Tuesday, April 11, 2006

നിശ്ചലദൃശ്യങ്ങള്‍

നിശ്ചലദൃശ്യങ്ങളിലേക്കൊരു
സ്നിഗ്ധജാലകം
തുറക്കട്ടെ ഞാന്‍
ഇങ്ങനെ..

പൂവു വീണാലതു കവിതയാകും..
മര്‍ത്യനിവനുഴറി വീണാല്‍,
കവിതയില്ല, കരച്ചിലില്ല
കയറിയിറങ്ങുന്നു
ശിരസ്സിലൂടെ
കഠിന ജീവിതം
കയറ്റിയ ലോറികള്‍.

ചിതറിത്തെറിക്കുന്നുള്ളിലെ
കവിതകള്‍
ചോരയും
ചുടു ചോറുമൊത്ത്‌..

ചിരിയൊതുക്കി
ചിലരൊപ്പിയെടുക്കുന്നു
വിറ്റു പോയേക്കാവുന്നൊരെന്‍
ശിഷ്ടമൌനത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

പതിവുജീവിതം
പാഞ്ഞുപോകുന്ന
പാതയില്‍ ചിതറി
ഞാന്‍ കിടക്കവേ..
ചിരഗതാഗതം
കുരുങ്ങിയെന്നായിരം
തെറികളെന്‍ കാതില്‍
പുളിച്ചു വീഴുന്നു.

തെരുവുനായ്ക്കളാര്‍ത്തിയോടെയെന്‍
ചോരനക്കിയെടുക്കുന്നു
മൃഗനഖങ്ങളാഴ്ത്തിയെന്റെ
പച്ചമാംസം രുചിച്ചിടുന്നു.
മൃതശിരസ്സിലമര്‍ന്നിരുന്നെന്‍
വെന്ത കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌
തണലു നോക്കിപ്പറന്നിടുന്നു
കാകജന്മവിരക്തികള്‍.

മൃതിയിലേക്കു
തുറന്ന കണ്ണുമായ്‌
ചിരിയൊതുക്കിയടുക്കയാണിപ്പൊഴും
ചിതലു പോലിപ്പൊയ്മുഖങ്ങളും..

മെല്ലെയീയനാഥജന്മത്തിന്റെ
ശിഥിലമൌനങ്ങളില്‍
പകലിന്‍ ശവക്കച്ചയഴിഞ്ഞുവീഴുന്നു..
ഇരുളിലൊരു മലിനവാഹനം
കിതച്ചു നില്‍ക്കുന്നു.
വിദ്യുത്ചിതോന്മുഖം
നരകാര്‍ത്തജീവിതം
ഇതി സമാപ്തം!
........

ഒടുവില്‍,
ഒരു വെണ്‍ചുവരില്‍
ശുഭ്രജീവിതത്തിരശ്ശീല നീക്കി
അനാഛാദനം ചെയ്യുവാനെത്തുന്നു
വിശിഷ്ടാതിഥിയൊരാള്‍.

കരളില്‍ കൌതുകം നിറച്ചും
കടല കൊറിച്ചും
കടന്നു പോകുന്നു പലര്‍.

ഹാ!
എത്ര സുന്ദരമീ ദൃശ്യം
ഇതു പകര്‍ത്തിയോനെത്ര ഭാഗ്യവാന്‍.
എത്രയാഴം,
എന്തൊരു നിറക്കൂട്ട്
എന്നിങ്ങനെ..
വെറും വാര്‍ത്തയാകുന്നു ഞാനും.

എന്റെ ചോരയും
തണുത്ത തലച്ചോറും
തിരശ്ശീലകള്‍ക്കപ്പുറം
ചില്ലുകൂട്ടില്‍
ഉള്‍ക്കാഴ്ച്ച തിളയ്ക്കുന്ന
കണ്ണു കാത്തിരിക്കുന്നു.

കാണെ, കാണെ
ചുവരു മങ്ങുന്നു..
ചില്ലുജാലകത്തിന്‍
സ്നിഗ്ധവായ്പ്പില്‍
ഉമിനീരുവറ്റിയ ചിലന്തികള്‍
എന്നൊടൊത്തു മരണത്തിലേക്കു
വല നെയ്തിറങ്ങുന്നു.

മുറി നിറയെ
മാറാലമൂടിയ
മരണത്തിന്റെ
ചില്ലിട്ട ചിത്രങ്ങള്‍
കഠിനജീവിതം
കയറിയിറങ്ങിയ
ശിഷ്ടമൌനത്തിന്റെ
ചകിതദൃശ്യങ്ങള്‍,
ചതഞ്ഞ വിരലുകള്‍,
മുറിഞ്ഞ കവിതകള്‍.

വഴിയിലിപ്പൊഴും
ആര്‍ത്തിരമ്പുന്നു
കഠിന ജീവിതം
കയറ്റിയ ലോറികള്‍..

തെറിച്ചു വീഴുന്നു
പുതിയ ചോരയും
പുത്തന്‍ തലച്ചോറും.
എച്ചില്‍വിരുന്നിനായ്‌
കൌശലം പാര്‍ക്കുന്നു
നായ്ക്കളും കാകരും
മര്‍ത്യജന്മങ്ങളും.

ചിരിയൊതുക്കിയടുക്കുന്നു പിന്നെയും
ചിതലുപോലിപ്പൊയ്മുഖങ്ങളും.
തുടര്‍ച്ചയാകുന്നു നിത്യവും
ശിഥിലജീവിതത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

അടയ്ക്കുവതെങ്ങിനെ
ഞാനീ
നിശ്ചലദൃശ്യങ്ങള്‍ തന്‍
സ്നിഗ്ധജാലകം?

31 Comments:

Blogger യാത്രാമൊഴി said...

നിശ്ചലദൃശ്യങ്ങള്‍

10:19 PM  
Blogger ഉമേഷ്::Umesh said...

നല്ല കവിത. കവിത എന്നു പറഞ്ഞാല്‍ ഇതാണു്!

ഇതിനെ പദ്യമാക്കാന്‍ അധികം പണിപ്പെടേണ്ടല്ലോ. അന്നനടയുടെ താളം ഇതിലുണ്ടു്. മനഃപൂര്‍വ്വം പദ്യമാക്കാഞ്ഞതാണോ?

10:28 PM  
Blogger പെരിങ്ങോടന്‍ said...

ഉമേഷെ ഒരു സ്വകാര്യം പറയാം, യാത്രാമൊഴിയുടെ നല്ല കവിതകള്‍ പലതും ബ്ലോഗുകളില്‍ ഇതുവരെ എത്തിയിട്ടില്ല. മലയാളവേദി.കോം -ലെ ഫോറംസ് ഒന്നു സന്ദര്‍ശിച്ചാല്‍ പലതും വായിക്കാവുന്നതാണു്. “ഭ്രാന്തുപെയ്യുന്നതു്” പോലെ മനോഹരമായ ഒരു കവിതയാണു് “നിശ്ചലദൃശ്യങ്ങളും”

10:34 PM  
Blogger സു | Su said...

“അടയ്ക്കുവതെങ്ങിനെ
ഞാനീ
നിശ്ചലദൃശ്യങ്ങള്‍ തന്‍
സ്നിഗ്ധജാലകം?”

അതുകൊണ്ട് നോക്കിയിരിക്കാം ഞാന്‍, അടയ്ക്കാതെ കണ്ണുകള്‍, ഇവിടെ ഇങ്ങനെ കവിത വിരിയുന്നതും കാത്ത്.

:)

11:29 PM  
Blogger nalan::നളന്‍ said...

തിമിരം നിറച്ചൊരീ വാടകക്കണ്ണുകളൊരുക്കും
അര്‍ദ്ധദൃശ്യങ്ങള്‍ പകരുമുന്മാദലഹരിയില്‍
മയങ്ങട്ടെന്‍ മാനസവും
നിസംഗഭാവത്തിന്‍ ദീര്‍ഘനിദ്രയില്‍...

9:12 AM  
Blogger evuraan said...

യാത്രാമൊഴി,

കവിത നന്നായിരിക്കുന്നു.

ഒപ്പം, പേജിലെ ആ ചിത്രവും ഒരുപാട് ഇഷ്ടപ്പെട്ടു.

--ഏവൂരാന്‍.

10:21 AM  
Blogger സന്തോഷ് said...

മെല്ലെയീയനാഥജന്മത്തിന്റെ ശിഥിലമൌനങ്ങളില്‍
പകലിന്‍ ശവക്കച്ചയഴിഞ്ഞുവീഴുന്നു..
ഇരുളിലൊരു മലിനവാഹനം കിതച്ചു നില്‍ക്കുന്നു.
വിദ്യുത്ചിതോന്മുഖം നരകാര്‍ത്തജീവിതം
ഇതി സമാപ്തം!


അന്ത്യ നിമിഷങ്ങളെ ഇതിലും ലളിതമായി അവതരിപ്പിക്കുന്നതെങ്ങനെ?

ഹോണ്ടു ചെയ്യുന്ന ഇത്തരം നിശ്ചല ദൃശ്യങ്ങളിലേയ്ക്ക് സ്നിഗ്ധജാലകം തുറന്നു വച്ച് ഉറങ്ങാതിരിക്കുന്ന ചിത്രകാരാ, നന്ദി.

സസ്നേഹം,
സന്തോഷ്

2:34 PM  
Blogger ദേവന്‍ said...

ഭ്രാന്തുപെയ്യുന്നത് ഈ ബ്ലോഗ്ഗില്‍ തന്നെ ഉണ്ടല്ലോ പെരിങ്ങോടോ? (അതിനു ബഹുവ്രീഹി ശബ്ദം കൊടുത്തതു തപ്പി പോയിട്ടു മലയാളവേദീല്‍ സേര്‍ച്ചാന്‍ പറ്റുന്നുമില്ല)

പുതിയ ഡിസൈന്‍ നന്നായി യാത്രാമൊഴിയേ.

3:53 PM  
Blogger സ്നേഹിതന്‍ said...

മരണത്തിന്റെ നിശ്ചലദൃശ്യം ചലനാത്മകമാക്കിയിരിയ്കുന്നു...
ചിത്രവും ഉചിതം...

5:05 PM  
Blogger യാത്രാമൊഴി said...

ഉമേഷ്ജി,

വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എഴുതി വന്നപ്പോള്‍ ഇങ്ങനെ ആയതാണു. പദ്യരചനയുടെ സൂക്ഷ്മസങ്കേതങ്ങള്‍ ഇപ്പൊഴും എനിക്കന്യമാണു.

പെരിങ്ങോടനു,
വീണ്ടും നന്ദി..ഒരിക്കല്‍ കൂടി വായിച്ചിട്ടും സഹിച്ചതിനു (ഇനിയും സഹിക്കേണ്ടി വന്നേക്കുമെന്നുള്ളതിനു)..
മലയാളവേദിയില്‍ ഇത് വായിച്ചതിനു ശേഷം എന്റെ ഒരു നല്ല സുഹൃത്ത് ചില പ്രയോഗങ്ങളുടെ അപാകതകള്‍ സൂചിപ്പിച്ചിരുന്നു. അതെല്ലാം ശരിയെന്ന് കണ്ട് തിരുത്തിയെഴുതിയതാണിത്.
സുഹൃത്തിനു പ്രത്യേകം നന്ദി.

സു,

നന്ദി... കാഴ്ചകളിലേക്ക് കണ്ണുകള്‍ തുറന്നേയിരിക്കട്ടെ..
സൂര്യഗായത്രിയിലും നല്ല കവിതകള്‍ വിരിയുമല്ലോ.

നളന്‍,

താങ്ക്യു..
നമുക്കും കടല കൊറിക്കാം അല്ലേ..

ഏവൂരാന്‍,

കവിതയും ടൈറ്റില്‍ പടവും ഇഷ്ടമായി എന്നറിയിച്ചതില്‍ വളരെ സന്തോഷം..

കുറെ പാടു പെട്ടു ഇതൊന്നു ശരിയാക്കിയെടുക്കാന്‍.
ഈ ടെമ്പ്ലേറ്റ് എഡിറ്റിംഗ് ഒന്നും വശമില്ലാത്തതിനാല്‍ എല്ലാം പരീക്ഷണങ്ങളിലൂടെയാണു ഒപ്പിക്കുന്നത്. ഓരോരോ നമ്പരുകള്‍ ഒക്കെ ഇട്ട് എന്താ സംഭവിക്കുന്നതെന്ന് നോക്കും, ഒത്താല്‍ ഒത്തു!

ഒരു അസ്തമയചിത്രത്തില്‍ നിന്നും ക്രോപ് ചെയ്തെടുത്തതാണു ടൈറ്റില്‍ ആക്കിയത്. പടം ചിത്രജാലകത്തില്‍ പോസ്റ്റിക്കളയാം അല്ലേ..

സന്തോഷ്,

എന്നെ വേട്ടയാടുന്ന ഈ ദൃശ്യാനുഭവം താങ്കളിലേക്കും പകരാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. വായിച്ച് അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി.

ദേവാ,

ബഹുവ്രീഹിയുടെ കാര്യം ഓര്‍മ്മിപ്പിച്ചതിനു നന്ദി. എവിടെയാണാവോ ആ മഹാനുഭാവന്‍..കുറേ നാള്‍ മുന്‍പ് മലയാളവേദിയില്‍ കണ്ടിരുന്നു. പിന്നെ വിവരമൊന്നുമില്ല. ബഹുവ്രീയുടെ ശബ്ദത്തില്‍ “ഭ്രാന്ത് പെയ്യുന്നത്” എന്റെ കൈവശമുണ്ട്. അയച്ചു തരാം.

എന്റെ ഡിസൈനിംഗ് പരീക്ഷണങ്ങള്‍ മുന്‍പ് പറഞ്ഞതുപോലെ ഈ പരുവത്തിലായതാണു. കഷ്ടപ്പെട്ടത് വെറുതെയായില്ല അല്ലേ?

സ്നേഹിതാ,

നിശ്ചലദൃശ്യങ്ങളിലൂടെ കടന്നുപോയതിനു നന്ദി..

8:06 PM  
Blogger ഇളംതെന്നല്‍.... said...

വളരെ മനോഹരമായിരിക്കുന്നു...

8:40 PM  
Blogger പെരിങ്ങോടന്‍ said...

യാത്രാമൊഴി, ദേവന്‍,
ബഹു അസ്സലായി പാടും എന്നു കേട്ടിട്ടുണ്ടു്. “ഭ്രാന്തുപെയ്യുന്നതു്” ബഹു പാടുന്നത് കിട്ടിയാല്‍ എനിക്കും അയക്കൂ. സിംഗപ്പൂരില്‍ സായിപ്പന്മാരെ ബുദ്ധിമുട്ടിച്ചു നടക്കുകയായിരുന്നു മൂപ്പര്‍, അവസാനം കാണുമ്പോള്‍, ആരെങ്കിലും ഒന്നു ബ്ലോഗിലെത്തിക്കുവാനും ശ്രമിക്കൂ.

10:25 PM  
Blogger കണ്ണൂസ്‌ said...

എനിക്കും വേണം "ഭ്രാന്ത്‌ പെയ്യുന്നു" വിന്റെ ഓഡിയോ വെര്‍ഷന്‍.

കവിത ഗംഭീരം എന്ന് പ്രത്യേകം പറയേണ്ടല്ലോ യാത്രാമൊഴി.

11:21 PM  
Blogger യാത്രാമൊഴി said...

ഇളം തെന്നല്‍,

വളരെ നന്ദി..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും..

പെരിങ്ങോടന്‍, കണ്ണുസ്, ദേവന്‍,

ബഹു നന്നായിട്ടു പാടുമെന്നറിയം. മലയാളവേദിയില്‍ രണ്ടു പാട്ടുകള്‍ പാടിക്കേട്ടിരുന്നു പണ്ട്. ഇപ്പോള്‍ ആ ഫയലുകള്‍ ലഭ്യമല്ല. “ഭ്രാന്ത് പെയ്യുന്നത്” ആദ്യത്തെ കുറച്ച് വരികളേയുള്ളു. അത് ഞാന്‍ അയച്ചിട്ടുണ്ട്.ഇനി കണ്ടാല്‍ ബ്ലോഗിലെത്തിക്കുന്ന കാര്യമേറ്റു.
കണ്ണുസെ പ്രോത്സാഹനങ്ങള്‍ക്ക് പ്രത്യേകം നന്ദി.

6:54 PM  
Blogger ദേവന്‍ said...

ബഹുവാള്‍ എല്ലാ പുതുവര്‍ഷത്തിനും ആശംസയയക്കുന്നതുകൊണ്ട്‌ ജീവനോടെ ഉണ്ടെന്നറിയാം. ചാറ്റ്‌റൂം വഴിയൊക്കെ പോകുന്നുണ്ടെന്നും കേള്‍ക്കുന്നു.

അവരു കുടുംബമടക്കം പാട്ടുകാരാ രാജേ. മൂപ്പരും അച്ഛനുമമ്മയും എന്നു വേണ്ടാ അവരുടെ മുറ്റത്തെ മാവില്‍ വന്നിരിക്കുന്ന കുയില്‍ വരെ വലിയ പാട്ടുകാരാണേ.
(നമ്മുടെ ജോയുടെ ഒക്കെ റേഞ്ച്‌ ഉണ്ടാ മദ്യപന്‌)
കവിത കിട്ടിക്കാണുമല്ലോ. സിനിമാ പാട്ടൊന്നുരണ്ടെണ്ണം എവിടെയൊക്കെയോ ഉണ്ടായിരുന്നു

12:37 AM  
Blogger സാക്ഷി said...

യാത്രാമൊഴി,
വൈകിയെങ്കിലും കണ്ടിട്ട് മിണ്ടാതിരിക്കാന്‍ തോന്നുന്നില്ല.
ശരിക്കും ആസ്വദിച്ചു. ഉമേഷ് മാഷിനോടു പരിപൂര്‍ണ്ണമായി യോജിക്കുന്നു. ഇതാണ് കവിത.
നല്ല കവിത.
ഇനിയും ഒരുപാടെഴുതു. കാത്തിരിക്കുന്നു.

4:35 AM  
Blogger യാത്രാമൊഴി said...

സാക്ഷി,

നിശ്ചലദൃശ്യങ്ങളിലൂടെ കടന്നുപോയതിനും നല്ല വാക്കുകള്‍ പറഞ്ഞ് പ്രോത്സാഹിപ്പിച്ചതിനും വളരെ നന്ദി..

8:09 PM  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

യാത്രാമൊഴി,

ഇനി 'നിശ്ചലദൃശ്യവും' കടുംചായക്കൂട്ടു നിറഞ്ഞ ഒരു ചിത്രം പോലെ മനസ്സിന്റെ അടിത്തട്ടിലേക്ക്‌...

'തെരുവുനായ്ക്കളാര്‍ത്തിയോടെയെന്‍
ചോരനക്കിയെടുക്കുന്നു
മൃഗനഖങ്ങളാഴ്ത്തിയെന്റെ
പച്ചമാംസം രുചിച്ചിടുന്നു.
മൃതശിരസ്സിലമര്‍ന്നിരുന്നെന്‍
വെന്ത കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌
തണലു നോക്കിപ്പറന്നിടുന്നു
കാകജന്മവിരക്തികള്‍'

വേട്ടയാടപ്പെടുവാന്‍ തന്നെയോ ഇവയോരോന്നും ഞാന്‍ അറിയുന്നതും കാണുന്നതും!

............

അസ്തമയസൂര്യന്‍, യാത്രാമൊഴിയെന്ന പേരിനു വളരെ ഇണങ്ങുന്നതു തന്നെ :)

10:05 PM  
Blogger അടിപൊളീസ് said...

kumali,

Enthradey appi, sokanganglu thanney?

kavitha nannayittuttundu.. 'kaTina jeevitham'-nte aavarthanam ozhivakamayirunnille?

6:37 PM  
Blogger യാത്രാമൊഴി said...

മഴനൂലുകള്‍,

നിശ്ചലദൃശ്യങ്ങളിലൂടെ കടന്നു പോയതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി..

ആവിയണ്ണാ,

എന്തരപ്പീ..കുറെ കാലമായല്ല് കണ്ടിട്ടും കേട്ടിട്ടും? ആറ്റം തിയറിയില്‍ വല്ലതും നടക്കുമോ?

ജീവിതം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കഠിനമപ്പാ..കട്ടപ്പൊഹയപ്പാ..(ഇതെല്ലാം വക്കാരി സ്റ്റൈല്‍)..

അതിരിക്കട്ട്, സിദ്ദൂന്റെ പടമെവിടെ? വേഗം അണുപ്പി വെയ്..ഇല്ലെന്നാല്‍ നാന്‍ തുപ്പാക്കിയെടുത്ത് സുട്ടിടുവേന്‍...ജാഗ്രതൈ..

7:44 PM  
Blogger അടിപൊളീസ് said...

kumily,

atom theory-il enthelum nadakanmenkil aanungal sramikanam.. : )

siddhu-inte potom anuppiren.. koncham time kodu..

9:01 PM  
Blogger സന്തോഷ് said...

തിരക്കാണോ, ഇപ്പോള്‍?

2:54 PM  
Blogger യാത്രാമൊഴി said...

കഴിഞ്ഞ കുറെ ആഴ്ചകളായി നല്ല തിരക്കായിരുന്നു സന്തോഷ്. ഈ വീക്കന്‍ഡ് കുറച്ച് ഫ്രീ ആയി. അതുകൊണ്ട് ഓടി നടന്നു കമന്റുവാ.

8:14 AM  
Blogger ഗന്ധര്‍വ്വന്‍ said...

തെരുവില്‍ അനാഥശവങ്ങള്‍, തളര്‍ച്ചയിലെ മയക്കത്തില്‍ ഇനി ഉണരാത്തവണ്ണം ജീവിത ലോറികള്‍ കയറി വിസ്മ്രുതമാകുന്ന ക്ഷുദ്രജീവിതങ്ങള്‍.

നമ്മളുടെ ഒക്കെ സന്ദിഗ്ത ജാലകങ്ങളില്‍ സ്ഥിരം കാഴ്ച്ചക്കള്‍. എന്നും മനസ്സ്‌ പീടയുന്നു. വീണ്ടും ഒന്നും സംഭവിക്കാത്തതുപോലേ നാം ഈ ആര്‍വങ്ങളിലേക്കൂളിയിടുന്നു. മറവി മനുഷ്യകുലത്തിനു ദൈവം നല്‍കിയ അനുഗ്രഹം.

12:28 AM  
Blogger യാത്രാമൊഴി said...

ഗന്ധര്‍വ്വവിരല്‍സ്പര്‍ശത്താല്‍ ഇവിടം ധന്യം.
മറവി ഒരനുഗ്രഹം മാത്രമല്ല ഒരു സൌകര്യം കൂടിയാണു..
നന്ദി ഗന്ധര്‍വ്വാ.. നന്ദി..

6:50 PM  
Blogger Inji Pennu said...

യാത്രാമൊഴി നീ --
ഭാരമുള്ള കല്ലേതോ
എന്‍ നെഞ്ചില്‍ -
കയറ്റി വെച്ചതുപോല്‍!

എന്‍ കണ്ണുകള്‍ ചെല്ലാത്ത-
യെത്ര കവിതകള്‍ ഉലകില്‍
എങ്കിലും എന്‍ മിഴി
തറഞ്ഞു പോയിതില്‍!

- സത്യായിട്ടും കളിയാക്കിയതല്ല..ഇതു വായിച്ചിട്ട് ഞാന്‍ മൊഴിചേട്ടന്‍ ചെയ്ത പോലെ എന്റെ ഫീലിങ്ങ്സും ഒന്ന് എഴുതി നോക്കിയതാണ്. ദേഷ്യം വന്നെങ്കില്‍ പൊറുക്കണെ..

കവിതയും പദ്യവും തമ്മിലുള്ള വിത്യാസം എന്താ?ഞാന്‍ വിചാരിച്ചു എല്ലാം സേം സേം.

7:28 PM  
Blogger തഥാഗതന്‍ said...

കാവ്യം സുഗേയം കഥ ഭീതിതം
കവിത കാരുണ്യശൂന്യമാകുന്നത്‌ കവി ക്രൂരനാകുമ്പോളാണ്‌
കവിത ഭീതിതമാകുന്നത്‌ കവിയെ നരകപാലകന്മാര്‍ തിളച്ച എണ്ണയിലിട്ട്‌ പൊരിക്കുമ്പോളാണ്‌
കവിത കാരുണ്യമാകുമ്പോള്‍ കവി ഈശ്വരനാകുന്നു..

തെറികള്‍ എന്ന പ്രയോഗം ഒഴിവാക്കമായിരുന്നു.
അസഭ്യവര്‍ഷങ്ങള്‍ എന്നാണ്‌ സാഹിത്യത്തില്‍ ഉപയോഗിക്കാറ്‌

3:41 AM  
Blogger യാത്രാമൊഴി said...

എല്‍.ജി,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
പിന്നെ പദ്യവും കവിതയും തമ്മില്‍ വലിയ വിത്യാസം ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. പദ്യത്തില്‍ വൃത്തം വേണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം. കവിതയില്‍ വൃത്തം വേണമെന്ന് ചിലര്‍ക്ക് മാത്രം നിര്‍ബന്ധം.
ഭാവനയെ ഉണര്‍ത്തണമെന്നും,
ആത്മാവില്‍ കത്തിപോലെ കേറണമെന്നും ചിലര്‍.
ഉറക്കുപാട്ടുപോലെ സംഗീതവും, താളലയവും വേണമെന്ന് മറ്റു ചിലര്‍.
ചൊല്ലി പഠിക്കണമെന്നും, വായിച്ച് പഠിക്കണമെന്നും,
നല്ലതും ചീത്തയുമെന്ന് ഇനിയും ചിലര്‍.

എല്ലാ നിര്‍വചനങ്ങള്‍ക്കും നിയമങ്ങള്‍ക്കും അതീതമാണു കവിതയെന്ന് എനിക്ക് തോന്നുന്നു. എന്റെ മാത്രം തോന്നലാകാം.

തഥാഗതാ,
നന്ദി..
ഞാന്‍ കവിയല്ല.
ഈശ്വരനുമല്ല.
പച്ചയായ മനുഷ്യന്‍.
“തെറികള്‍” മന:പൂര്‍വ്വം ഉപയോഗിച്ചതാണു.

10:56 AM  
Blogger രാജു ഇരിങ്ങല്‍ said...

വളരെ വൈകിയാണ് താങ്കളെ വായിക്കാന് കഴിഞ്ഞത്. പിറന്നാള് ആശംസകള് നേര്ന്നതിന് സ്നേഹത്തോടെ നന്ദി.

“നിശ്ചല ദൃശ്യങ്ങള്‘ മനോഹരമായി.എന്നിരുന്നാലും ഉദാത്തം എന്നു പറഞ്ഞ് ഞാന്‍ താങ്കളെ കളിയാക്കുന്നില്ല. കവിതയില്‍ മനസ്സുണ്ട് അതു തന്നെ ധാരാളം അകലങ്ങളിലിരുന്ന് താങ്കള്‍ മലയാളത്തില്‍ ചിന്തിക്കുന്നുവെന്നുള്ളതു തന്നെ എത്ര ആത്മാര്‍ത്ഥത നിറഞ്ഞവയാണെന്നു ഞാന്‍ ബഹുമാനത്തോടെ വിചാരിക്കുന്നു.

“എന്റെ ചോരയും
തണുത്ത തലച്ചോറും
തിരശ്ശീലകള്‍ക്കപ്പുറം
ചില്ലുകൂട്ടില്‍
ഉള്‍ക്കാഴ്ച്ച തിളയ്ക്കുന്ന
കണ്ണു കാത്തിരിക്കുന്നു.“

ഇനിയും വരാം എന്ന് യാത്രാമൊഴിയോടെ , സ്നേഹത്തോടെ
രാജു.

8:26 PM  
Blogger അനംഗാരി said...

യാത്രാമൊഴി,
കവിത മനോഹരം.വാക്കുകളും, വരികളും എന്നിലേക്ക് ആഴ്ന്നിറങ്ങുന്നു.കവിതയുടെ താളം എനിക്ക് വായിച്ചെടുക്കാം.നന്ദി, നല്ലൊരു കവിതക്ക്.

8:52 PM  
Blogger യാത്രാമൊഴി said...

രാജു,

നിശ്ചലദൃശ്യങ്ങള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി... വീണ്ടും വരിക!

അനംഗാരി,
എന്റെ വരികളിലൂടെ കടന്നുപോയതിനും, ഇഷ്ടമായെന്നറിയിച്ചതിനും നന്ദി.

10:36 PM  

Post a Comment

Links to this post:

Create a Link

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 United States License.