Friday, October 18, 2013

മിലിട്ടന്റ് ഹിന്ദുമെന്റലിസം- വേദകാലപ്പുതപ്പിട്ട വെറുപ്പിന്റെ വേട്ടമന്ത്രം (ഭാഗം രണ്ട്)


ഹിന്ദുത്വാധിനിവേശം പാഠപുസ്തകങ്ങളിലേക്ക്

കാലിഫോർണിയയിലെ പാഠപുസ്തകങ്ങളിൽ അടിസ്ഥാനപരമായ ചില പിശകുകളും, ഹിന്ദുമതഭ്രാന്തന്മാരെ സംബന്ധിച്ചിടത്തോളം. വികാരങ്ങൾ വൃണമേൽപ്പിക്കാൻ പോന്നതുമായ   ചില പ്രത്യക്ഷമായ പിഴവുകൾ ഉണ്ടായിരുന്നു എന്ന കാര്യം അംഗീകരിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് ,
a) ഹിന്ദി ഭാഷ അറബിക് ലിപിയിലാണെഴുതുന്നത് എന്നുള്ള പരാമർശം.
b) വെജിറ്റേറിയനിസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഘണ്ഡികയുടെ തലക്കെട്ടായി കൊടുത്ത "Where is my beef?"  എന്ന വെൻഡീസിന്റെ (മക്ഡൊണാൾഡ് പോലെയുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ചെയ്ൻ) പരസ്യവാചകം
c) ഹനുമാനെന്ന കഥാപാത്രത്തെ പരാമർശിക്കുമ്പോൾ "monkey king", "look around you, do you see any monkeys?" എന്നൊക്കെയുള്ള പ്രയോഗങ്ങൾ  ഒരു പാഠപുസ്തകത്തിന്റെ സ്പിരിറ്റിന് യോജിച്ചതായിരുന്നില്ല എന്ന് മാത്രമല്ല തെറ്റായ വാർപ്പ് മാതൃകകളെ സൃഷ്ടിക്കാൻ പോന്നതായിരുന്നു.  
ഇത്തരം പിഴവുകൾ തിരുത്തുന്നതിൽ എതിർപ്പുകളും ഇല്ലായിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വ്യാപകമായി ഹിന്ദുത്വ അജണ്ട തിരുകി കയറ്റാനുള്ള ശ്റമത്തെയാണ് എതിർത്തത്.  
ഹിന്ദുമെന്റലിസ്റ്റുകൾ നിർദ്ദേശിച്ച തിരുത്തുകളുടെ ചില വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കഠിനമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയതുമായ ഏതാനും ചില തിരുത്തലുകളെ പരിശോധിക്കാം.
1- ഹിന്ദുമതം ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമാണ്. ആ ദൈവത്തിന്റെ പേര് ഭഗവാൻ എന്നാണ്. ബഹുദൈവവിശ്വാസമെന്നായിരുന്നു പുസ്തകത്തിൽ. അത് തിരുത്തണം. ഹിന്ദുവിനു ഒരൊറ്റ ദൈവമേയുള്ളൂ ഭഗവാൻ. മിച്ചദൈവങ്ങൾ വെറും അസിസ്റ്റന്റ് ദൈവങ്ങളാണ് എന്ന് ചുരുക്കം.
2- ഹിന്ദുമതത്തിൽ ജാതിവ്യവസ്ഥ എന്നൊന്നില്ല. അത്തരത്തിലുള്ള പ്രയോഗങ്ങൾ തിരുത്തണം എന്നായിരുന്നു ആവശ്യം. ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ വർണ്ണാശ്രമപ്രകാരമുള്ള ജാതിവ്യവസ്ഥ വേദിക് ഹിന്ദൂയിസത്തിന്റെ ഭരണപരമായ നേട്ടമായി പ്രഖ്യാപിച്ച സംഘികൾ അമേരിക്കയിലെ പാഠപുസ്തകത്തിലേക്ക് വന്നപ്പോൾ നേരെ തലകുത്തനെ മറിഞ്ഞ് ഹിന്ദുമതത്തിൽ അങ്ങനെ ഒരു ഏർപ്പാടേ ഇല്ലെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു. സായിപ്പിന്റെ മുന്നിൽ ഒരു വേഷം, സനാതനഗുജറാത്തിൽ മറ്റൊരു വേഷം. 
3- ഒരു വർണവ്യവസ്ഥയിലും ഉൾപ്പെടാതെ, ഏറ്റവും വൃത്തികെട്ട തൊഴിലുകൾ ചെയ്തിരുന്നതുകൊണ്ടാണ് കുറെ ആളുകളെ അൺടച്ചബിൾ എന്ന് വിളിക്കേണ്ടി വന്നത്. പുസ്തകത്തിൽ, വർണവ്യവസ്ഥയ്ക്ക് പുറത്തായിരുന്നവരെ അൺടച്ചബിൾ എന്ന് വിളിച്ചുവെന്നും, അവർ വൃത്തിഹീനമായ തൊഴിലുകൾ ചെയ്തിരുന്നും എന്നായിരുന്നു  പുസ്തകത്തിൽ എഴുതിയിരുന്നത്. ജാതിവ്യവ്യസ്ഥക്കും അസ്പൃശ്യതയ്ക്കും തൊഴിൽ ഒരു കാരണമാക്കി ചിത്രീകരിക്കുക എന്ന ഹിന്ദുത്വ അജണ്ടയുടെ തുടർച്ചയാണിവിടെ വെളിവായത്.  
4-'ദളിത്'' എന്ന വാക്ക് നീക്കം ചെയ്യണം. അങ്ങിനെയാരും ഇൻഡ്യയിൽ ഇല്ല.  
5-ഹിന്ദുമതത്തിൽ സ്ത്റീകൾക്കും പുരുഷൻമാർക്കും വെവ്വേറെ അവകാശങ്ങളായിരുന്നു. പുരുഷന് സ്ത്റീയെക്കാൾ അവകാശങ്ങളുണ്ടായിരുന്നു എന്നത് ശരിയല്ല.  
6- ആര്യൻ മൈഗ്രേഷൻ ഒരു മിത്താണ്. വേദിക് ആര്യൻസ് ഇൻഡിജനസ് ആളുകളാണ്. ഹിന്ദുക്കൾ ഒഴിച്ച് ബാക്കി എല്ലാവരും വിദേശികളാണ്. 
ആര്യാധിനിവേശമൈഗ്രേഷൻ: സംഘികൾക്കൊരു തീരാ മൈഗ്രെയ്ൻ.

ഈ ആര്യൻ അധിനിവേശം (പിന്നീട് മൈഗ്രേഷനായി) ഒരു ഇരുതലമൂർച്ചയുള്ള വാളായിരുന്നു സംഘികൾക്ക്. തുടക്കകാലത്ത് ആര്യൻ എന്നത് ഒരു സുപ്പീരിയർ റേസ് ആയി കണ്ട് സ്വയം അവരുമായി താദാത്മ്യം പ്രാപിച്ച് ആര്യാധിനിവേശസിദ്ധാന്തത്തെ സർവ്വാത്മനാ ആശ്ലേഷിക്കുകയായിരുന്നു സാമൂഹ്യശ്രേണിയിൽ ഉന്നതപദവി സ്വയം അലങ്കരിച്ചിരുന്ന വേദിക് ബ്രാഹ്മണിസത്തിന്റെ പിൻമുറക്കാർ. കൊളോണിയലിസ്റ്റുകളുടെ വരവിനു ശേഷം ഭരണകർത്താക്കളായ യൂറോപ്യൻ രക്തവുമായി എളുപ്പത്തിൽ സന്ധിചെയ്യാനും, അതേസമയം നാട്ടിലെ മറ്റുള്ളവരുടെമേൽ അധികാരം നിലനിർത്തിപ്പോരാനും ബ്രാഹ്മണസമൂഹത്തിനു കഴിഞ്ഞതും ഈ ആര്യൻ വംശമഹിമാവികാരം കൊണ്ടാണെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയത് ഇവിടെ പ്രസക്തമാണ്. ബാലഗംഗാധര തിലക്, ജവഹർലാൽ നെഹ്രു തുടങ്ങിയ പ്രശസ്തരായ വ്യക്തികളും, മറ്റ് ബ്രാഹ്മണ പണ്ഠിതരും ഉൾപ്പെടെയുള്ളവരുടെ പരിപോഷണത്തിലാണ് തുടക്കത്തിൽ ആര്യൻ അധിനിവേശ തിയറി ഇന്നാട്ടിൽ പടർന്ന് പന്തലിച്ചത്. ഇക്കാലങ്ങളിലൊന്നും വിദേശികളായ വരത്തൻമാർ എന്ന വിശേഷണം തിരിഞ്ഞു കൊത്തുന്ന ഒരു രാഷ്ട്റീയ വിഷപ്പാമ്പായി സംഘപരിവാരങ്ങൾക്ക് അനുഭവപ്പെട്ടിരുന്നേയില്ല എന്ന് ചുരുക്കം.

ഹിറ്റ്ലറിന്റെ ആരാധകനായിരുന്ന സവർക്കറും ഇൻഡ്യക്ക് പുറമേനിന്നുള്ള (trans-Indian) ആര്യൻ വരവിനെ അംഗീകരിച്ചിരുന്നു. ഇതിൽ ബാലഗംഗാധര തിലക് ഒരുപടികൂടി കടന്ന് 'ആര്യഭവൻ' (Home of the Aryans) ആർട്ടിക് സർക്കിളിലാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ സംഘികളുടെ ആചാര്യനായ ഗോൾവർക്കർഭഗീരഥൻ, ബാലഗംഗാധര തിലകിന്റെ ആർട്ടിക് സർക്കിളിനെ  'പോളാർ ആക്സിസ് ഷിഫ്റ്റ്' എന്ന നൂതന സങ്കേതം ഉപയോഗിച്ച് ആർഷഭാരതത്തിന്റെ സ്വന്തം ഭൂമികയായ ബീഹാറിനും ബംഗാളിനുമിടയിൽ കൊണ്ടു നിർത്തി.

സ്വാതന്ത്ര്യാനന്തരം  നാട്ടുരാജ്യങ്ങളെയും പ്രവിശ്യകളെയും കൂട്ടിയിണക്കി ഇൻഡ്യാമഹാരാജ്യം രൂപപ്പെട്ട ശേഷം വേദിക് ഹിന്ദൂയിസത്തെ അടിസ്ഥാനമാക്കി ഒരു പാൻ ഹിന്ദുദേശീയത പടുത്തുയർത്തേണ്ട രാഷ്ട്രീയസാഹചര്യം വന്നപ്പോഴാണ് അധിനിവേശവും മൈഗ്രേഷനും ഒക്കെ പെട്ടന്ന് വിലങ്ങുതടികളായി മാറിയത്. ഭാരതം ഹിന്ദുവിന്റേത് എന്നു പറയുമ്പോൾ ഹിന്ദു വരത്തനാണെന്ന് മറുത്തു പറയുന്ന സ്ഥിതിവിശേഷം ഹൈന്ദവദേശീയതയ്ക്ക് സാരമായ മുറിവേൽപ്പിക്കും എന്നത് വ്യക്തമാണല്ലോ. അങ്ങിനെയാണ് വേദിക ബ്രാഹ്മണന്റെ വംശമഹിമാവാദം താൽക്കാലികമായി പരണത്ത് കയറ്റിയിട്ട് ആര്യൻ അധിനിവേശം/മൈഗ്രേഷൻ തിയറിയെ ഉൻമൂലനം ചെയ്യാനും, ഒരു ക്ളീൻ സ്ളേറ്റിൽ ഇൻഡ്യാചരിത്രത്തെയും വേദിക് ഹിന്ദൂയിസത്തിനെയും തിരുത്തി അവതരിപ്പിക്കാനും സംഘപരിവാരം അരയും തലയും മുറുക്കി കൊട്ടേഷൻ ടീമുകളെ ഇറക്കുന്നത്. 

1960-കളിൽ തന്നെ ആര്യൻസിന്റെ വൈദേശിക ഉത്ഭവത്തെ സംഘികൾ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു.  ആർ.എസ്.എസിന്റെ ആദ്യകാല രാഷ്ട്രീയസന്തതിയായ ഭാരതീയ ജനസംഘത്തിന്റെ മാനിഫെസ്റ്റോ നിർമ്മാതാവും, പ്രസിഡന്റും  ഒക്കെയായിരുന്നു ഡൽഹി സർവ്വകലാശാലയിലെ ചരിത്രാദ്ധ്യാപകൻ പ്രൊഫ. ബൽരാജ് മാധോക് 1982-ൽ എഴുതിയ The Rationale of Hindu State എന്ന പുസ്തകം ആര്യൻസ് ഒരു സമ്പൂർണ്ണ ഭാരത ഉത്പന്നം ആണെന്ന വാദത്തിലേക്കുള്ള സംഘപരിവാരത്തിന്റെ നിലപാടുമാറ്റം പൂർത്തിയാക്കി. ഇതേ കാലയളവിൽ, 1980-ൽ ആണ്  ഭാരതീയ ജനസംഘം "ഭാരതീയ ജനതാ പാർട്ടിയായി" രൂപാന്തരം പ്രാപിക്കുന്നത് എന്നതും ശ്രദ്ധേയം. [മുസ്ലീങ്ങളെ അത്യാവശ്യമായി ഇൻഡ്യനൈസ് ചെയ്യണം എന്ന തീസിസ് ഇറക്കി ഹിന്ദുത്വയുടെ മുടിചൂടാമന്നനായി വാണിരുന്ന  ഈ ബൽരാജ് മാധോക്കിനെ ശിഷ്യന്മാരായ അദ്വാനിയും വാജ്പേയിയും കൂടി  പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കിയത് മറ്റൊരു ചരിത്രം. തന്റെ ജന്മസ്ഥലമായ കറാച്ചിയിൽ ചെന്ന് മുഹമ്മദാലി ജിന്നക്ക് മതേതരതാമ്രപത്രം നൽകിയതുവഴി ആർ.എസ്.എസിന്റെ കോപം ക്ഷണിച്ചു വരുത്തിയിരുന്ന  അദ്വാനിയുടെ ചീട്ടുകീറി ഇപ്പോൾ  ഹിന്ദുത്വയുടെ പുതിയ 'ഫ്യൂറർ' സ്ഥാനമേറ്റെടുത്ത ഗുജറാത്തിന്റെ സ്വന്തം ഫേക്കുവിന്  മാധോക്കിന്റെ അനുഗ്രഹം  ലഭിച്ചത് വലിയ വാർത്തയായില്ലെങ്കിലും സംഘപരിവാരചരിത്രത്തിൽ പ്രസക്തമാണ്.]    

ബ്രാഹ്മണിക് മതദേശീയതയിലൂന്നിയ സംഘപരിവാര രാഷ്ട്രീയത്തിന് വിദേശിയിൽ നിന്നും സ്വദേശിയിലേക്കുള്ള ഈ ചുവടുമാറ്റം അത്യന്താപേക്ഷിതമായിരുന്നു എന്നുവേണം പറയാൻ. വിദേശികളെന്നാരോപിച്ച്  മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാൻ താത്വികമായ പിൻബലമേകിയതും ഈ ചുവടുമാറ്റം തന്നെ.  ഖൈബർപാസ് ചുരം വഴിയാണ് തങ്ങളുടെ പൂർവ്വീകരായ വേദിക് ആര്യൻമാരും ഭാരതത്തിലേക്ക് എത്തിയതെന്ന് സമ്മതിച്ചാൽ മുഗൾഭീകരൻമാർ ഭാരതത്തിലേക്ക് വരാനുപയോഗിച്ച റൂട്ട് മാത്രമാണതെന്ന്  ഗുജറാത്തിലെ കുട്ടികളെ എങ്ങിനെ പഠിപ്പിക്കും?  ഭൂമിശാസ്ത്രപരവും മതപരവുമായ  ഇൻഡ്യാപാക്  വിഭജനം ഈ സ്വദേശി ആര്യൻ വാദത്തിന് പുത്തൻ മാനങ്ങൾ തന്നെ നൽകിയെന്നതും എടുത്തുപറയേണ്ടതുണ്ട്. 

രാഷ്ട്രീയദുഷ്ടലാക്കിനായി ഏതു നീലച്ചായത്തിലും മുങ്ങിനിവരാൻ തയ്യാറാണ് സംഘപരിവാരം എന്നതിന് മികച്ച ഉദാഹരണമാണിത്.  നവീകരിക്കപ്പെടുന്ന അറിവുകളുടെ വെളിച്ചത്തിലുള്ള സ്വാഭാവിക ചുവടുമാറ്റമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ ഇവിടെ അത്തരമൊരു വാദത്തിന് സാധുതയില്ല. 1946-ൽ, സംഘികളുടെ ശത്റുപക്ഷത്തായിരുന്ന  അംബേദ്കർ തന്നെ ആര്യൻ അധിനിവേശത്തെ പാടെ നിരാകരിക്കുകയും സ്വദേശി ആര്യൻ വാദം മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു. അന്നൊന്നും സംഘികൾ അക്കാര്യം മൈൻഡ് ചെയ്തേയില്ല. ഇന്ന് ഓൺലൈൻ ഫോറങ്ങളിലും മറ്റിടങ്ങളിലും ആര്യൻ മൈഗ്രേഷൻ ചർച്ചകളിൽ തലച്ചോറിന്റെ പോളാർ ആക്സിസ് തെറ്റിപ്പോയ 'ബീഹാറി   ആര്യഭവനക്കാർ' ജീവൻമരണപ്പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. 

ഹിസ്റ്ററി, ആർക്കിയോളജി, ആന്ത്റപ്പോളജി, ലിംഗ്വിസ്റ്റിക്സ്, ഫോട്ടോഷോപ്പ് എന്നുവേണ്ട സകല അടവുകളും പയറ്റി ഒടുവിൽ ജനിതകപഠനങ്ങളിൽ എത്തി നിൽക്കുന്നു ഈ മൂപ്പിളമത്തർക്കം. ഇൻഡ്യയിലെ ആദിമനിവാസികളുടെ ജനിതകസാന്നിധ്യം ആര്യൻ വിദേശികളിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇപ്പോ പണ്ഠിതരും സംഘികളും. നിലവിൽ, ആരാദ്യം വന്നൂ എന്ന കാലപ്പഴക്കത്തിന്റെ സാങ്കേതികതയിൽ തൂങ്ങിക്കിടക്കുകയാണ് ആർഷഭാരത വേദിക് ഹിന്ദുവിന്റെ ജനിതകപൂർവ്വീകത്വം എന്ന് ചുരുക്കം.

ആധുനികമനുഷ്യസഞ്ചാരം ആഫ്രിക്കയിൽ നിന്നും തുടങ്ങി ഇന്നും തുടരുന്ന ഒരു പ്രതിഭാസമാണ്. സഞ്ചാരവഴികളിൽ മനുഷ്യർ ചെയ്തുകൂട്ടിയതും തുടരുന്നതുമായ ക്രൂരതകളാണ് ഇന്നും ലോകമെങ്ങും നീറിപ്പുകയുന്നത്. വേദിക് ബ്രാഹ്മണിസവും, അതിന്റെ സന്തതിയായ വേദിക് ഹിന്ദൂയിസവും ലോകം കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടമായ സനാതനമനുഷ്യാവകാശ ലംഘനത്തിന്റെ ഉപജ്ഞാതാക്കളും, ഉപഭോക്താക്കളുമാണ്. ബൗദ്ധീകവും, മാനസികവും, ശാരീരികവുമായ ബ്രാഹ്മണിക് അധിനിവേശത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നേടുക എന്നത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇൻഡ്യൻ സമൂഹം നേരിടുന്ന വെല്ലുവിളിയാണ്

ഒരു തരത്തിൽ, ജനസംഖ്യാതലത്തിലും അല്ലാതെയും മനുഷ്യർക്കിടയിലെ ജനിതകവ്യതിയാനം മാത്രം തിരഞ്ഞു പോകുന്ന റിഡക്ഷനിസ്റ്റിക് സമീപനത്തിൽ വൈദ്യശാസ്ത്രപരമായ നീതികരണത്തിനപ്പുറം തെറ്റായ ചില ദാർശനിക, സാമൂഹിക, രാഷ്ട്രീയ പ്രവണതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിവിശാലമായ ജനിതകപ്രപഞ്ചത്തിലെ പൊട്ടും പൊടിയും മാത്രമായ വ്യതിയാനങ്ങൾ അമിതപ്രാധാന്യത്തോടെ വരച്ചുകാട്ടുമ്പോൾ അതിനേക്കാൾ ബൃഹത്തായ ജനിതക സമാനതകൾ തമസ്കരിക്കപ്പെടുന്നുണ്ട്. ഏറ്റവും ലളിതമായ ഒരു ഉദാഹരണം നോക്കിയാൽ, ഗൂഗിൾ സെർച്ചിൽ "ഹ്യൂമൻ ജീനോം ഡൈവേഴ്സിറ്റി" എന്ന കീവേഡിന്  11.9 മില്യൺ ഹിറ്റുകളും, "ഹ്യൂമൻ ജീനോം സിമിലാരിറ്റി" എന്നതിനു 6.27 മില്യൺ ഹിറ്റുകളുമാണ് ലഭിക്കുന്നത്!  ഇതിൽ നിന്നും ഏകദേശ ട്രെൻഡ് വ്യക്തമാണ്.

മനുഷ്യപരിണാമത്തിന്റെ ഭാഗമായ ജനിതക ഡൈവേഴ്സിറ്റി പഠിക്കുന്നതും, വിലയിരുത്തുന്നതും മോശമാണെന്ന അർത്ഥത്തിലല്ല ഈ താരതമ്യം എടുത്തെഴുതുന്നത്. വംശമഹിമയുടെ   പൊതുബോധനിർമ്മിതികളിൽ ഈ  വ്യതിയാനചിത്രങ്ങളുടെ അമിതമായ പ്രൊജക്ഷന്  സാരമായ പങ്കുണ്ട് എന്നെനിക്ക് തോന്നുന്നു. പ്രത്യേകിച്ചും വംശമഹിമാവാദികൾ ഈ ജനിതകവ്യതിയാനങ്ങളിൽ മുങ്ങിത്തപ്പി തങ്ങളുടെ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള വൃഥാശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ.

തമസ്കരിക്കപ്പെടുന്ന സമാനതകളിൽ നിന്നാണ് വെറുപ്പിന്റെ വേട്ടമന്ത്രങ്ങൾ ഉയർന്ന്    വരുന്നത്. സാംസ്കാരികവും ജനിതകവുമായ നാനാത്വങ്ങൾ അംഗീകരിക്കെ തന്നെ മനുഷ്യസമൂഹത്തെ ഒന്നാകെ കോർത്തിണക്കുന്ന ബൃഹത്തായ ജനിതക സമാനതകളെ തിരിച്ചറിഞ്ഞുകൊണ്ട് വ്യതിയാനങ്ങളാൽ തീർക്കപ്പെടുന്ന      അതിർവരമ്പുകളെ അതിജീവിക്കാനുള്ള മാനവികശ്രമങ്ങളാണ്  പുരോഗമനസമൂഹങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത്. 

പ്രകാശം പരത്തുന്ന സാമിഭാവനകൾ
ഇൻഡ്യൻ ഉപഭൂഘണ്ഡത്തിലെ ഏറ്റവും പഴക്കമുള്ളതായി ഇന്നറിയപ്പെടുന്ന നാഗരികത സിന്ധുനദീതടസംസ്കാരമാണ് (ഹാരപ്പൻ സംസ്കാരം). നാഗരികതയുടെ ഗരിമയും സിന്ധു നൽകുന്ന ഹിന്ദുത്വവും ഒറ്റയടിക്കിങ്ങ് പോക്കറ്റിലാക്കാൻ വേദിക് ഹിന്ദൂയിസം ഹാരപ്പൻ സംസ്കാരത്തെ തള്ളിപ്പറയുകയും ആര്യൻസിനു അതിനെക്കാൾ മെച്ചപ്പെട്ട നാഗരികത റെഡിയാക്കിക്കൊടുക്കയും ചെയ്തു. അതാണ് സംഘികൾ പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വേദിക് ഫൗണ്ടേഷന്റെ (VF) വെബ് സൈറ്റിൽ നിന്നും,
People living around the Indus valley gradually developed their civilization. It was later on called the Harappan culture or Harappan civilization and was considered to exist around 2700-2500 BC. But it appears that that civilization was totally out of touch with the mainstream of Bhartiya culture, that’s why their linguistic and literary developments remained in a very primitive shape.
But, on the other hand, we have the historical record, documented in the Bhagwatam itself (Bhag. Ma. 6/94, 95, 96) that in 3072 BC, 2872 BC and 2842 BC, three public programs of the recitation of the Bhagwatam and the discourses on Krishn leelas had happened in which Saints and the devotees participated. 
അതായത്, ഹാരപ്പൻ സംസ്കാരം മുഖ്യധാരാ ഭാർതീയ സംസ്കാരവുമായി കമ്പ്ലീറ്റ് ഔട്ട് ഓഫ് ടച്ച് ആയിരുന്നു. അതുകൊണ്ടാണ് അവരുടെ എഴുത്തുവഹകൾ ഒക്കെ പ്രിമിറ്റീവ് ആയിപ്പോയത്. 
നേരെ മറിച്ച് ഹാരപ്പൻ സംസ്കാരത്തിനും വളരെ മുമ്പേ തന്നെ മൂന്ന് കാലഘട്ടങ്ങളിലായി 'ഭാഗവതപാരായണവും', കൃഷ്ണലീലകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നിട്ടുള്ളതായും, പ്രസ്തുതപരിപാടികളിൽ പുണ്യാളന്മാരും ഭക്തന്മാരും പങ്കെടുത്തതായും 'ഭാഗവതത്തിൽ' തന്നെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസത്യമാണ്!
പക്ഷേ 3072 ബി.സിയും, 3139 ബി.സി.യും (സംഘികൾ ആറ്റം ബോംബ് പൊട്ടിച്ച മഹാഭാരതയുദ്ധം നടന്ന വർഷം! ) ഒക്കെ ചീളു പഴക്കങ്ങളാണല്ലോ. ഹിന്ദു സംസ്കാരത്തിനെ ഈ പഴക്കമൊന്നും പോര. ഇവിടെയാണ് സംഘിസാമികളുടെ ഭാവന ചിറകുവിരിക്കുന്നത്. സാമി പ്രകാശാനാന്ദ സരസ്വതി ഇതുസംബന്ധിച്ച് തന്റെ തപോമുകുരത്തിൽ തെളിഞ്ഞുവന്ന സത്യങ്ങൾ “The True History and the Religion of India” എന്ന പുസ്തകരൂപേണ ഇംഗ്ലീഷിൽ എഴുതി ഓൺലൈനിൽ രേഖപ്പെടുത്തി. ഈ പുസ്തകത്തിനെ സംസ്കൃതത്തിൽ എൻസൈക്ലോപീഡിയ ഓഫ് ഓതന്റിക് ഹിന്ദൂയിസം എന്നു വിളിക്കുന്നു. പുസ്തകം വായിക്കുന്നതിനു മുൻപ് നിങ്ങളോട് സാമിക്ക് ഒരു കാര്യം അരുളിചെയ്യാനുണ്ട്.
You should know that all of our religious writings are Divine facts, and facts always remain facts, they cannot become myths. Using the word myth for our religious history is a serious spiritual transgression.”
ഇനി നമുക്ക് സ്വാമിയുടെ വെളിവുകേടുകളിലേക്ക് തികച്ചും ഗൗരവമായ ഒരു ആത്മീയകടന്നുകയറ്റത്തിനു ശ്രമിക്കാം.
“The most reliable reaffirmations of the authenticity of the unbroken continuity of the Hindu civilization of 1,900 million years from the period of the first Manu to the period of Krishn, are the commentaries on the Bhagwatam by the great Masters and the acharyas that reconfirm every statement of the Bhagwatam. The Bhagwatam explains the entire procedure of the creation of the universe and the brahmandas (governed by Brahma) and tells the entire history since the creation of this brahmand, from 155.52 trillion years ago and up to the period of Krishn. A major part of the Bhagwatam contains the descriptions of the prime events of the last 1,900 million years.”
അതായത് സഹൃദയരെ, ഈ പ്രപഞ്ചത്തിന്റെ (ബ്രഹ്മാണ്ഡ്) പ്രായം 155.52 ട്രില്യൺ വർഷങ്ങളാണ്. ഹിന്ദുസംസ്കാരം തുടങ്ങിയിട്ട് 1,900 മില്യൺ വർഷങ്ങളായി. ന്ന്വച്ചാൽ, സത്യം സത്യമായിട്ടും ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപേ ഹിന്ദുക്കൾ ഈ ഭൂമിയിൽ ഭാഗവതവും വായിച്ച് വെരകിയിരുന്നു.

അപ്പോ പിന്നെ ഏതാണ്ട് അയ്യായിരത്തിനു താഴെ മാത്രം വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരം ( ആദിവാസി സംസ്കാരം) എങ്ങനെയാണ് ഹിന്ദുവിനൊരു പാരയാകുന്നത്? അല്ല നിങ്ങളു തന്നെ പറയൂ. ആരാണ് ശരിക്കുമുള്ള വരത്തരെന്ന് ഇപ്പ തെളിഞ്ഞില്ലേ?

സാമിശരണം പരിണാമശരണം

ലോകത്തൊള്ള സകല ഗ്രന്ഥമതമണ്ടന്മാരുടെയും         യഥാർത്ഥകഴിവുകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നാന്തരം ഉരകല്ല് പരിണാമസിദ്ധാന്തമാണ്. ഈ ഉരകല്ലിൽ തട്ടിത്തടഞ്ഞ് സരസ്വതിസാമിയുടെയും ജ്ഞാനകൊണം പുറത്ത് വരുന്നതിന്റെ ഉദാഹരണങ്ങൾ ഇതാ പുസ്തകത്തിൽ നിന്നും.
"According to this theory: (a) Fish or aquatic animals, when exposed to the grounds, developed a need to breathe properly, so they developed a lung-like structure and became frogs (an amphibian). These frogs kept on jumping all the time and disturbing the atmosphere, so the nature pushed them down and they became reptiles like lizards, snakes and crocodiles. Tired of their slow motion they then evolved into running dinosaurs, from a miniature size to a real monstrous size."
അതായത് വെള്ളത്തിൽ കിടക്കപ്പൊറുതിയില്ലാതെ തവളകൾ മുകളിലോട്ട് ചാടിക്കൊണ്ടേയിരുന്നു. ഈ ചാട്ടം കാരണം അന്തരീക്ഷത്തിനു ഭയങ്കര ഡിസ്റ്റർബൻസായി. ഒടനേ പ്രകൃതി തവളേനെ ഉന്തി താഴെയിട്ടു. അപ്പോ തവള ഓന്തായും, പാമ്പായും, മുതലയായും കരയിൽ ചാടാതെ ഇഴഞ്ഞ് ജീവിക്കാൻ തുടങ്ങി. ഇഴഞ്ഞ് മടുത്ത പാമ്പുകൾ ഓടുന്ന ദിനോസറുകളായി..

ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപേ ഭാഗവതം വായിച്ചോണ്ട് ഭൂമിയിൽ വസിച്ചിരുന്ന ഹിന്ദുക്കൾ, തവളേനെ ഉന്തിയിട്ട് പാമ്പാക്കിയ പ്രകൃതിയുടെ ഈ വികൃതിക്ക് ദൃക്സാക്ഷികളായതിൽ ഒട്ടും അൽഭുതമില്ല!
"Now coming to the technical aspects of this theory, you should know that the very basis of the theory is unscientific.
1. The first born one-cell microorganism may only grow bigger but it can never produce sense organs on its own. It is impossible, because it has no such impulse to observe the outside world. Senses are never evolved through the evolution process. The impulse to see or hear or taste or smell or touch is not inherent in the body tissues. They are the natural impulses of a being who already has his senses and already has a developed mind."
കാണാനും കേൾക്കാനും രുചിക്കാനും മണക്കാനുമുള്ള ഇമ്പൾസൊന്നും ഈ സൈസ് വിവരക്കേട് എഴുതിവെക്കുന്നവരുടെ   ശരീരകലകൾക്ക് കാണില്ല എന്നും, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഉപയോഗിക്കാൻ മതബോധം അനുവദിക്കുകയില്ലെന്നും വ്യക്തമാണ്.  
"2. A tiger cannot produce the species of wolves or dogs or bison. This technical discrepancy crumbles the whole theory of evolution."
കടുവായ്ക്ക് കുറുക്കനാകാൻ പറ്റത്തില്ല. പട്ടിയും കാളയുമാകാൻ പറ്റില്ല. സരസ്വതിസാമിയുടെ മുട്ടൻ  സാങ്കേതിക പിഴവ് മൂലം പരിണാമസിദ്ധാന്തം മൊത്തമായും ദാണ്ടെ ഇടിഞ്ഞുപൊളിഞ്ഞ് പണ്ടാരടങ്ങിപ്പോയി.
"There are hundreds of questions to which the theory of evolution has no answer. When it says that the inner urge of a being to accommodate to the new situation causes a change in the body formation, then why has the evolution now stopped?.  ...It would have been handy to have four hands so the modern man could work on two computers at the same time, and could work better and faster in the kitchen or in the office."
പരിണാമസിദ്ധാന്തത്തിനു ഉത്തരമില്ലാത്ത നൂറുകണക്കിനു ചോദ്യങ്ങളുണ്ടെന്നത് ഒള്ളതാണ് കേട്ടാ. ഒരു പുതിയ സാഹചര്യത്തിൽ അക്കോമ്മഡേഷൻ എടുക്കാനായി ജീവിയുടെ അന്തരാളങ്ങളിൽ നിന്നുമുയരുന്ന ആന്തോളനങ്ങൾ കൊണ്ടാണ് ശാരീരികമാറ്റങ്ങൾ ഉണ്ടാകുന്നതെങ്കിൽ നിർത്താറായില്ലേ... ഈ പരിണാമ വെടിവഴിപാട്? എന്ന് സാമി ഉറക്കെ ചോദിച്ചു പോകയാണ്. അല്ലെങ്കിൽ രണ്ട് കമ്പ്യൂട്ടറിൽ ഒരേസമയം വർക്ക് ചെയ്യാനായിട്ട് നാലു കൈയ്യുകൾ വേണമെന്ന സാമിയുടെ ആന്തോളനം എന്തുകൊണ്ട് പരിണാമഭഗവാൻ അനുവദിച്ചുകൊടുക്കുന്നില്ല? പറയൂ പരിണാമസിദ്ധാന്തമേ പറയൂ...
"The science of instinct, desire, and karm.The animal world is strictly predominated with their individual inherent instincts related to their eating, mating and living habits. There are no premeditated robbers or burglars in the regular animal world, and there are no such animals who mate with the same sex. So, they don’t commit sin or do good deed; they only follow their instincts. For example, they kill but they don’t murder."
സാമിക്ക്  ഈ വിക്കിപ്പീഡിയയിലൊക്കെ വിശ്വാസം കാണില്ല. എന്നാലും ഏതാണ്ട് 1500 ആനിമൽ സ്പീഷീസുകളിൽ ഹോമോസെക്സ്വാലിറ്റി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  

ശരിക്കും ഈ സാമിയുടെ തപ:ശക്തിയുടെ മുന്നിൽ ഗോക്രിയൊന്നും ഒന്നുമല്ല. അതുകൊണ്ട് തന്നെ ഈ സാമിയുടെ അബദ്ധപഞ്ചാംഗങ്ങളെ മൊത്തമായി പൊളിച്ചടുക്കുന്നത് ഒരു സാമൂഹ്യസേവനമായിരിക്കും. അതിലേക്കായി വിഷയനൈപുണ്യവും, സമയവുമുള്ള സുഹൃത്തുക്കൾ ശ്രമിച്ചാൽ നന്നായിരുന്നു.

വീണ്ടും പാഠപുസ്തകത്തിലേക്ക് 
മുകളിൽ കൊടുത്തിട്ടുള്ളതുപോലെയുള്ള മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റ് കൃതികളിൽ നിന്നുള്ള ആശയങ്ങളാണ് ചരിത്ര വസ്തുതകളായി അമേരിക്കൻ പാഠപുസ്തകങ്ങളിൽ ഇടിച്ച് കയറ്റാൻ സംഘികൾ ശ്രമിച്ചത്. അവിടങ്ങളിൽ വിവരവും ബോധവുമുള്ളവർ തക്കസമയത്ത് ഇടപെട്ടത് കൊണ്ട് അതിനെ തടയാൻ കഴിഞ്ഞു. പക്ഷെ ഇൻഡ്യയിൽ ഇപ്പത്തന്നെ ഗുജറാത്ത് പോലെയുള്ള സ്ഥലങ്ങളിൽ ഈ വക ഐറ്റങ്ങൾ കരിക്കുലത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്. വരും കാലങ്ങളിൽ ഇത് മറ്റ് സ്ഥലത്തേക്കും വ്യാപിക്കും എന്നുറപ്പാണ്. കാരണം ഇതാ സ്വാമികളുടെ ആഹ്വാനം ശ്രദ്ധിക്കൂ...
“The government authorities of free India should take the initiative to produce the history of India with the correct chronology and produce the correct view of Hindu religion as explained in "The True History and the Religion of India" which should be prescribed in the schools and colleges for study, and thus, it may disperse the cloud of ignorance that was created by the English people and which is still clouding a great number of intellectual brains of India. ”
ഇത്തരം വെളിവുകേടുകളിലെ തമാശകൾക്കപ്പുറം, പാഠപുസ്തകങ്ങൾ തിരുത്തി വേണം തുടങ്ങാൻ എന്ന മിലിട്ടന്റ് ഹിന്ദുമെന്റലിസത്തിന്റെ ഈ ആഹ്വാനത്തെ നമ്മുടെ സമൂഹം അതർഹിക്കുന്ന ഗൗരവത്തിലെടുത്ത് മുൻപെന്നത്തെക്കാളും ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. വൈകിയാൽ സംഘപരിവാരം ഓടിച്ചുകൊണ്ടുവരുന്ന ഈ ഫാസിസ്റ്റ് യാഗാശ്വത്തെ ഒരു പക്ഷെ പിടിച്ചു നിർത്താനായെന്ന് വരില്ല.

റഫറൻസുകൾ:
  1. Dr. B. R. Ambedkar on the Aryan Invasion and the Emergence of the Caste System in India, Arvind Sharma, J Am Acad Relig73 (3): 843-870.
  2. Casolari, Marzia. “Hindutva’s Foreign Tie-Up in the 1930s: Archival Evidence. Economic and Political Weekly January 22,2000
  3. http://encyclopediaofauthentichinduism.org/
  4. http://encyclopediaofauthentichinduism.org/articles/44_a_review_of.htm
  5. http://www.friendsofsouthasia.org/textbook/TextbookEdits.html
  6. http://www.thevedicfoundation.org/bhartiya_history/Bhartiya_Civilization_after_Mahabharat_War.htm

Thursday, October 17, 2013

മിലിട്ടന്റ് ഹിന്ദുമെന്റലിസം- വേദകാലപ്പുതപ്പിട്ട വെറുപ്പിന്റെ വേട്ടമന്ത്രം (ഭാഗം ഒന്ന്)

ഫാസിസ്റ്റ് ലോകക്രമത്തിനു ഇൻഡ്യയുടെ വക സംഭാവനയാണ് മിലിട്ടന്റ് ഹിന്ദുമെന്റലിസം. മുസ്സോളിനി, ഹിറ്റ്ലർ എന്നിവരുടെ പ്രവർത്തനരീതികളും, ആര്യൻ വംശമഹിമാവാദവും, വേദിക് ഹിന്ദൂയിസത്തിൽ ചാലിച്ചെടുത്ത ഈ സംഘപരിവാര സംഹാരസംഹിതയുടെ ഫാസിസ്റ്റ് ഫെറ്റിഷിസം ചരിത്രത്തിലുടനീളം കഫം തുപ്പിക്കിടപ്പുണ്ട്.
 “To keep up the purity of the race and its culture, Germany shocked the world by her purging the country of the Semitic races—the Jews. Race pride at its highest has been manifested here,”  “Germany has also shown how well-nigh impossible it is for races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindustan to learn and profit by - M.S. Golwalkar
"Mussolini saw the essential weakness of his country and conceived the idea of the Balilla organization… Nothing better could have been conceived for the military organization of Italy… The idea of fascism vividly brings out the conception of unity amongst people… India and particularly Hindu India need some such institution for the military regeneration of the Hindus. Our institution
of Rashtriya Swayamsewak Sangh of Nagpur under Dr Hedgewar is of this kind,
though quite independently conceived."Balkrishna Shivram Moonje,  RSS, after visiting Italian military schools and meeting Mussolini in 1931. 
"Germany’s solemn idea of the revival of the Aryan culture, the glorification of the Swastika, her patronage of Vedic learning and the ardent championship of the tradition of Indo-Germanic civilisation are welcomed by the religious and sensible Hindus of India with a jubilant hope. ...I think that Germany’s crusade against the enemies of Aryan culture will bring all the Aryan nations of the world to their senses and awaken the Indian Hindus for the restoration of their lost glory". -statement by the spokesman of the Hindu Mahasabha (Savarkar's), March 25, 1939, The declaration contained in Auswartiges Amt-Politischen Archiv (AA-PA, Bonn)/Pol VII, quoted by M Hauner, p66). 
ഹിറ്റ്ലറിന്റെ ആര്യൻ ജർമ്മനിയെ ആരാധനാമൂർത്തിയായി പ്രതിഷ്ഠിച്ച്, ജനാധിപത്യത്തിനു പകരം ഫാസിസമാണു ഏറ്റവും നല്ല ഭരണക്രമമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സംഘപരിവാരം ഇൻഡ്യൻ     ജനാധിപത്യത്തിന്റെ നെടുംതൂണുകളോരോന്നായി പിഴുതെറിഞ്ഞ് വേദിക് ഫാസിസത്തിലേക്കുള്ള രഥയാത്ര ആരംഭിച്ചുകഴിഞ്ഞു.
 
ജനാധിപത്യ ഇൻഡ്യയുടെ മഴവിൽസാംസ്കാരികതയ്ക്കുമേൽ ചാടി വീണ് കടിച്ചു കുതറുന്ന ഈ വേദകാലമൃഗത്തിന്റെ ശൗര്യത്തിനും, സംഹാരശേഷിക്കും രാജ്യം ഇതിനോടകം തന്നെ നിരവധി തവണ സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ഓർവെല്ലിയൻ ഫാമിലെ നെപ്പോളിയനെന്ന പന്നി ജനിച്ചയുടനെ നായ്ക്കുട്ടികളെ അടർത്തിമാറ്റി സമൂഹത്തിനെതിരെ കുരച്ചുചാടാനും, അവസരമെത്തിയാൽ കടിച്ചുകൊല്ലാനും പാകത്തിനു വളർത്തിയെടുത്തതു പോലെ മിലിട്ടന്റ് ഹിന്ദുമെന്റലിസവും അവരുടെ ആവശ്യത്തിനായുള്ള മൃഗവാസനകളെ ധാരാളമായി വളർത്തിയെടുക്കുന്നുണ്ട്. ഈ മിലിട്ടന്റ് നർച്ചറിങ്ങിന് അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് സനാതനധർമ്മത്തിലൂന്നിയുള്ള അടിസ്ഥാനവിദ്യാഭ്യാസം.
ഇൻഡ്യൻ ഉപഭൂഘണ്ഡത്തിലെ വിശാലമായ ഭൂപ്രദേശങ്ങളിലാകെ വ്യാപിച്ചിരുന്ന ബഹുവർണ്ണസാംസ്കാരികതയുടെ വിളനിലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത,മിത്തുകളെയും, ഭാവനാസൃഷ്ടികളായ കഥകളെയും, ഹൈന്ദവമെന്ന ഏകശിലാസ്വരൂപത്തിലേക്ക് ആവാഹിക്കുവാനായി നുണക്കഥകൾ മെനഞ്ഞെടുക്കുക എന്നതായിരുന്നു ഈ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യപടി. ഇതിനായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമി പ്രകാശാനന്ദസരസ്വതിയാൽ എഴുതപ്പെട്ട The True History and the Religion of India എന്ന ഫിക്ഷണൽ ഗ്രന്ഥം (ഈ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി പോസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്).

ഇത്തരം പഠനസാമഗ്രികൾ വേണ്ട രീതിയിൽ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും വഴി തീവ്രദേശീയതയിലേക്കും, ഇതരസംസ്കാരങ്ങളുടെ തിരസ്കാരത്തിലേക്കും, നശീകരണത്തിലേക്കും നയിക്കുവാൻ പ്രാപ്തരായ പുത്തൻ തലമുറകളെയും, തുടർച്ചകളെയും വാർത്തെടുക്കാമെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് നിലവിലുള്ള പാഠപുസ്തകങ്ങൾ തിരുത്തിക്കൊണ്ട് തന്നെ വേണം ആശയപരമായ ഈ ഉപജാപത്തിന് വിദ്യാരംഭം കുറിക്കേണ്ടതെന്ന തീരുമാനത്തിലേക്ക് മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റുകൾ എത്തിച്ചേരുന്നത്.

ദേശീ ഹിന്ദുത്വ പാഠ്യപദ്ധതി
1998-ൽ ദേശീയഭരണത്തിലെത്തിയ സംഘപരിവാരം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് പുതിയൊരു ദേശീയ പാഠ്യപദ്ധതിക്രമം (National Curriculum Framework) രൂപപ്പെടുത്തുകയായിരുന്നു. 1972-ലും, 1986-ലും രൂപപ്പെടുത്തിയ കരിക്കുലം ഫ്രെയിംവർക്ക്, ഭരണഘടനയിൽ അന്തർലീനമായിരുന്ന നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ വിലമതിക്കുകവഴി, ജനാധിപത്യമൂല്യങ്ങളും, സാമൂഹികനീതിയും, ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുവാൻ ലക്ഷ്യമിട്ടപ്പോൾ, സംഘപരിവാരത്തിന്റെ കരിക്കുലം "മൂല്യബോധനം (Value Education)" ആയിരുന്നു മുഖ്യമായും ലക്ഷ്യമാക്കിയത്. പ്രാഥമികമായും ഹൈന്ദവമത-ആത്മീയമൂല്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇൻഡ്യയുടെ പൗരാണികചരിത്രത്തിന്റെ പുനർനിർമ്മിതിയിലൂടെയും, ന്യൂനപക്ഷസംസ്കാരങ്ങളുടെ ശത്രുതാവൽക്കരണത്തിലൂടെയും    പുതുതലമുറയിൽ രാജ്യാഭിമാനബോധം സൃഷ്ടിക്കുകയും, അതുവഴി അവരിൽ "ഹൈന്ദവദേശീയതയും", "ഹൈന്ദവ അവബോധവും" വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു സംഘപരിവാര അജണ്ടപ്രകാരം ചരിത്രത്തിന്റെയും പൊതുവിൽ വിദ്യാഭ്യാസത്തിന്റെയും അന്തിമലക്ഷ്യം.

നാഗ്പൂരിലെ മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റ് അച്ചുകളിൽ ഭാവിപൗരന്മാരെ വാർത്തെടുക്കാനുള്ള ഈ ഉപജാപശ്രമങ്ങൾക്കെതിരെ ഇടതുപക്ഷമുൾപ്പെടെയുള്ള പുരോഗമനസമൂഹം ശക്തമായി എതിർത്തിരുന്നു. പക്ഷെ ഭരണാധികാരം കൈപ്പിടിയിലെത്തിയ ഇടങ്ങളിലൊക്കെയും എതിർപ്പുകളെ അവഗണിച്ചും, നിശബ്ദമാക്കിയും തങ്ങളുടെ അജണ്ടകൾ പാഠപുസ്തകരൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ മിലിട്ടന്റ് ഹിന്ദുമെന്റലിസം ഏറെക്കുറെ വിജയിക്കുക തന്നെ ചെയ്തു. പാഠപുസ്തകങ്ങളിൽ ഹിറ്റ്ലറിനെ (the supremo) മഹത്വവൽക്കരിച്ചുകൊണ്ട് എല്ലാറ്റിനും മാതൃകയായി ഗുജറാത്ത് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ദശകത്തിനപ്പുറം ഈ മൂല്യബോധനത്തിന്റെ യഥാർത്ഥ വിളവെടുപ്പു നടന്നതും ഗുജറാത്തിലാണെന്നത് ചരിത്രം.

സാങ്കൽപ്പിക കഥാപാത്രങ്ങൾ ചരിത്രപുരുഷന്മാരും, ഒറ്റുകാരനും ഓന്തുമൊക്കെ ധീരദേശാഭിമാനികളുമായും, നൂറ്റാണ്ടുകളായി ഭാരതത്തിൽ നിലനിന്നുപോരുന്ന ന്യൂനപക്ഷസംസ്കാരങ്ങൾ അധിനിവേശഭീകരരായും പുനരവതരിച്ച ഈ ഹൈന്ദവപാഠപുസ്തകങ്ങൾ സെക്കുലറിസമെന്നാൽ കാൽക്കീഴിൽ ചവിട്ടിയരച്ച്, തൃശൂലത്തിൽ കോർത്തെടുക്കേണ്ടുന്ന കൊളോണിയലിസ്റ്റ്   നിർമ്മിതശത്രുവാണെന്ന്        കുഞ്ഞുങ്ങളെ നിരന്തരം   ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.   ആര്യൻ   വംശശുദ്ധിയിലൂന്നിയ ഒരു ഹോമോജീനിയസ് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മിതിക്കായുള്ള        പാഠപുസ്തകങ്ങളും, ലഘുലേഖകളും, സൈബർപോരാളികളുടെ പ്രചാരണവേലകളുടെയും ഫലമായി വിഷലിപ്തവും സ്ഫോടനാത്മകവുമായ മനസ്സുമായി ഉണർന്നുകഴിഞ്ഞ    മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റുകൾ തങ്ങൾക്കനുയോജ്യനായ       'ഫ്യൂററെ' അരിയിട്ട് വാഴിക്കാനുള്ള രാജ്യവ്യാപകമായ തയ്യാറെടുപ്പിലാണിന്ന്.
ഈ സാഹചര്യത്തിൽ, സനാതനധർമ്മം പൊട്ടിമുളച്ചു പടർന്ന് പന്തലിച്ച ആർഷഭാരതഭൂമിയിൽ കിരീടം വെച്ച ഭൂരിപക്ഷരാജാക്കന്മാരായി വാഴുന്ന സംഘപരിവാരസംഘടനകളും അതിന്റെ കൂലിപ്പടയാളികളും, സമുദ്രദൂരങ്ങൾക്കിപ്പുറം അമേരിക്കൻ സാമ്രാജ്യത്തിലെ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളിൽ തങ്ങളുടെ വിഷവിദ്വേഷം കലർത്തുന്നതിനായി യാതൊരു ഉളുപ്പുമില്ലാതെ ന്യൂനപക്ഷ ഇരവേഷം കെട്ടിയാടിയ, അധികം പഴക്കമില്ലാത്ത ചരിത്രസംഭവങ്ങളെ ഒന്ന് പരിചയപ്പെടുന്നത് അവസരോചിതമായിരിക്കും.

യാങ്കീ ഹിന്ദുത്വ പാഠ്യപദ്ധതി  

ഈ ചരിത്രം ശരിക്കും തുടങ്ങുന്നത് 2004-ൽ വെർജീനിയയിലെ ഫെയർ ഫാക്സ് കൗണ്ടിയിലെ ഒരു സ്കൂൾപരിസരത്തായിരുന്നു. അവിടെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഹിന്ദുവിരുദ്ധപരാമർശങ്ങൾ ഉണ്ടെന്നും പറഞ്ഞ് അന്നുയർത്തപ്പെട്ട ആരോപണങ്ങൾ ജോർജ് ടൗൺ സർവ്വകലാശാലയിലെയും, ജോർജ് മേസൺ സർവ്വകലാശാലയിലെയും പണ്ഠിതന്മാർ പരിശോധിച്ച് തള്ളിക്കളയുകയാണുണ്ടായത്. അവരുടെ നിർദ്ദേശപ്രകാരം സ്കൂൾ ബോർഡ് പുസ്തകങ്ങളെ തിരുത്തലുകൾക്ക് വിധേയമാക്കാതെ സ്വീകരിച്ചു.

2004 സെപ്തംബറിൽ സംഘപരിവാരപോഷക സ്ഥാപനമായ Educator's Society for the Heritage of India (ESHI) എന്ന സംഘടന കാലിഫോർണിയ, ടെക്സാസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിലേക്കായി ന്യൂ ജേഴ്സിയിലെ റട്ഗേഴ്സ് സർവ്വകലാശാലയിൽ വെച്ച് ഒരു കോൺഫറൻസ് സംഘടിപ്പിക്കുകയുണ്ടായി. ടെക്സാസിലെ ഓസ്റ്റിൻ ആസ്ഥാനമാക്കിയ വേദിക് ഫൗണ്ടേഷൻ (VF) എന്ന സംഘടനയുൾപ്പെടെ അമേരിക്കയിലെ വിവിധ സംഘപരിവാര സംഘടനകളിലെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 

ഈ സംഘടിത ആസൂത്രണത്തിന്റെ തുടർച്ചയായിരുന്നു കാലിഫോർണിയയിലെ പാഠപുസ്തകം തിരുത്തുന്നതിനായുള്ള പരിവാരശ്റമങ്ങൾ. ആദ്യകാല ഇൻഡ്യൻ ഇമിഗ്രേഷനുകൾക്ക് ആതിഥേയത്വം വഹിക്കുകയും ഇപ്പോൾ ഇൻഡ്യൻ ഇമിഗ്രന്റ് ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കാലിഫോർണിയ. കാലിഫോർണിയയിൽ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതിപ്രകാരമുള്ള പ്രധാനവിഷയങ്ങളിലെ പാഠപുസ്തകങ്ങൾ എല്ലാ ആറു വർഷം കൂടുമ്പോഴും പുനപരിശോധിച്ച് നവീകരിക്കുന്ന സമ്പ്രദായമുണ്ട്. 2005-ൽ ചരിത്ര, സാമൂഹ്യപാഠപുസ്തകങ്ങളെ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള അവസരമുണ്ടായി.
നിയമപ്രകാരം പാഠപുസ്തകങ്ങളെ പൊതുസമക്ഷം പരിശോധനക്കായി വെച്ചിരുന്നു. ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ഹിന്ദുക്കളെക്കുറിച്ച് തെറ്റായ വിവരങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ടെന്നാരോപിച്ച് ഹിന്ദു എഡ്യുക്കേഷൻ ഫൗണ്ടേഷനും (HEF) വേദിക് ഫൗണ്ടേഷനും (VF) കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഏഡ്യുക്കേഷന് (CDE) കത്തെഴുതി. ഒപ്പം ഏതാണ്ട് അഞ്ഞൂറോളം തിരുത്തുകളും നിർദ്ദേശിച്ചു. അതിൽ നിന്നും 160-ഓളം തിരുത്തുകൾ അധികാരികൾ റിവ്യൂവിനായി തിരഞ്ഞെടുത്തു. ഈ തിരുത്തുകളെക്കുറിച്ച് വഴിയേ പറയാം.

കാലിഫോർണിയ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യുക്കേഷൻ (CBE) തിരുത്തുകളുടെ സാധുത വിലയിരുത്താനായി ഒരു അഡ് ഹോക് റിവ്യൂ പാനലിനെ നിയമിച്ചു. ഈ പാനലിൽ വേൾഡ് അസോസിയേഷൻ ഫോർ വേദിക് സ്റ്റഡീസ് (WAVES) എന്ന സംഘിസ്ഥാപനത്തിന്റെ അംഗവും, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നോർത്ത്റിഡ്ജിലെ റിട്ടയഡ് പ്രൊഫസറുമായ ശിവ ബാജ്പേയിയെ സംഘപരിവാര പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്നു. സ്വാഭാവികമായും സംഘികൾ നിർദേശിച്ച തിരുത്തലുകളെല്ലാം സാധുവാണെന്ന് ഈ പ്രൊഫസർ സർട്ടിഫൈ ചെയ്തു.

ഈ തിരുത്തലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള അന്തിമവോട്ട് നവമ്പർ 9-നു നടക്കാനിരിക്കെ, ഈ വിഷയം അമേരിക്കയിലെ സൗത്ത് ഏഷ്യൻ വിഷയങ്ങളിലെ അക്കാദമിക് ഇന്റലിജൻഷ്യയുടെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസറും, സംസ്കൃതപണ്ഡിതനുമായ മൈക്കേൽവിറ്റ്സൽ സംഘപരിവാരത്തിന്റെ തിരുത്തലുകൾക്കെതിരെ 47 അക്കാദമിക് പ്രതിനിധികൾ ഒപ്പിട്ട ഒരു കത്ത് വിദ്യാഭ്യാസബോർഡിന് അയച്ചു. തല്ഫലമായി ശിവ ബാജ്പേയിയുടെ തിരുത്തലുകളുടെ റാറ്റിഫിക്കേഷൻ റദ്ദ് ചെയ്യുകയും, Dr Michael Witzel (Harvard), Dr Stanley Wolpert (UCLA) and Dr James Heitzman (UC-Davis) എന്നിവരടങ്ങിയ ഒരു മൂന്നംഗ ഫാക്കൽറ്റി കമ്മറ്റിയെ ഈ തിരുത്തലുകൾ പുനപരിശോധിക്കാനായി CBE നിയമിക്കുകയും ചെയ്തു. തിരുത്തുകൾ തള്ളിക്കൊണ്ട് പ്രസ്തുത ഫാക്കൽറ്റി കമ്മറ്റി റിപ്പോർട്ട് നവമ്പറിൽ സമർപ്പിച്ചു. ഇതുകൂടാതെ ഫാക്കൽറ്റി കമ്മറ്റിയുടെ റെക്കമെന്റേഷൻ സ്വീകരിക്കണമെന്ന് നിർദേശിച്ചു കൊണ്ട് അമേരിക്കയിലുള്ള 109 സൗത്ത് ഏഷ്യൻ പണ്ഠിതരും CBEക്ക് കത്തെഴുതി. പക്ഷെ സംഘപരിവാരം പോപ്പുലർ സെന്റിമെന്റിന്റെ പേരിൽ ബോഡിനുമേൽ ശക്തമായ സമ്മർദ്ദവും ലോബിയിങ്ങും നടത്തിയതിന്റെ ഫലമായി മിക്കവാറും തിരുത്തലുകൾ CBE സ്വീകരിക്കുകയാണുണ്ടായത്.

എന്നാൽ പ്രതിഷേധം അവിടെ തീർന്നില്ല. ഡിസംബർ 7ന് അമേരിക്കയിലുള്ള 146 സൌത്ത് ഏഷ്യൻ പണ്ഠിതർ CBE-യുടെ തീരുമാനത്തിൽ ആശങ്ക അറിയിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം നടന്ന CBE മീറ്റിങ്ങുകളിൽ ദളിതുകൾ ഉൾപ്പെടെ മറ്റു നിരവധി സംഘടനകളും [Ambedkar Center for Justice and Peace, the Indian Buddhist Association of America, New Republic India, and Californian Dalit Sikh temples such as the Guru Ravi Dass Gurdwara, Federation of Tamil Sangams in North America, Non Resident Indians for a Secular and Harmonious India, and the Indian American Public Education Advisory Council, Friends of South Asia (FOSA), and the Coalition against Communalism (CAC).] വ്യക്തികളും ഇൻഡ്യൻ ചരിത്റത്തിന്റെ ഹിന്ദുത്വവൽക്കരണത്തിനെതിരെ ശക്തമായി രംഗത്തു വരികയും, സാക്ഷ്യം പറയുകയുക് ചെയ്തു. ഒപ്പം സൌത്ത് ഏഷ്യൻ സ്കോളേഴ്സ് സംഘപരിവാരത്തിന്റെ തിരുത്തുകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രണ്ടു റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചു.

ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഒടുവിൽ CBE ഹിന്ദുത്വ അജണ്ടയടങ്ങിയ, ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാര തിരുത്തലുകളെ തള്ളിക്കളഞ്ഞു.

നിയമയുദ്ധം
പാഠപുസ്തകം തിരുത്താനുള്ള ശ്രമം നടക്കാതെയായപ്പോൾ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്ന പരിവാരസംഘടന CBE ക്കെതിരെ കേസ് കൊടുത്തു. കോടതി ആ കേസ് തള്ളിക്കളഞ്ഞു. പക്ഷേ സംഘികൾ വിട്ടില്ല. California Parents for Equalization of Educational Materials (CAPEEM) എന്നപേരിൽ പുതിയ ഒരു സംഘടനയുണ്ടാക്കി 2006-ൽ CBE ക്കെതിരെ ഡിസ്ക്രിമിനേഷൻ ആരോപിച്ച് കാലിഫോർണിയ ഫെഡറൽ സർക്യൂട്ട് കോർട്ടിൽ കേസ് കൊടുത്തു.
"alleging violations of the Equal Protection, Establishment, Free Speech, and Free Association Clauses of the Constitution under 42 U.S.C. § 1983. The action challenges several aspects of the content of sixth grade history/social science textbooks. CAPEEM also alleges process grievances pertaining to the treatment of “Hindu groups” in the school textbook adoption process." -Stipulation for Dismissal 2:06-CV-00532-FCD-KJM, 2009
പുസ്തകത്തിന്റെ അഡോപ്ഷൻ പ്രക്രിയയിൽ ന്യൂനപക്ഷ വിവേചനം നടത്തിയെന്നും പറഞ്ഞ് ബോഡ് അംഗങ്ങളെയും ഹാർവാഡിലെയും മറ്റു പ്രൊഫസർമാരെയും പ്രതി ചേർത്തായിരുന്നു കേസ്. ഈ കേസിലെയും വാദങ്ങളെ അപ്പീൽ പഴുതുകളടച്ച് തള്ളിക്കൊണ്ട് വിധിവന്നു. പക്ഷേ വിധിയുടെ ഭാഗമായി നിയമയുദ്ധം നീട്ടിക്കൊണ്ട് പോകാതെയിരിക്കാൻ കാലിഫോർണിയ സ്റ്റേറ്റ് അറ്റോണി ജനറലുമായി സംഘികൾ ധാരണയിലെത്തുകയും, $175,000 തുക കൈപ്പറ്റി കേസ് ഒഴിയാനും തീരുമാനിച്ചു. അല്ലെങ്കിലും പണത്തിന് മുകളിൽ പറക്കുന്ന പരുന്തല്ലല്ലോ ഹിന്ദൂയിസം.
ഈ നിയമനടപടികൾ പ്രധാനമായും അമേരിക്കയിൽ നിലവിലുള്ള ന്യൂനപക്ഷ സംരക്ഷണനിയമം ചൂഷണം ചെയ്ത് വ്യക്തികളെ കേസിൽ പെടുത്തി പണം തട്ടാനുള്ള മാർഗമായിരുന്നു എന്നു വേണം കരുതാൻ. കാരണം പുസ്തകം തിരുത്തൽ നടക്കില്ലെന്ന് മനസ്സിലായപ്പോൾ തന്നെ ഹിന്ദുമെന്റലിസ്റ്റുകൾ മറ്റൊരു വളഞ്ഞ വഴി കണ്ടെത്തിയിരുന്നു. അമേരിക്കയിൽ പൊതുവെ അംഗീകൃതമായ പാഠപുസ്തകങ്ങൾ കൂടാതെ സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയലുകൾ ധാരാളം ഉപയോഗിക്കാറുണ്ട്. ESHI പോലെയുള്ള സംഘപരിവാരസംഘടനകൾ അച്ചടിച്ചിറക്കുന്ന ഹൈന്ദവലഘുലേഖകൾ സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയലുകളായി അദ്ധ്യാപകരിലേക്കും അതുവഴി കുട്ടികളിലേക്കും എത്തിക്കുക എന്നതായിരുന്നു ആ വളഞ്ഞ വഴി. പ്രത്യേകിച്ചും സൗജന്യമായി ലഭിക്കുന്ന സ്റ്റഡി മെറ്റീരിയലുകൾ ഒട്ടുമിക്ക അദ്ധ്യാപകരും വേണ്ടെന്ന് വെയ്ക്കാറില്ല. ഈ വളഞ്ഞവഴി മനസ്സിലാക്കി സ്റ്റേറ്റ് അംഗീകാരമില്ലാത്ത ഇത്തരം സാമഗ്രികൾ അനുവദിക്കാൻ പാടില്ല എന്ന നിർദേശം മറുഭാഗത്തുനിന്നും വന്നിട്ടുണ്ട്. അമേരിക്കയിലെ ഈ പാഠ്യപദ്ധതി സംരക്ഷണ സമരം ഒരു തുടർച്ചയാകുമെന്ന് ചുരുക്കം.

മതങ്ങൾ അത് ഹിന്ദുവാകട്ടെ ഇതരമതങ്ങളാകട്ടെ മിനക്കെട്ട് പാഠ്യപദ്ധതികളെ തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. മതങ്ങളുടെയും, അതു പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് ആശയങ്ങളുടെയും നിലനില്പിന് കുട്ടികളുടെ പാഠ്യപദ്ധതികൾ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ രീതിയിലുള്ള മതപ്രചാരണങ്ങൾ പാഠ്യപദ്ധതികളിൽ കലരാതെ കഴിയുന്നത്ര ചെറുക്കേണ്ടത് പുരോഗമന മതേതര സമൂഹത്തിന്റെ കടമയാണ്.

(തുടരും)

റെഫറൻസുകൾ:
  1. Milan Hauner, India in Axis Strategy: Germany, Japan and Indian Nationalists in the Second World War, Klett-Cotta Stuttgart, 1981
  2. Hindutva’s Foreign Tie-up in the 1930s Archival Evidence Marzia Casolari,  Economic and Political Weekly January 22, 2000
  3. Debate on Indian History, Revising text books in California, Economic and Political Weekly May 6, 2006, Sudarsan Padmanabhan
  4. The Hindutva View of History: Rewriting Textbooks in India and the United State Kamala Visweswaran, Michael Witzel, Nandini Manjrekar, Dipta Bhog, and Uma Chakravarti, Georgetown Journal of International Affairs, 10(1),101-12
  5. Hindutva Abroad: The California Textbook Controversy, Purnima Bose, The Global South Vol. 2, No. 1, India in a Global Age (Spring, 2008), pp. 11-34 
  6. http://www.friendsofsouthasia.org/textbook/
  7. http://www.people.fas.harvard.edu/~witzel/witzelletter.pdf
  8. http://www.friendsofsouthasia.org/textbook/NCERT_Delhi_Historians__Group.pdf
  9. http://www.sacw.net/DC/CommunalismCollection/ArticlesArchive/
  10. http://www.sacw.net/DC/CommunalismCollection/ArticlesArchive/casolari.pdf
  11. http://www.sacw.net/DC/CommunalismCollection/ArticlesArchive/communalismarchiveonSACW.html
  12. http://thevedicfoundation.org/communities/do_you_know.htm
  13. http://www.people.fas.harvard.edu/~witzel/CAPEEM-detailed-dismissal-30768180.pdf