്‍ജ്ജമയിലൂടെയായിരുന്നു. കാലങ്ങളോളം നീണ്ടു നിന്ന ഈ ബൃഹദ് പദ്ധതിക്ക് ഭരണകര്‍ത്താക്കളുടെയും ധനികരായ സ്വകാര്യവ്യക്തികളുടെയും പിന്തുണയുണ്ടായിരുന്നു. എങ്ങും വായനശാലകള്‍ രൂപം കൊണ്ടു. മദ്രസ്സകളില്‍ പോലും നാച്ചുറല്‍ സയന്‍സിനെ സംബന്ധിച്ച പുസ്തകങ്ങളുള്ള വായനശാലകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രധാനമായും ജ്യോതിശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളായിരുന്നു ഇവയെന്നും, നിസ്കാരം, നോമ്പ്, എന്നിങ്ങനെ മതപരമായ ആചാരങ്ങള്‍ക്ക് കൃത്യമായ സമയം കണക്കാക്കുവാനായിരുന്നു ഇതെന്നും വാദങ്ങളുണ്ട്‌. ഇസ്ലാമിന്റെ സമൂഹഘടനയെയോ, ശരിയ പോലുള്ള നിയമങ്ങളെയോ ഈ പുതിയ ജ്ഞാനപദ്ധതി ഒരു തരത്തിലും ബാധിക്കാതെയിരിക്കാന്‍ മതപണ്ഡിതര്‍ ബദ്ധശ്രദ്ധരായിരുന്നു. തത്ഫലമായി സ്വതന്ത്രവും വിമര്‍ശനാത്മകവുമായ ഒരു ചിന്താപദ്ധതിക്ക് രൂപം കൊടുക്കുന്നതില്‍ ഇസ്ലാമിക്‌ ശാസ്ത്രം പരാജയപ്പെട്ടു. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ് എന്ന സിദ്ധാന്തം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു വരുമ്പോള്‍, ഖുറാനിലെ പോലെ പരന്നു കിടക്കണമായിരുന്നു! അങ്ങനെ വിശ്വസിക്കാനും, അതുപോലെ ചിന്തിക്കാനുമാണ് ഇസ്ലാമിക്‌ ശാസ്ത്രം ശീലിപ്പിച്ചത്. പഠിതാക്കളുടെ ബൌദ്ധീകവിധേയത്വം ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിന്ന് തടഞ്ഞു. അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും പല വിഷയങ്ങളിലും ഖുറാന് മീതെ പറക്കാന്‍ കഴിയാത്ത പരുന്തായിരുന്നു ഇസ്ലാമിക്‌ ശാസ്ത്രം. അഥവാ എപ്പോഴെങ്കിലും പറക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ചിറകുകള്‍ നിര്‍ദ്ദയം അരിഞ്ഞു വീഴ്ത്തിയിരുന്നു ഉലേമയുടെ ഫത്വാപടവാളുകള്‍. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പ്രതിമകളെപ്പോലെ ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ട നിരവധി ചെറുപ്പക്കാര്‍ മദ്രസ്സകളില്‍ നിന്നും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സമൂഹത്തിലേക്കു ഇറങ്ങി വന്നു. വിവര്‍ത്തനം ചെയ്തെടുത്ത ശാസ്ത്രത്തിന്റെ നിരവധി കൈയ്യെഴുത്ത് പ്രതികള്‍ക്ക് മഹത്തായ ഒരു ശാസ്ത്രവിപ്ലവം ആവശ്യപ്പെടുന്ന തരത്തിലുള്ള ധിഷണയുടെ നേരിയ സ്പാര്‍ക്ക് പോലും സൃഷ്ടിക്കാന്‍ കഴിയാതെ പോയെന്ന് അനുമാനിക്കേണ്ടി വരുന്നു.

ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!. പ്രത്യക്ഷത്തില്‍ വളരെ വൈരുധ്യം തോന്നിക്കുന്ന ആശയമാണിത്. ചിന്തിക്കുവാനും, ഭൌതീക ലോകത്തെ നിരീക്ഷിക്കുവാനും, യുക്തിയുപയോഗിച്ചു പ്രകൃതിയെ പഠിക്കുവാനും വായനക്കാരോട് ആവശ്യപ്പെടുന്ന നിരവധി വാക്യങ്ങള്‍ ഖുറാനില്‍ ഉണ്ടെന്നു ഇസ്ലാം പണ്ഡിതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ പ്രവര്‍ത്തിയില്‍ ഇതിന്റെ ലാഞ്ചന പോലും കാണാനില്ല. സുവര്‍ണ കാലഘട്ടത്തിലുടനീളമുണ്ടായിരുന്ന ലിബറല്‍-ഫണ്ടമെന്റലിസ്റ്റ് ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പലപ്പോഴും രക്തരൂക്ഷിതമായ കലാപങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒടുവില്‍ ഫണ്ടമെന്റലിസ്റ്റിക് ആശയങ്ങള്‍ മേല്‍ക്കൈ നേടുകയും, പിന്നീടു വന്ന ഇസ്ലാമിക പഠനങ്ങളിലും, വ്യാഖ്യാനങ്ങളിലും, പ്രയോഗരീതികളിലും ശാസ്ത്രനിരാസം കടന്നു കൂടുകയും, ശാസ്ത്രം അനിസ്ലാമികമാണെന്നു വരെ അധികാര മോഹികളായ "പണ്ഡിതവര്‍ഗം" പറഞ്ഞു പരത്തുകയും ചെയ്തു. ഫലമോ, അടിസ്ഥാനവിദ്യാഭ്യാസത്തില്‍ നിന്നു ശരിയായ ശാസ്ത്രബോധവും, വിമര്‍ശനാത്മക ചിന്താപദ്ധതികളും ഒഴിവാക്കപ്പെട്ടു.

ലോകം കീഴടക്കി സാമ്രാജ്യം വളര്‍ത്തുവാനും അത് നിലനിര്‍ത്തി പരിപാലിക്കുവാനുമള്ള ശ്രമങ്ങള്‍ക്കിടയില്‍, സൈന്യേതര സാങ്കേതികവിദ്യകളെയും, അടിസ്ഥാനശാസ്ത്രത്തെയും പാടെ അവഗണിച്ചു. നിരന്തരമായ യുദ്ധങ്ങള്‍ സാമ്പത്തികമായി തളര്‍ച്ചയുണ്ടാക്കി. ഒടുവില്‍ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ അനിവാര്യമായ പതനം. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ പതനം ഇതില്‍ സുപ്രധാനമാണു. തുടര്‍ന്ന് വന്ന നാട്ടു പ്രവിശ്യകളുടെ അധികാരവടം വലിയ്ക്കിടയില്‍ ശാസ്ത്രം തമസ്കരിക്കപ്പെട്ടു. സ്പാനിഷ്‌ ആക്രമണത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും തകര്‍ക്കപ്പെട്ടു. പില്‍ക്കാലത്ത്‌ മുസ്ലിം ചരിത്രകാരന്മാര്‍ തങ്ങളുടെ സമൂഹത്തിന്റെ പൊതുവേയുള്ള പിന്നോക്കാവസ്ഥയ്ക്ക് ഏറ്റവും ആദ്യം വിരല്‍ ചൂണ്ടാന്‍ പാകത്തിന് മുറിവുകള്‍ ശേഷിപ്പിച്ച യൂറോപ്യന്‍ കുരിശുയുദ്ധവും, കൊളോണിയലിസത്തിന്റെ കടന്നു വരവും. ശാസ്ത്രനിരാസത്തിനു പുറമേ ഫേറ്റലിസത്തില്‍ (എല്ലാം മുന്‍‌കൂട്ടി എഴുതപ്പെട്ടതാണെന്നുള്ള സിദ്ധാന്തം) വേരൂന്നിയ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി. താത്വികമായും പ്രായോഗികമായും ഖുറാന് നിശ്ചയിച്ച പരിധിക്ക് പുറത്തു കടന്നു സമൂഹമനസ്സില്‍ ആഴത്തില്‍ വേരോടിയ വിശാലമായ ഒരു ചിന്താപദ്ധതിയായി മാറാന്‍ അനുവദിക്കാതെ, ശാസ്ത്രത്തെ വെറും ദുര്‍ബലമായ ഉപരിതലസാന്നിധ്യം മാത്രമായി ഒതുക്കി നിര്‍ത്തിയത് കൊണ്ടു അക്രമികളുടെ ജോലി എളുപ്പമായി എന്ന് വേണം കരുതാന്‍.

പത്താം നൂറ്റാണ്ടു തുടങ്ങി പതിനാലാം നൂറ്റാണ്ടു വരെ വിവിധ ഘട്ടങ്ങളിലായി അറബിയില്‍ നിന്നും ലാറ്റിനിലേക്ക് ശാസ്ത്രം വീണ്ടും വിവര്‍ത്തനത്തിനു വിധേയമായി. ഇത്തവണ യൂറോപ്യന്മാരായിരുന്നു പ്രയോക്താക്കള്‍. ഇതിന്റെ ഫലമായാണ് ആധുനിക ശാസ്ത്രം യൂറോപ്പില്‍ ഉദയം കൊണ്ടതെന്ന് മുസ്ലിം ചരിത്രകാരന്മാര്‍ വാദിക്കുമ്പോള്‍, ഈ വിവര്‍ത്തനങ്ങള്‍ക്ക് ആധുനിക ശാസ്ത്രവിപ്ലവവുമായി യാതൊരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ തറപ്പിച്ചു പറയുന്നു. കേന്ദ്ര സ്രോതസ്സായ ഗ്രീക്കില്‍ നിന്നും കാര്യമായ വ്യതിയാനങ്ങള്‍ വരുത്തിയാണ് (ഇസ്ലാമൈസേഷന്‍) അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നതെന്നും, അത് കൊണ്ടു തന്നെ പല വിഷയങ്ങളിലും ഗ്രീക്ക് സ്രോതസ്സിലേക്ക്‌ തിരിച്ചു പോകേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും പോയതിനു ശേഷം രണ്ടു നൂറ്റാണ്ടിലേറെ കാലംകൊണ്ടു യൂറോപ്പിലെ മണ്ണില്‍ വികാസം പ്രാപിച്ച ശാസ്ത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍‍, ഈജിപ്തിലെ മുസ്ലിങ്ങളുടെ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഫ്രഞ്ച് ജനറല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ രൂപത്തില്‍. നെപ്പോളിയന്റെ വിപുലമായ സൈന്യത്തില്‍ മികച്ച പരിശീലനം ലഭിച്ച യോദ്ധാക്കളെ കൂടാതെ, നിരവധി ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ദ്ധന്മാരും ഉള്‍പ്പെട്ടിരുന്നു. യൂറോപ്പില്‍ പോയി മടങ്ങി വന്ന ശാസ്ത്രത്തിനു ആയുധത്തിന്റെയും, അധികാരത്തിന്റെയും, യുദ്ധത്തിന്റെയും, മരണത്തിന്റെയും മുഖമുണ്ടെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രത്തിന്റെ ഈ മുഖം മാത്രം ഓമനിക്കുവാനും താലോലിക്കുവാനുമാണ് മുസ്ലിം ഭരണാധികാരികള്‍ തങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ മിനക്കെടുത്തിയത്. അതിന്റെ പ്രതിഫലനങ്ങള്‍ ഇന്നും തെളിഞ്ഞു കാണുന്നുണ്ട്. നെപ്പോളിയന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന് അധികാരത്തിലേക്കുയര്‍ന്ന മുഹമ്മദലി ശാസ്ത്രത്തെ സമൂഹത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചു. വന്‍ തുകകള്‍ പ്രതിഫലമായി നല്‍കി വിദേശികളെ വരുത്തി സ്കൂളുകളില്‍ ശാസ്ത്രം പഠിപ്പിച്ചു. മിലിട്ടറി, നാവിക സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കി. പക്ഷെ ഇതൊന്നും ശാസ്ത്രം ഉണ്ടാക്കിയില്ല. അടിസ്ഥാനവിദ്യാഭ്യാസത്തിലുള്ള അപാകതകള്‍ തന്നെ ആയിരുന്നു കാരണം. ഇതിനു സമാന്തരമായി ടര്‍ക്കിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. മുഹമ്മദ്‌ പാഷയുടെയും, പിന്നീട് മുസ്തഫാ കമല്‍ പാഷയുടെയും നേതൃത്വത്തില്‍ ടര്‍ക്കി യൂറോപ്യന്‍ നാഗരികതയെയും ശാസ്ത്രത്തെയും സര്‍വാത്മനാ ആശ്ലേഷിക്കുകയായിരുന്നു. 1924 മാര്‍ച്ച് 3-നു മുസ്തഫാ കമല്‍ പാഷ ഖലീഫത്വം അവസാനിപ്പിക്കുകയും, ഒട്ടോമാന്‍ സുല്‍ത്താനേറ്റിലെ അംഗങ്ങളെ ടര്‍ക്കിയില്‍ നിന്നും ഓടിക്കുകയും, ടര്‍ക്കിയെ ഒരു സെക്കുലര്‍ റിപ്പബ്ലിക്‌ ആക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായിരുന്ന സകല മുസ്ലിം മതസ്ഥാപനങ്ങളും (ഓഫിസ്‌ ഓഫ് ദി ഷെയ്ഖ്‌-അല്‍-ഇസ്ലാം, മിനിസ്ട്രി ഓഫ് റിലിജിയസ് ലോ, മതപാഠശാലകള്‍ , കോളേജുകള്‍, ഇസ്ലാമിക്‌ കോടതികള്‍‍) ഇല്ലായ്മ ചെയ്തു. സ്വാഭാവികമായും ഇസ്ലാം സായുധ കലാപകാരികളിലൂടെയും, അല്ലാതെയുമൊക്കെ പ്രതികരിച്ചു. മുസ്തഫയുടെ പട്ടാളം എല്ലാത്തിനെയും നിര്‍ദ്ദയം നേരിടുകയും ചെയ്തു. പില്‍ക്കാലത്ത്‌ ടര്‍ക്കിയുടെ ശാസ്ത്രഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ സംഭവങ്ങള്‍ക്ക് കഴിഞ്ഞു എന്ന് നമുക്ക് കാണുവാന്‍ കഴിയും.

പത്തൊന്‍പതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയില്‍ ഇസ്ലാമിക്‌ രാജ്യങ്ങള്‍ ഏറിയപങ്കും ബ്രിട്ടീഷ്‌, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഡച്ച് എന്നിങ്ങനെ കോളനിവീരന്മാരാല്‍ പകുത്തെടുക്കപ്പെട്ടു. ഇത്തവണ ശാസ്ത്രം കുറച്ചു കൂടി മുഖം മിനുക്കിയാണ്‌ ഇസ്ലാമിനെ വശീകരിക്കാനെത്തിയത്. പക്ഷെ പടിഞ്ഞാറന്‍ ശാസ്ത്രത്തേക്കാളുപരി, അതില്‍നിന്നുയിര്‍ത്ത സാങ്കേതികവിദ്യകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിപ്ലവോപദ്രവം തോന്നിക്കാത്ത, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കാത്ത സെക്കുലര്‍ എന്റിറ്റികളോടായിരുന്നു ഇസ്ലാമിന് പ്രതിപത്തി. മാത്രമല്ല ഇക്കാലയളവിലുടനീളം ഇസ്ലാമിനെക്കുറിച്ചും, പ്രവാചകനെക്കുറിച്ചും പടിഞ്ഞാറന്‍ ലോകത്ത് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ എഴുതിപ്പടര്‍ത്തിയ കഥകള്‍ ഇസ്ലാമിന്റെ കടുത്ത വെറുപ്പിനു ഹേതുവായി. സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ ഈ ഉരസലുകള്‍ സ്വാഭാവികമായും ശാസ്ത്രത്തിലേക്കും വ്യാപിക്കുകയും, "പടിഞ്ഞാറന്‍ ശാസ്ത്രം" എന്ന് പേരിട്ടു വെറുക്കപ്പെടേണ്ടതിന്റെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്തു. മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ട യൂറോപ്യന്‍ ചെടിയായിരുന്നു ഈ പുതിയ ശാസ്ത്രമെന്നു ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു . പച്ച വെച്ച് വളരുവാനും, പൂവിടാനുമൊന്നും പറ്റിയ സാഹചര്യം അവിടെയില്ലായിരുന്നു. അങ്ങിനെ അത് സ്വാഭാവികമരണം കാത്തു കിടന്നപ്പോള്‍ നിരവധി മുസ്ലിം വിദ്യാര്‍ഥികള്‍ യൂറോപ്പിന്റെ ഈ പുതിയ പച്ചപ്പിലേക്ക് ചേക്കേറിപ്പോയി. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഇവരില്‍ പലരും പില്‍ക്കാലത്ത്‌ തങ്ങളുടെ രാജ്യങ്ങളില്‍ ദേശീയതയുടെ തീപ്പൊരി പടര്‍ത്തുകയും, സ്വാതന്ത്ര്യസമരത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഒടുവില്‍, ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ കോളനിക്കാര്‍ കളമൊഴിഞ്ഞപ്പോള്‍, ലോകഭൂപടത്തില്‍ പെട്ടെന്ന് കുറെ സ്വതന്ത്രരാജ്യങ്ങളുടെ അതിരുകള്‍ തെളിഞ്ഞു വന്നു. അതില്‍ ചില അതിരുകളുടെ വടുക്കളില്‍ നിന്നും ഇന്നും ചലം വാര്‍ക്കുന്നതു നാം കാണുന്നു.

മഷിനോട്ടത്തില്‍ തെളിയുന്ന ശാസ്ത്രം
സുവര്‍ണ കാലഘട്ടത്തിനു ശേഷം ദീര്‍ഘകാലത്തെ അബോധാവസ്ഥയില്‍ നിന്നും പോസ്റ്റ്‌-കൊളോണിയല്‍ കാലത്തിലേക്ക് ഞെട്ടിയുണര്‍ന്ന ഇസ്ലാമികശാസ്ത്രത്തില്‍ മുഖ്യമായും രണ്ടു പ്രവണതകള്‍ ഉരുത്തിരിഞ്ഞു വന്നു. മതമൗലീകവാദികളുടെ "എല്ലാ അറിവുകളും ഖുറാനിലെ താളുകളിലുണ്ട്" എന്നതായിരുന്നു ഒന്നാമത്തെ ആശയം. പല കാലങ്ങളിലായി മൌലീകവാദികള്‍ക്കിടയില്‍ അന്തര്‍ലീനമായിരുന്ന ഈ ആശയത്തിന്‌ പുത്തന്‍ ഉണര്‍വ്വ് നല്‍കിയത് മറ്റൊരു ഫ്രെഞ്ചുകാരനായിരുന്നു. സൗദി രാജാവ് ഫൈസലിന്റെ (1904-1975) കൊട്ടാരം വൈദ്യനായിരുന്ന ഫ്രഞ്ച് ഫിസിഷ്യന്‍ Maurice Bucaille ആയിരുന്നു ഖുറാന്റെ "ശാസ്ത്രീയശരിത്വം" കണ്ടെത്തി മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്തമാക്കിയത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട്‌, നിരവധി ഭാഷകളിലേക്ക് മൊഴിമാറുകയും, കോടിക്കണക്കിനു ജനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തിലെ "ശാസ്ത്രം കണ്ടുപിടിച്ച്" പുസ്തകമാക്കാന്‍‍ ഇരുപതാംനൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് വൈദ്യന്‍ വേണ്ടിവന്നു എന്നതിലെ വിരോധാഭാസം ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ ശ്രദ്ധിച്ചതേയില്ല. മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥത്തെ പടിഞ്ഞാറന്‍ ശാസ്ത്രത്തിന്റെ കാല്‍ചുവട്ടില്‍ കൊണ്ടു കെട്ടിയിടുക വഴി ബുദ്ധിമാനായ ഈ ഫ്രഞ്ച് വൈദ്യന്‍ മുസ്ലിങ്ങള്‍ക്ക്‌ ഒന്നാന്തരം "പണി" കൊടുക്കുകയായിരുന്നു എന്നാണു എനിക്ക് തോന്നുന്നത് (പ്രത്യേകിച്ചും, ബൈബിളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഈ നോട്ടത്തിലെ യൂറോപ്പ്യന്‍ കൌശലം പില്‍ക്കാലത്ത്‌ ഇതിനെച്ചൊല്ലി പരിഹസിക്കപ്പെടുന്ന ഇസ്ലാമിനെയോര്‍ത്തു ആര്‍ത്തു ചിരിച്ചിരിക്കണം). സുവര്‍ണകാലം സമ്മാനിച്ച മിടുക്കന്മാരായ ശാസ്ത്രകാരന്മാരെ ഉപേക്ഷിച്ചു ഇസ്ലാം വെള്ളക്കാരന്റെ ഭ്രമകല്‍പ്പനയ്ക്ക് പിന്നാലെ വിനീതവിധേയരെപ്പോലെ പാഞ്ഞു. ഉപകാരസ്മരണയായി രാജാവ് കൊടുത്ത ഭീമമായ പ്രതിഫലത്തിനു പുറമേ ചൂടപ്പം പോലെ വിറ്റുപോയ പുസ്തകത്തിന്റെ തുകയും കൂട്ടി വൈദ്യന്‍ തന്റെ കീശയും വീര്‍പ്പിച്ചു (വൈദ്യന് ധനലാഭം, ഇസ്ലാമിന് മാനഹാനി!). ഇസ്ലാമിക് രാജ്യങ്ങളില്‍ ശരിയായ ശാസ്ത്രത്തില്‍ നിന്നും വീണ്ടും ശ്രദ്ധതിരിച്ചുവിട്ട ഈ കെണിയില്‍ എളുപ്പത്തില്‍ വീഴാന്‍ പാകത്തിന് ബൌദ്ധികവും മാനസികവുമായ പാപ്പരത്വം സൃഷ്ടിച്ചതില്‍ ദീര്‍ഘകാലത്തെ ശാസ്ത്രനിരാസത്തിലൂന്നിയ തദ്ദേശഭരണകൂടങ്ങള്‍ക്കും പിന്നീട് വന്ന കൊളോണിയല്‍ ഭരണത്തിനും ഏതാണ്ട് തുല്യപങ്കുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. വെള്ളക്കാരന്‍ വൈദ്യന്‍ മുഖേന ലഭിച്ച "പടിഞ്ഞാറന്‍ വിശ്വാസ്യത" തങ്ങളുടെ ഗ്രന്ഥത്തിന്റെ അപ്രമാദിത്വം ശാസ്ത്രീയമായി തെളിയിച്ചതിന്റെ ഗരിമയിലാണ് ഇന്ന് വിദ്യാസമ്പന്നരായ മുസ്ലിങ്ങള്‍ പോലും കഴിയുന്നത്‌.

1984-ല്‍ വേള്‍ഡ് മുസ്ലിംലീഗ് സൗദി അറേബ്യയില്‍ "ഖുറാനിലെയും സുന്നത്തിലെയും ശാസ്ത്രീയ അല്‍ഭുതങ്ങള്‍" തിരയുന്നതിനായി ഒരു കമ്മിഷന് രൂപം കൊടുത്തു. അമേരിക്കന്‍ സാങ്കേതികവിദ്യകൊണ്ടു കുഴിച്ചെടുത്ത എണ്ണവിറ്റു കിട്ടിയ പുത്തന്‍പണം നിര്‍ലോഭം ചിലവഴിച്ചു ഖുറാനില്‍ ശാസ്ത്രത്തെ കണ്ടെത്തുന്നതിലേക്കായി സ്ഥാപനങ്ങളും, ധാരാളം പുസ്തകങ്ങളും, ലേഖനങ്ങളും, ജേണലുകളും, വെബ്‌സൈറ്റുകളും സൃഷ്ടിച്ചു. അധികം വൈകാതെ അവര്‍ ആഗ്രഹിച്ചതുപോലെ മഹാല്‍ഭുതം തന്നെ സംഭവിച്ചു. ക്വാണ്ടം മെക്കാനിക്സ്, ബിഗ്‌ ബാങ്ങ് തിയറി, എംബ്രിയോളജി, ജിയോളജി എന്ന് വേണ്ട, മിക്ക ആധുനിക ശാസ്ത്രശാഖകളുടെയും വേരുകള്‍ ഖുറാനില്‍നിന്നും ചുരണ്ടിയും മാന്തിയും പുറത്തെടുത്ത് കഴിഞ്ഞു. ഇതു കൂടാതെ ആധുനിക ശാസ്ത്രത്തിനു അറിവില്ലാത്തതും, എന്നാല്‍ ഖുറാനില്‍ പ്രതിപാദിച്ചിട്ടുള്ളതുമായ ചിലതൊക്കെ തെളിയിക്കുന്നതിനായി പല പരീക്ഷണങ്ങളും "ഖുറാന്‍ സയന്റിസ്റ്റുകള്‍" രൂപകല്പ്പന ചെയ്യുകയുണ്ടായി. ഉദാഹരണത്തിനു, 1980-ല്‍ പാകിസ്ഥാന്‍ അറ്റോമിക് ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ ഡയറക്ടര്‍ ആയിരുന്ന ബഷിറുദിന്‍ മഹ്മൂദ്‌, "ജിന്നു"കളുടെ ഊര്‍ജ്ജം (മീതേന്‍ ഗ്യാസ്‌ കൊണ്ടായിരുന്നത്രേ ജിന്നുകളുടെ നിര്‍മ്മിതി!) ഊറ്റിയെടുക്കാമെന്നു പറഞ്ഞു മുന്നോട്ടു വെച്ച പദ്ധതികള്‍ക്ക് ശക്തമായ പിന്‍‌തുണ കിട്ടിയിരുന്നു. പടിഞ്ഞാറന്‍ ശാസ്ത്രത്തില്‍ നിന്ന് വേറിട്ട്‌ ഒരു പുതിയ ശാസ്ത്രമേഖല (ഇസ്ലാമിക്/ഖുറാനിക് ശാസ്ത്രം) തുറക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഇതിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ പണം മുടക്കി നിരവധി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്-കള്‍ വിവിധ രാജ്യങ്ങളിലായി സംഘടിപ്പിച്ചു. ചില പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാരെ രാജാക്കന്മാരും ഭരണകൂടവും നേരിട്ട് ഇടപെട്ട് അവരുടെ അതിഥികളായി ക്ഷണിച്ചു വരുത്തി തങ്ങളുടെ കുല്സിതശ്രമങ്ങള്‍ക്ക് വിശ്വാസ്യത സൃഷ്ടിക്കുവാന്‍ ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. ഈ കോണ്‍ഫറന്‍സില്‍ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പലതും ശാസ്ത്രാവബോധമുള്ള സാമാന്യ ജനതയില്‍ ലജ്ജയുളവാക്കും വിധം അബദ്ധജഡിലങ്ങളായിരുന്നു എന്ന് പാകിസ്ഥാനിലെ ക്വയിദ്‌-ഇ-ആസാം യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും, എം.ഐ.ടിയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ പ്രോഫസ്സര്‍ പെര്‍വേസ് ഹൂദ്‌ഭോയി തന്റെ "ഇസ്ലാം ആന്‍ഡ്‌ സയന്‍സ്" എന്ന പുസ്തകത്തില്‍ പറയുന്നു.

വാസ്തവത്തില്‍ ഖുറാന്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി അതില്‍ ഉദ്ഘോഷിക്കും പ്രകാരം "പ്രകൃതിയ പഠിക്കുവാന്‍" തുനിഞ്ഞിറങ്ങിയ മിതവാദികളായ ദാര്‍ശനികരുടെ പ്രവര്‍ത്തികളെ തമസ്കരിക്കുന്നതിനു പിന്നില്‍ ചരിത്രപരമായ അബദ്ധത്തിലുപരി വ്യക്തമായ ഫാസിസ്റ്റ്‌ അജന്‍ഡ തന്നെയുണ്ട്‍. ഖുറാന്‍ മാത്രം പഠിക്കൂ, അതിലില്ലാത്തതായി ഒന്നുമില്ല, അതിലുള്ളത് മാത്രമാണ് സത്യം എന്നൊക്കെ ജനതയുടെ തലച്ചോറിലേക്ക് നിരന്തരം വിഷം കയറ്റിവിടുന്ന അധികാരഭ്രാന്തന്മാരായ "പണ്ഡിതവര്‍ഗത്തെ" മുസ്ലിംസമൂഹംഇനിയെങ്കിലും തിരിച്ചറിയുകയും, അത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് മുന്‍പെന്നത്തേക്കാളും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

മിസ്റ്റിക്കല്‍ ഫണ്ടമെന്റലിസം
രണ്ടാമത്തെ പ്രവണതയെ മിസ്റ്റിക്കല്‍ ഫണ്ടമെന്റലിസം എന്ന് വിശേഷിപ്പിക്കാം. ഈ വീക്ഷണത്തില്‍, ഇസ്ലാമിക്‌ ശാസ്ത്രം ഭൗതീകലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കുന്ന ഉദ്യമമെന്നതിനേക്കാള്‍ പരമമായതെന്തോ അതിനെ അന്വേഷിക്കുന്ന യോഗാത്മകദര്‍ശനമാകുന്നു. ഇസ്ലാമിക ശാസ്ത്രം അങ്ങനെ "പരിപാവന" ശാസ്ത്രമാകുന്നു. ഇവിടെയും ന്യൂനപക്ഷം വരുന്ന ഒരു പണ്ഡിതക്കൂട്ടം ഭൂരിപക്ഷത്തിനു അഭികാമ്യം എന്ന രീതിയില്‍ തങ്ങളുടെ ഇഷ്ടാനുസരണം നിര്‍വ്വചനങ്ങള്‍ ചമയ്ക്കുകയും, അത് ജനങ്ങളില്‍ അടിച്ചേല്പ്പിക്കുകയും ചെയ്യുന്നു.

രോഗി രോഗത്തെ അറിയുന്നു
ഈ രണ്ടു പ്രവണതകളില്‍ നിന്നും മനസ്സിലാക്കേണ്ടത് മുസ്ലിംബോധമണ്ഡലത്തില്‍ നിന്നും ശരിയായ ശാസ്ത്രം ഏതാണ്ട് പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നാണു. ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കും രോഗങ്ങള്‍ക്കും ചികിത്സ എളുപ്പമല്ല. എങ്കിലും രോഗത്തെ തിരിച്ചറിയുക എന്നത് , നിലവിലുള്ള തലമുറയുടെ ആരോഗ്യപരിപാലനത്തിനും, ഭാവിതലമുറയെ വാക്സിനേറ്റു ചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ആധുനികശാസ്ത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള അവരുടേതുള്‍പ്പെടെയുള്ള നിരവധി പഠനങ്ങള്‍ രോഗമുണ്ടെന്നുള്ള തിരിച്ചറിവിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. (തുടരും)

[കുറിപ്പ്: ഈ ലേഖനത്തിലുടനീളം "ഇസ്ലാമിക്‌ സയന്‍സ്" എന്ന് പ്രയോഗിച്ചിരിക്കുന്നത് ഓ.ഐ.സി. രാജ്യങ്ങളിലെ ശാസ്ത്രത്തെ മൊത്തത്തില്‍ സൂചിപ്പിക്കുവാനാണ്. അല്ലാതെ ഇസ്ലാമിക്‌ സയന്‍സ്, ക്രിസ്ത്യന്‍ സയന്‍സ്, ഹിന്ദു സയന്‍സ് എന്നിങ്ങനെ സയന്‍സിനെ മതപരമായി വേര്‍തിരിച്ചു കാണാനല്ല.]

ചിത്രം ഒന്ന്- ഇസ്ലാമിക് കാലഘട്ടത്തിലെ ശാസ്ത്രം: ടൈം ലൈന്‍
(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതാക്കി കാണാം)



References:

Science and Technology in World History, An introduction, James E.McLellan III and Harold Dorn

The Rise of early Modern Science: Islam, China and the West, Toby E. Huff

Science and Islam, Muzaffar Iqbal

Arab Human Development Reports 2002-2009

Science in the Arab World, Nature Vol 441, June 2006 p1027

Science in Muslim Countries, Editorial by Ismail Serageldin, Science, Vol 821, August 2008

Islam and Science: Religious Orthodoxy and Battle for Rationality, Pervez Amirali Hoodhbhoy

Arab science in the golden age (750–1258 C.E.) and today, Falagas et al, The FASEB Journal, Vol 20, p1581, August 2006

Encyclopedia of Islam, Juan E Campo

Research and Scientific Development in OIC countries.OIC Outlook 21 January 2009,

Google Search Engine (Key words: Islam and Science, History of Science, Historians, and various other related key words)

Labels: , ,

Monday, October 26, 2009

എല്ലാവര്‍ക്കും മനസ്സിലാകുന്ന മലയാള കവിത- ഒരു അപനിര്‍മ്മാണം!

അ...
ആഇഈ
ഉഊഋഎഏ
ഐഒഔ
അമ്മ!

കഖഗഘങ
ചഛജഝഞ
ടഠഡഢണ
തഥദധന
പ്‌ഫാ...
ബ്‌ഭാ...
മ!

യരലവ
ശഷസഹ
ളഴ
റ!

Labels: ,

Wednesday, September 30, 2009

ദി ലോസ്റ്റ്‌ സിംബല്‍-എതിരെഴുത്ത്



But it was all madness.
Delusions of a lunatic. (p52, The Lost Symbol)

Labels: , ,

Thursday, March 15, 2007

ചില ബ്ലോഗാകുല ചിന്തകള്‍

കോപ്പിയടി പ്രശ്നം

സു എന്ന ബ്ലോഗറിന്റെ അനുമതിയില്ലാതെ ബ്ലോഗ്‌ കണ്ടന്റ്സ്‌ കോപ്പിയടിച്ചത്‌ തെറ്റ്‌ തന്നെ. സുവിന്റെ ബ്ലോഗില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ആ കുറ്റത്തിനെതിരെ സു നിയമനടപടികളെടുക്കുകയാണു വേണ്ടത്‌. അത്‌ നടക്കുന്നുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല. നിയമനടപടികള്‍ നടക്കുന്നുവെങ്കില്‍ (ഇല്ലെങ്കിലും) "കരിവാരിതേക്കല്‍ കാമ്പൈന്‍" എന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റി ഒരു അപ്പോളജി എഴുതി വാങ്ങുന്നതിനോട്‌ യോജിക്കുന്നുമില്ല.

ഒരുദാഹരണം പറയാം (ഇതാണല്ല്ലോ ഇപ്പോഴത്തെ ശൈലി).
നാട്ടിന്‍പുറത്ത്‌ ഒരു വീട്ടില്‍ പത്ത്‌ മക്കള്‍, ഒന്‍പത്‌ ആണും ഒരു പെണ്ണും, പിന്നെ അച്ഛനും അമ്മയും. ഇതില്‍ ഇളയ ചെറുക്കന്‍ ഒരു മോഷണം നടത്തി നാട്ടുകാരാല്‍ പിടിക്കപ്പെട്ടു. ആദ്യം എന്തായിരിക്കും ചെയ്യുക. നാട്ടുകാര്‍ പയ്യന്റെ കൂമ്പിടിച്ച്‌ വാട്ടും (ഇത്‌ നാട്ടുകാരുടെ ജന്മാവകാശമാണെന്ന് തോന്നുന്നു). എന്നിട്ട്‌ പോലീസില്‍ ഏല്‍പ്പിക്കും. പോലീസില്‍ നിന്നും കോടതി, നിയമനടപടി അങ്ങനെ പോകും. ശിക്ഷയും കിട്ടിയെന്ന് വരും. പക്ഷെ, അതുകൊണ്ടൊന്നും പ്രശ്നം തീരില്ല.

നാട്ടിന്‍ പുറത്തെ ചില സ്ത്രീപുരുഷ പ്രജകള്‍ തങ്ങളുടെ സ്ഥിരം പ്രചാരണ വേല തുടങ്ങുന്നു. ആ കുടുംബം മുഴുവന്‍ കള്ളന്മാരാണെന്നും, അവര്‍ക്കുള്ളതെല്ലാം കളവുമുതലാണെന്നും പറഞ്ഞു അവരെ നാറ്റിക്കും. ഇങ്ങനെയിരിക്കുമ്പോഴായിരിക്കും ആ വീട്ടിലെ പെണ്‍കുട്ടിക്ക്‌ വിവാഹാലോചനകള്‍ വരുന്നത്‌. വരുന്നവരോടെല്ലാം നാട്ടുകാരു പറയും ഓ, അതാ കള്ളന്റെ വീട്ടിലെ പെണ്ണല്ലേന്ന്. ഒരു കുടുംബത്തിന്റെ കട്ടേം ബോഡും അതോടെ മടങ്ങുന്നു. ഇതിനെ വളരെ മൃദുവായി നാട്ടിന്‍പുറത്ത്‌ പരദൂഷണം എന്ന് വിളിക്കുന്നു.

ഈ ലൈനിലാണു യാഹൂവിനും (ദുനിയായ്ക്കും) എതിരായുള്ള നീക്കമെന്ന് വളരെ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാമ്പൈനിംഗ്‌ ആയതു കൊണ്ട്‌ ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു. അത്‌ എന്റെ കാര്യം. കാമ്പൈനിംഗ്‌ ചെയ്തത്‌ അവരുടെ കാര്യം.

ഒന്നാം പാഠം: പരദൂഷണത്തിലൂടെയും നീതി നേടിയെടുക്കാം. പക്ഷെ അത്‌ നീതിയുടെ കൊഞ്ഞനമായിരിക്കും!


ഗൂഗിളും ബ്ലോഗിംഗും ഞാനും...


മനസ്സില്‍ തോന്നുന്നതൊക്കെ എഴുതിവെയ്ക്കാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും ഓസിനു കിട്ടിയ ഒരിടമായാണു ബ്ലോഗിനെ ഞാന്‍ കണ്ടത്‌. ബ്ലോഗ്‌ എന്നാല്‍ വളര്‍ന്ന് വലുതായി പരമ്പരാഗത അച്ചടിമാധ്യമങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന മറ്റൊരു കുത്തകയായി മാറേണ്ട വലിയ സംഭവമാണെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. അതിനുവേണ്ടിയാണല്ലോ അവകാശസമരവും, നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങളും. എല്ലാം നല്ലത്‌ തന്നെ.

ഒരര്‍ത്ഥത്തില്‍ ഗൂഗിളിന്റെ ഫ്രീ സര്‍വീസ്‌ ആയ ബ്ലോഗറുപയോഗിച്ചു ബ്ലോഗുന്നവരെല്ലാം, ഗൂഗിള്‍ പോര്‍ട്ടലിനു ഫ്രീ ആയി കണ്ടന്റ്‌ കൊടുക്കുന്ന കൂലിയില്ലാത്ത എഴുത്തുകാരാണു (ബ്ലോഗെഴുത്തിന്റെ കൂലി കമന്റാണെന്ന് ഒരു ചൊല്ലുള്ളത്‌ മറക്കുന്നില്ല). അത്തരം ഫ്രീ കണ്ടന്റ്സ്‌ മറ്റേതെങ്കിലും കമ്പനി തങ്ങളുടെ ധനസമ്പാദനത്തിനായി അടിച്ചുമാറ്റി ഉപയോഗിക്കുന്നത്‌ ഗൂഗിളിനും എഴുതുന്നവര്‍ക്കും പിടിച്ചെന്ന് വരില്ല.

ഈ സര്‍വീസ്‌ ഫ്രീ അല്ലായിരുന്നെങ്കില്‍, ഒരു നിശ്ചിത തുക (ഉദാ: മാസത്തില്‍ നൂറു രൂപയോ, പത്ത്‌ ഡോളറോ മറ്റോ) ഇതിനായി ചോദിച്ചിരുന്നെങ്കില്‍ എത്ര പേരു ബ്ലൊഗെഴുതുമായിരുന്നു? ഞാന്‍ എഴുതില്ലെന്നത്‌ ഉറപ്പ്‌. അതേ പോലെ തന്നെ ഏവൂരാന്റെ പിന്മൊഴി, തനിമലയാളം സര്‍വീസുകളും. ഇതു രണ്ടുമില്ലാതെയും ബ്ലോഗാമെന്നതു കൊണ്ട്‌ ഇതൊരു അവശ്യഘടകമല്ല. എങ്കിലും മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്കും, ഇന്ന് നാഴികക്ക്‌ നാല്‍പ്പത്‌ വട്ടവും പറഞ്ഞുകേള്‍ക്കുന്ന കൂട്ടായ്മയ്ക്കും കാരണമായത്‌ ഈ ഫ്രീ സര്‍വീസുകളാണു.

രണ്ടാം പാഠം: കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങാത്ത മലയാളി ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും.!


ലോനപ്പന്‍: ബ്ലോഗ്‌ മാഫിയയുടെ ആദ്യത്തെ ഇരയോ? അതോ സ്വയം കുഴിച്ച കുഴിയില്‍ വീണുപോയതോ?.

ബ്ലോഗില്‍ ആരൊക്കെ എന്തൊക്കെ എഴുതണമെന്നും, എന്തൊക്കെ കമന്റണമെന്നും തീരുമാനിക്കുന്ന ഒരു ഉപജാപസംഘം ഉരുത്തിരിഞ്ഞു വരുന്നുവോ എന്നൊരു തോന്നല്‍ എനിക്കുമുണ്ട്‌. ലോനപ്പന്റെ ജോലി തെറിപ്പിക്കല്‍ ഭീഷണി, അതിനോടനുബന്ധിച്ച്‌ ബ്ലോഗ്‌ നീക്കം ചെയ്തതും, ചില ബ്ലോഗേഴ്സിനെ തേടി പോലീസ്‌ ചെന്നു എന്നു പറഞ്ഞു കേള്‍ക്കുന്നതും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ലോനപ്പന്‍ ബ്ലോഗ്‌ ഡെലീറ്റ്‌ ചെയ്യാന്‍ തക്കതായ കാരണമുണ്ടാവും. ജോസ്‌ ചെറിയാ എന്ന അജ്ഞാതന്റെ (അജ്ഞാതയുടെ) ആദ്യത്തെ പരാതിപ്പുറത്ത്‌ കമ്പനി അയാളെ വിളിച്ച്‌ വാണ്‍ ചെയ്ത്‌ വിട്ടുകാണും. എന്നാല്‍, അതിന്റെ പേരില്‍ അയാളിട്ട പോസ്റ്റുകളും, അതില്‍ വന്ന കമന്റുകളുടെയും തുടര്‍ച്ചയെന്നോണം, വീണ്ടും പരാതി ചെന്നു എന്നു കരുതുക. അപ്പോള്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും ബ്ലോഗ്‌ ഡെലീറ്റ്‌ ചെയ്ത്‌ തന്റെ ജോലി സംരക്ഷിക്കുകയേ നിവൃത്തിയുണ്ടാവൂ. ഇവിടെയുള്ള മറ്റു ചിലരെപ്പോലെ ജീവവായുവിനെക്കാളും വലുതായി ബ്ലോഗിനെ കാണുന്ന മഹാനൊന്നുമാവില്ല ലോനപ്പന്‍.

ലോനപ്പന്റെ പേരില്‍ ഇനിയുണ്ടാകുന്ന പോസ്റ്റുകളും കമന്റുകളും അന്വേഷണങ്ങളും ഒരു പക്ഷെ ജോസ്‌ ചെറിയാമാരെ ഇനിയും ചൊടിപ്പിച്ചേക്കാം. ഇതൊക്കെ ലോനപ്പന്‍ പറഞ്ഞു ചെയ്യിക്കുന്നതാണെന്നും പറഞ്ഞൊരു പരാതി കൂടി അയാളുടെ പേരില്‍ ചെന്നാല്‍ മൂപ്പരുടെ ജോലി തെറിക്കുമെന്നത്‌ ഉറപ്പാണു. അതു കൊണ്ട്‌ തന്നെയാവും അയാള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതും. ബ്ലോഗ്‌ ചെയ്തതിന്റെ പേരില്‍ ഒരു മനുഷ്യനെ നിരന്തരമായ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ പ്രതികാരം വീട്ടുന്ന സൈക്കോപാത്തിന്റെ ക്രൂരവും വികലവുമായ മാനസിക സംതൃപ്തി ഇത്‌ ചെയ്തവരും ഇത്തരം ചെയ്തിക്ക്‌ കൂട്ട്‌ നിന്നവരും, അതിന്റെ ഫലം കണ്ടാസ്വദിക്കുന്നവരും, അതിനെ സപ്പോര്‍ട്ട്‌ ചെയ്യുന്നവരും അനുഭവിക്കുന്നുണ്ടാവും. ഒരു കുടുംബത്തിന്റെ കട്ടേം ബോഡും അതോടെ മടങ്ങിയേക്കാം (ഏതു വിധേനയും കട്ടേം ബോഡും മടക്കലാണല്ലോ ലേറ്റസ്റ്റ്‌ സ്റ്റെയില്‍).

മൂന്നാം പാഠം: ഇന്ന് ലോനപ്പന്‍, നാളെ നമ്മളില്‍ മറ്റൊരാള്‍!


മാതൃകാവിഗ്രഹങ്ങളും കീഴ്‌ശ്വാസവും.


ജീവിതത്തില്‍ പകര്‍ത്താനും അനുകരിക്കാനും മാതൃകാവിഗ്രഹങ്ങള്‍ തേടുന്നവരാണു പൊതുവെ എല്ലാവരും. പലതും അനുകരിച്ചും പകര്‍ത്തിയുമാണു ജീവിതം മുന്നേറുന്നത്‌ തന്നെ. ആ നിലയ്ക്ക്‌ ബ്ലോഗിലും വിഗ്രഹങ്ങളെ കണ്ടെത്തേണ്ടി വന്നു പലര്‍ക്കും. സ്വയം ആവശ്യപ്പെട്ടില്ലെങ്കില്‍ തന്നെയും പലരെയും വിഗ്രഹങ്ങളാക്കി മാറ്റുകയാണുണ്ടായത്‌. സേവനം, സീനിയോറിറ്റി, കമന്റുകളുടെ ആര്‍ജ്ജവം ഇതൊക്കെയായിരുന്നെന്ന് തോന്നുന്നു വിഗ്രഹനിര്‍മ്മാണത്തിന്റെ അവശ്യഘടകങ്ങള്‍.

എന്നാല്‍ അണ്ടിയോടടുത്തപ്പോള്‍ മാങ്ങ പുളിച്ചു തുടങ്ങുകയും, ഭക്തജനങ്ങള്‍ക്ക്‌ പ്രസാദമായി പുളിച്ചു നാറിയ കീഴ്‌ശ്വാസങ്ങള്‍ കിട്ടുകയും ചെയ്തപ്പോള്‍ പാവം ഭക്തജനങ്ങള്‍ മൂക്കും പൊത്തി, മൂക്കത്ത്‌ വിരലും വെച്ച്‌, അയ്യടാന്ന്, അന്തംവിട്ടു നിന്നുപോയി. നാറ്റം പിന്നെയും സഹിക്കാം പക്ഷെ ഭക്തജനങ്ങളുടെ മനസ്സിനേറ്റ മുറിവ്‌ ഉണങ്ങാതെ കിടക്കും. ഈ സമയത്ത്‌ വല്ല കരിങ്കല്ലോ തടിക്കഷണമോ വിഗ്രഹമാക്കിയിരുന്നെങ്കില്‍... മനുഷ്യവിഗ്രഹങ്ങളാണല്ലോ ഇപ്പോഴത്തെ ഫേഷന്‍. അവര്‍ക്ക്‌ അവരുടേതായ വികാരവിചാരങ്ങളുണ്ടെന്ന് ഭക്തജനങ്ങള്‍ ഓര്‍ത്തതുമില്ല. അനുഭവി!

ചില അപവാദങ്ങളൊക്കെയുണ്ടായെങ്കിലും പ്രസാദം കീഴ്‌ശ്വാസമായി കൊടുക്കാത്ത ചില നല്ല വിഗ്രഹങ്ങളെങ്കിലും ബാക്കിയുണ്ടെന്നുള്ളതാണു ഭക്തജനങ്ങളുടെ ഏക ആശ്വാസം.

നാലാം പാഠം: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക്‌ മാതൃകാവിഗ്രഹങ്ങളാവുക.


എല്ലാ ബ്ലോഗരും തുല്യര്‍, ചില ബ്ലോഗേഴ്സ്‌ കൂടുതല്‍ തുല്യര്‍
(കട: ജോര്‍ജ്ജ്‌ ഓര്‍വെലിന്റെ അനിമല്‍ ഫാം എന്ന പുസ്തകം)

ഓര്‍വെലിന്റെ അനിമല്‍ ഫാം വായിച്ചിട്ടുള്ളവര്‍ അതിലെ ഈ വാചകം ഒരിക്കലും മറക്കാനിടയില്ല. "All animals are equal but some are more equal than others.‌" ജീവിതത്തിലെന്നപോലെ ബ്ലോഗിലും ഇത്‌ വളരെയധികം പ്രസക്തമാണെന്ന് ഇതിനോടകം എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ.

ചില ബ്ലോഗേഴ്സ്‌ കൂടുതല്‍ തുല്യരാകുന്നതിനു വ്യക്തമായ ചില മാനദണ്ഡങ്ങളും, സംഘടിതമായ ആസൂത്രണവും ഉണ്ട്‌. സീനിയോറിറ്റി, പോപ്പുലാരിറ്റി, ബ്ലോഗ്‌ സേവനങ്ങളിലൂടെ കൈവരുന്ന അധികാരം, ബ്ലോഗാന്‍ അവശ്യമായ ഉല്‍പന്നങ്ങളുടെ ഉപജ്ഞാതാക്കള്‍ എന്ന സ്ഥാനം, കൂട്ടായ്മയിലുള്ള പങ്ക്‌ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വെച്ചാണു ഈ തുല്യത നിര്‍ണയിക്കുന്നത്‌. വിഗ്രഹങ്ങളാക്കപ്പെടുന്നതുപോലെ ഇവിടെയും സ്വയം ആവശ്യപ്പെടാതെ കൂടുതല്‍ തുല്യത ചാര്‍ത്തപ്പെടുന്നവരുമുണ്ട്‌. വെറും തുല്യരോ, ഒട്ടും തുല്യരല്ലാത്തതുമായവരാണു ബഹുഭൂരിപക്ഷം ബ്ലോഗേഴ്സും.

എവിടെ അസമത്വമുണ്ടോ അവിടെ അസ്വസ്ഥതയുമുണ്ട്‌. പുകഞ്ഞ്‌ പുകഞ്ഞ്‌ ഒരു ദിവസം കത്തിപ്പടരുന്ന അസ്വസ്ഥത. ഈ തീയില്‍ പഴയ അസമത്വങ്ങള്‍ ദഹിച്ചുപോയാലും, പുതിയവ പൊട്ടിമുളയ്ക്കും. അതാണതിന്റെ ഒരു രീതി.

ഇത്രയും വൈവിധ്യമാര്‍ന്ന ബ്ലോഗേഴ്സിനിടയില്‍ അഭിപ്രായവ്യത്യാസങ്ങളും, ഉരസലുകളും ഉണ്ടാകുന്നത്‌ തികച്ചും സ്വാഭാവികം തന്നെ. എങ്കിലും നേതൃസ്ഥാനത്ത്‌ കൂടുതല്‍ തുല്യരായ ബ്ലോഗേഴ്സ്‌ ആകുമ്പോള്‍ ഉരസലുകള്‍ക്ക്‌ അധികാരധാര്‍ഷ്ട്യത്തിന്റെ ചുവയുണ്ടാകുന്നു. ഇതൊന്നും ഒഴിവാക്കാനാവുന്നതല്ല. മാത്രമല്ല ഇതൊരു തുടര്‍ച്ചയാകാനാണു സാധ്യതയും. പരസ്പരം അറിയാത്തവര്‍ തമ്മിലുള്ള വിര്‍ച്വല്‍ വ്യക്തിവിദ്വേഷങ്ങള്‍ക്കുമപ്പുറം, നേര്‍ക്ക്‌ നേര്‍ കയ്യാങ്കളിയോ, പകപോക്കലിലോ, ഒളിപ്പോരിലോ, കൊട്ടേഷനിലോ, കൊലപാതകത്തിലോ ഒക്കെ ചെന്നവസാനിച്ചേക്കാവുന്ന സില്ലി സ്പര്‍ദ്ധയോര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം, പുച്ഛിക്കാം. നമ്മള്‍ മലയാളികളല്ലേ, ഇതൊക്കെ നമ്മുടെ ചോരയിലുള്ളത്‌ തന്നെ!

അഞ്ചാം പാഠം: All animals are equal but some are more equal than others!


ബ്ലോഗേഴ്സിന്റെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍, അഥവാ ഇ-മെയിലും ചാറ്റും!

ബ്ലോഗിലെ പല പ്രവര്‍ത്തനങ്ങളുടെയും ചരടുവലികളും, രഹസ്യനീക്കങ്ങളും, വിവരശേഖരണ വിതരണവും നടക്കുന്ന ഇ-മെയിലും, ചാറ്റ്‌ എന്നീ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍ വഴിയാണെന്നത്‌ വ്യക്തം. ഇതിനായി ടെലഫോണ്‍ സര്‍വീസ്‌ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ഇതെല്ലാം വലിയ പോരായ്മയായി പലയിടത്തും സൂചിപ്പിച്ചു കാണുന്നു. ഇതൊന്നും ഒരു പോരായ്മയയി എനിക്കു തോന്നുന്നില്ല. ഓരോരുത്തരുടെ സ്വകാര്യമാണതൊക്കെ. അതിനെച്ചൊല്ലി പരാതിപ്പെടുന്നത്‌ അര്‍ത്ഥശൂന്യവുമാണു.

എന്നാല്‍ ബ്ലോഗില്‍ പലപ്പോഴും സ്വകാര്യസംഭാഷണങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. സ്വന്തം സ്വകാര്യ ജീവിതത്തെക്കാള്‍ അന്യന്റെ സ്വകാര്യ ജീവിതത്തിനോടു അമിതമായ താത്‌പര്യമുള്ളവരാണു മലയാളികളിലേറെപ്പേരും. അതിന്റെ തെളിവുകളായി ഇത്തരം വെളിപ്പെടുത്തലുകളെ കാണാം.

അഞ്ചാം പാഠം: അന്യന്റെ സ്വകാര്യതയെ ആഗ്രഹിക്കരുത്‌, അതിലിടപെടരുത്‌!


ചുരുക്കം

മലയാളികളുടെ ആക്ച്വല്‍ ജീവിതത്തിന്റെ പരിച്ഛേദം തന്നെയാണു വിര്‍ച്വല്‍ ജീവിതത്തിലും. പലപ്പോഴും വിര്‍ച്വല്‍ ജീവിതത്തില്‍ ഒരു ഐഡിയല്‍ വ്യക്തിത്വം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രത കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ സ്വയമറിയാതെ തനതു വ്യക്തിത്വം വെളിപ്പെടുത്തുന്നു.

വൈവിധ്യമാര്‍ന്ന ബ്ലോഗ്‌പരിസരങ്ങള്‍ സൃഷ്ടിക്കുന്ന കലഹങ്ങള്‍ ബ്ലോഗ്‌ വിട്ട്‌ വീടുകയറിച്ചെല്ലുന്നതുവരെ ബ്ലോഗ്‌ വളര്‍ന്നുകഴിഞ്ഞു. ആ നിലയ്ക്ക്‌ ബ്ലോഗിന്റെ വളര്‍ച്ചയ്ക്കും പുരോഗമനത്തിനുമായി അഹോരാത്രം പ്രയത്നിച്ചവര്‍ക്കും, എല്ലാ ബ്ലോഗേഴ്സിനും തീര്‍ച്ചയായും അഭിമാനിക്കാം. എല്ലാറ്റിനുമുപരി ഈ കലഹങ്ങളൊന്നും തന്നെ ക്രിയാത്മകമായ ബ്ലോഗ്‌ സൃഷ്ടികളുടെയോ, സാഹിത്യരചനകളുടെയോ പേരിലല്ലായെന്നുള്ളത്‌ സാഹിതീകുതുകികളായ ബ്ലോഗേഴ്സിനു വളരെയധികം പ്രതീക്ഷയും നല്‍കുന്നു.!


കടപ്പാടുകള്‍: ഈ ലേഖനമെഴുതാന്‍ സഹായകമായ കാലിക ബ്ലോഗ്‌ സംഭവങ്ങള്‍ക്കും, എല്ലാ ബ്ലോഗേഴ്സിനും നന്ദി അറിയിച്ചുകൊള്ളുന്നു.


റെഫറന്‍സസ്‌: തനിമലയാളം, പിന്‍മൊഴികള്‍, നിരവധി ബ്ലോഗ്‌ പോസ്റ്റുകള്‍, എണ്ണമറ്റ കമന്റുകള്‍.


ഡിസ്കോ കൈമള്‍: ഈ എഴുതിയിരിക്കുന്നതെല്ലാം സമകാലീന ബ്ലോഗുകളും, കമന്റുകളും വായിച്ചതിനു ശേഷമുള്ള എന്റെ മാത്രം നിരീക്ഷണങ്ങളോ, വിചാരങ്ങളോ ആണു. അതുകൊണ്ട്‌ തന്നെ ആര്‍ക്കെങ്കിലും വ്യക്തിപരമായി വിദ്വേഷം തോന്നിയാല്‍ അതെന്റെ നേര്‍ക്ക്‌ മാത്രമാക്കാന്‍ അപേക്ഷ!

Wednesday, December 27, 2006

അന്ധത




മിന്നല്‍ക്കരം പിളര്‍ത്തിയ
തെങ്ങിന്‍ നെറുകയില്‍
ഒറ്റക്കണ്ണന്‍ കാക്ക
നിലവിളിക്കുമ്പോള്‍
വിരുന്നുകാരെത്തുമെന്ന്‌...

ദ്രവിക്കുമാമാശയത്തില്‍
വിശപ്പിന്റെ പൂച്ചകള്‍
മുഖം കഴുകുമ്പോള്‍
അതിഥികളാരോ വരുമെന്ന്‌...

പണിപ്പെട്ട്‌
പകലുറക്കത്തിന്‍
പടിക്കലെത്തുമ്പോള്‍
വാതില്‍ക്കലാളനക്കം!

നരച്ച പകലില്‍,
വേര്‍ത്ത കൈകളില്‍
വക്കു പൊട്ടിയ പാത്രം നീട്ടി
പിഴയ്ക്കാത്ത ശകുനമായി
കുരുടി നില്‍ക്കുന്നു.

ഒക്കത്ത്‌,
കണ്ണുള്ളവന്‍
ഇടവഴിയിലെ ഇരുട്ടില്‍
കഴുവേറ്റിയ കാമത്തിന്റെ
പാല്‍മയമില്ലാത്ത
കുരുന്നു പുഞ്ചിരി.

പാത്രത്തില്‍,
പൊള്ളിക്കിടക്കുന്നു
ചിരപുരാതനം
ദയതന്‍ ചില്ലറത്തുട്ടുകള്‍.

തരക്കേടില്ലാ
കാഴ്ചയെന്നകമേ
തുറക്കുന്നൂ,
വെറിയന്‍ കണ്ണുകള്‍!

ഒരു നൊടിയില്‍
വലിച്ചകത്താക്കി-
ക്കരുത്തു കാട്ടി-
യിരുട്ടിലാഴ്ന്ന്
സ്ഖലിച്ചു പൊങ്ങുമ്പോള്‍,
അരികിലൊരു
കുഞ്ഞിന്‍ കനത്ത
നിശബ്ദത!

‘വിശപ്പൊടുക്കി’
വിയര്‍ത്തെണീറ്റ്,
വളര്‍ത്തുനായതന്‍ കെട്ടഴിച്ച്‌,
കതകടയ്ക്കുമ്പോള്‍,
കാഴ്ച്ചയില്ലാത്ത
ദൈവങ്ങളെ പ്രാകി
പാതിജീവനെ ചേര്‍ത്ത്‌ വെച്ച്‌
കുരുടിയോടുന്നു.

പാപനാശം,
ഭക്തിമാര്‍ഗ്ഗം!
തിരുപ്പതിയും,
തീര്‍ത്ഥാടനവും കഴിഞ്ഞ്‌
രാത്രി വീടെത്തുമ്പോള്‍,
ക്ഷീണനേത്രത്തിലാഞ്ഞു കൊത്തുന്നു
കൂരിരുട്ടിന്‍ കരാളസര്‍പ്പങ്ങള്‍.

നിറമിഴികളില്‍
വിഷദന്തമൂര്‍ച്ചകള്‍.
ഇരുള്‍വഴികളില്‍
ശീത്ക്കാരവേഗങ്ങള്‍.
ഉടഞ്ഞുവീഴുന്നൂ
കാഴ്ച്ചതന്‍ സ്ഫടികം!

വെളിച്ചമെല്ലാമൊലിച്ചു
പൊയ്പ്പോയി,
പുലരിസൂര്യന്‍ വെറും
ചുടുസ്പര്‍ശമാകവെ,
തിരിച്ചറിഞ്ഞു ഞാന്‍
വിശന്നു ചുറ്റും മുരണ്ടടുക്കുന്ന
വഴികാട്ടിനായ്ക്കള്‍തന്‍
ചോരക്കിതപ്പുകള്‍.

ചെറുത്തുനില്‍ക്കാതെ
കീഴടങ്ങവേ
തിരിച്ചറിഞ്ഞില്ല ഞാന്‍
എന്റെ വളര്‍ത്തു നായതന്‍
കൂര്‍ത്ത പല്ലുകള്‍.

തമസ്സുരുകി
തളം കെട്ടി നില്‍ക്കും
നനുത്ത പാളത്തില്‍
കഴുത്ത് ചേര്‍ത്ത്
കാതൊരുക്കി
കുരുടി തേങ്ങുന്നു...

ഉരുക്കുപാളത്തില്‍
ചതഞ്ഞരഞ്ഞൊരു
കുരുന്നു പുഞ്ചിരി
പൊലിഞ്ഞുപോകുന്നു.

കെട്ട കാഴ്ച്ചയില്‍
ഉള്ളുപൊള്ളിത്തിളച്ച
ദൈവങ്ങള്‍
കൊടിയ ശാപത്തിന്‍
കെട്ടഴിച്ച് കതകടയ്ക്കുമ്പോള്‍,
വംശവൃക്ഷത്തിന്‍
പരാഗനേത്രങ്ങളില്‍
ഇരുട്ട് കൊത്തുന്നു.

വസന്തമെത്തി
മിഴിവാതില്‍
തുറന്നുവെയ്ക്കുമ്പോള്‍,
പിറവിയുടെ ചില്ലയാകെ
അന്ധതയുടെ
ജനിതകം പൂക്കുന്നു!

Tuesday, April 11, 2006

നിശ്ചലദൃശ്യങ്ങള്‍

നിശ്ചലദൃശ്യങ്ങളിലേക്കൊരു
സ്നിഗ്ധജാലകം
തുറക്കട്ടെ ഞാന്‍
ഇങ്ങനെ..

പൂവു വീണാലതു കവിതയാകും..
മര്‍ത്യനിവനുഴറി വീണാല്‍,
കവിതയില്ല, കരച്ചിലില്ല
കയറിയിറങ്ങുന്നു
ശിരസ്സിലൂടെ
കഠിന ജീവിതം
കയറ്റിയ ലോറികള്‍.

ചിതറിത്തെറിക്കുന്നുള്ളിലെ
കവിതകള്‍
ചോരയും
ചുടു ചോറുമൊത്ത്‌..

ചിരിയൊതുക്കി
ചിലരൊപ്പിയെടുക്കുന്നു
വിറ്റു പോയേക്കാവുന്നൊരെന്‍
ശിഷ്ടമൌനത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

പതിവുജീവിതം
പാഞ്ഞുപോകുന്ന
പാതയില്‍ ചിതറി
ഞാന്‍ കിടക്കവേ..
ചിരഗതാഗതം
കുരുങ്ങിയെന്നായിരം
തെറികളെന്‍ കാതില്‍
പുളിച്ചു വീഴുന്നു.

തെരുവുനായ്ക്കളാര്‍ത്തിയോടെയെന്‍
ചോരനക്കിയെടുക്കുന്നു
മൃഗനഖങ്ങളാഴ്ത്തിയെന്റെ
പച്ചമാംസം രുചിച്ചിടുന്നു.
മൃതശിരസ്സിലമര്‍ന്നിരുന്നെന്‍
വെന്ത കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌
തണലു നോക്കിപ്പറന്നിടുന്നു
കാകജന്മവിരക്തികള്‍.

മൃതിയിലേക്കു
തുറന്ന കണ്ണുമായ്‌
ചിരിയൊതുക്കിയടുക്കയാണിപ്പൊഴും
ചിതലു പോലിപ്പൊയ്മുഖങ്ങളും..

മെല്ലെയീയനാഥജന്മത്തിന്റെ
ശിഥിലമൌനങ്ങളില്‍
പകലിന്‍ ശവക്കച്ചയഴിഞ്ഞുവീഴുന്നു..
ഇരുളിലൊരു മലിനവാഹനം
കിതച്ചു നില്‍ക്കുന്നു.
വിദ്യുത്ചിതോന്മുഖം
നരകാര്‍ത്തജീവിതം
ഇതി സമാപ്തം!
........

ഒടുവില്‍,
ഒരു വെണ്‍ചുവരില്‍
ശുഭ്രജീവിതത്തിരശ്ശീല നീക്കി
അനാഛാദനം ചെയ്യുവാനെത്തുന്നു
വിശിഷ്ടാതിഥിയൊരാള്‍.

കരളില്‍ കൌതുകം നിറച്ചും
കടല കൊറിച്ചും
കടന്നു പോകുന്നു പലര്‍.

ഹാ!
എത്ര സുന്ദരമീ ദൃശ്യം
ഇതു പകര്‍ത്തിയോനെത്ര ഭാഗ്യവാന്‍.
എത്രയാഴം,
എന്തൊരു നിറക്കൂട്ട്
എന്നിങ്ങനെ..
വെറും വാര്‍ത്തയാകുന്നു ഞാനും.

എന്റെ ചോരയും
തണുത്ത തലച്ചോറും
തിരശ്ശീലകള്‍ക്കപ്പുറം
ചില്ലുകൂട്ടില്‍
ഉള്‍ക്കാഴ്ച്ച തിളയ്ക്കുന്ന
കണ്ണു കാത്തിരിക്കുന്നു.

കാണെ, കാണെ
ചുവരു മങ്ങുന്നു..
ചില്ലുജാലകത്തിന്‍
സ്നിഗ്ധവായ്പ്പില്‍
ഉമിനീരുവറ്റിയ ചിലന്തികള്‍
എന്നൊടൊത്തു മരണത്തിലേക്കു
വല നെയ്തിറങ്ങുന്നു.

മുറി നിറയെ
മാറാലമൂടിയ
മരണത്തിന്റെ
ചില്ലിട്ട ചിത്രങ്ങള്‍
കഠിനജീവിതം
കയറിയിറങ്ങിയ
ശിഷ്ടമൌനത്തിന്റെ
ചകിതദൃശ്യങ്ങള്‍,
ചതഞ്ഞ വിരലുകള്‍,
മുറിഞ്ഞ കവിതകള്‍.

വഴിയിലിപ്പൊഴും
ആര്‍ത്തിരമ്പുന്നു
കഠിന ജീവിതം
കയറ്റിയ ലോറികള്‍..

തെറിച്ചു വീഴുന്നു
പുതിയ ചോരയും
പുത്തന്‍ തലച്ചോറും.
എച്ചില്‍വിരുന്നിനായ്‌
കൌശലം പാര്‍ക്കുന്നു
നായ്ക്കളും കാകരും
മര്‍ത്യജന്മങ്ങളും.

ചിരിയൊതുക്കിയടുക്കുന്നു പിന്നെയും
ചിതലുപോലിപ്പൊയ്മുഖങ്ങളും.
തുടര്‍ച്ചയാകുന്നു നിത്യവും
ശിഥിലജീവിതത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

അടയ്ക്കുവതെങ്ങിനെ
ഞാനീ
നിശ്ചലദൃശ്യങ്ങള്‍ തന്‍
സ്നിഗ്ധജാലകം?

Thursday, February 16, 2006

ഫ്രീ റൈഡ്

ബാം‌ഗ്ലൂരിലെ പട്ടികളുടെ കഥ ശ്രീജിത്ത് എഴുതിയത് വായിച്ചപ്പോള്‍
മുന്‍‌കാല ബാം‌ഗ്ലൂരിയനായ എനിക്കും ഒരു പട്ടിക്കഥ ഓര്‍മ്മ വന്നു.
കഥയെഴുത്ത് വശമില്ലാത്തതു കൊണ്ട് നേരേ കാര്യത്തിലേക്ക് കടക്കാം..

സംഗതി ഏതാണ്ട് ഇപ്രകാരമാണ്‌.

റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ കാമ്പസില്‍
ഒരു കാലത്ത് എണ്ണമറ്റ പട്ടികള്‍ റ്റാറ്റാ പറഞ്ഞു കളിച്ചുല്ലസിച്ച് അര്‍മാദിച്ചിരുന്നു.
മെസ് ഹാളിനു മുന്നില്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍‍, ടീ&കോഫി ബോര്‍ഡുകള്‍, ഹോസ്റ്റലുകള്‍,
ജിംഘാന, സ്വിമ്മിങ്ങ് പൂള്‍ എന്നു വേണ്ട സകല മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും പട്ടികള്‍..പട്ടികള്‍...പട്ടികള്‍..

സീസണല്‍ ഉന്മാദം പിടിപെടുന്ന സമയത്ത് ഇവറ്റകള്‍ “ലജ്ജാവതിയേ“ പാടിത്തിമിര്‍ത്ത്
ഒട്ടിപ്പോ മട്ടില്‍ കാണപ്പെട്ടത് ചിലരിലെങ്കിലും ലജ്ജയുളവാക്കി.

പട്ടിശല്യം സഹിക്കാഞ്ഞ് ഒരു സുഹൃത്ത് പെട്ടെന്ന് കാര്‍ട്ടൂണിസ്റ്റ് വരെ ആയി.
മൂപ്പരു വരച്ച കാര്‍ട്ടൂണ്‍ ഏതാണ്ട് ഈ വിധത്തിലായിരുന്നു.
രംഗം ടീ-ബോര്‍ഡ് (അഥവാ ചായക്കട).
കസേരകളിലും, മരച്ചോട്ടിലും ഒക്കെയായി ‘പയലുകളും ജൌളികളും‘
പെപ്സി, കോക്ക്, ചായ എന്നീ പാനീയവഹകളും,
പഫ്സ്, സമോസ മുതലായ ഗുമ്മന്‍ പലഹാരങ്ങളും അകത്താക്കുന്നു.
ഈ മനോഹര പശ്ചാത്തലത്തില്‍ ഒരു ശുനകന്‍ തന്റെ സ്വതസിദ്ധമായ
ശൈലിയില്‍ ഒഴിഞ്ഞ പെപ്സി കുപ്പിയിലേക്ക് ഉന്നം പിടിച്ച് “ശൂ” വെയ്ക്കുന്നു!!

കാര്‍ട്ടൂണിന്റെ പകര്‍പ്പുകള്‍, കാമ്പസിന്റെ മര്‍മ്മ പ്രധാനമായ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബഹുരാഷ്ട്രകുത്തകക്കു മേല്‍ ചാവാലിശുനകന്റെ പ്രതിഷേധപ്പെടുക്കല്‍ ആയി കാര്‍ട്ടൂണ്‍ വിലയിരുത്തപ്പെടുകയും കാമ്പസിലെ ശുനകശല്യത്തെ വരച്ചുകാട്ടുകയെന്ന സുപ്രധാന ഐറ്റം നമ്പര്‍ പരാജയമാവുകയും ചെയ്താലോ
എന്ന് കാര്‍ട്ടൂണിസ്റ്റ് ശശി വല്ലാതെ ആശങ്കപ്പെട്ടിരുന്നു.

പക്ഷെ, കാര്‍ട്ടൂണ്‍ കുറിക്ക് കൊണ്ടു.
പരാതികള്‍ പിന്നാലെ ചെന്നു കൊണ്ടു.
ശുനകപ്രശ്നത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ അധികാരവര്‍ഗം തീരുമാനമെടുത്തു.

ദിവസങ്ങള്‍ പലതായി കടന്നു പോകുന്നതിനിടയില്‍ ഒരു ദിവസം,
കോര്‍പ്പറേഷന്‍ വക വാഹനം വലിയ ഒച്ചയും ബഹളവുമൊക്കെയുണ്ടാക്കി
കാമ്പസില്‍ കിതച്ചെത്തി നിന്നു.
ബാംഗ്ലൂര്‍ മെട്രോയിലെ പ്രശസ്തരായ “പട്ടിപിടുത്ത സ്ക്വാഡ്”
ചാടിയിറങ്ങി പുലികളി തുടങ്ങി.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടാവുന്ന പട്ടികളെയെല്ലാം
ഓടിച്ചിട്ട് കുരുക്കിട്ട് പിടിച്ച് വണ്ടിയില്‍ കയറ്റി സ്ക്വാഡ് മടങ്ങി.

പട്ടിശല്യമൊഴിഞ്ഞ കാമ്പസില്‍ കമിതാക്കള്‍ പാതിരാ വരെ
“പീക്കബൂ“ കളിച്ചു നടന്നു.

പക്ഷെ....തുമ്പയില്‍ നിന്നും വിട്ടിരുന്ന റോക്കറ്റുകള്‍ പോലെ,
പട്ടികള്‍ പോയതു പോലെ തന്നെ തിരിച്ചു വന്നു.
മുന്‍പ് എഴുതിയ കാര്യങ്ങള്‍ (കാര്‍ട്ടൂണ്‍ ഒഴിച്ച്) എല്ലാം അതേപടി ആവര്‍ത്തിക്കപ്പെട്ടു.

പട്ടിസ്ക്വാഡിന്റെ വണ്ടി വന്നു.
പട്ടികളെ കുരുക്കിട്ട് പിടിച്ചു കൊണ്ടു പോയി.
കമിതാക്കള്‍ “പീക്കബൂ” കളിച്ചു.
പട്ടികള്‍ പൂര്‍വ്വാധികം ഉന്മാദത്തോടെ തിരിച്ചു വന്നു.

ഈ കലാപരിപാടി ഒരു മെഗാസീരിയല്‍ മട്ടില്‍ തുടരുന്നതിന്നിടയില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി.

അന്നൊരു ദിവസം പതിവു പോലെ കോര്‍പ്പറേഷന്‍ വക വാഹനം
വലിയ ഒച്ചപ്പാടോടെ വന്നു നിന്നു.
അജ്ഞാതമായ ഏതോ ഉള്‍വിളിയിലെന്ന പോലെ,
പട്ടികള്‍ കൂട്ടമായി വന്ന് ആവേശത്തോടെ വണ്ടിയില്‍ ഇടിച്ചു തള്ളിക്കയറി.
വണ്ടി വിട്ടുപോകുമ്പോള്‍ പട്ടികള്‍ സന്തോഷത്തോടെ ‘ബെല്ലാരി രാജാ‘ ശൈലിയില്‍ പറഞ്ഞത് (കന്നടയില്‍) എതാണ്ടിങ്ങനെ ..

“യെശ്വന്ത് പുരം വരെ വല്ലപ്പോഴും കിട്ടണ ഈ ഫ്രീ റൈഡ് അടിപൊളി തന്നണ്ണാ...!!“
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 United States License.