Monday, January 23, 2006

ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍

[എന്തിനേയും ഏതിനേയും ജാതിചേര്‍ത്തു വായിക്കുവാനും, മനസ്സിലാക്കുവാനും, അതിനൊത്തു മാത്രം പ്രവര്‍ത്തിക്കുവാനും ശ്രമിക്കുന്ന മലയാളി മനസ്സിന്റെ ദുഷ്പ്രവണതകള്‍ മറനീക്കി പുറത്തു വന്നുകോണ്ടിരിക്കുന്ന സമകാലികകേരളം, സകലതും കൈവിട്ടുപോകുന്ന ദളിതന്റെ ദുര്‍ബലമാകുന്ന ചെറുത്തുനില്‍പ്പുകള്‍, പട്ടിണിക്കാരെന്നതു കൊണ്ടു പ്രതിഭകളെ ഉപേക്ഷിച്ച്‌, മരത്തണലും, കുളിര്‍കാറ്റും, പ്രകൃതിയെ തന്നെയും കൈവിട്ട്‌ പഞ്ചനക്ഷത്രഹോട്ടലുകളില്‍ അരങ്ങേറുന്ന നവസാഹിത്യ സമ്മേളനങ്ങള്‍, ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍. ഇടശ്ശേരി, സച്ചിദാനന്ദന്‍, ഒ.എന്‍.വി, അയ്യപ്പപണിക്കര്‍, കടമ്മനിട്ട, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, എ. അയ്യപ്പന്‍, വിജയലക്ഷ്മി, പവിത്രന്‍ തീക്കുനി, കെ.ആര്‍. ടോണി എന്നിവരോട്‌ കടപ്പാട്‌.]

ചില സാഹിത്യ(ദുര്‍)വിചാരങ്ങള്‍
(യാത്രാമൊഴി)

കേട്ടീലയോ കിം-ജനവര്‍ത്തമാനം
കേരളനാട്ടിലെങ്ങും സദാ പുകയുന്നു നൂനം.
പലജാതി പലമതം കൊലദൈവമെന്ന
നവലോക സാഹിതീസംസ്കാര മന്ത്രം!

ചാനലില്‍, സീരിയല്‍, സിനിമയില്‍,
നോവലില്‍,കഥയിലും, പാട്ടിലും കവിതയില്‍ പോലും
ജാതിയെ തിരയുന്നകോമരക്കൂട്ടങ്ങള്‍
ഇന്നാട്ടിലല്ലാതെ വേറെയുണ്ടോ?

ജാതിയാലുള്ളതും, ജാതിയിലുള്ളതും
തൂക്കുവാനൊത്തൊരു ചൂലുമില്ല!

ഒരു പുകക്കഞ്ചാവില്‍, ഒരു പെഗ്ഗുബ്രാന്‍ഡിയില്‍
‍ഒരു മാത്രരതിയുടെ വിഭ്രാന്തമൂര്‍ച്ഛയില്‍
മഹത്തായ കാവ്യം ചമയ്ക്കും യുവത്വങ്ങള്‍
വിലയില്ലാതലയുന്നോരെന്റെ നാട്ടില്‍,
ജാതിയില്‍ കൂടിയ തന്തക്കവികള്‍ക്കു
മടിക്കുത്തില്‍ മടിയാതെ വിടുപണിചെയ്യുകില്‍
കിട്ടാത്ത നേട്ടങ്ങള്‍ പാരിതോഷികങ്ങളും
ഇപ്പാരിലിനിയും വേറെയുണ്ടോ?

പഞ്ചനക്ഷത്രമഹാമന്ദിരവേദിയില്‍
‍സുഖശീതസുരപാനലഹരിയില്‍ മുങ്ങിയിട്ടന്തിക്കു
സാഹിത്യപഞ്ചപിടിക്കുന്ന ചെറ്റകള്‍ക്കായ്‌മാത്രം
ഉടുതുണിയുരിയുന്ന ഗണികയോ മലയാളം?

ഇമ്മട്ടില്‍ സാഹിതീജന്മികള്‍ സസുഖം
കൈരളീനാടു ഭരിച്ചിടും കാലം
സര്‍ഗ്ഗാത്മകക്രിയാവാണിഭത്തില്‍ പോലും
സംവരണം'താ'യെന്നിരക്കാന്‍
ദളിതരേ നിങ്ങള്‍ക്കു ലജ്ജയില്ലേ?

നിങ്ങള്‍തന്‍ ഭാഷയും സംസ്കാരവും
നിങ്ങള്‍തന്‍ ഭൂമികാസ്മരണകളൊക്കെയും
ചുട്ടെരിച്ചിട്ടതിന്നുപകാരസ്മരണയായ്‌
മേലാളഷണ്ഡന്മാര്‍ നല്‍കിടുമുഛിഷ്ടം
മടിയാതെ, രുചിയോടെ ഭോജിച്ചു മേലും
'ദളിതനും സാഹിത്യം' എന്നും പറഞ്ഞങ്ങു
നിത്യവും കീഴാളരായിക്കഴിയുവാന്‍
പറയുക, നിങ്ങള്‍ക്കു ലജ്ജയില്ലേ?

അഷ്ടിക്കു മീന്‍ വില്‍ക്കും തീക്കുനികള്‍
കഷ്ടകാലത്തിന്നു കവിത ചെയ്താല്‍
മുഷ്ടിക്കിടിച്ചുകിടത്തുമല്ലോ
സച്ചിദാനന്ദപ്രിയ മുഷ്കരന്മാര്‍.

കീറീയവേഷവും ദ്രുതം നോവും മനസ്സും
ജടാഭാരംചുമക്കും മുടിച്ചുരുളും
ജോടിചേരാച്ചെരുപ്പും പിഴയ്ക്കും നടപ്പും
തോളത്ത്‌ സഞ്ചിയും നാറുന്ന ദേഹവും
കത്തിക്കാളുന്ന വയറും
നെഞ്ചുകീറുന്ന കവിതയും
കാലത്തിനൊക്കാത്ത കോലമല്ലേ
ഒര്‍ക്കുകയെല്ലാം പഴേ ഫേഷനല്ലേ?

പുത്തന്‍ കലവും അരിവാളുമെല്ലാം
ആറ്റില്‍കളഞ്ഞുനാം ശുദ്ധിനേടി
പീഡനകാലത്ത്‌ കവിയായിരുന്നവന്‍
‍അക്കാഡമിക്കാലത്താപ്പീസ്സറായി.

പേരറിയാത്തൊരു പെണ്‍കിടാവെ നിന്നെ
പേരറിയാത്തവര്‍ പീഡിപ്പിക്കും.
ചിറകറ്റപക്ഷിക്കു ചിറകുമായ്‌ പോകാതെ
മുളകും പുരട്ടിപ്പൊരിച്ചെടുക്കും.

തണല്‍മരത്തണലിലിളംകാറ്റു തുള്ളുമ്പോള്‍
കടമ്മനിട്ടയില്‍ നിന്നും കുറത്തി വന്നൂ
കുറത്തികള്‍ പെറ്റിട്ട വെളുത്തതാം മക്കളോ
തന്തയില്ലാതിന്നു വളര്‍ന്നിടുന്നു.
തൊണ്ടപൊട്ടിച്ചൊരു താതവാക്യം
ചുള്ളിക്കാട്ടിന്റെ പൊന്തയില്‍ തങ്ങിനിന്നൂ..

കണ്ണനെത്തേടിക്കരഞ്ഞ കുമാരി
സുഗതക്കു കണ്ണില്‍ കരടായി കണ്ണന്‍
‍പെണ്ണിന്റെ പൊന്നുടല്‍ കാണുവാനായി
കണ്ണാലുടുതുണിമോഷ്ടിച്ചിടും
കണ്ണന്മാരാണല്ലോ നാലുചുറ്റും.

പെരുവിരല്‍ ചോദിച്ച ഗുരുവിന്റെ
വായിലേക്കഞ്ചമ്പുമെയ്തു
തകര്‍ത്തൂ പഞ്ചേന്ദ്രിയം..
ഗുരുഭക്തിയെന്നെങ്ങാനുച്ചരിച്ചാല്‍
പച്ചത്തെറിയാലഭിഷേകമോര്‍ത്തുകൊള്ളൂ.

മൃഗശിക്ഷകന്മാര്‍ കാവ്യവളയത്തിലൂടെ
അനുദിനം കാട്ടുന്ന സര്‍ക്കസ്സുകള്‍
കാണികള്‍ക്കാനന്ദമാകുന്നുവെങ്കിലും
കവിയില്ലാത്തരങ്ങുകള്‍
കൂത്തുകള്‍ കാണുമ്പോള്‍
മരണക്കിടക്കയില്‍ കിടക്കുമെന്‍ഭാഷയും
കരയാതെ പിന്നെയിന്നെന്തു ചെയ്യും.

കഥകളില്‍ വളകള്‍ കിലുങ്ങിയെന്നാല്‍
മിഴികളില്‍ തെല്ലൊരു തിളക്കം കണ്ടാല്‍
മൂടും മുലയും കുലുങ്ങിയെന്നാല്‍
പെണ്മൊഴിയിലെങ്ങാന്‍ 'ഭോഗം'എന്നു കണ്ടാല്‍
‍പെണ്ണെഴുത്തെന്നു കുതിക്കുന്നു പിന്നാലെ,
ഉദ്ധാരണം പോയ സാഹിത്യ വങ്കന്മാര്‍
‍കരയാതെ കാമംതീര്‍ക്കുവാന്‍
തക്കം പാര്‍ക്കുമീ കാമക്കഴുതകള്‍ക്കും
വിരിയ്ക്കുവാന്‍ വരിയായി നില്‍ക്കുന്നുവല്ലോ
പെണ്ണെന്നെഴുതും ഗണികപ്പരിഷകള്‍..

പലതുണ്ടു ഭാഷകള്‍, മരിക്കുന്നു മണ്ണിതില്‍
മരണവും കാത്തുകിടക്കുന്നു മലയാളം
അന്‍പതോ നൂറോ കൊല്ലമെങ്ങാന്‍
ചാകാതെയിങ്ങനെ കഴിച്ചുവെന്നാല്‍
‍അത്ഭുതമായിത്തന്നേ കരുതേണം,
പരിഹാരമൊന്നുമേയില്ലയോര്‍ക്കൂ
ഗുളികനും ശനിയനും തുണയ്ക്കയില്ല.
ചരമക്കുറിപ്പൊന്നു കരുതിവെച്ചാല്‍
സമയമാകുമ്പോള്‍ വിറ്റുകാശുവാങ്ങാം.

ഇത്ഥം മമസാഹിത്യ(ദുര്‍)വിചാരക്രമം
കടുകട്ടിയായ്‌ പോയതില്‍ ഖേദമുണ്ടാം
കാലനില്ലാത്തതാം കാലമല്ലെങ്കിലും
കവി കാലനെ വെല്ലുന്ന കലികാലമല്ലേ?

കേട്ടീലയോ കിം-ജനവര്‍ത്തമാനം
കേരളനാട്ടിലെങ്ങും സദാ പുകയുന്നു നൂനം.
പലജാതി പലമതം കൊലദൈവമെന്ന
നവലോക സാഹിതീസംസ്കാര മന്ത്രം!

8 Comments:

Blogger viswaprabha വിശ്വപ്രഭ said...

ഉടല്‍‌ പാതിചീന്തിത്തിരിച്ചയക്കാനെന്റെ-
യുയിരിലിനി ശേഷമില്ലൊറ്റവാക്കും!

ഇടനെഞ്ചിലൂറുന്ന കവിതയില്ലിന്നിനി-
യിരവിലെന്‍ തോഴനെപ്പേര്‍ത്തുറക്കാന്‍!

:(

3:28 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

ദീപസ്തംഭം മഹാശ്ചര്യം.. എന്നതാണല്ലൊ കലികാല വേദ വാക്യം?

8:22 PM  
Blogger യാത്രാമൊഴി said...

വിശ്വപ്രഭ, ശനിയന്‍,

എന്റെ (ദുര്‍)വിചാരങ്ങളിലൂടെ കടന്നു പോയതിനു നന്ദി...

5:36 PM  
Blogger ::പുല്ലൂരാൻ:: said...

vaiki aanenkilum ente vaka oru swaagatham!!

11:15 AM  
Blogger ::പുല്ലൂരാൻ:: said...

pensylvania uni yil ente oru suhruthum avarute bharthaavum post doc cheyyunnundu.. chemistry-yil-
malayaali aanu. ariyumO..? per~ lakshmi ennaanu. ariyumenkil anveshanam parayuka

11:32 AM  
Blogger യാത്രാമൊഴി said...

പുല്ലൂരാന്‍,
സ്വാഗതത്തിനു നന്ദി..

സുഹൃത്തിനെയും ഭര്‍ത്താവിനെയും അറിയാം...അന്വേഷണം പുല്ലൂരാന്‍ വക എന്നു പറഞ്ഞാല്‍ മതിയോ?

7:16 PM  
Blogger ::പുല്ലൂരാൻ:: said...

അറിയോ..!! നന്നായി. അന്വേഷണം പറയാന്‍ മറക്കരുതേ..!! ഒരു നമ്പൂരി കുട്ടി എന്നു പറഞ്ഞാല്‍ ലക്ഷ്മി ചേച്ചിക്കു എന്നെ വേഗം മനസ്സിലാവും.. കാരണം അവരെന്നെ "എടോ നമ്പൂര്യേ.." എന്നാണ്‌ തമാശയായി വിളിക്കാറ്‌. :-)

11:22 PM  
Blogger കുടുംബംകലക്കി said...

ആലോചനാമൃതം!
(ഇപ്പോഴേ കണ്ടുള്ളൂ.)

4:03 AM  

Post a Comment

Links to this post:

Create a Link

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 United States License.