Thursday, March 15, 2007

ചില ബ്ലോഗാകുല ചിന്തകള്‍

കോപ്പിയടി പ്രശ്നം

സു എന്ന ബ്ലോഗറിന്റെ അനുമതിയില്ലാതെ ബ്ലോഗ്‌ കണ്ടന്റ്സ്‌ കോപ്പിയടിച്ചത്‌ തെറ്റ്‌ തന്നെ. സുവിന്റെ ബ്ലോഗില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ആ കുറ്റത്തിനെതിരെ സു നിയമനടപടികളെടുക്കുകയാണു വേണ്ടത്‌. അത്‌ നടക്കുന്നുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല. നിയമനടപടികള്‍ നടക്കുന്നുവെങ്കില്‍ (ഇല്ലെങ്കിലും) "കരിവാരിതേക്കല്‍ കാമ്പൈന്‍" എന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റി ഒരു അപ്പോളജി എഴുതി വാങ്ങുന്നതിനോട്‌ യോജിക്കുന്നുമില്ല.

ഒരുദാഹരണം പറയാം (ഇതാണല്ല്ലോ ഇപ്പോഴത്തെ ശൈലി).
നാട്ടിന്‍പുറത്ത്‌ ഒരു വീട്ടില്‍ പത്ത്‌ മക്കള്‍, ഒന്‍പത്‌ ആണും ഒരു പെണ്ണും, പിന്നെ അച്ഛനും അമ്മയും. ഇതില്‍ ഇളയ ചെറുക്കന്‍ ഒരു മോഷണം നടത്തി നാട്ടുകാരാല്‍ പിടിക്കപ്പെട്ടു. ആദ്യം എന്തായിരിക്കും ചെയ്യുക. നാട്ടുകാര്‍ പയ്യന്റെ കൂമ്പിടിച്ച്‌ വാട്ടും (ഇത്‌ നാട്ടുകാരുടെ ജന്മാവകാശമാണെന്ന് തോന്നുന്നു). എന്നിട്ട്‌ പോലീസില്‍ ഏല്‍പ്പിക്കും. പോലീസില്‍ നിന്നും കോടതി, നിയമനടപടി അങ്ങനെ പോകും. ശിക്ഷയും കിട്ടിയെന്ന് വരും. പക്ഷെ, അതുകൊണ്ടൊന്നും പ്രശ്നം തീരില്ല.

നാട്ടിന്‍ പുറത്തെ ചില സ്ത്രീപുരുഷ പ്രജകള്‍ തങ്ങളുടെ സ്ഥിരം പ്രചാരണ വേല തുടങ്ങുന്നു. ആ കുടുംബം മുഴുവന്‍ കള്ളന്മാരാണെന്നും, അവര്‍ക്കുള്ളതെല്ലാം കളവുമുതലാണെന്നും പറഞ്ഞു അവരെ നാറ്റിക്കും. ഇങ്ങനെയിരിക്കുമ്പോഴായിരിക്കും ആ വീട്ടിലെ പെണ്‍കുട്ടിക്ക്‌ വിവാഹാലോചനകള്‍ വരുന്നത്‌. വരുന്നവരോടെല്ലാം നാട്ടുകാരു പറയും ഓ, അതാ കള്ളന്റെ വീട്ടിലെ പെണ്ണല്ലേന്ന്. ഒരു കുടുംബത്തിന്റെ കട്ടേം ബോഡും അതോടെ മടങ്ങുന്നു. ഇതിനെ വളരെ മൃദുവായി നാട്ടിന്‍പുറത്ത്‌ പരദൂഷണം എന്ന് വിളിക്കുന്നു.

ഈ ലൈനിലാണു യാഹൂവിനും (ദുനിയായ്ക്കും) എതിരായുള്ള നീക്കമെന്ന് വളരെ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാമ്പൈനിംഗ്‌ ആയതു കൊണ്ട്‌ ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു. അത്‌ എന്റെ കാര്യം. കാമ്പൈനിംഗ്‌ ചെയ്തത്‌ അവരുടെ കാര്യം.

ഒന്നാം പാഠം: പരദൂഷണത്തിലൂടെയും നീതി നേടിയെടുക്കാം. പക്ഷെ അത്‌ നീതിയുടെ കൊഞ്ഞനമായിരിക്കും!


ഗൂഗിളും ബ്ലോഗിംഗും ഞാനും...


മനസ്സില്‍ തോന്നുന്നതൊക്കെ എഴുതിവെയ്ക്കാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും ഓസിനു കിട്ടിയ ഒരിടമായാണു ബ്ലോഗിനെ ഞാന്‍ കണ്ടത്‌. ബ്ലോഗ്‌ എന്നാല്‍ വളര്‍ന്ന് വലുതായി പരമ്പരാഗത അച്ചടിമാധ്യമങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന മറ്റൊരു കുത്തകയായി മാറേണ്ട വലിയ സംഭവമാണെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. അതിനുവേണ്ടിയാണല്ലോ അവകാശസമരവും, നിയമനിര്‍മ്മാണങ്ങള്‍ക്കുള്ള ഒരുക്കങ്ങളും. എല്ലാം നല്ലത്‌ തന്നെ.

ഒരര്‍ത്ഥത്തില്‍ ഗൂഗിളിന്റെ ഫ്രീ സര്‍വീസ്‌ ആയ ബ്ലോഗറുപയോഗിച്ചു ബ്ലോഗുന്നവരെല്ലാം, ഗൂഗിള്‍ പോര്‍ട്ടലിനു ഫ്രീ ആയി കണ്ടന്റ്‌ കൊടുക്കുന്ന കൂലിയില്ലാത്ത എഴുത്തുകാരാണു (ബ്ലോഗെഴുത്തിന്റെ കൂലി കമന്റാണെന്ന് ഒരു ചൊല്ലുള്ളത്‌ മറക്കുന്നില്ല). അത്തരം ഫ്രീ കണ്ടന്റ്സ്‌ മറ്റേതെങ്കിലും കമ്പനി തങ്ങളുടെ ധനസമ്പാദനത്തിനായി അടിച്ചുമാറ്റി ഉപയോഗിക്കുന്നത്‌ ഗൂഗിളിനും എഴുതുന്നവര്‍ക്കും പിടിച്ചെന്ന് വരില്ല.

ഈ സര്‍വീസ്‌ ഫ്രീ അല്ലായിരുന്നെങ്കില്‍, ഒരു നിശ്ചിത തുക (ഉദാ: മാസത്തില്‍ നൂറു രൂപയോ, പത്ത്‌ ഡോളറോ മറ്റോ) ഇതിനായി ചോദിച്ചിരുന്നെങ്കില്‍ എത്ര പേരു ബ്ലൊഗെഴുതുമായിരുന്നു? ഞാന്‍ എഴുതില്ലെന്നത്‌ ഉറപ്പ്‌. അതേ പോലെ തന്നെ ഏവൂരാന്റെ പിന്മൊഴി, തനിമലയാളം സര്‍വീസുകളും. ഇതു രണ്ടുമില്ലാതെയും ബ്ലോഗാമെന്നതു കൊണ്ട്‌ ഇതൊരു അവശ്യഘടകമല്ല. എങ്കിലും മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്കും, ഇന്ന് നാഴികക്ക്‌ നാല്‍പ്പത്‌ വട്ടവും പറഞ്ഞുകേള്‍ക്കുന്ന കൂട്ടായ്മയ്ക്കും കാരണമായത്‌ ഈ ഫ്രീ സര്‍വീസുകളാണു.

രണ്ടാം പാഠം: കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങാത്ത മലയാളി ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കും.!


ലോനപ്പന്‍: ബ്ലോഗ്‌ മാഫിയയുടെ ആദ്യത്തെ ഇരയോ? അതോ സ്വയം കുഴിച്ച കുഴിയില്‍ വീണുപോയതോ?.

ബ്ലോഗില്‍ ആരൊക്കെ എന്തൊക്കെ എഴുതണമെന്നും, എന്തൊക്കെ കമന്റണമെന്നും തീരുമാനിക്കുന്ന ഒരു ഉപജാപസംഘം ഉരുത്തിരിഞ്ഞു വരുന്നുവോ എന്നൊരു തോന്നല്‍ എനിക്കുമുണ്ട്‌. ലോനപ്പന്റെ ജോലി തെറിപ്പിക്കല്‍ ഭീഷണി, അതിനോടനുബന്ധിച്ച്‌ ബ്ലോഗ്‌ നീക്കം ചെയ്തതും, ചില ബ്ലോഗേഴ്സിനെ തേടി പോലീസ്‌ ചെന്നു എന്നു പറഞ്ഞു കേള്‍ക്കുന്നതും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

ലോനപ്പന്‍ ബ്ലോഗ്‌ ഡെലീറ്റ്‌ ചെയ്യാന്‍ തക്കതായ കാരണമുണ്ടാവും. ജോസ്‌ ചെറിയാ എന്ന അജ്ഞാതന്റെ (അജ്ഞാതയുടെ) ആദ്യത്തെ പരാതിപ്പുറത്ത്‌ കമ്പനി അയാളെ വിളിച്ച്‌ വാണ്‍ ചെയ്ത്‌ വിട്ടുകാണും. എന്നാല്‍, അതിന്റെ പേരില്‍ അയാളിട്ട പോസ്റ്റുകളും, അതില്‍ വന്ന കമന്റുകളുടെയും തുടര്‍ച്ചയെന്നോണം, വീണ്ടും പരാതി ചെന്നു എന്നു കരുതുക. അപ്പോള്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും ബ്ലോഗ്‌ ഡെലീറ്റ്‌ ചെയ്ത്‌ തന്റെ ജോലി സംരക്ഷിക്കുകയേ നിവൃത്തിയുണ്ടാവൂ. ഇവിടെയുള്ള മറ്റു ചിലരെപ്പോലെ ജീവവായുവിനെക്കാളും വലുതായി ബ്ലോഗിനെ കാണുന്ന മഹാനൊന്നുമാവില്ല ലോനപ്പന്‍.

ലോനപ്പന്റെ പേരില്‍ ഇനിയുണ്ടാകുന്ന പോസ്റ്റുകളും കമന്റുകളും അന്വേഷണങ്ങളും ഒരു പക്ഷെ ജോസ്‌ ചെറിയാമാരെ ഇനിയും ചൊടിപ്പിച്ചേക്കാം. ഇതൊക്കെ ലോനപ്പന്‍ പറഞ്ഞു ചെയ്യിക്കുന്നതാണെന്നും പറഞ്ഞൊരു പരാതി കൂടി അയാളുടെ പേരില്‍ ചെന്നാല്‍ മൂപ്പരുടെ ജോലി തെറിക്കുമെന്നത്‌ ഉറപ്പാണു. അതു കൊണ്ട്‌ തന്നെയാവും അയാള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതും. ബ്ലോഗ്‌ ചെയ്തതിന്റെ പേരില്‍ ഒരു മനുഷ്യനെ നിരന്തരമായ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ പ്രതികാരം വീട്ടുന്ന സൈക്കോപാത്തിന്റെ ക്രൂരവും വികലവുമായ മാനസിക സംതൃപ്തി ഇത്‌ ചെയ്തവരും ഇത്തരം ചെയ്തിക്ക്‌ കൂട്ട്‌ നിന്നവരും, അതിന്റെ ഫലം കണ്ടാസ്വദിക്കുന്നവരും, അതിനെ സപ്പോര്‍ട്ട്‌ ചെയ്യുന്നവരും അനുഭവിക്കുന്നുണ്ടാവും. ഒരു കുടുംബത്തിന്റെ കട്ടേം ബോഡും അതോടെ മടങ്ങിയേക്കാം (ഏതു വിധേനയും കട്ടേം ബോഡും മടക്കലാണല്ലോ ലേറ്റസ്റ്റ്‌ സ്റ്റെയില്‍).

മൂന്നാം പാഠം: ഇന്ന് ലോനപ്പന്‍, നാളെ നമ്മളില്‍ മറ്റൊരാള്‍!


മാതൃകാവിഗ്രഹങ്ങളും കീഴ്‌ശ്വാസവും.


ജീവിതത്തില്‍ പകര്‍ത്താനും അനുകരിക്കാനും മാതൃകാവിഗ്രഹങ്ങള്‍ തേടുന്നവരാണു പൊതുവെ എല്ലാവരും. പലതും അനുകരിച്ചും പകര്‍ത്തിയുമാണു ജീവിതം മുന്നേറുന്നത്‌ തന്നെ. ആ നിലയ്ക്ക്‌ ബ്ലോഗിലും വിഗ്രഹങ്ങളെ കണ്ടെത്തേണ്ടി വന്നു പലര്‍ക്കും. സ്വയം ആവശ്യപ്പെട്ടില്ലെങ്കില്‍ തന്നെയും പലരെയും വിഗ്രഹങ്ങളാക്കി മാറ്റുകയാണുണ്ടായത്‌. സേവനം, സീനിയോറിറ്റി, കമന്റുകളുടെ ആര്‍ജ്ജവം ഇതൊക്കെയായിരുന്നെന്ന് തോന്നുന്നു വിഗ്രഹനിര്‍മ്മാണത്തിന്റെ അവശ്യഘടകങ്ങള്‍.

എന്നാല്‍ അണ്ടിയോടടുത്തപ്പോള്‍ മാങ്ങ പുളിച്ചു തുടങ്ങുകയും, ഭക്തജനങ്ങള്‍ക്ക്‌ പ്രസാദമായി പുളിച്ചു നാറിയ കീഴ്‌ശ്വാസങ്ങള്‍ കിട്ടുകയും ചെയ്തപ്പോള്‍ പാവം ഭക്തജനങ്ങള്‍ മൂക്കും പൊത്തി, മൂക്കത്ത്‌ വിരലും വെച്ച്‌, അയ്യടാന്ന്, അന്തംവിട്ടു നിന്നുപോയി. നാറ്റം പിന്നെയും സഹിക്കാം പക്ഷെ ഭക്തജനങ്ങളുടെ മനസ്സിനേറ്റ മുറിവ്‌ ഉണങ്ങാതെ കിടക്കും. ഈ സമയത്ത്‌ വല്ല കരിങ്കല്ലോ തടിക്കഷണമോ വിഗ്രഹമാക്കിയിരുന്നെങ്കില്‍... മനുഷ്യവിഗ്രഹങ്ങളാണല്ലോ ഇപ്പോഴത്തെ ഫേഷന്‍. അവര്‍ക്ക്‌ അവരുടേതായ വികാരവിചാരങ്ങളുണ്ടെന്ന് ഭക്തജനങ്ങള്‍ ഓര്‍ത്തതുമില്ല. അനുഭവി!

ചില അപവാദങ്ങളൊക്കെയുണ്ടായെങ്കിലും പ്രസാദം കീഴ്‌ശ്വാസമായി കൊടുക്കാത്ത ചില നല്ല വിഗ്രഹങ്ങളെങ്കിലും ബാക്കിയുണ്ടെന്നുള്ളതാണു ഭക്തജനങ്ങളുടെ ഏക ആശ്വാസം.

നാലാം പാഠം: നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക്‌ മാതൃകാവിഗ്രഹങ്ങളാവുക.


എല്ലാ ബ്ലോഗരും തുല്യര്‍, ചില ബ്ലോഗേഴ്സ്‌ കൂടുതല്‍ തുല്യര്‍
(കട: ജോര്‍ജ്ജ്‌ ഓര്‍വെലിന്റെ അനിമല്‍ ഫാം എന്ന പുസ്തകം)

ഓര്‍വെലിന്റെ അനിമല്‍ ഫാം വായിച്ചിട്ടുള്ളവര്‍ അതിലെ ഈ വാചകം ഒരിക്കലും മറക്കാനിടയില്ല. "All animals are equal but some are more equal than others.‌" ജീവിതത്തിലെന്നപോലെ ബ്ലോഗിലും ഇത്‌ വളരെയധികം പ്രസക്തമാണെന്ന് ഇതിനോടകം എല്ലാവര്‍ക്കും മനസ്സിലായിക്കാണുമല്ലോ.

ചില ബ്ലോഗേഴ്സ്‌ കൂടുതല്‍ തുല്യരാകുന്നതിനു വ്യക്തമായ ചില മാനദണ്ഡങ്ങളും, സംഘടിതമായ ആസൂത്രണവും ഉണ്ട്‌. സീനിയോറിറ്റി, പോപ്പുലാരിറ്റി, ബ്ലോഗ്‌ സേവനങ്ങളിലൂടെ കൈവരുന്ന അധികാരം, ബ്ലോഗാന്‍ അവശ്യമായ ഉല്‍പന്നങ്ങളുടെ ഉപജ്ഞാതാക്കള്‍ എന്ന സ്ഥാനം, കൂട്ടായ്മയിലുള്ള പങ്ക്‌ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വെച്ചാണു ഈ തുല്യത നിര്‍ണയിക്കുന്നത്‌. വിഗ്രഹങ്ങളാക്കപ്പെടുന്നതുപോലെ ഇവിടെയും സ്വയം ആവശ്യപ്പെടാതെ കൂടുതല്‍ തുല്യത ചാര്‍ത്തപ്പെടുന്നവരുമുണ്ട്‌. വെറും തുല്യരോ, ഒട്ടും തുല്യരല്ലാത്തതുമായവരാണു ബഹുഭൂരിപക്ഷം ബ്ലോഗേഴ്സും.

എവിടെ അസമത്വമുണ്ടോ അവിടെ അസ്വസ്ഥതയുമുണ്ട്‌. പുകഞ്ഞ്‌ പുകഞ്ഞ്‌ ഒരു ദിവസം കത്തിപ്പടരുന്ന അസ്വസ്ഥത. ഈ തീയില്‍ പഴയ അസമത്വങ്ങള്‍ ദഹിച്ചുപോയാലും, പുതിയവ പൊട്ടിമുളയ്ക്കും. അതാണതിന്റെ ഒരു രീതി.

ഇത്രയും വൈവിധ്യമാര്‍ന്ന ബ്ലോഗേഴ്സിനിടയില്‍ അഭിപ്രായവ്യത്യാസങ്ങളും, ഉരസലുകളും ഉണ്ടാകുന്നത്‌ തികച്ചും സ്വാഭാവികം തന്നെ. എങ്കിലും നേതൃസ്ഥാനത്ത്‌ കൂടുതല്‍ തുല്യരായ ബ്ലോഗേഴ്സ്‌ ആകുമ്പോള്‍ ഉരസലുകള്‍ക്ക്‌ അധികാരധാര്‍ഷ്ട്യത്തിന്റെ ചുവയുണ്ടാകുന്നു. ഇതൊന്നും ഒഴിവാക്കാനാവുന്നതല്ല. മാത്രമല്ല ഇതൊരു തുടര്‍ച്ചയാകാനാണു സാധ്യതയും. പരസ്പരം അറിയാത്തവര്‍ തമ്മിലുള്ള വിര്‍ച്വല്‍ വ്യക്തിവിദ്വേഷങ്ങള്‍ക്കുമപ്പുറം, നേര്‍ക്ക്‌ നേര്‍ കയ്യാങ്കളിയോ, പകപോക്കലിലോ, ഒളിപ്പോരിലോ, കൊട്ടേഷനിലോ, കൊലപാതകത്തിലോ ഒക്കെ ചെന്നവസാനിച്ചേക്കാവുന്ന സില്ലി സ്പര്‍ദ്ധയോര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം, പുച്ഛിക്കാം. നമ്മള്‍ മലയാളികളല്ലേ, ഇതൊക്കെ നമ്മുടെ ചോരയിലുള്ളത്‌ തന്നെ!

അഞ്ചാം പാഠം: All animals are equal but some are more equal than others!


ബ്ലോഗേഴ്സിന്റെ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍, അഥവാ ഇ-മെയിലും ചാറ്റും!

ബ്ലോഗിലെ പല പ്രവര്‍ത്തനങ്ങളുടെയും ചരടുവലികളും, രഹസ്യനീക്കങ്ങളും, വിവരശേഖരണ വിതരണവും നടക്കുന്ന ഇ-മെയിലും, ചാറ്റ്‌ എന്നീ ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേകള്‍ വഴിയാണെന്നത്‌ വ്യക്തം. ഇതിനായി ടെലഫോണ്‍ സര്‍വീസ്‌ ഉപയോഗപ്പെടുത്തുന്നവരും കുറവല്ല. ഇതെല്ലാം വലിയ പോരായ്മയായി പലയിടത്തും സൂചിപ്പിച്ചു കാണുന്നു. ഇതൊന്നും ഒരു പോരായ്മയയി എനിക്കു തോന്നുന്നില്ല. ഓരോരുത്തരുടെ സ്വകാര്യമാണതൊക്കെ. അതിനെച്ചൊല്ലി പരാതിപ്പെടുന്നത്‌ അര്‍ത്ഥശൂന്യവുമാണു.

എന്നാല്‍ ബ്ലോഗില്‍ പലപ്പോഴും സ്വകാര്യസംഭാഷണങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. സ്വന്തം സ്വകാര്യ ജീവിതത്തെക്കാള്‍ അന്യന്റെ സ്വകാര്യ ജീവിതത്തിനോടു അമിതമായ താത്‌പര്യമുള്ളവരാണു മലയാളികളിലേറെപ്പേരും. അതിന്റെ തെളിവുകളായി ഇത്തരം വെളിപ്പെടുത്തലുകളെ കാണാം.

അഞ്ചാം പാഠം: അന്യന്റെ സ്വകാര്യതയെ ആഗ്രഹിക്കരുത്‌, അതിലിടപെടരുത്‌!


ചുരുക്കം

മലയാളികളുടെ ആക്ച്വല്‍ ജീവിതത്തിന്റെ പരിച്ഛേദം തന്നെയാണു വിര്‍ച്വല്‍ ജീവിതത്തിലും. പലപ്പോഴും വിര്‍ച്വല്‍ ജീവിതത്തില്‍ ഒരു ഐഡിയല്‍ വ്യക്തിത്വം പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രത കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ സ്വയമറിയാതെ തനതു വ്യക്തിത്വം വെളിപ്പെടുത്തുന്നു.

വൈവിധ്യമാര്‍ന്ന ബ്ലോഗ്‌പരിസരങ്ങള്‍ സൃഷ്ടിക്കുന്ന കലഹങ്ങള്‍ ബ്ലോഗ്‌ വിട്ട്‌ വീടുകയറിച്ചെല്ലുന്നതുവരെ ബ്ലോഗ്‌ വളര്‍ന്നുകഴിഞ്ഞു. ആ നിലയ്ക്ക്‌ ബ്ലോഗിന്റെ വളര്‍ച്ചയ്ക്കും പുരോഗമനത്തിനുമായി അഹോരാത്രം പ്രയത്നിച്ചവര്‍ക്കും, എല്ലാ ബ്ലോഗേഴ്സിനും തീര്‍ച്ചയായും അഭിമാനിക്കാം. എല്ലാറ്റിനുമുപരി ഈ കലഹങ്ങളൊന്നും തന്നെ ക്രിയാത്മകമായ ബ്ലോഗ്‌ സൃഷ്ടികളുടെയോ, സാഹിത്യരചനകളുടെയോ പേരിലല്ലായെന്നുള്ളത്‌ സാഹിതീകുതുകികളായ ബ്ലോഗേഴ്സിനു വളരെയധികം പ്രതീക്ഷയും നല്‍കുന്നു.!


കടപ്പാടുകള്‍: ഈ ലേഖനമെഴുതാന്‍ സഹായകമായ കാലിക ബ്ലോഗ്‌ സംഭവങ്ങള്‍ക്കും, എല്ലാ ബ്ലോഗേഴ്സിനും നന്ദി അറിയിച്ചുകൊള്ളുന്നു.


റെഫറന്‍സസ്‌: തനിമലയാളം, പിന്‍മൊഴികള്‍, നിരവധി ബ്ലോഗ്‌ പോസ്റ്റുകള്‍, എണ്ണമറ്റ കമന്റുകള്‍.


ഡിസ്കോ കൈമള്‍: ഈ എഴുതിയിരിക്കുന്നതെല്ലാം സമകാലീന ബ്ലോഗുകളും, കമന്റുകളും വായിച്ചതിനു ശേഷമുള്ള എന്റെ മാത്രം നിരീക്ഷണങ്ങളോ, വിചാരങ്ങളോ ആണു. അതുകൊണ്ട്‌ തന്നെ ആര്‍ക്കെങ്കിലും വ്യക്തിപരമായി വിദ്വേഷം തോന്നിയാല്‍ അതെന്റെ നേര്‍ക്ക്‌ മാത്രമാക്കാന്‍ അപേക്ഷ!

Wednesday, December 27, 2006

അന്ധത




മിന്നല്‍ക്കരം പിളര്‍ത്തിയ
തെങ്ങിന്‍ നെറുകയില്‍
ഒറ്റക്കണ്ണന്‍ കാക്ക
നിലവിളിക്കുമ്പോള്‍
വിരുന്നുകാരെത്തുമെന്ന്‌...

ദ്രവിക്കുമാമാശയത്തില്‍
വിശപ്പിന്റെ പൂച്ചകള്‍
മുഖം കഴുകുമ്പോള്‍
അതിഥികളാരോ വരുമെന്ന്‌...

പണിപ്പെട്ട്‌
പകലുറക്കത്തിന്‍
പടിക്കലെത്തുമ്പോള്‍
വാതില്‍ക്കലാളനക്കം!

നരച്ച പകലില്‍,
വേര്‍ത്ത കൈകളില്‍
വക്കു പൊട്ടിയ പാത്രം നീട്ടി
പിഴയ്ക്കാത്ത ശകുനമായി
കുരുടി നില്‍ക്കുന്നു.

ഒക്കത്ത്‌,
കണ്ണുള്ളവന്‍
ഇടവഴിയിലെ ഇരുട്ടില്‍
കഴുവേറ്റിയ കാമത്തിന്റെ
പാല്‍മയമില്ലാത്ത
കുരുന്നു പുഞ്ചിരി.

പാത്രത്തില്‍,
പൊള്ളിക്കിടക്കുന്നു
ചിരപുരാതനം
ദയതന്‍ ചില്ലറത്തുട്ടുകള്‍.

തരക്കേടില്ലാ
കാഴ്ചയെന്നകമേ
തുറക്കുന്നൂ,
വെറിയന്‍ കണ്ണുകള്‍!

ഒരു നൊടിയില്‍
വലിച്ചകത്താക്കി-
ക്കരുത്തു കാട്ടി-
യിരുട്ടിലാഴ്ന്ന്
സ്ഖലിച്ചു പൊങ്ങുമ്പോള്‍,
അരികിലൊരു
കുഞ്ഞിന്‍ കനത്ത
നിശബ്ദത!

‘വിശപ്പൊടുക്കി’
വിയര്‍ത്തെണീറ്റ്,
വളര്‍ത്തുനായതന്‍ കെട്ടഴിച്ച്‌,
കതകടയ്ക്കുമ്പോള്‍,
കാഴ്ച്ചയില്ലാത്ത
ദൈവങ്ങളെ പ്രാകി
പാതിജീവനെ ചേര്‍ത്ത്‌ വെച്ച്‌
കുരുടിയോടുന്നു.

പാപനാശം,
ഭക്തിമാര്‍ഗ്ഗം!
തിരുപ്പതിയും,
തീര്‍ത്ഥാടനവും കഴിഞ്ഞ്‌
രാത്രി വീടെത്തുമ്പോള്‍,
ക്ഷീണനേത്രത്തിലാഞ്ഞു കൊത്തുന്നു
കൂരിരുട്ടിന്‍ കരാളസര്‍പ്പങ്ങള്‍.

നിറമിഴികളില്‍
വിഷദന്തമൂര്‍ച്ചകള്‍.
ഇരുള്‍വഴികളില്‍
ശീത്ക്കാരവേഗങ്ങള്‍.
ഉടഞ്ഞുവീഴുന്നൂ
കാഴ്ച്ചതന്‍ സ്ഫടികം!

വെളിച്ചമെല്ലാമൊലിച്ചു
പൊയ്പ്പോയി,
പുലരിസൂര്യന്‍ വെറും
ചുടുസ്പര്‍ശമാകവെ,
തിരിച്ചറിഞ്ഞു ഞാന്‍
വിശന്നു ചുറ്റും മുരണ്ടടുക്കുന്ന
വഴികാട്ടിനായ്ക്കള്‍തന്‍
ചോരക്കിതപ്പുകള്‍.

ചെറുത്തുനില്‍ക്കാതെ
കീഴടങ്ങവേ
തിരിച്ചറിഞ്ഞില്ല ഞാന്‍
എന്റെ വളര്‍ത്തു നായതന്‍
കൂര്‍ത്ത പല്ലുകള്‍.

തമസ്സുരുകി
തളം കെട്ടി നില്‍ക്കും
നനുത്ത പാളത്തില്‍
കഴുത്ത് ചേര്‍ത്ത്
കാതൊരുക്കി
കുരുടി തേങ്ങുന്നു...

ഉരുക്കുപാളത്തില്‍
ചതഞ്ഞരഞ്ഞൊരു
കുരുന്നു പുഞ്ചിരി
പൊലിഞ്ഞുപോകുന്നു.

കെട്ട കാഴ്ച്ചയില്‍
ഉള്ളുപൊള്ളിത്തിളച്ച
ദൈവങ്ങള്‍
കൊടിയ ശാപത്തിന്‍
കെട്ടഴിച്ച് കതകടയ്ക്കുമ്പോള്‍,
വംശവൃക്ഷത്തിന്‍
പരാഗനേത്രങ്ങളില്‍
ഇരുട്ട് കൊത്തുന്നു.

വസന്തമെത്തി
മിഴിവാതില്‍
തുറന്നുവെയ്ക്കുമ്പോള്‍,
പിറവിയുടെ ചില്ലയാകെ
അന്ധതയുടെ
ജനിതകം പൂക്കുന്നു!

Tuesday, April 11, 2006

നിശ്ചലദൃശ്യങ്ങള്‍

നിശ്ചലദൃശ്യങ്ങളിലേക്കൊരു
സ്നിഗ്ധജാലകം
തുറക്കട്ടെ ഞാന്‍
ഇങ്ങനെ..

പൂവു വീണാലതു കവിതയാകും..
മര്‍ത്യനിവനുഴറി വീണാല്‍,
കവിതയില്ല, കരച്ചിലില്ല
കയറിയിറങ്ങുന്നു
ശിരസ്സിലൂടെ
കഠിന ജീവിതം
കയറ്റിയ ലോറികള്‍.

ചിതറിത്തെറിക്കുന്നുള്ളിലെ
കവിതകള്‍
ചോരയും
ചുടു ചോറുമൊത്ത്‌..

ചിരിയൊതുക്കി
ചിലരൊപ്പിയെടുക്കുന്നു
വിറ്റു പോയേക്കാവുന്നൊരെന്‍
ശിഷ്ടമൌനത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

പതിവുജീവിതം
പാഞ്ഞുപോകുന്ന
പാതയില്‍ ചിതറി
ഞാന്‍ കിടക്കവേ..
ചിരഗതാഗതം
കുരുങ്ങിയെന്നായിരം
തെറികളെന്‍ കാതില്‍
പുളിച്ചു വീഴുന്നു.

തെരുവുനായ്ക്കളാര്‍ത്തിയോടെയെന്‍
ചോരനക്കിയെടുക്കുന്നു
മൃഗനഖങ്ങളാഴ്ത്തിയെന്റെ
പച്ചമാംസം രുചിച്ചിടുന്നു.
മൃതശിരസ്സിലമര്‍ന്നിരുന്നെന്‍
വെന്ത കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌
തണലു നോക്കിപ്പറന്നിടുന്നു
കാകജന്മവിരക്തികള്‍.

മൃതിയിലേക്കു
തുറന്ന കണ്ണുമായ്‌
ചിരിയൊതുക്കിയടുക്കയാണിപ്പൊഴും
ചിതലു പോലിപ്പൊയ്മുഖങ്ങളും..

മെല്ലെയീയനാഥജന്മത്തിന്റെ
ശിഥിലമൌനങ്ങളില്‍
പകലിന്‍ ശവക്കച്ചയഴിഞ്ഞുവീഴുന്നു..
ഇരുളിലൊരു മലിനവാഹനം
കിതച്ചു നില്‍ക്കുന്നു.
വിദ്യുത്ചിതോന്മുഖം
നരകാര്‍ത്തജീവിതം
ഇതി സമാപ്തം!
........

ഒടുവില്‍,
ഒരു വെണ്‍ചുവരില്‍
ശുഭ്രജീവിതത്തിരശ്ശീല നീക്കി
അനാഛാദനം ചെയ്യുവാനെത്തുന്നു
വിശിഷ്ടാതിഥിയൊരാള്‍.

കരളില്‍ കൌതുകം നിറച്ചും
കടല കൊറിച്ചും
കടന്നു പോകുന്നു പലര്‍.

ഹാ!
എത്ര സുന്ദരമീ ദൃശ്യം
ഇതു പകര്‍ത്തിയോനെത്ര ഭാഗ്യവാന്‍.
എത്രയാഴം,
എന്തൊരു നിറക്കൂട്ട്
എന്നിങ്ങനെ..
വെറും വാര്‍ത്തയാകുന്നു ഞാനും.

എന്റെ ചോരയും
തണുത്ത തലച്ചോറും
തിരശ്ശീലകള്‍ക്കപ്പുറം
ചില്ലുകൂട്ടില്‍
ഉള്‍ക്കാഴ്ച്ച തിളയ്ക്കുന്ന
കണ്ണു കാത്തിരിക്കുന്നു.

കാണെ, കാണെ
ചുവരു മങ്ങുന്നു..
ചില്ലുജാലകത്തിന്‍
സ്നിഗ്ധവായ്പ്പില്‍
ഉമിനീരുവറ്റിയ ചിലന്തികള്‍
എന്നൊടൊത്തു മരണത്തിലേക്കു
വല നെയ്തിറങ്ങുന്നു.

മുറി നിറയെ
മാറാലമൂടിയ
മരണത്തിന്റെ
ചില്ലിട്ട ചിത്രങ്ങള്‍
കഠിനജീവിതം
കയറിയിറങ്ങിയ
ശിഷ്ടമൌനത്തിന്റെ
ചകിതദൃശ്യങ്ങള്‍,
ചതഞ്ഞ വിരലുകള്‍,
മുറിഞ്ഞ കവിതകള്‍.

വഴിയിലിപ്പൊഴും
ആര്‍ത്തിരമ്പുന്നു
കഠിന ജീവിതം
കയറ്റിയ ലോറികള്‍..

തെറിച്ചു വീഴുന്നു
പുതിയ ചോരയും
പുത്തന്‍ തലച്ചോറും.
എച്ചില്‍വിരുന്നിനായ്‌
കൌശലം പാര്‍ക്കുന്നു
നായ്ക്കളും കാകരും
മര്‍ത്യജന്മങ്ങളും.

ചിരിയൊതുക്കിയടുക്കുന്നു പിന്നെയും
ചിതലുപോലിപ്പൊയ്മുഖങ്ങളും.
തുടര്‍ച്ചയാകുന്നു നിത്യവും
ശിഥിലജീവിതത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

അടയ്ക്കുവതെങ്ങിനെ
ഞാനീ
നിശ്ചലദൃശ്യങ്ങള്‍ തന്‍
സ്നിഗ്ധജാലകം?

Thursday, February 16, 2006

ഫ്രീ റൈഡ്

ബാം‌ഗ്ലൂരിലെ പട്ടികളുടെ കഥ ശ്രീജിത്ത് എഴുതിയത് വായിച്ചപ്പോള്‍
മുന്‍‌കാല ബാം‌ഗ്ലൂരിയനായ എനിക്കും ഒരു പട്ടിക്കഥ ഓര്‍മ്മ വന്നു.
കഥയെഴുത്ത് വശമില്ലാത്തതു കൊണ്ട് നേരേ കാര്യത്തിലേക്ക് കടക്കാം..

സംഗതി ഏതാണ്ട് ഇപ്രകാരമാണ്‌.

റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഞങ്ങളുടെ കാമ്പസില്‍
ഒരു കാലത്ത് എണ്ണമറ്റ പട്ടികള്‍ റ്റാറ്റാ പറഞ്ഞു കളിച്ചുല്ലസിച്ച് അര്‍മാദിച്ചിരുന്നു.
മെസ് ഹാളിനു മുന്നില്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍‍, ടീ&കോഫി ബോര്‍ഡുകള്‍, ഹോസ്റ്റലുകള്‍,
ജിംഘാന, സ്വിമ്മിങ്ങ് പൂള്‍ എന്നു വേണ്ട സകല മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും പട്ടികള്‍..പട്ടികള്‍...പട്ടികള്‍..

സീസണല്‍ ഉന്മാദം പിടിപെടുന്ന സമയത്ത് ഇവറ്റകള്‍ “ലജ്ജാവതിയേ“ പാടിത്തിമിര്‍ത്ത്
ഒട്ടിപ്പോ മട്ടില്‍ കാണപ്പെട്ടത് ചിലരിലെങ്കിലും ലജ്ജയുളവാക്കി.

പട്ടിശല്യം സഹിക്കാഞ്ഞ് ഒരു സുഹൃത്ത് പെട്ടെന്ന് കാര്‍ട്ടൂണിസ്റ്റ് വരെ ആയി.
മൂപ്പരു വരച്ച കാര്‍ട്ടൂണ്‍ ഏതാണ്ട് ഈ വിധത്തിലായിരുന്നു.
രംഗം ടീ-ബോര്‍ഡ് (അഥവാ ചായക്കട).
കസേരകളിലും, മരച്ചോട്ടിലും ഒക്കെയായി ‘പയലുകളും ജൌളികളും‘
പെപ്സി, കോക്ക്, ചായ എന്നീ പാനീയവഹകളും,
പഫ്സ്, സമോസ മുതലായ ഗുമ്മന്‍ പലഹാരങ്ങളും അകത്താക്കുന്നു.
ഈ മനോഹര പശ്ചാത്തലത്തില്‍ ഒരു ശുനകന്‍ തന്റെ സ്വതസിദ്ധമായ
ശൈലിയില്‍ ഒഴിഞ്ഞ പെപ്സി കുപ്പിയിലേക്ക് ഉന്നം പിടിച്ച് “ശൂ” വെയ്ക്കുന്നു!!

കാര്‍ട്ടൂണിന്റെ പകര്‍പ്പുകള്‍, കാമ്പസിന്റെ മര്‍മ്മ പ്രധാനമായ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

ബഹുരാഷ്ട്രകുത്തകക്കു മേല്‍ ചാവാലിശുനകന്റെ പ്രതിഷേധപ്പെടുക്കല്‍ ആയി കാര്‍ട്ടൂണ്‍ വിലയിരുത്തപ്പെടുകയും കാമ്പസിലെ ശുനകശല്യത്തെ വരച്ചുകാട്ടുകയെന്ന സുപ്രധാന ഐറ്റം നമ്പര്‍ പരാജയമാവുകയും ചെയ്താലോ
എന്ന് കാര്‍ട്ടൂണിസ്റ്റ് ശശി വല്ലാതെ ആശങ്കപ്പെട്ടിരുന്നു.

പക്ഷെ, കാര്‍ട്ടൂണ്‍ കുറിക്ക് കൊണ്ടു.
പരാതികള്‍ പിന്നാലെ ചെന്നു കൊണ്ടു.
ശുനകപ്രശ്നത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ അധികാരവര്‍ഗം തീരുമാനമെടുത്തു.

ദിവസങ്ങള്‍ പലതായി കടന്നു പോകുന്നതിനിടയില്‍ ഒരു ദിവസം,
കോര്‍പ്പറേഷന്‍ വക വാഹനം വലിയ ഒച്ചയും ബഹളവുമൊക്കെയുണ്ടാക്കി
കാമ്പസില്‍ കിതച്ചെത്തി നിന്നു.
ബാംഗ്ലൂര്‍ മെട്രോയിലെ പ്രശസ്തരായ “പട്ടിപിടുത്ത സ്ക്വാഡ്”
ചാടിയിറങ്ങി പുലികളി തുടങ്ങി.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിട്ടാവുന്ന പട്ടികളെയെല്ലാം
ഓടിച്ചിട്ട് കുരുക്കിട്ട് പിടിച്ച് വണ്ടിയില്‍ കയറ്റി സ്ക്വാഡ് മടങ്ങി.

പട്ടിശല്യമൊഴിഞ്ഞ കാമ്പസില്‍ കമിതാക്കള്‍ പാതിരാ വരെ
“പീക്കബൂ“ കളിച്ചു നടന്നു.

പക്ഷെ....തുമ്പയില്‍ നിന്നും വിട്ടിരുന്ന റോക്കറ്റുകള്‍ പോലെ,
പട്ടികള്‍ പോയതു പോലെ തന്നെ തിരിച്ചു വന്നു.
മുന്‍പ് എഴുതിയ കാര്യങ്ങള്‍ (കാര്‍ട്ടൂണ്‍ ഒഴിച്ച്) എല്ലാം അതേപടി ആവര്‍ത്തിക്കപ്പെട്ടു.

പട്ടിസ്ക്വാഡിന്റെ വണ്ടി വന്നു.
പട്ടികളെ കുരുക്കിട്ട് പിടിച്ചു കൊണ്ടു പോയി.
കമിതാക്കള്‍ “പീക്കബൂ” കളിച്ചു.
പട്ടികള്‍ പൂര്‍വ്വാധികം ഉന്മാദത്തോടെ തിരിച്ചു വന്നു.

ഈ കലാപരിപാടി ഒരു മെഗാസീരിയല്‍ മട്ടില്‍ തുടരുന്നതിന്നിടയില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി.

അന്നൊരു ദിവസം പതിവു പോലെ കോര്‍പ്പറേഷന്‍ വക വാഹനം
വലിയ ഒച്ചപ്പാടോടെ വന്നു നിന്നു.
അജ്ഞാതമായ ഏതോ ഉള്‍വിളിയിലെന്ന പോലെ,
പട്ടികള്‍ കൂട്ടമായി വന്ന് ആവേശത്തോടെ വണ്ടിയില്‍ ഇടിച്ചു തള്ളിക്കയറി.
വണ്ടി വിട്ടുപോകുമ്പോള്‍ പട്ടികള്‍ സന്തോഷത്തോടെ ‘ബെല്ലാരി രാജാ‘ ശൈലിയില്‍ പറഞ്ഞത് (കന്നടയില്‍) എതാണ്ടിങ്ങനെ ..

“യെശ്വന്ത് പുരം വരെ വല്ലപ്പോഴും കിട്ടണ ഈ ഫ്രീ റൈഡ് അടിപൊളി തന്നണ്ണാ...!!“

Wednesday, February 08, 2006

തണല്‍മരം

മഴുനാവു തീണ്ടിയ മുറിവായിലൂടെ
ഒഴുകുന്നു പ്രാണന്റെ ഹരിതതീര്‍ത്ഥം.
തീനാവു നീട്ടിയെന്‍ സിരകളെയാകവേ
കൊതിയോടെ മൊത്തിക്കുടിക്കുന്നു സൂര്യനും.

പകലുകള്‍ കത്തിപ്പടരുന്നു കരളിലും,
വരളുന്ന തൊണ്ടയില്‍ ജ്വലിക്കുന്നു ദാഹവും.
മണ്ണിന്റെയാത്മാവിലാ‍ഴത്തിലുറങ്ങുന്ന
തെളിനീരുറവതന്നോര്‍മ്മകള്‍ തേടുമ്പോള്‍
അടിവേരിലുഷ്ണം തിളയ്ക്കുന്നു പിന്നെയും
അടിമുടിയുണങ്ങുന്നു ഹരിതചൈതന്യവും.

ഇനിയില്ല ചില്ലകള്‍, കൂടുകള്‍, കൂട്ടുകാര്‍
കടലുകള്‍ കാതങ്ങള്‍ പിന്നിട്ട്
വന്നെന്റെ തോളത്തുറങ്ങുന്ന
വിശ്രമപ്പക്ഷികള്‍.
വെയിലു പൊള്ളിക്കുമീച്ചോട്ടിലെ
പൂക്കള്‍ക്കുമിനിയില്ലൊരിലത്തണല്‍
കുളിരു പോലും.

ഇനിയില്ല പൂവുകള്‍, ഇതളിടും സ്വപ്നങ്ങള്‍
വംശമോഹത്തിന്‍ പരാഗഗന്ധങ്ങളും.
ഇനിയില്ല വിത്തുകള്‍ ചൈതന്യസത്തകള്‍
ഉണരാതുറങ്ങുമെന്‍ ജീവല്‍ത്തുടിപ്പുകള്‍.

കത്തുന്ന വേനലും, മഴുവിന്റെ മൂര്‍ച്ചയും
കൊത്തിപ്പറിച്ചൊരെന്‍ ഹരിതമോഹങ്ങളും,
പതിവു കാഴ്ച്ചയില്‍ മറയുന്ന സന്ധ്യയും,
ഇനിയും വരാത്തൊരാ വര്‍ഷപാതങ്ങളും,
തളരുമോര്‍മ്മയില്‍ തളിര്‍ക്കാത്ത പുലരിയും,
കയ്യില്‍ കരുതുവാനില്ലാത്ത സ്വപ്നവും,
എന്നിലേക്കെത്തിയൊടുങ്ങുന്ന പാതയും,
പിറവിയില്‍ പിന്നിട്ട് പോകുന്ന ബന്ധങ്ങള്‍
അഴുകി തളംകെട്ടി നില്‍ക്കും തടങ്ങളും.

പഴയ ജീവിതത്തിന്റെ ബാക്കിപത്രങ്ങളില്‍
പെയ്യുന്നു നോവിന്റെ പേമാരി പിന്നെയും.

അറിയാക്കയങ്ങളില്‍
അലിയാത്ത ദു:ഖത്തില്‍
മൃതിതാളമെങ്ങും ഉയര്‍ന്നു കേള്‍ക്കെ,
അവസാന ചും‌ബനമര്‍പ്പിച്ചു പോകുമീ
കുളിര്‍കാറ്റു നെഞ്ചോടു ചേര്‍ത്ത് വെയ്ക്കെ,
വഴിതെറ്റിയെത്തുന്ന വഴിപോക്കരൊക്കെയും
ഉടലാകെയുഴിഞ്ഞിട്ടഴിക്കുന്നു പ്രാക്കുകള്‍.
കുലമാകെ മുടിയുമെന്നെന്തിനീ വാക്കുകള്‍
മുടിയുവാനില്ലിനി കുലമെനിക്കും.

മഴുനാവു മാത്രം നുരയ്ക്കുമീ
മണ്ണിതില്‍ മരമായ് പിറന്നതാണെന്റെ ദു:ഖം.
നോവിലും തീരാതെ, മൃതിയിലുമൊടുങ്ങാതെ
നരകാന്ധകാരത്തില്‍ തുടരുന്നു നത്യമീ
മൂകജന്മത്തിന്റെ തീര്‍ത്ഥയാത്ര.

Monday, January 23, 2006

ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍

[എന്തിനേയും ഏതിനേയും ജാതിചേര്‍ത്തു വായിക്കുവാനും, മനസ്സിലാക്കുവാനും, അതിനൊത്തു മാത്രം പ്രവര്‍ത്തിക്കുവാനും ശ്രമിക്കുന്ന മലയാളി മനസ്സിന്റെ ദുഷ്പ്രവണതകള്‍ മറനീക്കി പുറത്തു വന്നുകോണ്ടിരിക്കുന്ന സമകാലികകേരളം, സകലതും കൈവിട്ടുപോകുന്ന ദളിതന്റെ ദുര്‍ബലമാകുന്ന ചെറുത്തുനില്‍പ്പുകള്‍, പട്ടിണിക്കാരെന്നതു കൊണ്ടു പ്രതിഭകളെ ഉപേക്ഷിച്ച്‌, മരത്തണലും, കുളിര്‍കാറ്റും, പ്രകൃതിയെ തന്നെയും കൈവിട്ട്‌ പഞ്ചനക്ഷത്രഹോട്ടലുകളില്‍ അരങ്ങേറുന്ന നവസാഹിത്യ സമ്മേളനങ്ങള്‍, ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍. ഇടശ്ശേരി, സച്ചിദാനന്ദന്‍, ഒ.എന്‍.വി, അയ്യപ്പപണിക്കര്‍, കടമ്മനിട്ട, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, എ. അയ്യപ്പന്‍, വിജയലക്ഷ്മി, പവിത്രന്‍ തീക്കുനി, കെ.ആര്‍. ടോണി എന്നിവരോട്‌ കടപ്പാട്‌.]

ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍
(യാത്രാമൊഴി)

കേട്ടീലയോ കിം-ജനവര്‍ത്തമാനം
കേരളനാട്ടിലെങ്ങും സദാ പുകയുന്നു നൂനം.
പലജാതി പലമതം കൊലദൈവമെന്ന
നവലോക സാഹിതീസംസ്കാര മന്ത്രം!

ചാനലില്‍, സീരിയല്‍, സിനിമയില്‍,
നോവലില്‍,കഥയിലും, പാട്ടിലും കവിതയില്‍ പോലും
ജാതിയെ തിരയുന്നകോമരക്കൂട്ടങ്ങള്‍
ഇന്നാട്ടിലല്ലാതെ വേറെയുണ്ടോ?

ജാതിയാലുള്ളതും, ജാതിയിലുള്ളതും
തൂക്കുവാനൊത്തൊരു ചൂലുമില്ല!

ഒരു പുകക്കഞ്ചാവില്‍, ഒരു പെഗ്ഗുബ്രാന്‍ഡിയില്‍
‍ഒരു മാത്രരതിയുടെ വിഭ്രാന്തമൂര്‍ച്ഛയില്‍
മഹത്തായ കാവ്യം ചമയ്ക്കും യുവത്വങ്ങള്‍
വിലയില്ലാതലയുന്നോരെന്റെ നാട്ടില്‍,
ജാതിയില്‍ കൂടിയ തന്തക്കവികള്‍ക്കു
മടിക്കുത്തില്‍ മടിയാതെ വിടുപണിചെയ്യുകില്‍
കിട്ടാത്ത നേട്ടങ്ങള്‍ പാരിതോഷികങ്ങളും
ഇപ്പാരിലിനിയും വേറെയുണ്ടോ?

പഞ്ചനക്ഷത്രമഹാമന്ദിരവേദിയില്‍
‍സുഖശീതസുരപാനലഹരിയില്‍ മുങ്ങിയിട്ടന്തിക്കു
സാഹിത്യപഞ്ചപിടിക്കുന്ന ചെറ്റകള്‍ക്കായ്‌മാത്രം
ഉടുതുണിയുരിയുന്ന ഗണികയോ മലയാളം?

ഇമ്മട്ടില്‍ സാഹിതീജന്മികള്‍ സസുഖം
കൈരളീനാടു ഭരിച്ചിടും കാലം
സര്‍ഗ്ഗാത്മകക്രിയാവാണിഭത്തില്‍ പോലും
സംവരണം'താ'യെന്നിരക്കാന്‍
ദളിതരേ നിങ്ങള്‍ക്കു ലജ്ജയില്ലേ?

നിങ്ങള്‍തന്‍ ഭാഷയും സംസ്കാരവും
നിങ്ങള്‍തന്‍ ഭൂമികാസ്മരണകളൊക്കെയും
ചുട്ടെരിച്ചിട്ടതിന്നുപകാരസ്മരണയായ്‌
മേലാളഷണ്ഡന്മാര്‍ നല്‍കിടുമുഛിഷ്ടം
മടിയാതെ, രുചിയോടെ ഭോജിച്ചു മേലും
'ദളിതനും സാഹിത്യം' എന്നും പറഞ്ഞങ്ങു
നിത്യവും കീഴാളരായിക്കഴിയുവാന്‍
പറയുക, നിങ്ങള്‍ക്കു ലജ്ജയില്ലേ?

അഷ്ടിക്കു മീന്‍ വില്‍ക്കും തീക്കുനികള്‍
കഷ്ടകാലത്തിന്നു കവിത ചെയ്താല്‍
മുഷ്ടിക്കിടിച്ചുകിടത്തുമല്ലോ
സച്ചിദാനന്ദപ്രിയ മുഷ്കരന്മാര്‍.

കീറീയവേഷവും ദ്രുതം നോവും മനസ്സും
ജടാഭാരംചുമക്കും മുടിച്ചുരുളും
ജോടിചേരാച്ചെരുപ്പും പിഴയ്ക്കും നടപ്പും
തോളത്ത്‌ സഞ്ചിയും നാറുന്ന ദേഹവും
കത്തിക്കാളുന്ന വയറും
നെഞ്ചുകീറുന്ന കവിതയും
കാലത്തിനൊക്കാത്ത കോലമല്ലേ
ഒര്‍ക്കുകയെല്ലാം പഴേ ഫേഷനല്ലേ?

പുത്തന്‍ കലവും അരിവാളുമെല്ലാം
ആറ്റില്‍കളഞ്ഞുനാം ശുദ്ധിനേടി
പീഡനകാലത്ത്‌ കവിയായിരുന്നവന്‍
‍അക്കാഡമിക്കാലത്താപ്പീസ്സറായി.

പേരറിയാത്തൊരു പെണ്‍കിടാവെ നിന്നെ
പേരറിയാത്തവര്‍ പീഡിപ്പിക്കും.
ചിറകറ്റപക്ഷിക്കു ചിറകുമായ്‌ പോകാതെ
മുളകും പുരട്ടിപ്പൊരിച്ചെടുക്കും.

തണല്‍മരത്തണലിലിളംകാറ്റു തുള്ളുമ്പോള്‍
കടമ്മനിട്ടയില്‍ നിന്നും കുറത്തി വന്നൂ
കുറത്തികള്‍ പെറ്റിട്ട വെളുത്തതാം മക്കളോ
തന്തയില്ലാതിന്നു വളര്‍ന്നിടുന്നു.
തൊണ്ടപൊട്ടിച്ചൊരു താതവാക്യം
ചുള്ളിക്കാട്ടിന്റെ പൊന്തയില്‍ തങ്ങിനിന്നൂ..

കണ്ണനെത്തേടിക്കരഞ്ഞ കുമാരി
സുഗതക്കു കണ്ണില്‍ കരടായി കണ്ണന്‍
‍പെണ്ണിന്റെ പൊന്നുടല്‍ കാണുവാനായി
കണ്ണാലുടുതുണിമോഷ്ടിച്ചിടും
കണ്ണന്മാരാണല്ലോ നാലുചുറ്റും.

പെരുവിരല്‍ ചോദിച്ച ഗുരുവിന്റെ
വായിലേക്കഞ്ചമ്പുമെയ്തു
തകര്‍ത്തൂ പഞ്ചേന്ദ്രിയം..
ഗുരുഭക്തിയെന്നെങ്ങാനുച്ചരിച്ചാല്‍
പച്ചത്തെറിയാലഭിഷേകമോര്‍ത്തുകൊള്ളൂ.

മൃഗശിക്ഷകന്മാര്‍ കാവ്യവളയത്തിലൂടെ
അനുദിനം കാട്ടുന്ന സര്‍ക്കസ്സുകള്‍
കാണികള്‍ക്കാനന്ദമാകുന്നുവെങ്കിലും
കവിയില്ലാത്തരങ്ങുകള്‍
കൂത്തുകള്‍ കാണുമ്പോള്‍
മരണക്കിടക്കയില്‍ കിടക്കുമെന്‍ഭാഷയും
കരയാതെ പിന്നെയിന്നെന്തു ചെയ്യും.

കഥകളില്‍ വളകള്‍ കിലുങ്ങിയെന്നാല്‍
മിഴികളില്‍ തെല്ലൊരു തിളക്കം കണ്ടാല്‍
മൂടും മുലയും കുലുങ്ങിയെന്നാല്‍
പെണ്മൊഴിയിലെങ്ങാന്‍ 'ഭോഗം'എന്നു കണ്ടാല്‍
‍പെണ്ണെഴുത്തെന്നു കുതിക്കുന്നു പിന്നാലെ,
ഉദ്ധാരണം പോയ സാഹിത്യ വങ്കന്മാര്‍
‍കരയാതെ കാമംതീര്‍ക്കുവാന്‍
തക്കം പാര്‍ക്കുമീ കാമക്കഴുതകള്‍ക്കും
വിരിയ്ക്കുവാന്‍ വരിയായി നില്‍ക്കുന്നുവല്ലോ
പെണ്ണെന്നെഴുതും ഗണികപ്പരിഷകള്‍..

പലതുണ്ടു ഭാഷകള്‍, മരിക്കുന്നു മണ്ണിതില്‍
മരണവും കാത്തുകിടക്കുന്നു മലയാളം
അന്‍പതോ നൂറോ കൊല്ലമെങ്ങാന്‍
ചാകാതെയിങ്ങനെ കഴിച്ചുവെന്നാല്‍
‍അത്ഭുതമായിത്തന്നേ കരുതേണം,
പരിഹാരമൊന്നുമേയില്ലയോര്‍ക്കൂ
ഗുളികനും ശനിയനും തുണയ്ക്കയില്ല.
ചരമക്കുറിപ്പൊന്നു കരുതിവെച്ചാല്‍
സമയമാകുമ്പോള്‍ വിറ്റുകാശുവാങ്ങാം.

ഇത്ഥം മമസാഹിത്യ(ദുര്‍)വിചാരക്രമം
കടുകട്ടിയായ്‌ പോയതില്‍ ഖേദമുണ്ടാം
കാലനില്ലാത്തതാം കാലമല്ലെങ്കിലും
കവി കാലനെ വെല്ലുന്ന കലികാലമല്ലേ?

കേട്ടീലയോ കിം-ജനവര്‍ത്തമാനം
കേരളനാട്ടിലെങ്ങും സദാ പുകയുന്നു നൂനം.
പലജാതി പലമതം കൊലദൈവമെന്ന
നവലോക സാഹിതീസംസ്കാര മന്ത്രം!

Tuesday, January 03, 2006

കാഴ്ച്ചയുടെ നോവുകള്‍

കുമളിയില്‍ നിന്നും (തമിഴ്‌ നാടിന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കേരളത്തിലെ ഭംഗിയുള്ള ഒരു സ്ഥലം) ബാംഗ്ലൂരിലേക്കുള്ള ഒട്ടനവധി യാത്രകളില്‍, എന്റെ മനസ്സില്‍ തങ്ങി നിന്ന കാഴ്ച്ചയുടെ നോവുകളില്‍ ഒന്നാണിത്‌. തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലെ അറവുശാലകളിലേക്കു നടത്തിക്കൊണ്ടു വരുന്ന "കന്നുകാലികളുടെ" (ഇതില്‍ കാളകളും, പശുക്കളും, ചിലപ്പോള്‍ പശുക്കുട്ടികളും കാണും) ദയനീയ ചിത്രം. ക്രൂരതയുടേയും പീഢനത്തിന്റേയും ഈ ആസുരകൃത്യം ഇപ്പോഴും തുടരുന്നു (ഇപ്പോള്‍ ലോറികളില്‍ കുത്തിനിറച്ചാണു കടത്തെന്നു മാത്രം: മനുഷ്യര്‍ പുരോഗമിക്കുന്നു!).ഈ യാത്രയ്ക്കു അല്‍പ്പം ദൈര്‍ഘ്യമുണ്ടു സുഹൃത്തുക്കളെ.... ക്ഷമയോടെ തുടങ്ങിയാലും....
കാഴ്ച്ചയുടെ നോവുകള്‍

താഴ്വര തോറും പരക്കുന്ന
പാര്‍വ്വണമതിഗൂഢ മന്ദസ്മിതം
തൂകുന്ന രാത്രി...
മരങ്ങളില്‍, ഇലത്തുമ്പുകളില്‍
വിഷാദരാഗങ്ങളുണര്‍ന്നു പാടുന്നൂ..
മഴ...
മനസ്സിന്റെയുള്‍ക്കാടിലൊരു വന്യഗീതകം.

കാഴ്ച്ചകള്‍ ഓടിയടുക്കുന്നു,
അകലുന്നു, പിന്നെയുമടുക്കുന്നു
യാത്രതന്‍ ഭാവപ്പകര്‍ച്ചകള്‍...

അകലെ,
തെരുവോരങ്ങളില്‍ ചായുന്ന
വിളക്കുകാലില്‍
വെളിച്ചത്തിന്‍ ചിത മങ്ങിയെരിയുന്നു
തെളിയുന്നു മുന്നിലൊരു നിഴല്‍ച്ചിത്രം.

മൃതിയുടെ ശിരോലിഖിതങ്ങള്‍,
അടയാളമുദ്രകള്‍ ചാര്‍ത്തിയ
'കന്നു'കള്‍ കൂട്ടമായ്‌ നിരക്കുന്നു കണ്ണില്‍..
എരിയുന്ന മുളപ്പന്തമുയര്‍ത്തുന്നു* കാവലാള്‍,
മറുകയ്യില്‍ പിടയ്ക്കുന്നു ചാട്ടവാര്‍.
ചാട്ടവാറില്‍ പുളയുമീ കന്നിന്റെ രോദനം
മഴ നക്കിയെടുക്കുന്നു..

മരണം കൊളുത്തിപ്പിടിച്ച എണ്ണപ്പന്തം പോലെ,
കാവല്‍ക്കാരന്റെ കയ്യിലിരുന്ന് കന്നിനെ മേയ്ക്കുന്നു.
നനഞ്ഞ പാത മുന്നിലിരുണ്ടു നീളുന്നു
കാഴ്ച്ചകള്‍, വഴിയോരക്കാഴ്ച്ചകളകലുന്നു.

വ്രണിത പാദങ്ങളില്‍ തുളഞ്ഞു കേറും
തുരുമ്പിച്ച കുളമ്പുമായ്‌ വേച്ചുപോം കന്നിന്റെ
തോലുരിച്ചലറുന്നു ചാട്ടവാര്‍ പിന്നെയും..

കണ്ണീരു വറ്റിയ കണ്ണുകള്‍ കലങ്ങിയോ...?
ഹരിതമൌനങ്ങളുറങ്ങുമീ താഴ്വര തേങ്ങിയോ..?
മഴ മറയ്ക്കുന്നു കാഴ്ച്ചകളൊക്കെയും..
മനസ്സിന്റെയുള്‍ക്കാടിലൊരു വന്യഗീതകം..
മഴ കനക്കുന്നു വീണ്ടും.

ദേവഭാവനകള്‍ പ്രാര്‍ത്ഥനയാക്കിയ
ദിവ്യധേനുവിന്‍ വംശവിസ്മൃതിയാണു നാമെങ്കിലും
ഓര്‍മ്മകളില്‍ ഒരോടക്കുഴലിന്റെ രാഗധാരയില്‍
യാദവകുലഗാഥകളുറങ്ങുന്നുവെങ്കിലും
ചിരകാലബന്ധങ്ങള്‍ ശിരസ്സറ്റു വീണുപോയ്‌
ചിതതേടി അലയുന്ന കബന്ധങ്ങളായി നാം.

നടക്ക വേഗം നാമിനി,
ഇരുള്‍മൌനങ്ങളില്‍ വിളറിനീളുന്നൊരീ
മൃതിയുടെ ഒടുങ്ങാത്ത ദൂരങ്ങള്‍ താണ്ടുവാന്‍.
അറിയുക, ഈ യാത്രതന്നന്ത്യത്തില്‍
ഒരറവുശാലയില്‍ ചുടു നിണമൂറുന്ന
തേക്കിലപ്പൊതിയാണു* നമ്മള്‍ക്കു ജീവിതം.

കാറ്റു കയര്‍ക്കുന്നു പിന്നെയും
വഴിയിലീ ജീവിതചക്രങ്ങളൂര്‍ജ്ജം തിരക്കുന്നു.

വഴിവക്കിലൊരു വേള മഴച്ചാറ്റില്‍ തളരുമീ
ചെറിയ നാമ്പിന്റെ പരിഭവം കേട്ടുവോ..?
ഒരു പിടി തളിര്‍പ്പച്ചയിലൊടുങ്ങാത്ത
കൊടും വിശപ്പുള്ളിലെരിയുന്നുവെങ്കിലും
നാവൊതുക്കിയിളം പുല്ലിനോടോതിയോ
മെല്ലെ, യാത്രാമൊഴി.... ഇല്ല,
മടങ്ങി വരില്ലയിനിയീ വഴിയൊരിക്കലും..
കാണില്ല തമ്മില്‍..

ജന്മസാധനകളൊക്കെയും
കൊടുംഭാരമായ്‌ വിയര്‍ക്കുമീ യാത്രയില്‍,
കര്‍മ്മദോഷങ്ങളുപേക്ഷിച്ചു പോകുന്നു
നിത്യതമസ്സിന്റെ തീരങ്ങള്‍ തേടുവാന്‍..

മരണമൌനങ്ങള്‍
ചോരയില്‍ തളംകെട്ടി നില്‍ക്കുമീ
അറവുശാലയില്‍ ഊഴവും കാത്തിരിക്കയാണിപ്പൊഴും.
സഹയാത്രികന്റെ ശിരസ്സുണ്ടരികില്‍,
ഇവിടെ, ചോരയിറ്റി കിടക്കുന്നു മണ്ണില്‍.
തലയോട്ടി പിളര്‍ക്കുവാന്‍ ഉയര്‍ന്നു താഴുമൊരു
പുതിയ മൂര്‍ച്ചയെ കാത്തിരിക്കയാവാം.

ഉടല്‍ നഗ്നമായിക്കഴിഞ്ഞു,
ഇനി വരിക, മുറിക്കുക,
പങ്കു പാകത്തിനെടുക്കുക.
രുചിയുടെ രുധിരവസന്തങ്ങള്‍ വിടര്‍ത്തുവാന്‍
ചോരയിറ്റുമീ തേക്കിലപ്പൊതികളില്‍
നാവു കാത്തിരിക്കയായ്‌ ജന്മം.

മഴ കനക്കുന്നു പിന്നെയും...
കണ്ണിലീ കാഴ്ച്ചകള്‍ മറയുന്നു
ഹരിതമൌനങ്ങളുണരുന്നുവോ..?
മനസ്സിന്റെ ഉള്‍ക്കാടില്‍ ഉയരുന്നു പിന്നെയും
മൃതിതാള നിബദ്ധമാം ഒരു വന്യഗീതകം.
...............

*മുളയില്‍ തുണിചുറ്റി എണ്ണയൊഴിച്ചു കത്തിച്ചുണ്ടാക്കുന്ന പന്തം.
*തേക്കിലയില്‍ പൊതിഞ്ഞ്‌ ഇറച്ചി വിറ്റിരുന്നു നാട്ടിലെ അറവുശാലകളില്‍
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 United States License.