Tuesday, November 10, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഗവേഷണരംഗം
..സി രാജ്യങ്ങളിലെ ശാസ്ത്രരംഗത്തെ വിലയിരുത്തിക്കൊണ്ട് 2006 നവംബര്‍ 2- ല്‍ നേച്ചര്‍ മാസിക ഒരു സ്പെഷ്യല്‍ എഡിഷന്‍ തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ശാസ്ത്രഗവേഷണരംഗത്തെ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഗവേഷണപ്രബന്ധങ്ങള്‍, ഗവേഷണത്തിനായുള്ള ധനവിനിയോഗം, പേറ്റന്റുകള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഉണ്ടായിരുന്നു. പല ഇസ്ലാമിക് രാജ്യങ്ങളും ഗവേഷണപ്രബന്ധങ്ങളുടെയും ഗവേഷണവിനിയോഗത്തിന്റെയും പേറ്റന്റുകളുടെയും, കാര്യത്തില്‍ പാപ്പരാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. (ചിത്രങ്ങള്‍ രണ്ട്, മൂന്ന്, നാല്. ചിത്രങ്ങളില്‍ ഞെക്കിയാല്‍ വലുതാക്കി കാണാം).













(ചിത്രം രണ്ട്: ശാസ്ത്ര ലേഖനങ്ങള്‍ )















(ചിത്രം മൂന്ന്: ..സി. രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രലേഖനങ്ങള്‍ )

ചിത്രം മൂന്നില്‍ നിന്നും ഇസ്ലാമിക രാജ്യങ്ങളില്‍ വെച്ച് ഏറ്റവും സെക്കുലര്‍ ആയിട്ടുള്ള ടര്‍ക്കിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ റിസര്‍ച്ച് പേപ്പറുകള്‍ വന്നിട്ടുള്ളത്‌. പൊതുധാരണയ്ക്ക് വിപരീതമായി ഇറാന്‍ രാജ്യങ്ങളില്‍ വെച്ചു മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു എന്നും നമുക്കു കാണാന്‍ കഴിയും. ധനികരും, എന്നാല്‍ സെക്കുലര്‍ സ്വഭാവം തീരെ ഇല്ലാത്തതുമായ ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ഏറിയ പങ്കും ശാസ്ത്രം മുരടിച്ചു തന്നെ നില്‍ക്കുന്നു എന്നതിന് വ്യക്തമായ തെളിവാണിത്. ടോപ് റേറ്റഡ് സയന്റിഫിക്‍ ജേണലുകളില്‍ ശാസ്ത്രഗവേഷണലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലുള്ള ചില്ലറ പൊളിറ്റിക്സിനെക്കുറിച്ചും, നെപ്പോട്ടിസത്തെക്കുറിച്ചും ബോധവാനായിരിക്കെ തന്നെ അത്തരം കാരണങ്ങള്‍ കൊണ്ടു മാത്രം ഇസ്ലാമിക് രാജ്യങ്ങളുടെ അവസ്ഥയെ ന്യായീകരിക്കാനാവില്ല.

പേറ്റന്റുകള്‍
ഒരു രാജ്യത്തിന്റെ ബൌദ്ധികസ്വത്തവകാശസംരക്ഷണത്തില്‍ ‍ നിര്‍ണായക ഘടകമാണ് പേറ്റന്റുകള്‍. 1977-2008 കാലയളവില്‍ നല്‍കപെട്ട പേറ്റന്റു‌കളുടെ കണക്കുകള്‍ ഒന്ന് പരിശോധിക്കാം (ചിത്രം:നാല്‌).












(ചിത്രം നാല് ‌: പേറ്റന്റുകള്‍ )

57 ഓ.ഐ.സി അംഗങ്ങളുടെ പേറ്റന്റുകള്‍ 2545. ഇത് ആകെ മൊത്തം പേറ്റന്റു‌കളുടെ വെറും 0.07% മാത്രം (ഓ.ഐ.സി.രാജ്യങ്ങളില്‍ നിന്ന് തന്നെ വിദേശികള്‍ നേടിയ പേറ്റന്റുകളും ഇതിലുള്‍പ്പെടും). പാക്കിസ്ഥാന്‍ ഇക്കാലയളവില്‍ നേടിയത് വെറും 44 പേറ്റന്റുകള്‍. അതില്‍ തന്നെ പകുതിയലിധകിവും കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ലഭിച്ചത്. ജിന്നുകളുടെ ഊര്‍ജ്ജം ഊറ്റാന്‍ ഖുറാനില്‍ മുങ്ങി തപ്പി നടന്ന 80-90 കാലഘട്ടത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1995-നു മുന്‍പ് വരെ പാകിസ്ഥാന് ഉണ്ടായിരുന്നത് വെറും 8 പേറ്റന്റുകള്‍!

ഇന്ന് ഇസ്ലാമിക്‌ രാജ്യങ്ങള്‍ എടുത്തണിയുന്ന സമ്പന്നതയുടെ ആടയാഭരണങ്ങളായ അംബരചുംബികളും, ഹൈവേകളും, കാറുകളും, ഇന്റര്‍നെറ്റും ഒക്കെ പടിഞ്ഞാറന്‍ ശാസ്ത്രസാങ്കേതികവിദ്യയുടെ ഇറക്കുമതികളാണ്. എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യയും അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു എന്ന് മുന്‍പ് തന്നെ സൂചിപ്പിച്ചു.. അതായത് ഇസ്ലാമിക രാജ്യങ്ങള്‍ മുഖ്യമായും ടെക്നോളജി ഇറക്കുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

ഔഷധനിര്‍മ്മാണവിതരണരംഗം
ടെക്നോളജിയ്ക്കൊപ്പം, കോടിക്കണക്കിനു വരുന്ന മുസ്ലിം ജനതയുടെ രോഗനിവാരണത്തിനുതകുന്ന മരുന്നുകളും, ഉപകരണങ്ങളും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട് (ചിത്രം:അഞ്ച് ). ഔഷധനിര്‍മ്മാണരംഗത്തിനു വിദഗ്ദ്ധപരിശീലനമാര്‍ജ്ജിച്ച സയന്റിസ്റ്റുകള്‍‍, ഫാര്‍മസിസ്റ്റുകള്‍, ബയോളജിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ് എന്നിവരുടെ സേവനം അത്യന്താപേക്ഷിതമാണു. അടിസ്ഥാനവിദ്യാഭ്യാസത്തില്‍ തുടങ്ങി, ഉന്നതവിദ്യാഭ്യാസത്തിലും, ഗവേഷണ രംഗത്തും എല്ലാം കെമിസ്ട്രി, ബയോളജി, മെഡിസിന്‍, മറ്റു അനുബന്ധ ശാസ്ത്രവിഷയങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കാതെ ഈ രംഗത്ത് വിദഗ്ധരെ സൃഷ്ടിച്ചെടുക്കുവാന്‍ ഓ ഐ.സി രാജ്യങ്ങള്‍ക്ക് കഴിയുകയില്ല. ഇതിനു മറ്റു കുറുക്കുവഴികളൊന്നുമില്ല. ഖുറാന്‍ താളുകളെ എത്ര വ്യാഖ്യാനിച്ചാലും പാരസെറ്റമോള്‍ ഉണ്ടാക്കാനുള്ള വിദ്യ കിട്ടില്ല!













(ചിത്രം അഞ്ച്: മരുന്നുകളുടെ കയറ്റുമതിയും ഇറക്കുമതിയും)

നിക്ഷേപരാഹിത്യം
1996-2003- കാലയളവില്‍ ഇരുപതു OIC രാജ്യങ്ങള്‍ ശാസ്ത്രഗവേഷണത്തിനായി ചിലവഴിച്ചത്‌ ജി.ഡി.പിയുടെ 0.34% ശതമാനം മാത്രമാണ്. ഗ്ലോബല്‍ ആവറേജിനെക്കാള്‍ (2.34%) വളരെക്കുറവാണിത്. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് വഴിമരുന്നാകുന്ന ഗവേഷണങ്ങള്‍ക്ക്, വിശാലമായ ലോകവീക്ഷണവും, ക്രിയാത്മകമായി ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യവും, തുറന്ന കാഴ്ചപ്പാടുകളും, സഹകരണ മനോഭാവവും, ധനനിക്ഷേപവും എല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന അനുകൂലസാഹചര്യം അത്യാവശ്യമാണു. പ്രതിലോമരാഷ്ട്രീയം സൃഷ്ടിക്കുന്ന മതില്ക്കെട്ടുകള്‍ക്കു പുറമേ, ശാസ്ത്രം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ നിക്ഷേപരാഹിത്യവും അറബ് രാജ്യങ്ങളുടെ ബൗദ്ധിക പുരോഗതിക്ക് വിഘാതമാകുന്നതായി അറബ് ഹ്യൂമന്‍ ഡെവലപ്പ്മെന്റ് റിപ്പോര്ട്ടുകള് (2002 മുതല്‍ 2009-വരെ) കണ്ടെത്തുന്നു. തദ്ദേശ ശാസ്ത്രവിജ്ഞാന രംഗത്ത്‌ വേണ്ടത്ര ധനം നിക്ഷേപിച്ചും, വികസിത രാജ്യങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളും, സര്‍‌വ്വകലാശാലകളുമായി സഹകരിച്ച് അറബ് ശാസ്ത്രജ്ഞര്‍ക്ക് വിദഗ്ദ പരിശീലനം നേടിക്കൊടുത്തും, സ്വന്തമായി ഒരു നൂതന ശാസ്ത്രപാരമ്പര്യം സൃഷ്ടിക്കാതെ, ശാസ്ത്രോല്പ്പന്നങ്ങള്‍ ഇറക്കുമതി മാത്രം ചെയ്ത്, ജ്ഞാനസമ്പന്നമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാമെന്ന അബദ്ധധാരണ ഈ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത് എന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.

സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലും കൈമാറ്റം ചെയ്യുന്നതിലും അറബ് രാജ്യങ്ങള്‍‍ നടത്തിയ പരീക്ഷണങ്ങള്‍, വേണ്ടത്ര സാങ്കേതിക മുന്നേറ്റമോ, നിക്ഷേപത്തില്‍ ആകര്‍ഷണീയമായ നേട്ടമോ ഉണ്ടാക്കിയില്ല. സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്തതല്ലാതെ, നൂതനമായ സാങ്കേതികവിദ്യകള്‍ തനതായി രൂപപ്പെടുത്തുന്നതിനാവശ്യമായ അറിവിനോ, ഇന്‍ഫ്രാസ്ട്രക്‌ച്ചറിനോ മുസ്ലീം സമൂഹം പ്രാധാന്യം കൊടുക്കുന്നില്ല. ആള്‍ട്ടര്‍നേറ്റ് ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്താനായി വിവിധരാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വിദൂരഭാവിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. അത്തരം കണ്ടുപിടുത്തങ്ങള്‍ എണ്ണപ്പണം മാത്രം അടിസ്ഥാനമാക്കിയുള്ള മുസ്ലിം രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

വിദ്യാഭ്യാസം
നിലവിലുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, അറബ് കുടുംബങ്ങളില്‍ കുട്ടികളെ വളര്‍ത്തുന്നത് തികച്ചും സ്വേഛാധിപത്യപരമായ സമീപനത്തിലൂന്നിയാണ്. ഇത് കുട്ടികളുടെ ചിന്താരീതികളെ പ്രതിലോമകരമായി ബാധിക്കുകയും, അവരിലെ അന്വേഷണത്വര ഇല്ലാതാക്കി ഒരുതരം നിഷ്ക്രിയമനോഭാവം വളര്‍ത്തുകയും ചെയ്യുന്നു. പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി സര്‍വ്വകലാശാല വരെയുള്ള വിദ്യാഭ്യാസത്തില്‍ കുട്ടികളില്‍ ശാസ്ത്രീയ അവബോധം സൃഷ്ടിക്കാന്‍ ആവശ്യമായ പാഠ്യപദ്ധതികളുടെ അഭാവം ശ്രദ്ധേയമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെ പണം മുടക്കാന്‍ പിശുക്കു കാണിക്കുന്നത് ഏറ്റവും ധനികരായ മുസ്ലിംരാജ്യങ്ങളാണു. അതേ സമയം "ആയുധംവാങ്ങല്‍" എന്ന ധൂര്‍ത്തില്‍ ലോകത്തെ ഏറ്റവും മുന്തിയ പത്തു രാജ്യങ്ങളില്‍ ആറും ഈ ധനികരാജ്യങ്ങളാണു.ഒരു സര്‍വ്വകലാശാല ജനിച്ച ശേഷം, സെന്റര്‍ ഓഫ് എക്സലന്‍സ്‌ ആയി വളരുന്നത് നിരവധി വര്‍ഷത്തെ തീവ്രപ്രയത്നം കൊണ്ടാണ്. അറബ് ലോകത്തെ യൂണിവേഴ്സിറ്റികളില്‍ മുക്കാലും കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ തുടങ്ങിയതാണ്‌. അതില്‍ തന്നെ 57%-നും 15 വയസ്സ് മാത്രം പ്രായം. സൂപ്പര്‍സോണിക് സ്പീഡില്‍ പോകുന്ന ആധുനികശാസ്ത്രത്തെ ഒട്ടകപ്പുറത്ത് ചേസു ചെയ്യുന്ന അവസ്ഥയാണിപ്പോള്‍.

2008-ല്‍ പുറത്തുവിട്ട ലോക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ ടോപ്‌ 500-ല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും ഒരൊറ്റ യൂണിവേഴ്സിറ്റി മാത്രമാണുള്ളത്. അതും ടര്‍ക്കിയില്‍ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് ഇസ്താന്‍ബുള്‍. യുറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള മോഹം കാത്തുസൂക്ഷിക്കുന്ന ടര്‍ക്കി, "ശരിയ" നിയമം പിന്‍‌തുടരുന്നില്ലാത്തതു കൊണ്ട് ടെക്‌നിക്കലി ഇസ്ലാമിക് രാജ്യം എന്നു വിശേഷിപ്പിക്കാനാവില്ല എന്നാണു പണ്ഡിതമതം! മറ്റൊരര്‍ത്ഥത്തില്‍ ഇന്ന് മുസ്ലിം ശാസ്ത്രസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, പേരിനെങ്കിലും മതേതരസ്വഭാവം സൂക്ഷിച്ചിരുന്ന ഭരണകൂടങ്ങളെയും, മൊണാര്‍ക്കുകളെയും ചൊല്‍പ്പടിക്ക് നിര്‍ത്തി അധികാരം നുണയുന്ന തീവ്രമതവാദികളാണു.

മാധ്യമങ്ങള്‍
വിജ്ഞാന വിതരണ-പ്രചാരണത്തിനു അത്യന്താപേക്ഷിതമായ മാധ്യമങ്ങള്‍ക്ക്‌, അഭിപ്രായ സ്വാതന്ത്ര്യത്തിലും, ആശയ പ്രകടനത്തിനും, മിക്ക അറബ് രാജ്യങ്ങളിലും, അങ്ങേയറ്റം നിയന്ത്രണങ്ങളാണ് നിലവിലുള്ളത്‌. മിക്കവാറും മാധ്യമ സ്ഥാപനങ്ങള്‍ സ്റ്റേറ്റ് ഉടമസ്ഥതയിലാണു താനും. പലപ്പോഴും ജേണലിസ്റ്റുകള്‍ നിയമവിരുദ്ധമായ പീഢനം, ശാരീരികവും, മാനസികവുമായ അക്രമഭീഷണികള്‍, കടുത്ത സെന്‍സര്‍ഷിപ്, എന്നിവ നേരിടുന്നു. ഈജിപ്തിലെ അല്‍-മനാറ സയന്‍സ് ചാനലിനു 40 ഫുള്‍-ടൈം സ്റ്റാഫുകള്‍ ഉള്ളപ്പോള്‍, അറബ് മാധ്യമ ഭീമനായ അല്‍-ജസീറയ്ക്ക് ഒരു ഫുള്‍-ടൈം സയന്‍സ് റിപ്പോര്‍ട്ടര്‍ പോലുമില്ല. ജേണലിസ്റ്റുകള്‍ക്ക് മുന്നില്‍ അറബ് സയന്‍സ് സ്ഥാപനങ്ങള്‍ താരതമ്യേന അടഞ്ഞു തന്നെ കിടക്കുന്നു. കെയ്റോയിലെ തന്റെ ഡെസ്കിലിരുന്നു, തെട്ടെതിരെയുള്ള സ്ട്രീറ്റിലെ ഈജിപ്ത്‌സ് നാഷണല്‍ റിസര്‍ച്ച് സെന്ററിന്റെ മതിലുകള്‍ക്കുള്ളിലെ കാര്യങ്ങള്‍ അറിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ കഴിയുമെന്നാണ് അറബ് സയന്‍സ് ജേണലിസ്റ്റു അസോസിയേഷന്റെ സ്ഥാപകനേതാവും പ്രസിഡന്റും ഒക്കെ ആയിരുന്ന നാദിയ എല്‍-അവാദി നേച്ചര്‍ മാസികയിലെ ലേഖനത്തില്‍ എഴുതിയത്.

ഈ ലേഖനത്തില്‍ മുന്‍പ് സൂചിപ്പിച്ചതരത്തിലുള്ള കണക്കുകള്‍ പല മുസ്ലീം രാജ്യങ്ങളില്‍ നിന്നും ലഭ്യമല്ല. മുസ്ലീം രാജ്യങ്ങളിലെ ശാസ്ത്രഗവേഷണരംഗം വിലയിരുത്തുവാനും മൂല്യനിര്‍ണയം നടത്തുവാനും ഉതകുന്ന തരത്തില്‍ ഇറാന്‍ ആസ്ഥാനമാക്കി ഒരു ഇസ്ലാമിക്‌ സയന്‍സ് സൈറ്റേഷന്‍ സെന്റര്‍ തുടങ്ങുവാന്‍ 2008-ഒക്റ്റോബറില്‍ ഓ.ഐ.സി അനുമതി നല്‍കുകയുണ്ടായി. ഭാവിയില്‍ എല്ലാ ഇസ്ലാമിക്‌ രാജ്യങ്ങളില്‍ നിന്നുമുള്ള ശാസ്ത്ര വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ഭാഷകളുടെ അപര്യാപ്തത
അറബി, പേര്‍ഷ്യന്‍, ഉര്‍ദു എന്നിങ്ങനെ പ്രാദേശിക ഭാഷകളുടെ അപര്യാപ്തതയും ശാസ്ത്രവളര്‍ച്ചയുടെ തടസ്സത്തിനു വിഘാതമായി സൂചിപ്പിക്കുന്നുണ്ട്. ഏകദേശം എണ്‍പതു ശതമാനം ശാസ്ത്രവിവരങ്ങള്‍ ഇംഗ്ലീഷില്‍ ആണ് അച്ചടിക്കപ്പെടുന്നത്. രണ്ടായിരത്തിരണ്ടിലെ യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം, അറബ് ലോകമാകെ വര്‍ഷത്തില്‍ വെറും മുന്നൂറ്റി മുപ്പതു പുസ്തകങ്ങള്‍ ആണ് പരിഭാഷ ചെയ്യുന്നത്. കഴിഞ്ഞ ആയിരം വര്‍ഷത്തിനുള്ളില്‍, അറബ് ലോകം പരിഭാഷ ചെയ്തത് സ്പെയ്ന്‍ ഒരൊറ്റ വര്‍ഷത്തില്‍ പരിഭാഷ ചെയ്ത ബുക്കുകള്‍ക്ക് തുല്യമാണെന്ന് കൂടി ഈ റിപ്പോര്‍ട്ട് പറയുന്നു. അറബ് ബുക് മാര്‍ക്കറ്റില്‍ ഇന്ന് മതപരമായ പുസ്തങ്ങള്‍ കുന്നുകൂടുമ്പോഴും, ശാസ്ത്രവിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ താരതമ്യേന ദുര്‍ലഭമാകുന്നു. മൊത്തം പുസ്തകങ്ങളുടെ പതിനേഴു ശതമാനം വരും മതസംബന്ധിയായ പുസ്തകങ്ങള്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ആകെ അഞ്ചു ശതമാനം മാത്രമാണു മതസംബന്ധിയായ പുസ്തകങ്ങള് ഇറങ്ങുന്നത്‍. പാകിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ഖ്വയിദ്‌-ഇ-ആസാം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ മൂന്നു മോസ്കുകള്‍ ഉണ്ട്. എന്നാല്‍ ഒരൊറ്റ ബുക്ക്‌ സ്റ്റോറുപോലും ഇല്ല എന്ന് അവിടുത്തെ തന്നെ അധ്യാപകനായ പര്‍വേസ്‌ ഹൂദ്‌ ഭോയ്‌ പറയുന്നു!

ശാസ്ത്രജ്ഞര്‍
മുസ്ലിം രാജ്യങ്ങളിലെ ഏതാണ്ട് ഒന്നര ബില്ല്യണോളം വരുന്ന ജനതയ്ക്ക് അഭിമാനത്തോടെ ആധുനികലോകത്തിനു മുന്നില്‍ ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രജ്ഞന്മാരോ, കണ്ടുപിടുത്തങ്ങളോ ഇല്ലായെന്നതു തികച്ചും നിര്‍ഭാഗ്യകരമായ വസ്തുതയാണ്. എണ്ണമറ്റ ഇസ്ലാമിക് വെബ് സൈറ്റുകളില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ശാസ്ത്രജ്ഞന്മാരുടെയും (പ്രത്യേകിച്ചും പാശ്ചാത്യരുടെ ‍) മറ്റു വ്യക്തികളുടെയും കാറ്റലോഗ് സൂക്ഷിക്കുന്നതും, അതൊരു പ്രൊപഗാന്‍ഡയായി കൊണ്ടുനടക്കുന്നതുമെല്ലാം ഈ ഇല്ലായ്മയ്ക്ക് പകരം വെയ്ക്കലിന്റെ ഭാഗമായി കാണാവുന്നതാണ്.

ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ചരിത്രത്തില്‍ ഇതുവരെ രണ്ടു മുസ്ലീങ്ങള്‍ മാത്രം ആണുള്ളത്. പാകിസ്ഥാനില്‍ ജനിച്ച്, ലണ്ടണിലും, അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍‌ത്തിയാക്കി, 1979-ല്‍ ഫിസിക്സില്‍ നോബല്‍ സമ്മാനം നേടിയ അബ്ദുസ് സലാമും, ഈജിപ്റ്റിലെ ഒരു ഗ്രാമത്തില് നിന്നും, അമേരിക്കയിലെത്തി, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ (ഫിലഡെല്ഫിയ) ഗവേഷണം തുടങ്ങി, കാല്‍‌ടെക്കിലെ (കാലിഫോര്‍‌ണിയ) ഫാക്കല്‍‌റ്റിയാവുകയും പിന്നീട് കെമിസ്ട്രിയില് 1999-ല്‍ നോബല് സമ്മാനം നേടുകയും ചെയ്ത അഹമദ് സെവൈല്‍‍. ഇവര്‍ രണ്ടു പേരും തങ്ങളുടെ ഗവേഷണം പടിഞ്ഞാറന്‍ ദേശങ്ങളിലേക്ക്‌ പറിച്ചു നട്ടവരാണെന്നതു യാദൃശ്ചികമല്ല.

നോബല്‍ സമ്മാനിതനായ അബ്ദുസ് സലാമിനു സ്വന്തം ജന്മനാടായ പാകിസ്ഥാനില്‍ നിന്നും വളരെ ക്രൂരമായ വിവേചനം ആണ് നേരിടേണ്ടി വന്നത്. അവിടുത്തെ ഒരു യൂണിവേഴ്സിറ്റിയില്‍ പോലും കാലുകുത്തുവാനോ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുവാനോ, വിദ്യാര്‍ഥികളുമായി ഇടപഴകുവാനോ, അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. പാകിസ്ഥാനില്‍ ഫിസിക്സ്‌ ഗവേഷണത്തിന് ഒരു മികച്ച ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനാഗ്രഹിച്ച അദ്ദേഹത്തിന് അവിടെ ഗതിയില്ലാതെ ഇറ്റലിയില്‍ പോയി തുടങ്ങേണ്ടി വന്നു. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്‌ എന്ന മികച്ച ഫിസിക്സ്‌ ഗവേഷണ കേന്ദ്രം അങ്ങനെ ഇറ്റലിയിലെ ട്രീസ്റ്റില്‍ ജന്മം കൊണ്ടു. പിന്നീട് സൗദി അറേബ്യയിലെ കിംഗ്‌ ഫഹദ്‌ യൂണിവേഴ്സിറ്റി, ഐ.സി.റ്റി.പി- യുമായി ഗവേഷണസഹകരണത്തിന് ശ്രമിച്ചപ്പോള്‍, അബ്ദുസ് സലാമിന് അയിത്തം കല്‍പ്പിച്ച "ഉന്നതങ്ങളില്‍" നിന്നുള്ള ഇടപെടലാല്‍ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഇതിനെല്ലാമുപരി, ഹജ്ജിനു പോകുവാനും, ഉമ്ര ചെയ്യുവാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം "പരിശുദ്ധ ഇസ്ലാമിന്റെ" വക്താക്കളായ സൗദി അറേബ്യ നിഷ്കരുണം തള്ളിക്കളയുകയാണു ചെയ്തത് . ഇതിനെല്ലാം കാരണമോ, അബ്ദുസ് സലാം അഹ്മദി സെക്ടില്‍ ഉള്‍പ്പെട്ടയാളായിരുന്നു എന്നതാണു. പാകിസ്താന്‍ ഗവണ്മെന്റ് ഔദ്യോഗികമായി അഹ്മദി സെക്റ്റിനെ നാസ്തികരായി (heretic) പ്രഖ്യാപിച്ചിരുന്നു. വെറും മതവിശ്വാസത്തിന്റെ പേരിലാണ് ഒരു നോബല്‍ ജേതാവിന് ഇത്തരം വിവേചനം സ്വന്തം നാട്ടിലും, മുസ്ലിം സമൂഹത്തിലും അനുഭവിക്കേണ്ടി വന്നത്. ആധുനികശാസ്ത്രം മുന്നോട്ടു വെയ്ക്കുന്ന വികസനോന്മുഖമായ മാനുഷികമൂല്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇസ്ലാം മതത്തിന് കഴിയുന്നില്ല എന്ന് മാത്രമല്ല, അതിനെതിരെ അധികാരമുപയോഗിച്ച് പുകമറയും പ്രതിരോധവും സൃഷ്ടിച്ചു ജനങ്ങളെ കൂടുതല്‍ വലയ്ക്കുവാനാണ് ശ്രമിക്കുന്നത്. .

പ്രതിരോധങ്ങളിലെ ഇരട്ടത്താപ്പുകള്‍
ലോകത്ത് എല്ലാ ശാസ്ത്രജ്ഞന്മാരും അവിശ്വാസികളും, യുക്തിവാദികളുമല്ല (അങ്ങിനെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!). വ്യക്തിതലത്തില്‍ പല ശാസ്ത്രജ്ഞന്മാരും തങ്ങളുടെ മതവിശ്വാസവുമായി സംഘര്‍ഷത്തിലേര്‍പ്പെടാതെ തന്നെ അവരുടെ തൊഴില്‍ ഭംഗിയായി ചെയ്യുന്നവരാണു. പരീക്ഷണശാലയില്‍ p-Aminophenol-ഉം Acetic Anhydride-ഉം കൂട്ടിച്ചേര്‍ത്ത് Acetaminophen (Paracetamol)- ഉണ്ടാക്കുമ്പോള്‍ ഒരു ഓര്‍ഗാനിക്‌ കെമിസ്റ്റിനു അവന്റെ ദൈവത്തിനെയോ, വിശ്വാസത്തെയോ ഓര്‍ത്തു പനിക്കേണ്ട കാര്യമില്ല!.

ക്രിസ്തുമതത്തിലെ "പോപ്പു"മതഭ്രാന്തന്മാര്‍ പോലും ഇന്നു ശാസ്ത്രവിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത്, പരിണാമം, എംബ്രിയോണിക് സ്റ്റെംസെല്‍ ഗവേഷണം, അബോര്‍ഷന്‍, പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച പഠനങ്ങള്‍ എന്നിങ്ങനെ ചുരുക്കം ചില സ്പെഷ്യലൈസ്ഡ് മേഘലകളെയാണു. ഇവയാകട്ടെ ജനശ്രദ്ധയാകര്‍ഷിക്കുന്ന പോപ്പുലര്‍ വിഷയങ്ങളുമാണു. അതേ സമയം ജനകീയമായ പുതിയ സാങ്കേതികവിദ്യകളോടും, ടെക്നിക്കല്‍ ഗാഡ്ജെറ്റുകളോടും ഇവര്‍ക്ക് യാതൊരു വിരോധവുമില്ല എന്ന് മാത്രമല്ല അതിനെയെല്ലാം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. കെമിസ്ട്രിയിലും, ബയോളജിയിലും, വൈദ്യശാസ്ത്രരംഗത്തും, മറ്റു എഞ്ചിനീയറിംഗ് വിഷയങ്ങളിലും നടക്കുന്ന നിരവധി ഗവേഷണപരീക്ഷണങ്ങളോടു പോപ്പും കൂട്ടരും യാതൊരു വിരോധവും പ്രത്യക്ഷത്തില്‍ കാണിക്കുന്നില്ല. ഇതിനെ നമുക്ക് സെലകറ്റീവ് റെസിസ്റ്റന്‍സ് എന്നു വിളിക്കാം. എംബ്രിയോണിക് സ്റ്റെംസെല്‍ ഗവേഷണത്തിലൂടെ വിദൂരഭാവിയില്‍ ക്യാന്‍സറുകള്‍ ചികില്‍സിച്ചു ഭേദപ്പെടുത്തുമ്പോള്‍ "പോപ്പുമതക്കാര്‍" കളം മാറ്റിച്ചവിട്ടും. അന്നു ശാസ്ത്രം വെട്ടിത്തുറന്നേക്കാവുന്ന പുതിയ ഏതെങ്കിലും വഴികളിലേക്ക് പ്രതിരോധങ്ങളെ കണ്ണു കെട്ടിച്ച് വിടും. അവസരം നോക്കി ശാസ്ത്രത്തെ അഡാപ്റ്റ്‌ ചെയ്തും, തള്ളിപ്പറഞ്ഞും ഒക്കെയുള്ള ഈ കണ്ണുപൊത്തിക്കളി പോപ്പുമതത്തിന്റെ വികാസപരിണാമത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഘടകമാണിന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇസ്ലാമിക രാജ്യങ്ങളില്‍ സ്ഥിതി ഇതല്ല. അടിസ്ഥാന വിദ്യാഭ്യാസത്തില്‍ തുടങ്ങി എല്ലാത്തരം ശാസ്ത്രവിഷയങ്ങളോടും സമ്പൂര്‍ണ്ണ കണ്ണുകെട്ടിക്കളിയാണു ഇസ്ലാം കാണിച്ചു വരുന്നത്. പഠിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, എന്നാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിച്ചാല്‍, ഒന്നുമില്ല. അതുകൊണ്ടു തന്നെ അല്ലാഹുവില്‍ തുടങ്ങി ഖുറാനില്‍ അവസാനിക്കുന്ന ഇസ്ലാമെന്ന വന്‍മതിലിനപ്പുറം കാഴ്ചയെത്താത്ത തലമുറകളെ വാര്‍ത്തെടുക്കുന്നതിനേ ഇത്തരം വിദ്യാഭ്യാസത്തിനു കഴിഞ്ഞിട്ടുള്ളൂ. സ്വാഭാവികമായും അവര്‍ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ നിന്നും ഏറെ ദൂരം പിന്നോട്ടു പോയി.

നിര്‍ദ്ദേശങ്ങള്‍, പ്രതിവിധികള്‍
അച്ചടിച്ചു പോയ മതഗ്രന്ഥങ്ങളെ ഇനി തിരുത്താനാവില്ല. പക്ഷെ അതിനെ പൊതുസമൂഹത്തിലേക്ക്‌ വ്യാഖ്യാനം ചെയ്തു നിയമങ്ങളാക്കുന്നവരെയും, അത്തരം നിയമങ്ങളില്‍ ജനവിരുദ്ധവും പുരോഗമനവിരുദ്ധവുമെന്നു തോന്നിക്കുന്നതൊക്കെയും തിരുത്താനുള്ള ഇഛാശക്തി മുസ്ലിംജനതയ്ക്കും അവരെ നയിക്കുന്ന ഭരണാധികാരികള്‍ക്കും ഉണ്ടാകണം. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആഴത്തില്‍ വേരോടിക്കുന്ന ഒരു മതമെന്ന നിലയില്‍ ഇസ്ലാമിന്റെ പെരുമാറ്റശൈലിയില്‍ റാഡിക്കലായിട്ടുള്ള മാറ്റങ്ങള്‍ വരുത്താതെ ഇതിനൊരു പരിഹാരമുണ്ടാകുമെന്നും തോന്നുന്നില്ല. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് അല്ലാഹുവിനെ ഉപേക്ഷിച്ചു ശാസ്ത്രം സ്വീകരിക്കൂ എന്ന് പറയുന്നതു ഒരിക്കലും പ്രായോഗികമല്ല. എന്നാല്‍ അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടു തന്നെ അവര്‍ക്ക് ശരീരവും, മനസ്സും, ശാസ്ത്രത്തിലര്‍പ്പിക്കുവാന്‍ കഴിയണം. ആത്മീയ പുരോഗതി കൊണ്ടു വിശപ്പ്‌ മാറുകയില്ല. അതിനു ഭൌതീക രംഗത്ത് തന്നെ പുരോഗതി ഉണ്ടാകണം. ശാസ്ത്രം അതിനു ഒഴിച്ചു കൂടാനാവാത്ത ഘടകമാണു. .

തങ്ങളുടെ പൌരാണിക ശാസ്ത്രപാരമ്പര്യത്തോട് മുസ്ലിം സമൂഹത്തിനു കടുത്ത വൈകാരികബന്ധമുണ്ട്. എന്നാല്‍ സമകാലീന മുസ്ലിം സമൂഹത്തിനു മണ്മറഞ്ഞു പോയ ഒരു സുവര്‍ണകാലഘട്ടത്തിന്റെ ഗൃഹാതുരമാര്‍ന്ന ഗരിമ മാത്രം മതിയാകുകയില്ല. അവര്‍ക്ക് കൈമോശം വന്ന വിമര്‍ശനാത്മക ചിന്താധാരകളെ പുനരുജീവിപ്പിക്കുവാനും, സമകാലികലോകവുമായി സമരസപ്പെട്ടു കൊണ്ട് നൂതനമായ ശാസ്ത്രപദ്ധതികള്‍ക്ക് രൂപം നല്കുകുവാനും കഴിയണം. തൊട്ടതിനും പിടിച്ചതിനുമെല്ലാം കൊളോണിയലിസത്തെയും, പാശ്ചാത്യരെയും പഴിചാരുന്നത് കൊണ്ട് മുസ്ലിങ്ങള്‍ക്ക്‌ യാതൊരു ഗുണവുമില്ല എന്ന് രണ്ടായിരത്തി മൂന്നിലെ അറബ് ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് (ജ്ഞാന സമൂഹത്തിന്റെ നിര്‍മ്മാണം) റിപ്പോര്‍ട്ട് തുറന്നു സമ്മതിക്കുന്നുണ്ട്. സ്വേഛാധിപത്യ ചിന്തകളും, സ്വാതന്ത്ര്യമില്ലായ്മയും, സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നിഷേധിക്കുന്നതും, ലബോറട്ടറികളുടെയും, ലൈബ്രറികളുടെയും ശോചനീയാവസ്ഥ , ഫണ്ടിങ്ങിന്റെ പോരായ്മ എന്നീ കാരണങ്ങളാണു ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നത്. ഓ.ഐ.സി രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ പുതിയ വെളിച്ചം എത്തിക്കുന്നതിലെക്ക് പ്രതിജ്ഞാബദ്ധരാകണമെന്നും ഈ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുകയുണ്ടായി.

സ്റ്റേറ്റിനെ മതത്തില്‍ നിന്നും വേര്‍തിരിക്കുന്നതുപോലെ റാഡിക്കലായിട്ടുള്ള മാറ്റങ്ങളൊന്നും ഇസ്ലാമിക രാജ്യങ്ങളുടെ ഈ കൂട്ടായ്മ മുന്നോട്ടു വെച്ചിട്ടില്ല. എങ്കിലും ശാസ്ത്രബോധത്തിലൂന്നിയ അടിസ്ഥാനവിദ്യാഭ്യാസം, ശാസ്ത്രരംഗത്ത്‌ ധനനിക്ഷേപം മാധ്യമസ്വാതന്ത്ര്യം, അന്താരാഷ്ട്രസഹകരണം, എന്നിങ്ങനെ ചില വെള്ളിരേഖകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. അത് എത്രത്തോളം ഓരോ അംഗരാജ്യങ്ങളും പ്രായോഗികമാക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയില്‍ ഈ രാജ്യങ്ങളിലെ ശാസ്ത്ര പുരോഗതി. രണ്ടായിരത്തിഒന്‍പതിലെ മനുഷ്യ സുരക്ഷിതത്വത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലും, മുന്‍ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ വീണ്ടും അടിവരയിട്ടു സൂചിപ്പിക്കുന്നു. ഒന്നുകില്‍ അറബ് ഹ്യൂമന്‍ ഡവലപ്പ്മെന്റ് റിപ്പോര്‍ട്ടുകളൊന്നും അറബ് ലോകത്തിന്റെ ഭരണാധികാരികളിലും, അവരുടെ ഭരണരീതികളിലും, പ്രത്യേകിച്ചു യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. അല്ലെങ്കില്‍, അവര്‍ സ്വീകരിച്ച നടപടികള്‍ക്ക് ഫലം കണ്ടു തുടങ്ങിയിട്ടില്ല എന്ന് വേണം കരുതാന്‍.

മാറുന്ന സമവാക്യങ്ങള്‍
ശാസ്ത്രപുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പിന്തുണയും, സഹകരണവും ഇസ്ലാമിക്‌ രാജ്യങ്ങളുടെ ശാസ്ത്രപുരോഗതിക്ക് ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളാണ്. മുസ്ലിം ഗവേഷകര്‍ക്ക്‌ മികച്ച പരിശീലനവും അനുഭവസമ്പത്തും നേടിക്കൊടുക്കുന്നതില്‍ വിദേശ സര്‍വ്വകലാശാലകള്‍ക്ക് വലിയൊരു പങ്കു വഹിക്കുവാനാകും. ന്യൂയോര്‍ക്കിലെ 9/11- ഭീകരാക്രമണം "ഞങ്ങള്‍ക്കൊപ്പം-ഞങ്ങള്‍ക്കെതിരെ" എന്ന പുതിയ ഒരു ലോകക്രമം സൃഷ്ടിച്ചു. പാശ്ചാത്യരാജ്യങ്ങള്‍ക്കും മുസ്ലിം രാജ്യങ്ങള്‍ക്കുമിടയില്‍ അന്താരാഷ്ട്ര സഹകരണരംഗത്ത് സംശയത്തിന്റെയും, വെറുപ്പിന്റെയും പുതിയ വന്മതിലുകള്‍ ഉയര്‍ന്നു വന്നു. 9/11-നെ തുടര്‍ന്ന്‍ അമേരിക്കയില്‍ നിന്നും നിരവധി മുസ്ലിം വിദ്യാര്ഥികള്‍ അവരുടെ നാടുകളിലേക്ക് തിരിച്ചു പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 1999-ല്‍ സൗദി അറേബ്യയില്‍ നിന്നും 5,156 വിദ്യാര്ഥികള്‍ അമേരിക്കയിലുണ്ടായിരുന്നത് 2002/2003 ആയപ്പോഴേക്കും 3,581 ആയി കുറഞ്ഞു (31% കുറവ്). ഇവരില്‍ ചിലര്‍ സ്വമേധയാ പോയതാണെങ്കില്‍, മറ്റുചിലര്‍ പോകാന്‍ നിര്‍ബന്ധിതരായതായിരിക്കും. ഇതിന് പുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മുസ്ലിങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ സഞ്ചാര/വിസ നിയന്ത്രണവും, റേഷ്യല്‍ പ്രൊഫൈലിങ്ങും നിരവധി വിദ്യാര്ഥികളുടെ ഭാവിയെ കൂടുതല്‍ ഇരുട്ടിലാക്കുമെന്നത് വ്യക്തം. പക്ഷെ ഇതിനെയൊക്കെ അതിജീവിക്കുവാന്‍ മുസ്ലീംവിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞേ തീരു‌. അവരുടെ നിരാശയെ എളുപ്പം മുതലെടുക്കുവാന്‍ കഴിയുന്ന ശക്തികള്‍ കഴുകന്‍ കണ്ണുകളുമായി അവര്‍ക്ക് ചുറ്റിലും ഉണ്ട്. അത്തരം കഴുകന്മാര്‍ക്ക് ശാസ്ത്രത്തിന്റെ പുത്തന്‍ വാഗ്ദാനങ്ങളെ എറിഞ്ഞു കൊടുക്കുന്നത് ആത്മഹത്യാപരമാണ്. ഒരു ഭീകരാക്രമണം സൃഷ്ടിച്ച വൈകാരിക പുകപടലങ്ങള്‍ സാവധാനമെങ്കിലും നീങ്ങുമ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും, ഒപ്പം മുസ്ലിങ്ങള്‍ക്കും, ലോകസമൂഹത്തിനും മേല്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് കോപ്പ് കൂട്ടുന്ന മതാന്ധത ബാധിച്ച ഭ്രാന്തന്മാരെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകസമൂഹത്തിനു കഴിയുമെന്നും നമുക്കു പ്രാത്യാശിക്കാം. ലോകമെങ്ങും വെളിച്ചം പരത്തി ശാസ്ത്രം കുതിച്ചു പായുമ്പോള്‍ ഒരു പറ്റം ജനത ഇരുട്ടിലായിപ്പോകുന്നത് മതത്തിന്റെ പേരിലായാലും, തീവ്രവാദത്തിന്റെ പേരിലായാലും ലോകമനസാക്ഷിക്ക് കണ്ടില്ലെന്നു നടിക്കുവാനാവില്ല.

References:

1. Nature Vol. 444, 2 November 2006 (Special Edition)
2. Nature Vol. 432 16 December 2004 p794-795
3. Nature Vol. 432 18 November 2004 p273-274
4. Nature Vol. 441 29 June 2006 p1027
5. Nature Vol. 416 14 March 2002 p109
6. Nature Vol. 416 14 March 2002 p120-122
7. Nature Vol. 422 13 March 2003 p101-102
8. Nature Vol. 433 3 February 2005 p452-453
9. Nature Vol. 441 11 May 2006 p132-133
10. Nature Vol. 441 29 June 2006 p1036-1037
11. Nature Vol. 422 13 March 2003 p99
12. Nature Vol. 459 25 June 2009 p1057
13. Nature Vol. 448 12 Juy 2007 p131-133
14. Nature Vol. 461 3 September 2009 p38-39
15. Nature Vol. 440 20 April 2006 p997
16. Science Vol. 322 12 December 2008 p1637-1638
17. Academic Ranking of World Universities 2008, Center for World-Class Universities, Shanghai Jiao Tong University
18. Pharmaceutical Industries in OIC countries:Prospects and Challenges, OIC Outlook 15 April 2009
19. General Road Map for Achieving Excellence in Science and Technology Higher Education: Islamic Development Bank September 2009
20. National Science Board. 2006. Science and Engineering Indicators 2006. Two volumes. Arlington, VA: National Science Foundation (volume 1, NSB 06-01; volume 2, NSB 06-01A).
21. Arab Human Development Reports 2002-2009
22. The Statistical, Economic and Social Research and Training Centre for Islamic Countries (SESRTCIC) www.sesrtcic.org/statistics/bycountry.php
23. UNESCO Statistics Division http://stats.uis.unesco.org/ReportFolders/reportfolders.aspx
24.World Development Indicators (WDI), 2006 http://devdata.worldbank.org/wdi2006/contents/index2.htm


Friday, November 06, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍.

(ഭാഗം ഒന്ന് )

ആമുഖം

ഭരണകൂടഭീകരതയും, മതതീവ്രവാദവുമൊക്കെ എന്നും സാഹിത്യത്തിനു വളക്കൂറുള്ള മണ്ണാണു. നേരെ മറിച്ച് ശാസ്ത്രപുരോഗതിക്ക് അത് പലപ്പോഴും ദുരന്തം വിതയ്ക്കുന്ന മൈന്‍‌ഫീല്‍‌ഡ് ആണു. ശാസ്ത്രത്തിന്റെ ജീവവായു സ്വാതന്ത്ര്യമാണു. കൂച്ചുവിലങ്ങുകളില്ലാത്ത ഒരു സ്വതന്ത്രസമൂഹത്തിലേ ശാസ്ത്രവും ശാസ്ത്രബോധവും നേരാംവണ്ണം വേരോടിക്കുകയുള്ളൂ. ശാസ്ത്രചരിത്രത്തിലുടനീളം മതവും, അതിന്റെ അധികാരസ്ഥാപനങ്ങളും ശാസ്ത്രത്തെയും, അത് മുന്നോട്ട് വെയ്ക്കുന്ന സ്വതന്ത്രചിന്തയെയും നേരിട്ടും, അല്ലാതെയും എതിര്‍ത്ത് പോന്നിട്ടുണ്ട്. എങ്കിലും, അതിനെയെല്ലാം അതിജീവിക്കുവാനും, മാനവരാശിയെ തിരിച്ചറിവിന്റെ വഴിത്താരയിലൂടെ പുരോഗതിയിലേക്ക് നയിക്കുവാനും ശാസ്ത്രത്തിനു കഴിയുന്നത്, സ്വാതന്ത്ര്യവാഞ്ഛ കൈമോശം വരാത്ത‌, ബുദ്ധിയും പ്രജ്ഞയും മതഗ്രന്ഥങ്ങള്‍ക്ക് തീറെഴുതി വെയ്ക്കാത്ത ധിഷണാശാലികളായ കുറെ മനുഷ്യര്‍ നടത്തിവരുന്ന അക്ഷീണപ്രയത്നം കൊണ്ടാണ്. ഈ ആധുനിക കാലത്തും പ്രാണവായുവിനെക്കാള്‍ പ്രാധാന്യം മതത്തിനു കല്‍‌പ്പിച്ചുപോരുന്ന ഒരു കൂട്ടം രാജ്യങ്ങളില്‍ ശാസ്ത്രം ജീവവായു കിട്ടാതെ പിടയുകയാണ്. ഒപ്പം ആ രാജ്യങ്ങളിലെ മാനുഷികവികസന സൂചികകള്‍ കാട്ടിത്തരുന്ന ചിത്രം ദയനീയമാണ്. ശാസ്ത്രപുരോഗതിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന "ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഇസ്ലാമിക്‌ കോണ്‍ഫറന്‍സ്-ല്‍ (ഓ.ഐ.സി) ഉള്‍പ്പെട്ട 57 രാജ്യങ്ങളെ കുറിച്ചുള്ള ചില പഠനങ്ങളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളാണു ഈ കുറിപ്പിനു പിന്നില്‍. എഴുതി വന്നപ്പോള്‍ വിപുലമായിപ്പോയതിനാല്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു. ആദ്യഭാഗം ചരിത്രാന്വേഷണം.

ചരിത്രാരംഭം
ഇസ്ലാമിന്റെ രൂപീകരണത്തിന്റെ (610 CE) ആദ്യകാലങ്ങളില്‍ അറബിക് സംസ്കാരത്തില്‍ ശാസ്ത്രത്തിനു സ്ഥാനം ഉണ്ടായിരുന്നില്ല. രൂപീകരണത്തെ തുടര്‍ന്ന് അന്നും ഇന്നും ഖുറാന്‍ എന്ന പുസ്തകത്തിന്റെയും ചില അനുബന്ധകൃതികളുടെയും സാക്ഷരതായജ്ഞത്തിലൂന്നിയാണ് ഇസ്ലാമിന്റെ നിലനില്‍പ്പ്‌. ഇസ്ലാമിക്‌ സമൂഹത്തില്‍ ശാസ്ത്രം ഒരു ചിന്താപദ്ധതിയായി രൂപമെടുക്കുന്നതിന് മുന്നേ മതപരമായ ചിന്താപദ്ധതിയിലൂന്നിയ നിശിതമായ സാമൂഹ്യപെരുമാറ്റ നിയമസംഹിതകള്‍ക്ക് ഇസ്ലാം രൂപം കൊടുത്തിരുന്നു. ഈ നിയമസംഹിതകളെ സമൂഹത്തിന്റെ നിത്യവൃത്തികളിലേക്ക് വ്യാഖ്യാനം ചെയ്യുന്നതിനായി നിയമപണ്ഡിതരുടെ കൂട്ടായ്മയും രൂപം കൊണ്ടു. അവിടുന്നിങ്ങോട്ട് ഇക്കൂട്ടരുടെ ശ്വാസഗതിയ്ക്കനുസരിച്ചായിരുന്നു ഇസ്ലാമിക്‌ സമൂഹത്തിലെ ഓരോ ഇലയനക്കവും!. നയപരമായ ചില ചാഞ്ചാട്ടങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളെപ്പോലെ തന്നെ "പുസ്തകമതക്കാരായ" ക്രിസ്ത്യാനികളോടും, ജൂതരോടും ഇസ്ലാം സഹിഷ്ണത കാണിച്ചിരുന്നു. രാഷ്ട്രീയവും, സൈനീകപരവും, സാമൂഹ്യവുമായ നീക്കങ്ങളിലൂടെ ഒരു നൂറ്റാണ്ടിനുള്ളില്‍ ഇസ്ലാം അതിന്റെ ഭൂപ്രദേശം വികസിപ്പിച്ചു. ഒരു യുദ്ധം ആവശ്യപ്പെടുന്ന നശീകരണങ്ങള്‍ക്കുമപ്പുറം മുസ്ലീങ്ങള്‍ അവര്‍ വാളുകൊണ്ട് കീഴടക്കിയ ഉന്നതസംസ്കാരങ്ങളുമായി മനസ്സുകൊണ്ട് സമരസപ്പെട്ടും, സ്വാംശീകരിച്ചുമാണ് തങ്ങളുടെ സാമ്രാജ്യം രൂപപ്പെടുത്തിയത്. പുതുതായി രൂപം കൊണ്ട തങ്ങളുടെ മതത്തിനു, കൂടുതല്‍ വികസിതമായിരുന്ന മറ്റു മതങ്ങള്‍ക്കും, അതാതു നാടുകളില്‍ നിലവിലിരുന്ന വിമര്‍ശനാത്മകമായ ബൌദ്ധിക ചിന്താപദ്ധതികള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി, ആദ്യകാല മുസ്ലിം ഭരണകര്‍ത്താക്കള്‍ ഗ്രീക്ക്‌ ഫിലോസഫി, സയന്‍സ് എന്നിവയുള്‍പ്പെടെ തങ്ങള്‍ നേരിട്ട ദേശങ്ങളിലെ ശാസ്ത്രസാംസ്കാരിക പാരമ്പര്യങ്ങളില്‍ വൈദഗ്ദ്യം നേടുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗ്രീക്കുവിജ്ഞാനത്തിന്റെ നിധികള്‍ കണ്ടെത്തിയ ചില ഖലീഫമാര്‍ നിരവധി പണ്ഡിതന്മാരെ നിയമിച്ചു ഗ്രീക്ക് വിജ്ഞാനത്തെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതോടെ ഇസ്ലാമിക് രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ തിരി തെളിയുവാന്‍ തുടങ്ങുന്നു. തല്‍ഫലമായി മധ്യകാല ഇസ്ലാം പ്രാചീന ഗ്രീക്ക് ശാസ്ത്രത്തിന്റെ മുഖ്യ അവകാശികളാകുകയും, തുടര്‍ന്ന് വന്ന അഞ്ചു നൂറ്റാണ്ടുകളോളം (800-1300 CE ) അന്നത്തെ നിലയില്‍ മിക്ക ശാസ്ത്രമേഖലകളിലും നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ കാലഘട്ടത്തെയാണ് ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നതു (എത്ര മാത്രം സുവര്‍ണമായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, തമ്മില്‍ ഭേദം ഈ കാലഘട്ടം തന്നെയായിരുന്നു എന്നു കരുതാനേ നിവൃത്തിയുള്ളൂ. ഇതിനെക്കുറിച്ച്‌ കൂടുതല്‍ വിക്കിയില്‍ വായിക്കാം). ഇങ്ങനെയെല്ലാമായിരുന്നിട്ടും, ലോകമെങ്ങും വിപ്ലവകരമായ മാറ്റത്തിന് ഹേതുവായ ആധുനികശാസ്ത്രവിപ്ലവത്തിന് ഉദയം കുറിച്ചത് ഇസ്ലാമിക്‌ രാജ്യങ്ങളിലായിരുന്നില്ല മറിച്ച് യൂറോപ്പിലായിരുന്നു. സുവര്‍ണ കാലത്തിനു ശേഷം ഈ രാജ്യങ്ങളില്‍ ശാസ്ത്രം പടിപടിയായി ഇരുട്ടിലേക്ക് നടന്നു കയറുകയായിരുന്നു. അല്ലെങ്കില്‍ ഇരുട്ടിലേക്ക്‌ ആട്ടിയകറ്റുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ? ഇസ്ലാമിക്‌ രാജ്യങ്ങളുടെ മഹത്തായ ശാസ്ത്രപാമ്പര്യത്തെക്കുറിച്ചും അതിന്റെ പില്‍ക്കാല പതനത്തെക്കുറിച്ചും അന്വേഷിക്കുന്ന ചരിത്രകാരന്മാരെല്ലാം ചോദിക്കുന്ന ചോദ്യമാണിത്. ചോദ്യത്തിന് എല്ലാവര്‍ക്കും തൃപ്തികരമായ ഒരുത്തരം ഇനിയും കണ്ടെത്തിയിട്ടില്ല എന്ന് വേണം വിവിധ ചരിത്രകാരന്മാരുടെ കൃതികളില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇസ്ലാമിക രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ ചരിത്രാന്വേഷകര്‍ പ്രധാനമായും മൂന്നു വിഭാഗക്കാരാണ്.

യൂറോപ്യന്‍ ചരിത്രകാരന്മാര്‍- സ്വന്തം സംസ്കാരമാണ് ലോകത്തെ ഏറ്റവും ശ്രേഷ്ടമായതെന്നു രഹസ്യമായും പരസ്യമായും അഹങ്കരിക്കുന്ന ഇവര്‍, കൈവെച്ച അന്യദേശചരിത്രങ്ങളെയെല്ലാം തങ്ങളുടെ സ്വന്തം സംസ്കാരത്തിന്റെ കാല്‍ച്ചുവട്ടില്‍ കെട്ടിയിട്ടു എന്നത് പരക്കെ അറിയപ്പെടുന്ന സത്യമാണ്. അച്ചടിക്കപ്പെട്ട ചരിത്രപുസ്തകങ്ങളില്‍ എറിയപങ്കിന്റെയും കര്‍ത്താക്കള്‍ ഇവരായിരുന്നു. ജനിച്ചു വീണത്‌ മുതല്‍ ലോകസംസ്കാരങ്ങളെയെല്ലാം ഊട്ടിയും, അപ്പി കോരിയും, കുളിപ്പിച്ചും, ഉറക്കിയും വളര്‍ത്തിയെടുത്തത് ഈ ചരിത്രകാരന്മാരായിരുന്നു. ഇവരുടെ കണ്ണുകളിലൂടെയാണ് നാം ലോകചരിത്രത്തെ കണ്ടത്. തിരിച്ചറിഞ്ഞത്. തെറ്റായും... ശരിയായും... ചരിത്രത്തിന്റെ ഈ ചരിത്രത്തില്‍ മറ്റൊരന്വേഷണത്തിനുള്ള വകയുണ്ട്.

മുസ്ലിം ചരിത്രകാരന്മാര്‍- സ്വന്തം മതമാണ്‌ ലോകത്തിലെ ഏറ്റവും കുറ്റമറ്റ മതം എന്ന് അടിയുറച്ചു വിശ്വസിക്കുകയും, ആ വിശ്വാസം നിലനിര്‍ത്തുവാനും, പ്രചരിപ്പിക്കുവാനും സ്വീകരിച്ച രീതികള്‍ ചരിത്രമെഴുത്തിലും നിശിതമായി പിന്തുടരുന്ന ഇവരില്‍ പലരും ഇസ്ലാമിക്‌ ശാസ്ത്രചരിത്രം എഴുതുവാന്‍ തുനിഞ്ഞത് തന്നെ യൂറോപ്യന്മാരുടെ എഴുത്തിനു ശേഷം അതിനെയെല്ലാം ഘണ്ഡിക്കുവാനായിരുന്നു. "അല്ലാഹുവില്‍ നിന്ന് വേര്‍പെട്ടു ഇസ്ലാമിക്‌ ശാസ്ത്രത്തിനു ചരിത്രത്തില്‍ നിലനില്‍പ്പില്ല" എന്നാണ് ഇവരുടെ വിലയിരുത്തല്‍. പില്‍ക്കാലത്ത് ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ ഖബറെഴുത്തായി ഈ വിലയിരുത്തല്‍.

നിഷ്പക്ഷ ചരിത്രകാരന്മാര്‍- മുന്‍പ് പ്രതിപാദിച്ച രണ്ടു കൂട്ടരില്‍ നിന്നും വേറിട്ട്‌ നിഷ്പക്ഷമായ ഒരു സമവായം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരില്‍ കൂടുതലും യൂറോപ്യന്‍സ്‌ തന്നെയാണ്. ഇസ്ലാമിക്‌ ശാസ്ത്രചരിത്രത്തെ ഒരുവിധം സത്യസന്ധമായി സമീപിച്ചവര്‍ക്കും ധാരാളം എതിര്‍പ്പുകള്‍ മൌലീകവാദികളില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഈ മൂന്നു കൂട്ടരും മുന്നോട്ടു വെച്ചിരിക്കുന്ന നിരവധി വാദപ്രതിവാദങ്ങളുടെ ഏകദേശസമന്വയം വരച്ചിടാന്‍ ശ്രമിക്കാം.

അപചയം
ഇസ്ലാമിക ശാസ്ത്രത്തിന്റെ തുടക്കം മുഖ്യമായും ഗ്രീക്ക് കൃതികളുടെ അറബിയിലേക്കുള്ള വിപുലമായ തര്‍ജ്ജമയിലൂടെയായിരുന്നു. കാലങ്ങളോളം നീണ്ടു നിന്ന ഈ ബൃഹദ് പദ്ധതിക്ക് ഭരണകര്‍ത്താക്കളുടെയും ധനികരായ സ്വകാര്യവ്യക്തികളുടെയും പിന്തുണയുണ്ടായിരുന്നു. എങ്ങും വായനശാലകള്‍ രൂപം കൊണ്ടു. മദ്രസ്സകളില്‍ പോലും നാച്ചുറല്‍ സയന്‍സിനെ സംബന്ധിച്ച പുസ്തകങ്ങളുള്ള വായനശാലകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രധാനമായും ജ്യോതിശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളായിരുന്നു ഇവയെന്നും, നിസ്കാരം, നോമ്പ്, എന്നിങ്ങനെ മതപരമായ ആചാരങ്ങള്‍ക്ക് കൃത്യമായ സമയം കണക്കാക്കുവാനായിരുന്നു ഇതെന്നും വാദങ്ങളുണ്ട്‌. ഇസ്ലാമിന്റെ സമൂഹഘടനയെയോ, ശരിയ പോലുള്ള നിയമങ്ങളെയോ ഈ പുതിയ ജ്ഞാനപദ്ധതി ഒരു തരത്തിലും ബാധിക്കാതെയിരിക്കാന്‍ മതപണ്ഡിതര്‍ ബദ്ധശ്രദ്ധരായിരുന്നു. തത്ഫലമായി സ്വതന്ത്രവും വിമര്‍ശനാത്മകവുമായ ഒരു ചിന്താപദ്ധതിക്ക് രൂപം കൊടുക്കുന്നതില്‍ ഇസ്ലാമിക്‌ ശാസ്ത്രം പരാജയപ്പെട്ടു. ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ് എന്ന സിദ്ധാന്തം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു വരുമ്പോള്‍, ഖുറാനിലെ പോലെ പരന്നു കിടക്കണമായിരുന്നു! അങ്ങനെ വിശ്വസിക്കാനും, അതുപോലെ ചിന്തിക്കാനുമാണ് ഇസ്ലാമിക്‌ ശാസ്ത്രം ശീലിപ്പിച്ചത്. പഠിതാക്കളുടെ ബൌദ്ധീകവിധേയത്വം ശാസ്ത്രത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിന്ന് തടഞ്ഞു. അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും പല വിഷയങ്ങളിലും ഖുറാന് മീതെ പറക്കാന്‍ കഴിയാത്ത പരുന്തായിരുന്നു ഇസ്ലാമിക്‌ ശാസ്ത്രം. അഥവാ എപ്പോഴെങ്കിലും പറക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ചിറകുകള്‍ നിര്‍ദ്ദയം അരിഞ്ഞു വീഴ്ത്തിയിരുന്നു ഉലേമയുടെ ഫത്വാപടവാളുകള്‍. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പ്രതിമകളെപ്പോലെ ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ട നിരവധി ചെറുപ്പക്കാര്‍ മദ്രസ്സകളില്‍ നിന്നും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സമൂഹത്തിലേക്കു ഇറങ്ങി വന്നു. വിവര്‍ത്തനം ചെയ്തെടുത്ത ശാസ്ത്രത്തിന്റെ നിരവധി കൈയ്യെഴുത്ത് പ്രതികള്‍ക്ക് മഹത്തായ ഒരു ശാസ്ത്രവിപ്ലവം ആവശ്യപ്പെടുന്ന തരത്തിലുള്ള ധിഷണയുടെ നേരിയ സ്പാര്‍ക്ക് പോലും സൃഷ്ടിക്കാന്‍ കഴിയാതെ പോയെന്ന് അനുമാനിക്കേണ്ടി വരുന്നു.

ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു!. പ്രത്യക്ഷത്തില്‍ വളരെ വൈരുധ്യം തോന്നിക്കുന്ന ആശയമാണിത്. ചിന്തിക്കുവാനും, ഭൌതീക ലോകത്തെ നിരീക്ഷിക്കുവാനും, യുക്തിയുപയോഗിച്ചു പ്രകൃതിയെ പഠിക്കുവാനും വായനക്കാരോട് ആവശ്യപ്പെടുന്ന നിരവധി വാക്യങ്ങള്‍ ഖുറാനില്‍ ഉണ്ടെന്നു ഇസ്ലാം പണ്ഡിതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പക്ഷെ പ്രവര്‍ത്തിയില്‍ ഇതിന്റെ ലാഞ്ചന പോലും കാണാനില്ല. സുവര്‍ണ കാലഘട്ടത്തിലുടനീളമുണ്ടായിരുന്ന ലിബറല്‍-ഫണ്ടമെന്റലിസ്റ്റ് ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പലപ്പോഴും രക്തരൂക്ഷിതമായ കലാപങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഒടുവില്‍ ഫണ്ടമെന്റലിസ്റ്റിക് ആശയങ്ങള്‍ മേല്‍ക്കൈ നേടുകയും, പിന്നീടു വന്ന ഇസ്ലാമിക പഠനങ്ങളിലും, വ്യാഖ്യാനങ്ങളിലും, പ്രയോഗരീതികളിലും ശാസ്ത്രനിരാസം കടന്നു കൂടുകയും, ശാസ്ത്രം അനിസ്ലാമികമാണെന്നു വരെ അധികാര മോഹികളായ "പണ്ഡിതവര്‍ഗം" പറഞ്ഞു പരത്തുകയും ചെയ്തു. ഫലമോ, അടിസ്ഥാനവിദ്യാഭ്യാസത്തില്‍ നിന്നു ശരിയായ ശാസ്ത്രബോധവും, വിമര്‍ശനാത്മക ചിന്താപദ്ധതികളും ഒഴിവാക്കപ്പെട്ടു.

ലോകം കീഴടക്കി സാമ്രാജ്യം വളര്‍ത്തുവാനും അത് നിലനിര്‍ത്തി പരിപാലിക്കുവാനുമള്ള ശ്രമങ്ങള്‍ക്കിടയില്‍, സൈന്യേതര സാങ്കേതികവിദ്യകളെയും, അടിസ്ഥാനശാസ്ത്രത്തെയും പാടെ അവഗണിച്ചു. നിരന്തരമായ യുദ്ധങ്ങള്‍ സാമ്പത്തികമായി തളര്‍ച്ചയുണ്ടാക്കി. ഒടുവില്‍ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ അനിവാര്യമായ പതനം. ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ പതനം ഇതില്‍ സുപ്രധാനമാണു. തുടര്‍ന്ന് വന്ന നാട്ടു പ്രവിശ്യകളുടെ അധികാരവടം വലിയ്ക്കിടയില്‍ ശാസ്ത്രം തമസ്കരിക്കപ്പെട്ടു. സ്പാനിഷ്‌ ആക്രമണത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും തകര്‍ക്കപ്പെട്ടു. പില്‍ക്കാലത്ത്‌ മുസ്ലിം ചരിത്രകാരന്മാര്‍ തങ്ങളുടെ സമൂഹത്തിന്റെ പൊതുവേയുള്ള പിന്നോക്കാവസ്ഥയ്ക്ക് ഏറ്റവും ആദ്യം വിരല്‍ ചൂണ്ടാന്‍ പാകത്തിന് മുറിവുകള്‍ ശേഷിപ്പിച്ച യൂറോപ്യന്‍ കുരിശുയുദ്ധവും, കൊളോണിയലിസത്തിന്റെ കടന്നു വരവും. ശാസ്ത്രനിരാസത്തിനു പുറമേ ഫേറ്റലിസത്തില്‍ (എല്ലാം മുന്‍‌കൂട്ടി എഴുതപ്പെട്ടതാണെന്നുള്ള സിദ്ധാന്തം) വേരൂന്നിയ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി. താത്വികമായും പ്രായോഗികമായും ഖുറാന് നിശ്ചയിച്ച പരിധിക്ക് പുറത്തു കടന്നു സമൂഹമനസ്സില്‍ ആഴത്തില്‍ വേരോടിയ വിശാലമായ ഒരു ചിന്താപദ്ധതിയായി മാറാന്‍ അനുവദിക്കാതെ, ശാസ്ത്രത്തെ വെറും ദുര്‍ബലമായ ഉപരിതലസാന്നിധ്യം മാത്രമായി ഒതുക്കി നിര്‍ത്തിയത് കൊണ്ടു അക്രമികളുടെ ജോലി എളുപ്പമായി എന്ന് വേണം കരുതാന്‍.

പത്താം നൂറ്റാണ്ടു തുടങ്ങി പതിനാലാം നൂറ്റാണ്ടു വരെ വിവിധ ഘട്ടങ്ങളിലായി അറബിയില്‍ നിന്നും ലാറ്റിനിലേക്ക് ശാസ്ത്രം വീണ്ടും വിവര്‍ത്തനത്തിനു വിധേയമായി. ഇത്തവണ യൂറോപ്യന്മാരായിരുന്നു പ്രയോക്താക്കള്‍. ഇതിന്റെ ഫലമായാണ് ആധുനിക ശാസ്ത്രം യൂറോപ്പില്‍ ഉദയം കൊണ്ടതെന്ന് മുസ്ലിം ചരിത്രകാരന്മാര്‍ വാദിക്കുമ്പോള്‍, ഈ വിവര്‍ത്തനങ്ങള്‍ക്ക് ആധുനിക ശാസ്ത്രവിപ്ലവവുമായി യാതൊരു ബന്ധവുമില്ലെന്ന് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ തറപ്പിച്ചു പറയുന്നു. കേന്ദ്ര സ്രോതസ്സായ ഗ്രീക്കില്‍ നിന്നും കാര്യമായ വ്യതിയാനങ്ങള്‍ വരുത്തിയാണ് (ഇസ്ലാമൈസേഷന്‍) അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നതെന്നും, അത് കൊണ്ടു തന്നെ പല വിഷയങ്ങളിലും ഗ്രീക്ക് സ്രോതസ്സിലേക്ക്‌ തിരിച്ചു പോകേണ്ടി വന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും പോയതിനു ശേഷം രണ്ടു നൂറ്റാണ്ടിലേറെ കാലംകൊണ്ടു യൂറോപ്പിലെ മണ്ണില്‍ വികാസം പ്രാപിച്ച ശാസ്ത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍‍, ഈജിപ്തിലെ മുസ്ലിങ്ങളുടെ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഫ്രഞ്ച് ജനറല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ രൂപത്തില്‍. നെപ്പോളിയന്റെ വിപുലമായ സൈന്യത്തില്‍ മികച്ച പരിശീലനം ലഭിച്ച യോദ്ധാക്കളെ കൂടാതെ, നിരവധി ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ദ്ധന്മാരും ഉള്‍പ്പെട്ടിരുന്നു. യൂറോപ്പില്‍ പോയി മടങ്ങി വന്ന ശാസ്ത്രത്തിനു ആയുധത്തിന്റെയും, അധികാരത്തിന്റെയും, യുദ്ധത്തിന്റെയും, മരണത്തിന്റെയും മുഖമുണ്ടെന്ന് മുസ്ലിങ്ങള്‍ തിരിച്ചറിഞ്ഞു. പിന്നീട് ശാസ്ത്രത്തിന്റെ ഈ മുഖം മാത്രം ഓമനിക്കുവാനും താലോലിക്കുവാനുമാണ് മുസ്ലിം ഭരണാധികാരികള്‍ തങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ മിനക്കെടുത്തിയത്. അതിന്റെ പ്രതിഫലനങ്ങള്‍ ഇന്നും തെളിഞ്ഞു കാണുന്നുണ്ട്. നെപ്പോളിയന്റെ പിന്‍വാങ്ങലിനെ തുടര്‍ന്ന് അധികാരത്തിലേക്കുയര്‍ന്ന മുഹമ്മദലി ശാസ്ത്രത്തെ സമൂഹത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചു. വന്‍ തുകകള്‍ പ്രതിഫലമായി നല്‍കി വിദേശികളെ വരുത്തി സ്കൂളുകളില്‍ ശാസ്ത്രം പഠിപ്പിച്ചു. മിലിട്ടറി, നാവിക സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കി. പക്ഷെ ഇതൊന്നും ശാസ്ത്രം ഉണ്ടാക്കിയില്ല. അടിസ്ഥാനവിദ്യാഭ്യാസത്തിലുള്ള അപാകതകള്‍ തന്നെ ആയിരുന്നു കാരണം. ഇതിനു സമാന്തരമായി ടര്‍ക്കിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. മുഹമ്മദ്‌ പാഷയുടെയും, പിന്നീട് മുസ്തഫാ കമല്‍ പാഷയുടെയും നേതൃത്വത്തില്‍ ടര്‍ക്കി യൂറോപ്യന്‍ നാഗരികതയെയും ശാസ്ത്രത്തെയും സര്‍വാത്മനാ ആശ്ലേഷിക്കുകയായിരുന്നു. 1924 മാര്‍ച്ച് 3-നു മുസ്തഫാ കമല്‍ പാഷ ഖലീഫത്വം അവസാനിപ്പിക്കുകയും, ഒട്ടോമാന്‍ സുല്‍ത്താനേറ്റിലെ അംഗങ്ങളെ ടര്‍ക്കിയില്‍ നിന്നും ഓടിക്കുകയും, ടര്‍ക്കിയെ ഒരു സെക്കുലര്‍ റിപ്പബ്ലിക്‌ ആക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായിരുന്ന സകല മുസ്ലിം മതസ്ഥാപനങ്ങളും (ഓഫിസ്‌ ഓഫ് ദി ഷെയ്ഖ്‌-അല്‍-ഇസ്ലാം, മിനിസ്ട്രി ഓഫ് റിലിജിയസ് ലോ, മതപാഠശാലകള്‍ , കോളേജുകള്‍, ഇസ്ലാമിക്‌ കോടതികള്‍‍) ഇല്ലായ്മ ചെയ്തു. സ്വാഭാവികമായും ഇസ്ലാം സായുധ കലാപകാരികളിലൂടെയും, അല്ലാതെയുമൊക്കെ പ്രതികരിച്ചു. മുസ്തഫയുടെ പട്ടാളം എല്ലാത്തിനെയും നിര്‍ദ്ദയം നേരിടുകയും ചെയ്തു. പില്‍ക്കാലത്ത്‌ ടര്‍ക്കിയുടെ ശാസ്ത്രഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ സംഭവങ്ങള്‍ക്ക് കഴിഞ്ഞു എന്ന് നമുക്ക് കാണുവാന്‍ കഴിയും.

പത്തൊന്‍പതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയില്‍ ഇസ്ലാമിക്‌ രാജ്യങ്ങള്‍ ഏറിയപങ്കും ബ്രിട്ടീഷ്‌, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ഡച്ച് എന്നിങ്ങനെ കോളനിവീരന്മാരാല്‍ പകുത്തെടുക്കപ്പെട്ടു. ഇത്തവണ ശാസ്ത്രം കുറച്ചു കൂടി മുഖം മിനുക്കിയാണ്‌ ഇസ്ലാമിനെ വശീകരിക്കാനെത്തിയത്. പക്ഷെ പടിഞ്ഞാറന്‍ ശാസ്ത്രത്തേക്കാളുപരി, അതില്‍നിന്നുയിര്‍ത്ത സാങ്കേതികവിദ്യകള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിപ്ലവോപദ്രവം തോന്നിക്കാത്ത, അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കാത്ത സെക്കുലര്‍ എന്റിറ്റികളോടായിരുന്നു ഇസ്ലാമിന് പ്രതിപത്തി. മാത്രമല്ല ഇക്കാലയളവിലുടനീളം ഇസ്ലാമിനെക്കുറിച്ചും, പ്രവാചകനെക്കുറിച്ചും പടിഞ്ഞാറന്‍ ലോകത്ത് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ എഴുതിപ്പടര്‍ത്തിയ കഥകള്‍ ഇസ്ലാമിന്റെ കടുത്ത വെറുപ്പിനു ഹേതുവായി. സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ ഈ ഉരസലുകള്‍ സ്വാഭാവികമായും ശാസ്ത്രത്തിലേക്കും വ്യാപിക്കുകയും, "പടിഞ്ഞാറന്‍ ശാസ്ത്രം" എന്ന് പേരിട്ടു വെറുക്കപ്പെടേണ്ടതിന്റെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്തു. മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ട യൂറോപ്യന്‍ ചെടിയായിരുന്നു ഈ പുതിയ ശാസ്ത്രമെന്നു ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു . പച്ച വെച്ച് വളരുവാനും, പൂവിടാനുമൊന്നും പറ്റിയ സാഹചര്യം അവിടെയില്ലായിരുന്നു. അങ്ങിനെ അത് സ്വാഭാവികമരണം കാത്തു കിടന്നപ്പോള്‍ നിരവധി മുസ്ലിം വിദ്യാര്‍ഥികള്‍ യൂറോപ്പിന്റെ ഈ പുതിയ പച്ചപ്പിലേക്ക് ചേക്കേറിപ്പോയി. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഇവരില്‍ പലരും പില്‍ക്കാലത്ത്‌ തങ്ങളുടെ രാജ്യങ്ങളില്‍ ദേശീയതയുടെ തീപ്പൊരി പടര്‍ത്തുകയും, സ്വാതന്ത്ര്യസമരത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഒടുവില്‍, ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ കോളനിക്കാര്‍ കളമൊഴിഞ്ഞപ്പോള്‍, ലോകഭൂപടത്തില്‍ പെട്ടെന്ന് കുറെ സ്വതന്ത്രരാജ്യങ്ങളുടെ അതിരുകള്‍ തെളിഞ്ഞു വന്നു. അതില്‍ ചില അതിരുകളുടെ വടുക്കളില്‍ നിന്നും ഇന്നും ചലം വാര്‍ക്കുന്നതു നാം കാണുന്നു.

മഷിനോട്ടത്തില്‍ തെളിയുന്ന ശാസ്ത്രം
സുവര്‍ണ കാലഘട്ടത്തിനു ശേഷം ദീര്‍ഘകാലത്തെ അബോധാവസ്ഥയില്‍ നിന്നും പോസ്റ്റ്‌-കൊളോണിയല്‍ കാലത്തിലേക്ക് ഞെട്ടിയുണര്‍ന്ന ഇസ്ലാമികശാസ്ത്രത്തില്‍ മുഖ്യമായും രണ്ടു പ്രവണതകള്‍ ഉരുത്തിരിഞ്ഞു വന്നു. മതമൗലീകവാദികളുടെ "എല്ലാ അറിവുകളും ഖുറാനിലെ താളുകളിലുണ്ട്" എന്നതായിരുന്നു ഒന്നാമത്തെ ആശയം. പല കാലങ്ങളിലായി മൌലീകവാദികള്‍ക്കിടയില്‍ അന്തര്‍ലീനമായിരുന്ന ഈ ആശയത്തിന്‌ പുത്തന്‍ ഉണര്‍വ്വ് നല്‍കിയത് മറ്റൊരു ഫ്രെഞ്ചുകാരനായിരുന്നു. സൗദി രാജാവ് ഫൈസലിന്റെ (1904-1975) കൊട്ടാരം വൈദ്യനായിരുന്ന ഫ്രഞ്ച് ഫിസിഷ്യന്‍ Maurice Bucaille ആയിരുന്നു ഖുറാന്റെ "ശാസ്ത്രീയശരിത്വം" കണ്ടെത്തി മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്തമാക്കിയത്. ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട്‌, നിരവധി ഭാഷകളിലേക്ക് മൊഴിമാറുകയും, കോടിക്കണക്കിനു ജനങ്ങള്‍ ഹൃദിസ്ഥമാക്കുകയും ചെയ്ത ഒരു ഗ്രന്ഥത്തിലെ "ശാസ്ത്രം കണ്ടുപിടിച്ച്" പുസ്തകമാക്കാന്‍‍ ഇരുപതാംനൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് വൈദ്യന്‍ വേണ്ടിവന്നു എന്നതിലെ വിരോധാഭാസം ബഹുഭൂരിപക്ഷം മുസ്ലിങ്ങള്‍ ശ്രദ്ധിച്ചതേയില്ല. മുസ്ലിങ്ങളുടെ വിശുദ്ധഗ്രന്ഥത്തെ പടിഞ്ഞാറന്‍ ശാസ്ത്രത്തിന്റെ കാല്‍ചുവട്ടില്‍ കൊണ്ടു കെട്ടിയിടുക വഴി ബുദ്ധിമാനായ ഈ ഫ്രഞ്ച് വൈദ്യന്‍ മുസ്ലിങ്ങള്‍ക്ക്‌ ഒന്നാന്തരം "പണി" കൊടുക്കുകയായിരുന്നു എന്നാണു എനിക്ക് തോന്നുന്നത് (പ്രത്യേകിച്ചും, ബൈബിളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഈ നോട്ടത്തിലെ യൂറോപ്പ്യന്‍ കൌശലം പില്‍ക്കാലത്ത്‌ ഇതിനെച്ചൊല്ലി പരിഹസിക്കപ്പെടുന്ന ഇസ്ലാമിനെയോര്‍ത്തു ആര്‍ത്തു ചിരിച്ചിരിക്കണം). സുവര്‍ണകാലം സമ്മാനിച്ച മിടുക്കന്മാരായ ശാസ്ത്രകാരന്മാരെ ഉപേക്ഷിച്ചു ഇസ്ലാം വെള്ളക്കാരന്റെ ഭ്രമകല്‍പ്പനയ്ക്ക് പിന്നാലെ വിനീതവിധേയരെപ്പോലെ പാഞ്ഞു. ഉപകാരസ്മരണയായി രാജാവ് കൊടുത്ത ഭീമമായ പ്രതിഫലത്തിനു പുറമേ ചൂടപ്പം പോലെ വിറ്റുപോയ പുസ്തകത്തിന്റെ തുകയും കൂട്ടി വൈദ്യന്‍ തന്റെ കീശയും വീര്‍പ്പിച്ചു (വൈദ്യന് ധനലാഭം, ഇസ്ലാമിന് മാനഹാനി!). ഇസ്ലാമിക് രാജ്യങ്ങളില്‍ ശരിയായ ശാസ്ത്രത്തില്‍ നിന്നും വീണ്ടും ശ്രദ്ധതിരിച്ചുവിട്ട ഈ കെണിയില്‍ എളുപ്പത്തില്‍ വീഴാന്‍ പാകത്തിന് ബൌദ്ധികവും മാനസികവുമായ പാപ്പരത്വം സൃഷ്ടിച്ചതില്‍ ദീര്‍ഘകാലത്തെ ശാസ്ത്രനിരാസത്തിലൂന്നിയ തദ്ദേശഭരണകൂടങ്ങള്‍ക്കും പിന്നീട് വന്ന കൊളോണിയല്‍ ഭരണത്തിനും ഏതാണ്ട് തുല്യപങ്കുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. വെള്ളക്കാരന്‍ വൈദ്യന്‍ മുഖേന ലഭിച്ച "പടിഞ്ഞാറന്‍ വിശ്വാസ്യത" തങ്ങളുടെ ഗ്രന്ഥത്തിന്റെ അപ്രമാദിത്വം ശാസ്ത്രീയമായി തെളിയിച്ചതിന്റെ ഗരിമയിലാണ് ഇന്ന് വിദ്യാസമ്പന്നരായ മുസ്ലിങ്ങള്‍ പോലും കഴിയുന്നത്‌.

1984-ല്‍ വേള്‍ഡ് മുസ്ലിംലീഗ് സൗദി അറേബ്യയില്‍ "ഖുറാനിലെയും സുന്നത്തിലെയും ശാസ്ത്രീയ അല്‍ഭുതങ്ങള്‍" തിരയുന്നതിനായി ഒരു കമ്മിഷന് രൂപം കൊടുത്തു. അമേരിക്കന്‍ സാങ്കേതികവിദ്യകൊണ്ടു കുഴിച്ചെടുത്ത എണ്ണവിറ്റു കിട്ടിയ പുത്തന്‍പണം നിര്‍ലോഭം ചിലവഴിച്ചു ഖുറാനില്‍ ശാസ്ത്രത്തെ കണ്ടെത്തുന്നതിലേക്കായി സ്ഥാപനങ്ങളും, ധാരാളം പുസ്തകങ്ങളും, ലേഖനങ്ങളും, ജേണലുകളും, വെബ്‌സൈറ്റുകളും സൃഷ്ടിച്ചു. അധികം വൈകാതെ അവര്‍ ആഗ്രഹിച്ചതുപോലെ മഹാല്‍ഭുതം തന്നെ സംഭവിച്ചു. ക്വാണ്ടം മെക്കാനിക്സ്, ബിഗ്‌ ബാങ്ങ് തിയറി, എംബ്രിയോളജി, ജിയോളജി എന്ന് വേണ്ട, മിക്ക ആധുനിക ശാസ്ത്രശാഖകളുടെയും വേരുകള്‍ ഖുറാനില്‍നിന്നും ചുരണ്ടിയും മാന്തിയും പുറത്തെടുത്ത് കഴിഞ്ഞു. ഇതു കൂടാതെ ആധുനിക ശാസ്ത്രത്തിനു അറിവില്ലാത്തതും, എന്നാല്‍ ഖുറാനില്‍ പ്രതിപാദിച്ചിട്ടുള്ളതുമായ ചിലതൊക്കെ തെളിയിക്കുന്നതിനായി പല പരീക്ഷണങ്ങളും "ഖുറാന്‍ സയന്റിസ്റ്റുകള്‍" രൂപകല്പ്പന ചെയ്യുകയുണ്ടായി. ഉദാഹരണത്തിനു, 1980-ല്‍ പാകിസ്ഥാന്‍ അറ്റോമിക് ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ ഡയറക്ടര്‍ ആയിരുന്ന ബഷിറുദിന്‍ മഹ്മൂദ്‌, "ജിന്നു"കളുടെ ഊര്‍ജ്ജം (മീതേന്‍ ഗ്യാസ്‌ കൊണ്ടായിരുന്നത്രേ ജിന്നുകളുടെ നിര്‍മ്മിതി!) ഊറ്റിയെടുക്കാമെന്നു പറഞ്ഞു മുന്നോട്ടു വെച്ച പദ്ധതികള്‍ക്ക് ശക്തമായ പിന്‍‌തുണ കിട്ടിയിരുന്നു. പടിഞ്ഞാറന്‍ ശാസ്ത്രത്തില്‍ നിന്ന് വേറിട്ട്‌ ഒരു പുതിയ ശാസ്ത്രമേഖല (ഇസ്ലാമിക്/ഖുറാനിക് ശാസ്ത്രം) തുറക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഇതിനായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ പണം മുടക്കി നിരവധി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്-കള്‍ വിവിധ രാജ്യങ്ങളിലായി സംഘടിപ്പിച്ചു. ചില പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാരെ രാജാക്കന്മാരും ഭരണകൂടവും നേരിട്ട് ഇടപെട്ട് അവരുടെ അതിഥികളായി ക്ഷണിച്ചു വരുത്തി തങ്ങളുടെ കുല്സിതശ്രമങ്ങള്‍ക്ക് വിശ്വാസ്യത സൃഷ്ടിക്കുവാന്‍ ഇവര്‍ ബദ്ധശ്രദ്ധരായിരുന്നു. ഈ കോണ്‍ഫറന്‍സില്‍ അവതരിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പലതും ശാസ്ത്രാവബോധമുള്ള സാമാന്യ ജനതയില്‍ ലജ്ജയുളവാക്കും വിധം അബദ്ധജഡിലങ്ങളായിരുന്നു എന്ന് പാകിസ്ഥാനിലെ ക്വയിദ്‌-ഇ-ആസാം യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനും, എം.ഐ.ടിയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയുമായ പ്രോഫസ്സര്‍ പെര്‍വേസ് ഹൂദ്‌ഭോയി തന്റെ "ഇസ്ലാം ആന്‍ഡ്‌ സയന്‍സ്" എന്ന പുസ്തകത്തില്‍ പറയുന്നു.

വാസ്തവത്തില്‍ ഖുറാന്‍ ശരിയായ രീതിയില്‍ മനസ്സിലാക്കി അതില്‍ ഉദ്ഘോഷിക്കും പ്രകാരം "പ്രകൃതിയ പഠിക്കുവാന്‍" തുനിഞ്ഞിറങ്ങിയ മിതവാദികളായ ദാര്‍ശനികരുടെ പ്രവര്‍ത്തികളെ തമസ്കരിക്കുന്നതിനു പിന്നില്‍ ചരിത്രപരമായ അബദ്ധത്തിലുപരി വ്യക്തമായ ഫാസിസ്റ്റ്‌ അജന്‍ഡ തന്നെയുണ്ട്‍. ഖുറാന്‍ മാത്രം പഠിക്കൂ, അതിലില്ലാത്തതായി ഒന്നുമില്ല, അതിലുള്ളത് മാത്രമാണ് സത്യം എന്നൊക്കെ ജനതയുടെ തലച്ചോറിലേക്ക് നിരന്തരം വിഷം കയറ്റിവിടുന്ന അധികാരഭ്രാന്തന്മാരായ "പണ്ഡിതവര്‍ഗത്തെ" മുസ്ലിംസമൂഹംഇനിയെങ്കിലും തിരിച്ചറിയുകയും, അത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് മുന്‍പെന്നത്തേക്കാളും ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

മിസ്റ്റിക്കല്‍ ഫണ്ടമെന്റലിസം
രണ്ടാമത്തെ പ്രവണതയെ മിസ്റ്റിക്കല്‍ ഫണ്ടമെന്റലിസം എന്ന് വിശേഷിപ്പിക്കാം. ഈ വീക്ഷണത്തില്‍, ഇസ്ലാമിക്‌ ശാസ്ത്രം ഭൗതീകലോകത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കുന്ന ഉദ്യമമെന്നതിനേക്കാള്‍ പരമമായതെന്തോ അതിനെ അന്വേഷിക്കുന്ന യോഗാത്മകദര്‍ശനമാകുന്നു. ഇസ്ലാമിക ശാസ്ത്രം അങ്ങനെ "പരിപാവന" ശാസ്ത്രമാകുന്നു. ഇവിടെയും ന്യൂനപക്ഷം വരുന്ന ഒരു പണ്ഡിതക്കൂട്ടം ഭൂരിപക്ഷത്തിനു അഭികാമ്യം എന്ന രീതിയില്‍ തങ്ങളുടെ ഇഷ്ടാനുസരണം നിര്‍വ്വചനങ്ങള്‍ ചമയ്ക്കുകയും, അത് ജനങ്ങളില്‍ അടിച്ചേല്പ്പിക്കുകയും ചെയ്യുന്നു.

രോഗി രോഗത്തെ അറിയുന്നു
ഈ രണ്ടു പ്രവണതകളില്‍ നിന്നും മനസ്സിലാക്കേണ്ടത് മുസ്ലിംബോധമണ്ഡലത്തില്‍ നിന്നും ശരിയായ ശാസ്ത്രം ഏതാണ്ട് പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു എന്നാണു. ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കും രോഗങ്ങള്‍ക്കും ചികിത്സ എളുപ്പമല്ല. എങ്കിലും രോഗത്തെ തിരിച്ചറിയുക എന്നത് , നിലവിലുള്ള തലമുറയുടെ ആരോഗ്യപരിപാലനത്തിനും, ഭാവിതലമുറയെ വാക്സിനേറ്റു ചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ക്കും അത്യന്താപേക്ഷിതമാണ്. ഇസ്ലാമിക്‌ രാജ്യങ്ങളില്‍ ആധുനികശാസ്ത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള അവരുടേതുള്‍പ്പെടെയുള്ള നിരവധി പഠനങ്ങള്‍ രോഗമുണ്ടെന്നുള്ള തിരിച്ചറിവിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. (തുടരും)

[കുറിപ്പ്: ഈ ലേഖനത്തിലുടനീളം "ഇസ്ലാമിക്‌ സയന്‍സ്" എന്ന് പ്രയോഗിച്ചിരിക്കുന്നത് ഓ.ഐ.സി. രാജ്യങ്ങളിലെ ശാസ്ത്രത്തെ മൊത്തത്തില്‍ സൂചിപ്പിക്കുവാനാണ്. അല്ലാതെ ഇസ്ലാമിക്‌ സയന്‍സ്, ക്രിസ്ത്യന്‍ സയന്‍സ്, ഹിന്ദു സയന്‍സ് എന്നിങ്ങനെ സയന്‍സിനെ മതപരമായി വേര്‍തിരിച്ചു കാണാനല്ല.]

ചിത്രം ഒന്ന്- ഇസ്ലാമിക് കാലഘട്ടത്തിലെ ശാസ്ത്രം: ടൈം ലൈന്‍
(ചിത്രത്തില്‍ ഞെക്കിയാല്‍ വലുതാക്കി കാണാം)



References:

Science and Technology in World History, An introduction, James E.McLellan III and Harold Dorn

The Rise of early Modern Science: Islam, China and the West, Toby E. Huff

Science and Islam, Muzaffar Iqbal

Arab Human Development Reports 2002-2009

Science in the Arab World, Nature Vol 441, June 2006 p1027

Science in Muslim Countries, Editorial by Ismail Serageldin, Science, Vol 821, August 2008

Islam and Science: Religious Orthodoxy and Battle for Rationality, Pervez Amirali Hoodhbhoy

Arab science in the golden age (750–1258 C.E.) and today, Falagas et al, The FASEB Journal, Vol 20, p1581, August 2006

Encyclopedia of Islam, Juan E Campo

Research and Scientific Development in OIC countries.OIC Outlook 21 January 2009,

Google Search Engine (Key words: Islam and Science, History of Science, Historians, and various other related key words)