Sunday, January 27, 2013

അനശ്വരതയുടെ കീഴാളകോശങ്ങള്‍!

(ഭാഗം ഒന്ന്)

2001 നവംബറിലെ തണുപ്പുള്ള ഒരു പ്രഭാതം.
പുതിയ ലാബില്‍ പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആയി ചേര്‍ന്നതേ ഉള്ളൂ. എനിക്ക് ഏറെ പുതുമയുള്ള,പ്രായോഗികപരിചയം തീരെയില്ലാതിരുന്ന ഒരു വിഷയത്തിലേക്ക്, നിലതെറ്റിപ്പോകുന്ന മനുഷ്യകോശങ്ങളുടെ നിഗൂഢതകളിലേക്ക്, അഴിയുന്തോറും സങ്കീർണ്ണമാകുന്ന അറിവിന്റെ ആഴങ്ങളിലേക്ക് പ്രയാണത്തിന് തുടക്കം കുറിക്കുന്ന ദിവസം. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നാവുന്ന, എന്നാൽ ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ വളരെ സുപ്രധാനമായ ഒരു വിദ്യയുടെ പ്രായോഗികപഠനം തുടങ്ങുകയായിരുന്നു അന്ന്. മനുഷ്യകോശങ്ങള്‍ തളികകളില്‍  വളര്‍ത്തിയെടുക്കുന്ന വിദ്യ (സെൽ കൾച്ചർ). റഷ്യക്കാരനായ ഒരു അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയിരുന്നു എന്റെ വഴികാട്ടി.

നഗരമധ്യത്തിലെ തിരക്കേറിയ തെരുവോരത്തായിരുന്നുവെങ്കിലും പുറം കാഴ്ചകൾ കടന്നുവരാത്ത ഒരു കുടുസ്സ് മുറിയായിരുന്നു അന്ന് ഞങ്ങളുടെ ലാബ്. പ്രധാന ലാബില്‍ ഉള്ള  ദ്രാവക നൈട്രജൻ  (-196oC)  സംഭരണി തുറന്ന്,  അതില്‍ നിന്ന് തീരെ ചെറിയ ഒരു  പ്ലാസ്റ്റിക് ട്യുബും (ക്രയോവയല്‍) എടുത്ത്  അദ്ദേഹം സെല്‍ കള്‍ച്ചര്‍ ലാബിലേക്ക് നീങ്ങി. പിന്നാലെ ഞാനും. ആ ട്യൂബ് ചെറുചൂടുള്ള വെള്ളത്തില്‍ (37oC) വെച്ച് മെല്ലെ ഇളക്കിയപ്പോൾ ഏകദേശം രണ്ട് മിനുട്ടിനുള്ളില്‍ ട്യുബിനകത്തെ ഐസുരുകി ചുവപ്പ് നിറത്തില്‍ ഒരു ദ്രാവകം രൂപമെടുത്തു. ട്യൂബിനു പുറമേ  70% നേർപ്പിച്ച എത്തനോള്‍ തളിച്ച്,  കടലാസുതൂവാല കൊണ്ടു നന്നായി തുടച്ച ശേഷം ലാമിനാര്‍ ഫ്ലോ ക്യാബിനറ്റ് എന്നു വിളിക്കുന്ന അണുവിമുക്തമായ അന്തരീക്ഷം നിലനിര്‍ത്തുന്ന ജോലിമേശമേൽ വെച്ചു.  തണുപ്പ് മാറ്റി തയ്യാറാക്കി വെച്ചിരുന്ന ചുവന്ന നിറത്തിലുള്ള വളർച്ചാദ്രാവകം (സെല്‍ കള്‍ച്ചര്‍ മീഡിയം)  പൈപ്പെറ്റ്  ഉപയോഗിച്ചു ഒരു പുത്തൻ പ്ലാസ്റ്റിക് തളികയിലേക്ക് പകര്‍ന്നു. ട്യൂബിന്റെ അടപ്പ് സൂക്ഷ്മതയോടെ തുറന്ന്, ഏകദേശം ഒരു മില്ലി ലിറ്ററോളം വരുന്ന അതിലെ കോശങ്ങളടങ്ങുന്ന ദ്രാവകം  തളികയിലെ വളർച്ചാമീഡിയത്തിലേക്ക്  സാവധാനം പകര്‍ന്നു.  മിശ്രിതം നന്നായി ഇളക്കിയശേഷം തളിക ഒരു ഇന്‍കുബേറ്ററില്‍  വെച്ചു.

37 ഡിഗ്രി സെൽഷ്യസ് ചൂടും, 5% കാര്‍ബണ്‍ ഡയൊക്സൈഡും നിയന്ത്രിത അളവില്‍ ക്രമീകരിച്ചിട്ടുള്ള  അണുവിമുക്തമായ ഇന്‍കുബേറ്ററില്‍ തണുപ്പിന്റെ ആഴമുള്ള ഓര്‍മ്മകളില്‍ നിന്നും ഈ മനുഷ്യകോശങ്ങള്‍ അവയുടെ ചിരപുരാതനമായ ഊഷ്മളതയിലേക്ക് ഉണർന്നെണീൽക്കുന്നതും കാത്ത് ഞാന്‍ മറ്റു ജോലികളില്‍ മുഴുകി.
..............
1950 ഫെബ്രുവരി മാസത്തിലെ ഒരു തണുത്ത ബാൾട്ടിമോർ ദിവസം.
ഡോ.ജോർജ് ഗയ് ചിത്രത്തിനു കടപ്പാട്
ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറിയുടെ മേധാവിയായ ഡോക്റ്റര്‍ ജോര്‍ജ് ഗയ്ക്ക് രണ്ട് ടിഷ്യു സാമ്പിളുകള്‍ ലഭിക്കുന്നു. ഏകദേശം ഇരുപത് വര്‍ഷത്തോളമായി   മനുഷ്യജീവന്റെ അടിസ്ഥാനഘടകമായ കോശങ്ങളെ ശരീരത്തിൽ നിന്നും അടർത്തിമാറ്റി പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിച്ചിരുന്ന പ്രയത്നശാലിയായിരുന്നു ഡോ. ജോര്‍ജ്. അദ്ദേഹത്തിന്റെ  പരീക്ഷണങ്ങളെല്ലാം തന്നെ അതുവരെ ഉദ്ദേശിച്ച ലക്ഷ്യം കാണാതെ പോകുകയായിരുന്നു. പലപ്പോഴും കോശങ്ങള്‍ കുറച്ച് ദിവസത്തേക്ക്  വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഒടുവില്‍ മൃതിയടയുകയായിരുന്നു പതിവ്. നോർമൽ കോശങ്ങളുടെ ആയുസ്സ് അല്പമാത്രമാക്കി പരിമിതപ്പെടുത്തുന്ന കോശവളർച്ചാപരിധിയെക്കുറിച്ച് (ഹെഫ്ലിക്ക് ലിമിറ്റ്) അന്ന് അറിവുണ്ടായിരുന്നില്ല.  എങ്കിലും പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല നൂതനമായ കോശവളര്‍ച്ചാ രീതികളും, ഉപകരണങ്ങളും, വളര്‍ച്ചാ ദ്രാവകമിശ്രിതങ്ങളും അദ്ദേഹം വികസിപ്പിച്ചു പരീക്ഷിച്ചുകൊണ്ടിരുന്നു.

അക്കാലത്ത് കോശങ്ങളെ വളർത്താനാവശ്യമായ മുന്നൊരുക്കങ്ങൾ ഒരുതരം ആഭിചാരക്രിയയുടേതിനു സമാനമായിരുന്നു. വെളുപ്പാൻ കാലത്ത് അറവുശാലകളിൽ ചെന്ന് കോഴികളുടെ ചങ്കിൽ നിന്നും ഊറ്റിയെടുത്ത ചോരയും, ഗർഭിണികളായ അറവുപശുക്കളിൽ നിന്നും എടുത്ത് മാറ്റിയ  ഫീറ്റസുകളെയും ശേഖരിച്ച് കൊണ്ട് വരും. അടുത്ത  യാത്ര ആശുപത്രിയിലെ പ്രസവ വാർഡിലേക്കാണ്. അവിടെ ചെന്ന് മുറിച്ച് മാറ്റപ്പെടുന്ന പൊക്കിൾക്കൊടികളിൽ നിന്നും ചോരയൂറ്റിയെടുക്കും. ഇങ്ങനെ ശേഖരിക്കുന്ന ചോരയിൽ നിന്നും വേർതിരിച്ചെടുക്കുന്ന സീറത്തിനൊപ്പം പശുഫീറ്റസിന്റെ സത്തും, ഉപ്പ്, കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഗ്ലൂക്കോസ് എന്നിങ്ങനെ ചില രാസചേരുവകളും (ഹാങ്ക്സ് സാൾട്ട്) ഒക്കെ  ചേർത്താണ് കോശങ്ങൾക്ക് വളരാനുള്ള 'ജീവജലം' ഉണ്ടാക്കിയിരുന്നത്.  തുറന്ന മുറിയിൽ കത്തിച്ച് വെച്ച ബുൺസൺ ബർണറിന്റെ തീനാളം നൽകുന്ന ചെറിയ ശുദ്ധിവലയത്തിൽ മാംസക്കഷണങ്ങളെ കുനുകുനാ അരിഞ്ഞ്    കുപ്പികളിൽ പകർന്നു വെച്ച ജീവജലത്തിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.  

അണുബാധസാധ്യത ഏറെയുള്ള ഈ ടിഷ്യൂകൾച്ചർ ലാബും പരിസരവും വളരെ കർക്കശമായും സൂക്ഷ്മമായും ശുദ്ധിയാക്കി സൂക്ഷിച്ചിരുന്നതിലും, ജീവജലത്തിന്റെ ചേരുവകൾ രൂപപ്പെടുത്തിയെടുത്തതിലും മുഖ്യ പങ്ക് വഹിച്ചിരുന്നത് ഡോ.ജോർജിന്റെ ഭാര്യയും കൂടിയായിരുന്ന മാർഗരറ്റ് എന്ന ടെക്നീഷ്യൻ ആയിരുന്നു.

കാൻസർ കോശങ്ങൾ വളർത്തിയെടുക്കുന്ന വിധം
Ref: Ku and Park, Cancer Research and Treatment 2005;37(1):1-19
അന്നേ ദിവസം കിട്ടിയ രണ്ട് ടിഷ്യു സാമ്പിളുകളും ഡോ.ജോര്‍ജിന്റെ അസിസ്റ്റന്റ് ആയിരുന്ന മേരി കുബിചെക് പതിവുപോലെ തീരേ ചെറിയ കഷണങ്ങളാക്കി മുറിച്ച് വളര്‍ച്ചാദ്രാവകത്തില്‍ നിക്ഷേപിച്ചു. വളർച്ചാദ്രാവകത്തിലും മറ്റ് സംവിധാനങ്ങളിലും വളരെയേറെ മാറ്റങ്ങളുണ്ടെങ്കിലും കാൻസർ കോശങ്ങൾ   പരീക്ഷണശാലയിൽ വളർത്തിയെടുക്കുന്ന വിധം ഇന്നും കാര്യമായി മാറിയിട്ടില്ല (ചിത്രം) എന്നത് ശ്രദ്ദേയമാണ്   . മുറിച്ചിട്ട ട്യൂമർ കഷണങ്ങളിൽ നിന്നും അടർന്നുവീഴുന്ന കോശങ്ങൾ വളര്‍ന്നു വിഘടിച്ച് പെരുകുമെന്ന പ്രതീക്ഷയിൽ, ട്യൂബുകൾ  ഇന്‍‌കുബേറ്ററില്‍ വെച്ച് പതിവുപോലെ മേരിയും  മറ്റ് ജോലികളിൽ മുഴുകി.

പിന്നീട് വൈദ്യശാസ്ത്രഗവേഷണരംഗത്ത് വിപ്ലവകരമായ പുരോഗതിക്ക് ഹേതുവായിത്തീർന്ന   ഒരു നിർണ്ണായകമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന്  അവരാരും തന്നെ കരുതിയിരിക്കില്ല. 
--------

1950 ജനുവരി 29.
ഡോ. ജോര്‍ജിനു  ടിഷ്യു സാമ്പിളുകള്‍ കിട്ടുന്നതിനു  മുന്‍പുള്ള മറ്റൊരു പ്രഭാതം.  ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലിന്റെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഹെന്‍റിയറ്റ ലാക്സ് എന്ന മുപ്പത്തിയൊന്നു വയസ്സുകാരി വീട്ടമ്മ അസാധാരണമെന്ന് തോന്നിച്ച ഒരു രോഗലക്ഷണവുമായി എത്തി. പ്രാഥമിക പരിശോധനയില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും, വിശദമായ പരിശോധനയില്‍ ഹെൻറിയറ്റയുടെ  സെര്‍‌വിക്സില്‍ (ഗർഭാശയഗളം) അര്‍ബുദത്തിന്റെ ലക്ഷണം കണ്ടെത്തി. പ്രശസ്തനായ ഗൈനക്കോളജിസ്റ്റ്  ഡോക്റ്റര്‍ ഹോവാര്‍ഡ് ജോണ്‍സ്‌ ആയിരുന്നു ഹെൻറിയറ്റയെ പരിശോധിച്ചത്. ആയിരത്തിലധികം സെര്‍‌വിക്കല്‍ ക്യാന്‍സറുകള്‍ നിരീക്ഷിച്ചിട്ടുള്ള  ഡോക്റ്റര്‍ ജോണ്‍സിന് ഹെൻറിയറ്റയുടെ ക്യാന്‍സര്‍ താനിതുവരെ കണ്ടതില്‍  നിന്നും രൂപത്തിലും, ലക്ഷണത്തിലും വേറിട്ടതാണെന്നത് തികച്ചും അത്ഭുതപ്പെടുത്തി. കൂടുതൽ ടെസ്റ്റുകൾക്കായി ടിഷ്യൂ സാമ്പിളുകൾ എടുത്തശേഷം അറിയിക്കുമ്പോൾ മടങ്ങിവരാനാവശ്യപ്പെട്ട് ഡോക്ടർ ഹെൻറിയറ്റയെ തിരിച്ചയച്ചു. 
---------

ഹെൻറിയറ്റയും ഡേവിഡ് ലാക്സും
ചിത്രത്തിനു കടപ്പാട്
വെർജീനിയയിലെ റോണോക്ക് എന്ന സ്ഥലത്തെ പുകയിലപ്പാടങ്ങളിൽ തൊഴിലാളികളായിരുന്ന എലിസയുടെയും ജോൺ റാൻഡൽ പ്ലസന്റിന്റെയും  മകളായി 1920 ആഗസ്റ്റ് ഒന്നിനാണ് ലോററ്റ പ്ലസന്റ് എന്ന ഹെൻറിയറ്റയുടെ ജനനം.  ചെറുപ്പത്തിലെ അമ്മ മരിച്ച ഹെൻറിയറ്റയെയും മറ്റ് ഒൻപത് സഹോദരങ്ങളെയും ബന്ധുക്കൾ പലർ ചേർന്നാണു വളർത്തിയത്. ഹെൻറിയറ്റ  അപ്പൂപ്പന്റെയൊപ്പമായിരുന്നു. അന്തിയാവോളം പുകയിലപ്പാടത്ത് പണിയെടുത്ത് വീട്ടുജോലികളും തീർത്ത് അപ്പൂപ്പന്റെ കളപ്പുരയുടെ തട്ടിൻപുറത്ത്  കുഞ്ഞുങ്ങൾ തളർന്നുറങ്ങി.

ഹെൻറിയറ്റയുടെ ഒന്നാം കസിൻ ഡേവിഡ് 'ഡെ' ലാക്സ് കൂട്ടിനുണ്ടായിരുന്നു. ആ കൂട്ട് വളർന്ന് വിവാഹത്തിലെത്തി.  ഇവർക്ക് അഞ്ച് കുട്ടികളായിരുന്നു. മൂത്ത മകൾ ഡെബ്ര, അതിനു താഴെ എൽസി, ലോറൻസ്, ഡേവിഡ് സണ്ണി ജൂനിയർ, ജോസഫ് (ഇയാൾ മതം മാറി സക്കറിയ അബ്ദുൽ റഹ്മാൻ എന്ന പേരു സ്വീകരിച്ചു) എന്ന മൂന്ന് സഹോദരന്മാർ. ജന്മനാ രോഗിയായിരുന്ന എൽസി വിർജീനിയയിലെ 
"ഹോസ്പിറ്റൽ ഫോർ ദി നീഗ്രോ ഇൻസെയ്ൻ" എന്ന മാനസികരോഗചികിൽസാകേന്ദ്രത്തിലാക്കപ്പെടുകയും, അവിടെ വെച്ചു 1955-ൽ മരിക്കുകയും ചെയ്തു. 


രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ സ്റ്റീൽ ബൂമിനെ പിന്തുടർന്ന് ബാൾട്ടിമോറിലെ ടർണേഴ്സ് സ്റ്റേഷനിലുള്ള സ്റ്റീൽ ഫാക്റ്ററിയിലേക്ക് ജോലി തേടിയെത്തുകയായിരുന്നു ഹെൻറിയറ്റയുടെ ഭർത്താവ് ഡേവിഡ്. പിന്നീട് ഹെൻറിയറ്റയും കുടുംബവും  റോണോക്കിൽ നിന്ന്  ബാൾട്ടിമോറിലേക്ക് ചേക്കേറുകയാണുണ്ടായത്.

ഹെൻറിയറ്റയുടെ അർബുദം തിരിച്ചറിയുമ്പോൾ അവരുടെ അഞ്ചാമത്തെ കുഞ്ഞായ ജോസഫിനു ജന്മം നല്‍കി വെറും നാലു മാസം മാത്രമേ ആയിരുന്നുള്ളൂ.  തന്റെ രോഗാവസ്ഥയുടെ തീവ്രതയറിയാതെ അവർ പതിവുജോലികളിൽ മുഴുകി. രോഗനിർണ്ണയത്തിനുശേഷം ഡോക്റ്റര്‍  ജോൺസ് ആവശ്യപ്പെട്ടതനുസരിച്ച്  ഹോസ്പിറ്റലില്‍ തിരിച്ചെത്തിയ ഹെന്‍‌റിയറ്റയെ   അനസ്തീഷ്യയ്ക്ക് വിധേയയാക്കി. ട്യൂമറുള്ള സ്ഥലത്ത് റേഡിയേഷൻ പുറപ്പെടുവിക്കുന്ന റേഡിയം ട്യൂബുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു അന്നത്തെ പ്രധാന ചികില്‍സാരീതി. നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ശക്തമായ റേഡിയേഷന്‍ കൊണ്ട്  അര്‍ബുദത്തെ കരിച്ചുകളയുന്ന രീതി പലരിലും കുറെയൊക്കെ ഫലപ്രദമായിരുന്നു. 1950 ഫെബ്രുവരിയിലെ ആ തണുത്ത പ്രഭാതത്തിൽ റേഡിയം ട്യൂബുകള്‍ സ്ഥാപിക്കുന്നതിനു മുന്‍പ്, ഡോക്റ്റര്‍ ലോറൻസ് വാർട്ടൺ ജൂനിയർ അവരുടെ സെര്‍‌വിക്സിന്റെ നോര്‍മലായിട്ടുള്ള ഭാഗത്തു നിന്നും, ട്യൂമറില്‍ നിന്നും അല്പം ടിഷ്യു വീതം മുറിച്ചെടുത്ത് രണ്ട്  ട്യൂബുകളിലാക്കി സൂക്ഷിച്ചു.  ഇത്തരത്തില്‍  സാമ്പിളുകള്‍ ശേഖരിച്ച് ഹോപ്കിന്‍സിലെ ടിഷ്യു കള്‍ചര്‍ മേധാവിയായ ജോര്‍ജ് ഗയ്ക്ക് പരീക്ഷണാവശ്യത്തിനായി കൊടുത്തയക്കുന്ന പതിവുണ്ടായിരുന്നു അന്ന്. അതും രോഗിയുടെ അനുവാദമില്ലാതെ. അവര്‍ പോലും അറിയാതെ!

റേഡിയം ട്യൂബുകളില്‍ നിന്നുമുള്ള മാരകമായ വികിരണങ്ങള്‍ തുടക്കത്തിൽ ഹെന്‍‌റിയറ്റയുടെ അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടഞ്ഞിരുന്നെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ അത് തിരിച്ചു വരികയാണുണ്ടായത്. അസഹ്യമായ വേദനയോടെ അവര്‍ വീണ്ടും ഹോപ്കിന്‍സിലെത്തി അവിടുത്തെ കറുത്ത വര്‍ഗക്കാര്‍ക്കായുള്ള വാര്‍ഡില്‍ അഡ്മിറ്റ് ആയി. അധികം വൈകാതെ,  ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇരച്ച് കയറിയ അര്‍ബുദം 1951 ഒക്റ്റോബർ നാലിനു അവരുടെ ജീവനെടുത്തു. അർബുദനിർണ്ണയത്തിനു ശേഷം വെറും എട്ട് മാസത്തെ ആയുസ്സിൽ  വേദനാജനകമായ ഒരന്ത്യം.

എന്നാല്‍, അതിനു മുന്‍പ് തന്നെ അവരുടെ ജീവന്റെ ഒരു തുടിപ്പ്  ഹോപ്കിൻസിലെ  പരീക്ഷണശാലയിൽ അനശ്വരതയിലേക്കുള്ള അനന്തമായ പ്രയാണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു.
--------
അടുത്ത ദിവസം ഇന്‍‌കുബേറ്ററില്‍ നിന്നും ട്യൂബുകള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ വളർന്നിരുന്ന കോശങ്ങള്‍ മേരിയില്‍ പ്രത്യേകിച്ച് ഉത്സാഹം ഒന്നും ഉളവാക്കിയിരുന്നില്ല. കാരണം ഇതുപോലെ ഒന്ന് രണ്ട് ദിവസമൊക്കെ കോശങ്ങള്‍ വളരുന്നത്‌ അവര്‍ മുന്‍പും കണ്ടിരുന്നു.  മേരി ആ ഒരു ട്യൂബില്‍ നിന്നും കോശങ്ങളെ പകുത്ത് പല ട്യൂബുകളിലാക്കി. ദിവസങ്ങൾക്കുള്ളിൽ  വീണ്ടും പകുത്ത് പലതാക്കത്തക്കവിധം കോശങ്ങൾ വളർന്നു. ഇങ്ങനെ പകുക്കൽ തുടര്‍ന്നു കൊണ്ടേയിരുന്നു. അധികം വൈകാതെ അവര്‍ അത്യന്തം അല്‍ഭുതകരമായ ആ വസ്തുത തിരിച്ചറിഞ്ഞു. ഇതുവരെ അവർ കണ്ടതുപോലെയല്ല ഈ കോശങ്ങൾ.  ഈ കോശങ്ങള്‍ അനശ്വരമാണു! അവയ്ക്ക് മരണമില്ല! അനുകൂലമായ വളര്‍ച്ചാസാഹചര്യമൊരുക്കിക്കൊടുത്താല്‍ അവ വളര്‍ന്നുകൊണ്ടേയിരിക്കും.

അങ്ങനെ ലോകത്തെ ആദ്യത്തെ  അനശ്വര മനുഷ്യകോശം (Immortal Human Cell Line) രൂപമെടുത്തു. അവര്‍ അതിനെ വിളിച്ചത് "ഹീലാ (HeLa)" എന്നായിരുന്നു. ഹെന്‍‌റിയറ്റ ലാക്സ് (Henrietta Lacks) എന്ന പേരിന്റെ ആദ്യ രണ്ടക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ ഹീലാ!

ഹീലാ കോശങ്ങൾ (ചിത്രത്തിനു കടപ്പാട്)
റേഡിയേഷൻ ചികിൽസയിലൂടെ ഹെൻറിയറ്റ അർബുദവുമായി പോരാടുമ്പോൾ തന്നെ, 1951 ഏപ്രിൽ 10-നു ഡോ.ജോർജ് ബാൾട്ടിമോറിലെ ഒരു ലോക്കൽ  ടെലിവിഷൻ ചാനലിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഹീലാ കോശങ്ങളെക്കുറിച്ച് ലോകത്തോട് ആവേശത്തോടെ സംസാരിക്കുകയായിരുന്നു. ഈ കോശങ്ങളെ ഉപയോഗിച്ച് കാൻസർ എന്ന മഹാരോഗത്തിനു പ്രതിവിധി  കണ്ടെത്താൻ  സാധിച്ചേക്കും എന്നദ്ദേഹം പറഞ്ഞു.   ഹെൻറിയറ്റ എന്ന പേര് മാത്രം പറഞ്ഞില്ല. അനുനിമിഷം മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്ന ആ സാധുസ്ത്രീ പരീക്ഷണശാലകളിൽ അനശ്വരപ്രയാണം തുടങ്ങിയ തന്റെ ജീവനെക്കുറിച്ച്  ഒരിക്കലും അറിഞ്ഞതുമില്ല. 

വര്‍ഷങ്ങള്‍ നീണ്ട പ്രയത്നം വിജയത്തില്‍ കലാശിച്ച ഡോ.ജോര്‍ജ് വൈകാതെ തന്റെ സുഹൃത്തുക്കളെയും, പരിചയക്കാരായ മറ്റു ഗവേഷകരോടും അത്യന്തം ആവേശകരമായ ഈ വാര്‍ത്ത അറിയിച്ചു. സ്വാഭാവികമായും എല്ലാവരും ഒരേസ്വരത്തില്‍ തങ്ങള്‍ക്കും കൂടി ഈ കോശങ്ങള്‍ തരൂ എന്നാവശ്യപ്പെട്ടു. വൈകാതെ ഹോപ്കിന്‍സിലെ ആ കൊച്ചു പരീക്ഷണശാലയില്‍ നിന്നും ഹീലാ കോശങ്ങള്‍ ലോകത്തെമ്പാടുമുള്ള  നിരവധി പരീക്ഷണശാലകളിലേക്ക് കടന്നു ചെന്നു. അപ്പോഴും, അനുവാദമില്ലാതെ എടുത്തത്‌ കൊണ്ടും, രോഗിയുടെ സ്വകാര്യതയ്ക്ക് മുന്ഗണന നൽകുന്നു എന്ന ന്യായീകരണത്തോടെയും, ഹീലാ എന്ന കോശത്തിന്റെ ഉറവിടമായ ഹെൻറിയറ്റയെക്കുറിച്ചുള്ള വിവരം  ഹോപ്കിന്‍സ് രഹസ്യമായി തന്നെ സൂക്ഷിച്ചു.
-------
പോളിയോ പടര്‍ന്നു പിടിച്ച കാലമായിരുന്നു അത്. നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നത് കണ്ട് അമ്മമാര്‍ തലയറഞ്ഞ് കരഞ്ഞ കാലം. ജോനസ് സാല്‍ക്ക് പോളിയോയ്ക്ക് വാക്സിന്‍ കണ്ടുപിടിച്ചിരുന്നു എങ്കിലും, വാക്സിന്റെ മനുഷ്യരിലുള്ള പ്രവർത്തനം വൻതോതിൽ പരീക്ഷിച്ച് ഫലമറിയാവുനുതകുന്ന  പരിശോധനാസംവിധാനം (ഡയഗ്നോസ്റ്റിക് ടെസ്റ്റ്) ആവശ്യമായിരുന്നു.    നിർജ്ജീവമാക്കിയ പോളിയോ വൈറസുകള്‍ തന്നെയാണ് ജോനാസ് സാൽക്ക് വാക്സിന്‍ ആയി ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ (സാൽക്കിന്റെ എതിരാളിയായിരുന്ന സാബിനും കൂട്ടരും നിർമ്മിച്ച "ജീവനുള്ളതും എന്നാൽ നിർവീര്യമാക്കിയതുമായ" live attenuated vaccine പിന്നീട് വന്നതാണ്). കുട്ടികളിൽ വാക്സീൻ കുത്തിവെച്ച ശേഷം അവരുടെ രക്തത്തിൽ വൈറസിനെതിരെയുണ്ടാക്കപ്പെടുന്ന ആന്റിബോഡികൾക്ക് വൈറസുകളെ നിർവീര്യമാക്കാനുള്ള കഴിവുണ്ടോ എന്ന്  പരിശോധിച്ചാണ് വാക്സീന്റെ ഫലപ്രാപ്തി നിർണ്ണയിക്കുന്നത്.

സാധാരണഗതിയിൽ വൈറസിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നത് കുരങ്ങുകളെ മൊത്തത്തിലോ, അല്ലെങ്കിൽ കുരങ്ങുകളിൽ നിന്നും വേർതിരിച്ചെടുത്ത അല്പായുസുള്ള നോർമൽ കോശങ്ങളോ ആയിരുന്നു (1960-ലാണ് വാക്സീൻ പഠനങ്ങൾക്ക് പിന്നീട്  വ്യാപകമായി ഉപയോഗിക്കപ്പെട്ട "വീറോ" എന്ന അനശ്വരകുരങ്ങ് കോശം സൃഷ്ടിക്കപ്പെടുന്നത്).  ലക്ഷക്കണക്കിന് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഫീൽഡ് ട്രയലിൽ ഇത്തരം പരിശോധന നടത്താനാവശ്യമായ അളവിൽ കുരങ്ങ് കോശങ്ങളെ സംഘടിപ്പിക്കുക എന്നത് തീർത്തും ദുഷ്കരവും അപ്രായോഗികവും, ധാരാളം പണച്ചിലവുള്ളതുമായ കാര്യമായിരുന്നു. തനിക്ക് വാക്സിന്‍ പരീക്ഷണത്തിനുതകുന്ന  മനുഷ്യകോശങ്ങള്‍  അത്യാവശ്യമാണെന്ന് ജോനസ് സാല്‍ക്ക് ശാസ്ത്രലോകത്തോട് അപേക്ഷിക്കുകയും, അത് ശ്രദ്ധയില്പെട്ട ഗവേഷകര്‍ ഹീലാ കോശങ്ങളെക്കുറിച്ച് അദ്ദേഹത്തോടു പറയുകയും ചെയ്തു. 

തുടര്‍ന്ന് ഹീലാകോശങ്ങളിൽ വൈറസുകളെ വളർത്താൻ കഴിയുമോ എന്ന് പരീക്ഷിച്ചു (മനുഷ്യരെ ബാധിക്കുന്നതാണെങ്കിലും എല്ലാ തരം വൈറസുകളും എല്ലാ തരം മനുഷ്യകോശങ്ങളിലും വളരുകയില്ല).   പരീക്ഷണങ്ങള്‍ വൻ വിജയകരമായിരുന്നു. ഹീലായില്‍ പോളിയോ വൈറസുകള്‍ പെറ്റു പെരുകി, കോശങ്ങളെ കൊന്ന് കൊലവിളിച്ച്  കൊണ്ടു വളര്‍ച്ചാ ദ്രാവകത്തില്‍ വൈറസുകൾ തിങ്ങി നിറഞ്ഞു. എന്നാൽ പോളിയോ വൈറസുകൾക്കെതിരെയുള്ള ആന്റിസിറം (ആന്റിബോഡി) പ്രയോഗിച്ചാൽ ഹീലാകോശങ്ങളിൽ നിന്നും വൈറസ് ബാധയെ ഒഴിപ്പിക്കാമെന്ന് മനസ്സിലാക്കി. അങ്ങിനെ ജോനാസ് സാൽക്കിനും കൂട്ടർക്കും വേണ്ടുന്ന ലളിതവും ചിലവു കുറഞ്ഞതുമായ വൈറസ് നിർവീര്യവൽക്കരണം എന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റ് രൂപം കൊണ്ടു.  അതായത് വാക്സിനേറ്റ് ചെയ്യപ്പെട്ടതും അല്ലാത്തതുമായ കുട്ടികളിൽ നിന്നും രക്തമെടുത്ത് (സീറം), വെവ്വേറെ ആയി വൈറസിന്റെ സാന്നിധ്യത്തിൽ ഹീലാകോശങ്ങളിൽ പ്രയോഗിക്കുക. വൈറസ് ബാധയിൽ നിന്നും ഹീലാകോശങ്ങൾ രക്ഷപെടുന്നുവെങ്കിൽ കുട്ടികളുടെ രക്തത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്നും, അവർ പ്രതിരോധശേഷിയാർജ്ജിച്ചു  എന്നും മനസ്സിലാക്കാം.

1952-ൽ വാക്സിന്‍ പരീക്ഷണത്തിന്  മാത്രം ഹീലാ കോശങ്ങള്‍ വന്‍തോതില്‍ ഉല്‍പാദിപ്പിക്കുന്നതിനായി ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഹീലാഫാക്റ്ററി തന്നെ തുടങ്ങി. കറുത്തവർഗക്കാരായ തടവുകാരിൽ സിഫിലിസ് രോഗമുണ്ടാക്കി ക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കി കുപ്രസിദ്ധിയാർജ്ജിച്ച സ്ഥാപനമായിരുന്നു ടസ്കീഗി ഇൻസ്റ്റിറ്റ്യൂട്ട്‌.  ലോകത്തെ പോളിയോയിൽ നിന്നും വിമുക്തമാക്കാൻ യഥേഷ്ടം വൈറസുകൾക്ക് ഇരയാകുവാൻ വേണ്ടി ഒരു കറുത്തവർഗ്ഗക്കാരിയുടെ കോശം തയ്യാറെടുത്തതും അതേ സ്ഥലത്തായിരുന്നു എന്നത് കൗതുകകരമായ ചരിത്രമാണ്. ഹീലാ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനെത്തുടര്‍ന്ന് പോളിയോ വാക്സിനുകള്‍ വ്യാപകമായി കുഞ്ഞുങ്ങളില്‍ പ്രയോഗിച്ചു. വാക്സിനും വന്‍ വിജയമായിരുന്നു. ലോകമെങ്ങും നിരവധി കുഞ്ഞുങ്ങള്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് പിച്ച വെച്ചു നടന്നു. ഒരർത്ഥത്തിൽ ഹെന്‍‌റിയറ്റ ലാക്സ് എന്ന കറുത്ത വര്‍ഗക്കാരി വീട്ടമ്മയിലൂടെ. അവരുടെ ജീവന്റെ കണികയിലൂടെ. 

പോളിയോ വാക്സിനില്‍ തുടങ്ങി, ആണവവികിരണപരീക്ഷണങ്ങൾ,  അനേകം മരുന്നുകള്‍, ഗുളികകള്‍, എന്നുവേണ്ട നാമുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടെ ഒട്ടനവധി  നിത്യോപയോഗസാധനങ്ങളുടെ നിർമ്മാണസാമഗ്രികൾ ഹീലാ കോശങ്ങളില്‍ പരീക്ഷിച്ചു കടന്നു വന്നവയാണു. പോളിയോ വൈറസിനു പുറമെ മറ്റു നിരവധി വൈറസുകളും, ക്ഷയരോഗം, പ്ന്യുമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് ഹേതുവായ ഒട്ടനവധി ബാക്റ്റീരിയകളും  ഈ കോശങ്ങളില്‍ പരീക്ഷിച്ചു പഠിച്ചതിന്റെ ഫലമായി  ആന്റിബയോട്ടിക്കുകളും മരുന്നുകളും രൂപപ്പെടുത്തുവാന്‍ കഴിഞ്ഞു.

ആദ്യമായി  ബഹിരാകാശയാത്ര ചെയ്ത മനുഷ്യകോശവും ഹെന്‍‌റിയറ്റയുടെ ഹീലായായിരുന്നു. സീറോ ഗ്രാവിറ്റിയില്‍ മനുഷ്യകോശങ്ങള്‍ക്കുണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവനായിരുന്നു ആ യാത്ര.  ഹ്യൂമൻ ജീനോം പ്രോജക്റ്റിനും ഒക്കെ എത്രയോ വര്‍ഷം മുന്‍പ് നിരവധി ജീനുകളെ തിരിച്ചറിയുകയും, വേർതിരിച്ചെടുത്ത് പഠിക്കുകയും ചെയ്തത് ഹീലാ കോശങ്ങളെ ഉപയോഗിച്ചായിരുന്നു.പിന്നീട് ജീവശാസ്ത്രപാഠപുസ്തകങ്ങളിൽ കുമിഞ്ഞ് കൂടപ്പെട്ട കോശവിജ്ഞാനത്തിനൊപ്പം നിരവധി ഗവേഷകരെ നോബൽ സമ്മാനിതരാക്കുകയും ചെയ്തു ഈ അനശ്വരകീഴാളകോശങ്ങൾ.

ഈ അനശ്വരകോശങ്ങളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ ചിലര്‍ ചേര്‍ന്ന് ആദ്യകാലത്ത് തന്നെ മൈക്രോബയോളജി അസോസിയേറ്റ്സ് എന്ന ഒരു സ്വകാര്യ കമ്പനിക്ക് രൂപം കൊടുത്തു. അതുവരെ ഫ്രീ ആയി ലഭിച്ചിരുന്ന ഹീലാ കോശങ്ങള്‍ക്ക് ട്യൂബൊന്നിനു വില നിശ്ചയിച്ച്  വില്പന ആരംഭിച്ചു. അന്ന് രൂപം കൊണ്ട കമ്പനിയുടെ വേരുകള്‍ ഇന്നും ചില വമ്പന്‍ കമ്പനികളില്‍ കാണാം (ഇന്‍‌വിട്രോജന്‍, ബയോവിറ്റേക്കര്‍ എന്നിങ്ങനെ). ഒരു മള്‍ട്ടിമില്യൺ ഡോളര്‍ വ്യവസായമായി മാറി ഹീലാ കോശങ്ങളുടെ നിര്‍മ്മാണവിതരണ സം‌രംഭങ്ങൾ. ഇന്ന് എ.റ്റി.സി.സി എന്ന അമേരിക്കൻ സ്വകാര്യ കോശസംഭരണവിതരണ കേന്ദ്രത്തിൽ നിന്നും ട്യൂബൊന്നിനു $351 ഡോളറിനു ഹീലാ കോശങ്ങൾ ലഭിക്കും. ഈ ഒരു ട്യൂബിൽ നിന്നും വളർത്തിയെടുത്ത് നിങ്ങൾക്ക് എത്രവേണമെങ്കിലും സംഭരിച്ച് വെയ്ക്കാം.  എ.റ്റി.സി.സി-യുടെ കാറ്റലോഗ് നമ്പർ പ്രകാരം രണ്ടാമത്തെ കോശമാണു ഹീല (CCL-2). ആദ്യത്തേത്  L-929 (CCL-1) എന്ന് വിളിക്കപ്പെടുന്ന, എലിയിൽ നിന്നും വേർതിരിച്ചെടുത്ത കോശം.  മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വിറ്റ് കാശാക്കാം എന്ന ആശയത്തിനു തുടക്കം കുറിച്ചതിൽ ഈ കോശങ്ങൾക്ക് വലിയ പങ്കുണ്ട്.  

ക്യാന്‍സര്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാക്കുവാന്‍ പോന്ന നിര്‍ണ്ണായകമായ ഈ മനുഷ്യകോശം ഇതിനോടകം വൻ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. സ്വാഭാവികമായും  ഈ കോശങ്ങളുടെ യഥാർത്ഥ ഉടമയെ ചൊല്ലി മാധ്യമങ്ങളില്‍ നിരവധി ചോദ്യങ്ങൾ ഉയരുകയും, ഹെറിയറ്റ് ലെയ്ന്‍ , ഹെലൻ ലെയ്ൻ എന്നിങ്ങനെ സാങ്കല്‍പ്പിക പേരുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ഹീലയുടെ ഉൽഭവത്തിനും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, 1971-ൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് ഡോക്റ്റർ ജോർജ് ഗയ് മരണമടഞ്ഞതിനു ശേഷം, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ജോൺസ് ഹോപ്കിൻസ്  പുറത്തിറക്കിയ  കുറിപ്പിലാണ്  ആദ്യമായി ഹീലായുടെ ഉടമയായി "ഹെൻറിയറ്റ ലാക്സ്" എന്ന പേരു അച്ചടിമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്.    അപ്പോഴും, വൈദ്യശാസ്ത്രരംഗത്ത് വിപ്ലവവും ഒപ്പം വിവാദങ്ങളും സൃഷ്ടിച്ച് കൊണ്ടിരുന്ന ഹെൻറിയറ്റയുടെ കോശത്തെക്കുറിച്ച്  അവരുടെ കുടുംബത്തിനു യാതൊരറിവും ഉണ്ടായിരുന്നില്ല.    

(തുടരും)
--------

References:

1- The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
2-Record of the first physician to see Henrietta Lacks at the Johns Hopkins Hospital: history of the beginning of the HeLa cell line. Jones, H. W.  Am J Obstet Gynecol 1997. 176:227S228S.
3-Tissue culture studies of the proliferative capacity of cervical carcinoma and normal epithelium, Gey, GO, Coffman, MD and Kubicek, MT, Cancer Research 12, 1952, 264-65
4-Studies on the propagation in vitro of Polio myelitis virus, Scherer, W and Gey GO, Journal of Experimental Medicine, 97, no 5 (May 1,1951).
5- The Mass Production and Distribution of HeLa Cells at the Tuskege Institute, 1953-55, Brown, RW, Henderson, JHM, Journal of the History of Medicine 38 (1983).
6- Immortalization overview ATCC
7- Tissue Culture Method
8-Biology of SNU lines Ja-Lok Ku and Jae-Gahib Park, Cancer Research and Treatment 2005;37(1):1-19

Saturday, January 19, 2013

ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല.


ബ്രേക്കിങ്ങ് ബാഡ്- രസതന്ത്രമെന്ന കല
“It is sometimes said that organic synthesis is at the same time an exact science and a fine art.”-Professor Arne Fredga, 1965
ഏകദേശം പതിനഞ്ചോളം വർഷങ്ങൾക്ക്  മുൻപാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട്  കക്ഷിയുടെ  ലാബ്മേറ്റും ഞങ്ങളുടെ പൊതുസുഹൃത്തുമായ  ഒരു ഓർഗാനിക് കെമിസ്റ്റ്  എളുപ്പത്തിൽ പണമുണ്ടാക്കാനുതകുന്ന ഒരു രാസവിദ്യയെക്കുറിച്ച്  പറയുന്നത്.  വേദനാസംഹാരിയായി ഉപയോഗിക്കുന്ന കോഡീൻ എന്ന മരുന്നിനെ വളരെ എളുപ്പത്തിൽ വിലകൂടിയ മയക്കുമരുന്നായ ഹെറോയ്ൻ ആക്കി മാറ്റുക എന്നതായിരുന്നു വിദ്യ . കോഡീൻ അടങ്ങിയിട്ടുള്ള നിരവധി മരുന്നുകൾ ഫാർമസികളിൽ ലഭ്യമാണ്. അതിനെ ചില്ലറ രാസമാറ്റം നടത്തിയാൽ വീര്യം കൂടിയ,  അന്താരാഷ്ട്ര മാർക്കറ്റിൽ കോടിക്കണക്കിനു വില വരുന്ന ഹെറോയ്ൻ ഉണ്ടാക്കാം (ചിത്രം ഒന്ന്).

ചിത്രം. ഒന്ന്
പൊതുവെ സൈക്കെന്ന് വിശേഷിപ്പിച്ചിരുന്ന കക്ഷിയുടെ ഈ അഭിപ്രായത്തെ സുഹൃത്തുക്കൾ ചിരിച്ച് തള്ളുകയാണുണ്ടായത്. മിടുക്കനായ ഈ രസതന്ത്രജ്ഞൻ പിനീട്  കുറച്ച് കാലം അമേരിക്കയിൽ ഗവേഷണം  ഒക്കെ ചെയ്ത്   ഒടുവിൽ നാട്ടിലേക്ക് മടങ്ങിപ്പോയി. ഇപ്പോൾ ഒരു കമ്പനിയിൽ സയന്റിസ്റ്റ് ആയി ജോലിനോക്കുന്നു എന്നാണറിഞ്ഞത്.


പണ്ട് ചിരിച്ച് തള്ളിയ ഈ സംഭവം ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. 2008-ൽ വിൻസ് ഗില്ലിഗൻ നിർമ്മിച്ച് എ.എം.സി ചാനലിൽ ഇപ്പോഴും സൂപ്പർഹിറ്റായി ഓടുന്ന “ബ്രേക്കിങ്ങ് ബാഡ്” എന്ന ക്രൈം ത്രില്ലർ സീരീസ് നാലു സീസണും കണ്ടു തീർത്തു. ഈ സീരീസ് എനിക്ക് റെക്കമെന്റ് ചെയ്തത് നേരത്തെ സൂചിപ്പിച്ച അടുത്ത സുഹൃത്താണ്. എന്തായാലും സംഗതി ഗംഭീരമായിട്ടുണ്ട്.  

പ്ലോട്ട് ചുരുക്കത്തിൽ:  ജീവിതത്തിന്റെ രണ്ടറ്റം  കൂട്ടിമുട്ടിക്കുവാനായി ഒരു കാർവാഷിൽ കാഷ്യറായും, തുടപ്പുകാരനായും ഒക്കെ ജോലി ചെയ്യേണ്ടി  വരുന്ന, ആൽബുക്കർക്കിയിലെ (ന്യൂ മെക്സിക്കോ)   ഒരു സാധാരണ ഹൈസ്കൂൾ കെമിസ്ട്രി അധ്യാപകൻ ഒരു ദിവസം കുഴഞ്ഞ് വീഴുകയും, തനിക്ക് മൂന്നാം ഘട്ടത്തിലെത്തിയ, ഓപ്പറേറ്റ് ചെയ്യാനാവാത്ത ലങ്ങ് കാൻസർ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.  ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞു എന്ന് മനസ്സിലാക്കുന്ന വാൾട്ടർ വൈറ്റ് ഗർഭിണിയായ ഭാര്യയും, സെറിബ്രൽ പാൾസി ബാധിച്ച മൂത്ത മകനും അടങ്ങുന്ന തന്റെ  കുടുംബത്തിന്റെ  സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതിനും, കാൻസർ ചികിൽസക്കുള്ള വൻതുക കണ്ടെത്തുന്നതിനും വഴികൾ ആലോചിക്കുന്നു. ഇതിനിടയിൽ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയിൽ ആഫീസറായ വാൾട്ടറിന്റെ ബ്രദർ-ഇൻ-ലോ ഹാങ്ക് ഷ്രേഡർ  ഒരു മയക്കുമരുന്ന് റെയ്ഡിൽ വാൾട്ടിനെ കൂടെ കൊണ്ട് പോകുന്നു. റെയ്ഡിൽ നിന്നും രക്ഷപെട്ടോടുന്ന വാൾട്ടിന്റെ പൂർവ്വവിദ്യാർത്ഥിയായ ജെസ്സി പിങ്ക്മാൻ എന്ന ചെറുപ്പക്കാരനെ വാഹനത്തിലിരുന്ന് കാണുന്ന വാൾട്ട്, മെത്താംഫെറ്റമിൻ എന്ന മരുന്നിന്റെ ഇല്ലീഗൽ  വിതരണക്കാരനായ ഈ ചെറുപ്പക്കാരനിലൂടെ പണമുണ്ടാക്കാനുള്ള ഒരു പുതിയവഴി കണ്ടെത്തുകയാണ്.  ഇവിടുന്നങ്ങോട്ട് വാൾട്ട് എന്ന കെമിസ്ട്രി അധ്യാപകൻ ഡി.ഇ.എ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ശുദ്ധമായ  ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമിൻ ഹൈഡ്രോക്ലോറൈഡ് ഉണ്ടാക്കുന്ന “ഹൈസൻബർഗ്” എന്ന നൊട്ടോറിയസ് അപരനാമത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. ഇതിനിടയിൽ അവർ നേരിടുന്ന പ്രശ്നങ്ങളും, ചെന്നെത്തുന്ന കുരുക്കുകളും, മെക്സിക്കൻ കാർട്ടേലുമായുള്ള ഇടപാടുകളും ഒക്കെയായി വളരെയധികം ഉദ്വേഗജനകമായി സീരീസ് മുന്നോട്ട് നീങ്ങുന്നു.

ഇതിൽ എന്നെ ആകർഷിച്ച പ്രധാനഘടകം രസതന്ത്രമാണ്.
ചിത്രത്തിന് കടപ്പാട്
ആവർത്തനപ്പട്ടികയിലെ മൂലകങ്ങളുടെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ചുള്ള ടൈറ്റിലുകളിൽ തുടങ്ങുന്ന കെമിസ്ട്രിയുടെ സാന്നിധ്യം,  ന്യൂമെക്സിക്കോയിലെ മരുഭൂമികളടങ്ങുന്ന  ഭൂപ്രദേശത്തിനൊപ്പം  ഇതിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കഥാപാത്രം തന്നെയാണ്. വാൾട്ട് സ്വീകരിക്കുന്ന ഹൈസൻബർഗ് എന്ന അപരനാമം അനിശ്ചിതത്വസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഇതിനോടകം എല്ലാവർക്കും മനസിലായിക്കാണണം.  നാടകീയമായ എഫക്റ്റിനു വേണ്ടി കുറച്ചൊക്കെ  കലാപരമായ സ്വാതന്ത്ര്യമെടുത്തിട്ടുണ്ടെന്നതൊഴിച്ചാൽ ക്ലാസ് മുറിയിലും, മൊബൈൽ ഹോമിലും, സൂപ്പർ മെത്ത് ലാബ് എന്നറിയപ്പെടുന്ന അനധികൃത  മെത്താംഫെറ്റമിൻ ലാബിലുമായി ഇതിൽ കടന്നുവരുന്ന രസതന്ത്രം  ഞാനറിഞ്ഞിടത്തോളം കൃത്യമാണു താനും. ഓക്ക്ലഹോമാ സർവ്വകലാശയിലെ ഓർഗാനിക് കെമിസ്ട്രി പ്രൊഫസർ ഡോ.ഡോണാ നെൽസൺ ഇതിന്റെ കൺസൾട്ടന്റായിരുന്നു. അതുപോലെ മെത്ത് ലാബ് സെറ്റപ്പ് ചെയ്യാൻ ഡി.ഇ.എ-യുടെ തന്നെ കെമിസ്റ്റുകളുടെ കൺസൾട്ടൻസിയും ഉണ്ടായിരുന്നു. അങ്ങിനെ നോക്കുമ്പോൾ കാര്യങ്ങൾ വെടിപ്പായതിൽ അൽഭുതമില്ല. ഇതിലെ കെമിസ്ട്രിയുടെ  പ്രയോഗങ്ങളേറെയും ക്രിമിനൽ പശ്ചാത്തലത്തിലാണെങ്കിലും, ചുരുക്കം ചില വിദ്യാർത്ഥികളിലെങ്കിലും “കെമിസ്ട്രി ഈസ് കൂൾ, യോ” എന്ന ഒരു തോന്നലുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന്  പറയാതെ വയ്യ.  

ഓർഗാനിക് സിന്തസിസ് എന്ന പാചക കല.
ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച കോഡീനെ ഹെറോയിൻ ആക്കുന്നതിനേക്കാൾ എളുപ്പമാണ് മെത്താംഫെറ്റമിൻ എന്ന ഉത്തേജക മരുന്ന് ഉണ്ടാക്കാൻ.  എഫഡ്രിൻ/സ്യൂഡോഎഫഡ്രിൻ എന്ന പേരിൽ മെഡിക്കൽ സ്റ്റോറുകളിൽ കിട്ടുന്ന സാധാരണ പനി/അലർജി മരുന്നുകളിൽ നിന്ന് രണ്ട് സ്റ്റെപ്പുകളിലായി മെത്താംഫെറ്റമിൻ ഉണ്ടാക്കാം (ചിത്രം രണ്ട്). അനധികൃതമായി 
മെത്താംഫെറ്റമിൻ ഉണ്ടാക്കുന്നതിനെ "കുക്കിങ്ങ് മെത്ത്" അഥാ മെത്ത് പാചകം എന്നാണു വിശേഷിപ്പിക്കുന്നത്.

സ്കൂളിലെ കെമിസ്ട്രി ലാബിൽ നിന്നും മോഷ്ടിച്ചെടുത്ത രാസവസ്തുക്കളും, ഉപകരണങ്ങളുമൊക്കെ വെച്ച്, ജെസ്സിയുടെ മൊബൈൽ ഹോമിൽ വാൾട്ട് ഒരു പരീക്ഷണശാല ഒരുക്കുന്നു. മരുഭൂമിയിലെ ആളനക്കമില്ലാത്ത സ്ഥലത്തേക്ക് ഓടിച്ച് പോയി ഈ മൊബൈൽ ലാബിൽ ഫാർമസിയിൽ നിന്നും മേടിച്ച ഗുളികകൾ പൊടിച്ച് മെത്താംഫെറ്റമിൻ പാചകം ചെയ്തെടുക്കുന്നു. തിളങ്ങുന്ന മെത്ത് ക്രിസ്റ്റലുകൾ ആദ്യമായി കണ്ട് കണ്ണ് തള്ളിയ ജെസ്സി പറയുന്നത് ഇങ്ങനെയാണ്, “You are a goddamn artist... this is art Mr.White” .


ഓർഗാനിക് സിന്തസിസിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള പ്രതിഭാശാലിയായ   പ്രൊഫസർ റോബർട്ട് ബേൺസ് വുഡ്‌വാർഡിനു 1965-ൽ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനം നൽകിക്കൊണ്ട് പ്രൊഫ. ആർണി ഫ്രെഡ്ഗ പറഞ്ഞ കാര്യം,  
“The synthesis of a complicated molecule is … a very difficult task; every group, every atom must be placed in its proper position and this should be taken in its most literal sense. It is sometimes said that organic synthesis is at the same time an exact science and a fine art.
ജെസ്സിയുടെ വാക്കുകളിൽ  പ്രതിധ്വനിക്കുന്നുണ്ടെന്ന നിരീക്ഷണം  തികച്ചും പ്രസക്തം. ഓർഗാനിക് സിന്തസിസ് എന്ന കലയുടെ ചരിത്രം  കൂടുതൽ  അറിയാൻ താത്പര്യമുള്ളവർക്ക് ഈ ലേഖനം വായിച്ച് നോക്കാവുന്നതാണ്.

മെത്താംഫെറ്റമിൻ ഉണ്ടാക്കാനുള്ള മറ്റൊരു മാർഗം ഫീനൈൽ 2 പ്രൊപ്പനോൺ  എന്ന രാസവസ്തുവിനെ  റിഡക്റ്റീവ് അമിനേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമക്കുക എന്നതാണ്  (ചിത്രം രണ്ട്) . ഈ പ്രക്രിയയ്ക്കായി ഉപയോഗിക്കുന്നത് കൊണ്ട് ഫിനൈൽ 2 പ്രൊപ്പനോൺ നിയന്ത്രിതവസ്തുവായി മാറി. അനധികൃത മെത്ത് ലാബുകൾക്ക് എളുപ്പത്തിൽ തരപ്പെടുത്താനാവില്ല. അതുകൊണ്ട് പലരും സ്വന്തമായി ഫിനൈൽ അസറ്റിക് ആസിഡിൽ നിന്നും ഫിനൈൽ 2-പ്രൊപ്പനോൺ ഉണ്ടാക്കുകയാണ് പതിവ്. ഈ സീരീസിൽ ഈ രണ്ട്  ഉത്പാദനരീതികളും കടന്നു വരുന്നുണ്ട്. വൻതോതിലുള്ള നിർമ്മാണത്തിനു ഫിനൈൽ അസെറ്റിക് ആസിഡിൽ തുടങ്ങുന്ന രീതിയാണ് കാണിക്കുന്നത്.  എങ്കിലും ഈ സീരീസ് കാണുന്നവർ നിർമ്മാണരീതികൾ പകർത്താതെയിരിക്കാൻ വേണ്ടുന്ന ചില മുൻകരുതലുകൾ എടുത്തിട്ടുള്ളതായി കാണാം. ഒരു നിർമ്മാണരീതി വായിച്ച് അതുപോലെ ചെയ്യുന്നതിനേക്കാൾ ഫലപ്രദമാണല്ലോ അത് ചെയ്തു കാണിക്കുന്ന ദൃശ്യങ്ങൾ.

മാ ഹ്വാങ്ങിൽ നിന്നും മെഹിക്കോയിലേക്ക്
ഏതാണ്ട് അയ്യായിരത്തോളം വർഷങ്ങളായി ചൈനീസ് പാരമ്പര്യചികിൽസകർ ആസ്ത്മ, പനി എന്നീ അസുഖങ്ങളൊക്കെ  ചികിൽസിക്കാനായി മാ ഹ്വാങ്ങ് അഥവാ എഫഡ്ര എന്ന ചെടിയുടെ സത്ത് ഉപയോഗിച്ചു വന്നിട്ടുണ്ട്. ഇറാനിലെ സോറാസ്ട്രിയർ സോമം ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നതും എഫെഡ്ര ആണെന്ന് വിക്കിയിൽ പറയുന്നു. 1885-ൽ എഫഡ്രയിൽ അടങ്ങിയിട്ടുള്ള  എഫഡ്രിൻ എന്ന ആക്റ്റീവ് ആൽക്കലോയിഡ് സംയുക്തം വേർതിരിച്ചെടുത്തു. ഇതിന്റെ ഫാർമസ്യൂട്ടിക്കൽ ഉപയോഗസാധ്യത തിരിച്ചറിഞ്ഞ് പലതരം രാസവകഭേദങ്ങൾ സൃഷ്ടിച്ചെടുക്കുകയുണ്ടായി. 1919-ൽ അക്കിറ ഒഗാത്ത എന്ന ജാപ്പനീസ് രസതന്ത്രജ്ഞൻ എഫെഡ്രിനിൽ നിന്നും ആദ്യമായി മെത്താംഫെറ്റമിൻ ഉണ്ടാക്കി. 1932-ൽ സ്മിത്ത്, ക്ലൈൻ ആൻഡ് ഫ്രെഞ്ച് മറ്റൊരു വകഭേദമായ "ആംഫെറ്റമിൻ" ആസ്ത്മാ ചികിൽസക്കുള്ള ഇൻഹേലർ രൂപത്തിൽ മാർക്കറ്റ് ചെയ്തു തുടങ്ങി. 1959-ൽ എസ്.ഫൈഫർ എന്ന കമ്പനി മെത്താംഫെറ്റമിൻ മാർക്കറ്റിൽ എത്തിച്ചു.

വളരെ പെട്ടന്ന് ഉണർവ്വും, ഉന്മേഷവും, സുഖാനുഭൂതിയും, യൂഫോറിയയും ഉളവാക്കാൻ ശേഷിയുള്ള  ഉത്തേജകമരുന്നാണ്  മെത്താംഫെറ്റമിൻ. ആസ്ത്മക്ക് മരുന്നടിച്ചവർക്ക് സൈഡ് എഫക്റ്റായി കിട്ടിയ യൂഫോറിയ ഒരു ബോണസായിരുന്നിരിക്കണം. ഒറ്റനോട്ടത്തിൽ, രോഗി ഇച്ഛിച്ചതും വൈദ്യം കൽപ്പിച്ചതും കഞ്ചൻ എന്ന് പറഞ്ഞതുപോലെ.  മറ്റൊരു സൈഡ് എഫക്റ്റ് വിശപ്പ് കുറയുക എന്നതായിരുന്നു. അങ്ങനെ തടി കുറക്കാനുള്ള മരുന്നായും ഉപയോഗിച്ച് തുടങ്ങി. അധികം വൈകാതെ  ഈ മരുന്ന് ഒരു സർവ്വരോഗസംഹാരിയായി മാറി. സ്കീസോഫ്രീനിയ, ആസ്ത്മ, മോർഫീൻ അഡിക്ഷൻ, നാർക്കോസിസ്, ആൽക്കഹോളിസം, മൈഗ്രേയ്ൻ,  ഹൃദയതടസ്സം, കടൽച്ചൊരുക്ക്, നിലക്കാത്ത ഹിക്കപ്പ്, ഇൻഫന്റൈൽ സെറിബ്രൽ പാൾസി, കോഡീൻ അഡിക്ഷൻ,  പുകവലി, പിള്ളാരുടെ പെരുമാറ്റപ്രശ്നങ്ങൾ, പാർക്കിൻസൺസ് രോഗം, എപ്പിലെപ്സി എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിച്ചിരുന്നു മെത്താംഫെറ്റമിൻ.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിലും, ജപ്പാനിലും , അമേരിക്കയിലും ഒക്കെ പട്ടാളക്കാരും ഇതിന്റെ ഉപയോക്താക്കളായിരുന്നു. ഉന്മേഷം നൽകുക, തളർച്ച കുറയ്ക്കുക, വിശപ്പ് കുറയ്ക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. ഇന്നും പോരാട്ടതളർച്ച അകറ്റുവാനും, പോരാട്ടസമയത്ത് ഉണർവ്വ് നൽകാനുമൊക്കെ പട്ടാളക്കാർക്ക് ഈ മരുന്ന് നൽകുന്നുണ്ട്.

ഉപയോഗം കൂടിയപ്പോൾ ഒപ്പം ദുരുപയോഗവും കൂടി.  ജനം ഇൻഹേലറുകൾ കുത്തിപ്പൊളിച്ച് മരുന്നെടുത്ത് നേരിട്ട് കുത്തിവെച്ച് തുടങ്ങിയപ്പോൾ, 1959-ൽ എഫ്.ഡി.എ ഇത് പ്രിസ്ക്രിപ്ഷൻ മരുന്നാക്കി. 1971 ആയപ്പോഴേക്കും മെത്താംഫെറ്റമിൻ ഇൻഹേലറുകൾ തന്നെ മാർക്കറ്റിൽ നിന്നും പിൻവലിക്കപ്പെട്ടു. ലീഗൽ പരിസരത്തുനിന്നും ക്രിമിനൽ അധോലോകത്തിന്റെ വരുതിയിലേക്ക് മെത്താംഫെറ്റമിൻ ഉത്പാദനവിതരണം കടന്നുചെന്നതിനോടുള്ള പ്രതികരണമായി 1965-ൽ  ഡ്രഗ് അബ്യൂസ് കണ്ട്രോൾ അമന്റ്മെന്റ് പാസാക്കി. അതിന്റെ തുടർച്ചയെന്നോണം 1970-ൽ കോമ്പ്രിഹെൻസീവ് ഡ്രഗ് അബ്യൂസ് പ്രിവൻഷൻ ആൻഡ് കണ്ട്രോൾ ആക്റ്റ് നിലവിൽ വന്നു. എൺപതുകളും തൊണ്ണൂറുകളുമായപ്പോഴേക്കും  മെത്താംഫെറ്റമിൻ പ്രിസ്ക്രിപ്ഷൻ എതാണ്ട് 90% ത്തോളം കുറഞ്ഞു വന്നു. പക്ഷെ 1980-കളിൽ തെരുവുകളിൽ മെത്താംഫെറ്റമിൻ എത്തിക്കുന്ന അനധികൃത പരീക്ഷണശാലകൾ (കിടപ്പുമുറികൾ മുതൽ മൊബൈൽഹോമിൽ വരെ സെറ്റപ്പ് ചെയ്തത്) ധാരാളമുണ്ടായിരുന്നു. 1970-ലും 80-ലുമൊക്കെ അമേരിക്കയിൽ ഉത്പാദിപ്പിച്ചിരുന്ന 90% മെത്താംഫെറ്റമിനും മോട്ടോർസൈക്കിൾ ഗാങ്ങുകളുടെ വകയായിരുന്നത്രേ. പിന്നീട് നിർമ്മാണം മെക്സിക്കോയിലേക്ക് മാറുകയാണുണ്ടായത്.  ഇന്ന് അമേരിക്കയിൽ ലഭിക്കുന്ന ഇല്ലീഗൽ മെത്താംഫെറ്റമിനിൽ അധികവും മെക്സിക്കോയിലോ, ഇവിടെ തന്നെയോ ഉണ്ടാക്കുന്നതാണ്. മെക്സിക്കൻ കാർട്ടേലുകൾ ഇൻഡ്യ, ചൈന എന്നിങ്ങനെ എഫഡ്രിൻ, സ്യൂഡോഎഫഡ്രിൻ എന്നീ മരുന്നുകൾക്ക് അധികം ഓവർസൈറ്റ് ഒന്നുമില്ലാത്ത രാജ്യങ്ങളിൽ നിന്നും വൻതോതിൽ വാങ്ങി അതിൽ നിന്നും മെത്താംഫെറ്റമിൻ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
കാലിഫോർണിയയിൽ തുടങ്ങി അമേരിക്കയുടെ മധ്യഭാഗത്തിലൂടെ കിഴക്കേ അറ്റം വരെ വ്യാപിച്ച ഒരു നിർമ്മാണവിതരണ ശൃംഖല രൂപപ്പെട്ട് വന്നിട്ടുണ്ട്. 2010-ൽ ഏതാണ്ട് പതിനായിരത്തിലധികം അനധികൃത  മെത്ത് ലാബുകൾ അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

തലച്ചോറിലെ പ്രവർത്തനം
മദ്യവും മയക്കുമരുന്നുകളും ഒക്കെ  മനുഷ്യർക്ക്  സുഖാനുഭൂതിയും പരമാനന്ദവുമൊക്കെ പകർന്ന് നൽകുന്നതിനു മുഖ്യ കാരണം തലച്ചോറിലെ മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റംഎന്ന സുഖദായകകേന്ദ്രത്തിന്റെ പ്രവർത്തനമാണെന്ന് ന്യൂറോളജിസ്റ്റ് ഡോ.സൂരജ് രാജൻ മദ്യപാനാസക്തിയെക്കുറിച്ചുള്ള പോസ്റ്റിൽ എഴുതിയിരുന്നത് ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും.
സൂരജിന്റെ തന്നെ വാക്കുകളിൽ,
“ഡോപ്പമീന്‍‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ്എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു.
മുകളിൽ സൂചിതമായ നാലു നാഡീരസങ്ങളെയും മെത്താംഫെറ്റമിൻ ബാധിക്കുമെങ്കിലും, മുഖ്യമായും ഇതിന്റെ പ്രവർത്തനം ഡോപ്പമീൻ വഴിയാണ്. സാധാരണനിലയിൽ ഡോപ്പമീൻ ചെറിയ ചെറിയ കുമിളകൾ പോലെയുള്ള അറകളിൽ കോശാന്തരഭാഗത്ത് സൂക്ഷിച്ച് വെച്ച്, ആവശ്യമുള്ളതനുസരിച്ച് പുറത്തേക്ക് വിടുകയാണ് ചെയ്യുന്നത്. ന്യൂറോണുകളിൽ നിന്നും ഡോപ്പമീൻ പുറപ്പെടുവിക്കുന്ന പ്രക്രിയയെയാണ് മെത്താംഫെറ്റമിൻ മുഖ്യമായും ബാധിക്കുന്നത്. ഡോപ്പമീന്റെ സംഭരണ വിതരണ പ്രക്രിയകളുടെ സ്വാഭാവികനിയന്ത്രണം തകരാറിലാക്കുക വഴി കോശങ്ങളിൽ നിന്നും ധാരാളം ഡോപ്പമീൻ പുറത്തേക്ക് വിടാൻ മെത്താംഫെറ്റമിൻ പ്രേരിപ്പിക്കുന്നു. ഇത് കാരണം ഡോപ്പമീനുകളെ സ്വീകരിക്കാൻ ശേഷിയുള്ള നാഡീകോശങ്ങൾ നിരന്തരം  ഉത്തേജിതനിലയിലാകുന്നു.  മെത്താംഫെറ്റമീൻ വളരെ എളുപ്പം ബ്ലഡ്-ബ്രെയിൻ ബാരിയർ കടക്കുന്നത് കൊണ്ട്  വളരെ വേഗത്തിൽ തലച്ചോറിലേക്ക് വ്യാപിക്കുകയും, അതിന്റെ ഫലം ഏറേ നേരം നിലനിൽക്കുകയും ചെയ്യുന്നു. അതായത് വലിക്കേണ്ട താമസം കിക്കോട് കിക്കായിരിക്കും എന്ന് മാത്രമല്ല കിക്ക് ഏറെ നേരം നിലനിൽക്കുകയും ചെയ്യും. മദ്യത്തേക്കാളൊക്കെ എളുപ്പത്തിൽ അഡിക്ഷൻ ഉണ്ടാക്കുവാൻ ഈ മരുന്നിനു കഴിയുന്നതും ഇക്കാരണങ്ങൾ കൊണ്ട് തന്നെ.

അമിതോപയോഗം: കോഞ്ഞാട്ടയാകുന്ന ജീവിതങ്ങൾ
അമിതമായി ഉപയോഗിച്ചാൽ  താത്ക്കാലിക യൂഫോറിയക്കപ്പുറം ജീവിതം തകർത്ത് കളയാൻ ശേഷിയുള്ള തീർത്തും അപകടകാരിയായ ലഹരിമരുന്നാണിത്. ജീവിതം നരകതുല്യമാകുമെന്നതിനു പുറമെ തലച്ചോറിനു സ്ഥായിയായ കേട് വരുത്താൻ ശേഷിയുണ്ട് ഈ മരുന്നിനു. സ്ഥിരമായ ഉദ്ദീപനത്തിനൊടുവിൽ ന്യൂറോണുകൾ കൊല്ലപ്പെടുന്നു. അതിന്റെ ഫലമായി ഉണ്ടാകുന്ന ന്യൂറോഡീജനറേഷൻ തലച്ചോറിൽ സ്ഥായിയായ കേടുപാടുകളുണ്ടാക്കും. ഓർമ്മ നഷ്ടപ്പെടൽ, സ്ഥിരമായ പെരുമാറ്റവ്യതിയാനങ്ങൾ എന്നിങ്ങനെ പലതരം രോഗാവസ്ഥയിലേക്ക് നയിക്കും . കൂടാതെ നെഞ്ചുവേദന, ഹൃദയാഘാതം എന്നിവയുണ്ടാകും.
എപ്പോഴും തൊലിപ്പുറം മാന്തിപ്പൊളിക്കുക എന്നത് അഡിക്റ്റുകളുടെ ലക്ഷണമാണ്. ഇതുമൂലം പലതരം ഇൻഫക്ഷനുകൾ ഉണ്ടാകും. അഡിക്റ്റുകളുടെ മറ്റൊരു പ്രശ്നം സൂചികയറ്റലാണ്. ഇത്തരക്കാരിൽ എച്ച്.ഐ.വിയും മറ്റ് ലൈംഗികരോഗങ്ങളും ബാധിക്കാനുള്ള റിസ്ക് കൂടുതലായിരിക്കും. ഗുരുതരമായ കരൾ ഡാമേജാണു മറ്റൊരു പ്രശ്നം. ആമാശയത്തിനു കേടുവരുന്നതായും കാണപ്പെടുന്നു. ശ്വാസകോശ സംബന്ധിയായ നിർവധി അസുഖങ്ങൾ ഉണ്ടാകും. കിഡ്നി തകരാറിലാകും. ഗർഭകാലത്തുള്ള ഉപയോഗം ഗർഭസ്ഥശിശുവിനെ ഗുരുതരമായി ബാധിക്കും.
മെത്ത് വായ
Photos courtesy of: Sharlee Shirley, RDH, MPH;
Jim Cecil, DMD, MPH, University of Kentucky,
School of Dentistry
മെത്താംഫെറ്റമിന്റെ അമിതോപയോഗം കൊണ്ട് പല്ലും മോണയുമൊക്കെ കേടു വന്ന്  പല്ലുകൾ കൊഴിഞ്ഞ് പോകുന്ന അവസ്ഥയുണ്ടാകും. ഇതിനെ "മെത്ത് വായ" എന്ന് വിശേഷിപ്പിക്കുന്നു. കാഴ്ച നഷ്ടപ്പെട്ട് പോകുന്നവരും ഉണ്ട്.   ഇൻസോംനിയ, ഹാലൂസിനേഷൻ,  പാരനോയ, ഡിപ്രഷൻ, ആത്മഹത്യാപ്രവണത, അക്രമവാസന എന്നിങ്ങനെ മാനസിക, പെരുമാറ്റ പ്രശ്നങ്ങളും നിരവധിയാണ്.  തലച്ചോറിനും ഹൃദയത്തിനുമുണ്ടാകുന്ന തകരാറുകൾ ചിലപ്പോൾ നേരിട്ട് മരണത്തിലേക്ക് വരെ നയിച്ചേക്കാം. മെത്താംഫെറ്റമിൻ നിങ്ങളുടെ ശരീരത്തെ എങ്ങിനെ നശിപ്പിക്കുമെന്ന് കൂടുതൽ അറിയാൻ ഇവിടെ കൂടി സന്ദർശിക്കുക

ബ്രേക്കിങ്ങ് ബാഡ് -കലയുടെ രസതന്ത്രം.
പറഞ്ഞ് വന്നത് ടി.വി.സീരീസിനെക്കുറിച്ചാണ്. ഈ സീരിസിന്റെ നിർമ്മാണത്തിനു പിന്നിലെ ഗവേഷണം തീർച്ചയായും  അഭിനന്ദനാർഹമാണ്. തുടക്കത്തിൽ നായകനായ വാൾട്ടർ എന്ന അധ്യാപകന്റെ ചെയ്തികളെ ന്യായീകരിക്കാനുള്ള  ശ്രമങ്ങൾ ഉണ്ടെങ്കിൽ തന്നെയും പിന്നീട് അയാളിലെ ആന്റി-ഹീറോയെ മറവില്ലാതെ കാട്ടിത്തരുന്നുണ്ട്.  തെറ്റും, ശരിയും, മൊറാലിറ്റിയും, വ്യക്തിഗതമായ തിരഞ്ഞെടുക്കലുകൾ  ഒക്കെ വിഷയങ്ങളായി വരുന്നുണ്ട്.  സീസൺ മൂന്നിലെ ചില ഭാഗങ്ങളിൽ പ്ലോട്ട് അല്പം അയയുകയും, ഇഴയുകയും, തുളകളുള്ളതാകുകയും  ചെയ്യുന്നുണ്ട്. പക്ഷെ സീസൺ നാലിൽ വീണ്ടും വേഗതയാർജ്ജിക്കുന്നു. 40 മിനിട്ടോളമുള്ള പല എപ്പിസോഡുകളും ചടുലമായ വേഗതയിലാണ് പോകുന്നത്. അത് കൊണ്ട് തന്നെ ത്രില്ലർ താത്പര്യമുള്ളവർക്ക് ബോറടിക്കാനുള്ള സാധ്യത കുറവ്. ക്രൈമും ക്രിമിനലുകളും ന്യൂ മെക്സിക്കോയിലെ ഭൂപ്രകൃതിപോലെ സ്വാഭാവികമാണെന്ന് സൂചന നൽകുന്ന, മിനിമലിസം കൊണ്ട് ബ്രില്യന്റായ ചില മരുഭൂമി ഷോട്ടുകളുണ്ട് . ഒപ്പം മെക്സിക്കൻ കാർട്ടേലുകളുടെ ബ്രൂട്ടാലിറ്റിയിലേക്ക് വിരൽ ചൂണ്ടുന്ന   നിരവധി മുഹൂർത്തങ്ങളും.

ചിത്രത്തിനു കടപ്പാട്
പ്രധാന വില്ലനായി വരുന്നത്  ആഫ്രിക്കൻ വംശജനെന്ന് തോന്നിക്കുന്ന ആളാണെന്നതൊഴിച്ചാൽ,  (ആളു പക്ഷെ ചിലിയൻ പൗരനാണ്) ഇതിലെ മയക്ക് മരുന്ന് വിതരണവും, ഉപയോഗവുമൊക്കെ കാണിച്ചിരിക്കുന്നത് കോക്കേഷ്യൻ ആളുകളിലാണെന്നത് മെത്താംഫെറ്റമിൻ ഉപയോഗത്തിന്റെ പൊതു സ്ഥിതിവിവര കണക്കുമായി ചേർന്നു പോകുന്നു.  ഒരു പക്ഷെ ന്യൂ മെക്സിക്കോയിൽ കൂടുതൽ അവരായതുകൊണ്ടാവാം. മയക്ക് മരുന്നിന്റെ  അമിതോപയോഗം വളരെ വിശദമായി തന്നെ കാണിക്കുന്നുണ്ട്. അഡിക്റ്റുകളുടെ ജീവിതം, പശ്ചാത്തലം,  ഡിലൂഷൻസ്, കൗൺസിലിങ്ങ്  ഒക്കെ. എല്ലാറ്റിനുമുപരി പ്രകടമായ സെക്സും, ഗ്രാഫിക് വയലൻസും.  ഹൈഡ്രോഫ്ലൂറിക് ആസിഡിൽ ശവം ലയിപ്പിക്കുന്ന രംഗങ്ങൾ മനക്കട്ടി കുറവുള്ളവർക്ക് ചിലപ്പോൾ കണ്ടിരിക്കാൻ പറ്റിയെന്ന് വരില്ല.  

അഭിനേതാക്കളുടെ പെർഫോമൻസാണ് എടുത്ത് പറയേണ്ടു മറ്റൊരു കാര്യം .  വാൾട്ടർ വൈറ്റായി ബ്രയാൻ ക്രാൻസ്ടൺ ഗംഭീര പ്രകടനമാണ്. ഈ സീരീസിലെ പ്രകടനത്തിനു മൂന്നു തവണ പ്രധാന നടനുള്ള എമ്മി അവാർഡ് ക്രാൻസ്റ്റനു കിട്ടിക്കഴിഞ്ഞു. നിക്കോളാസ് വൈൻഡിങ്ങ് റെഫ്ന്റെ  “ഡ്രൈവ്” കണ്ടിട്ടുള്ളവർ അതിലെ 'ഷാനണെ' ഓർമ്മയുണ്ടാവും. ഈയിടെ ഇറങ്ങിയ ബെൻ അഫ്ലക്കിന്റെ “ആർഗോ”യിലും,  മറ്റ് നിരവധി ചിത്രങ്ങളിലും, സീരിയലുകളിലും (സൈൻഫീൽഡ്, 30 റോക്സ് ഫ്രം സൺ) ഈ കക്ഷി അഭിനയിച്ചിട്ടുണ്ട്. സീരീസിലെ എടുത്തു പറയത്തക്ക മറ്റ് കഥാപാത്രങ്ങൾ വാൾട്ടിന്റെ ക്രൈം പാർട്ട്ണർ ജെസ്സി പിങ്ക്മാൻ (ആരൺ പോൾ) മെത്ത് അഡിക്റ്റ് ആയി വളരെ നല്ല പ്രകടനമാണ്.  ഡി.ഇ.എ ഏജന്റ് ഹാങ്ക് ഷ്രേഡർ ( ഡീൻ നോറിസ്, ഈ കക്ഷിക്ക് ചില സ്ഥലങ്ങളിൽ ബ്രൂസ് വില്ലിസിന്റെയും, ചിലപ്പോൾ ജേസൺ സ്റ്റേഥത്തിന്റെയും ഛായയും മാനറിസവും ഒക്കെ തോന്നിച്ചു), വാൾട്ടിന്റെ ഭാര്യ സ്കൈലർ വൈറ്റ് ആയി അന്നാ ഗൺ, ഗുസ്റ്റാവോ ഫ്രിങ്ങ് എന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് മുതലാളിയായി ജിയാൻകാർലോ എസ്പോസിറ്റോ,  അറ്റോർണി സാൽ ഗുഡ്മാനായി ബോബ് ഓഡൻകിർക്ക്, ഹെഞ്ച്മാൻ മൈക്ക് ആയി ജൊനാതൻ ബാങ്ക്സ് എന്നിവരുൾപ്പെടെ ചെറിയ വേഷങ്ങളിൽ വന്നു പോകുന്നവർ പോലും നന്നായി പെർഫോം ചെയ്തിരിക്കുന്നു .

സീസൺ അഞ്ച് ഇപ്പോൾ നടക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ വരാൻ വൈകും. അതുകൊണ്ട് ഞാൻ കണ്ടില്ല. എങ്കിലും കഥയുടെ ഏകദേശപോക്ക് എങ്ങിനെ ആയിരിക്കുമെന്ന് ഒരു ധാരണയുണ്ട്.
അല്ലെങ്കിൽ തന്നെ ഇതിലെ പ്ലോട്ടുകൾ പലതും പ്രെഡിക്റ്റബിളാണ്. പക്ഷെ അതിലേക്കെത്തുന്ന വിധമാണ് രസകരം. മൊത്തത്തിൽ രസതന്ത്രം!.

ഡിസ്ക്ലെയിമർ: ഇത് വായിച്ച് ആരെങ്കിലും വീട്ടിലോ പരിസരത്തോ ഒക്കെ വെച്ച് മെത്താംഫെറ്റമിനോ, ഹെറോയിനോ ഒക്കെ ഉണ്ടാക്കുവാനോ, അത് ഉപയോഗിക്കുവാനോ ശ്രമിച്ചാൽ ഞാൻ ഉത്തരവാദിയല്ല.


References:

1.Methamphetamine: History, Pathophysiology, Adverse Health Effects, Current Trends, and Hazards Associated with the Clandestine Manufacture of Methamphetamine. David Vearrer et al Dis Mon. 2012 Feb;58(2):38-89.
2.Methamphetamine: here we go again? Maxwell, JC and Brecht, ML Addict Behav. 2011 Dec;36(12):1168-73.
3. http://www.pbs.org/wgbh/pages/frontline/meth/body/