Wednesday, July 06, 2011

കാൻസർ ചികിൽസയും ആധുനിക മെഡിസിന്റെ രീതിശാസ്ത്രവും.

 രക്താർബുദത്തിനു അൽഭുതമരുന്നോ!! എന്ന സനൽ ശശിധരന്റെ (സനാതനൻ) പോസ്റ്റിൽ ഒരു കമന്റ് ഇട്ടിരുന്നു. അതിനു സനലിട്ട മറുപടിയിൽ പ്രസക്തമെന്ന് തോന്നിയ ചില കാര്യങ്ങളെ അഡ്രസ് ചെയ്ത് എഴുതിയ കമന്റ് നീണ്ട് പോയതിനാൽ ഒരു പോസ്റ്റാക്കുന്നു.   ഈ പോസ്റ്റിന്റെ കോണ്ടക്സ്റ്റിനു വേണ്ടി, അനുവാദം ചോദിച്ചിട്ടില്ല എന്ന മുൻകൂർ ജാമ്യത്തോടെ സനലിന്റെ കമന്റ് താഴെ കൊടുക്കുന്നു. 
---------------------------------------
Sanal Sasidharan said... മാത്യു സാറിന്റെ ഒരു ചോദ്യം ഏറെ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. പാലിയേറ്റീവ് കെയർ മാത്രമേ ഇനിയുള്ളു എന്ന് വിധിയെഴുതും മുൻപ് അതാ അവിടെ ഒരു മരുന്നുകൊണ്ട് ഒരാൾ ചികിത്സിച്ചു ഭേദമാക്കി എന്ന് കേൾക്കുന്നു അതുകൂടി ഒന്നു നോക്കിയേക്കൂ എന്ന് പറയാൻ എന്തു തടസമാണുള്ളത്... അശാസ്ത്രീയം എന്നതാണ് തടസവാദമെങ്കിൽ അത് ശരിയായ കാരണമാണെന്ന് തോന്നുന്നില്ല. മാത്യൂസ് സാറിന്റെ വാക്കുകൾ തന്നെ കടമെടുത്ത് പറഞ്ഞാൽ “കൂടോത്രം കൊണ്ട് ഒരു രോഗിയുടെ മാറാ രോഗം മാറുമെങ്കിൽ കൂടോത്രമാണെന്ന് പറഞ്ഞ് അതിനെ ഒഴിവാക്കി നിർത്തുന്നതെന്തിന്?”. ശരിക്കും ശാസ്ത്രം എന്നത് ഒഴിവാക്കലിന്റെ വഴിയാണ് പിന്തുടരുന്നത് എന്നെനിക്ക് തോന്നുന്നില്ല ശാസ്ത്രം സ്വാംശികരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതും. പക്ഷേ ദൌർഭാഗ്യവശാൽ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ചിലർ ചിലപ്പോൾ അന്ധവിശ്വാസികളായി മാറും. ടെക്സ്റ്റ് ബുക്കിൽ കാണാത്ത എന്തെങ്കിലും കണ്ടാൽ ഉടൻ അത് കള്ളത്തരം തട്ടിപ്പ് എന്ന് ഒഴിവാക്കിവിടും. ശരിയാണ് അത്തരം ആയിരം കാര്യങ്ങൾ പരിശോധിച്ചാൽ തൊള്ളായിരത്തിത്തൊണ്ണൂറ്റൊൻപതും തട്ടിപ്പായിരിക്കും.പക്ഷേ അതുകൊണ്ട് ഭാവിയിലെ വിസ്മയകരമായ ശാസ്ത്രസത്യമാവാൻ സാധ്യതയുള്ള ‘ഒന്നിനെ‘ അറിയാൻ ശ്രമിക്കാതിരിക്കുന്നതും അറിയാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കുന്നതും കടുത്ത പിന്തിരിപ്പൻ മനോഭാവമാണ്. ശാസ്ത്രഞ്ജൻ എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചവനു മാത്രമേ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്താൻ കഴിയൂ എന്ന ധാരണയും തെറ്റാണ്. ഒരു സാദാ ഡോക്ടർക്ക് എന്തായാലും ടെക്സ്റ്റ് ബുക്കിൽ എഴുതിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ കാര്യങ്ങൾ കൊണ്ടുമാത്രമേ ചികിത്സിക്കാൻ കഴിയൂ.പക്ഷേ ടെക്സ്റ്റ് ബുക്കിൽ ഫലസിദ്ധിയുള്ള ചികിത്സ കണ്ടുപിടിച്ചിട്ടില്ല എന്ന് എഴുതിവെച്ചിട്ടുള്ള അവസ്ഥയിൽ മറ്റേതെങ്കിലും സാധ്യതകൾ ഉണ്ടോ എന്ന ഒരു ചോദ്യമായിട്ട് അതിനെ വായിക്കുന്നതല്ലേ ഇനി ചികിത്സയില്ല എന്ന് വായിക്കുന്നതിനെക്കാൾ ഗുണം ചെയ്യുക.അങ്ങനെ മറ്റേതെങ്കിലും സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ആര് ഉത്തരം പറഞ്ഞാലും അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞും പരീക്ഷിച്ചുനോക്കിയും ഒരു തീരുമാനത്തിലെത്തുന്നതല്ലേ കണ്ണടച്ച് തട്ടിപ്പെന്ന് അതിനെ തിരസ്കരിക്കുന്നതിനെക്കാൾ നല്ലത്?. ഇന്നത്തെ അവസ്ഥയിൽ അലോപ്പതിയുടെ വിശ്വാസ്യതയേയും ആധികാരികതയേയും ചോദ്യം ചെയ്യാൻ ഒരു പൊട്ടക്കണ്ണനും തുനിയില്ല. പക്ഷേ ആയുർവേദത്തിലും സിദ്ധയിലും പെരറിയാത്ത ആയിരം പതിനായിരം ട്രൈബൽ ചികിത്സാവിധികളിലുമൊക്കെ അലോപ്പതി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മരുന്നുകൾ ഉണ്ടെങ്കിൽ അതുംകൂടി സ്വാംശീകരിച്ച് അലോപ്പതി ബലപ്പെടുകയാണെങ്കിൽ അത് മനുഷ്യരാശിക്കു തന്നെ ഗുണകരമാവുകയല്ലേ ഉള്ളൂ....
ആർസെനിക് എന്ന പേരുപയോഗിക്കാതെ നവപാഷാണത്തിലെ ഒരു ചേരുവ ഉപയോഗിച്ചാണ് താൻ ചികിത്സിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഒന്നു നോക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായം പോലും അലോപ്പതിക്കാരിൽ നിന്ന് കിട്ടിയെന്ന് വരില്ലായിരുന്നു.ഇനി താൻ ഒരു കല്ലുരച്ചുവെള്ളത്തിൽ കലക്കിയാണ് ചികിത്സിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽ‌പ്പിക്കാനാവും അലോപ്പതി ഡോക്ടർമാർ പറയുക. ഇവിടെയാണ് വിശാലമായ കാഴ്ചപ്പാടുണ്ടാവെണ്ടതെന്ന് തോന്നുന്നു.കല്ലുരച്ച് വെള്ളത്തിൽ കലക്കിയാണോ മന്ത്രവാദം ചെയ്തു കുളിപ്പിച്ചിട്ടാണോ ചികിത്സിക്കുന്നത് എന്നല്ല നോക്കേണ്ടത്. രോഗം മാറിയോ എന്ന് നോക്കണം. പത്തുപേരെ ചികിത്സിച്ചപ്പോൾ നാലുപേരിലെങ്കിലും മാറിയോ എന്ന് നോക്കണം. എന്നിട്ടാണ് ഗവേഷണം തുടങ്ങേണ്ടത്. എന്തു കല്ലാണ് ഉരച്ചത്.. മന്ത്രവാദത്തിൽ കുളിപ്പിച്ച വെള്ളത്തിൽ എന്തായിരുന്നു കലക്കിയിരുന്നത്..ഇങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്നാവും ഒരുപക്ഷേ ആഴ്സനിക്കിലേക്കോ മെർക്കുറിയിലേക്കോ എനിക്ക് പേരറിയാത്ത മൂലകങ്ങളിലേതിലേക്കെങ്കിലുമോ എത്തുക. അങ്ങനെ എത്തിച്ചേർന്നാൽ കല്ലിനേയും വെള്ളത്തേയും വിട്ടുകളഞ്ഞ് കൃത്യമായ ഘടകങ്ങളെ ഉപയോഗിച്ച് ചികിത്സ നടത്താമല്ലോ...അതല്ലേ നല്ലതാവുക... ?
-----------------------------------------
സനൽ,

ചില കാര്യങ്ങൾ ആദ്യമെ തന്നെ വ്യക്തമാക്കട്ടെ.
1- ഈ വിഷയത്തിന്റെ സെൻസിറ്റിവിറ്റി ശരിക്കും മനസ്സിലാക്കിയാണു തുടർന്നും കമന്റിടുന്നത്. വികാരപരത കഴിയുന്നത്ര ഒഴിവാക്കി വസ്തുനിഷ്ടമായി ഇനിപ്പറയുന്ന കാര്യങ്ങളെ സമീപിക്കുമെന്ന് കരുതുന്നു.
2- ഡോ.സി.പി മാത്യുവിനെ എനിക്കറിയില്ല. ഇവിടെ നിങ്ങൾ പലരും പറഞ്ഞതിൽ നിന്നുമുള്ള അറിവേയുള്ളൂ.  ഡോ. മാത്യു  ലാടവൈദ്യനോ തട്ടിപ്പുകാരനോ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
3- ഡോ.സി.പി മാത്യു പറഞ്ഞതെന്ന് സനൽ ഉദ്ധരിച്ച കൂടോത്രത്തെക്കുറിച്ചുള്ള വാചകം, ഡെസ്പറേറ്റ് സിറ്റുവേഷൻ ഡിമാൻഡ്സ് ഡെസ്പറേറ്റ് മെഷേഴ്സ് എന്ന നിലയ്ക്ക് കാണാനാണു തത്ക്കാലം എനിക്കാഗ്രഹം. നേരെ മറിച്ച് ഡോ.മാത്യു ഒരു ക്യാൻസർ രോഗിക്ക്  കൂടോത്രം ഒരു ചികിൽസയായി പ്രിസ്ക്രൈബ് ചെയ്യുന്നുവെങ്കിൽ ആൾ എത്ര വലിയവനായാലും അംഗീകരിക്കുവാൻ വ്യക്തിപരമായി എനിക്ക് ബുദ്ധിമുട്ടുണ്ടാവും.

ഒരു ശാസ്ത്രീയചികിൽസാപദ്ധതി എന്ന നിലയിൽ മോഡേൺ മെഡിസിൻ ചില കണിശതകൾ പാലിക്കുന്നുണ്ട്. കൃത്യമായി ഡോക്കുമെന്റ് ചെയ്യപ്പെടുന്ന  പരീക്ഷണനിരീക്ഷണങ്ങളുടെ ആവർത്തനങ്ങളിൽ നിന്നാണു അത് രൂപമെടുക്കുന്നത്. ഇതൊക്കെ മിക്കവർക്കും അറിയാവുന്ന കാര്യങ്ങളാണു താനും.  "നേച്ചറിലും സയൻസിലും റിവ്യു"എഴുതി ഓങ്കോളജി പഠിപ്പിക്കുന്ന പ്രൊഫസർമാർ തന്റെ ഗുരുനാഥനായ ഡോ.സി.പി മാത്യുവിനു മുന്നിൽ ആരുമല്ല എന്ന് തെല്ലൊരു പുച്ഛത്തോടെ പറയുകവഴി തന്റെ ഗുരുനാഥൻ ഇതൊക്കെ ചെയ്യാതെ തന്നെ കേമനാണെന്ന സൂചനയാണു കാളിയമ്പി നൽകുന്നത്. അസ്ഥാനത്തുള്ള ഒരു കമ്പാരിസണായിപ്പോയി അതെന്ന് പറയാതെ വയ്യ.  മെഡിക്കൽ സയൻസിൽ ഡോക്കുമെന്റേഷന്റെ റോളിനെക്കുറിച്ച് ഞാൻ പറയാതെ തന്നെ അമ്പിക്ക് അറിവുണ്ടാകുമെന്ന് കരുതുന്നു.  തന്റെ ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങൾ പൊതുജനോപകാരപ്രദമായി ഡോക്കുമെന്റ് ചെയ്ത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കാതെ സൂക്ഷിച്ചു വെക്കുന്നവരെക്കാൾ എന്തുകൊണ്ടും സയൻസിനും, അതുവഴി സമൂഹത്തിനും മുതൽക്കൂട്ടാവുന്നത് നേച്ചറിലും, സയൻസിലും റിവ്യു എഴുതുന്നവർ തന്നെയാണെന്ന് ഞാൻ കരുതുന്നു.   വിജ്ഞാനമൊക്കെ പകർന്ന് നൽകുന്നത്  എന്തോ കുറച്ചിലുള്ള സംഗതിയാണെന്ന ചിന്താഗതി ചുരുങ്ങിയ പക്ഷം കാളിയമ്പിക്കുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.

ഡോ.സി.പി.മാത്യു നിരവധി ക്യാൻസർ രോഗികളെ ചികിൽസിച്ചു ഭേദപ്പെടുത്തി എന്ന് നിങ്ങൾ പലരും വൗച്ച് ചെയ്യുന്നു. 2500 കേസുകൾ ചികിൽസിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ് സൈറ്റിൽ പറയുന്നു. അതിൽ എത്രപേർ രോഗം ഭേദമായി എന്ന് പറയുന്നില്ല. മോഡേൺ മെഡിസിനെ സംബന്ധിച്ച് ഇതുപോലെ ഉള്ള വൗച്ചിങ്ങ് അനക്ഡോട്ടൽ എവിഡൻസ് മാത്രമാണു. അതിൻപ്രകാരം നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിനെയോ ബന്ധുക്കളെയോ കണ്വിൻസ് ചെയ്ത് ഡോ.സി.പി മാത്യുവിന്റെ അടുക്കൽ എത്തിക്കുവാനും ഒരുപക്ഷെ ചികിൽസിച്ചു ഭേദമാക്കുവാനും സാധിച്ചേക്കും. പക്ഷെ മോഡേൺ മെഡിസിനു അനെക്ഡോട്ടൽ എവിഡൻസ് അല്ല സ്വീകാര്യമാകുന്നത്. ഇവിടെയാണു ഞാൻ സൂചിപ്പിച്ച സയന്റിഫിക് ഡോക്കുമെന്റേഷൻ/പ്രസിദ്ധീകരിക്കൽ ഒക്കെ സുപ്രധാനമാകുന്നത്. ഡോ.സി.പി മാത്യു ഇതുവരെ ചികിൽസിച്ച രോഗികളെക്കുറിച്ച് ശാസ്ത്രീയമായി തന്നെ ഡോക്കുമെന്റേഷൻ നടത്തി, അത് ഏതെങ്കിലും ഒരു മെഡിക്കൽ/ക്ലിനിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ അദ്ദേഹം രോഗികൾക്കും, സമൂഹത്തിനും, വൈദ്യശാസ്ത്രരംഗത്തിനും ചെയ്യുന്ന ഒരു വലിയ സേവനമാകുമായിരുന്നു അത്. ഇതുവരെ അങ്ങനെ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഞാൻ തിരഞ്ഞിട്ട് (മെഡ് ലൈൻ, ഗൂഗിൾ) ഒന്നും കണ്ടതുമില്ല. ഇപ്പോഴും അത് ചെയ്യാതെയിരിക്കുന്നത് എന്തുകൊണ്ട് എന്ന് എനിക്കറിയില്ല.

1-രോഗിയുടെ വയസ്സ്, ജെൻഡർ, എത്ത്നിസിറ്റി തുടങ്ങിയ വിവരങ്ങൾ
2-അദ്ദേഹം ചികിൽസ തുടങ്ങുമ്പോൾ രോഗി പ്രസന്റ് ചെയ്ത സ്റ്റേജ് എന്തായിരുന്നു.?
3-മുൻപ് ചെയ്ത ട്രീറ്റ്മെന്റുകൾ എന്തൊക്കെയായിരുന്നു തുടങ്ങിയുള്ള പ്രിവിയസ് മെഡിക്കൽ ഹിസ്റ്ററി.
4-അദ്ദേഹം തുടങ്ങിയ ട്രീറ്റ്മെന്റ് എന്തായിരുന്നു? ഏതൊക്കെ മരുന്നുകൾ? ഏതളവിൽ? എത്രകാലം ട്രീറ്റ്മെന്റ് തുടർന്നു?
5-എന്തൊക്കെ ഔട്ട്കംസ് മോണിറ്റർ ചെയ്തു? എത്ര ഫ്രീക്വന്റ് ആയി മോണിറ്റർ ചെയ്തു?
6-രോഗിയുടെ ലൈഫ് സ്റ്റൈൽ എങ്ങനെയായിരുന്നു?
7-രോഗം മാറിയെങ്കിൽ അതിന്റെ വിശദവിവരങ്ങൾ
8-രോഗം മാറിയില്ലെങ്കിൽ അതിന്റെ വിശദവിവരങ്ങൾ

എന്നിങ്ങനെ നിരവധി ചോദ്യങ്ങളും, അതിന്റെ ഉത്തരങ്ങളുമാണു ഈ സയന്റിഫിക് ഡോക്കുമെന്റേഷനിൽ വരുന്നത്. നിലവിൽ ഉപയോഗത്തിലിരിക്കുന്ന മരുന്നുകളാണു പ്രയോഗിക്കുന്നതെങ്കിൽ (ഉദാഹരണത്തിനു ആർസെനിക്, ആയുർവേദമരുന്ന്) ഏതു രോഗത്തിനാണോ ഉപയോഗിച്ചത് അതിനു തുടർന്നും ഉപയോഗിക്കാൻ ഡ്രഗ് അപ്രൂവലിന്റെ തന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.  (ഇദ്ദേഹത്തിനു ചികിൽസ ചെയ്യാൻ നാട്ടിൽ നിലവിൽ മറ്റ് അപ്രൂവലുകൾ ഒന്നും ആവശ്യമില്ല എന്ന് കരുതുന്നു).  ചുരുക്കത്തിൽ ഇത്തരം പബ്ലിഷ്ഡ് ഡോക്കുമെന്റ്സ് ഉണ്ടെങ്കിൽ അത് വായിക്കുന്ന  ഓങ്കോളജി സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്റ്റർക്ക് തന്റെ മുന്നിൽ പ്രസന്റ് ചെയ്യപ്പെടുന്ന സമാനമായ കേസുകൾക്ക് (മറ്റ് നിയമപരമോ മെഡിക്കലോ ആയ തടസ്സങ്ങൾ ഇല്ലെങ്കിൽ) ഈ ചികിൽസാപദ്ധതി അതേപടിയോ/ചെറുമാറ്റങ്ങളോടെയോ പ്രയോഗിച്ച് എതാണ്ട് അതേ ഔട്ട്കം ലഭിക്കുവാൻ സാധിക്കേണ്ടതാണു. അതുമല്ലെങ്കിൽ സൂരജിനെപ്പൊലെ ഒരു ഡോക്റ്റർക്ക്  അത്തരം പഠനങ്ങൾ വായിച്ച് തന്നെ സമീപിക്കുന്നവരോട് ഈ ചികിൽസയെക്കുറിച്ച് കുറച്ചു കൂടി പോസിറ്റിവ് ആയി പറയാൻ കഴിയും. ഒരു രോഗത്തിന്റെ ചികിൽസാവിവരങ്ങളെക്കുറിച്ചുള്ള ഇൻഫമേഷൻ മോഡേൺ മെഡിസിനിൽ വളരെ പ്രധാനമാണെന്ന് വ്യക്തം.

കേട്ടിടത്തോളം ഒരു പാരലൽ ക്ലിനിക്കൽ ട്രയൽ തന്നെയാണു ഡോ.സി.പി മാത്യു ചെയ്തിട്ടുള്ളത്. അതെല്ലാം കൃത്യമായി ഡോക്കുമെന്റേഷൻ ചെയ്തിട്ടുണ്ടെങ്കിൽ വളരെ വിപുലമായ, വൈദ്യശാസ്ത്രത്തിനും (അതുവഴി സമൂഹത്തിനും) ഉപയുക്തമായ ക്ലിനിക്കൽ ഡാറ്റ അദ്ദേഹത്തിന്റെ കൈവശമുണ്ടാകും. അത് ബന്ധപ്പെട്ട ജേണലുകളിൽ പ്രസിദ്ധീകരിക്കാതെയിരിക്കുന്
നത് ശരിയല്ല എന്ന് ഞാൻ കരുതുന്നു.  അപ്പം തിന്നാൽ പോരെ കുഴി എണ്ണേണ്ട കാര്യമുണ്ടൊ? ഡോ.മാത്യു സൗജന്യമായി ചികിൽസിക്കുന്നതും പോര ഇനി അത് എഴുതി പ്രസിദ്ധീകരിച്ചിട്ട് വേണോ അദ്ദേഹത്തിനു അംഗീകാരം കിട്ടാൻ? അദ്ദേഹത്തിനു അതിന്റെ ആവശ്യമില്ലെങ്കിലോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഇവിടെ ഉയർന്ന് വന്നേക്കാം. കാൻസർ പോലെയുള്ള രോഗത്തിന്റെ മാരകമായ പ്രഹരശേഷിയും, അതിന്റെ ചികിൽസയെക്കുറിച്ചുള്ള അറിവിന്റെ സാംഗത്യവും, വിലയും മനസ്സിലാക്കുന്നവർക്ക്  ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം താനെ കണ്ടെത്താനാവും.

ഇതുപോലെ ഉള്ള ചികിൽസാകാര്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടോ എന്ന് സംശയിക്കുന്നവർക്ക്  ഗൂഗിളിലോ പബ്മെഡിലോ സേർച്ച് ചെയ്ത് നോക്കാവുന്നതേയുള്ളൂ. ചെറിയ ഒരുദാഹരണത്തിനു ഈ ആർട്ടിക്കിൾ നോക്കുക http://online.haematologica.org/thj/2001/6200135a.pdf
ഇതുപോലെയോ, ഇതിലും വിപുലമായതോ ആയ നിരവധി ചികിൽസാറിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിലൂടെയാണു മോഡേൺ ക്ലിനിക്കൽ മെഡിസിൻ വളരുന്നതും വികസിക്കുന്നതും, മെച്ചപ്പെടുന്നതും. ഒരു പക്ഷെ എന്റെ തന്നെ മുൻ കമന്റിൽ ഡോ.മാത്യുവിന്റെ പേപ്പറോ അതിനെക്കുറിച്ചുള്ള വിവരങ്ങളോ നിങ്ങൾക്ക് തരാൻ കഴിയുമായിരുന്നു.

ഡോ.മാത്യുവിന്റെ വെബ്സൈറ്റ് ഇപ്പോൾ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണ്ണവും, അവ്യക്തവും, കുറെയൊക്കെ തെറ്റിദ്ധാരണാജനകവുമാണു. സൗജന്യമായി ചികിൽസ ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിനു മെറ്റിക്കുലസ് ആയി ഒരു വെബ്സൈറ്റ് നിലനിർത്തേണ്ട ആവശ്യമില്ല, അല്ലെങ്കിൽ അതിനുള്ള പാങ്ങില്ല എന്നാണെങ്കിൽ ശരി. പക്ഷെ ആ ഒരൊറ്റ വെബ്സൈറ്റ് അദ്ദേഹത്തിന്റെ വിശ്വാസ്യതയെ സംശയിക്കാൻ ചെറുതായെങ്കിലും വക നൽകുന്നതാണെന്ന് എനിക്ക് തോന്നുന്നു. ആർസെനിക് ഒരു വണ്ടർ ഡ്രഗ് ആയിട്ടാണു അവിടെ കൊടുത്തിരിക്കുന്നത്. അത് ശരിയല്ല (ഡിസ്ക്ലെയിമർ അവിടെ തന്നെ ഉണ്ട് എന്നത് നോക്കുക). അതുപോലെ ആ സൈറ്റിലെ എഫ്.എ.ക്യു-വിൽ കൊറോണറി ഹാർട്ട് ബ്ലോക്കിനു സ്യൂഡോസയൻസ് എന്ന് വ്യാപകമായി കരുതപ്പെടുന്ന കീലേഷൻ തെറാപ്പി ഓഫർ ചെയ്യുന്നുണ്ട് അദ്ദേഹം. കീലേഷൻ തെറാപ്പിയെക്കുറിച്ച് ഡോ.സൂരജിന്റെ ലേഖനം ഇവിടെ. ചുരുക്കത്തിൽ  വേഡ് ഓഫ് മൗത്ത് പബ്ലിസിറ്റിയിലൂടെ അദ്ദേഹത്തെ പരിചയമില്ലാത്ത ഏതൊരാൾക്കും സംശയിക്കാനുള്ള വകകൾ അതിലുണ്ട്.

ഇവിടെ ഡോ.സി.പി.മാത്യുവിന്റെ മെഡിക്കൽ ബിരുദങ്ങൾ അദ്ദേഹത്തിനു "കൂടുതൽ" ക്രെഡിബിലിറ്റി നൽകുന്നു എന്നത് ശ്രദ്ധേയമാണു. നാളെ അദ്ദേഹത്തിന്റെ അനന്തിരവനോ, അയൽക്കാരനോ ഈ വക മെഡിക്കൽബിരുദപിന്തുണകളില്ലാതെ ഡോക്ടറുടെ അതേ ചികിൽസാരീതി പിന്തുടരുന്നു എന്ന് പരസ്യം ചെയ്ത് മുന്നോട്ട് വന്നാൽ നിങ്ങൾ തന്നെ പല വട്ടം ആലോചിക്കും അയാളുടെ അടുത്ത് രോഗികളെ പറഞ്ഞയയ്ക്കാൻ. രോഗികളുടെയും ബന്ധുക്കളുടെയും വൈകാരികമായി ഏറ്റവും വൾണറബിൾ ആയ സാഹചര്യത്തെ ചൂഷണം ചെയ്ത്  പണം പിടുങ്ങുന്നവർക്ക് നമ്മുടെ നാട്ടിൽ ഒരു പഞ്ഞവുമില്ല എന്നോർക്കുക. വഞ്ചിക്കപ്പെടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുള്ളതുപോലെ അത് ചൂണ്ടിക്കാട്ടാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്കുമുണ്ട്.

ഇന്നത്തെ നിലയിൽ ആർ.സി.സി.യിലെ ഏതെങ്കിലും ഡോക്റ്റർ തനിക്കു മുന്നിൽ പ്രസന്റ് ചെയ്യുന്ന എല്ലാ രക്താർബുദ രോഗികൾക്കും ആർസെനിക് കൊടുത്ത് ചികിൽസിച്ചാൽ അതിൽ ഏതെങ്കിലും രോഗി പെട്ടന്നെങ്ങാനും മരണപ്പെട്ടാൽ ആർ.സി.സിക്കും ആ ഡോക്റ്റർക്കും നേരെ കല്ലെറിയാൻ ജനം ആവേശത്തോടെയിറങ്ങും. ഡോ.മാത്യുവിനു അത്തരം കണിശമായ പബ്ലിക് അക്കൗണ്ടബിലിറ്റിയും സ്ക്രൂട്ടിനിയും (ഒപ്പം ഔട്ട്റേജും) നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല (അദ്ദേഹം അൺ എത്തിക്കലായി എന്തെങ്കിലും ചെയ്യുന്നു എന്നല്ല അർത്ഥമാക്കുന്നത്).  ഒന്നാമതെ നാട്ടിൽ "മോഡേൺ മെഡിസിൻ" കയ്യൊഴിഞ്ഞെന്ന് പറയപ്പെടുന്ന രോഗികളെയാണു കൂടുതലും ചികിൽസിക്കുന്നത്. രോഗം ഗുരുതരമായ ക്യാൻസർ ആണു. ബാക്കി നിങ്ങൾക്ക് ഊഹിക്കാം. ഏറ്റവും അപകടകാരിയ പാൻക്രിയാറ്റിക് കാൻസറിനു തന്റെ കൈവശം ചികിൽസയില്ലെന്ന് അദ്ദേഹത്തിന്റെ സൈറ്റിൽ വന്ന ഒരു ചോദ്യത്തിനുള്ള മറുപടിയായി പറയാനുള്ള ആർജ്ജവം അദ്ദേഹം കാട്ടിയിട്ടുമുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഡോ.മാത്യു അദ്ദേഹത്തിന്റെ ചികിൽസാവിവരങ്ങൾ (വിജയകരമായതും, പരാജയമായതും ഉൾപ്പെടെ) തീർച്ചയായും പ്രസിദ്ധീകരിക്കേണ്ടതാണു. സമൂഹത്തിനു ഇപ്പോൾ ചെയ്യുന്നതിനേക്കാൾ വിലമതിക്കാനാവാത്ത സേവനമായിരിക്കും അത്.  ഒരു പക്ഷെ നമ്മുടെ നാട്ടിലെ എ.എം.എൽ പേഷ്യന്റ്സിന്റെ എത്ത്നിക്/ഫിസിയോളജിക്കൽ സവിശേഷതകൾ കൊണ്ട് ആർസെനിക് എന്ന മരുന്ന് മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നുണ്ടാവാം. പക്ഷെ അതൊക്കെ സൂക്ഷ്മമായി പരിശോധിച്ച് വെളിച്ചത്ത് കൊണ്ടുവരാനും ഈ ചികിൽസാരീതി കൂടുതൽ വ്യാപകമാക്കുവാനും ഇത്തരം  വെളിപ്പെടുത്തലുകൾ അത്യാവശ്യമാണു. 


ആയുർവേദം/ട്രൈബൽ മെഡിസിൻ എന്നിവയിലൊക്കെ ക്യാൻസറിനു മരുന്ന് കണ്ടേക്കും എന്ന് ആശിക്കുന്നത് ന്യായം. അങ്ങനെ ഉള്ള സാധ്യതകൾ ഇന്ത്യയിലും വിദേശത്തും പരിശോധിക്കപ്പെടുന്നുമുണ്ട്.  മേൽപ്പറഞ്ഞതുപോലെ റിഗറസ് ആയ പരീക്ഷണനിരീക്ഷണങ്ങളിലൂടെ കടന്നുവരുന്ന മരുന്നുകളെ അംഗീകരിക്കാൻ മോഡേൺ മെഡിസിനു യാതൊരു തടസ്സമുണ്ടാവുകയില്ല. ഇന്നു കാൻസർ ചികിൽസയ്ക്കുപയോഗിക്കുന്ന മരുന്നുകളിൽ പകുതിയിലധികം  പ്രകൃതിയിൽ സ്വാഭാവികമായി കണ്ടിരുന്ന സംയുക്തങ്ങളോ അവയുടെ പ്രോട്ടോടൈപ്പുകളോ (നാച്ചുറൽ പ്രോഡക്റ്റ്സ്/പ്രോട്ടോടൈപ്സ്) ആണെന്ന കാര്യം അറിയുക. ഇവയിൽ പലതും ചികിൽസയ്ക്കായി അംഗീകരിക്കപ്പെട്ട കാലത്തേക്കാൾ കൂടുതൽ കണിശത ഇന്ന് ഡിമാൻഡ് ചെയ്യപ്പെടുന്നുണ്ട്.  ഇക്കഴിഞ്ഞ നവമ്പറിൽ ലേറ്റ് സ്റ്റേജ് മെറ്റാസ്റ്റാറ്റിക് ബ്രെസ്റ്റ് കാൻസർ  ചികിൽസയ്ക്കായി എഫ്.ഡി.എ അപ്പ്രൂവ് ചെയ്ത "ഹലാവൻ (Halaven) " എന്ന ഡ്രഗ്  Halichondria okadai എന്ന സീ സ്പോഞ്ചിൽ നിന്നും വേർതിരിച്ചെടുത്ത ഒരു കോമ്പൗണ്ടിന്റെ പ്രോട്ടോടൈപ്പ്   ആണു. എകദേശം മുപ്പത് വർഷത്തോളം നീണ്ട ഗവേഷണപ്രയത്നങ്ങളുടെ ഫലമായിരുന്നു ഈ അപ്രൂവൽ. 

നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനു (NCI)  നാച്ചുറൽ പ്രോഡക്റ്റ് ബ്രാഞ്ച് എന്ന ഒരു പ്രത്യേക ശാഖതന്നെയുണ്ട്. അതിന്റെ ചീഫ് ആയ ഡോ.ഡേവ് ന്യൂമാനെ  പരിചയപ്പെടുവാനും, അദ്ദേഹവുമായി സഹകരിക്കുവാനും അവസരമുണ്ടായിട്ടുണ്ട്. ഏകദേശം 15-20 വർഷങ്ങൾക്ക് മുൻപ് ഡ്രഗ് ഡിസ്കവറിയിൽ സംഭവിച്ച പാരഡൈം ഷിഫ്റ്റും (Physiology-based drug discovery replaced by Target-based drug discovery),  നാച്ചുറൽ പ്രോഡക്റ്റുകൾ പോലെ സങ്കീർണ്ണമായ സംയുക്തങ്ങൾ പരീക്ഷണശാലയിൽ നിർമ്മിച്ചെടുക്കുന്നതിനാവശ്യമായ സിന്തറ്റിക് കെമിസ്ട്രിയിലെ സാങ്കേതികബുദ്ധിമുട്ടുകളും (ക്രൂഡ് എക്ട്രാക്റ്റ് വെച്ചു മനുഷ്യരിലുള്ള ചികിൽസ തത്ക്കാലം മോഡേൺ മെഡിസിനിൽ നടക്കില്ല),  സുദീർഘമായ കാലതാമസം, റോ മെറ്റിരിയലിന്റെ ലഭ്യത,  ഭീമമായ പണച്ചിലവ് എന്നിങ്ങനെ നിരവധികാരണങ്ങൾ കൊണ്ടു ഫാർമസ്യൂട്ടിക്കൽ ജയന്റ്സ്  ഈ നാച്ചുറൽ പ്രോഡക്റ്റുകളെ തങ്ങളുടെ "ഡ്രഗ്ഗ് സ്ക്രീനിങ്ങ്" റഡാറിൽ നിന്നും എടുത്തുകളയുകയാണു ചെയ്തത്. കൂടുതലും അക്കാദമിക് /ചെറുകിട കമ്പനികളുടെ പശ്ചാത്തലത്തിലാണു ഇതിന്റെ ഗവേഷണങ്ങൾ നടന്നിരുന്നതും, ഇപ്പോഴും നടക്കുന്നതും. വമ്പന്മാർ പിന്നീട് ഇതൊക്കെ ലൈസൻസ് ചെയ്യുകയാണു പതിവ്. 

ഡോ.ഡേവ് ന്യൂമാനെപ്പോലെ ഫാർമസ്യൂട്ടിക്കൽ/അക്കാദമിക് പശ്ചാത്തലമുള്ള ഗവേഷകരുടെ നിരന്തരമായ പ്രയത്നവും, പ്രതീക്ഷയും, ആവേശവും സർക്കാർ തലത്തിൽ തന്നെ ഇത്തരം ഗവേഷണങ്ങൾ നടത്തുവാനും, സപ്പോർട്ട് ചെയ്യുവാനും പിന്തുണയും പ്രേരണയുമാകുന്നുണ്ട്. ഇപ്പോൾ തന്നെ ശുഷ്കിച്ചു വരുന്ന ഡ്രഗ് പൈപ്പ് ലൈൻ ഒരു പക്ഷെ ഭീമൻ കമ്പനികളെ പുതിയ (അല്ലെങ്കിൽ പഴയ) വഴികളിലേക്ക് തിരിച്ചുവിടാൻ പ്രേരിപ്പിച്ചേക്കാം. ഇൻഡ്യയിൽ ഈ രംഗത്ത് നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ എഴുതണമെന്നുണ്ട് പക്ഷെ സമയക്കുറവും ഇപ്പോൾ തന്നെ ഈ കമന്റിന്റെ നീളം കൂടിപ്പോയെന്ന് തോന്നുന്നതു കൊണ്ടും അത് പിന്നീട് എഴുതാമെന്ന് കരുതുന്നു.   

ബിസിനസ് താത്പര്യങ്ങളും അതിന്റെ ഭാഗമായ പൊളിറ്റിക്സും ഒക്കെയുണ്ടെങ്കിലും കാൻസർ എന്ന "രോഗങ്ങളുടെ ചക്രവർത്തിയെ"  കീഴടക്കാമെന്നുള്ള പ്രതീക്ഷയുമായി  മരുന്നുകൾ കണ്ടെത്തുവാൻ ഏവരും ഒരേ മനസ്സോടെ മൽസരബുദ്ധിയോടെ തീവ്രമായി തന്നെ പ്രവർത്തിക്കുന്നു എന്നാണു ഞാൻ മനസിലാക്കുന്നത്. നാച്ചുറൽ പ്രോഡക്റ്റുകളെ മുൻനിർത്തി മോഡേൺ മെഡിസിന്റെ ചരിത്രം സൂക്ഷ്മമായി പഠിക്കുന്നവർക്ക് അത് പ്രകൃതിയിൽ നിന്നും കണ്ടെടുത്തെ ഏതൊക്കെ മരുന്നുകൾ  രോഗചികിൽസക്ക് ഉപയോഗിച്ചു എന്നും ഇപ്പോഴും ഉപയോഗിക്കുന്നു എന്നും മനസിലാകും. ആ ചരിത്രം അറിയാത്തവരാണു മോഡേൺ മെഡിസിൻ "മറ്റുള്ളതിനെയെല്ലാം" അടച്ച് തള്ളിക്കളയുന്നു എന്ന് ആക്ഷേപം ഉയർത്തുന്നത്. 

പിന്നെ കൂടോത്രവും മന്ത്രവാദവും ചെയ്താൽ ക്യാൻസർ മാറുമെന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. അത്  എല്ലാവരും അംഗീകരിച്ച് അതിനെക്കുറിച്ച് ഗവേഷണം ചെയ്തുകൂടെ എന്ന് ചോദിക്കുകയും ആവാം. പക്ഷെ അത് നടന്നു കാണണം എന്ന് ആഗ്രഹിക്കുന്നത് വെറുതെ ആണെന്ന് മാത്രം.


ഡിസ്ക്ലെയിമർ: ഞാൻ  മെഡിക്കലി ട്രെയിൻഡ് ഡോക്റ്റർ അല്ല. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളിലേക്ക് വെളിച്ചം വീശിയേക്കാവുന്ന ഗവേഷണമേഖലയിൽ താത്പര്യവും, കുറച്ചൊക്കെ പരിചയവുമുള്ളത് കൊണ്ട്  അത്തരം സയന്റിഫിക് വിവരങ്ങളുടെ വിനിമയവും വ്യാപനവും മാത്രമാണു ഈ പോസ്റ്റിന്റെ ലക്ഷ്യം. മറ്റു കൊമേഴ്സ്യൽ/എൻഡോഴ്സ്മെന്റ് താത്പര്യങ്ങളൊന്നുമില്ല.