Showing posts with label ഹീല. Show all posts
Showing posts with label ഹീല. Show all posts

Sunday, February 03, 2013

അനശ്വരതയുടെ കീഴാളകോശങ്ങൾ ( ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഭാഗം രണ്ട്

1966 സെപ്റ്റംബർ.
ഡോ.സ്റ്റാൻലി ഗാർട്ലർ
ചിത്രത്തിനു കടപ്പാട്
പെൻസിൽവാനിയയിലെ ബെഡ്ഫോഡ് എന്ന ചെറുഗ്രാമത്തിലെ ഒരു ഹോട്ടലിൽ വെച്ച് ഡോക്ടർ ജോർജ് ഗയ്  ഉൾപ്പെടെ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള  എഴുന്നൂറോളം വിദഗ്ദർ പങ്കെടുത്ത  ഒരു കോൺഫറൻസിൽ വെച്ചാണ്  ഏവരെയും ഞെട്ടിച്ച് കൊണ്ട്,  താരതമ്യേന അപ്രശസ്തനായിരുന്ന സ്റ്റാൻലി ഗാർട്ലർ എന്ന ജനിതകശാസ്ത്രജ്ഞൻ   "ഹീലാബോംബ്"  പൊട്ടിക്കുന്നത്.  ടിഷ്യൂ കൾച്ചർ രംഗത്തെ ഒരു 'സാങ്കേതികപ്രശ്നം' എന്ന മുഖവുരയോടെ ഗാർട്ലർ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതായിരുന്നു. കോശങ്ങളെ തമ്മിൽ വേർതിരിച്ചറിയാനുതകുന്ന നൂതനമായ അടയാളങ്ങൾ (പ്രോട്ടീൻ മാർക്കറുകൾ) കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാർട്ലർ. ഇതിന്റെ ഭാഗമായി പരിശോധിക്കപ്പെട്ട പതിനെട്ട് വ്യത്യസ്ത തരം കോശങ്ങളിലും ഗ്ലൂക്കോസ്-6-ഫോസ്ഫേറ്റ് ഡീഹൈഡ്രജനേസ്-എ (G6PD-A) എന്ന പ്രത്യേക പ്രോട്ടീൻ  അടയാളമുള്ളതായി കണ്ടെത്തി. 

കറുത്ത വർഗ്ഗക്കാരായ അമേരിക്കക്കാരിൽ മാത്രം കാണപ്പെടുന്ന (അവരിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന)  ഈ അടയാളം എങ്ങിനെ പതിനെട്ട് കോശങ്ങളിലും എത്തി എന്നത് ഒരു കുഴയ്ക്കുന്ന പ്രശ്നമായിരുന്നു. പതിനെട്ടു കോശങ്ങളിൽ ചിലതിന്റെയൊന്നും വംശീയഉറവിടം അറിയില്ലായിരുന്നുവെങ്കിലും, പലതും വെള്ളക്കാരിൽ (കോക്കേഷ്യൻ) നിന്നുമെടുത്തതും, ഒരെണ്ണം മാത്രം, ഹീലാ എന്ന അനശ്വരകോശം മാത്രം 'നീഗ്രോ'യുടേതാണെന്നും ഗാർട്ലർക്ക് അറിയാമായിരുന്നു. വെള്ളക്കാരുടെ കോശത്തിൽ കറുത്തവർഗക്കാരന്റെ അടയാളം കാണപ്പെട്ടതിന് ഏറ്റവും ലളിതമായ ഒരു വിശദീകരണമാണ് ഗാർട്ലർ മുന്നോട്ട് വെച്ചത്.   ഈ പതിനെട്ട് കോശങ്ങളിലും ഹീലാകോശങ്ങൾ കലർന്നിരിക്കുന്നു! അതല്ലെങ്കിൽ അവയെല്ലാം ഹീലാകോശങ്ങൾ തന്നെയാണ്!

കൂട്ടത്തിൽ മറ്റ് ചില പ്രസക്തമായ നിരീക്ഷണങ്ങൾ കൂടി ഗാർട്ലർ നടത്തി.

ഹീലായുടെ ഉൽഭവശേഷം മനുഷ്യരുടേതും, മറ്റ് മൃഗങ്ങളുടെയുമൊക്കെയായി നിരവധി കോശങ്ങൾ വളർത്തിയെടുക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ കാൻസർ കോശങ്ങളല്ലാത്ത, നോർമൽ കോശങ്ങളും ഉണ്ടായിരുന്നു.   വളർത്തിയെടുത്ത നോർമൽ കോശങ്ങൾ ചിലപ്പോഴൊക്കെ തളികകളിൽ  പൊടുന്നനെ  കാൻസർ കോശങ്ങളായി മാറുന്ന "സ്പോണ്ടേനിയസ് ട്രാൻസ്ഫർമേഷൻ" എന്ന പ്രതിഭാസവും ഇക്കാലയളവിൽ കണ്ടെത്തിയിരുന്നു. 1966-ലെ പ്രസ്തുത കോൺഫറൻസിനു ഏതാനും വർഷങ്ങൾക്ക് മുൻപ് ഗവേഷകർ ബാക്റ്റീരിയ, വൈറസ് എന്നിവയുടെയും, കോശങ്ങൾ പരസ്പരവും നടക്കാവുന്ന കൂടിക്കലരലുകൾ  ഒഴിവാക്കാനായി കർശനമായ അണുവിമുക്ത സാഹചര്യങ്ങളും, സാങ്കേതികരീതികളും ഒക്കെ നടപ്പിലാക്കി ഉപയോഗിച്ച് തുടങ്ങിയിരുന്നു.  ഈ നടപടിക്രമങ്ങളെ തുടർന്ന് പൊതുവെ കോശങ്ങളെ വളർത്തുക എന്നത്  കുറെക്കൂടി ദുഷ്കരമാവുകയും, വളരെ ചുരുക്കം മാത്രം പുതിയതരം കോശങ്ങളുടെ വികസനം  റിപ്പോർട്ട് ചെയ്യപ്പെടുകയും, തളികകളിൽ നോർമൽ കോശങ്ങൾ പൊടുന്നനെ കാൻസർ കോശങ്ങളാകുന്ന പ്രതിഭാസം ഏതാണ്ട് നിലയ്ക്കുകയും ചെയ്തു!

ഗാർട്ലറുടെ ഈ നിരീക്ഷണങ്ങൾ കേട്ടിരുന്നവർക്ക് അപ്പോൾ തന്നെ കാര്യം പിടികിട്ടി.  ഇത്തരം പൊടുന്നനെയുള്ള ട്രാൻസ്ഫമേഷനും,  "എളുപ്പത്തിലുള്ള" വളർച്ചയും ഒക്കെ ഉണ്ടാക്കിയത്  ഹീലാ എന്ന അതിവേഗവളർച്ചയുള്ള കാൻസർ കോശത്തിന്റെ സാന്നിധ്യം ആയിരുന്നു. മിക്ക ലാബുകളിലും നിത്യവും ഉപയോഗിച്ചിരുന്ന ഹീലാ കോശങ്ങൾ   കർശനമായ സങ്കേതങ്ങൾ വരുന്നതിനു മുൻപ് തന്നെ, ഉപകരണങ്ങൾ വഴിയും,   കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധയും ഒക്കെ കാരണം മറ്റു കോശങ്ങൾക്കൊപ്പം കടന്നുകൂടുകയും, അതിവേഗം പെരുകി മറ്റ് കോശങ്ങളെ മറികടക്കുകയും ചെയ്തു.  സൂക്ഷ്മദർശിനിയിൽ കൂടി നോക്കിയാൽ മിക്ക  കോശങ്ങളും ഒരേപോലെയിരിക്കും എന്നത് കൊണ്ട്  ഒറ്റനോട്ടത്തിൽ ഇവയെ പരസ്പരം വേർതിരിച്ചറിയാനും എളുപ്പമായിരുന്നില്ല.
ഹീലാ കോശങ്ങൾ  ചിത്രത്തിനു കടപ്പാട്

ചുരുക്കത്തിൽ അതുവരെ തൊലിയുടെയും, കരളിന്റെയും,  ശ്വാസകോശത്തിന്റെയും എന്നൊക്കെ കരുതി ഗവേഷണം നടത്തിയിരുന്ന കോശങ്ങളെല്ലാം ഹെൻറിയറ്റ ലാക്സ് എന്ന നീഗ്രോവീട്ടമ്മയുടെ ഗർഭാശയഗളത്തിലെ അർബുദത്തിൽ നിന്നും ഉദയം കൊണ്ട ഹീലാകോശങ്ങൾ തന്നെയായിരുന്നു!
ഫലത്തിൽ മില്യൺ കണക്കിനു ഡോളറുകളുടെ ഗവേഷണം വെള്ളത്തിലായെന്നാണ് ഗാർട്ലർ പറയാതെ പറഞ്ഞത്. 

ഗാർട്ലറുടെ വെളിപ്പെടുത്തലുകൾക്ക് സാക്ഷിയായിരുന്ന പ്രശസ്തനായ ഒരു വെള്ളക്കാരന്‍ പ്രൊഫസര്‍ ലെനാഡ് ഹെഫ്ലിക് അന്നേ ദിവസം അവിടെ മറ്റൊരു സെഷനിൽ സംസാരിക്കുകയുണ്ടായി.  ഹെഫ്ലിക്ക് സ്വന്തമായി തന്റെ  മകൾ ഭ്രൂണനിദ്രയിൽ കഴിഞ്ഞിരുന്ന ഗർഭസഞ്ചിയിലെ (ആംനിയോട്ടിക് സാക്ക്) കോശങ്ങൾ വേർതിരിച്ചെടുത്ത് വളർത്തിയിരുന്നു. ഫിലഡെല്ഫിയയിലെ വിസ്താർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെയും മകൾ സൂസന്റെയും പേരക്ഷരങ്ങൾ വിളക്കിച്ചേർത്ത്  വിഷ് (WISH, Wistar Institute Susan Heyflick) എന്നു വിളിച്ച ഈ കോശം അക്ഷരാർത്ഥത്തിൽ ഹെഫ്ലിക്കിന്റെ മകൾകോശം (ഡോട്ടർ സെൽ) തന്നെയായിരുന്നു.  ഗാർട്ലർ പൊട്ടിച്ച ഹീലാബോംബിൽ വീണു തകർന്ന കോശങ്ങളുടെ ലിസ്റ്റിൽ 'വിഷ്' കോശവും ഉൾപ്പെട്ടിരുന്നു.   തന്റെ പ്രബന്ധാവതരണത്തിനു മുന്നോടിയായി ഹെഫ്ലിക്ക് ഇതിനോട് പ്രതികരിച്ചത് ഒരു തമാശയിലൂടെയാണ്.  മകൾ സൂസന്റെ അച്ഛൻ താൻ തന്നെയാണോ എന്ന്  ഭാര്യയെ വിളിച്ച് അന്വേഷിച്ചുവെന്നും,  ആണെന്ന കാര്യത്തിനു ഭാര്യ ഉറപ്പ് നൽകിയെന്നുമാണ്  ഹെഫ്ലിക്ക് പറഞ്ഞത്. അതായത് തന്റെ ഭാര്യ കറുത്ത വര്‍ഗക്കാരനുമായി ലൈംഗിക ബന്ധത്തിനു പോയിട്ടില്ല എന്ന് അയാള്‍ക്ക് ഉറപ്പു നൽകിയെന്ന്.  തമാശ കേട്ട് ജനം ആർത്ത് ചിരിച്ചു.

കൂടിക്കലർന്ന കോശത്തെ
 അടയാളപ്പെടുത്തിയിരിക്കുന്ന
ചിത്രം. കടപ്പാട്
ചിരിച്ചും അവഗണിച്ചും ഹീലാബോംബ് എന്ന ഭൂതത്തെയും ഗാർട്ലർ എന്ന ശത്രുവിനെയും കുടത്തിലടച്ചതായി നടിച്ച് മിക്ക ഗവേഷകരും അതാത് കോശങ്ങളിൽ പണി തുടർന്നുകൊണ്ടേയിരുന്നു. അന്നവിടെയുണ്ടായിരുന്ന വാൾട്ടർ നെൽസൺ റീസ് എന്ന ശാസ്ത്രജ്ഞൻ പക്ഷെ അടങ്ങിയിരുന്നില്ല. ക്യൂബയിൽ ജനിച്ച് ജർമ്മനിയിൽ വളർന്ന് അമേരിക്കൻ പൗരത്വം സ്വീകരിച്ച വാൾട്ടറിന്റെ ജീവിതം ഈ സംഭവത്തോടെ മാറ്റിമറിക്കപ്പെട്ടു.  നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തോടെ,  ഓക്ക്ലാൻഡിലെ നാഷണൽ നേവൽ ബയോസയൻസസ് എന്ന സ്ഥാപനത്തിൽ   സ്ഥാപിച്ച സെൽ കൾച്ചർ ലാബിന്റെ ഡയറക്റ്റർ ആയിരുന്നു വാൾട്ടർ. കോശങ്ങളെ ശേഖരിച്ച്, വർഗീകരിച്ച്, വിതരണത്തിനും, ഗവേഷണത്തിനുമായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹീലയുടെ കൂടിക്കലരൽ കോശബാങ്കിനും ഗവേഷണത്തിനും വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കിയ വാൾട്ടറിന്റെ ജീവിതലക്ഷ്യം  ഇതിനെ തടയുകയും,  മലിനീകരിക്കപ്പെട്ട കോശങ്ങളെ തേടിപ്പിടിച്ച്  കരിമ്പട്ടികയിൽ പെടുത്തുക എന്നതുമായിരുന്നു.  ഇതിന്റെ പേരിൽ "സെൽഫ് അപ്പോയിന്റഡ് വിജിലാന്റെ" എന്നറിയപ്പെട്ട വാൾട്ടറിന്  ഗവേഷകലോകത്തിന്റെ കടുത്ത ശത്രുതയാണ് നേരിടേണ്ടി വന്നത്.  
-------

1970-കളുടെ തുടക്കത്തിൽ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിയറ്റ്നാം യുദ്ധമേൽപ്പിച്ച രാഷ്ട്രീയപരിക്കുകളെ അതിജീവിച്ച്  പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി റിച്ചാഡ് നിക്സൺ അമേരിക്കൻ പൊതുജനത്തിനു മുന്നിൽ മറ്റൊരു 'യുദ്ധം' പ്രഖ്യാപിച്ചിരുന്നു, കാൻസറിനെതിരെയുള്ള യുദ്ധം.  ചുരുങ്ങിയ കാലത്തിനുള്ളിൽ കാൻസറിന്റെ  മൂലകാരണത്തെയും, അതിനുള്ള പ്രതിവിധിയെയും കണ്ടെത്തുവാനുള്ള പരക്കം പാച്ചിലിനു തുടക്കം കുറിച്ചു കൊണ്ട്  1971-ൽ നിക്സൺ "നാഷണൽ കാൻസർ ആക്റ്റിൽ" ഒപ്പു വെച്ചു.  ഇക്കാലത്ത് വൈറസുകളാണ് കാൻസറുണ്ടാക്കുന്നതെന്ന സിദ്ധാന്തം അതിശക്തമായി ഉയർന്നു വന്നിരുന്നു. ഒപ്പം കാൻസർ വൈറസിനെ കണ്ടെത്തി വാക്സീനുകൾ ഉണ്ടാക്കാനുള്ള  തീവ്രശ്രമവും.  ഇതിന്റെ ഫലമായി  അമേരിക്കൻ ഗവേഷകർ നിരവധി വൈറസുകളെ കണ്ടെത്തിയെങ്കിലും മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിയിക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈറസുകളെ (എപ്സ്റ്റൈൻ ബാർ വൈറസും ബർക്കിറ്റ് ലിംഫോമയുമായുള്ള സാഹചര്യബന്ധം  ഒഴിവാക്കിയാൽ) കണ്ടെത്താനായിരുന്നില്ല.

ഡോ.വാൾട്ടർ നെൽസൺ റീസ്
ചിത്രത്തിനു കടപ്പാട്
വിയറ്റ്നാം യുദ്ധത്തിൽ ശത്രുവായിരുന്നെങ്കിലും കാൻസറിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയുമായുള്ള സഹകരണം തേടിയിരുന്നു നിക്സൺ.   നിക്സൺ-ബ്രഷ്നേവ്  സഹകരണത്തിന്റെ ഭാഗമായി 1972-ൽ അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞർ തമ്മിൽ ഒരു പരസ്പധാരണയുണ്ടാവുകയും, ഗവേഷണകാര്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു.  ഏതാണ്ട് മുപ്പതോളം ഇനം മൃഗവൈറസുകളെ അമേരിക്ക റഷ്യക്ക് കൈമാറിയപ്പോൾ പകരം റഷ്യൻ ശാസ്ത്രജ്ഞന്മാർ അമേരിക്കയ്ക്ക് നൽകിയത്  അഞ്ച് തരം അർബുദകോശങ്ങളായിരുന്നു. അഞ്ച് വ്യത്യസ്ത ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യത്യസ്ത അർബുദരോഗികളിൽ നിന്നും വേർതിരിച്ചെടുത്ത  ഈ റഷ്യൻ കോശങ്ങളിൽ കാൻസർ ഉണ്ടാക്കുന്ന വൈറസിനെയും കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞപ്പോൾ അമേരിക്കൻ ശാസ്ത്രജ്ഞർ ശരിക്കും ഞെട്ടിപ്പോയി. തങ്ങൾക്ക് കഴിയാത്ത കാര്യം റഷ്യക്കാർക്ക് സാധിച്ചു എന്നതിലെ നിരാശ മറച്ച് വെച്ച് അവർ ഈ കോശങ്ങളെ കൂടുതൽ പരിശോധനക്കായും, സൂക്ഷിപ്പിനായും വാൾട്ടർ നെൽസൺ റീസിനെ ഏൽപ്പിച്ചു. കോശങ്ങളെ വിശദമായി  പരിശോധിച്ചതിന്റെ ഫലം വാൾട്ടറിനെപ്പോലും അൽഭുതപ്പെടുത്തുന്നതായിരുന്നു.    ഈ അഞ്ച് റഷ്യൻ കോശങ്ങളും ഹീലാ തന്നെയായിരുന്നു! അധികം താമസിയാതെ  കുരങ്ങുകളിൽ കാണപ്പെടുന്ന ഒരുതരം വൈറസ് ഈ കോശങ്ങളിൽ കലർന്നിരുന്നതായി അവർ മനസ്സിലാക്കി.

1973-ൽ  വാൾട്ടർ തന്നെ ഈ വിവരങ്ങൾ അമേരിക്കയിലെത്തിയ റഷ്യൻ ഗവേഷകരെ അറിയിച്ചു.  കടുത്ത നിരാശയും പ്രതിഷേധങ്ങളുമുണ്ടായെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാകാതെയിരിക്കാനായി പരസ്പരമുള്ള എക്സ്ചേഞ്ച് പ്രോഗ്രാം തുടരാനായിരുന്നു റഷ്യൻ തീരുമാനം. കാൻസറിനെ കീഴടക്കിയ കാലത്തെ അമേരിക്കൻ പ്രസിഡന്റായിരിക്കുക എന്ന നിക്സന്റെ മോഹം  അങ്ങിനെ ഹീലാ എന്ന കീഴാളകോശത്തിൽ തട്ടി പൊലിഞ്ഞുവീണു എന്ന് വേണമെങ്കിൽ പറയാം. തങ്ങൾ തേടിക്കൊണ്ടിരുന്ന കാൻസർ വൈറസുകളിൽ ഒരെണ്ണമാണ് ഹീലയെ ഹീലയാക്കിയതെന്നറിയാൻ ഗവേഷകർക്കു പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

അധികം താമസിയാതെ 1974-ൽ വാട്ടർഗേറ്റ് അപവാദത്തെത്തുടർന്ന് നിക്സൺ രാജിവെയ്ക്കുകയും, 1981-ൽ ഹീലാപവാദത്തെത്തുടർന്ന് ശത്രുക്കളുടെ നിരന്തരസമ്മർദ്ദത്താൽ സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന  'ഫണ്ടിങ്ങിന്റെ അഭാവം'  കാരണം വാൾട്ടർ നെൽസൺ റീസ്  കോശങ്ങളുടെ ലോകത്ത് നിന്നും സ്വയം വിരമിക്കുകയും ചെയ്തു.

ജീവിച്ചിരുന്നപ്പോള്‍ വര്‍ണ്ണ വിവേചനത്തിന് ഇരയായിരുന്ന ഹെന്‍റിയറ്റയുടെ മരണശേഷം അവരുടെ  കോശങ്ങളും വര്‍ണ്ണ വിവേചനത്തിന് ഇരയായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.  വായുവില്‍ കൂടി പോലും മറ്റു കോശങ്ങളില്‍ കലര്‍ന്ന് അവയെ ഉപയോഗശൂന്യമാക്കുന്ന ഭീകരകോശങ്ങളായി ഇതിനോടകം ഹീലാ കോശങ്ങള്‍ കുപ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞിരുന്നു.  പോയ കാലത്തിലെ പകയുടെ കനലുമായി ഒരു കീഴാളകോശം തങ്ങളുടെ വെളുത്തകോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നതായി പലരും കരുതിയിരുന്നിരിക്കണം.

ഹീലാബോംബ് സൃഷ്ടിച്ച പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ  ഇന്നും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഹീലാ  കോശങ്ങളുടെ 'ചരിത്രമറിയുന്ന' ശാസ്ത്രജ്ഞരിൽ പലരും അതിനെ സംശയത്തോടെയും ഭയത്തോടെയുമാണ് സമീപിക്കുക. എന്തായാലും G6PD-A എന്ന അടയാളവും ഇതരകോശങ്ങളിലേക്കുള്ള ഹീലായുടെ പകർന്നാട്ടവുമാണ് പിന്നീട് ഹെൻറിയറ്റയുടെ കുടുംബത്തെ തേടിപ്പിടിക്കാൻ ഗവേഷകർക്ക് പ്രേരണയായത്.
------

1973 ജൂൺ.
കണക്റ്റിക്കട്ടിലെ യേൽ സർവ്വകലാശാലയിൽ ഒന്നാമത്  'ഇന്റർനാഷണൽ വർക്ക്ഷോപ് ഓൺ ഹ്യൂമൻ ജീൻ മാപ്പിങ്ങ്' നടക്കുകയായിരുന്നു. പിൽക്കാലത്ത് പ്രശസ്തിയാർജിച്ച ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ആദ്യപടിയായിരുന്നു ഈ ഹ്യൂമൻ ജീൻ മാപ്പിങ്ങ് പ്രോഗ്രാം. അവിടെ കൂടിയ പല ഗവേഷകരെയും ഹീലായുടെ കണ്ടാമിനേഷൻ പ്രശ്നം അലട്ടിയിരുന്നു.  ഹീലായെ വേർതിരിച്ചറിയാൻ ഉതകുന്ന തനതായ ജനിതക അടയാളം കണ്ടെത്തിയാൽ എളുപ്പത്തിൽ കോശങ്ങളിലെ കലർപ്പ് തിരിച്ചറിയാൻ കഴിയുമെന്ന നിർദേശം ഉണ്ടായി. പ്രോട്ടീൻ വെച്ചുമാത്രമുള്ള തിരിച്ചറിയൽ ശ്രമകരവും അപൂർണ്ണവുമായിരുന്നു.  ജനിതക അടയാളം കണ്ടെത്താൻ ഹീലയുടെ ഡി.എൻ.എ-യെ  ഹെൻറിയറ്റയുടെ കുടുംബത്തിലെ മറ്റുള്ളവരുടെ (ഭർത്താവ്, മക്കൾ) ഡി.എൻ.എയുമായി താരതമ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹെൻറിയറ്റയുടെ കുടുംബത്തെ കണ്ടെത്തുകയും,  അവരുടെ ഡി.എൻ.എ ശേഖരിക്കുകയും ചെയ്യണം.

ജോൺസ് ഹോപ്കിൻസിലെ ജനിതകശാസ്ത്രജ്ഞനും, രോഗങ്ങളെ ജീനുകളുമായി ബന്ധിപ്പിക്കുന്നതിൽ വിദഗ്ദനുമായിരുന്ന ഡോ. വിക്റ്റർ മക്കൂസിക്ക് ഇക്കാര്യത്തിൽ സഹായിക്കാമെന്നേറ്റു. കാരണം ഹോപ്കിൻസിൽ സൂക്ഷിച്ചിരുന്ന ഹെൻറിയറ്റയുടെയും കുടുംബത്തിന്റെയും മെഡിക്കൽ റെക്കോഡുകളെക്കുറിച്ച് മക്കൂസിക്കിനു അറിയാമായിരുന്നു.  അദ്ദേഹം തന്റെ സഹപ്രവർത്തകരെ ഉടൻ തന്നെ ഈ ദൗത്യം ഏൽപ്പിച്ചു.
-------

1973-കളിലെ ഒരു ദിവസം.
ഹെന്‍‌റിയറ്റ ലാക്സ് മരിച്ച് ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ബാള്‍ട്ടിമോറിലുള്ള അവരുടെ ഭര്‍ത്താവ് ഡേവിഡ് ലാക്സിനു ഒരു ഫോണ്‍കാള്‍ വന്നു. വിക്റ്റർ മക്കൂസിക്കിന്റെ ലാബിലെ പോസ്റ്റ്ഡോക്റ്ററല്‍ ഗവേഷകയായ സൂസൻ സു  ആയിരുന്നു വിളിച്ചത്.  ചൈനാക്കാരിയായ സു ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്‍ മിക്കതും ഡേവിഡിനു മനസ്സിലായില്ല. ഫോണ്‍കാളിനൊടുവില്‍ അയാള്‍ ഞെട്ടലോടെ ധരിച്ചത് ഏതാണ്ടിങ്ങനെയായിരുന്നു . "ഹെൻറിയറ്റ പൂർണ്ണമായും മരിച്ചിട്ടില്ല,  പരീക്ഷണശാലയില്‍ ജീവിച്ചിരിപ്പുണ്ട്. മക്കളുടെയും, ഭർത്താവിന്റെയും രക്തം എടുത്ത് ചില പരിശോധനകൾ നടത്തണം, അവര്‍ക്കും ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് നോക്കുവാനാണു".  ഹെൻറിയറ്റയുടെ രോഗം തങ്ങൾക്കും വരുമോ എന്ന് അവർ ശരിക്കും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും മകൾ ഡെബ്ര. അതുകൊണ്ട് തന്നെ ഹോപ്കിൻസിൽ നിന്നും രക്തമെടുക്കാൻ വന്ന സൂവിനെയും ഒപ്പമുണ്ടായിരുന്ന ഡോക്റ്ററെയും അവർ വെറും കയ്യോടെ തിരിച്ചയച്ചില്ല.

തങ്ങൾക്ക് കാൻസർ വരുമോ എന്ന ആശങ്കയിൽ  ഈ രക്തപരിശോധനാഫലം അറിയുവാനായി പലതവണ ഹോപ്കിന്‌സില്‌ വിളിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും ഒന്നുമറിയില്ല എന്ന ഉത്തരമാണ്‌ ലഭിച്ചിരുന്നത്. ഒരിക്കൽ വിക്ടര്‍ മക്കൂസിക്കിനെ  ഡെബ്ര നേരിൽ കാണുകയുണ്ടായി.   ഡെബ്രയുടെ രക്തം ഗവേഷണാവശ്യത്തിനണെന്ന കാര്യം അപ്പോഴും ഡെബ്രയോട് പറഞ്ഞില്ല. അമ്മയെക്കുറിച്ച് അറിയാനുള്ള ആകാംഷയിൽ ഡെബ്ര മക്കൂസിക്കിനോട്  നിരവധി ചോദ്യങ്ങള്‍ ചോദിച്ചു.   പോളിയോ വാക്സിനെക്കുറിച്ചും, ഹീലാ കോശങ്ങൾ സ്പേസിൽ പോയതും, ആറ്റം ബോംബ് പരീക്ഷണവുമൊക്കെ മക്കൂസിക്ക് ഡെബ്രയ്ക്ക് പറഞ്ഞു കൊടുത്തു.

ആ കൂടിക്കാഴ്ചയ്ക്കൊടുവിൽ, പിൽക്കാലത്ത് മെഡിക്കൽ ജനറ്റിക്സിന്റെ പിതാവ് എന്നറിയപ്പെട്ട വിക്റ്റർ ആൽമൺ മക്കൂസിക്ക് എന്ന മഹാനായ ശാസ്ത്രജ്ഞൻ  താൻ എഴുതിയ 'മെഡിക്കല്‍ ജനറ്റിക്സ്' എന്ന പുസ്തകം ഒപ്പിട്ട് ഡെബ്രയ്ക്ക് കൊടുത്തു. തനിക്ക് തികച്ചും അപരിചിതമായ ജനിതകഭാഷകൊണ്ട്  കനമേറിയ ആ പാഠപുസ്തകത്തിൽ ഹെൻറിയറ്റ ലാക്സ് എന്ന പേരിനൊപ്പം അച്ചടിച്ച് വെച്ചിരുന്ന അമ്മയുടെ ചിത്രം കണ്ട് ആ മകൾ അൽഭുതസ്തബ്ധയായിപ്പോയി!
-------

1975-ൽ മൈക്കൽ റോജേഴ്സ് എന്ന യുവ ജേണലിസ്റ്റ്  റോളിങ്ങ് സ്റ്റോണിനു വേണ്ടി തയ്യാറാക്കിയ ഒരു ലേഖനത്തിലൂടെയാണ്‌ ഹീലാ കോശങ്ങൾ വാണിജ്യവൽക്കരിക്കപ്പെട്ട വിവരം ഹെൻറിയറ്റയുടെ കുടുംബം അറിയുന്നത്. ആരുടെയും അറിവോ സമ്മതമോ കൂടാതെ ഹെൻറിയറ്റയുടെ ശരീരഭാഗം മുറിച്ചു മാറ്റുകയും, അതില്‍ നിന്നും കോശങ്ങളെ വളര്‍ത്തിയെടുക്കുകയും, അത് വിറ്റു ഒരു കൂട്ടര്‍ ധനികരാവുകയും ചെയ്തു എന്ന വിവരങ്ങൾ  നിർധനരായ ആ കുടുംബം ഞെട്ടലോടെയാണു തിരിച്ചറിഞ്ഞത്. കറുത്ത വര്‍ഗക്കാരെ വെള്ളക്കാര്‍ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന ഒരു ഇരുണ്ട കാലം സൃഷ്ടിച്ച മുറിവുകള്‍  മനസ്സില്‍ ഉണങ്ങാതെ കിടന്നിരുന്നത് അവരുടെ കോപത്തെ ആളിക്കത്തിച്ചു. പക്ഷെ ഹോപ്കിൻസിനെതിരെയും, കമ്പനികൾക്കെതിരെയുമൊക്കെ  കേസ് കൊടുക്കാൻ അവർക്ക് അറിവും, ശേഷിയുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അതിനുള്ള നിയമങ്ങളും ഇല്ലായിരുന്നു.  അതുകൊണ്ട് തന്നെ  ഹെന്‍‌റിയറ്റയുടെ കോശങ്ങള്‍ ബില്ല്യണ്‍ ഡോളര്‍ ബിസിനസ് നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അവരുടെ കുടുംബത്തിനു അതു കൊണ്ട്  നയാ പൈസ പോലും നേട്ടമുണ്ടായില്ല.  

അന്‍പതുകളിലെ നിയമമില്ലായ്മ അനുവദിച്ചിരുന്ന കാര്യമേ അന്ന് ഹെന്‍‌റിയറ്റയുടെ ഡോക്റ്റര്‍മാര്‍ ചെയ്തിട്ടുള്ളൂ എന്നതാണ് പൊതുവെ ശാസ്ത്രസമൂഹത്തിന് ഈ വിഷയത്തിലുള്ള പ്രതികരണം.  പക്ഷെ ഹെൻറിയറ്റയുടെ കുടുംബാംഗങ്ങളിൽ നിന്നും പല വിവരങ്ങളും മനപൂർവ്വം മറച്ചു വെക്കുകയും, അവരുടെ അറിവില്ലായ്മയെ തങ്ങളുടെ അധികാരമുപയോഗിച്ച്  ചൂഷണം ചെയ്തു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ചിത്രത്തിനു കടപ്പാട്
വെള്ളക്കാരായ ഡോക്റ്റർമാരുടെയും വിദ്യാർത്ഥികളുടെയും  പ്രവർത്തി പരിചയത്തിനും, ഗവേഷണത്തിനും, പരീക്ഷണത്തിനും,   കറതീർന്ന വംശവെറിയന്മാരുടെ വെറും വിനോദത്തിനും ഒക്കെയായി കറുത്തവർഗ്ഗക്കാരെ ജീവനോടെയും, അല്ലാതെയും ഉപയോഗിച്ചിരുന്നു.  ഹെറിയറ്റ് വാഷിങ്ങ്ടൻ എഴുതിയ മെഡിക്കൽ അപ്പാർത്തീഡ് എന്ന പുസ്തകം  അമേരിക്കൻ വൈദ്യശാസ്ത്രരംഗത്തെ ഈ ഇരുണ്ടകാലഘട്ടം അതിന്റെ സകല  ബീഭൽസതയോടും കൂടി വരച്ചിട്ടിട്ടുണ്ട്. എങ്കിലും ഇത്തരം പരീക്ഷണങ്ങൾ വഴി ചികിൽസാരംഗത്തുണ്ടായ നേട്ടങ്ങളൊന്നും  കറുത്തവർഗ്ഗക്കാർക്ക് അത്രകണ്ട് ഗുണകരമായി ഭവിച്ചിരുന്നില്ല എന്നതാണ് വാസ്തവം.  ഇന്നും ആരോഗ്യപരിപാലന രംഗത്ത് കടുത്ത അവഗണനയും വിവേചനവും നേരിടുന്ന വിഭാഗമായി തുടരുന്നു കറുത്തവർഗ്ഗക്കാർ.
--------

1984-ൽ ആണ്  ജോൺ മൂര്‍ എന്ന മറ്റൊരു തൊഴിലാളി അർബുദചികിൽസയുടെ ഭാഗമായി മുറിച്ച് മാറ്റപ്പെട്ട തന്റെ പ്ലീഹ (സ്പ്ലീൻ)യിൽ നിന്നും അനുവാദമില്ലാതെ  വേർതിരിച്ചെടുത്ത കോശത്തിന്റെ പേരിൽ ചികിൽസിച്ച ഡോക്റ്റർക്കും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസിനും എതിരെ കേസ് കൊടുക്കുന്നത്.  "മോ" എന്ന പേരിട്ട ഈ കോശം ഡോക്റ്റർ ഡേവിഡ് ഗോൾഡെയും, യൂണിവേഴ്സിറ്റിയും ചേർന്ന്  പേറ്റന്റ് ചെയ്യുകയും, വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ഒരു കമ്പനിയിൽ നിന്നും  $3.5 മില്യൺ ഡോളറിലധികം വരുന്ന കരാറിലേർപ്പെടുകയും ചെയ്തു.  ഈ വിവരം മൂറിൽ നിന്നും ഒളിപ്പിച്ച് കൊണ്ട് ഒരു പുതിയ സമ്മപത്രത്തിൽ മൂറിനെക്കൊണ്ട് ഒപ്പിടുവിക്കാൻ ഡോക്റ്റർ നടത്തിയ കുൽസിതശ്രമത്തിലൂടെയാണ് മൂർ ഇക്കാര്യം അറിയുന്നത്. 

കേസില്‍ ആദ്യം കീഴ്ക്കോടതി മൂറിന്  അനുകൂലമായി വിധിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി മൂറിന് എതിരായി വിധി എഴുതി. സുപ്രീം കോടതിയുടെ ആ വിധിപ്രസ്താവം ഇന്നും ഈ വിഷയത്തില്‍ അന്തിമ വാക്കായി തുടരുന്നു. അനുവാദത്തോടെയോ, അല്ലാതെയോ ശരീരത്തിൽ നിന്നും വേർപെടുത്തപ്പെടുന്ന ടിഷ്യൂവിൻമേൽ രോഗിയെന്ന വ്യക്തിക്ക് യാതൊരു ഉടമസ്ഥാവകാശമില്ലെന്നും, ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഗാർബേജ് ആർക്ക് വേണമെങ്കിലും എടുത്ത് വിൽക്കാമെന്നുമാണ് കോടതി പറഞ്ഞത്.  

രോഗികൾക്ക് ടിഷ്യൂവിന്റെ ഉടമസ്ഥാവകാശം അനുവദിച്ചാൽ അത് ഗവേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെന്നായിരുന്നു ഡോക്ടറിനും, യൂണിവേഴ്സിറ്റിക്കും, കോർപ്പറേറ്റുകൾക്കും ഒക്കെ വേണ്ടി വക്കീലന്മാർ കോടതിയെ ബോധ്യപ്പെടുത്തിയത്.  ഈ വിധി പ്രസ്താവിക്കുവാൻ ജഡ്ജിമാർ  മുൻകാല പ്രാബല്യത്തിനു മാതൃകയാക്കിയത് ഹീലാ കോശത്തിന്റെ "കേസില്ലാ ചരിത്രം" ആയിരുന്നു എന്നതാണ് ഏറ്റവും വലിയ ഐറണി.  ഹീലയുടെ പേരിൽ ആരും കേസിനു പോയില്ല എന്നത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ ടിഷ്യൂ ദാതാക്കൾക്ക് വലിയ താത്പര്യമൊന്നും ഇല്ല എന്നു ജഡ്ജിമാർ തീരുമാനിക്കുകയായിരുന്നു.  

രോഗികൾക്ക് ടിഷ്യുവിനുമേൽ ഉടമസ്ഥാവകാശം നൽകിയാൽ തങ്ങളുടെ ഗവേഷണത്തെ അത് തടസ്സപ്പെടുത്തും എന്ന് കോടതിക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത് അനുകൂലവിധി എഴുതി മേടിച്ച  യൂണിവേഴ്സിറ്റികളും, ഗവേഷകരും പിന്നീട് ഇതേ കോടതിയുടെ സഹായം തേടിയെത്തിയത് കോർപ്പറേറ്റുകളുടെ ഉടമസ്ഥാവകാശം  ഗവേഷണം തടസ്സപ്പെടുത്തുന്നു എന്നും പറഞ്ഞായിരുന്നു എന്നത് ഈ ചരിത്രത്തിലെ മറ്റൊരു ഐറണി.

മിറിയാഡ്  ജനറ്റിക്സ് എന്ന കമ്പനിയുടെ  ബ്രാക്കാ-1, ബ്രാക്കാ-2 (BRCA-1 and BRCA-2) എന്നീ ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട ജീനുകളുടെ പേറ്റന്റും അവർക്ക് ഈ ജീനുകളിലുള്ള കുത്തകയും തങ്ങളുടെ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും, എതാണ്ട് 150,000 യൂണിവേഴ്സിറ്റി ഗവേഷകരും, രോഗികളെക്കൂടി ഒപ്പം കൂട്ടിയാണ് 2009-ൽ മിറിയാഡ് ജനറ്റിക്സിനെതിരെ കേസ് കൊടുത്തത്. ഈ കേസ് ഇപ്പോഴും കോടതികൾ തമ്മിലുള്ള പന്തുതട്ടിക്കളിയിലാണ്. രോഗികളായ 'വ്യക്തികളെ' തോൽപ്പിച്ച് കൊണ്ട് നേട്ടങ്ങൾ കൊയ്ത ഗവേഷകർക്കെതിരെ,    'വ്യക്തികളെന്ന്' കോടതി തന്നെ ഈയിടെ ധ്വനിപ്പിച്ച  കോർപ്പറേറ്റുകൾ അന്തിമവിജയം നേടുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്  ശാസ്ത്രലോകം.  

ഇതൊക്കെയായാലും ഹീലാ കോശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ പല പുതിയ സുരക്ഷാ/നൈതീക നിയമനിര്‍മ്മാണങ്ങൾക്കും, മാർഗനിർദ്ദേശരേഖകൾക്കും വഴിയൊരുക്കി. ഇന്ന്   ശരീരഭാഗങ്ങള്‍ എടുക്കുവാനും, പരീക്ഷണത്തിനു ഉപയോഗിക്കുവാനും ഒക്കെ കൃത്യമായ അറിവോടുകൂടിയ അനുമതി തേടിയിരിക്കണം എന്ന് നിയമമുണ്ട്. അമേരിക്കയിൽ പലതിനും നിയമങ്ങൾ  കർശനമായിക്കൊണ്ടിരുന്നപ്പോൾ തന്നെ നിയമങ്ങളേയില്ലാത്ത, അല്ലെങ്കിൽ താരതമ്യേന ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിയമങ്ങളെ മേടിക്കാനാവുന്ന മൂന്നാംലോകരാഷ്ട്രങ്ങളിലേക്കു  പരീക്ഷണശാലകളെ  പറിച്ചുനടുവാനും, പുതിയപരീക്ഷണ മൃഗങ്ങളെ കണ്ടെത്തുവാനും വഴിതെളിച്ചുകൊണ്ട് ആഗോളവൽക്കരണത്തിന്റെ അശ്വമേധം തുടങ്ങിക്കഴിഞ്ഞിരുന്നു. 
------

1997-ൽ ആഡം കർട്ടിസ് എന്ന ബ്രിട്ടീഷ് നിർമ്മാതാവ് ബി.ബി.സിക്ക് വേണ്ടി ഹീലയുടെയും ഹെൻറിയറ്റയുടെ കഥയെ ആസ്പദമാക്കി "ദി വെ ഓഫ് ദി ഫ്ലെഷ്" എന്ന ഡോക്കുമെന്ററി നിർമ്മിക്കുകവഴി ഹീലായുടെ കഥ ഒരിക്കൽ കൂടി പൊതുജനമധ്യത്തിൽ ചർച്ചയായി.  ശാസ്ത്രചരിത്രത്തിൽ താത്പര്യമുള്ളവർ ഈ ഡോക്കുമെന്ററി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. 

ചിത്രത്തിന് കടപ്പാട്
പിന്നീട് 2010-ല്‍ റെബേക്ക സ്ക്ലൂട്ട് എന്ന എഴുത്തുകാരി ഹെൻറിയറ്റയുടെയും, ഹീലയുടെയും എതാണ്ട് സമ്പൂര്‍ണ്ണമെന്ന് പറയാവുന്ന ചരിത്രം  "ദി ഇമ്മോർട്ടൽ ലൈഫ് ഓഫ് ഹെൻറിയറ്റ ലാക്സ്" എന്ന പുസ്തകത്തിലൂടെ വീണ്ടും പുറത്തു കൊണ്ടുവന്നു.  വൈദ്യശാസ്ത്രത്തിന്റെ ഇടനാഴികളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഹീലയെന്ന അനശ്വരകീഴാളകോശത്തിനു മാനുഷികമുഖം നൽകിക്കൊണ്ട്      അധികാരത്താൽ വഞ്ചിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട  പച്ചമനുഷ്യരുടെ ചരിത്രത്തിലേക്ക്  വ്യാപകമായ പൊതുജനശ്രദ്ധയാകർഷിക്കാൻ സഹായിച്ചത് ഈ പുസ്തകമാണെന്നത് നിസ്സംശയം പറയാം.

ശാസ്ത്രലോകത്തിനു ഹെൻറിയറ്റ നൽകിയ കനപ്പെട്ട സംഭാവനകളെ അംഗീകരിച്ചുകൊണ്ട്  2011 മെയ് മാസം ബാള്‍ട്ടിമോറിലെ മോര്‍ഗന്‍ സ്റ്റേറ്റ് യൂണിവെഴ്സിറ്റി ഹെന്‍റിയറ്റ ലാക്സിനു പൊതുസേവനത്തെ മുന്‍നിര്‍ത്തിയുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ബഹുമാനിക്കുകയുണ്ടായി. 

റേബക്ക മുൻകൈയ്യെടുത്ത്  ഹെൻറിയറ്റയുടെ കുടുംബത്തിനു വിദ്യാഭ്യാസവും മറ്റ് സഹായങ്ങൾക്കുമായുള്ള ധനശേഖരണാര്‍ഥം ഒരു ട്രസ്റ്റിനു രൂപം കൊടുത്തിട്ടുണ്ട്. പുസ്തകത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗവും ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്. ആ കുടുംബത്തിനു ഇതുകൊണ്ട് കുറച്ചെങ്കിലും ഗുണമുണ്ടാകുമെന്ന് ആശിക്കാം.
----------
ഹെൻറിയറ്റയുടെ അർബുദത്തിനും, ഹീലാ കോശങ്ങളുടെ അനശ്വരതയ്ക്കും പിന്നിലെ പല നിഗൂഡതകളും നിരവധികാലത്തെ ഗവേഷണഫലമായി ഇന്ന് ഏറെക്കുറെ അനാവൃതമാണെന്ന് പറയാം. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് ആയിരുന്നു അർബുദത്തിനു പ്രധാന കാരണക്കാരൻ.  ഡോ. സൂരജ് രാജൻ എഴുതിയ "പാപ്പിലോമാ വൈറസ് പുരാണം!" എന്ന ബ്ലോഗ് പോസ്റ്റ്  എച്ച്.പി.വി-യെ സംബന്ധിച്ച പൊതുവായ വൈദ്യശാസ്ത്രവിവരങ്ങൾ വിശദമായി പങ്കുവെയ്ക്കുന്നുണ്ട്. പലതരം പാപ്പിലോമ വൈറസുകൾ ഉണ്ടെങ്കിലും, എച്.പി.വി-18 എന്ന  അത്യന്തം പ്രഹരശേഷിയുള്ള മാരകയിനം വൈറസ് ആയിരുന്നു ഹെൻറിയറ്റയുടെ ശരീരത്തിൽ ദുരന്തം വിതറിയത്. 1984-ൽ ഹറാൾഡ് സുർ ഹോസനും കൂട്ടരുമാണ് ആദ്യമായി ഹീലായിൽ എച്.പി.വി-18 കണ്ടെത്തുന്നത്. വൈറസുകളും അർബുദവുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കുന്നതിലേക്ക് നയിച്ച ഗവേഷണങ്ങൾക്ക് 2008-ൽ   ഡോ. ഹോസൻ നോബൽ ജേതാവായി.


ഹ്യൂമൻ പാപ്പിലോമ വൈറസ്
ചിത്രത്തിനു കടപ്പാട്
എച്.പി.വി-18 വൈറസിന്റെ ജീനിതകം ഹെൻറിയറ്റയുടെ   കോശങ്ങളിലെ ക്രോമസോമിൽ   കടന്നുകയറി ധാരാളം വൈറസ് പ്രോട്ടീനുകളെ ഉൽപ്പാദിപ്പിക്കുന്നതിനു കാരണമായി. ഇതിൽ ചില പ്രോട്ടീനുകൾ കോശങ്ങളിൽ തന്നെയുള്ള അർബുദപ്രേരകങ്ങളായ ചില ജീനുകളുടെ (ഓങ്കോജീൻ) പ്രവർത്തനത്തെ ഉദ്ദീപിക്കിക്കുകയും (ഉദാ: c-MYC), ഒപ്പം കോശങ്ങളുടെ അമിതവളർച്ച തടയുന്ന ചില ട്യൂമർ സപ്രസ്സർ ജീനുകളുടെ (ഉദാ: p53, Rb) പ്രവർത്തനത്തെ നിർവിര്യമാക്കുകയും  ചെയ്യുക വഴി  ഹെൻറിയറ്റയുടെ കോശങ്ങളെ ഭ്രാന്തമായ വളർച്ചയിലേക്ക് നയിക്കുകയായിരുന്നു. 

പാപ്പിലോമ വൈറസ് ബാധിച്ച ഹെൻറിയറ്റയുടെ അർബുദ കോശങ്ങൾ  അതിവേഗം വളർന്നു പെരുകുക മാത്രമല്ല, ശരീരത്തിൽ ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടി കഴിയുന്ന പ്രകൃതം ഉപേക്ഷിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന ദേശാടന (മെറ്റാസ്റ്റാസിസ്) സ്വഭാവം കൂടി ആർജ്ജിച്ചിരുന്നു. സെർവിക്സിലെ ഉപരിതല  കോശങ്ങളായിരുന്ന ഇവർ അവിടുന്ന് കുതറിമാറി മൂത്രസഞ്ചിയിലേക്കും, അന്നനാളങ്ങളിലേക്കും, കരളിലേക്കും, ശ്വാസകോശങ്ങളിലേക്കും, ഹൃദയത്തിലേക്കും ഇരച്ചുകയറി അവിടെയെല്ലാം കൂടുവെച്ചു പെരുകി.

പോസ്റ്റ്മാർട്ടത്തിനു സാക്ഷ്യം വഹിച്ച ഡോ.ജോർജിന്റെ അസിസ്റ്റന്റ് മേരി ഹെൻറിയറ്റയുടെ തുറന്നിട്ട ശരീരത്തിന്റെ   ദൃശ്യം വിവരിക്കുന്നുണ്ട്.  കറുത്ത പശ്ചാത്തലത്തിൽ  ശരീരമാകെ വെളുപ്പും ചാരനിറവും കലർന്ന, പവിഴമുത്തുകൾ പോലെയുള്ള അർബുദമുകുളങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇത്തരം പവിഴമുത്തുകൾ കൊണ്ടു തീർത്ത മാലകളാൽ അലങ്കരിക്കപ്പെട്ടതുപോലെയായിരുന്നു ഹെൻറിയറ്റയുടെ ഹൃദയം, കരൾ, ഡയഫ്രം, ആമാശയം, അപ്പെൻഡിക്സ്,  അണ്ഡാശയം, മൂത്രസഞ്ചി എന്നീ അവയവങ്ങളുടെ ഉപരിതലം. വിവിധ വലിപ്പത്തിലുള്ള അനേകം ട്യൂമറുകൾ! 

ഒരേസമയം മരണവും അനശ്വരതയും പകർന്നുനൽകുന്ന അർബുദമെന്ന പ്രതിഭാസം ഇന്നും പൂർണ്ണമായും ശാസ്ത്രത്തിനു പിടികൊടുക്കാത്ത രഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ച് കൊണ്ട് അനേകം ഹൃദയങ്ങൾക്കുമേൽ പവിഴാഭരണങ്ങൾ ചാർത്തി നിത്യരോഗത്തിലേക്കും, മരണത്തിലേക്കും വിളിച്ചുകൊണ്ടു പോകുന്നു.  നിരവധി മനുഷ്യരുടെ കഠിനപ്രയത്നങ്ങളുടെ ഫലമായി ധാരാളം ജീവനുകളെ രക്ഷിക്കുവാനും, ആയുസ്സും ആരോഗ്യവും നീട്ടിക്കുവാനും ഇന്ന് സാധിച്ചിട്ടുണ്ട്. എച്.പി.വി-ക്കെതിരെ ഫലപ്രദമായ വാക്സീനുകളും ഇന്ന് ലഭ്യമാണ്. അതിലേക്കൊക്കെ നയിച്ചതിൽ ഹെൻറിയറ്റ എന്ന കറുത്ത വർഗക്കാരി വീട്ടമ്മക്ക് ചെറുതല്ലാത്ത  പങ്കാണുള്ളത്. 

----------
2001-ലെ ഒരു ബാൾട്ടിമോർ പ്രഭാതം.
ഹെൻറിയറ്റയുടെ ജീവൻ അനശ്വരപ്രയാണം തുടങ്ങി അരനൂറ്റാണ്ടിനുശേഷം, ജോൺ ഹോപ്കിൻസിലെ  "ക്രിസ്റ്റോഫ് ലെങ്ങാർ"  എന്ന ഗവേഷകന്റെ ക്ഷണം സ്വീകരിച്ച് ഹെൻറിയറ്റയുടെ മകൾ ഡെബ്രയും, സഹോദരൻ സക്കറിയയും റെബേക്ക സ്ക്ലൂട്ടിന്റെ ഒപ്പം ക്രിസ്റ്റോഫിന്റെ ലാബ് സന്ദർശിച്ചു.  തളികളിൽ വളരുന്ന ഹീലാകോശങ്ങളെ സൂക്ഷ്മദർശിനിയിൽ വെച്ച് കോശങ്ങളെ കമ്പ്യൂട്ടർ മോണിറ്ററിൽ കാണിച്ചു കൊടുത്തു.  കോശങ്ങൾ കൺമുന്നിൽ വിഘടിച്ച് രണ്ടാകുന്നത് അവർ അതിശയത്തോടെ വീക്ഷിച്ചു. 

ക്രോമസോം പെയിന്റിങ്ങ് എന്നറിയപ്പെടുന്ന സ്പെക്ട്രൽ കാര്യോടൈപ്പിങ്ങിനു ഉപയോഗിക്കുന്ന    ബഹുവർണ്ണ  ഫിഷ് (FISH, Fluorescence In Situ Hybridization) എന്ന സങ്കേതം വികസിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളായിരുന്നു ക്രിസ്റ്റോഫ്. അദ്ദേഹം മുൻപൊരിക്കൽ ഹീലാ ക്രോമസോമുകളുടെ വർണ്ണശബളമായ ചിത്രം ഫ്രെയിം ചെയ്ത്  ഡെബ്രക്ക്   അയച്ച് കൊടുത്തിരുന്നു. 
ഹീലാ ക്രോമസോമുകൾ
Ferber, MJ et al Cancer Genetics and Cytogenetics,154(2004)1-9
ഇത്തരത്തിലുള്ള ഒരു ചിത്രം മുകളിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സാധാരണ നോർമൽ കോശങ്ങളിൽ ഉള്ളതുപോലെ 46 ക്രോമസോമുകൾക്ക് പകരം ഈ കോശങ്ങളിൽ 74 ക്രോമസോമുകളുണ്ട്!  ഹീലാ കോശങ്ങളിൽ ചിലപ്പോൾ 70 മുതൽ 164 വരെ ക്രോമസോമുകൾ ഉണ്ടായിരിക്കും. അർബുദകോശങ്ങളിൽ ക്രോമസോമുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് (അന്യൂപ്ലോയിഡി) സാധാരണമാണ്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിൽ ഹെൻറിയറ്റയുടെ കാൻസറിനു കാരണക്കാരനായ വൈറസിന്റെ ജനിതകം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എട്ടാം നമ്പർ ക്രോമസോമുകളുടെ ഒരറ്റത്ത് വെളുത്ത പൊട്ട് പോലെ കാണുന്നത്   എച്ച്.പി.വി-18 എന്ന മാരകവൈറസിന്റെ ജനിതകമാണ്.   ഒരു നോർമൽ കോശത്തെ ഭ്രാന്തമായ വളർച്ചയിലേക്കു തള്ളിവിടുകയും, അതിന്റെ ഉടമയായ മനുഷ്യജീവിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത് കൊണ്ട്  ഒരു മാരകവൈറസ് വിതച്ച ജനിതകവിസ്ഫോടനത്തിന്റെ അസാധാരണമായ ചിത്രമാണ് ഈ പെയിന്റിങ്ങിലൂടെ വ്യക്തമാകുന്നത്.

ക്രിസ്റ്റോഫ്  കഴിയുന്നത്ര ലളിതമായി ഇത്തരം കാര്യങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുത്തു.  പിന്നീട് അവിടെ വെച്ച് ഡെബ്രയുടെ കൈവെള്ളയിലേക്ക് അവരുടെ അമ്മയുടെ ജീവന്റെ കണികയെ വെച്ചുകൊടുത്തു.  തണുത്ത് മരവിച്ച പ്ലാസ്റ്റിക് ട്യൂബ്  ചുണ്ടോട് ചേർത്ത് ആ മകൾ മന്ത്രിച്ചു. "അമ്മ പ്രശസ്തയാണ്... പക്ഷെ ആരും അറിയുന്നില്ലെന്ന് മാത്രം!"
---------

2001-ലെ മറ്റൊരു തണുത്ത പ്രഭാതം.

അനശ്വരതയുടെ അരനൂറ്റാണ്ടിനിപ്പുറം, ഡെബ്രയുടെ കൈകളിൽ തണുത്തിരുന്ന അവരുടെ അമ്മ, ബാൾട്ടിമോറിൽ നിന്നും നൂറുമൈൽ അകലെ ഫിലഡെല്ഫിയ എന്ന സഹോദരസ്നേഹനഗരത്തിലെ  പുറംകാഴ്ചകൾ അടച്ചു വെച്ച കുടുസ്സുമുറിയിൽ പുതിയ തണുപ്പിന്റെ ആഴങ്ങളിൽ നിന്നും ഉണർന്നെണീറ്റ് തളികകളിൽ പെരുകിപ്പടരുന്നുണ്ടായിരുന്നു. അർബുദമെന്ന പ്രഹേളികയിലേക്കുള്ള മറ്റൊരു തുടക്കക്കാരന്റെ കൗതുകപ്രയാണത്തിനു വേദിയൊരുക്കിക്കൊണ്ട്.  ഒരു പക്ഷെ  മനുഷ്യചരിത്രം നിലനിൽക്കുവോളം തുടർന്നേക്കാവുന്ന അറിവിന്റെ അനശ്വരതയായി,  ഹീലയെന്ന അനശ്വരകീഴാളകോശമായി...


References:
  1. Gartler S, Nature,1968  217:750751.
  2. Hayflick, L, The establishment of a line (WISH) of human amnion cells in continuous cultivation. Exp Cell Res. 1961 Feb;23:14-20. 
  3. Nelson-Rees WA et al Science, 1974 184:1093-1096
  4. Nelson-Rees, et al. HeLa-Like Marker Chromosomes and Type-A Variant Glucose-6-phosphate Dehydrogenase Isoenzyme in Human Cell Cultures Producing Mason-Pfizer Monkey Virus-Like Particles. Journal of the National Cancer Institute 1974 53 (3), 751-757.
  5. Masters,JR HeLa cells 50 years on: the good, the bad and the ugly, Nature Reviews in Cancer, 2002, Vol 2 315-319
  6. Lucey BP et al Henrietta Lacks, HeLa Cells, and Cell Culture Contamination Arch Pathol Lab Med. 2009;133:1463–1467
  7. Perkel, JM, Curing Cells BioTechniques  2011 51: 85-90 
  8.  A Conspiracy of Cells, Michael Gold
  9. O'brien, SJ, Cell culture forensics, PNAS,2001, 7656–7658  vol. 98  no. 14
  10. Troug, RD et al Paying Patients for Their Tissue: The Legacy of Henrietta Lacks Science 2012 vol 337, p37-38
  11. Association for Molecular Pathology v. Myriad Genetics 
  12. The Way of All Flesh a BBC Documentary on HeLa by Adam Curtis
  13. The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
  14. HeLa Foundation 
  15. Hepworth,J, Advocacy for Henrietta Lacks and for Family Medicine Fam Med 2011;43(8):595-6.
  16. Williams, DR, Miles to Go before We Sleep: Racial Inequities in Health, Journal of Health and Social Behavior  2012, 53(3) 279–295
  17. Glickman, SW et al Ethical and Scientific Implications of the Globalization of Clinical Research, N Engl J Med 2009; 360:816-823
  18. Harald zur Hausen, Viruses in Human Cancers ,Eur J Cancer 1999, 35(8), 1174±1181.
  19. Harald zur Hausen,The search for infectious causes of human cancers: Where and why Virology,2009, 392  1–10.
  20. Boshart, M et al A new type of papillomavirus DNA, its presence in genital cancer biopsies and in cell lines derived from cervical cancer The EMBO Journal 1984, vol.3 no.5 pp. 1151-1157.
  21. Ferber, MJ et al Positioning of cervical carcinoma and Burkitt lymphoma translocation breakpoints with respect to the human papillomavirus integration cluster in FRA8C at 8q24.13 Cancer Genetics and Cytogenetics 2004,154,1–9.
  22. Macville,M et al  Comprehensive and Definitive Molecular Cytogenetic Characterization of HeLa Cells by Spectral Karyotyping Cancer Research  1999, 59, 141–150.

Sunday, January 27, 2013

അനശ്വരതയുടെ കീഴാളകോശങ്ങള്‍!

(ഭാഗം ഒന്ന്)

2001 നവംബറിലെ തണുപ്പുള്ള ഒരു പ്രഭാതം.
പുതിയ ലാബില്‍ പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആയി ചേര്‍ന്നതേ ഉള്ളൂ. എനിക്ക് ഏറെ പുതുമയുള്ള,പ്രായോഗികപരിചയം തീരെയില്ലാതിരുന്ന ഒരു വിഷയത്തിലേക്ക്, നിലതെറ്റിപ്പോകുന്ന മനുഷ്യകോശങ്ങളുടെ നിഗൂഢതകളിലേക്ക്, അഴിയുന്തോറും സങ്കീർണ്ണമാകുന്ന അറിവിന്റെ ആഴങ്ങളിലേക്ക് പ്രയാണത്തിന് തുടക്കം കുറിക്കുന്ന ദിവസം. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാവുന്ന, എന്നാൽ ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ വളരെ സുപ്രധാനമായ ഒരു വിദ്യയുടെ പ്രായോഗികപഠനം തുടങ്ങുകയായിരുന്നു അന്ന്. മനുഷ്യകോശങ്ങള്‍ തളികകളില്‍  വളര്‍ത്തിയെടുക്കുന്ന വിദ്യ (സെൽ കൾച്ചർ). റഷ്യക്കാരനായ ഒരു അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയിരുന്നു എന്റെ വഴികാട്ടി.

നഗരമധ്യത്തിലെ തിരക്കേറിയ തെരുവോരത്തായിരുന്നുവെങ്കിലും പുറം കാഴ്ചകൾ കടന്നുവരാത്ത ഒരു കുടുസ്സ് മുറിയായിരുന്നു അന്ന് ഞങ്ങളുടെ ലാബ്. പ്രധാന ലാബില്‍ ഉള്ള  ദ്രാവക നൈട്രജൻ  (-196oC)  സംഭരണി തുറന്ന്,  അതില്‍ നിന്ന് തീരെ ചെറിയ ഒരു  പ്ലാസ്റ്റിക് ട്യുബും (ക്രയോവയല്‍) എടുത്ത്  അദ്ദേഹം സെല്‍ കള്‍ച്ചര്‍ ലാബിലേക്ക് നീങ്ങി. പിന്നാലെ ഞാനും. ആ ട്യൂബ് ചെറുചൂടുള്ള വെള്ളത്തില്‍ (37oC) വെച്ച് മെല്ലെ ഇളക്കിയപ്പോൾ ഏകദേശം രണ്ട് മിനുട്ടിനുള്ളില്‍ ട്യുബിനകത്തെ ഐസുരുകി ചുവപ്പ് നിറത്തില്‍ ഒരു ദ്രാവകം രൂപമെടുത്തു. ട്യൂബിനു പുറമേ  70% നേർപ്പിച്ച എത്തനോള്‍ തളിച്ച്,  കടലാസുതൂവാല കൊണ്ടു നന്നായി തുടച്ച ശേഷം ലാമിനാര്‍ ഫ്ലോ ക്യാബിനറ്റ് എന്നു വിളിക്കുന്ന അണുവിമുക്തമായ അന്തരീക്ഷം നിലനിര്‍ത്തുന്ന ജോലിമേശമേൽ വെച്ചു.  തണുപ്പ് മാറ്റി തയ്യാറാക്കി വെച്ചിരുന്ന ചുവന്ന നിറത്തിലുള്ള വളർച്ചാദ്രാവകം (സെല്‍ കള്‍ച്ചര്‍ മീഡിയം)  പൈപ്പെറ്റ്  ഉപയോഗിച്ചു ഒരു പുത്തൻ പ്ലാസ്റ്റിക് തളികയിലേക്ക് പകര്‍ന്നു. ട്യൂബിന്റെ അടപ്പ് സൂക്ഷ്മതയോടെ തുറന്ന്, ഏകദേശം ഒരു മില്ലി ലിറ്ററോളം വരുന്ന അതിലെ കോശങ്ങളടങ്ങുന്ന ദ്രാവകം  തളികയിലെ വളർച്ചാമീഡിയത്തിലേക്ക്  സാവധാനം പകര്‍ന്നു.  മിശ്രിതം നന്നായി ഇളക്കിയശേഷം തളിക ഒരു ഇന്‍കുബേറ്ററില്‍  വെച്ചു.

37 ഡിഗ്രി സെൽഷ്യസ് ചൂടും, 5% കാര്‍ബണ്‍ ഡയൊക്സൈഡും നിയന്ത്രിത അളവില്‍ ക്രമീകരിച്ചിട്ടുള്ള  അണുവിമുക്തമായ ഇന്‍കുബേറ്ററില്‍ തണുപ്പിന്റെ ആഴമുള്ള ഓര്‍മ്മകളില്‍ നിന്നും ഈ മനുഷ്യകോശങ്ങള്‍ അവയുടെ ചിരപുരാതനമായ ഊഷ്മളതയിലേക്ക് ഉണർന്നെണീൽക്കുന്നതും കാത്ത് ഞാന്‍ മറ്റു ജോലികളില്‍ മുഴുകി.
..............
1950 ഫെബ്രുവരി മാസത്തിലെ ഒരു തണുത്ത ബാൾട്ടിമോർ ദിവസം.
ഡോ.ജോർജ് ഗയ് ചിത്രത്തിനു കടപ്പാട്
ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറിയുടെ മേധാവിയായ ഡോക്റ്റര്‍ ജോര്‍ജ് ഗയ്ക്ക് രണ്ട് ടിഷ്യു സാമ്പിളുകള്‍ ലഭിക്കുന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളമായി   മനുഷ്യജീവന്റെ അടിസ്ഥാനഘടകമായ കോശങ്ങളെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചിരുന്ന പ്രയത്നശാലിയായിരുന്നു ഡോ. ജോര്‍ജ്. അദ്ദേഹത്തിന്റെ  പരീക്ഷണങ്ങളെല്ലാം തന്നെ അതുവരെ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുകയായിരുന്നു. പലപ്പോഴും കോശങ്ങള്‍ കുറച്ച് ദിവസത്തേക്ക്  വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഒടുവില്‍ മൃതിയടയുകയായിരുന്നു പതിവ്. നോർമൽ കോശങ്ങളുടെ ആയുസ്സ് അല്പമാത്രമാക്കി പരിമിതപ്പെടുത്തുന്ന കോശവളർച്ചാപരിധിയെക്കുറിച്ച് (ഹെഫ്ലിക്ക് ലിമിറ്റ്) അന്ന് അറിവുണ്ടായിരുന്നില്ല.  എങ്കിലും പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല നൂതനമായ കോശവളര്‍ച്ചാ രീതികളും, ഉപകരണങ്ങളും, വളര്‍ച്ചാ ദ്രാവകമിശ്രിതങ്ങളും അദ്ദേഹം വികസിപ്പിച്ചു പരീക്ഷിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് കോശങ്ങളെ വളർത്താനാവശ്യമായ മുന്നൊരുക്കങ്ങൾ ഒരുതരം ആഭിചാരക്രിയയുടേതിനു സമാനമായിരുന്നു. വെളുപ്പാൻ കാലത്ത് അറവുശാലകളിൽ ചെന്ന് കോഴികളുടെ ചങ്കിൽ നിന്നും ഊറ്റിയെടുത്ത ചോരയും, ഗർഭിണികളായ അറവുപശുക്കളിൽ നിന്നും എടുത്ത് മാറ്റിയ  ഫീറ്റസുകളെയും ശേഖരിച്ച് കൊണ്ട് വരും. അടുത്ത  യാത്ര ആശുപത്രിയിലെ പ്രസവ വാർഡിലേക്കാണ്. അവിടെ ചെന്ന് മുറിച്ച് മാറ്റപ്പെടുന്ന പൊക്കിൾക്കൊടികളിൽ നിന്നും ചോരയൂറ്റിയെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന ചോരയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സീറത്തിനൊപ്പം പശുഫീറ്റസിന്റെ സത്തും, ഉപ്പ്, കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഗ്ലൂക്കോസ് എന്നിങ്ങനെ ചില രാസചേരുവകളും (ഹാങ്ക്സ് സാൾട്ട്) ഒക്കെ  ചേർത്താണ് കോശങ്ങൾക്ക് വളരാനുള്ള 'ജീവജലം' ഉണ്ടാക്കിയിരുന്നത്.  തുറന്ന മുറിയിൽ കത്തിച്ച് വെച്ച ബുൺസൺ ബർണറിന്റെ തീനാളം നൽകുന്ന ചെറിയ ശുദ്ധിവലയത്തിൽ മാംസക്കഷണങ്ങളെ കുനുകുനാ അരിഞ്ഞ്    കുപ്പികളിൽ പകർന്നു വെച്ച ജീവജലത്തിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.  

അണുബാധസാധ്യത ഏറെയുള്ള ഈ ടിഷ്യൂകൾച്ചർ ലാബും പരിസരവും വളരെ കർക്കശമായും സൂക്ഷ്മമായും ശുദ്ധിയാക്കി സൂക്ഷിച്ചിരുന്നതിലും, ജീവജലത്തിന്റെ ചേരുവകൾ രൂപപ്പെടുത്തിയെടുത്തതിലും മുഖ്യ പങ്ക് വഹിച്ചിരുന്നത് ഡോ.ജോർജിന്റെ ഭാര്യയും കൂടിയായിരുന്ന മാർഗരറ്റ് എന്ന ടെക്നീഷ്യൻ ആയിരുന്നു.

കാൻസർ കോശങ്ങൾ വളർത്തിയെടുക്കുന്ന വിധം
Ref: Ku and Park, Cancer Research and Treatment 2005;37(1):1-19
അന്നേ ദിവസം കിട്ടിയ രണ്ട് ടിഷ്യു സാമ്പിളുകളും ഡോ.ജോര്‍ജിന്റെ അസിസ്റ്റന്റ് ആയിരുന്ന മേരി കുബിചെക് പതിവുപോലെ തീരേ ചെറിയ കഷണങ്ങളാക്കി മുറിച്ച് വളര്‍ച്ചാദ്രാവകത്തില്‍ നിക്ഷേപിച്ചു. വളർച്ചാദ്രാവകത്തിലും മറ്റ് സംവിധാനങ്ങളിലും വളരെയേറെ മാറ്റങ്ങളുണ്ടെങ്കിലും കാൻസർ കോശങ്ങൾ   പരീക്ഷണശാലയിൽ വളർത്തിയെടുക്കുന്ന വിധം ഇന്നും കാര്യമായി മാറിയിട്ടില്ല (ചിത്രം) എന്നത് ശ്രദ്ദേയമാണ്   . മുറിച്ചിട്ട ട്യൂമർ കഷണങ്ങളിൽ നിന്നും അടർന്നുവീഴുന്ന കോശങ്ങൾ വളര്‍ന്നു വിഘടിച്ച് പെരുകുമെന്ന പ്രതീക്ഷയിൽ, ട്യൂബുകൾ  ഇന്‍‌കുബേറ്ററില്‍ വെച്ച് പതിവുപോലെ മേരിയും  മറ്റ് ജോലികളിൽ മുഴുകി.

പിന്നീട് വൈദ്യശാസ്ത്രഗവേഷണരംഗത്ത് വിപ്ലവകരമായ പുരോഗതിക്ക് ഹേതുവായിത്തീർന്ന   ഒരു നിർണ്ണായകമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന്  അവരാരും തന്നെ കരുതിയിരിക്കില്ല. 
--------

1950 ജനുവരി 29.
ഡോ. ജോര്‍ജിനു  ടിഷ്യു സാമ്പിളുകള്‍ കിട്ടുന്നതിനു  മുന്‍പുള്ള മറ്റൊരു പ്രഭാതം.  ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിന്റെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഹെന്‍റിയറ്റ ലാക്സ് എന്ന മുപ്പത്തിയൊന്നു വയസ്സുകാരി വീട്ടമ്മ അസാധാരണമെന്ന് തോന്നിച്ച ഒരു രോഗലക്ഷണവുമായി എത്തി. പ്രാഥമിക പരിശോധനയില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും, വിശദമായ പരിശോധനയില്‍ ഹെൻറിയറ്റയുടെ  സെര്‍‌വിക്സില്‍ (ഗർഭാശയഗളം) അര്‍ബുദത്തിന്റെ ലക്ഷണം കണ്ടെത്തി. പ്രശസ്തനായ ഗൈനക്കോളജിസ്റ്റ്  ഡോക്റ്റര്‍ ഹോവാര്‍ഡ് ജോണ്‍സ്‌ ആയിരുന്നു ഹെൻറിയറ്റയെ പരിശോധിച്ചത്. ആയിരത്തിലധികം സെര്‍‌വിക്കല്‍ ക്യാന്‍സറുകള്‍ നിരീക്ഷിച്ചിട്ടുള്ള  ഡോക്റ്റര്‍ ജോണ്‍സിന് ഹെൻറിയറ്റയുടെ ക്യാന്‍സര്‍ താനിതുവരെ കണ്ടതില്‍  നിന്നും രൂപത്തിലും, ലക്ഷണത്തിലും വേറിട്ടതാണെന്നത് തികച്ചും അത്ഭുതപ്പെടുത്തി. കൂടുതൽ ടെസ്റ്റുകൾക്കായി ടിഷ്യൂ സാമ്പിളുകൾ എടുത്തശേഷം അറിയിക്കുമ്പോൾ മടങ്ങിവരാനാവശ്യപ്പെട്ട് ഡോക്ടർ ഹെൻറിയറ്റയെ തിരിച്ചയച്ചു. 
---------

ഹെൻറിയറ്റയും ഡേവിഡ് ലാക്സും
ചിത്രത്തിനു കടപ്പാട്
വെർജീനിയയിലെ റോണോക്ക് എന്ന സ്ഥലത്തെ പുകയിലപ്പാടങ്ങളിൽ തൊഴിലാളികളായിരുന്ന എലിസയുടെയും ജോൺ റാൻഡൽ പ്ലസന്റിന്റെയും  മകളായി 1920 ആഗസ്റ്റ് ഒന്നിനാണ് ലോററ്റ പ്ലസന്റ് എന്ന ഹെൻറിയറ്റയുടെ ജനനം.  ചെറുപ്പത്തിലെ അമ്മ മരിച്ച ഹെൻറിയറ്റയെയും മറ്റ് ഒൻപത് സഹോദരങ്ങളെയും ബന്ധുക്കൾ പലർ ചേർന്നാണു വളർത്തിയത്. ഹെൻറിയറ്റ  അപ്പൂപ്പന്റെയൊപ്പമായിരുന്നു. അന്തിയാവോളം പുകയിലപ്പാടത്ത് പണിയെടുത്ത് വീട്ടുജോലികളും തീർത്ത് അപ്പൂപ്പന്റെ കളപ്പുരയുടെ തട്ടിൻപുറത്ത്  കുഞ്ഞുങ്ങൾ തളർന്നുറങ്ങി.

ഹെൻറിയറ്റയുടെ ഒന്നാം കസിൻ ഡേവിഡ് 'ഡെ' ലാക്സ് കൂട്ടിനുണ്ടായിരുന്നു. ആ കൂട്ട് വളർന്ന് വിവാഹത്തിലെത്തി.  ഇവർക്ക് അഞ്ച് കുട്ടികളായിരുന്നു. മൂത്ത മകൾ ഡെബ്ര, അതിനു താഴെ എൽസി, ലോറൻസ്, ഡേവിഡ് സണ്ണി ജൂനിയർ, ജോസഫ് (ഇയാൾ മതം മാറി സക്കറിയ അബ്ദുൽ റഹ്മാൻ എന്ന പേരു സ്വീകരിച്ചു) എന്ന മൂന്ന് സഹോദരന്മാർ. ജന്മനാ രോഗിയായിരുന്ന എൽസി വിർജീനിയയിലെ 
"ഹോസ്പിറ്റൽ ഫോർ ദി നീഗ്രോ ഇൻസെയ്ൻ" എന്ന മാനസികരോഗചികിൽസാകേന്ദ്രത്തിലാക്കപ്പെടുകയും, അവിടെ വെച്ചു 1955-ൽ മരിക്കുകയും ചെയ്തു. 


രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ സ്റ്റീൽ ബൂമിനെ പിന്തുടർന്ന് ബാൾട്ടിമോറിലെ ടർണേഴ്സ് സ്റ്റേഷനിലുള്ള സ്റ്റീൽ ഫാക്റ്ററിയിലേക്ക് ജോലി തേടിയെത്തുകയായിരുന്നു ഹെൻറിയറ്റയുടെ ഭർത്താവ് ഡേവിഡ്. പിന്നീട് ഹെൻറിയറ്റയും കുടുംബവും  റോണോക്കിൽ നിന്ന്  ബാൾട്ടിമോറിലേക്ക് ചേക്കേറുകയാണുണ്ടായത്.

ഹെൻറിയറ്റയുടെ അർബുദം തിരിച്ചറിയുമ്പോൾ അവരുടെ അഞ്ചാമത്തെ കുഞ്ഞായ ജോസഫിനു ജന്മം നല്‍കി വെറും നാലു മാസം മാത്രമേ ആയിരുന്നുള്ളൂ.  തന്റെ രോഗാവസ്ഥയുടെ തീവ്രതയറിയാതെ അവർ പതിവുജോലികളിൽ മുഴുകി. രോഗനിർണ്ണയത്തിനുശേഷം ഡോക്റ്റര്‍  ജോൺസ് ആവശ്യപ്പെട്ടതനുസരിച്ച്  ഹോസ്പിറ്റലില്‍ തിരിച്ചെത്തിയ ഹെന്‍‌റിയറ്റയെ   അനസ്തീഷ്യയ്ക്ക് വിധേയയാക്കി. ട്യൂമറുള്ള സ്ഥലത്ത് റേഡിയേഷൻ പുറപ്പെടുവിക്കുന്ന റേഡിയം ട്യൂബുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു അന്നത്തെ പ്രധാന ചികില്‍സാരീതി. നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ശക്തമായ റേഡിയേഷന്‍ കൊണ്ട്  അര്‍ബുദത്തെ കരിച്ചുകളയുന്ന രീതി പലരിലും കുറെയൊക്കെ ഫലപ്രദമായിരുന്നു. 1950 ഫെബ്രുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ റേഡിയം ട്യൂബുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ്, ഡോക്റ്റര്‍ ലോറൻസ് വാർട്ടൺ ജൂനിയർ അവരുടെ സെര്‍‌വിക്സിന്റെ നോര്‍മലായിട്ടുള്ള ഭാഗത്തു നിന്നും, ട്യൂമറില്‍ നിന്നും അല്പം ടിഷ്യു വീതം മുറിച്ചെടുത്ത് രണ്ട്  ട്യൂബുകളിലാക്കി സൂക്ഷിച്ചു.  ഇത്തരത്തില്‍  സാമ്പിളുകള്‍ ശേഖരിച്ച് ഹോപ്കിന്‍സിലെ ടിഷ്യു കള്‍ചര്‍ മേധാവിയായ ജോര്‍ജ് ഗയ്ക്ക് പരീക്ഷണാവശ്യത്തിനായി കൊടുത്തയക്കുന്ന പതിവുണ്ടായിരുന്നു അന്ന്. അതും രോഗിയുടെ അനുവാദമില്ലാതെ. അവര്‍ പോലും അറിയാതെ!

റേഡിയം ട്യൂബുകളില്‍ നിന്നുമുള്ള മാരകമായ വികിരണങ്ങള്‍ തുടക്കത്തിൽ ഹെന്‍‌റിയറ്റയുടെ അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടഞ്ഞിരുന്നെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ അത് തിരിച്ചു വരികയാണുണ്ടായത്. അസഹ്യമായ വേദനയോടെ അവര്‍ വീണ്ടും ഹോപ്കിന്‍സിലെത്തി അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള വാര്‍ഡില്‍ അഡ്മിറ്റ് ആയി. അധികം വൈകാതെ,  ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇരച്ച് കയറിയ അര്‍ബുദം 1951 ഒക്റ്റോബർ നാലിനു അവരുടെ ജീവനെടുത്തു. അർബുദനിർണ്ണയത്തിനു ശേഷം വെറും എട്ട് മാസത്തെ ആയുസ്സിൽ  വേദനാജനകമായ ഒരന്ത്യം.

എന്നാല്‍, അതിനു മുന്‍പ് തന്നെ അവരുടെ ജീവന്റെ ഒരു തുടിപ്പ്  ഹോപ്കിൻസിലെ  പരീക്ഷണശാലയിൽ അനശ്വരതയിലേക്കുള്ള അനന്തമായ പ്രയാണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു.
--------
അടുത്ത ദിവസം ഇന്‍‌കുബേറ്ററില്‍ നിന്നും ട്യൂബുകള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ വളർന്നിരുന്ന കോശങ്ങള്‍ മേരിയില്‍ പ്രത്യേകിച്ച് ഉത്സാഹം ഒന്നും ഉളവാക്കിയിരുന്നില്ല. കാരണം ഇതുപോലെ ഒന്ന് രണ്ട് ദിവസമൊക്കെ കോശങ്ങള്‍ വളരുന്നത്‌ അവര്‍ മുന്‍പും കണ്ടിരുന്നു.  മേരി ആ ഒരു ട്യൂബില്‍ നിന്നും കോശങ്ങളെ പകുത്ത് പല ട്യൂബുകളിലാക്കി. ദിവസങ്ങൾക്കുള്ളിൽ  വീണ്ടും പകുത്ത് പലതാക്കത്തക്കവിധം കോശങ്ങൾ വളർന്നു. ഇങ്ങനെ പകുക്കൽ തുടര്‍ന്നു കൊണ്ടേയിരുന്നു. അധികം വൈകാതെ അവര്‍ അത്യന്തം അല്‍ഭുതകരമായ ആ വസ്തുത തിരിച്ചറിഞ്ഞു. ഇതുവരെ അവർ കണ്ടതുപോലെയല്ല ഈ കോശങ്ങൾ.  ഈ കോശങ്ങള്‍ അനശ്വരമാണു! അവയ്ക്ക് മരണമില്ല! അനുകൂലമായ വളര്‍ച്ചാസാഹചര്യമൊരുക്കിക്കൊടുത്താല്‍ അവ വളര്‍ന്നുകൊണ്ടേയിരിക്കും.

അങ്ങനെ ലോകത്തെ ആദ്യത്തെ  അനശ്വര മനുഷ്യകോശം (Immortal Human Cell Line) രൂപമെടുത്തു. അവര്‍ അതിനെ വിളിച്ചത് "ഹീലാ (HeLa)" എന്നായിരുന്നു. ഹെന്‍‌റിയറ്റ ലാക്സ് (Henrietta Lacks) എന്ന പേരിന്റെ ആദ്യ രണ്ടക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ ഹീലാ!

ഹീലാ കോശങ്ങൾ (ചിത്രത്തിനു കടപ്പാട്)
റേഡിയേഷൻ ചികിൽസയിലൂടെ ഹെൻറിയറ്റ അർബുദവുമായി പോരാടുമ്പോൾ തന്നെ, 1951 ഏപ്രിൽ 10-നു ഡോ.ജോർജ് ബാൾട്ടിമോറിലെ ഒരു ലോക്കൽ  ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഹീലാ കോശങ്ങളെക്കുറിച്ച് ലോകത്തോട് ആവേശത്തോടെ സംസാരിക്കുകയായിരുന്നു. ഈ കോശങ്ങളെ ഉപയോഗിച്ച് കാൻസർ എന്ന മഹാരോഗത്തിനു പ്രതിവിധി  കണ്ടെത്താൻ  സാധിച്ചേക്കും എന്നദ്ദേഹം പറഞ്ഞു.   ഹെൻറിയറ്റ എന്ന പേര് മാത്രം പറഞ്ഞില്ല. അനുനിമിഷം മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്ന ആ സാധുസ്ത്രീ പരീക്ഷണശാലകളിൽ അനശ്വരപ്രയാണം തുടങ്ങിയ തന്റെ ജീവനെക്കുറിച്ച്  ഒരിക്കലും അറിഞ്ഞതുമില്ല. 

വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം വിജയത്തില്‍ കലാശിച്ച ഡോ.ജോര്‍ജ് വൈകാതെ തന്റെ സുഹൃത്തുക്കളെയും, പരിചയക്കാരായ മറ്റു ഗവേഷകരോടും അത്യന്തം ആവേശകരമായ ഈ വാര്‍ത്ത അറിയിച്ചു. സ്വാഭാവികമായും എല്ലാവരും ഒരേസ്വരത്തില്‍ തങ്ങള്‍ക്കും കൂടി ഈ കോശങ്ങള്‍ തരൂ എന്നാവശ്യപ്പെട്ടു. വൈകാതെ ഹോപ്കിന്‍സിലെ ആ കൊച്ചു പരീക്ഷണശാലയില്‍ നിന്നും ഹീലാ കോശങ്ങള്‍ ലോകത്തെമ്പാടുമുള്ള  നിരവധി പരീക്ഷണശാലകളിലേക്ക് കടന്നു ചെന്നു. അപ്പോഴും, അനുവാദമില്ലാതെ എടുത്തത്‌ കൊണ്ടും, രോഗിയുടെ സ്വകാര്യതയ്ക്ക് മുന്ഗണന നൽകുന്നു എന്ന ന്യായീകരണത്തോടെയും, ഹീലാ എന്ന കോശത്തിന്റെ ഉറവിടമായ ഹെൻറിയറ്റയെക്കുറിച്ചുള്ള വിവരം  ഹോപ്കിന്‍സ് രഹസ്യമായി തന്നെ സൂക്ഷിച്ചു.
-------
പോളിയോ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കണ്ട് അമ്മമാര്‍ തലയറഞ്ഞ് കരഞ്ഞ കാലം. ജോനസ് സാല്‍ക്ക് പോളിയോയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചിരുന്നു എങ്കിലും, വാക്സിന്റെ മനുഷ്യരിലുള്ള പ്രവർത്തനം വൻതോതിൽ പരീക്ഷിച്ച് ഫലമറിയാവുനുതകുന്ന  പരിശോധനാസംവിധാനം (ഡയഗ്നോസ്റ്റിക് ടെസ്റ്റ്) ആവശ്യമായിരുന്നു.    നിർജ്ജീവമാക്കിയ പോളിയോ വൈറസുകള്‍ തന്നെയാണ് ജോനാസ് സാൽക്ക് വാക്സിന്‍ ആയി ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ (സാൽക്കിന്റെ എതിരാളിയായിരുന്ന സാബിനും കൂട്ടരും നിർമ്മിച്ച "ജീവനുള്ളതും എന്നാൽ നിർവീര്യമാക്കിയതുമായ" live attenuated vaccine പിന്നീട് വന്നതാണ്). കുട്ടികളിൽ വാക്സീൻ കുത്തിവെച്ച ശേഷം അവരുടെ രക്തത്തിൽ വൈറസിനെതിരെയുണ്ടാക്കപ്പെടുന്ന ആന്റിബോഡികൾക്ക് വൈറസുകളെ നിർവീര്യമാക്കാനുള്ള കഴിവുണ്ടോ എന്ന്  പരിശോധിച്ചാണ് വാക്സീന്റെ ഫലപ്രാപ്തി നിർണ്ണയിക്കുന്നത്.

സാധാരണഗതിയിൽ വൈറസിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നത് കുരങ്ങുകളെ മൊത്തത്തിലോ, അല്ലെങ്കിൽ കുരങ്ങുകളിൽ നിന്നും വേർതിരിച്ചെടുത്ത അല്പായുസുള്ള നോർമൽ കോശങ്ങളോ ആയിരുന്നു (1960-ലാണ് വാക്സീൻ പഠനങ്ങൾക്ക് പിന്നീട്  വ്യാപകമായി ഉപയോഗിക്കപ്പെട്ട "വീറോ" എന്ന അനശ്വരകുരങ്ങ് കോശം സൃഷ്ടിക്കപ്പെടുന്നത്).  ലക്ഷക്കണക്കിന് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഫീൽഡ് ട്രയലിൽ ഇത്തരം പരിശോധന നടത്താനാവശ്യമായ അളവിൽ കുരങ്ങ് കോശങ്ങളെ സംഘടിപ്പിക്കുക എന്നത് തീർത്തും ദുഷ്കരവും അപ്രായോഗികവും, ധാരാളം പണച്ചിലവുള്ളതുമായ കാര്യമായിരുന്നു. തനിക്ക് വാക്സിന്‍ പരീക്ഷണത്തിനുതകുന്ന  മനുഷ്യകോശങ്ങള്‍  അത്യാവശ്യമാണെന്ന് ജോനസ് സാല്‍ക്ക് ശാസ്ത്രലോകത്തോട് അപേക്ഷിക്കുകയും, അത് ശ്രദ്ധയില്പെട്ട ഗവേഷകര്‍ ഹീലാ കോശങ്ങളെക്കുറിച്ച് അദ്ദേഹത്തോടു പറയുകയും ചെയ്തു. 

തുടര്‍ന്ന് ഹീലാകോശങ്ങളിൽ വൈറസുകളെ വളർത്താൻ കഴിയുമോ എന്ന് പരീക്ഷിച്ചു (മനുഷ്യരെ ബാധിക്കുന്നതാണെങ്കിലും എല്ലാ തരം വൈറസുകളും എല്ലാ തരം മനുഷ്യകോശങ്ങളിലും വളരുകയില്ല).   പരീക്ഷണങ്ങള്‍ വൻ വിജയകരമായിരുന്നു. ഹീലായില്‍ പോളിയോ വൈറസുകള്‍ പെറ്റു പെരുകി, കോശങ്ങളെ കൊന്ന് കൊലവിളിച്ച്  കൊണ്ടു വളര്‍ച്ചാ ദ്രാവകത്തില്‍ വൈറസുകൾ തിങ്ങി നിറഞ്ഞു. എന്നാൽ പോളിയോ വൈറസുകൾക്കെതിരെയുള്ള ആന്റിസിറം (ആന്റിബോഡി) പ്രയോഗിച്ചാൽ ഹീലാകോശങ്ങളിൽ നിന്നും വൈറസ് ബാധയെ ഒഴിപ്പിക്കാമെന്ന് മനസ്സിലാക്കി. അങ്ങിനെ ജോനാസ് സാൽക്കിനും കൂട്ടർക്കും വേണ്ടുന്ന ലളിതവും ചിലവു കുറഞ്ഞതുമായ വൈറസ് നിർവീര്യവൽക്കരണം എന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റ് രൂപം കൊണ്ടു.  അതായത് വാക്സിനേറ്റ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ കുട്ടികളിൽ നിന്നും രക്തമെടുത്ത് (സീറം), വെവ്വേറെ ആയി വൈറസിന്റെ സാന്നിധ്യത്തിൽ ഹീലാകോശങ്ങളിൽ പ്രയോഗിക്കുക. വൈറസ് ബാധയിൽ നിന്നും ഹീലാകോശങ്ങൾ രക്ഷപെടുന്നുവെങ്കിൽ കുട്ടികളുടെ രക്തത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്നും, അവർ പ്രതിരോധശേഷിയാർജ്ജിച്ചു  എന്നും മനസ്സിലാക്കാം.

1952-ൽ വാക്സിന്‍ പരീക്ഷണത്തിന്  മാത്രം ഹീലാ കോശങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിനായി ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഹീലാഫാക്റ്ററി തന്നെ തുടങ്ങി. കറുത്തവർഗക്കാരായ തടവുകാരിൽ സിഫിലിസ് രോഗമുണ്ടാക്കി ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കി കുപ്രസിദ്ധിയാർജ്ജിച്ച സ്ഥാപനമായിരുന്നു ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ട്‌.  ലോകത്തെ പോളിയോയിൽ നിന്നും വിമുക്തമാക്കാൻ യഥേഷ്ടം വൈറസുകൾക്ക് ഇരയാകുവാൻ വേണ്ടി ഒരു കറുത്തവർഗ്ഗക്കാരിയുടെ കോശം തയ്യാറെടുത്തതും അതേ സ്ഥലത്തായിരുന്നു എന്നത് കൗതുകകരമായ ചരിത്രമാണ്. ഹീലാ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടര്‍ന്ന് പോളിയോ വാക്സിനുകള്‍ വ്യാപകമായി കുഞ്ഞുങ്ങളില്‍ പ്രയോഗിച്ചു. വാക്സിനും വന്‍ വിജയമായിരുന്നു. ലോകമെങ്ങും നിരവധി കുഞ്ഞുങ്ങള്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് പിച്ച വെച്ചു നടന്നു. ഒരർത്ഥത്തിൽ ഹെന്‍‌റിയറ്റ ലാക്സ് എന്ന കറുത്ത വര്‍ഗക്കാരി വീട്ടമ്മയിലൂടെ. അവരുടെ ജീവന്റെ കണികയിലൂടെ. 

പോളിയോ വാക്സിനില്‍ തുടങ്ങി, ആണവവികിരണപരീക്ഷണങ്ങൾ,  അനേകം മരുന്നുകള്‍, ഗുളികകള്‍, എന്നുവേണ്ട നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ഒട്ടനവധി  നിത്യോപയോഗസാധനങ്ങളുടെ നിർമ്മാണസാമഗ്രികൾ ഹീലാ കോശങ്ങളില്‍ പരീക്ഷിച്ചു കടന്നു വന്നവയാണു. പോളിയോ വൈറസിനു പുറമെ മറ്റു നിരവധി വൈറസുകളും, ക്ഷയരോഗം, പ്ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ഹേതുവായ ഒട്ടനവധി ബാക്റ്റീരിയകളും  ഈ കോശങ്ങളില്‍ പരീക്ഷിച്ചു പഠിച്ചതിന്റെ ഫലമായി  ആന്റിബയോട്ടിക്കുകളും മരുന്നുകളും രൂപപ്പെടുത്തുവാന്‍ കഴിഞ്ഞു.

ആദ്യമായി  ബഹിരാകാശയാത്ര ചെയ്ത മനുഷ്യകോശവും ഹെന്‍‌റിയറ്റയുടെ ഹീലായായിരുന്നു. സീറോ ഗ്രാവിറ്റിയില്‍ മനുഷ്യകോശങ്ങള്‍ക്കുണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവനായിരുന്നു ആ യാത്ര.  ഹ്യൂമൻ ജീനോം പ്രോജക്റ്റിനും ഒക്കെ എത്രയോ വര്‍ഷം മുന്‍പ് നിരവധി ജീനുകളെ തിരിച്ചറിയുകയും, വേർതിരിച്ചെടുത്ത് പഠിക്കുകയും ചെയ്തത് ഹീലാ കോശങ്ങളെ ഉപയോഗിച്ചായിരുന്നു.പിന്നീട് ജീവശാസ്ത്രപാഠപുസ്തകങ്ങളിൽ കുമിഞ്ഞ് കൂടപ്പെട്ട കോശവിജ്ഞാനത്തിനൊപ്പം നിരവധി ഗവേഷകരെ നോബൽ സമ്മാനിതരാക്കുകയും ചെയ്തു ഈ അനശ്വരകീഴാളകോശങ്ങൾ.

ഈ അനശ്വരകോശങ്ങളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ ചിലര്‍ ചേര്‍ന്ന് ആദ്യകാലത്ത് തന്നെ മൈക്രോബയോളജി അസോസിയേറ്റ്സ് എന്ന ഒരു സ്വകാര്യ കമ്പനിക്ക് രൂപം കൊടുത്തു. അതുവരെ ഫ്രീ ആയി ലഭിച്ചിരുന്ന ഹീലാ കോശങ്ങള്‍ക്ക് ട്യൂബൊന്നിനു വില നിശ്ചയിച്ച്  വില്പന ആരംഭിച്ചു. അന്ന് രൂപം കൊണ്ട കമ്പനിയുടെ വേരുകള്‍ ഇന്നും ചില വമ്പന്‍ കമ്പനികളില്‍ കാണാം (ഇന്‍‌വിട്രോജന്‍, ബയോവിറ്റേക്കര്‍ എന്നിങ്ങനെ). ഒരു മള്‍ട്ടിമില്യൺ ഡോളര്‍ വ്യവസായമായി മാറി ഹീലാ കോശങ്ങളുടെ നിര്‍മ്മാണവിതരണ സം‌രംഭങ്ങൾ. ഇന്ന് എ.റ്റി.സി.സി എന്ന അമേരിക്കൻ സ്വകാര്യ കോശസംഭരണവിതരണ കേന്ദ്രത്തിൽ നിന്നും ട്യൂബൊന്നിനു $351 ഡോളറിനു ഹീലാ കോശങ്ങൾ ലഭിക്കും. ഈ ഒരു ട്യൂബിൽ നിന്നും വളർത്തിയെടുത്ത് നിങ്ങൾക്ക് എത്രവേണമെങ്കിലും സംഭരിച്ച് വെയ്ക്കാം.  എ.റ്റി.സി.സി-യുടെ കാറ്റലോഗ് നമ്പർ പ്രകാരം രണ്ടാമത്തെ കോശമാണു ഹീല (CCL-2). ആദ്യത്തേത്  L-929 (CCL-1) എന്ന് വിളിക്കപ്പെടുന്ന, എലിയിൽ നിന്നും വേർതിരിച്ചെടുത്ത കോശം.  മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വിറ്റ് കാശാക്കാം എന്ന ആശയത്തിനു തുടക്കം കുറിച്ചതിൽ ഈ കോശങ്ങൾക്ക് വലിയ പങ്കുണ്ട്.  

ക്യാന്‍സര്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കുവാന്‍ പോന്ന നിര്‍ണ്ണായകമായ ഈ മനുഷ്യകോശം ഇതിനോടകം വൻ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. സ്വാഭാവികമായും  ഈ കോശങ്ങളുടെ യഥാർത്ഥ ഉടമയെ ചൊല്ലി മാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങൾ ഉയരുകയും, ഹെറിയറ്റ് ലെയ്ന്‍ , ഹെലൻ ലെയ്ൻ എന്നിങ്ങനെ സാങ്കല്‍പ്പിക പേരുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ഹീലയുടെ ഉൽഭവത്തിനും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 1971-ൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ഡോക്റ്റർ ജോർജ് ഗയ് മരണമടഞ്ഞതിനു ശേഷം, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ജോൺസ് ഹോപ്കിൻസ്  പുറത്തിറക്കിയ  കുറിപ്പിലാണ്  ആദ്യമായി ഹീലായുടെ ഉടമയായി "ഹെൻറിയറ്റ ലാക്സ്" എന്ന പേരു അച്ചടിമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്.    അപ്പോഴും, വൈദ്യശാസ്ത്രരംഗത്ത് വിപ്ലവവും ഒപ്പം വിവാദങ്ങളും സൃഷ്ടിച്ച് കൊണ്ടിരുന്ന ഹെൻറിയറ്റയുടെ കോശത്തെക്കുറിച്ച്  അവരുടെ കുടുംബത്തിനു യാതൊരറിവും ഉണ്ടായിരുന്നില്ല.    

(തുടരും)
--------

References:

1- The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
2-Record of the first physician to see Henrietta Lacks at the Johns Hopkins Hospital: history of the beginning of the HeLa cell line. Jones, H. W.  Am J Obstet Gynecol 1997. 176:227S228S.
3-Tissue culture studies of the proliferative capacity of cervical carcinoma and normal epithelium, Gey, GO, Coffman, MD and Kubicek, MT, Cancer Research 12, 1952, 264-65
4-Studies on the propagation in vitro of Polio myelitis virus, Scherer, W and Gey GO, Journal of Experimental Medicine, 97, no 5 (May 1,1951).
5- The Mass Production and Distribution of HeLa Cells at the Tuskege Institute, 1953-55, Brown, RW, Henderson, JHM, Journal of the History of Medicine 38 (1983).
6- Immortalization overview ATCC
7- Tissue Culture Method
8-Biology of SNU lines Ja-Lok Ku and Jae-Gahib Park, Cancer Research and Treatment 2005;37(1):1-19